ലാളിത്യത്തിൻ, സാഹോദര്യത്തിൻ പാഠങ്ങൾ മനുഷ്യനെ പഠിപ്പിക്കാനായ്, മണ്ണിതിൽ പിറവികൊണ്ട ദൈവപുത്രൻ കരയുന്നുവോ വർത്തമാനത്തിൽ, മനുഷ്യന്റെ സ്വാർത്ഥതയാൽ ഉണ്ണികൾ തൻ ശവപ്പറമ്പായ് തീർന്ന തൻ ജന്മഭൂവിൻ ദുരവസ്ഥയിൽ മനം തകരുകയാൽ.
Author: Sreeja Ajith
വീഞ്ഞ് പോൽ ലഹരി നൽകും ജീവിതം ചിലപ്പോൾ, ഹൃദയം തൊടും സ്നേഹത്തിൻ ലഹരിയുള്ളിൽ, എന്നും വീര്യം തെല്ലും കെടാതെ സൂക്ഷിയ്ക്കും ബന്ധങ്ങൾ താങ്ങായ് കൂടെയുണ്ടെന്നാൽ ജീവിതമെന്നും നുരയും വീഞ്ഞു പോൽ ലഹരി പകർന്നിടും. സ്നേഹവസന്തം ഹൃദയത്തിൽ മരിയ്ക്കുകിൽ, ജീവിതത്തിൻ ലഹരിയും താനേ നഷ്ടമായിടും.
ആരാധനയോടെ നോക്കും മിഴികളിൽ കാണുവതു പലപ്പോഴും ബാഹ്യരൂപം മാത്രം. അകലെ നിന്ന് നോക്കിടും നേരം ആരാധന തോന്നിപ്പിയ്ക്കും പലതിനും പൊള്ളയാം ഉള്ളെന്നറിഞ്ഞിടും അടുത്തിടുമ്പോൾ. മാനത്തു തിളങ്ങി നിൽക്കും ചന്ദ്രബിംബത്തിൽ നിറയെ അഗാധമാം ഗർത്തങ്ങളല്ലോ. സുന്ദരമാം പനിനീർപ്പൂവിൻ സുഗന്ധം ആസ്വദിക്കാനടുത്തു ചെന്നിടുമ്പോൾ കാണാം കൂർത്ത മുള്ളുകൾ. ആരാധകൻ ഉൽക്കണ്ണ് തുറന്നു നോക്കീടുകിൽ അറിഞ്ഞിടും, ആരാധനയോടെ നോക്കിയതെല്ലാം വെറും കൺകെട്ടിടും മായക്കാഴ്ചകൾ മാത്രം.
കൊഴിഞ്ഞു പോകുമോരോ പകലും മൂകമായ് മൊഴിയുന്നു, കൂരിരുൾ നിറയും രാവിനോടുവിൽ, കാത്തുനിൽക്കുന്നുണ്ട്, പ്രതീക്ഷകൾ തൻ നവമുകുളങ്ങൾ തളിരിടുമൊരു പൊൻപുലരി. വിടപറഞ്ഞകലും ആഹ്ലാദനിമിഷങ്ങളെ എത്തിപ്പിടിച്ചിടാനായ്, നിരാശയിൽ മുങ്ങിടും നിമിഷങ്ങൾക്കുമപ്പുറം, വീണ്ടും വിടർന്നിടും ശുഭദിനങ്ങളെന്ന പ്രതീക്ഷയല്ലോ, ദുഃഖഗർത്തങ്ങളിൽ നിന്ന് വീണ്ടും എഴുന്നേറ്റു യാത്ര തുടർന്നിടാൻ പ്രേരിപ്പിക്കുന്നു മർത്യനെ.
