ഫ്രാൻസിസ്കയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു. മാമായിയോടൊപ്പം ഒരു മുറിയിൽ ഉറങ്ങാൻ കിടന്നതാണ് ഗബ്രിയേലും ഡാനിയേലയും. രാവിലെ ഉണർന്നപ്പോൾ മാമായിയെ കാണാനില്ല. ഉച്ചവരെ കാത്തിരുന്നു. വൈകുന്നേരം വരെ ഗബ്രിയേൽ അടുത്തുള്ള മലകളിലൊക്കെ തെരഞ്ഞു നടന്നു. മുട്ട് വേദന കാരണം കൂടുതൽ ദൂരം മാമായിക്ക് നടക്കാൻ സാധിക്കില്ലായെന്നറിയാം. പക്ഷേ മക്കൾക്ക് ഒരു സൂചന പോലും ബാക്കി വയ്ക്കാതെ ഫ്രാൻസിസ്ക അപ്രത്യക്ഷമായി.
രണ്ടാം ദിവസം പട്ടിണി ആയിരുന്നു. വിശന്നപ്പോൾ ഗബ്രിയേൽ അടുക്കളയിൽ കയറി. അവന് വിശന്നാൽ ഭ്രാന്ത് പിടിക്കും. ലേശം കറുത്ത പൂപ്പൽ കയറിയ ബ്രഡ് ഗബ്രിയേൽ കണ്ട് പിടിച്ചു. പകുത്ത് ഡാനിയേലയ്ക്ക് നൽകി. അവൾ കഴിച്ചില്ല, വെള്ളം മാത്രം കുടിച്ച് വിശപ്പ് മാറ്റി. പൂപ്പൽ ഇളക്കി മാറ്റി അവളുടെ ഭാഗം കൂടി ഗബ്രിയേൽ കഴിച്ചു.
ഒന്നര മണിക്കൂർ സമയം കഴിഞ്ഞ് കാണും, വയറിനകത്തൊരു പെരുമ്പറ കൊട്ടി, നാലഞ്ച് പ്രാവശ്യം നടന്ന് കക്കൂസിൽ പോയി. പിന്നെ ഒന്നും ഓർമ്മയില്ല, ഇടയ്ക്ക് ശർദ്ധിക്കുമ്പോൾ ഡാനിയേല തുടച്ച് മാറ്റും. വെള്ളം കുടിപ്പിക്കും. പിന്നെ അവളെയും കണ്ടില്ല.
“ഡാനിയേലാ… ” അവൻ വിളിച്ചു.
ഓർമ്മ വീണപ്പോൾ മുറിയിൽ വല്ലാത്ത ദുർഗന്ധം. പിന്നെ പെരേര വന്നത് ഓർമ്മയുണ്ട്, അയാൾ അവനെ കുളിപ്പിച്ചു, ഭക്ഷണം വാരി തന്നു. രണ്ട് ദിവസം രാപകൽ കൂടെ ഉണ്ടായിരുന്നു. രണ്ടാം ദിവസം മലയിറങ്ങുമ്പോൾ കുറച്ച് പണം കയ്യിൽ വെച്ച് തന്നു.
അന്ന് രാത്രിയിൽ ഗബ്രിയേലിന് ഉറങ്ങാൻ പറ്റിയില്ല. മൂന്ന് ദിവസം കൊണ്ട് അവൻ ഒരു മുതിർന്ന ആളായി മാറി. അവൻ ഭാവിയെക്കുറിച്ച് ആലോചിച്ചു. ഡാനിയേല വളർന്നു വരുന്നു. അവൻ അവളെ തിരിഞ്ഞ് നോക്കി. അവൾ മാമായിയുടെ കട്ടിലിൽ ചുരുണ്ട് കിടക്കുകയാണ്. നല്ല ഉറക്കത്തിലാണവൾ. പതിനൊന്ന് വയസ്സ് കഴിഞ്ഞതേ ഉള്ളെങ്കിലും അവൾക്ക് നല്ല വളർച്ചയാണ്. മാമായിയെ പോലെ തടിച്ച ശരീരം. താനാണ് ഈ വീട്ടിലെ ഏക ആൺതരി. താനാണ് അവളെ സംരക്ഷിക്കേണ്ടത്.
