ഭാഗം 1 ഇവിടെ വായിക്കാം
ഭാഗം 2 ഇവിടെ വായിക്കാം
ഭാഗം 3
‘തിരക്കാണ്. ഒരു മീറ്റിംഗിൽ ആണ്. പിന്നെ വിളിക്കാം. ‘അവൾ സമയം നോക്കി പുലർച്ചെ രണ്ട് മണി. പണ്ടായിരുന്നെങ്കിൽ അവൾ അവകാശത്തോടെ കോളറിൽ കുത്തി പിടിച്ചു ചോദിച്ചേനെ. എവിടെയാണ് എന്താണ് എന്നൊക്കെ. പക്ഷെ അയാളിപ്പോൾ അന്യനായി കഴിഞ്ഞിരിക്കുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഓർമ്മകൾക്ക് വിരാമമിട്ടത് അടുത്ത നോട്ടിഫിക്കേഷൻ വന്നപ്പോഴാണ്. ഫാമിലി ഗ്രൂപ്പിൽ ഒരു മെസേജ്.
‘സുധമ്മായി ഹോസ്പിറ്റലിൽ ആണ്. അടുത്ത ബന്ധുക്കളെ എല്ലാവരെയും അറിയിക്കാൻ ഡോക്ടർ പറഞ്ഞു.’
സുധമ്മായി. വേണു മാമ. രാജി ഒരുപാട് കൊല്ലം പുറകിലേക്ക് പോയി. കോളേജിൽ പഠിക്കുന്ന സമയത്താണ് വേണുമാമ മരിക്കുന്നത്. അറ്റാക്ക് ആയിരുന്നു.
ചെറുപ്പത്തിൽ അവളുടെയും രാജുവിന്റെയും ആകെയുള്ള ചങ്ങാതി വേണുമാമനാണ്. വെക്കേഷന് അമ്മ വീട്ടിൽ പോകുമ്പോ എന്തൊരു സന്തോഷാ. അവർ രണ്ട് പേരും വേണുമാമേടെ കൂടെ ഓരോ സ്ഥലത്ത് ഊര് ചുറ്റാൻ പോവും. മാമനും അവരെ വലിയ ഇഷ്ടമായിരുന്നു. അച്ഛന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു മാമന്റെ സ്വഭാവം. പതിഞ്ഞ ശബ്ദം. വെളുത്ത് മെലിഞ്ഞ ശരീരം. ആ മീശ എടുത്താൽ തനി അമ്മ തന്നെ. മാമൻ ഒരു പെണ്ണായിരുന്നെങ്കിൽ അന്നാട്ടിലെ പൂവാലൻമാർ അവിടെ കറങ്ങി നടന്നേനെ.പക്ഷെ വലുതാവുംതോറും അവൾക്ക് മാമനോട് സ്വാഭാവികമായും ഒരകൽച്ച വന്നു. വലിയ പെണ്ണായപ്പോ അമ്മ തന്നെ ഒരുപാട് അരുതുകൾ കൊണ്ട് അവളുടെ ചുറ്റും വേലി കെട്ടി. വലിയ പെണ്ണായി. ഇനി ആണുങ്ങളുടെ പോലെ നടക്കരുത്. ഇരിക്കുമ്പോൾ കാല് കവച്ചു വെച്ചിരിക്കരുത്. അങ്ങനെ പോകും അമ്മയുടെ ശിക്ഷണങ്ങൾ.രാജു തറയിൽ വെള്ളം കളഞ്ഞാലും അവൾ തുടക്കണം.അവൾക്ക് ശരിക്ക് ദേഷ്യം വരുമായിരുന്നു അമ്മയുടെയീ പക്ഷഭേദം കാണുമ്പോ. അവനുമമ്മയുമെന്നും ഒറ്റകെട്ടാണ്. അവനച്ഛനെക്കാൾ അടുപ്പം വേണു മാമനോടായിരുന്നു. മാമൻ കല്യാണം കഴിച്ചു വരുന്ന വരെ എല്ലാ വെക്കേഷനും അവരവിടെ പോകും. അമ്മ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് ആ ദിവസങ്ങളിലാണ്.രണ്ടാഴ്ച കഴിയുമ്പോഴേക്കും അച്ഛൻ വരും തിരികെ കൊണ്ട് പോകാൻ.അവിടെ തന്നെ നിൽക്കണമെന്ന് കരഞ്ഞു വാശി പിടിക്കുന്ന കുട്ടികളെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു കാറിന്റെ പിൻസീറ്റിൽ എറിഞ്ഞു തിരിച്ചു കൊണ്ട് വരും. അമ്മൂമ്മയും വേണു മാമനും പേടിച്ചു ഒന്നും പറയാതെ മുന്നിലെ വാതിലും ചാരി നിൽക്കുന്നത് അവൾക്കിപ്പോളും ഓർമയുണ്ട്. അമ്മൂമ്മയും അമ്മയും കരയുന്നുണ്ടാവും. ചിലപ്പോ വേണുമാമനും കണ്ണ് തുടക്കുന്നത് കാണാം. ഒരിക്കൽ രാജു വേണുമാമനെ കെട്ടി പിടിച്ചു കൊണ്ട്,”എനിക്ക് അച്ഛന്റെ വീട്ടി പോണ്ട. ഞാൻ മാമന്റെ കൂടെ നിന്നോളാം “എന്ന് പറഞ്ഞു കരഞ്ഞു. അന്നച്ഛൻ വേണു മാമനെയും കുറെ എന്തൊക്കെയോ ചീത്ത പറഞ്ഞു.അന്ന് മുതൽ രാജു അച്ഛനെ വെറുത്തു തുടങ്ങി .രാജിയാവട്ടെ, മാമൻ അച്ഛനെ എതിർത്തെന്തെങ്കിലും പറഞ്ഞവരെ അവിടെ നിർത്തും എന്നാണവൾ കരുതിയത്. പക്ഷെ കരഞ്ഞു കൊണ്ടകത്തേയ്ക്കോടി പോയ മാമൻ തകർത്തത് അവളുടെ മനസ്സിലെ ആൺബിംബങ്ങളെയാണ്.
