അജ്മൽ പുതിയതായി തുടങ്ങിയ ഓയസ്റ്റർ റെസ്റ്റോറൻ്റിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ദേവിയും നിധിനും. അജ്മൽ അവരോടൊപ്പം വന്നിരുന്നപ്പോൾ വിഷമങ്ങളൊക്കെ താൽക്കാലികമായി മറന്ന് സന്തോഷവതിയാകാൻ ദേവി ശ്രമിച്ചു.
വാഷ് റൂമിൽ നിന്നും മടങ്ങി വന്ന സമയത്ത് തങ്ങളുടെ ടേബിൾ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യൻ നിധിൻ്റെ ശ്രദ്ധയിൽ പെട്ടു. അയാളുടെ ശ്രദ്ധ മുഴുവൻ ദേവിയിലായിരുന്നു.
ഭക്ഷണം കഴിക്കുന്ന സമയത്ത് ദേവിയുടെ എതിർ വശത്തായി നിധിൻ ഇരുന്നു ആ അജ്ഞാതനെ നിരീക്ഷിച്ചു. ജയിലിലേക്ക് പോകുമ്പോൾ തങ്ങളുടെ കാറിനെ ഫോളോ ചെയ്ത് വന്ന കാർ ഇയാളുടേതായിരിക്കും.
അയാളുടെ ശ്രദ്ധ ടിവിയിലെ വാർത്താ ചാനലിലേയ്ക്ക് തിരിഞ്ഞു. അയാൾ പെട്ടെന്ന് നാപ്കിൻ എടുത്ത് കൈകൾ തുടച്ച്, മേശയിൽ ഇരുന്ന താക്കോലും എടുത്ത് പുറത്തേക്ക് കുതിച്ചു. പെട്ടെന്ന് വണ്ടി സ്റ്റാർട്ടാക്കി അയാൾ അവിടം വിട്ട് പോയി.
അപ്പോഴാണ് നിധിൻ ചാനലിലെ വാർത്ത ശ്രദ്ധിച്ചത്.
മാനസിക രോഗാശുപത്രിയിൽ കൂട്ടിരിപ്പുകാരൻ്റെ ദാരുണമായ അന്ത്യം. ചികിൽസയിലായിരുന്ന പ്രൊഫസ്സർ മാലതിയുടെ വളർത്ത് മകനായ ആരോൺ മാത്യൂ(42) ആണ് അതിദാരുണമായി അജ്ഞാതനാൽ കൊല്ലപ്പെട്ടത്. മൂന്നാഴ്ച മുൻപ് ആരോണിൻ്റെ ഇളയ സഹോദരനായ ആൻഡ്രുവും കൊല്ലപ്പെട്ടിരുന്നു. അജ്ഞാതനായ പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തുന്നു.
നിധിൻ ഞെട്ടി തരിച്ചു പോയി. ദേവിയെ ടിവിയിലെ വാർത്ത ചൂണ്ടിക്കാട്ടി. നിധിൻ ഫോണെടുത്ത് നോക്കി, ആശുപത്രിയിൽ നിന്നും നിരവധി മിസ്സ്ഡ് കാളുകൾ. ജയിലിൽ വച്ച് ഫോൺ സൈലൻ്റ് ആക്കിയിരിക്കുന്നു.
“ദേവി നോക്കൂ, ആരോൺ. “
ദേവി ടിവിയിലെ ദൃശ്യങ്ങൾ കണ്ടു. രക്തത്താൽ നിറഞ്ഞ മുറിയുടെ രംഗം. രക്തത്തിൽ കുളിച്ച്, കഴുത്ത് മുറിഞ്ഞ്, രക്തം വാർന്ന് വിളറി വെളുത്ത് കിടക്കുന്ന ആരോണിൻ്റെ രൂപം.
“നിധിൻ എൻ്റെ അമ്മ. “
“അമ്മ സെല്ലിൽ സേഫ് ആകും, വാ നമുക്ക് പോയി പോകാം. “
“ഇത് അമ്മ കിടന്ന മുറിയല്ലേ, അമ്മയാണോ ? അയാളെ കൊന്നത്. “
“ആയിരിക്കില്ല, അജ്ഞാതൻ എന്നല്ലേ വാർത്തയിൽ കാണിച്ചത്. അമ്മ സുരക്ഷിതയായിരിക്കും, അല്ലെങ്കിൽ ആശുപത്രിയിൽ നിന്നും നമ്മുടെ ഫോണിലേക്ക് വിളി വരില്ലേ. “
നിധിൻ ദേവിയെ ആശ്വസിപ്പിക്കാൻ ഒരു കള്ളം പറഞ്ഞു.