ഇനി ഈ വീട്ടിൽ അന്യരാരും കയറാൻ പാടില്ല. പെരേര ഉപകാരി ആണെങ്കിലും അയാളെക്കുറിച്ച് നല്ല കഥകളൊന്നും കേട്ടിട്ടില്ല. ഇനി പെരേരയെ കാണാൻ അടിവാരത്തേക്ക് പോകാം, ഒരു ജോലിക്കാര്യം പറഞ്ഞ് വച്ചിട്ടുണ്ട്. പക്ഷേ താൻ പോയാൽ ഡാനിയേല ഒറ്റയ്ക്കാകും. മാമായി ഇല്ലാത്ത വീട്ടിൽ അന്യർ കയറാൻ ശ്രമിക്കും. മാമായി കാട്ടിയ പോലെ എന്തെങ്കിലും സൂത്രം പണി ഒപ്പിക്കണം. നാട്ടുകാരെ പേടിപ്പിക്കണം.
അവൻ മുറി മുഴുവൻ പരിശോധിച്ചു. മാമായിയുടെ കറുത്ത പെട്ടി കട്ടിലിനടിയിൽ ഇരിക്കുന്നു. ഡാനിയേലയെ ഉണർത്താതെ ഗബ്രിയേൽ ഫ്രാൻസിസ്കയുടെ പെട്ടി തുറന്നു. മാമായി ആരേയും കാണിക്കാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന മാന്ത്രിക പെട്ടി.
പെട്ടി കട്ടിലിൽ വച്ച് ഗബ്രിയേൽ തുറക്കാൻ ശ്രമിച്ചു. കുറെ നേരം പരിശ്രമിച്ചപ്പോൾ പെട്ടി തുറന്നു. പെട്ടിയുടെ മുകളിൽ കറുത്ത നിറത്തിലുള്ള ഉണങ്ങിയ പൂവിതളുകൾ, അതിൻ്റെ താഴെ വെളുത്ത സാറ്റിൻ തുണിയുടെ പൊതി. അത് തുറന്നപ്പോൾ ഒരു തിളങ്ങുന്ന ക്രിസ്റ്റൽ ബാൾ, കൂടാതെ ചിപ്പികളും ഉണങ്ങിയ സുഗന്ധമുള്ള ഇലകളും, ചുവന്ന നിറത്തിലുള്ള റിബൺ കഷണങ്ങൾ, ചുവന്ന സാറ്റിനിൽ പൊതിഞ്ഞ പേജുകൾ പൊടിഞ്ഞ് തുടങ്ങിയ ഒരു പുസ്തകം, അതിനുള്ളിൽ ഉണങ്ങിയ ഒലീവ് ഇലകൾ.
അവൻ ആ പുസ്തകം തുറന്നു നോക്കി. തൊടുമ്പോൾ പൊടിഞ്ഞ് വീഴുന്ന പുസ്തകം അവൻ തിരിച്ചും മറിച്ചും നോക്കി. എന്തായിരിക്കും ഈ പുസ്തകത്തിൽ, അപരിചിതമായ ഭാഷയിൽ എന്തോ എഴുതിയിരിക്കുന്നു. അവൻ ചുവന്ന സാറ്റിൻ റിബണിൽ ഒരു സോളമൻ താലിസ്മാൻ കോർത്തെടുത്ത് ഉറങ്ങിക്കിടന്ന ഡാനിയേലയുടെ കണങ്കാലിൽ കെട്ടി കൊടുത്തു.
“ഡാനിയേലാ.. “
ഉറക്കത്തിൽ കണ്ണുകൾ പകുതി തുറന്നവൾ മൂളി.
