മമ മലയാളം… മനതാരിനുള്ളിൽ… മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ… മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ.. മയിൽപ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ… മനസ്സിൽ നിറയും മൗന ഭാവനകകൾ മാന്ത്രിക തൂലിക തുമ്പിലൂടെ… മലയാളമെഴുതുന്നു… മലയാളമേ നീ മരിയ്ക്കാത്ത വരികളായി… മധുവൂറും മൊഴികളായി… മറുജന്മത്തിലും മാതാവായെത്തുക…
Author: Anamika S
ഒപ്പമുള്ളവർ നൽകിയ താങ്ങാനാവാത്ത സങ്കടങ്ങളിലൊക്കെ “ദൈവമേ നീയെന്തിനെന്നെ സൃഷ്ടിച്ചു” എന്ന് പലവേള ചോദിച്ചുപോയിട്ടുണ്ട് ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിൽ നട്ടം തിരിഞ്ഞപ്പോളൊക്കെ, ചുറ്റുമുള്ളവരുടെയൊക്കെ കുറ്റപ്പെടുത്തലുകളിലും ഉപാധികളോടെ മാത്രമുള്ള സമീപനങ്ങളിലും മനം നൊന്ത് ഈ ചോദ്യം ഞാനവർത്തിച്ചു കൊണ്ടേയിരുന്നു എന്റെ സൃഷ്ടി സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും ശാപം കിട്ടിയ ജന്മമാണെന്നും സ്വയമേവ എന്നെക്കൊണ്ട് ചിന്തിപ്പിക്കാൻ തക്ക വിധത്തിൽ പ്രിയപ്പെട്ടതെന്നു ഞാൻ കരുതിയവരൊക്കെ എനിക്ക് സമ്മർദ്ദങ്ങൾ മാത്രം നൽകിയ സമയങ്ങൾ… അത് കടന്ന് ഈ ഞാൻ ഏറെ മഹത്തരമായൊരു സൃഷ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഞാനെന്നെ സ്വയം സ്നേഹിക്കാൻ തുടങ്ങിയപ്പോളാണ് മറ്റുള്ളവരുടെ ഒപ്പം എന്നെയും എന്റെ ഇഷ്ടങ്ങളെയും പരിഗണിക്കാൻ തുടങ്ങിയപ്പോളാണ് സൃഷ്ടിച്ചവർക്ക് മനസ്സാ നന്ദി പറഞ്ഞാണ് ഇന്നെന്റെ ഓരോ ദിവസവും തുടങ്ങുന്നത്
വസന്തവും വർഷവും വന്നതൊക്കെ വൈകി മാത്രം ഞാനറിഞ്ഞു വിധിയേകിയ വിരഹത്താൽ വേനൽ നിലംപോൽ വിണ്ട് തരിശായി മാറിയ വരണ്ട ഹൃദയത്തിൽ വഴിതെറ്റിപ്പോലും വീണ്ടുമൊരിക്കലും വർണ്ണങ്ങളും സന്തോഷങ്ങളും വിരുന്നെത്തിയില്ല, നീ വിട്ടകന്നപ്പോൾ പെയ്ത വിരഹത്തീമഴയിൽ വീണ്ടും വീണ്ടും നനഞ്ഞു വല്ലാതെ പൊള്ളിയടർന്നു ഞാൻ….
കടമകളും കഷ്ടപ്പാടുകളും കണ്ണുനീരും കാലിൽ ചങ്ങല തീർക്കും കല്യാണ ഉടമ്പടികളിൽ കയ്ച്ചിട്ടും കടിച്ചുതൂങ്ങിക്കിടന്നൊടുവിൽ കഴുത്തിൽ കുരുക്കിടുന്നവരെ കാണുമ്പോൾ കൈപിടിച്ചത് കൊള്ളില്ലെങ്കിൽ കളഞ്ഞിട്ട് പോരുന്ന കാലത്തിന്റെ പുതിയ കണ്ടുപിടുത്തം “ലിവിങ് ടുഗെതർ ” കുറച്ചൊക്കെ കൊള്ളാമെന്നു തോന്നാറുണ്ട്… കളയുന്നതും കണ്ടുപിടിക്കുന്നതും ശീലമാക്കാതിരുന്നാൽ 😂
ഒരിറ്റ് രക്തം പൊടിയാതെ എന്റെ ഹൃദയം നിനക്കും നിന്റെ ഹൃദയം എനിക്കും വെച്ച് പിടിപ്പിച്ച അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ശേഷം… എന്റെ ഹൃദയം നിനക്കായി മിടിക്കാൻ തുടങ്ങി നിന്റെ ഇഷ്ടങ്ങളൊക്കെ എന്റേതായി എന്റെ പ്രണയം ജനിച്ചു.. കൈമാറിക്കിട്ടിയ എന്റെ ഹൃദയം പരിപാലിക്കാതെ… പരിഗണിക്കാതെ… നീയെവിടെയോ മറന്നുവെച്ചു മിടിപ്പുകൾ നേർത്തു വന്നു ശ്വാസം കിട്ടാതെന്റെ പ്രണയം പിടഞ്ഞു പിടഞ്ഞെപ്പോഴോ മരിച്ചു