ആശുപത്രി ഗേറ്റിനടുത്ത് വച്ച് അവരുടെ കാർ പോലീസ് തടഞ്ഞു വച്ചു. അവരുടെ കാറിന് മുന്നിൽ ഫോളോ ചെയ്ത കാർ കിടക്കുന്നത് കണ്ടു. നിധിൻ ആ നമ്പർ ഫോണിൽ സേവ് ചെയ്തു.
“സർ, എൻ്റെ സഹോദരനാണ് മരണപ്പെട്ട ആരോൺ, എൻ്റെ അമ്മയാണ് ഇവിടെ ചികിൽസയിൽ ഉള്ളത്. “
ദേവി പോലീസുകാരനോട് അപേക്ഷിച്ചു.
പോലീസ്കാരൻ ആരെയോ ഫോണിൽ വിളിച്ച് അനുവാദം വാങ്ങി, അവരെ അകത്തേയ്ക്ക് കടത്തി വീട്ടു.
ദേവി നേരെ ചെന്നത് ഡോക്ടറുടെ മുറിയിലാണ്. അവിടെ ആ സമയത്തു അവിടെ സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രഘുവരൻ ഉണ്ടായിരുന്നു.
“സർ ഇത് അഡ്വക്കേറ്റ് ദേവി, മാലതിയുടെ മകൾ. “
ഡോക്ടർ ദേവിയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
“ദേവി, അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല, അമ്മ ഇപ്പോൾ നോർമ്മലാണ്, വിശ്രമിക്കുകയാണ്. ഒരു മണിക്കൂർ കഴിഞ്ഞു അമ്മയെ പോയി കാണാം. “
“ദേവി ഇരിക്കൂ, ഇതാരാണ് ഹസ്ബൻഡ് ആണോ, ഇരിക്കൂ. “
ഇൻസ്പെക്ടർ രാഹുൽ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു.
“ഈ കൊലപാതകത്തിൽ ദേവിക്ക് ആരെയെങ്കിലും സംശയമുണ്ടോ? ദേവിയുടെ മറ്റൊരു ചേട്ടൻ കുറച്ചു ദിവസം മുൻപ് മരണപ്പെട്ടിരുന്നു, ഇപ്പോൾ ഇയാളും. ദേവിയുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ ഞാൻ എന്റെ അനുശോചനം രേഖപെടുത്തുന്നു. നിങ്ങളുടെ കുടുംബത്തിന് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ. “
“ഞങ്ങൾക്കാരേയും പ്രത്യേകിച്ച് സംശയമില്ല സാർ, വീട്ടിലെ അവസ്ഥ വളരെ മോശമാണ്. പപ്പാ ജയിലിലായി, അമ്മ മാനസിക രോഗ ചികിത്സയിൽ, ചേട്ടന്മാർ രണ്ടും മരണപ്പെട്ടു, നിധിന് നേരെ ദുബായിൽ വച്ചുണ്ടായ വധ ശ്രമം, എന്റെ നേരെ സഞ്ജീവിന്റെ ആക്രമം, എല്ലാം കൊണ്ട് വല്ലാത്തൊരു അവസ്ഥയിലാണ് ഞങ്ങൾ. എന്റെ സുഹൃത്തുക്കളായ പ്രണവിനും അനുപമയ്ക്ക് സംഭവിച്ചതും സാറിന് അറിയാമല്ലോ. “
ദേവി തന്റെ വിഷമങ്ങൾ തുറന്നു പറയുമ്പോൾ രാഹുൽ അവളെ നിരീക്ഷിക്കുകയായിരുന്നു. പ്രൊഫസ്സർ മാലതിയുടെ അത്രയും സുന്ദരിയല്ലെങ്കിലും, ദേവിയ്ക്ക് വളരെ ആകർഷണം തോന്നുന്ന ഒരു വ്യക്തിത്വം ആയിരുന്നു. ഈ പെണ്ണിന്റെ പിറകെയാണല്ലോ സഞ്ജീവ് സാർ അലഞ്ഞ് നടന്നത് എന്നോർത്തപ്പോൾ രാഹുലിന് ഇടനെഞ്ചിൽ ഒരു കനം തോന്നി.