പിന്നെ മാമൻ സുധമ്മായിയെ കല്യാണം കഴിച്ചു. കല്യാണത്തിന് രണ്ട് പേരെയും കാണാൻ എന്തൊരു ചന്തമായിരുന്നു. രണ്ട് പേരും ചിരിച്ചു മാമൻ അമ്മായിടെ തോളത്തു കയ്യിട്ട് ഇണക്കുരുവികളെ പോലെ നിക്കുന്ന ചില്ലിട്ട ഫോട്ടോ അവിടെ ഉമ്മറത്തെ ഹാളിലുണ്ട്.കല്യാണം കഴിഞ്ഞതിൽപ്പിന്നെ അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു.രാജിക്ക് അന്നൊന്നും അതെന്താണെന്ന് പിടികിട്ടിയില്ല.
സുധമ്മായി അച്ഛന്റെ ഒരകന്ന ബന്ധുവായിരുന്നു. അച്ഛനെ വലിയ ഇഷ്ടമായിരുന്നു.കുട്ടികളെ കണ്ടാലപ്പോ അച്ഛന്റെ കാര്യം ചോദിക്കും. “അച്ഛനെപ്പോ വരും. ഇവിടത്തെ ആൾ നിങ്ങള്ടെ അച്ഛനെ പോലെയൊന്നുമല്ല. ചേട്ടനെന്തോരം കേസുകളാ. കഴിഞ്ഞ ദിവസം പത്രത്തിൽ ചേട്ടന്റെ പേര് കണ്ടിരുന്നു.” അമ്മക്ക് അമ്മായിടെ ഈ വർത്താനം തീരെ പിടിക്കാറില്ല.മാമന്റെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ അമ്മൂമ്മ മരിച്ചു. പിന്നെ അവർ വെക്കേഷനവിടെ നിൽക്കാൻ പോകാറില്ല. ഇടക്ക് അമ്മയോടൊപ്പം അവിടെ പോകും. രാത്രി തങ്ങില്ല. മാമൻ അവസാനം ആയപ്പോൾ ആളാകെ മാറി പോയി. പഴയ ഉഷാറൊന്നുമില്ലാതെയായി. ആ വീട്ടിൽ അങ്ങനെ ഒരാളുണ്ടെന്ന് അറിയുകയെയില്ല. എഴുത്തും വായനയും ഒക്കെയായി എപ്പോഴും മുകളിൽ തന്നെയിരിക്കും. രാജു മുകളിൽ പോയി മാമനോട് സംസാരിച്ചിരിക്കും. പെൺ സദസ്സിൽ ഗൃഹനാഥയായ അമ്മായി അതിഥികളായ നാത്തൂനും മരുമോൾക്കും കായുപ്പേരിയും തൊണ്ടയിൽ നിന്നത് ഇറക്കാൻ പറ്റാത്ത പോലെയുള്ള വിശേഷങ്ങളും വിളമ്പും.
” മാമനേ ഒന്നിനും കൊള്ളില്ല. കുട്ടികളില്ലാത്തത് മാമന്റെ കുറ്റമാണ്. ചേച്ചി എല്ലാം അറിഞ്ഞു കൊണ്ടെന്നെ ചതിച്ചില്ലേ. ചേച്ചിയുടെ ജീവിതൊക്കെ സ്വർഗാണ്. “രാജിയിത് കേട്ട് അമ്മയെ നോക്കും. അമ്മ നിസ്സാംഗയായി ഇതൊക്കെ കേട്ടിരിക്കും. അമ്മായിക്ക് അച്ഛനോടുള്ള പ്രിയം രാജിയെ ചൊടിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ അവൾക്ക് പിന്നീടങ്ങോട്ട് പോകുന്നത് അത്ര ഇഷ്ടമല്ലായിരുന്നു.
മാമൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അവളവിടെ പോയിരുന്നു. മാമന് നെഞ്ച് വേദന വന്നു ആശുപത്രിയിൽ കുറച്ചു ദിവസം കിടന്നു. രാജുവാണ് ആശുപത്രിയിൽ നിന്നിരുന്നത്. അമ്മായിക്ക് മാമനെ പൊക്കിയിരുത്താനൊന്നും ശക്തിയില്ലെന്ന് പറഞ്ഞു വീട്ടിൽ തന്നെയിരുന്നു.
“എന്നാലും സ്വന്തം ഭർത്താവല്ലേ? അവളൊന്ന് ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.”അമ്മ ആദ്യമായൊരാളെ കുറ്റപ്പെടുത്തി കേൾക്കുന്നത് അന്നാണ്. രാജി കോളേജിൽ നിന്ന് ആശുപത്രിയിലേക്ക് മാമനെ കാണാൻ പോയി. ചീർത്ത ശരീരവും ചത്ത മനസ്സുമായി ആശുപത്രി കിടക്കയിൽ മാമനെ കണ്ടപ്പോലവൾക്ക് സങ്കടം വന്നു. അവളെയും രാജുനെയും കൈ പിടിച്ചു ആ നാട് മുഴുവൻ ചുറ്റി കാണിച്ചിരുന്ന മാമൻ എന്നോ മരിച്ചു പോയി.സുധമ്മായി വന്നതിൽ പിന്നെയാണ് മാമനാകെ ഒതുങ്ങി പോയത്.അവളോർത്തു.
ഒരാഴ്ച കഴിഞ്ഞു മാമൻ മരിച്ചപ്പോളും സുധമ്മായി വരുന്ന അതിഥികളെ സത്കരിക്കുന്ന തിരക്കിലായിരുന്നു. അമ്മയും രാജിയും കരഞ്ഞു കണ്ണ് കലങ്ങി അടുക്കളപ്പുറത്തേക്ക് പോയപ്പോൾ കാണുന്നത് അവിടെ വട്ടം കൂടിയിരുന്നു സൊറ പറയുന്ന സുധമ്മായിയെയാണ്. രാജുവാണന്ന് മാമന് കൊള്ളി വെച്ചത്. അവന് ലോകം തന്നെ നഷ്ടപ്പെട്ടവസ്ഥയായിരുന്നു.
രാജു പിന്നീടങ്ങോട്ട് പോയതേയില്ല.ഒരിക്കൽ മാത്രമേ അമ്മയും രാജിയും പിന്നീടാ വീട്ടിൽ പോയിട്ടുള്ളൂ.അന്ന് അമ്മായി അമ്മയോട് പറഞ്ഞത് രാജി ഇപ്പോളും ഓർക്കുന്നുണ്ട്.
“അയാളൊരാണല്ലായിരുന്നു. എനിക്ക് വേറെ എത്ര നല്ല ബന്ധം കിട്ടിയേനേ. എന്ത് സ്വത്തുണ്ടായിട്ടെന്താ കാര്യം? എനിക്കൊരു വിഷമോം തോന്നണില്ല. ചേച്ചിക്ക് കിട്ടിയ ഒരു സൗഭാഗ്യോം ന്റെ ഭർത്താവെനിക്ക് തന്നിട്ടില്ല.”
“എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് സുധേ, നീയതോർത്തോ,” എന്നും പറഞ്ഞു അമ്മ അവിടന്നിറങ്ങി. രവിയെ കാണുന്നതിന് മുമ്പായിരുന്നെങ്കിൽ രാജിയും അമ്മയുടെ പക്ഷം ചേർന്നേനെ.പക്ഷെ അവൾക്കിപ്പോളറിയാം. മാമൻ രവിയെയൊ അച്ഛനെയോ പോലെയല്ല.മാമൻ ആണല്ലേ? അതേ.പക്ഷെ എന്തോ ഒരു കുറവുണ്ടായിരുന്നു മാമന്. അമ്മ സഹോദരസ്നേഹം കൊണ്ടതുകണ്ടില്ലെന്ന് നടിക്കുന്നതാണ്.ഇന്നോർക്കുമ്പോൾ കാര്യങ്ങളൊക്കെ കുറെക്കൂടി വ്യക്തമായി അവൾക്ക് മനസ്സിലാവുന്നുണ്ട്.
പുറത്ത് മുറിയിൽ ആരോ ലൈറ്റ് ഇട്ടു. ഈ സമയത്ത് ആരാ എണീറ്റ് വന്നത്. പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാ പോകുന്നത്? അച്ഛൻ നല്ല ഉറക്കത്തിലാ.രാജി ശബ്ദമുണ്ടാക്കാതെ പുറത്തേക്കുള്ള ജനൽ തുറന്ന് നോക്കി.
തുടരും..
ഷിജു കെ പി
2 Comments
Pingback: ഒരുത്തി 4 - By Shiju KP - കൂട്ടക്ഷരങ്ങൾ
പരസ്യമാണെങ്കിലും രഹസ്യ സ്വഭാവമുള്ള ചില നിഗൂഢ സത്യങ്ങൾ