“ഞാൻ നാളെ വെളുപ്പിന് അടിവാരത്ത് പോകും, ഒരു ജോലി ശരിയായിട്ടുണ്ട്. ഈ താലിസ്മാൻ മാമായി മടങ്ങി വരുന്നത് വരെ നിൻ്റെ കാലിൽ കിടന്നോട്ടെ.
ഫ്രാൻസിസ്കയുടെ മൗ ഒൽഹാഡോ. “
ഗബ്രിയേൽ വളരെ സമാധാനത്തോടെ അടിവാരത്തേക്ക് പോയി. ഡാനിയേലയെ താലിസ്മാൻ സംരക്ഷിച്ച് കൊള്ളും.
“അവളൊരു കന്യകയാണ്. “
മാമായി പറഞ്ഞതിൻ്റെ അർത്ഥം ഗബ്രിയേലിന് മനസ്സിലായിരുന്നില്ല.
അടിവാരത്ത് ഗബ്രിയേലിനെ കാത്ത് സൈമൺ നിന്നിരുന്നു. ആദ്യമായി അവൻ ബൈക്കിൽ കയറി. പേടി കൊണ്ട് സൈമണെ അള്ളിപ്പിടിച്ചിരുന്നു.
“നിനക്ക് ഇഷ്ടമാണേൽ ഞാൻ ഇത് ഓടിക്കാൻ നിന്നെ പഠിപ്പിക്കാം. “
സൈമൺ പെരേരയെക്കാൾ നല്ലവനായിട്ട് ഗബ്രിയേലിന് തോന്നി.
സൈമൺ ഗബ്രിയേലിന് കാട്ട് ചേമ്പുകൾ പടർന്ന ചതുപ്പിലെ പൊന്തകൾ കാണിച്ച് കൊടുത്തു.
“ചെയ്യുന്ന ജോലിക്ക് കൂലി തരും. “
കടയുടെ മുന്നിൽ തൂക്കിയിട്ട ചോര ഇറ്റ് വീഴുന്ന തൊലിയുരിച്ച ഭീമാകാരമായ ഇറച്ചി.
“വലിയൊരു മാടാണ്. ഈ കാട്ട് മുക്കിൽ ഇത്രേം വിറ്റ് പോകാൻ പാടാണ്. എല്ലാ വീട്ടുകാരും ഇന്ന് ഇറച്ചി വാങ്ങിയാൽ, ഉച്ചയോടെ വിറ്റ് തീരും. നിൻ്റെ കഴിവ് പോലിരിക്കും. “
ഗബ്രിയേൽ തൻ്റെ നരച്ച ഷർട്ട് ഊരി കതകിൽ തൂക്കി. അവൻ കത്തിയുടെ മൂർച്ച നോക്കി. മടന്തയിലകൾ മേശപ്പുറത്ത് അടുക്കി വച്ചു.
പിൻ കഴുത്തിൽ നിശ്വാസം, തൊട്ട് പിന്നിൽ സൈമൺ ചേട്ടൻ.
“അപ്പൻ മനഃപൂർവം നിന്നെ പരീക്ഷിക്കാൻ വേണ്ടി, ഇത് മൊത്തം വിറ്റ് പോകുമോയെന്ന് സംശയമാണ്. നീ പറഞ്ഞാല്.. ഞാനിത്.. നിന്നെ സഹായിക്കാം. “
ബൈക്കിലിരുന്നപ്പോൾ സൈമൺ നല്ലവനാണെന്ന് കരുതിയതൊക്കെ തെറ്റി പോയെന്ന് ഗബ്രിയേലിന് തോന്നി.
“എന്നെ ആരും സഹായിക്കേണ്ട, സൈമൺ ചേട്ടൻ മാറി നിന്നേ. ഒരു സിഗററ്റിനും ഒരു ഗ്ലാസ് മദ്യത്തിനും വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന പയ്യൻമാർ ധാരാളം ഇല്ലേ ഇവിടെ. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട. “
പെരേര കൊടുത്ത സൂചന വച്ച് ഗബ്രിയേൽ പ്രതികരിച്ചു. സൈമൺ ഒരു ചമ്മിയ ചിരിയോടെ പിൻമാറി.
