നമുക്കുള്ളതാം സൗഭാഗ്യങ്ങൾക്ക് ജീവിതത്തോട് നന്ദിയുള്ളവരാകുകിൽ അലിഞ്ഞു പോയിടും മനസ്സിലെ അതൃപ്തികൾ, നിരാശകളെല്ലാം സൂര്യപ്രഭാവത്തിൽ മാഞ്ഞിടും രാത്രിയെന്നപോൽ.
Author: Sreeja Ajith
നേരുകൾ പലതും നേരെ പറഞ്ഞിടുകിൽ ചിലനേരം ശത്രുവായ് മാറിടും ചേർന്നുനിൽക്കുവോർ. പറയാതെ പോകും നേരുകൾ ഉള്ളിൽ വിങ്ങലായ് നിറഞ്ഞുനിൽക്കും കാലങ്ങളോളം, പക്ഷേ ചിലപ്പോൾ അവയെല്ലാം ബന്ധങ്ങളെ പൊട്ടാതെ സൂക്ഷിയ്ക്കും നേരിയ നാരുകൾ. എത്ര നാൾ ചാരം മൂടിക്കിടന്നാലും ഒരു നാൾ മറനീക്കി പുറത്തുവന്നിടും നേരുകൾ നിശ്ചയം.
ഓരോ പൊൻപുലരിയും വിടരുന്നു മനുഷ്യനു മുന്നിൽ നവീനമാം അനുഭവങ്ങൾ തൻ വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്. ദിവസമാം പതംഗം പറന്നു രജനി തൻ കൂടോടടുക്കവേ, ഒരിക്കലും മായാ അടയാളം പതിപ്പിച്ചിടുന്നു ഓർമ്മയിൽ ചിലനേരം മറക്കാനാകാത്ത അനുഭവങ്ങളുമായ്. മറവി തൻ അഗാധഗർത്തത്തിൽ വീണു പോയിടുന്നു ചിലപ്പോൾ സാധാരണതയാൽ, വിരസതയാൽ. എങ്കിലും വരവേറ്റിടാം നമുക്കോരോ പുതുപുലരിയേയും ഹൃത്തിൽ ശുഭപ്രതീക്ഷ തൻ ദീപവുമായ്.
പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ ഭാഷയിൽ കന്യക. പെണ്ണിന് മാത്രം അടക്കവുമൊതുക്കവും വേണമവളുടെ മേനിയെ, കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും, സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും, പറയാതെ പറയുവാൻ, സ്ത്രീയേ ദേവിയെന്നും അമ്മയെന്നും വിളിച്ചൊടുവിൽ, മാനം കാക്കുവാനായവളെ അഗ്നിയിൽ ദഹിപ്പിച്ചും, ചൂതിൽ പണയമായ് ഹോമിച്ചും ഉത്തമപുരുഷന്മാരായ് നടിക്കുവോരെ വാഴ്ത്തിപ്പാടും ആർഷഭാരതസംസ്ക്കാരം ഊട്ടിയുറപ്പിച്ചിടും വാക്ക്.
മനസ്സിൽ നിന്നും മനസ്സിലേക്കു തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ, മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം. ആത്മാർത്ഥമാം ഹൃദയങ്ങളെയും കപടബന്ധങ്ങളെയും വേർതിരിച്ചറിഞ്ഞിടാം, മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ. എല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടമയെന്നാൽ ലോകത്തിൽ മനുഷ്യബന്ധങ്ങൾ നീർക്കുമിള പോൽ ക്ഷണികമായിടും.
മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം പരത്തിടാനായ് പകർന്നു നൽകേണം, നിരന്തരപരിശ്രമത്തിൻ ഊർജ്ജം. തണലായ് കൂടെ വേണം ആത്മവിശ്വാസം പകർന്നിടും സ്നേഹബന്ധങ്ങൾ. ഓരോ പുതുവത്സരപ്പിറവിയും മനുഷ്യനുള്ളിൽ നിറയ്ക്കുന്നു ആഹ്ലാദത്തിൻ, ഉത്സവലഹരി തൻ താളമേളങ്ങൾ.
അപ്രതീക്ഷിതമായ ചില തുടക്കങ്ങൾ ചിലപ്പോൾ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നൽകി കൊണ്ട് വേദനയുടെ തിരശ്ശീലയിട്ടാണ് അന്ത്യത്തിലേയ്ക്ക് എത്തുന്നത്.
ആദിയുണ്ടെങ്കിൽ അന്ത്യവുമുണ്ടെന്ന പരമമാം സത്യം അറിയുന്നവന്നെങ്കിലും, ഇല്ലൊരവസാനവും മർത്യന്റെ ജീവിതാശയ്ക്കും ചപലമാം വ്യാമോഹങ്ങൾക്കും.
വേണം ജലവും പ്രകാശവും മണ്ണിലൊരു പുൽക്കൊടിയെങ്കിലും തളിർത്തിടുവാനായ്, ജീവജാലങ്ങൾക്ക് വേണമാഹാരം ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്. തനുവേ പോഷിപ്പിച്ചിടാനായ് ഭോജനമെന്ന പോൽ, മനത്തെ ചൈതന്യമോടെ കാത്തിടുവാൻ വേണം ശുഭപ്രതീക്ഷ തൻ അണയാദീപം കെടാതെ ഹൃത്തിൽ.
മഞ്ഞിന്റെ മൂടുപടമണിഞ്ഞു കുളിരുചൂടി നിൽക്കുന്ന ക്രിസ്തുമസ് രാവുകൾ അവളുടെയുള്ളിലെ പ്രണയിനിയെ എന്നും വിളിച്ചുണർത്തിയിരുന്നു. പ്രകൃതിയാകെ കാല്പനികസൗന്ദര്യത്തിൽ മയങ്ങിക്കിടക്കുന്ന രാപ്പകലുകൾ ആയിരുന്നു അവളെയൊരു മായികലോകത്തെത്തിച്ചിരുന്നു. കാലങ്ങൾ കടന്നു പോയെങ്കിലും എന്നുമവൾക്ക് പ്രിയതരം തന്നെ ആ രാവുകൾ. കരോൾഗാനങ്ങളും വീടുകളിലെ ദീപാലാങ്കാരങ്ങളുമെല്ലാം അവൾ കൊച്ചുകുട്ടിയുടെ കൗതുകമോടെ നോക്കിനിൽക്കാറുണ്ട്. പ്രായമേറിയപ്പോൾ ദൂരെ നിന്നും വന്നെത്തുന്ന മക്കൾക്കായുള്ള കാത്തിരിപ്പായി ക്രിസ്തുമസ് ദിനങ്ങൾ. ദൈവപുത്രന്റെ വരാവിനായി കാത്തിരിക്കുന്ന പ്രകൃതിയെ അവളെന്നും ആഹ്ലാദത്തോടെ നോക്കിയിരുന്നു.ഒടുവിലൊരു ക്രിസ്തുമസ്ത്തലേന്ന് നിത്യതയിലേയ്ക്ക് അലിഞ്ഞു ചേരും വരെ.