‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയറി. ഒക്ടോബർ 31 നു വൈകുന്നേരം ആഘോഷിക്കുന്ന Halloween eve. കുട്ടികളും മുതിർന്നവരും ഒരു പോലെ, ഇവിടെ കാനഡയിൽ ഹലോവീൻ ആഘോഷിക്കുന്നു. നിരത്തുകളിലും കടകളിലും ഹലോവീൻ അലങ്കാരങ്ങൾ അണിയിച്ചൊരുക്കിയ പൂക്കൂടകൾ കാണാം. ‘ഇജ്ജാതി ടീമ്സ് ‘ ഒക്കെ വീട്ടിൽ വരുന്ന ദിവസം, അതാണ് Halloween ആഘോഷം. ഭയപ്പെടുത്തുന്ന മുഖമൂടികൾക്ക് വൻ ഡിമാൻഡ് ആയിരിക്കും. ഹലോവീൻ ചരിത്രം : ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവത്തിന്റെ തുടർച്ചയാണ് ഇതെന്ന് വിശ്വസിക്കുന്നു. ‘Pagan culture ‘ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം. അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷം ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി. ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം,…
Author: Joyce Varghese
കോർക്ക് ബോളും മീറ്റ് ബോളും. (Butter chicken Kofta ) …………………………………………. kofta എന്നത് ഒരു അറബി പദമാണ്, സ്പൈസി മീറ്റ് ബോൾ എന്നർത്ഥം. എന്താ ഈ കോർക്ക് ബോളിനു ഇവിടെ കാര്യം എന്നല്ലെ? സത്യമായിട്ടും ഒരു കാര്യവുമില്ല. അതു ക്രിക്കറ്റ് ബോൾ. 2023 വേൾഡ് കപ്പ് നടക്കുകയല്ലെ. അതുകൊണ്ടു ഈ ബോളും ഇതിനിടയിൽ വലിഞ്ഞുക്കേറി. ചുവന്ന ബോൾ അല്ല, വെള്ള പന്ത്. അത്താഴസമയത്ത്, ഉച്ചക്കു കൂടെ ജോലി ചെയ്യുന്ന ഒരാൾ ഷെയർ ചെയ്ത chicken Kofta യുടെ സ്വാദ് ഞാൻ നീട്ടി വിളമ്പി. “എന്നാലത് നമുക്ക് വീട്ടിൽ ഉണ്ടാക്കാം ല്ലേ?” മകൻ തരക്കേടില്ലാത്ത പണി എനിക്കു തരുന്നതാണ്. ഇമ്മാതിരി കുരിശുകൾ ഞാൻ ചുമ്മാ തോളിൽ എടുത്തുവെയ്ക്കാറുണ്ട്. സ്വതേയുള്ള എന്റെ ബോധക്കുറവാണെന്ന് കാരണം എന്ന് തോന്നുന്നു. പിന്നെ ഞാൻ യൂ ട്യൂബ് തിരഞ്ഞു. ഒരാളുടെ പോലെ Kofta മറ്റൊരു ട്യൂബർ ഉണ്ടാക്കില്ലയെന്ന വാശിയിൽ അവർ ഉറച്ചു നിൽക്കുന്നു. ആരുടേയും ഒരു ബെൽ…