“ടാ ഗബ്രിയേലെ നിന്നെ ഞാനൊന്ന് പരീക്ഷിച്ചതാണ്. നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് പെരേരയല്ലേ, അവൻ ഉപ്പ് നോക്കാത്ത പയ്യൻമാർ ഇവിടെയില്ല. ഞാൻ കരുതി നീയും ആ ചട്ടുകാലൻ പെരേരയുടെ…… “
“ഫ്രാൻസിസ്കയുടെ മകനെ തൊടാനുള്ള ധൈര്യം പെരേരയ്ക്കില്ല. “
ഗബ്രിയേൽ ഓർമ്മകളിൽ നിന്നും പുറത്ത് വന്നു.
പെരേര ഇപ്പോഴും വാതിൽക്കൽ നിൽക്കുകയാണ്. പെരേര ഗബ്രിയേലിനെ നോക്കി ചിരിച്ചു. നാല് വർഷം മുൻപ് ഈ കടയിൽ കൂട്ടി കൊണ്ട് വന്നപ്പോൾ ഉള്ള ഗാംഭീര്യമൊന്നും പെരേരയുടെ ചിരിയിലില്ല.
“എന്താ വന്നത്. “
“എനിക്ക് സങ്കടം വന്നാൽ നിന്നെ ഓർമ്മ വരും ഗബ്രിയേലെ. നീ എൻ്റെ ഗബ്രിയേൽ മാലാഖയാണ്. “
ഗബ്രിയേൽ ചിരിച്ചു.
“അതേ ഇറച്ചി കത്തിയുമായി ചോരയിൽ കുളിച്ചു നിൽക്കുന്ന മാലാഖ. നല്ല താരതമ്യം തന്നെ. “
“പുറമെ കാണുന്നതല്ല ഞാൻ പറഞ്ഞത്, നിൻ്റെ ഉള്ളിലെ നന്മയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. “
“ഞാൻ പറഞ്ഞ കാര്യമെന്തായി മിസ്റ്റർ പെരേര. “
“അതൊക്കെ ഒത്തു. ടൗണിൽ ഒരു പെങ്കൊച്ച് ട്യൂഷൻ ക്ലാസ്സ് നടത്തുന്നുണ്ട്. നിനക്ക് വേണ്ടി ആഴ്ച രണ്ട് ദിവസം ക്ലാസെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെ വേണേലും അവൾ വന്ന് പഠിപ്പിക്കും. “
“അതൊക്കെ നല്ല ചിലവല്ലേ. “
“അത് നീ വിടൂ, പൈസ ഞാൻ കൊടുക്കും. നിൻ്റെ അപ്പൻ തീയൻ കണാരൻ എന്നെ സഹിയിച്ചിട്ടുണ്ട്. അയാൾ മഹാരസികൻ ആയിരുന്നു, അവനെങ്ങനെ ആ ഫ്രാൻസിസ്കയെ പ്രണയത്തിൽ വീഴ്ത്തി എന്ന് എല്ലാവർക്കും അതിശയമാണ്. രക്തം തുപ്പിയാണവൻ മരണപ്പെട്ടത്, അതിന് ശേഷമാണ് നാട്ടുകാർ അവളെ ദുർമന്ത്രവാദി എന്ന് പേര് വിളിച്ചത്. “
“എനിക്കെല്ലാമറിയാം. നമ്മൾ പറയുന്നതൊക്കെ മാമായി അറിയും, എന്നെ വീട്ടിൽ ക്രോസ്സ് വിസ്താരം ചെയ്യും. എൻ്റെ മാമായിക്ക് സിക്സ്ത് സെൻസുണ്ട്.
“വെറുതെ നീയെന്നെ പേടിപ്പിക്കുകയാണ്. ആറാമിന്ദ്രിയം ഉണർന്നിരുന്നേൽ നീ രഹസ്യമായി പോർട്ടുഗീസ് ട്യൂഷൻ ക്ലാസിൽ ചേരുന്നത് നിൻ്റെ മാമായി അറിയില്ലായിരുന്നോ. “
ഗബ്രിയേൽ പെരേരയെ നോക്കി ചിരിച്ചു.
