ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -VI
മെയ് 30നാണ് അഡ്മിറ്റ് ആയത്. അതിനും 4മാസം മുൻപ് ഡ്രഗ് അലർജി ടെസ്റ്റ് ചെയ്തിരുന്നു. ഇത്രയും വലിയ മെഡിക്കൽ കോളേജിൽ അതില്ല. പകരം പ്രൈവറ്റ് ഹോസ്പിറ്റലിൽ അല്ലെങ്കിൽ ലാബിൽ ചെയ്യണം. ആ റിപ്പോർട്ടിൽ അലർജി ഉള്ള ആന്റിബയോട്ടിക്, വേദനസംഹാരികൾ, അനസ്തീഷ്യ മരുന്ന് എല്ലാം ഉണ്ടായിരുന്നു. സർജറി കഴിഞ്ഞാൽ വേദന മാറാനും മുറിവ് ഉണങ്ങാനും സാധാരണ എഴുതുന്ന മരുന്നുകൾ അലർജി ഉണ്ടായിരുന്നു. പക്ഷെ വേറെ മെഡിസിനുകൾ തരാൻ പറ്റുമോ എന്നൊന്നും ഹോസ്പിറ്റലിൽ കിടന്ന ദിവസങ്ങൾ ടെസ്റ്റ് ചെയ്തില്ല.
ശനിയാഴ്ച ജൂനിയർ ഡോക്ടർ വന്നു കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു സർജറിക്കു ആവശ്യമുള്ളത്. ഉച്ചയ്ക്ക് ഒരു 2.30 നാണ് തന്നത്. കുഞ്ഞമ്മ, മെഡിക്കൽ കോളേജിന്റെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ പോയി. ഒട്ടുമിക്ക രോഗികളും അവിടുന്ന് ആണ് വാങ്ങുന്നത്, ആരോഗ്യ ഇൻഷുറൻസ് ഒക്കെ ഉള്ളവർ ഉൾപ്പടെ. രണ്ടു മണിക്കൂർ നിന്നു കിട്ടിയത് രണ്ടു കിറ്റ്, അതും 150രൂപ വിലയുള്ള മരുന്ന് മാത്രം. ഈ മരുന്ന് ഉണ്ടോ എന്നു നോക്കി പറഞ്ഞാൽ അത്രയും സമയം പാഴാകില്ല, അതിനു അവിടെ സംവിധാനം ഇല്ല. വില കുറവാണ്. പാവപ്പെട്ടവർ മണിക്കൂർ നിന്നു എത്തുമ്പോൾ മരുന്ന് ഇല്ല. അവിടെ ഇരിക്കുന്നവരുടെ കുറ്റമല്ല, മരുന്ന് ഇല്ല അതാണ്. മാസ്ക് ഇട്ടു കുറിപ്പടിയുമായി മീഡിയ അകമ്പടിയിൽ വന്നു മരുന്ന് ചോദിക്കുന്ന മന്ത്രിയെ ഞാൻ ടീവിയിൽ കണ്ടു. അതല്ല വേണ്ടത്, ഇല്ലാത്ത മരുന്നുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വാങ്ങി നൽകാൻ ഫണ്ട് കൊടുക്കണം, എങ്കിലേ മരുന്ന് കാണൂ. കൂടെ മരുന്ന് ഉണ്ടോ എന്നു തുണ്ട് നോക്കി ഉറപ്പു വരുത്തിയിട്ടു നിൽക്കാൻ ഉള്ള സംവിധാനവും.