“ആൻഡ്രുവിനെ കൊലപ്പെടുത്തിയത് സഞ്ജീവ് ആണെന്നാണ് പ്രാഥമിക നിഗമനം, സഞ്ജീവിനെ കൊലപ്പെടുത്തിയത് മാത്യു, ആരോണിനെ കൊലപ്പെടുത്തിയത് സഞ്ജീവുമായി ബന്ധമുള്ള ആരെങ്കിലുമാകാൻ സാധ്യതയില്ലേ. “
“അറിയില്ല സാർ, അങ്ങനെ ആരെങ്കിലും സഞ്ജീവിൻ്റെ സഹായത്തിനു ഉണ്ടോയെന്ന് എനിക്കറിയില്ല. “
“എന്റെ ഒരു നിഗമനം അങ്ങനെയാണ് ഈ പ്രതിക്ക് സഞ്ജീവുമായി എന്തെങ്കിലും ബന്ധമുണ്ടാകാൻ സാധ്യതയില്ലേ. “
ദേവിയുടെ മുഖത്ത് ആശങ്ക തെളിയുന്നത് രാഹുൽ നോക്കിയിരുന്നു.
“ദേവിയും ഭർത്താവും ഇന്ന് ജയിൽ സന്ദർശിച്ചിരുന്നു എന്നറിഞ്ഞു. “
“അതെ പപ്പയെ കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു. അമ്മയുടെ മാനസിക ആരോഗ്യത്തെക്കുറിച്ചു പപ്പാ ആശങ്കാകുലനായിരുന്നു. പപ്പാ പറഞ്ഞാൽ മാത്രമേ അമ്മ അനുസരിക്കുകയുള്ളു, മരുന്ന് പോലും കഴിക്കുകയുള്ളൂ. “
“സർ എനിക്കൊരു കാര്യം പറയണം. “
നിധിൻ രാഹുലിനോട് പറഞ്ഞു.
“സർ ഞങ്ങളെ ഒരാൾ ജയിലിൽ നിന്നും പിന്തുടരുന്നുണ്ടായിരുന്നു. ഇതാണ് ആ വണ്ടിയുടെ നമ്പർ, ആ കാർ ഗേറ്റിനടുത്ത് പോലീസ് പരിശോധിക്കുന്നത് കണ്ടു. “
രാഹുൽ പെട്ടെന്ന് ആരെയോ വിളിച്ചു ആ വണ്ടി നമ്പർ കൊടുത്തു വണ്ടി കസ്റ്റഡിയിൽ എടുക്കാൻ പറഞ്ഞു.
രാഹുൽ രഘുവരൻ മടങ്ങുന്ന സമയത്തു ഡോക്ടറുടെ മുറിയിൽ ഒന്നോടിച്ചു നോക്കി. പോകുന്ന വഴിക്കു വശങ്ങളിലെ കർട്ടനുകൾ പൊക്കി നോക്കുകയും, ഡോക്ടറുടെ വാഷ് റൂം ഉപയോഗിക്കാനുള്ള പെർമിഷൻ ചോദിക്കുകയും ചെയ്തു.
അയാൾ യാത്ര പറഞ്ഞു പോയപ്പോൾ ഡോക്ടർ ആശ്വാസത്തിൽ നെടുവീർപ്പിട്ടു. ഡോക്ടർ ദേവിയെയും നിധിനെയും ശ്രദ്ധിക്കാതെ മുറിയിൽ എല്ലായിടത്തും പി ബി യെ തെരഞ്ഞു. അവനവിടെയില്ലെന്നു ഉറപ്പു വരുത്തിയിട്ട്, ടോയ്ലറ്റിലും അവനെ പോയി നോക്കി. ഒടുവിൽ മടങ്ങി വന്നു തന്റെ സീറ്റിൽ ഇരുന്നു.
“എന്താ ഡോക്ടർ, എന്താ നോക്കുന്നത്. “
“പി ബി യെ, ആരോണിന്റെ മരണശേഷം എനിക്ക് എന്തോ പേടി തോന്നുന്നു. ആരെങ്കിലും ഇവിടെ ഒളിച്ചിരുന്നാലോ എന്നൊരു ആശങ്ക. “
ഡോക്ടർ സുബ്രഹ്മണ്യന്റെ കൂടെ മാലതിയെ കാണാൻ ദേവിയും നിധിനും ചെന്നു. മാലതി ആരോടും മിണ്ടാൻ തയാറായില്ല. മരുന്നിന്റെ മയക്കമാണെന്നു ഡോക്ടർ പറഞ്ഞിരുന്നു. ഡോക്ടർ മടങ്ങിയപ്പോൾ മാലതിയ്ക്ക് കൂട്ടായി ദേവി അടുത്തിരുന്നു.
