രൂപാലി പോയതിൽ പിന്നെ പദ്മിനി മൗനത്തിൻ്റെ കൊക്കൂണിലായി.ആകെയുള്ള ആശ്വാസം മൗഷ്മി എന്ന നേപ്പാളി പെൺകുട്ടിയാണ്.അവൾ പദ്മിനിയെ വെറുതേയിരിക്കാൻ സമ്മതിക്കാറില്ല.എന്തെങ്കിലുമൊക്കെ ചെയ്തും പറഞ്ഞും എപ്പോഴും പദ്മിനിയുടെ കൂടെ കാണും.അവളോട് ദേഷ്യപ്പെട്ടാലും മറുത്തൊന്നും ഉരിയാടാതെ അവൾ ചിരിച്ച് കൊണ്ട് നിൽക്കും.അവളെ മകളായി ദത്തെടുക്കാൻ പദ്മിനി ആഗ്രഹിക്കുന്നു.അവളെ നല്ല രീതിയിൽ പഠിപ്പിക്കണം.രൂപാലിയോട് ഇത് വരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ ഉറപ്പാണ് അവൾ ആ തീരുമാനത്തിൽ സന്തോഷിക്കും.
ഓഫീസിലും വീട്ടിലും , എപ്പോഴും പദ്മിനി തിരക്കിലാണ്.തിരക്കിനിടയിലും ഇടയ്ക്കിടക്ക് രൂപാലിയെ വിളിച്ചു അവളുടെ ക്ഷേമം അന്വേഷിക്കാറുണ്ട്.ആദർശ് അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നറിയാം,അവർ തമ്മിലുള്ള പ്രായ വ്യത്യാസം പദ്മിനിയെ ആശയക്കുഴപ്പത്തിലാക്കി.അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്.അവനവളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്.അവസാന തീരുമാനം രൂപാലി എടുക്കട്ടെ.
അങ്ങ് ദൂരെ കേരളത്തിന്റെ തലസ്ഥാനത്ത്,എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ട് പോകാൻ രാമേട്ടൻ വന്നിരുന്നു.ആദർശിൻ്റെ കൂടെ നടന്ന് വന്ന രൂപാലിയെ രാമേട്ടൻ അതിശയത്തോടെ നോക്കി.
“രാമേട്ടാ, ഇതാണ് രൂപാലി,എൻ്റെ സുഹൃത്താണ്.”
തോളിൽ കയ്യിട്ട് അവനവളെ തന്നോട് ചേർത്ത് പിടിച്ചു.
“രൂപാലി, ഇതാണ് എൻ്റെ രാമേട്ടൻ,അച്ഛനും ഏട്ടനും അമ്മാവനും വീട്ടുടമസ്ഥനും അങ്ങനെയെല്ലാം.”
“രൂപയോ നല്ല പേര്,ഇനി കുറച്ച് ദിവസം നമ്മുടെ നാട്ടിൽ താമസിക്കട്ടേ രൂപക്കുട്ടി.”
“രൂപയല്ല രാമേട്ടാ,രൂപാലിയാണ്.അവൾക്ക് മലയാളം അറിയില്ല.അമ്മ രാജസ്ഥാൻകാരിയാണ്.അച്ഛൻ ബ്രിട്ടീഷുകാരനും.അമ്മ ഒരു ബിസിനസ് ലേഡിയാണ്.”
രാമേട്ടൻ അവളെ നോക്കി പുഞ്ചിരിച്ചു.വലത് കൈ അവളുടെ തലയിൽ വച്ചനുഗ്രഹിച്ചു.
“രാമേട്ടാ കാറ് ഞാനോടിക്കാം.”
രാമേട്ടൻ്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി കാർ ഡ്രൈവ് ചെയ്യുമ്പോൾ മുൻപിലേ കണ്ണാടിയിലേയ്ക്ക് പലതവണ അവൻ പാളി നോക്കി.അപരിചിതഭാവത്തിൽ മിണ്ടാട്ടം മുട്ടിയിരിക്കുന്ന രൂപാലി.
“രാമേട്ടാ,ഈ രൂപാലിയൊരു പുലിയാണ്.”
