ചുവപ്പ് ചാറിയൊഴുകിയ പാലറ്റിൽ വിരൽ മുക്കി ഒന്നിച്ചൊരു ചിത്രം വരയ്ക്കുകയായിരുന്നു അവരപ്പോൾ അവസാന ചിത്രം ‘ ഇരമ്പിയാർക്കുന്ന പ്രണയാവേഗ ചുഴറ്റലുകളിൽ അവളുമവളും തെറിച്ചു വീണുക്കൊണ്ടേയിരുന്നു ചെമ്പരത്തിക്കിത്ര ചുവപ്പ് വേണ്ടെന്നും ചുണ്ടിനിത്തിരി ചുവപ്പാകാമെന്നും ഒരുവൾ ഉമ്മ വെച്ചതിൻ്റെ ചോരയൊഴുകിയ ചുവപ്പ് എങ്ങനെ ക്യാൻവാസിൽ പകർത്തുമെന്ന് മറ്റവൾ നിൻ്റെ പൊക്കിൾച്ചുഴിയുടെ ആഴവും നുണക്കുഴിയുടെ പരപ്പും വരകൾക്കും നിറങ്ങൾക്കും അപ്പുറത്താണെന്ന അവൾച്ചിരികളിൽ ക്യാൻവാസ് വിറച്ചു പുറത്ത് പിശറൻ കാറ്റാർത്തു നിൻ്റെ ചിരി ചുവപ്പിൽ മാതളയല്ലികൾ പോലും തോറ്റുപോകുമെന്ന് പതുക്കെ മന്ത്രിച്ച് അവൾ അവൾപ്പാതിയുടെ വിരൽത്തുമ്പിലേക്ക് പിന്നെയും പിന്നെയും ചുവപ്പ് വീഴ്ത്തി എൻ്റെ സ്നേഹമേ എൻ്റെ ഉയിരേ എൻ്റെ നീയേ എന്ന് ശബ്ദമില്ലാതെ അലറി വിളിച്ചുക്കൊണ്ടവർ ഒരിക്കൽ കൂടി പാലറ്റിൽ കൈകളാഴ്ത്തി അവർ വരച്ചുതീർന്ന ഗുൽമോഹർ ചുവപ്പുകൾ കനൽപ്പാടം പോലെ ഇളകിയാടി വിഷം തീണ്ടിയ ചെഞ്ചായം ചുണ്ടുകളിൽ തേച്ചവളുമാർ ആഞ്ഞാഞ്ഞു ചുംബിച്ചു പാലറ്റിലെ ചുവന്ന ചായം ഒഴുകിയൊഴുകി പരന്നു ഭൂമിയിൽ തിരസ്കരിക്കപ്പെട്ട പ്രണയച്ചുവപ്പിന് അന്തിയാകാശങ്ങളിലെ നക്ഷത്രങ്ങൾ കൂട്ടിരുന്നു.
Author: dhanya Indu
ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവാറും നാട്ടിലേക്ക് പോയൊരു രാത്രിയില്‍, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് നോട്ടിസ് ബോര്‍ഡില്‍ കണ്ടത് …… നമ്പര്‍ ഫ്ലാറ്റിലെ …. മരിച്ചു പോയെന്ന്. മരിച്ചത് സ്ഥിരമായി ലിഫ്റ്റില്‍ കാണാറുള്ള ആന്‍റിയാണ്. മരിച്ചവരെ കാണാൻ എനിക്ക് സങ്കടമാണ്, സാധാരണ ഞാനങ്ങനെ മരിച്ച വീടുകളിൽ പോകാറില്ല. ഇനിയഥവാ പോകുമെങ്കിൽ തന്നെ സംസ്കാരം കഴിഞ്ഞ ശേഷം മാത്രമാണ് പോകാറ്. പക്ഷെ എനിക്കവരെ അവസാനമായി കാണണമെന്ന് തോന്നി. ഒരു കണ്ണാടിക്കൂടിൻ്റെ തണുപ്പിലവർ ശാന്തമായി ഉറങ്ങുന്നു. തൊട്ടടുത്ത് ഇരിപ്പുണ്ട് ഒരനക്കവും ഇല്ലാതെ ആ അങ്കിള്‍. ഓര്‍മയിലെ അവര്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു ചിരിക്കുന്നവരാണ്. പ്രണയം സിനിമ കാണാന്‍ പോയപ്പോ തൊട്ടടുത്ത സീറ്റില്‍ അവരും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കൈകള്‍ കോര്‍ത്തു പിടിച്ചു ഓട്ടോ കാത്തിരുന്നത് കണ്ടിട്ടുണ്ട്. അന്നവരെയും കൂട്ടി ഹോട്ടലില്‍ പോയി മസാൽ റോസ്റ്റ് കഴിച്ചിട്ടുണ്ട്.…