“എന്നെ വീട്ടിൽ കൊണ്ട് പോകു, എനിക്കിവിടെ പറ്റുന്നില്ല. “
“ഡോക്ടർ പോകാൻ പറയട്ടെ അമ്മേ, ആ വീട്ടിലേയ്ക്കു ഉടൻ പോകാൻ നമുക്ക് കഴിയില്ല. “
“എനിക്കിവിടെ പേടിയാണ്, ആരോണിന് സംഭവിച്ചത് നമുക്കും സംഭവിച്ച് കൂടെ, നമുക്ക് വീട്ടിൽ പോകാം. “
“അമ്മേ ഇവിടെ മുഴുവൻ പോലീസുകാരാണ്, ഇവിടെ ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല, ഇവർ നോക്കിക്കൊള്ളും. “
മാലതി ബഹളം വച്ചപ്പോൾ ദേവി അമ്മയുടെ കൂടെ ആ രാത്രി അവിടെ കഴിയാനായി തീരുമാനിച്ചു. നിധിൻ അനുപമയുടെ അടുത്താക്കിയ കുഞ്ഞിനെ കാണാൻ പോയി.
രാത്രി ഉറങ്ങി കിടക്കുന്ന അമ്മയെ നോക്കി ദേവി അടുത്തിരുന്നു. എപ്പോഴോ അവൾ മയങ്ങി പോയി. എന്തോ ഒരു ശബ്ദം കേട്ടുണർന്നപ്പോൾ തൊട്ടടുത്ത് അമ്മയിരിക്കുന്നു.
“‘അമ്മ എപ്പോഴാ ഉണർന്നത്. “
“ഞാൻ ഉറങ്ങിയില്ല. എനിക്ക് ഉറക്കം വരുന്നില്ല. “
“സങ്കടം ഉണ്ടാകും അമ്മയ്ക്ക്, ഇങ്ങനെയൊരു ദുരന്തം ചേട്ടനെ കാത്തിരുന്നല്ലോ. “
“സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ് ഉറക്കം വരാഞ്ഞത്. അവന്റെ മരണം ഞാൻ ആഗ്രഹിച്ചിരുന്നു. “
“മരണത്തിൽ സന്തോഷമോ, ആരാണ് ഇത് ചെയ്തത് എന്ന് നമുക്കറിയില്ലല്ലോ. “
” ആരാണ് ഇത് ചെയ്തത് എന്നെനിക്കറിയാം. “
ദേവി ഞെട്ടി പോയി.
“ആരാണ് അത് ചെയ്തത്. “
“നീ ആരോടും പറയണ്ട. നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ. ആരോൺ എന്നോട് അനാവശ്യം പറഞ്ഞപ്പോൾ അവൻ ആ സെല്ലിന്റെ മുന്നിലൂടെ പോകുന്നത് ഞാൻ കണ്ടിരുന്നു. അവൻ ദേഷ്യത്തോടെ ആരോണിനെ നോക്കി, പല്ലു കടിക്കുന്നത് ഞാൻ കണ്ടിരുന്നു. അങ്ങനെ മൂന്നു പ്രാവശ്യം അവൻ സെല്ലിന്റെ മുന്നിലൂടെ നീങ്ങി മാറി. അതിനു ശേഷമാണു ലൈറ്റ് ഓഫായത്. ഞാൻ അത് പ്രതീക്ഷിച്ചില്ല. പക്ഷെ ഞാൻ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. “
“ആരാണ് ?പി ബി യുടെ കാര്യമാണോ അമ്മ ഈ പറയുന്നത്. “
“നിന്റെ കൂടെ ഇന്നുണ്ടായിരുന്ന ആ പയ്യൻ, ഇതാരും അറിയാൻ പാടില്ല. തെളിവുകൾ ഇല്ലാതെ വരുമ്പോൾ കേസ് തേഞ്ഞു മാഞ്ഞു പോകും. “
“അമ്മ എന്താണ് ഈ പറയുന്നത്. “
“ഞാൻ ഒരു വക്കീലിന്റെ ഭാര്യയായി ഏഴെട്ടു വർഷം കഴിഞ്ഞില്ലേ. ആ അറിവ് വച്ച് പറയുന്നതാണ്. “
മാലതി ദേവിയെ പിടിച്ചു കട്ടിലിൽ കിടത്തി. മാലതിയുടെ കൈകൾ ദേവിയെ ചുറ്റി വരിഞ്ഞു.