563 BCE യിൽ കോയില (Koyila) രാജാവ് സുപ്പബുദ്ധക്കു പിറന്ന മകൾ. ആ രാജകുമാരിക്കു ‘യശസ്സിനെ പരിരക്ഷിക്കുന്ന ‘ എന്നർത്ഥമുള്ള ‘യശോധര ‘ എന്ന പേരു നൽകി. കൗമാരത്തിൽ തന്നെ പൗർണ്ണമി ചന്ദ്രികയെ വെല്ലുവിളിക്കുന്ന അവളുടെ സൗന്ദര്യം ഏറെ ചർച്ചച്ചെയ്യപ്പെട്ടു. അവൾക്ക് അനുയോജ്യനായ വരൻ കോസല രാജകുമാരനായ സിദ്ധാർഥൻ അല്ലാതെ മറ്റാരുമല്ലെന്നു പ്രബലരായ രണ്ടു രാജകുടുംബങ്ങളും തീരുമാനിച്ചു. ലുംബിയിലെ ശൈഖ (Shakya ) രാജവംശജനായ സിദ്ധാർഥൻ സുയോധന രാജാവിന്റെ മകനും കിരീടാവകാശിയുമായിരുന്നു. കേവലം പതിനാറാം വയസ്സിൽ യശോധര, അത്ര തന്നെ പ്രായമുള്ള രാജകുമാരന്റെ പത്‌നിയായി. സുന്ദരനും മിതഭാഷിയുമായിരുന്ന സിദ്ധാർത്ഥ രാജകുമാരൻ ഭാര്യയെ സ്നേഹിച്ചിരുന്നു. പക്ഷെ പ്രായത്തിൽ കവിഞ്ഞ ചിന്താധാരകളിൽ മുഴുകിയിരുന്ന സിദ്ധാർഥൻ ലൗകികസുഖങ്ങളിൽ അതിയായ താൽപര്യം കാണിച്ചില്ല. യശോധരയുടെ മേനിയിൽ ആടയാഭരണങ്ങൾ ചാർത്തുന്ന തോഴിമാർ, വ്യഥയിൽ നുറുങ്ങുന്ന യശോധരയുടെ ഭാവങ്ങൾ കണ്ടു വ്യസനം പകുത്തു. രാജകുമാരൻ യശോധരയോടൊപ്പം അറയിൽ കൂടുതൽ സമയം ചിലവഴിക്കാത്തതെന്തെന്ന് കൊട്ടാരവാസികൾ അടക്കം പറഞ്ഞു. കഥകൾ മുറിഞ്ഞുവീഴാൻ അധികം…
ഈസ്റ്റർ അവധിക്കു ഒരു യാത്ര തര്വായാലോ… ഹാ.. സന്തോഷിക്കാൻ ഇനിയെന്തു വേണം? നിത്യജീവിതത്തിലെ ആവർത്തന വിരസതക്കും പിരിമുറുക്കങ്ങൾക്കും അവധിക്കൊടുത്തു ഒരു ചെറിയ യാത്ര. അത്ര മതി, അതു തരുന്ന ഊർജം മതി നമ്മെ മുന്നോട്ടുപ്പായിക്കാൻ. ഞങ്ങൾ പോകാൻ തിരഞ്ഞെടുത്തു കാനഡയിൽ ഞങ്ങൾ താമസിക്കുന്നിടത്തു നിന്നു നാനൂറ്റിയമ്പത്തോളും കിലോമീറ്റർ അകലെയുള്ള കൊച്ചു പട്ടണം Windsor ലേക്ക്. കാനഡയുടെ ഏറ്റവും തെക്കെപടിഞ്ഞാററ്റം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമായി അതിർത്തി പങ്കിടുന്ന നഗരം. ഗ്രേറ്റ് ബ്രിട്ടനിലെ Berkshire England ലെ ഒരു സ്ഥലപ്പേര്, ഇംഗ്ലീഷുകാർ ഈ നഗരത്തിനും കൊടുത്തു. തണുപ്പിന്റെ താണ്ഡവം കഴിഞ്ഞു പുൽനാമ്പുകൾ മെല്ലെ പൊടിച്ചുതുടങ്ങിയിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷവും മികച്ച റോഡുകളും യാത്ര സുഗമമാക്കുന്നു. ഹൈവേ ഡ്രൈവിംഗ് ഇടയിൽ ഇടയ്ക്കു വിശ്രമിക്കാനും ഫ്രഷ് ആകാനും ഭക്ഷണം കഴിക്കാനുമുള്ള ഇടങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് ഏതു നീണ്ടയാത്രവും മുഷിവുണ്ടാക്കുന്നില്ല. Detroit നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന Windsor, Automotive Captical of Canada, City of Roses എന്നീ…
അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയിൽ സുശീലയും ഓണത്തിരക്കുകളിൽ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു. കർക്കിട മഴയിൽ പൊടിച്ച പുല്ലു ചെത്തിക്കോരി പഴയ തറവാടിന്റെ മുറ്റത്തിന്റെ അരികുകൾ വൃത്തിയാക്കിയിരിക്കുന്നു. ഒതുക്കു കല്ലിലെ പൂപ്പൽ എത്ര ഉരച്ചു കളഞ്ഞിട്ടും സുശീലക്കു തൃപ്തി തോന്നിയില്ല. നവവധുവിനെ പോലെ തറവാടും തൊടിയും അണിഞ്ഞൊരുങ്ങുന്നത് ഓണത്തിനു മാത്രം. തൊടിയിൽ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും കിണറ്റിൻ കരയിൽ മുക്കുറ്റിപ്പൂവും ഓണത്തിന് വിരുന്നെത്തിയിരിക്കുന്നു. മുററത്തെ വാടാർമല്ലിയും കോളാമ്പിയും പവിഴമല്ലിയും ചെണ്ടുമല്ലിയും തെച്ചിയും ചെമ്പരത്തിയും മന്ദാരവും വയലറ്റും മഞ്ഞയും ചുവപ്പും വെള്ളയും പൂക്കൾ ചൂടി നിൽക്കുന്നു. ചാണകം മെഴുകിയ മുററത്തു പൂക്കളമിട്ടിരുന്ന ഈ തറവാട്ടിലെ കുട്ടികൾക്കൊപ്പം താനുമുണ്ടായിരുന്നു. വേലക്കാരിയുടെ മകളായിട്ടില്ല, സുശീല അവരുടെ കളിക്കൂട്ടുകാരി കൂടിയായിരുന്നു. മക്കൾ എല്ലാവരും ഉദ്യോഗവും വിവാഹവുമായി വലിയ തറവാട്ടിൽ നിന്നും പറന്നു പോയിരിക്കുന്നു. ആ വീട്ടിലിപ്പോൾ, പല മുറികളും ഭാരമേറിയ ചേർത്തടച്ച മരവാതിലുകൾക്കു പിറകൽ ഇരട്ടും മാറാലയും പൊടിയും കുടിപ്പാർത്തു. ജനാലയഴികളിലും…
മഴയും മഞ്ഞും ഹൃദയത്തിൽ തൊട്ടു വിളിച്ചവർ —————————————- മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസിലെ പച്ചപ്പാണ്. വെള്ളച്ചാട്ടത്തിന്റെ കുതിപ്പിൽ നുരയുന്ന വെളുപ്പിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടും മഞ്ഞിനോടുമുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും പൊഴിയുന്ന മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടുപോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന മഴ.…
അന്നയും പൊകയും (നർമ്മഭാവന) —————————– സന്ധ്യാപ്രാർത്ഥന കഴിഞ്ഞു കാഴ്ചവെപ്പിനായി സാഷ്‌ടാംഗം കുനിഞ്ഞപ്പോൾ അന്നയ്ക്ക് മയക്കം തോന്നി. കാൽമുട്ടിലും മുതുകിലും കൊളുത്തിപിടിക്കുന്ന വേദന. പുലർച്ച തുടങ്ങുന്ന പങ്കപ്പാടല്ലേ, അവൾക്കു കരച്ചിൽ വന്നു. മെല്ലെ മുഖം സോഫയിൽ ചേർത്തുവെച്ചു, ഒന്ന് മയങ്ങി. ചുറ്റും ഒരു വെളുത്ത പുക പരക്കുന്നു. ഒപ്പം ഇമ്പമുള്ള മണിനാദവും