വേദന തൻ മണിക്കിണറിൻ ഇരുളാഴങ്ങളിൽ വീണൊടുങ്ങുവാനാണ് വിധിയെന്നു മനമെത്ര താക്കീതു നൽകിയാലും, പിന്നെയും ഹൃദയം പകുത്തു നൽകീടുന്നു, സ്നേഹപൂക്കളാൽ അർച്ചന നടത്തുന്നു നിർമ്മലസ്നേഹത്തെ അർഹിക്കാത്തിടങ്ങളിൽ. ഒരിക്കലും ജയിക്കാത്ത പോരാട്ടങ്ങളിൽ, പൊലിഞ്ഞു പോകും ചാവേർ കണക്കെ.
അയ്യേ എന്ന് ലോകം പരിഹാസം ചൊരിഞ്ഞിടുമെന്ന് ഭയന്നു, മിണ്ടാതെ കൂട്ടിവെച്ചൊരിഷ്ടങ്ങളൊക്കെ, നേടിയെടുക്കാൻ സമയം തികയുമോ ജീവിതത്തിലിനിയെന്നു ശങ്ക തോന്നും നിമിഷം, അയ്യോ, അന്യരെ ഭയന്നു സ്വന്തം സന്തോഷങ്ങൾ പാഴാക്കിയല്ലോ എന്ന ചിന്ത നോവ് പടർത്തിടുമുള്ളിൽ.
വിരസത തൻ ചരടുകൾ ജീവതന്തുവിൽ മെല്ലെ മുറുകാൻ തുടങ്ങും നേരം കളിചിരികളാൽ, കുഞ്ഞുകുസൃതികളാൽ വീടകങ്ങളിൽ, സന്തോഷത്തിൻ പൂത്തിരികൾ തെളിയിച്ചിടുന്നു ശിശുക്കൾ. നന്മകൾ മാത്രമെന്തിലും ദർശിച്ചിടും ശിശുക്കളെ പരസ്പരം വെറുക്കാനും വഞ്ചിക്കാനും പതിയെ പഠിപ്പിച്ചു കൊടുക്കുന്നു ലോകം.
ചുറ്റിലുമെത്ര ദീപങ്ങൾ തെളിഞ്ഞെന്നാലും ഉള്ളിൽ ശാന്തി തൻ പ്രകാശം നിറയ്ക്കും സ്നേഹബന്ധങ്ങൾ കൂടെയില്ലെന്നാൽ അന്ധകാരച്ചുഴിയിൽ മുങ്ങിടും ജീവിതനൗക.
ആട്ടിൻസൂപ്പിൻ ഫലം ചെയ്യുമെന്നും, ഭൂമിയോളം ക്ഷമിക്കേണം പെണ്ണെന്നും, പഴമൊഴികളേറെയുണ്ടെന്നാലും, ചിലനേരങ്ങളിൽ, ചിലയിടങ്ങളിൽ ശക്തമായ് പ്രതികരിച്ചില്ലെന്നാൽ, ക്ഷമ പരീക്ഷിച്ചു വിഡ്ഢിയാക്കീടുംവണ്ണം ചൂഷണം ചെയ്തിടും ക്ഷമാശീലരെ, ഭൂഷണമല്ല തന്നെ മൗനവും ക്ഷമയും എപ്പോഴും, പാത്രമറിഞ്ഞു വിളമ്പേണമിവയെല്ലാം.
അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ, കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ സ്നേഹത്തിൻ ചരടിനാൽ ബന്ധിതമെങ്കിൽ, കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും മനസ്സുകൾ തമ്മിൽ ഇല്ലൊരു താമരനൂലിൻ അകലം പോലും. ശാസ്ത്രം കീഴടക്കി, ആകാശദൂരങ്ങളെ, ദുർഗമമാം ആഴങ്ങളെ. പക്ഷേ, കയ്യെത്തും ദൂരെയെങ്കിലും ചിലപ്പോൾ, ഉള്ളിൽ സ്നേഹത്തിൻ ഉറവകൾ വറ്റിവരളുകിൽ, മനുഷ്യർക്കിടയിൽ രൂപമെടുത്തിടുന്നു താണ്ടിക്കടന്നിടാൻ ദുർഘടമാം ഊഷരമരുഭൂമികൾ. അകലെയെന്നുള്ളത് ആപേക്ഷികമല്ലോ.