“ഇനി ഞാൻ സമാധാനമായി ഒന്ന് ഉറങ്ങട്ടെ. നീ വിഷമിക്കണ്ട, എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. മാത്യൂ കൂടെ പുറത്തിറങ്ങിയാൽ…. എനിക്കിനി വേറെയൊന്നും വേണ്ട. “
“അമ്മാ, പി ബി യുടെ കാര്യം ഒരു കാരണവശാലും പുറത്തറിയാൻ പാടില്ല. “
“ഞാൻ ഇന്നലെ രാവിലെ പള്ളിയിൽ പോയിരുന്നു. സെമിത്തേരിയിൽ പോയിരുന്നു. എല്ലാം ഞാൻ വളരെ സങ്കടത്തോടെ ചെയ്തതാണ്, അപ്പോഴാണ് വെള്ള സാരി ഉടുത്തു ഒരു സ്ത്രീ വന്നു എന്നോട് പറഞ്ഞത്. സങ്കടമുണ്ടെങ്കിൽ വെള്ള പേപ്പറിൽ ഒരു അപേക്ഷ എഴുതി സെന്റ് ജോർജ്ജിന്റെ കുരിശടിയിൽ ഇടതു വശത്തു കാണുന്ന നിവേദനപെട്ടിയിൽ നിക്ഷേപിക്കാൻ. നാളെ തന്നെ ഒരെണ്ണം എഴുതി ഇടണമെന്ന് ഞാൻ കരുതിയതാണ്, പക്ഷെ അതിനു മുൻപ് തന്നെ എന്റെ പ്രാർത്ഥന ദൈവം കേട്ടു.
ദേവി മാലതിയെ കെട്ടിപ്പിടിച്ചു.
“അമ്മ ഇനി സുഖമായി ഉറങ്ങിക്കോ. നമ്മൾ അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ. “
മഹേഷ് ആകാശത്തേയ്ക്ക് നോക്കി മണലിൽ കിടന്നു. ഒന്ന് മയങ്ങി തുടങ്ങിയപ്പോഴാണ് ജോസഫ് സാർ വിളിച്ചുണർത്തിയത്.
“ടാ നോക്കിക്കേ, ദേ പോകുന്നു അവൻ. “
മഹേഷ് കണ്ണ് തുറന്നു നോക്കി. തലയുടെ മുകളിലൂടെ വിമാനം കടലിന്റെ മറുവശത്തേയ്ക്ക് പറക്കുന്നു.
“അവൻ രക്ഷപെട്ടു പോയെടാ. ഇനി എന്റെയും നിന്റെയും മനസിലുള്ള ഇന്നത്തെ ദിവസത്തെ ഓർമ്മകൾ മായ്ച്ചു കളയണം. “
“എന്നാലും എനിക്കൊരു സംശയം സാറെ. “
“എന്നതാടാ ഉവ്വേ. “
“ഞാൻ ആലോചിച്ചു നോക്കിയിട്ട്, ഞാൻ ഒക്കെ ജയിലിന് പുറത്തു നിന്നിട്ടു പോലും ഇത്ര എളുപ്പത്തിൽ ഒരു ലക്ഷം രൂപ സംഘടിപ്പിക്കാൻ പറ്റില്ല, എന്നാ പാടാണ് എന്നറിയാമോ. ഈ ജയിലിൽ കിടക്കുന്ന മാത്യു എങ്ങനെയാ സാറേ മൂന്ന് ലക്ഷം രൂപ ഇത്രേം പെട്ടെന്ന് സംഘടിപ്പിച്ചത്. “
“അതാണോ കാര്യം മാത്യൂ ഒരു കോടീശ്വരനല്ലേ, ബിനാമി പേരിൽ ധാരാളം ബിസിനസ് അയാൾക്കുണ്ട്., പൈസയ്ക്ക് വേണ്ടി നമ്മുടെ ആളുകൾ തന്നെ അവന്റെ സംരക്ഷകരായി മാറും. ഇന്നലെ ആരോണിനെക്കുറിച്ച് പി ബി വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഞാൻ മാത്യുവിനെ അറിയിച്ചിരുന്നു. മാത്യു ഒരു നമ്പറിൽ വിളിച്ചു. ഇന്ന് ഉച്ചക്ക് എന്റെ ഓഫീസിൽ മൂന്ന് ലക്ഷം രൂപ എത്തി. അതിൽ അൻപതിനായിരം രൂപ എനിക്കുള്ള കമ്മീഷൻ ആയിരുന്നു. “
