പറവയെപ്പോൽ പാറിപ്പറന്നു നടന്നിടാൻ മോഹിച്ചവളുടെ, ചിറകുകൾ, വിലക്കുകൾ തൻ മൂർച്ചയേറും കത്തിയാൽ, അരിഞ്ഞു കളഞ്ഞു ലോകം. കൂട്ടിലടയ്ക്കപ്പെട്ട പറവയെപ്പോൽ ഉള്ളിൽ നിറയും തേങ്ങലോടെ മനമുരുകിക്കഴിഞ്ഞവൾ.
Author: Sreeja Ajith
ഒറ്റയ്ക്ക് മണ്ണിതിൽ പിറന്നു വീഴുന്ന മർത്യൻ, തനിയെ തന്നെ മടങ്ങുന്നു മണ്ണിലേക്ക്, ഇടയിൽ കൂട്ടായെത്തുന്നു പലരും, ജീവിതയാത്രയിൽ സഹയാത്രികരായ്. വഴിയിൽ യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നു ചിലർ, യാത്ര പോലും പറയാതെയൊരു നാൾ അകന്നു പോകുന്നു ചിലർ. കൂടെയുള്ളവർ ചിലർ വെറും കാഴ്ചക്കാർ, ചിലരോ സന്തോഷം മാത്രം പങ്കിടാൻ വന്നവർ, കരൾ പിളരും ദുഃഖങ്ങളിൽ തുണയായ്, തണലായ്, കൂടെ നടന്നു, സ്നേഹവചസ്സാൽ, നീറും മുറിവിൽ ആശ്വാസമായ്, നിൽക്കുന്നു ചിലർ, തനിയെ തുഴഞ്ഞു നീങ്ങും വൈതരണികൾ താണ്ടിടും നേരവും തനിച്ചല്ല നാം, എന്ന് പറയാതെ പറയുമവർ.
’നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ‘ എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന സത്യപ്രിയയുടെ സത്യാന്വേഷണകഥ നമ്മെ അവളുടെ ജീവിതത്തിന്റെ നിഗൂഢപാതയിലൂടെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. സത്യപ്രിയ എന്ന സ്ത്രീ നേരിടുന്ന ഒരു വധശ്രമത്തിന്റെ പിന്നിലെ പ്രതിയെ അന്വേഷിച്ചു പോകുന്ന യാത്രയിലൂടെ സത്യപ്രിയയുടെയും കുടുംബത്തിന്റെയും കഥകൾ ചുരുളഴിയുന്നു. മധ്യവയസ്സിലെത്തിയ, ഏകാന്തപഥികയായ ഒരു സ്ത്രീയോട് ആർക്കാണ് കൊല്ലാൻ തക്കവണ്ണമുള്ള പക എന്നുള്ളതിന്റെ ഉത്തരം സങ്കീർണ്ണമായ കുടുംബകഥയുടെ ഉള്ളറകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.പരാജയപ്പെട്ട പ്രണയകഥയിലെ നിരാശകാമുകന്റെ പ്രതികാരമോ, അതോ കുത്തഴിഞ്ഞ ഒരു ജീവിതത്തിലൂടെ മക്കളെ നിസ്വരാക്കിയ അച്ഛനോടുള്ള പ്രതികാരമോ? എന്താണ് കൊലപാതകശ്രമത്തിനുള്ള പ്രേരണ? ഉത്തരം എളുപ്പമല്ല സത്യപ്രിയയ്ക്ക്. ഒരപകടത്തിൽ ഒരേയൊരു സഹോദരിയും അതിനു ശേഷം തന്റെ ദുഷ്ടപ്രവർത്തികളുടെ ബാക്കിപത്രമെന്ന പോലെ ശയ്യാവലംബിയായി സത്യത്തിൽ ഒരിക്കലും തന്നാൽ സ്നേഹിക്കപ്പെടാത്ത ഭാര്യക്ക് ഭാരമായിരുന്ന അച്ഛനും മരിച്ചതിനു ശേഷം സത്യപ്രിയയ്ക്ക് ആകെയുള്ള ഉറ്റബന്ധു അമ്മയാണ്. ചേച്ചിയുടെ മരണം ഒരു കൊലപാതകമാണോ എന്നൊരു സംശയം അവസാനകാലത്തെ അച്ഛന്റെ വാക്കുകൾ സത്യപ്രിയയിൽ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം…
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ കൂട്ടുപ്പിടിച്ചു കൊണ്ട് സ്വർഗ്ഗത്തെ വെല്ലുവിളിയ്ക്കുന്ന വിധത്തിൽ കല്യാണമാമങ്കങ്ങളാണ് ഇന്ന് നാം ചുറ്റിലും കാണുന്നത്. തീം വെഡിങ്, ഡെസ്റ്റിനേഷൻ വെഡിങ് അങ്ങനെ എന്തെല്ലാം വൈവിദ്ധ്യമാർന്ന ആഡംബര സാധ്യതകളാണ് വിവാഹത്തിൽ. രണ്ടു പേർ ചേർന്നു ഒരു കൂട്ടുജീവിതം തുടങ്ങുന്നതിന്റെ മുന്നോടിയായ ഈ ചടങ്ങിൽ ഈ വിധത്തിലുള്ള കേട്ടുകാഴ്ച്ചകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് ആലോചിച്ചു പോകാറുണ്ട്. പക്ഷേ നമ്മുടെ സംസ്ക്കാരത്തിൽ വിവാഹം രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയാണ്. സ്വർണ്ണത്തിന്റെയും പണത്തിന്റെയും കണക്കൊപ്പിച്ചു നാൾപ്പൊരുത്തവും നോക്കി സ്വർഗം നാണിക്കും വിധത്തിൽ നടത്തുന്ന വിവാഹങ്ങൾ മനപ്പൊരുത്തം കൂടി ചേർന്ന് വന്നില്ലെങ്കിൽ ഭൂമിയിൽ നരകം തീർക്കും. പിന്നെയും സമൂഹത്തെ ഭയന്നു വ്യക്തികൾ ആത്മാവിൽ അന്യരായി ദാമ്പത്യനരകത്തിൽ വെന്തുനീറും. പലപ്പോഴും അതിന്റെ പരിക്കുകൾ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും. അതുകൊണ്ട് ഒരു പങ്കാളിയെ ഉൾക്കൊള്ളാൻ പക്വതയുള്ള പ്രായത്തിൽ മാത്രമേ ഒരു വ്യക്തി വിവാഹത്തെക്കുറിച്ചു ചിന്തിക്കാവൂ. വിവാഹമേ വേണ്ടെന്നു വെച്ചു ഒറ്റയ്ക്ക്…
എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ അവനായ് ഒളിപ്പിച്ചുവെച്ചിടും സൂചനകൾ. ചിന്തകളിൽപെട്ടുഴലുന്നവൻ നിരന്തരം.