അവൻ ഹിന്ദിയിൽ പറഞ്ഞു.രാമേട്ടൻ പഴയ ഹിന്ദി അദ്ധ്യാപകനാണ്.അവൾ ചിരിച്ചു.രാമേട്ടൻ അവളുമായി സംസാരത്തിലായി.വീടെത്തിയിട്ടും രണ്ട് പേരും സംസാരം നിർത്തിയില്ല.
വർഷങ്ങൾക്ക് ശേഷമുള്ള അമ്മയുടേയും മകൻ്റേയും കൂടിക്കാഴ്ച വികാരഭരിതമായിരുന്നു.അത് കണ്ട് നിന്നവരും കരഞ്ഞ് പോയി.അമ്മ അദർശിൻ്റെ അടുത്ത് നിന്നും മാറിയതേയില്ല.പിന്നെയാണ് അമ്മ രൂപാലിയെ കണ്ടത് പോലും.അമ്മയെന്തോ അവളോടൊരു അകൽച്ച കാണിച്ചു.തൻ്റെ മകനെ തന്നിൽ നിന്നും തട്ടിക്കൊണ്ട് പോകാൻ വന്നവൾ എന്ന മട്ടിലാണ് പെരുമാറിയത്.
“അമ്മയെന്താ രാമേട്ടാ അവളോട് ഈ രീതിയിൽ പെരുമാറുന്നത് ,അവൾ നമ്മുടെ അതിഥിയല്ലേ .ഞാനവളോട് എന്ത് പറയും .എനിക്കവളെ ഭയങ്കര ഇഷ്ടമാണ്, വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നു.അമ്മയുടെ അനുഗ്രഹം മേടിക്കാൻ കൂടിയാണ് ഞാനവളെ കൂടെ കൊണ്ട് വന്നത് .”
“കുട്ടൻ വിഷമിക്കാതെ ,മോന്റെ അമ്മയല്ലേ ,ചിലപ്പോൾ നിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന പേടിയാകും .എല്ലാം ശരിയാകും .നിന്നെ മനസിലാക്കിയല്ലോ ,പഴയ പോലെ സ്നേഹിക്കാൻ തുടങ്ങിയല്ലോ .ഇനിയും മാറ്റം വരും ,പേടിക്കണ്ട .ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ .”
അമ്പലത്തിൽ പോകുന്ന വഴി കാറിൽ വച്ചാണ് രാമേട്ടൻ അമ്മയോട് സംസാരിക്കാൻ തുടങ്ങിയത് .
“അത് നല്ലൊരു കുട്ടിയാണ് ചേച്ചി,അവർക്കു പരസ്പരം ഭയങ്കര സ്നേഹമാണ് .നമുക്കവരെ അങ്ങ് കെട്ടിച്ചാലോ .”
“രാമനെന്താ ഈ പറയുന്നത് ,ഇത് സ്നേഹമാണെന്നു എനിക്ക് തോന്നുന്നില്ല ,വലിയ നഗരങ്ങളിൽ ആണും പെണ്ണും ഇങ്ങനെ ഒന്നിച്ചൊക്കെ താമസിക്കാറുണ്ട് .അത് സ്നേഹമുണ്ടായിട്ടൊന്നുമല്ല.ഇവനൊരു പാവം ചെറുക്കനല്ലേ ,അവനെ പറ്റിക്കാൻ വളരെയെളുപ്പമാണ് .”
“ഇതങ്ങനെയൊന്നുമല്ല എന്റെ ചേച്ചി ,അവളുടെ വീട്ടിൽ എന്തോ പ്രശ്നമുണ്ട്.അവൾക്കൊരു ചേയ്ഞ്ച് വരാൻ വേണ്ടിയാണു മോൻ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് .നമ്മളായിട്ട് അവളെ കൂടുതൽ വിഷമിപ്പിക്കണ്ട .അവര് കുറച്ചു ദിവസം നിന്ന് സന്തോഷിച്ചിട്ടു മടങ്ങി പൊയ്ക്കോട്ടേ ചേച്ചി .നിങ്ങൾ രണ്ടു പേരും അത് ശ്രദ്ധിക്കണം,ഇഷ്ടമുള്ള ആഹാരമൊക്കെ ആ കുട്ടിയ്ക്ക് ഉണ്ടാക്കി കൊടുക്കണം.”