കേൾക്കുന്നു. ആരോ അവളുടെ കൈപ്പിടിച്ച് നടക്കാൻ തുടങ്ങി. നനുത്ത കോടമഞ്ഞു പൊഴിയുന്ന കുന്നിനുമുകളിൽ എത്തി. “നിങ്ങളാരാ?”, അന്ന ചോദിച്ചു. “ഞാൻ ദൈവം, അരൂപി, മേഘരൂപൻ, വെളിച്ചം, മനസാക്ഷി, ഉൾകാഴ്ച….” അശരീരി മൊഴിഞ്ഞു. “എന്തൂട്ടാന്നു???? എനിക്കൊരു കുന്തോം തിരിഞ്ഞില്ല.” അന്ന മുഖം ചുളിച്ചു. “അതു ഞാൻ പോസിറ്റീവ് വൈബ് ടി, നീ ‘പൊക’ ന്നു വിളിച്ചോ, ഇപ്പൊ തിരിഞ്ഞോ, ഗഡി?” “അപ്പ ഇമ്മള് തൃശ്ശൂരാല്യേ?” “ആന്നെയ് …..ഞാൻ ജൂതന്മാരോട്, ഹീബ്രു പറയും, അറബികളോട് അറബിഭാഷ പറയും.”ഒന്നു നിർത്തി, അരൂപി പറഞ്ഞു, “തൃശൂക്കാരോട് മ്മടെ ഭാഷ അങ്ങ്ട് കാച്ചും.” “ആവൂ, ഇപ്പോഴാ ഒരു…
രണ്ടാം പ്രവാസത്തിലെ യദു. (കഥ ) ————————————– പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു. ഇരുപത്തിയഞ്ചു വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷെ മുൻപൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പൽ, ഈ യാത്രയിൽ ഒട്ടുമില്ലാതായിപ്പോയി. വിമാനത്തിൽ അവസാനത്തെ അനൗൺസ്‌മെന്റ് മുഴങ്ങി, എയർ ഹോസ്റ്റസ്, ശുഭ യാത്ര ആശംസിച്ചപ്പോൾ പതിവില്ലാത്ത നൊമ്പരം അരിച്ചിറങ്ങി. നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുള്ള മടക്കം. രക്തബന്ധത്തേക്കാൾ കരുത്തുള്ള കർമ്മബന്ധങ്ങൾ ഇവിടെ മനസ്സില്ലാമനസ്സോടെ അഴിച്ചുവെക്കുന്നു. സൗഹൃദങ്ങളുടെ ഇഴയടുപ്പം, ഇവിടെ ചില നഷ്ടങ്ങൾ തിരിച്ചുപ്പിടിച്ചു, ഉള്ളിലെ വേവലാതികളുടെ തീ ആളിപടരാതെ അണച്ചു കളഞ്ഞു. ആദ്യം തോന്നിയ വൈമുഖ്യത്തിന്റെ വിയർപ്പു കരുത്തുറ്റ സൗഹൃദങ്ങൾ വീശിയകറ്റി. മെല്ലെ മെല്ലെ ഈ ഊഷരഭൂമിയോട് പൊരുത്തപ്പെട്ടു. അതു വളർന്നു മമതയായി. ദിവസവും കണ്ടുണരുന്ന കാഴ്ചകളും നടന്നു പരിചയിച്ച വഴികളും വഴിയോരത്തെ സുപരിചിതമായ കടകളും ഇനി അന്യമാകുന്നു. ഇപ്പോൾ ഇവിടം വിട്ടുപോകുമ്പോൾ മനസ്സു തേങ്ങുന്നു. ഒരു രണ്ടാം പ്രവാസത്തിന്റെ ഉണർത്തുപ്പാട്ട് തന്നെ തെല്ലു അലോസരപ്പെടുത്തുന്നു. മറ്റു…