“സഞ്ജീവ് സാറിൻ്റെ മരണത്തിൽ ഈ മാത്യൂ അല്ലേ കുറ്റക്കാരൻ, സാർ നമ്മളിൽ ഒരുവനല്ലായിരുന്നോ. “
“നീ കണ്ടതല്ലേ ആ വീഡിയോയിൽ, ആ വക്കീലു കൊച്ചിൻ്റെ കഴുത്തയാൾ മുറിക്കുന്നത്. നീ ഒന്ന് ചിന്തിച്ചേ, മനുഷ്യത്വമുള്ള ആരേലും അതൊക്കെ ചെയ്യുമോ. സഞ്ജീവ് ആളത്ര വെടിപ്പല്ലായിരുന്നു”
ജോസഫ് സാർ മണലിൽ എഴുന്നേറ്റിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പി അയാൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
“പി ബി തൽക്കാലം രക്ഷപ്പെട്ടു. നിനക്കറിയാമോ, ഈ പ്രകൃതിയ്ക്ക് ഒരു നിയമമുണ്ട്. സത്യം നമുക്ക് എക്കാലവും ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല. “
“പക്ഷേ അവൻ രക്ഷപ്പെടണം എന്നാണ് സാർ എൻ്റെ ആഗ്രഹം. നമ്മുടെ പ്രൊഫഷണൽ എത്തിക്സിന് എതിരാണ് എങ്കിലും അവൻ നമ്മുടെ നാടിൻ്റെ ഒരു റോബിൻ ഹുഡാണ്. “
“കള്ളന്മാരുടെ രാജകുമാരൻ!!!”
“അല്ലല്ല പാവപ്പെട്ടവരുടെ രാജാവ്. “
“നിനക്കറിയോ മഹേഷേ, ഞാനവനെ ആദ്യമായി കണ്ടത് എവിടെ വച്ചാണെന്ന്. “
“മുമ്പ് സാർ പറഞ്ഞിട്ടുണ്ട്. മേനകയുടെ വീട്ടിൽ വച്ചല്ലേ. എനിക്ക് നല്ല ഓർമ്മയുണ്ട്. “
“അതേ, ആ ഒരു ദിവസത്തെ അനുഭവം മതി, ചിലരെ മനസ്സിലാക്കാൻ ഒരു നിമിഷം മതി. ഒരായുസ്സിലെ ഓർമ്മ തന്ന് വിടുന്നവർ. “
“നമുക്ക് എന്നാൽ പോയാലോ സാർ, നേരം വളരെ വൈകി. “
“നേരം വെളുത്തിട്ട് നമുക്ക് പോകാമെടാ. ഇന്നത്തെ രാത്രി നമുക്ക് നമ്മുടെ ഏജൻ്റിന് വേണ്ടി മാറ്റി വയ്ക്കാം. നീ ഒരു കുപ്പി കൂടി സംഘടിപ്പിക്കാൻ നോക്ക്. എന്തോ അവനെ ഞാനിനി കാണില്ലായെന്ന് എൻ്റെ മനസ്സ് പറയുന്നു. “
മഹേഷ് മാറി നിന്ന് ആരെയോ ഫോണിൽ വിളിച്ചു.
“ആ ഞങ്ങൾ ബീച്ചിലുണ്ട്. ടാ സൂപ്രണ്ട് കൂടെയുണ്ട്. റം എങ്കിൽ റം, നീ കൊണ്ട് വാ, കൂടെ കഴിക്കാൻ എന്തെങ്കിലും കൂടി വാങ്ങി കൊണ്ട് വാ. “
മഹേഷ് ഫോൺ കട്ട് ചെയ്തു മടങ്ങി വന്നു.
“സാറേ സാധനം ഇപ്പോൾ ഇവിടെ
എത്തും. “
മഹേഷ്, ജോസഫ് സാറിൻ്റെ അടുത്ത് വന്ന് മണലിൽ കിടന്നു. ഇത്രയും നാൾ രാത്രിയിലെ ആകാശത്തിൻ്റെ ഭംഗി അയാൾ ഇങ്ങനെ ആസ്വദിച്ചിട്ടില്ല.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -86 - By Nisha Pillai - കൂട്ടക്ഷരങ്ങൾ