“കള്ളൻ… “
“ഗബ്രിയേൽ മാലാഖ നിനക്ക് എന്ത് വരമാണ് നൽകേണ്ടത്. “
“ഇപ്പോൾ എനിക്ക് പണ്ടത്തെ പോലെ ഒന്നിനും പറ്റണില്ല. വല്ലാത്ത കിതപ്പാണ്, ശ്വാസം കിട്ടണില്ല, ഗബ്രീ ആ മാഗിയെന്നെ കളിയാക്കി. “
“മാഗീ? ആ റീത്തയുടെ തള്ളയോ? പിന്നെ കിതപ്പ്!! പെരേരയ്ക്ക് പ്രായമെന്തായെന്നാ വിചാരം. നാൽപത്തിയേഴ് കഴിഞ്ഞോ. പേടിക്കണ്ട, ഞാനൊരു സൂത്രം ചെയ്തു തരാം. “
“അതല്ല ഗബ്രിയേലെ, അതൊക്കെ സാരമില്ല, ഞാൻ മാനേജ് ചെയ്യും. കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് മുയൽ വേട്ടയ്ക്ക് പോയപ്പോൾ, തൊട്ട് മുന്നിൽ ഒരു ഫോറസ്റ്റ് ഓഫീസർ, അയാളെ കണ്ട് ഞാനൊരു കാട്ടു മരത്തിൽ വലിഞ്ഞ് കയറി. നാവിൽ ഉപ്പ് രുചിച്ചപ്പോൾ, ഞാൻ തടവി നോക്കി, മൂക്കിൽ നിന്ന് രക്തം ഒഴുകുന്നു. ആദ്യം ഞാനൊന്ന് ഭയന്നു. ആദ്യായിട്ടാണ് ഇങ്ങനെ. “
“പിന്നെ ഞാൻ ഡോക്ടറല്ലേ, ഇതൊക്കെ കണ്ട് പിടിക്കാൻ. എത്രയും പെട്ടെന്ന് ടൗണിൽ പോയി ഒരു നല്ല ഡോക്ടറെ കാണണം. വേണേൽ ഞാൻ കൂടെ വരാം. പെട്ടെന്ന് മരത്തിൽ ചാടി കയറിയപ്പോൾ ഉണ്ടായ പ്രഷർ വ്യത്യാസം കൊണ്ടാകും. “
ഗബ്രിയേൽ ചിരിച്ചു.
“എൻജിൻ അത്ര പഴയതല്ലായെങ്കിലും കുടിച്ചു കുടിച്ചു കരട് കയറി കാണും. ഇടയ്ക്ക് സർവീസ് നടത്തണ്ടേ. എൻജിൻ ക്ലീൻ ആക്കണം. വൈദ്യനെ കാണണം. “
ദൂരെ നിന്നും സൈമണിൻ്റെ ബൈക്ക് വരുന്നത് കണ്ടപ്പോൾ പെരേര പോകാനായി എഴുന്നേറ്റു.
“ഒന്ന് നിൽക്കൂ. ‘
കതകിൽ തൂക്കിയിട്ട ഷർട്ടിൻ്റെ കൈ മടക്കിൽ നിന്നും ഒരു പൊതി ഗബ്രിയേൽ പുറത്തെടുത്തു. മേശപ്പുറത്ത് വീണ് കിടന്ന ചോരയിൽ പൊതിയിൽ നിന്നും ഒരു നുള്ള് പൊടി ചാലിച്ച് പെരേരയുടെ മൂക്കിന് ഇരുവശത്തും തേച്ച് വിട്ടു.
