മനസ്സിലടഞ്ഞു കിടക്കും ഓർമ്മകൾ തൻ ജാലകങ്ങൾ മെല്ലെ തുറന്നിടും നേരം മുന്നിൽ വെളിപ്പെടുന്നു ചിലനേരം മറഞ്ഞു കിടന്നിടും മണിമുത്തുകൾ, മറവി തൻ ആഴങ്ങളിൽ ആണ്ടു പോയ മുഖങ്ങൾ, സ്വരങ്ങൾ, ചിലപ്പോൾ ഉള്ളു നീറ്റിടും നൊമ്പരങ്ങൾ. സ്മരണകൾ തൻ മായക്കാഴ്ച്ചകളെ ജീവിതസംഘർഷങ്ങൾ തൻ ചുഴിയിൽ പിറവിയെടുക്കും മറവി തൻ ജാലകപാളികളാൽ മറച്ചു വെയ്ക്കാൻ, പ്രകൃതി അലിവോടെയാനുവദിച്ചു മർത്യനെ.
Author: Sreeja Ajith
മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ മാറ്റിടാനാവാത്തതെന്തു പാരിൽ.
ഊർവ്വരമാം മണ്ണിൽ വേരുറച്ചു കഴിഞ്ഞെന്നാൽ തഴച്ചു വളർന്നിടും തരു നിശ്ചയം. പിഴുതെടുക്കുക പ്രയാസം തന്നെ. ഹൃത്തിൽ ആഴത്തിൽ വേരോടും ആത്മബന്ധങ്ങളുമത് പോലെ. സുഖദമാം ഓർമ്മകൾ തൻ മുകുളങ്ങൾ മനമാകെ നിറഞ്ഞിടും സ്നേഹത്തിൻ നീരിനാൽ പുതുജീവൻ വരിച്ചിടും. ചിലനേരം,ഋതുഭേദങ്ങൾ മാറിമറയവേ ഊഷരഗ്രീഷ്മത്തിൽ സ്നേഹത്തിന്നുറവ വറ്റുകിൽ വാടിക്കരിയുമാ ശാഖിയെ പറിച്ചെറിയുകിൽ, കരൾ പിളരും നൊമ്പരം പകർന്നിടും.
സനാഥരെന്നു നാം വിശ്വസിച്ചീടുകിലും ചുറ്റിലും ബന്ധുക്കൾ നിറഞ്ഞിരിക്കുകിലും മനമിടറി മിഴികൾ നിറഞ്ഞു തൂവും വേളയിൽ, പറയാതെ ഉള്ളറിയുവാൻ ആരുമില്ലാതെ ആൾക്കൂട്ടത്തിൽ തനിയെ നടക്കും അനാഥജന്മങ്ങളെത്ര പേർ ലോകത്തിൽ.
തനുവരികെയെന്നാലും മനം കാതങ്ങൾക്കകലെയായ്, ഒരു ചെറുപുഞ്ചിരി പോലും ഉള്ളറിഞ്ഞു പകരാതെ, കടമകൾ തൻ ചങ്ങലകളാൽ ബന്ധിതരായ്, കൂട്ടിൽ കുടുങ്ങും പക്ഷികൾ പോലെ ജന്മം മുഴുവനും ഉരുകിത്തീർന്നിടുന്നു, ചില മനുഷ്യർ.
അതിരുകളില്ലാ വാനിൽ സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ കൊതിച്ചവൾ തൻ ചിറകുകൾ, അച്ചടക്കത്തിൻ നിയമങ്ങളാൽ, ലോകം ചമച്ചെടുത്ത അരുതുകൾ തീർത്ത വലയിൽ കുരുക്കി, സ്നേഹത്തിൻ ചരടായ് തോന്നും ചങ്ങലകളാൽ ബന്ധിച്ചു, സ്വാർത്ഥതയാകും ഖഡ്ഗത്താൽ അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ ചുറ്റിലും നിറയും കാലത്തും തളരാതെ, ഇടറാതെ ഉയർത്തെഴുന്നീട്ടിടാനുള്ള കരുത്തു നൽകിയല്ലോ പെണ്ണിനെ പാരിലയച്ചതു സർവ്വേശ്വരൻ.