പകലിരവുകളെ അണുവിട മാറാതെ രേഖപ്പെടുത്തിടും ഘടികാരസൂചിയ്ക്കൊപ്പം കറങ്ങിടുന്നു മനുഷ്യജീവിതം നിരന്തരം. കാലമാകും ഘടികാരത്തിൻ കരങ്ങൾ കൃത്യമായ് കണക്കുവെച്ചിട്ടുണ്ട് മനുഷ്യായുസ്സിനും. ഒരു നാൾ ഘടികാരം നിലച്ചിടും നേരം മൗനമായ് മടങ്ങീടണം ജീവിതമാകും കളിയരങ്ങിൽ നിന്നും. കാത്തുനിൽക്കില്ലാരെയും സമയസൂചികൾ, പിൻവിളി കേൾക്കില്ല നിശ്ചയം.
മോടിയേറും ചമയങ്ങളാൽ അലംകൃതയായ്, കാര്യത്തിൽ മന്ത്രിയായ്, കർമ്മത്തിൽ ദാസിയായ്, ദിനരാത്രങ്ങളിൽ തൻ ജീവിതപാതയിൽ ചരിച്ചിടുമ്പോഴും, ജീവിതാശ തൻ തിളക്കമെന്നോ കെട്ടുപോയൊരാ മിഴികൾ, ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ, നിരാശ തൻ കരിവലകൾ നിറഞ്ഞൊരാ കൺതടങ്ങൾ, എല്ലാം പറയാതെ പറഞ്ഞവൾ എന്നോ മരിച്ചവൾ, സ്നേഹനിരാസങ്ങളാൽ, ക്രൂരമാം ഉപേക്ഷകളാൽ, ഹൃദയം തുടിച്ചിടും നേരം തന്നെ മനമിതിൽ മൃതി തൻ ശൈത്യമണിഞ്ഞവൾ.
ഉള്ളിൽ തുള്ളിതുളുമ്പും ചിന്തകളെ സർഗ്ഗവാസന തൻ മഷിയാൽ വർണ്ണങ്ങൾ ചാർത്തും തൂലികയാൽ അക്ഷരങ്ങളായ് ഭംഗിയിൽ ചമയിച്ചൊരുക്കി, ജീവൻ പകരും സൃഷ്ടികൾ ആനന്ദം പകർന്നിടുന്നു സ്രഷ്ടാവിൻ ഹൃത്തിൽ, നൊന്തുപെറ്റിടും പൈതൽ മാതാവിനെന്നപോൽ.
മർത്യനു വേണ്ടതെല്ലാം കനിഞ്ഞരുളും സ്നേഹമയിയാം പ്രകൃതി, ചിലനേരമവനുടെ വികൃതിയിൽ മനം നൊന്തു കണ്ണീർ വാർക്കുന്നു, ഒരു നാൾ കോപാകുലയായ്, ഉഗ്രരൂപിണിയായ് ആർത്തട്ടഹസിക്കുന്നു. മനുഷ്യനെപ്പോലെ പ്രകൃതിയ്ക്കും ഭാവങ്ങളനേകം.
ധവളവർണ്ണത്തിൽ മനോജ്ഞമാം രൂപഭാവങ്ങളിൽ ചമഞ്ഞു, വിഭവങ്ങൾക്ക് രുചിയേറ്റിടാനും നൈവേദ്യമായ് സമർപ്പിച്ചിടാനുമുതകിടുന്നു ക്ഷീരം. കരുതലോടതു കാത്തിടായ്കിൽ നേരത്തോട് നേരം കൂടിടുമ്പോൾ പിരിഞ്ഞിടും വിഷമയമായിടും. വാക്കുകളുമത് പോലെ, വിവേകമോടെ മൊഴിഞ്ഞാൽ മധുരം നിറച്ചിടുമുള്ളിൽ. സൂക്ഷ്മതയോടെ ഉപയോഗിക്കായ്കിൽ വിഷലിപ്തമായിടും, മലിനമാക്കിടും മനുഷ്യമനത്തെ, കരിച്ചു കളഞ്ഞിടും വേരോടെ.