“ഇനി നിങ്ങൾ വിട്ടോ. ഇനി ചോരയൊന്നും വരുത്തില്ല. എന്നാലും ഒരു ഡോക്ടറെ പോയി കണ്ടോളിൻ… “
പെരേര പോയപ്പോൾ സൈമൺ വന്നു. കടയുടെ താക്കോൽ മേശമേൽ വച്ചു. ഗബ്രിയേലിൻ്റെ കുപ്പി തുറന്ന് വെള്ളം മടമടാന്ന് കുടിച്ചു.
“ഇത് നീർച്ചാലിലെ വെള്ളമല്ലേ. നല്ല മധുരം. “
“അല്ല ചതുപ്പിലെ വെള്ളം. “
“എന്തായാലും സാരമില്ല, നീ കുടിച്ചതല്ലേ, നല്ല തണുപ്പ്. എന്തായി കട പൂട്ടാറായോ?”
“ഒരു രണ്ടര കിലോ ബാക്കിയുണ്ട്, പിന്നെ എല്ലും പൂഞ്ഞും. “
“അത് നീ വീട്ടിൽ കൊണ്ട് പൊയ്ക്കോ. നിനക്കിത്തിരി തടിയുടെ കുറവുണ്ട്. ഒന്നുഷാറാവട്ടെ. ഇന്ന് രാത്രി ഒരു വേട്ടയ്ക്ക് പോകുന്നു. നാളെ ഞാൻ കടയിൽ ഉണ്ടാകില്ല. പൗലോ മാപ്ലയിങ്ങ് വരും. കാലേൽ പിടിച്ച് കെഞ്ചിയിട്ടാണ് കിളവൻ എനിക്ക് ഒരു ദിവസം അവധി തന്നത്. “
“എവിടേയ്ക്ക് ആണ് യാത്ര. “
“നീലഗിരി മലയിൽ. “
“ചേട്ടൻ പോയിട്ട് വാ. വീട്ടിൽ ജാൻസി ചേച്ചി തനിച്ചാകില്ലേ. പൗലോച്ചായൻ്റെ കൂടെ അവർ ഒറ്റയ്ക്ക്. ‘
“അതാണെടാ എൻ്റെ പേടി. നിനക്ക് ബുദ്ധിമുട്ടില്ലേൽ പോയി അവൾക്ക് കൂട്ട് കിടന്നൂടെ. “
“മാമായി സമ്മതിക്കണം. പൗലോച്ചൻ്റെ സ്വഭാവം അറിയുന്നത് കൊണ്ട് സമ്മതിക്കും. സൈമൺ ചേട്ടായി ജാൻസി ചേച്ചിയെ തനിച്ചാക്കി ഇങ്ങനെ കൂട്ടുകാരുമായി കറങ്ങി നടക്കുന്നത് ശരിയല്ല. അവരെ രണ്ട് ദിവസം അവരുടെ വീട്ടിൽ കൊണ്ടാക്കൂ. “
“എനിക്കും വേണ്ടേടാ ഒരു സന്തോഷം, അവളെ പറഞ്ഞ് വിടാൻ അപ്പൻ സമ്മതിക്കില്ല. “
ഇറയത്ത് വച്ചിരുന്ന കുട്ടയിൽ ഇറച്ചി നിറച്ച സഞ്ചിയും വെള്ളക്കുപ്പിയും വച്ച് തോർത്ത് കൊണ്ട് മേലാകെ തുടച്ച് ഗബ്രിയേൽ ഷർട്ട് ധരിച്ചു. മെലിഞ്ഞവനാണെങ്കിലും കരുത്തനാണ് ഗബ്രിയേൽ. കാലിലെ ചെരുപ്പ് ഊരി മാറ്റി അവൻ ബൂട്ട് ധരിച്ചു. അവൻ്റെ വലത് കാലിലെ തള്ളവിരൽ ഒരു കീറലിലൂടെ പുറത്തേക്ക് തള്ളി നിന്നു.
“ഇവളല്ലേടാ റീത്ത, ആ ഇൻസ്റ്റാ റീലുകാരി. “
സൈമൺ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി.
(തുടരും….. )
✍️✍️നിഷ പിള്ള
NB:-താലിസ്മാൻ-രക്ഷാകവചം