എങ്ങും മരങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ കോളേജ് ക്യാമ്പസിനു വലിയ മാറ്റമൊന്നും വർഷങ്ങൾക്കു ശേഷവും വന്നിട്ടില്ല. രാഖി വളരെ പതുക്കെയാണ് നടന്നിരുന്നത്. ചുറ്റിലുമുള്ള ഓരോ കാഴ്ചകളെയും മിഴികൾ കൊണ്ട് ഉള്ളിലേയ്ക്ക് ആവാഹിക്കുകയായിരുന്നു അവൾ. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം കോളേജ് ഗേറ്റ് കടന്നു ആ മണ്ണിൽ കാലുകുത്തിയതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു. സ്വപ്നങ്ങളോടെ വന്നു കയറിയതും പ്രതീക്ഷകളുടെ വെളിച്ചം കെട്ട് തല കുനിച്ചിറങ്ങിപ്പോയതും ഈ പടിയാണ്. ഈ മണ്ണിൽ നിന്നാണ്. പന്ത്രണ്ടു വർഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടലിനെക്കുറിച്ച് കേട്ടപ്പോൾ വരേണ്ട എന്ന് തന്നെയാണ് രാഖി ആദ്യം വിചാരിച്ചത്. ഫേസ്ബുക്കിലും വാട്സ്ആപ്പ് കൂട്ടായ്മയിലും ഒന്നും അവളില്ലായിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവരിൽ സിന്ധുവുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ. അവളാണ് നിർബന്ധിച്ചു ഈ പരിപാടിയ്ക്ക് വിളിച്ചു വരുത്തിയത്. പിന്നെ ആലോചിച്ചപ്പോൾ രാഖിയ്ക്കും തോന്നി, ഒരു തെറ്റും ചെയ്യാതെ എന്തിനാണ് ഒളിച്ചു നിൽക്കുന്നത്. തന്നെ ബലിയാടാക്കിയവർ അല്ലേ ലജ്ജിക്കേണ്ടത്. ജീവിതത്തിൽ താൻ തോറ്റു പോയിട്ടില്ല…
സുഖാന്വേഷിയായ് ജന്മം മുഴുവനും അലഞ്ഞു തീർക്കും മനുഷ്യനോർക്കുന്നീല, സമ്പത്തും സൗഭാഗ്യവും ബാഹ്യമാം സുഖങ്ങൾ നൽകിടുമെങ്കിലും മനസ്സിൽ നിറയും ശാന്തിയോളം സുഖം നൽകിടാനാവില്ലൊരു സ്വത്തിനും.
യുക്തി തൻ കണ്ണുകൾ കെട്ടിടുമേതു വിശ്വാസവും, മതമാകിടുകിലും ആശയമാകിലും, മനുഷ്യമനസ്സിലത് വേരൂന്നുകിൽ, അന്ധവിശ്വാസിയാക്കിടും, ഉള്ളിലെ വിവേകത്തിൻ വെളിച്ചം കെടുത്തിടും, തിന്മ തൻ ഇരുളിൽ തളച്ചിടും.
സൗജന്യമല്ലൊന്നും തന്നെയീ ഭൂവിൽ, മൂല്യമുണ്ട് നമ്മുടെയോരോ നേട്ടത്തിനും. അർഹതയില്ലാതെ നേടിയെടുക്കും സൗഭാഗ്യങ്ങൾക്ക് ചിലപ്പോൾ, വിലയായ് നൽകേണ്ടി വന്നിടും സ്വസ്ഥതയും ചിലപ്പോൾ ജീവിതം പോലും.