അടുത്തത് അവിടുത്തെ കമ്മ്യൂണിറ്റി മെഡിക്കൽ സ്റ്റോർ. അവിടെ തുണ്ട് നോക്കി ഉണ്ടെങ്കിൽ പറഞ്ഞിട്ട് നിന്നാൽ മതി. എത്ര തിരക്കായാലും അതു ചെയ്തു തരും. അവിടുന്ന് കിട്ടി രണ്ടെണ്ണം. പിന്നെ സതീഷ് മെഡിക്കൽ, എച്. ഐ. എൽ. എൽ, ഇവിടെയൊക്കെ കയറി ഇറങ്ങി ഒടുവിൽ പുറത്തു നിന്നും കൂടി ആയപ്പോൾ സാധനങ്ങൾ കിട്ടി. ജൂൺ ഒന്ന് ഞായർ മൂന്ന് മണിക്ക് പിജി ഡോക്ടർ ഫോണിൽ ഒരു കൺസെന്റ് ഫോം കാണിച്ചു തന്നു. അതു നമ്മൾ ഫോണിൽ ഫോട്ടോ എടുക്കണം. എന്നിട്ട് നമ്മൾ കേസ് ഷീറ്റിന്റെ രണ്ടു പേപ്പറിൽ എഴുതി ഒപ്പിടണം. ഒന്ന് അനസ്തീഷ്യ തരുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒന്ന് സർജറിയുടെ റിസ്ക് ഇത് എഴുതി വായിച്ച ഒരാൾ ഒന്ന് സംശയിക്കും ഒപ്പിടാൻ. ഞാനും കുഞ്ഞമ്മയും ഒപ്പിട്ടു. ഇത്രയും ബുദ്ധിമുട്ട് രോഗികൾക്ക് നൽകാതെ കൺസെന്റ് ഫോം ആക്കി വച്ചാൽ അതു വായിച്ചു ഒപ്പിട്ടാൽ മതിയല്ലോ? അതൊന്നും ആർക്കും അറിയണ്ട. രാത്രി 10 മണി മുതൽ വെള്ളം, ആഹാരം ഒന്നും കഴിക്കരുത്. രാവിലെ 7.30ന് ഓപ്പറേഷൻ തിയേറ്ററിൽ വെള്ള ഡ്രസ്സ് ഇട്ടു കേസ് ഷീറ്റുമായി ചെല്ലാൻ ഓർമിപ്പിച്ചു കുറെ കുട്ടി ഡോക്ടർമാരും നഴ്സും വന്നു പോയി.
ജൂൺ രണ്ട് രാവിലെ ഉണർന്നു വെള്ളം ചൂടാക്കി തല കുളിച്ചു ഉണക്കി കെട്ടി വയ്ച്ചു. വെള്ള ഡ്രസ്സ് ഇട്ടു റെഡി ആയി. എനിക്ക് ടെൻഷൻ ഇല്ലായിരുന്നു. പക്ഷെ പുതിയ സ്കൂൾ വർഷത്തിലെ ആദ്യ ദിവസം മോന്റെ UP ക്ലാസ്സിലെ ആദ്യ ദിനം, ഒരുങ്ങി പോകുന്നത് കാണാൻ പറ്റില്ല. പിന്നെ അനിയത്തിയുടെ മോന്റെ ആദ്യ സ്കൂൾ ദിനം അതും കാണാൻ പറ്റിയില്ല. അതിന്റെ സങ്കടം ഉണ്ടായിരുന്നു. മോനെ വീഡിയോ കാളിൽ കണ്ടിട്ട് ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് പോയി. ആരും വരില്ല വിളിക്കാൻ, അങ്ങ് ചെല്ലണം. നടന്നു ചോദിച്ചു ചോദിച്ചു പോകണം. പോകുന്നതോ വാർഡിന്റെ അകത്തു കൂടി വളരെ ഇൻഫെക്ഷൻ സാധ്യതയുള്ള സ്ഥലത്തു കൂടി. മേജർ, മൈനർ ഓപ്പറേഷൻ ചെയ്യാൻ ഉള്ളവർ നടന്നു ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ എത്തണം. അവിടെ ഊഴം വരും വരെ വെളിയിൽ ഇരിക്കണം. നിറയെ രോഗികൾ, കൂട്ടിരുപ്പുകാർ, ആൾക്കാർ നടക്കുന്ന വഴിയിൽ ഇരിക്കണം, അതും ഓപ്പറേഷൻ ഡ്രെസ്സിൽ. നമുക്ക് രോഗം തന്ന നിവർത്തികേടിനെ പഴിക്കുന്ന നിമിഷങ്ങൾ.