വളരെ നാളുകൾക്കു ശേഷം മീരയുടെ മുറി തുറന്നപ്പോൾ ആദർശിന്റെ മനസ്സിൽ ഓർമകളുടെ ഒരു സുനാമി തന്നെയുണ്ടായി.മീരയുടെ ബാല്യവും കൗമാരവും എല്ലാം ഒരു ചലച്ചിത്രത്തിലെ രംഗങ്ങൾ പോലെ മനസിലേയ്ക്ക് ഒന്നൊന്നായി കടന്നു വന്നു.ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നപ്പോൾ അവന് കരച്ചിൽ വന്നു.ഉറങ്ങാൻ നേരം അവൾ സ്നേഹത്തോടെ അമ്മയ്ക്കും ചേട്ടനും കൊണ്ട് തരുന്ന പാൽഗ്ലാസ്സുകളെ ഓർമ്മ വന്നു.അങ്ങനെ എത്ര രാത്രികളിൽ അവൾ ചതിച്ചിട്ടുണ്ടാകും .
സ്നേഹമയിയായ കൂടപ്പിറപ്പിൽ നിന്നും അത്തരം ചതി ഏറ്റ് വാങ്ങിയ ദിവസങ്ങൾ ഓർമ്മ വന്നു .രൂപാലിയുടെ സാന്നിധ്യം ഓർക്കാതെയാവൻ പൊട്ടിക്കരഞ്ഞു കൊണ്ട് മീരയുടെ കട്ടിലിൽ ഇരുന്നു .ആദർശിനെ ആദ്യമായിട്ടാണ് അവൾ അത്ര വികാരഭരിതനായി കാണുന്നത്. അവന്റെയടുത്തു പോയിരുന്നു അവന്റെ കൈകളിൽ തലോടുകയും അവന്റെ തല തന്റെ ശരീരത്തേക്കു ചേർത്ത് വച്ചവൾ ആശ്വസിപ്പിക്കുകയും ചെയ്തു.
“എന്റെ മീരമോൾ .ഞാനവളെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നറിയാമോ നിനക്ക്.ആ കുട്ടിയാണ് ഞങ്ങളെ ചതിച്ചു കൊണ്ട് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയത്.ഒടുവിൽ അവനെ സഹിക്കാൻ വയ്യാതെ ,ഞങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെയാണ്,അവൾ സ്വന്തം ജീവനൊടുക്കിയത്.ആ സമയത്ത് അവൾ ആറ് മാസം ഗർഭിണി ആയിരുന്നു.”
“ആദർശ്, എല്ലാം മറക്കണം. മറക്കാനും പൊറുക്കാനുമുള്ള കഴിവാണ് ഇനിയുള്ള ജീവിതത്തിനു വേണ്ടത്.എന്റെ അമ്മയുടെ അനുഭവങ്ങളൊക്കെ മറന്നു ഞാൻ അമ്മയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.അത് നീ കാരണമാണ്.നിനക്കും ഒരു സ്നേഹമയിയായ അമ്മയുണ്ടല്ലോ,ആ അമ്മയെ ഓർത്തു എല്ലാം മറക്കുക .”
അവളുടെ സ്‌നേഹപൂർണമായ ആശ്വസിപ്പിക്കലിൽ അവൻ ആശ്വാസം കൊണ്ടു.ആ സമയത്താണ് ആദർശിന്റെ അമ്മ കയറി വന്നത്.രൂപാലി കട്ടിലിൽ നിന്നെഴുന്നേറ്റു ബാൽക്കണിയിൽ പോയി നിന്നു. അമ്മ അവന്റെയടുത്ത് വന്നിരുന്നു.അമ്മ രൂപാലിയെ അടിമുടി വീക്ഷിച്ചു .