അന്തരങ്ങളിലെ ഉൾക്കാഴ്ചകൾ ———————————————— “പുതിയ എംപ്ലോയ് ( employee ) ആണ്.,” ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നുന്ന വെള്ളക്കാരി പെൺകുട്ടിയെ പരിചയപ്പെടുത്തി മാനേജർ പറഞ്ഞു. സുന്ദരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ തന്നെ പരിചയപ്പെടുത്തി. “I am Steffani, ” നീണ്ട സ്വർണ്ണതലമുടിയും വെള്ളാരങ്കണ്ണുകളും അവളെ ആകർഷകയാക്കുന്നു. സാധാരണയിൽ കവിഞ്ഞ വണ്ണവും ഉയരവുമുള്ള ശരീരപ്രകൃതി. ഈ വണ്ണമൊന്നു കുറച്ചുകൂടെ ഈ കുട്ടിക്ക്? ഞാൻ മനസ്സിൽ മാത്രം കുറിച്ചിട്ട ചോദ്യത്തോടെ സ്വയം പരിചയപ്പെടുത്തി, അവൾക്കു സ്വാഗതം ആശംസിച്ചു, എന്റെ തിരക്കുപ്പിടിച്ച ജോലികളിൽ മുഴുകി. ദിവസങ്ങൾ കഴിഞ്ഞുപ്പോകവെ, ഭക്ഷണത്തിന്റെ ഇടവേളകളിൽ ഞങ്ങൾ സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങൾ കുത്തിചോദിച്ചറിയാൻ ആരും ഇവിടെ, കാനഡയിൽ ശ്രമിക്കാറില്ല. പങ്കുവെക്കുന്നുണ്ടെങ്കിൽ മാത്രം കേൾക്കുക, അതാണ് ഇവിടത്തെ രീതി. പലരും സ്വയം നിർമിച്ച കൊക്കൂണിൽ ഒതുങ്ങിയിരിക്കും. പക്ഷെ സ്റ്റെഫിനി അല്പം വ്യത്യസ്തയായിരുന്നു. അവൾ സ്വന്തം വിശേഷങ്ങൾ പങ്കുവെക്കാൻ മടി കാണിച്ചിരുന്നില്ല. സഹപാഠികളായിരുന്ന ചില ഇന്ത്യൻ വംശജർ, ഇന്ത്യയുടെ ഒരു അവ്യക്ത ചിത്രം…
ലിറ്റി (കഥ) സന്ധ്യയോടുകൂടിയാണ് ലിറ്റിയും കുടുംബവും കല്യാണവീട്ടിൽ എത്തിയത്. ചെറിയ വാനിൽ നിന്നും ഇറങ്ങിയ കുട്ടികൾ, സന്തോഷം കൊണ്ടും അമ്പരപ്പ് കൊണ്ടും ഭംഗിയിൽ അലങ്കരിച്ച കല്യാണപന്തൽ നോക്കി കുറച്ചുനേരം ഒതുങ്ങി നിന്നു. കുറേ മാസങ്ങൾക്കു ശേഷമാണ് ലിറ്റി സ്വന്തം വീട്ടിലേക്കു വരുന്നത്. ഓരോ വിശേഷങ്ങൾക്കും വരണമെന്ന് അതിയായി ആഗ്രഹിച്ചാലും, എന്തെങ്കിലും തടസ്സങ്ങൾ ആഗ്രഹം തച്ചുടക്കും. നാളെ ലിറ്റിയുടെ സഹോദരന്റെ മകളുടെ വിവാഹമാണ്. തന്റെ വിരലിൽ തൂങ്ങിനടന്നിരുന്ന കുസൃതികുടുക്ക. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്, ലിറ്റി ഓർത്തു. മുറ്റത്തെ ചുവന്നതെച്ചി നല്ല ഉയരത്തിൽ വളർന്നിരിക്കുന്നു. ചുവന്ന പൂക്കൾ ചിരട്ട കമിഴ്ത്തിയപ്പോലെ ചെടിയാകെ ചൂടിനിൽക്കുന്നു. മുറ്റത്തിന്റെ അതിരിൽ നിൽക്കുന്ന ആര്യവേപ്പിൽ പടർന്നു കയറിയ മുല്ലച്ചെടിയുടെ ഭാഗത്തേക്ക്, അവളുടെ കണ്ണുകൾ അറിയാതെ പാഞ്ഞുപ്പോയി. വിടരാൻ വെമ്പി നിൽക്കുന്ന തൂവെള്ള പൂമൊട്ടുകളുടെ കൂട്ടം ആര്യവേപ്പിനെ മൂടുന്നുണ്ട്. തന്റെ ആറാം ക്ലാസ്സ് ആരംഭിച്ച, ഒരു മഴക്കാലത്തു വെച്ചുപിടിപ്പിച്ചതാണിത്, അവൾ ഓർത്തു. ഇപ്പോൾ വള്ളികൾ ഏറെ കനം വെച്ചിരിക്കുന്നു.…