”മണീ മണീ” പണ്ടു പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു കാലത്തിലെ വിളി കേട്ടതു പോലെ തോന്നി ഞാൻ മയക്കം വിട്ടുണർന്നു. ഇളംനീല പുതപ്പിനു വെളിയിൽ അമ്മയുടെ കൈയനങ്ങുന്നു. കണ്ണുകൾ ചിമ്മിയടയുകയും തുറക്കുകയും ചെയ്യുന്നു. ആശങ്കയോടെ പൾസ് മീറ്ററിലേക്ക് കണ്ണോടിച്ചു കൊണ്ട് അമ്മയ്ക്കടുത്തേക്കോടി. “എന്താ അമ്മേ ” ? “മണി വല്യമ്മ വന്നു കാണാൻ” അമ്മയുടെ നാക്ക് കുഴഞ്ഞിരുന്നെങ്കിലും മണി എന്ന പേര് വ്യക്തമായി കേട്ടു. മഹാനഗരത്തിലെ 10-ാം നമ്പർ ആശുപത്രി മുറിയിൽ ഒരു നിമിഷത്തേക്ക് കർപ്പൂരത്തിൻ്റേം ചന്ദനത്തിൻ്റേം വാസന പടർന്നു. ഞാൻ നിശബ്ദയായി. അമ്മയുടെ മുഖത്ത് ഓക്സിജൻ മാസ്ക് ഉള്ളതുകൊണ്ട് ബാക്കി പറഞ്ഞതൊന്നും എനിക്കൊട്ടും മനസിലായില്ല. പക്ഷേ ആ മുഖത്തൊരു അസാധാരണ തെളിച്ചം ഞാൻ കണ്ടു. കുട്ടിക്കാലത്ത് ഞങ്ങൾ അമ്മവീട്ടിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ആ തെളിച്ചം. ദൈവമേ, അണയാൻ പോകുന്ന ദീപം ആളിക്കത്തും എന്നു പറയണതിൻ്റെ യാണോ അമ്മയുടെ ഈ ഉണർച്ച? അകാരണമായ ഒരാശങ്ക ഒച്ചയില്ലാതെ എൻ്റെ നെഞ്ചിലേക്കൂർന്നു വീണു. ഒരു തലവേദനയിൽ കൊണ്ടുവന്നതാണമ്മയെ.…
പലതരം ആചാരങ്ങളും ചൊല്ലുകളും നമ്മുടെ നാട്ടിലുണ്ട്. വിശ്വസിച്ചാലും വിശ്വസിച്ചില്ലേലും എട്ടിൻ്റെ പണി ‘അത് തരാറുമുണ്ട്.’ വിശ്വാസമായില്ല? എൻ്റെയീ കൂട്ടുകാർ വർഷങ്ങളായി പ്രണയിച്ചവരാണ്. ജാതി, മതം, ജോലി, വരുമാനം, പ്രാരാബ്ധം ഇത്യാദി പലവിധ കാരണങ്ങളാൽ വിവാഹം താമസിച്ചു പോയി. കല്യാണം കഴിക്കണമെന്ന പ്ലാനിൽ പലവട്ടം വീട് പെയിൻ്റ് ചെയ്തു. കല്യാണം മാത്രം നടന്നില്ല. ‘ഇനി കല്യാണം കഴിഞ്ഞിട്ട് മതീടാ വീട് പെയിൻ്റടിക്കുന്നത് ‘ എന്നു പെയിൻ്റു പണിക്കാർ വരെ പറഞ്ഞു!! അവർക്കന്നെ പെയിൻ്റടിച്ച് പെയിൻ്റടിച്ച് ബോറടിച്ചു. മാത്രല്ല ഇവർ പെയിൻ്റടിക്കാൻ വന്നാൽ കല്യാണം നടക്കില്ല എന്ന പുതിയൊരു അന്ധവിശ്വാസവും നാട്ടിലങ്ങനെ പടരാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഈ ചെങ്ങാതിമാരുടെ കല്യാണം നടക്കേണ്ടത് പെയിൻ്റു പണിക്കാരുടെ ആവശ്യം കൂടിയായി മാറി. അങ്ങനെ ആശിച്ചു മോഹിച്ച് കല്യാണമായി. കല്യാണ സാരീം താലിമാലേം എന്നുവേണ്ട സകലഷോപ്പിങ്ങും കഴിഞ്ഞ് എല്ലാരും കൂടെ അടുത്തുള്ള റസ്റ്ററൻ്റിൽ കയറി എന്തേലുമൊക്കെ കഴിക്കാന്ന് വിചാരിച്ചു ഓർഡർ കൊടുത്തിരിക്കുമ്പോൾ പെണ്ണിൻ്റെയച്ഛൻ്റെ നമ്പറിലേക്ക് ഒരു വിളി.…
