മിഖായേല്‍,
എനിക്ക് പനിക്കുന്നു. ചുമയുമുണ്ട്. ദേഹം മുഴുവന്‍ വേദനയും എഴുന്നേല്‍ക്കാന്‍ പോലും തോന്നിപ്പിക്കാത്ത വല്ലായ്മയും. എനിക്ക് നിന്നെ ഇപ്പോള്‍ അടുത്തു വേണമെന്ന് തോന്നുന്നു. ചുരുണ്ട് കൂടുന്ന എന്നെ കൊക്കൂണാക്കി പൊതിഞ്ഞ് നിന്‍റെ കയ്ക്കുള്ളില്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍, കച്ചിതുണിയുടെ കനം പോലും എനിക്കില്ലായെന്ന് തോന്നിക്കും. എന്‍റെ പനി നിനക്ക് പകരണമെന്നാണ് എന്‍റെ സ്വാര്‍ഥമായ മോഹം. ഒരു പനി പങ്കിട്ട്, ഒരേ പുതപ്പില്‍ പുതഞ്ഞ്, ഒന്നും ചെയ്യാന്‍ പറ്റാതെ ലൂസിഡ് ഡ്രീംസില്‍ കൈകോര്‍ത്തു കയറണം.
വായില്‍ കയ്പ്പ് രസം വരുന്നു. നീ വരുമ്പോള്‍ എനിക്ക് അഞ്ച് തേന്‍മുട്ടായി വാങ്ങിക്കൊണ്ട് വരണം. പിന്നെ, മീന്‍ഫുഡ്, അതും വാങ്ങിക്കണം. പീകു പട്ടിണിയാണ്, ഞാനും.
നീയിത് വിശ്വസിക്കുമോ എന്നറിയില്ല. എനിക്കിപ്പോള്‍ പ്രണയമില്ല എന്ന് തോന്നുന്നു. ഒഴിഞ്ഞ ഒരിടം പോലെ നമ്മള്‍. എന്‍റെ വലിയ ബാല്‍ക്കണിയില്ലേ? അത് പോലെ.
അവിടെ ഒരു ചട്ടിയില്‍ ബോഗന്‍വില്ല വളര്‍ത്തി താഴേയ്ക്ക് പടര്‍ത്തണമെന്ന് ഞാനും നീയും കരാറിട്ടത് ഓര്‍ക്കുന്നോ? ഓര്‍മ്മകളിലും ബാല്‍ക്കണിയിലും പായല്‍ പിടിച്ചിരിക്കുന്നു.
എന്‍റെ സാരിത്തുമ്പില്‍ പോലും പ്രണയം പൂമ്പൊടി പോലെ പറ്റിയിരിക്കാറുണ്ടെന്ന് നീ പറയാറില്ലേ? മഞ്ഞുകാലമാണല്ലോ? മഞ്ഞില്‍ പൂക്കുന്ന വിഷാദങ്ങളുടെ മേമ്പൊടി തിന്നു ചീര്‍ത്ത പൂമ്പാറ്റ ലാര്‍വകള്‍ തിന്നു തീര്‍ക്കുന്നത് കൊണ്ടാകും, പൂമ്പാറ്റകള്‍ പ്രണയം തീണ്ടാതെ മരണപ്പെടുന്നത്. പ്രണയത്തിന്‍റെ ചിറകുകള്‍ നഷ്ടപ്പെട്ട് ശലഭങ്ങള്‍, തിരികെ പുഴു മാത്രമാകുന്ന റിവേര്‍സ് മെറ്റമോര്ഫോസിസ് നേ കുറിച്ച് കേട്ടിട്ടുണ്ടോ?
മിഖായേല്‍,
എനിക്ക് പനിക്കുന്നു.
വീട് വരെ വരണം.
വരുമ്പോള്‍ ഒരു കുപ്പിയില്‍ നക്ഷത്ര മത്സ്യത്തെ കൊണ്ടുവരണം.
സസ്നേഹം,
ഗൌരി.


2 Comments
Pingback: മിഖായേലിനുള്ള കത്തുകള്‍ #2 - By Kalyani Raveendran - കൂട്ടക്ഷരങ്ങൾ
നന്നായിട്ടുണ്ട്ട്ടോ❤️🌹👌