വാതിൽ തുറക്കും അടയും. എന്നെ നോക്കിയിരുന്ന ഡോക്ടർ സർജറി ചെയ്യാൻ വരുമെന്ന് കരുതി അടുത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും പോയി. ഒടുവിൽ ഞങ്ങൾ ചോദിച്ചു മാഡം വരില്ലേ? ഉത്തരം ഞാൻ കാണില്ല, വേറെ ആൾക്കാർ ഉണ്ടാകുമെന്ന്. നോക്കുന്ന രോഗിയോടുള്ള നിരുത്തരവാദിത്തത്തിന്റെ അങ്ങേയറ്റം. അതോടുകൂടി കുഞ്ഞമ്മയ്ക്ക് ടെൻഷൻ ഇനി ആരാവും ചെയ്യുകയെന്ന്. മണിക്കൂറുകൾ കഴിഞ്ഞു. എനിക്ക് മുന്നേ എന്റെ മോനേക്കാളും ഇളയ മോന്റെ സർജറി ആണ്. അതു കഴിഞ്ഞു ഞാൻ. അവനെ 9 മണിക്ക് വിളിച്ചിരുന്നു. 11മണിയായി, എന്നെ വിളിച്ചു. അനസ്തീഷ്യ മുറിയിൽ കയറി റീലാക്സ് ആയി ഇരുന്നു. മയങ്ങാൻ കണ്ണുകൾ അടയുമ്പോൾ ചുറ്റും ഒരു കൂട്ടം ഡോക്ടർമാർ. ഇനി ഓർമ്മ വരുമ്പോൾ സമയം 3.50 ആയിരുന്നു.
ചുറ്റും ഡോക്ടർമാർ, അതേ മുറി. നാവു മരവിച്ചു ഇരിക്കുന്നു. തൊണ്ട വേദന, ബിപി നോക്കി ബോധം വന്നതുകൊണ്ട് ഷിഫ്റ്റ് ചെയ്യാം എന്നു പറഞ്ഞു. ട്രോളി ബെഡ് ഉരുട്ടിയതും എനിക്ക് വോമിറ്റിങ് വന്നു. ഞാൻ ആംഗ്യത്തിലൂടെ ഡോക്ടരോട് പറഞ്ഞു അവർ പെട്ടെന്ന് പാത്രം തന്നു. കട്ട ചോര കുറെ വോമിറ്റ് ചെയ്തു. വീണ്ടും ആ മുറി, ഡ്രിപ് ഇട്ടു. ഒന്ന് രണ്ടു തവണ വോമിറ്റ് ചെയ്തു. അലർജി ഉള്ളതു കൊണ്ടു അനസ്തീഷ്യ മെഡിസിന്റെ കൂടെ വോമിറ്റിംഗ് ഇല്ലാതെയിരിക്കാൻ എടുക്കുന്ന മെഡിസിൻ ഇൻജെക്ട് ചെയ്യാൻ പറ്റില്ല. എന്നാൽ വേറെ അലർജി ഇല്ലാത്ത ഏതെങ്കിലും ഉണ്ടാവില്ലേ എന്നു ചോദിക്കാൻ നാവു ഉയർത്താൻ പറ്റുന്നില്ല. നാവിന്റെ ഇടത്തു സൈഡിൽ വലിയ ഒരു വീക്കം. നാവും മരവിച്ചു, ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. മൂക്ക് മുതൽ നെഞ്ചു വരെ വേദന മാത്രം നിറയുന്ന കണ്ണുകൾ ആണ് അതിനെ പുറത്തേയ്ക്ക് ഒഴുക്കി വിടുന്നത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പോസ്റ്റ് ഓപ്പറേഷൻ വാർഡിലേയ്ക്കുള്ള ഷിഫ്റ്റിംഗ്. സത്യത്തിൽ ഇവിടെ നിന്നാണ് മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങളുടെ അപര്യാപ്തതയും അടിസ്ഥാന സൗകര്യങ്ങളുടെ ഭീകരമായ പോരായ്മയും നമുക്ക് മനസ്സിലാകാൻ സാധിക്കുന്നത്…
തുടരും
(ചിത്രം -ഗൂഗിൾ)
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

