ആകാശം തേടിപ്പോയവർ ( നാസ സന്ദർശനം, ഓർ ലാന്റോ, ഫ്ലോറിഡ) ——————————————– (1) ഭാരതം ഒരു ചന്ദ്രദൗത്യത്തിന്റെ വിജയത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന അവസരത്തിൽ നാസയിൽ കണ്ട കാഴ്ചകൾക്ക് കൂടുതൽ തെളിമ അനുഭവപ്പെടുന്നു. ഓരോ ജനതയും എത്ര തീവ്രമായി ഈ വിജയത്തിനായി ആഗ്രഹിക്കുന്നുവെന്ന് നമ്മള്ളിപ്പോൾ അനുഭവച്ചറിയുന്നു. അതിരില്ലാത്ത ആകാശനീലിമ നോക്കി കൊതിച്ചവർ ഏറെയുണ്ട്. അമ്പിളിയുടെ നിലാവിലഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ കവിതകളായും കഥകളായും ചന്ദ്രനെ കൂടെ കൂട്ടി. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രം പ്രപഞ്ചത്തിൽ ഉണ്ടാകാം, ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞു. അതിൽ ബുദ്ധിയും വികാരവുമുള്ള ജീവികൾ ഉണ്ടായിരിക്കാം. ഇതുവരെ അവർ പല കഥകളിൽക്കൂടി മാത്രം നമ്മുടെ മുന്നിലെത്തി. ഉമ്മറത്തെ അരത്തിണ്ണയിൽ കയറിയിരുന്ന് ആകാശത്തിൽ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ദൂരം കണക്കുകൂട്ടിയിരുന്ന ഒരു നാലു വയസ്സുകാരി. ‘അമ്പമ്പോ… ഈ ആകാശത്തെത്താൻ എത്ര കോണി വെയ്ക്കണം ?’, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുന്ന എനിക്കു മുന്നെയുള്ള കാലത്തിൽ തന്നെ മനുഷ്യൻ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങി…