കടലോളം സ്നേഹമാണെനിക്ക് നിന്നോടെന്നു പലവേള കാതിലോതിയൊരു കാമുകൻ ഒരിടത്തു കത്തിക്ക് മൂർച്ചകൂട്ടി കാത്തിരുന്നു കരളിന്റെ പാതിയെന്ന് പറഞ്ഞു പ്രണയിച്ചൊരുവളെ കത്തിക്കാൻ കന്നാസ്സിൽ പെട്രോൾ വാങ്ങി നിറയ്ക്കുണ്ട് വേറൊരു കാമുകൻ കനവുകളിൽ നിറഞ്ഞൊരുവളുടെ കണ്മുൻപിൽ ആസിഡ് നിറച്ചൊരു കുപ്പിയുമായി കൈവിറയ്ക്കാതെ എത്തി മറ്റൊരു കാമുകൻ കാമുകിയും കുറച്ചില്ല കഷായം വെച്ച് കാത്തിരുന്നു പ്രണയ നിരാസങ്ങളിൽ പരസ്പരം പ്രാണനെടുക്കാൻ മത്സരിക്കുകയാണിന്ന് കാമുകന്മാരും കാമുകിമാരും
സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്റ് പുരയിടം വിറ്റാണയാൾ സ്വന്തം മകളെ അവനു വിവാഹം ചെയ്തു കൊടുത്തത്. കൊടുത്തതൊന്നും പോരാതെ ഉപദ്രവങ്ങളാൽ അവനവളെ മൂടി… സ്വന്തം ശരീരത്തെ മുറിവുകളൊക്കെ ആരും കാണാതിരിക്കാൻ അവൾ മുഴു നീളൻ കുപ്പായങ്ങളിട്ടു. സ്വന്തം സങ്കടങ്ങളൊന്നും ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കുമ്പോളും സ്വന്തമാക്കിയവന് പതിച്ചു നൽകിയ സ്വന്തം ഹൃദയം തിരികെ വാങ്ങാതെ സ്വയം അവസാനിപ്പിക്കുമ്പോളും നിറകണ്ണുകളോടെ അവൾ അവനെഴുതിയ കത്തിന്റെ അവസാന വരി “എന്ന് നിന്റെ സ്വന്തം…” എന്നായിരുന്നു
പ്രിയമോലുന്നൊരു നോക്കോ പ്രിയമേറുന്നൊരു വാക്കോ പ്രിയതരമൊരു ചിരിയോ അവൾക്കു സമ്മാനിക്കാത്തൊരുവൻ പ്രിയപ്പെട്ട യാതൊന്നിന്റെയും കൂട്ടത്തിൽ അവളില്ലെന്നു അവളുടെ കാതിൽ പലവുരു പറഞ്ഞവൻ മാലോകർ മുൻപിൽ പ്രഹസനം കാട്ടി മൊഴിയാറുണ്ട് ഇവളെന്റെ “പ്രിയതമ “
ഓർമ്മകളുടെ മച്ചകത്ത് മാറാല കെട്ടാത്തൊരു സ്വപ്നമായെന്നും നീയുണ്ട് നഷ്ടപ്രണയത്തിൻ നൊമ്പരമുള്ളാൽ എന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തീർത്ത നീയുണ്ട് ഏഴേഴു ജന്മങ്ങൾക്കപ്പുറവും കൂടെയുണ്ടാവുമെന്നെഴുതിയ കത്തുകൾ ചിതലരിക്കാതിന്നും കാത്തുവെച്ചിട്ടുണ്ട് പ്രാണൻ വിട്ടകലുന്ന കാലം വരെ നിൻമോഹരൂപമെൻ കണ്മുൻപിലെന്നും തെളിവാർന്നു നിൽക്കും നിന്നെ ഞാൻ ഓർത്തോർത്തിരിക്കും
കണ്ണുനീർ വീണ് മഷി പടർന്ന അക്ഷരങ്ങളിൽ ഞാൻ എന്നെ തിരഞ്ഞു നമ്മുടെ പ്രണയം തിരഞ്ഞു ഇതിപ്പോൾ എത്രാമത്തെ കത്താണ്… എനിക്ക് നിശ്ചയമില്ല.. എഴുതി ചുരുട്ടിയെറിഞ്ഞതും കുനു കുനെ കീറിയെറിഞ്ഞതും വീണ്ടും ഞാൻ ചേർത്തുവെച്ചുനോക്കി നിന്നോട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിഭവങ്ങൾ…വിശേഷങ്ങൾ.. എന്തിനെന്നെ തനിച്ചാക്കി? ഒരുമിച്ചു നെയ്ത സ്വപ്നങ്ങളിൽ ഒറ്റയ്ക്കായി പോയവളുടെ നിലവിളികൾ വാക്കുകളായി കത്തിൽ നിറഞ്ഞു നിന്നോട് പറയാനുള്ളതെല്ലാം ഞാൻ അക്കമിട്ടെഴുതി ഈ എഴുതിയതൊക്ക എങ്ങനെ നിന്നിലേക്കെത്തിക്കും എന്നറിയാതെ നിന്റെ ചിതയെരിഞ്ഞ മണ്ണിൽ നിന്ന് എന്നത്തേയും പോലെ ഞാൻ തിരിഞ്ഞു നടന്നു… നിന്റെ മറുപടികളാവാം കാറ്റായും മഴയായും എന്നെ പുണർന്നതപ്പോൾ…