പാതിരാവിന്റെ പടിവാതിലിൽ
കൺചിമ്മിത്തുറക്കുന്ന വെണ്മയേറും
മുല്ലപ്പൂവിൻ ഗന്ധം അങ്ങേലെ തൊടിയും
കടന്നെന്റെ മുടിയിൽ നിറയാൻ
ഒരു കുഞ്ഞുപൂവട്ടിയിൽ അവനേകും
മുല്ലപ്പൂമൊട്ടുകൾ എന്റെ പുലരികളിൽ
നിറഞ്ഞോരു കാലം
മുടിമറഞ്ഞു ചൂടിയ പൂക്കൾക്കൊപ്പം
കഴുത്തിലെ വരണമാല്യത്തിലും
പിന്നൊരുനാൾ മുല്ലപ്പൂക്കൾ ചിരിച്ചു
ചൂടിയ പൂ വാടും മുൻപേ
തനിച്ചാക്കി പോയവന്റെ
ഓർമ്മകളിൽ ഒരു മുല്ലപ്പൂക്കാലം
തിരഞ്ഞിന്നും ഞാൻ തനിച്ച്