“ഇതാണോ മുൻപ് രാമൻ പറഞ്ഞ ആ മുസ്ലിം കുട്ടി,ഒരു മകനില്ലേ അവൾക്ക്.നിങ്ങൾ ഒന്നിച്ചാണോ അവിടെ താമസിക്കുന്നത് .അവിടങ്ങളിലൊക്കെ അങ്ങനെയാണല്ലോ ,എന്തോ പറയുമല്ലോ ,ലിവിങ് ടുഗദർ എന്നോ മറ്റോ ? അങ്ങനെയാണോ.”
“അയ്യോ അങ്ങനെ അല്ല അമ്മേ,അത് അഫ്ര അലിയാണ്,എന്റെ സുഹൃത്ത്, സഹപ്രവർത്തക ആയിരുന്നു .അവളിപ്പോൾ ആസ്‌ട്രേലിയയിൽ ആണ് ,മകന്റെ കൂടെ.ഇത് രൂപാലിയാണ്,എന്റെ പുതിയ സുഹൃത്ത്.ഞങ്ങൾ തമ്മിൽ കുറച്ചു നാളത്തെ പരിചയമേയുള്ളു .നല്ല കുട്ടിയാണ്,എനിക്കവളെ ഇഷ്ടമാണ് .അവൾ എന്നേക്കാൾ പത്തു വയസിനു ഇളയവളാണ് .അവൾക്കെന്നെ ഇഷ്ടമാണേൽ ,അമ്മയുടെ അനുഗ്രഹത്തോടെ ഞാനവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.ഞങ്ങൾ പരസ്പരം ഇഷ്ടമാണെന്നു തുറന്നു പറഞ്ഞിട്ടില്ല അമ്മേ “
അമ്മ എഴുന്നേറ്റു രൂപാലിയുടെ അടുത്തേയ്ക്കു നടന്നു.അവളുടെ മുടിയിൽ തടവി.
“എനിക്കിവളെ നല്ല ഇഷ്ടമായി .നിന്റെ മനസ്സ് അറിയുന്നത് വരെ എനിക്ക് ടെൻഷനുണ്ടായിരുന്നു മോനെ ,ഇപ്പോൾ ആ ആശങ്കയൊക്കെ മാറി.”
അമ്മ ശുദ്ധമായ ഹിന്ദിയിൽ അവളോട് പറഞ്ഞു .
“‘അമ്മ കുറെ നാൾ അച്ഛനോടൊപ്പം നോർത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു , ഹിന്ദി അറിയാം.അമ്മക്ക് തന്നെ ഇഷ്ടപ്പെട്ടെന്ന് പറയുന്നു .നമ്മൾ വിവാഹിതരാകുമോ എന്ന് ചോദിക്കുന്നു.ഞാൻ പറഞ്ഞു താൻ പഠിക്കാനായി ബ്രിട്ടനിൽ പോവുകയാണെന്ന്. “
ആ ദിവസങ്ങളിൽ രൂപാലിയും അമ്മയും ഒരേ മുറി പങ്കിട്ടു .രണ്ടാഴ്ചക്കാലം അതീവ സന്തോഷമായി കടന്നു പോയി .യാത്രകളും ,സിനിമയും ,കെട്ട് വള്ളങ്ങളും ,കായൽ മീനുകളും ,കണ്ടൽ വനങ്ങളും, ഫോട്ടോഗ്രാഫിയും , സെറ്റ് സാരിയുടുത്ത് അമ്മയൊത്തുള്ള അമ്പല ദർശനവും ,എല്ലാം രൂപാലി നല്ല പോലെ ആസ്വദിച്ചു.ഫോട്ടോയെടുത്ത് പദ്മിനിക്ക് അയച്ച് കൊടുക്കുകയും ചെയ്തു.
ഒരു ഞായറാഴ്ച പദ്മിനിക്ക് വീട്ടിൽ ഒരു സന്ദർശകൻ ഉണ്ടായി.കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു മദ്ധ്യവയസ്കൻ, വേൾഡ് ടുഡേയുടെ സ്ഥാപകൻ, സുധീർ ബാബു.പദ്‌മിനിയെ ഒറ്റ നോട്ടത്തിൽ സുധീർ തിരിച്ചറിഞ്ഞെങ്കിലും തന്റെ ബാല്യകാല സുഹൃത്തായ സുധീറിനെ പദ്മിനി തിരിച്ചറിഞ്ഞില്ല.
അയാളുടെ കയ്യിൽ വേൾഡ് ടുഡേയുടെ നവരാത്രി സ്പെഷ്യൽ എഡിഷൻ ഉണ്ടായിരുന്നു.അതിൽ പദ്മിനിയുടെ ബാല്യകാലം മുതലുള്ള മനോഹരങ്ങളായ ചിത്രങ്ങൾ ഉണ്ടായിരുന്നു.
“ഈ ചിത്രങ്ങളൊക്കെ ?”
“പഴയ ഫോട്ടോസ് എൻ്റെ ശേഖരത്തിലുണ്ടായിരുന്നു.ബാക്കി ആദർശ് രൂപാലി വഴി സംഘടിപ്പിച്ചു.”
ഒറ്റയിരുപ്പിന് പദ്മിനിയത് വായിച്ചു തീർത്തു.അവളുടെ ജീവിതത്തിലെ അഴുക്ക് നിറഞ്ഞ ഏടുകളൊക്കെ ഒഴിവാക്കി വിജയഗാഥ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
“എല്ലാം ആദർശിൻ്റെ തീരുമാനമാണ്.ഞങ്ങൾ ഒന്നിച്ചിരുന്നാണ് എഡിറ്റ് ചെയ്തത്.എൻ്റെ മനസിൽ ഇപ്പോഴും പഴയ പദ്മിനിയുടെ രൂപമാണ്.ടൈം ട്രാവൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ,ഞാനന്ന് ഇത്തിരി തന്റേടം കാണിച്ചിരുന്നെങ്കിൽ നമ്മുടെ രണ്ട് പേരുടെയും ജീവിതം മറ്റൊന്നായേനെ.”
പദ്മിനി സുധീറിന്റെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ചു.
“നമ്മുടെ ജന്മം നിയോഗം ഇതാകും.ഇനി ഒരിക്കലും കണ്ട് മുട്ടില്ല എന്നാണ് കരുതിയത്.വളരെ സന്തോഷമുണ്ട്,അതിലുപരി ആദർശിനെ ഞങ്ങളുടെ ജീവിതത്തിൽ കൂട്ടി കൊണ്ട് വന്നതിന് നന്ദിയുണ്ട്.എൻ്റെ മകൾക്ക് അവനെന്നാൽ ജീവനാണ്.”
വീണ്ടും കാണാമെന്ന ഉറപ്പിൽ പദ്മിനിയെ പിരിയുമ്പോൾ സുധീർ തൻ്റെ കണ്ണുകൾ നിറഞ്ഞത് അവൾ കാണാതിരിക്കാൻ കറുത്ത കണ്ണട ധരിച്ചു.
യാത്ര പറഞ്ഞിറങ്ങിയ നേരം ,അമ്മ രൂപാലിയെ കെട്ടിപ്പിടിച്ചു കരഞ്ഞു .അവളെ യാത്രയാക്കാൻ അമ്മയും അരുന്ധതിയേട്ടത്തിയും എയർപോർട്ടിൽ പോയി .
“ഇനി നീ എന്റെ മരുമകളായി വേണം കേരളത്തിലേയ്ക്ക് വരുവാൻ.ഞാൻ കാത്തിരിക്കും .ആദർശ് പാവമാണ് ,മോളെ പൊന്നു പോലെ അവൻ നോക്കി കൊള്ളും .”
അവളുടെ മൗനം സമ്മതമായിരുന്നു.രൂപാലി മൂന്നു പേരുടെയും കാലിൽ തൊട്ട് വന്ദിച്ചു.
മുംബൈയിലേക്ക് മടങ്ങുമ്പോൾ ആദർശിനെ മറ്റൊരു പ്രശ്നം കാത്തിരിക്കുന്നുണ്ടായിരുന്നു .
(തുടരും ……)
✍️✍️നിഷ പിള്ള
Koottaksharangal

