മുൻഭാഗങ്ങൾ 👇
മാതംഗി -4
അമ്പാട്ടാര് കാവുംഭാഗത്തെ വല്യ നായന്മാര് കുടുംബക്കാരാണ്. ഈ നായരും മേനോനും വർമ്മയുമൊക്കെയെന്നുള്ള വിവേചനം പഴയകാല പ്രൗഢിയോടെ ഒരു മാറ്റവുമില്ലാതെ നിലകൊണ്ട് പോന്നിരുന്നു കാവുംഭാഗത്തൊക്കെ. എന്റെ അമ്മ താവഴിയിൽ കുന്നത്ത് കോവിലകവുമായി ബന്ധമുള്ളോരു തന്നെയാ,പക്ഷേ പറഞ്ഞിട്ടൊരു കാര്യോമില്ല്യ പണമാണല്ലോ ബന്ധുത്വത്തിനേക്കാൾ മൂല്യമേറിയത്. ഇല്ലേൽ അവളെന്റെ മുറപ്പെണ്ണാണ്. അവളുടെ കൈകളുടെ തണുപ്പ് എന്റെയുള്ളം കൈയിലുണ്ട്. അവളുടെ ഗന്ധമെന്നെ അടിമുടിയിപ്പോഴും ത്രസിപ്പിക്കുന്നുണ്ട്.
ഓപ്പോളുടെ ചങ്ങലയുടെ ഇളക്കം അകത്തൂന്ന് നന്നായി കേൾക്കാം. വേദനിച്ചെന്ന പോലെയിടക്കൊന്നു ഞരങ്ങും…ഇന്നിപ്പൊ കരച്ചിലിനേറ്റം കൂടിയപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. എന്നെ മാത്രം ഒന്നും ചെയ്യാറില്ല്യ. ബാക്കിയുള്ളോരേ പാത്രവും ഗ്ളാസുമൊക്കെയെടുത്തു വലിച്ചെറിയും…ഞാൻ അടുത്തേക്ക് ചെന്നു തറയിൽ പറ്റികിടക്കാണ്,ഞാൻ മെല്ലെ കാലിലൊന്നു തൊട്ടു,
മ്മ്മ്മ് – ന്നൊരു ഞരക്കം.
ഞാനാ ദേവനാ ഓപ്പേ…
“നിന്നെ നല്ല പാലപ്പൂവിന്റെ ഗന്ധം.
അവളെ നീ കണ്ടു ല്ല്യേ ?”
“ആരെ ?”
“അവളെ തന്നെ, നീ കാണാൻ പോയതാരേയോ അവളെ…
മ്മ് മ്മ് കണ്ടോളു കണ്ടോളു,പക്ഷേ നിനക്കവളെ കിട്ടില്ല്യ കുട്ടി,അവളും ഒരിക്കൽ ഭ്രാന്തിന്റെ മുറിയിൽ തള്ളപ്പെടും.”
ഞാനൊന്നു ഞെട്ടി ..
ഓപ്പേ!
ന്താ പറഞ്ഞേ ?
ഇതിനു മുന്നേയവർ ഇതുപൊലെയൊന്നും എന്നോട് സംസാരിച്ചിട്ടില്ല്യ…
ഒപ്പേ ,ന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നല്കാതെ അവർ ഗാഢനിദ്രയിലേക്കാണ്ടിരുന്നു.
അതെന്തേ എന്നോടങ്ങനെ പറഞ്ഞു ?
ഇതുവരെ ഇങ്ങനെയൊന്നും ഓപ്പ …
അതെന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
“നിഗമ നീരജാമൃതജ, പോഷകാനിമിഷ വൈരി,
വാരിദ, സമീരണ, ഖഗതുരംഗസത് കവി ഹൃദാലയഗണിത വാനരാധിപനതാങ്ഘ്രിയുഗ”
എന്നോപ്പ പാടിക്കൊണ്ടിരുന്നു.
ഇതു ത്യാഗരാജ കൃതിയല്ലേ…ഇതൊക്കെ ഓപ്പയ്ക്കെങ്ങനെ അറിയാം? ഓപ്പയെക്കുറിച്ചൊന്നും ആരും കൂടുതൽ പറഞ്ഞു ഞാൻ കെട്ടിട്ടില്യ. തംബുരുവും വീണയുമൊക്കെ എന്നോ ഉപേക്ഷിച്ചപ്പെട്ട പോലെ എനിക്ക് മച്ചീന്നുകിട്ടിയപ്പോൾ അതെനിക്ക് നിനച്ചിരിക്കാതെ കിട്ടിയ നിധിയായി മാറി,പക്ഷേ ഒരിക്കൽ പോലും ഞാൻ ഇതിനെക്കുറിച്ചൊന്നുമാരോടും ചോദിച്ചില്ല. ചിലപ്പോൾ ഓരോന്നിനും ഓരോ കഥകളുണ്ടാവും.
തറവാട്ടിലെ പുറം പണിയൊക്കെ ചെയ്യുന്നത് നാണിയായിരുന്നു. ഓർമ്മവച്ച കാലം മുതൽ നാണിയിവിടെയുണ്ട്. പ്രായമേറെയെങ്കിലും എല്ലാവരും നാണിയെന്നു വിളിക്കുന്നതാവർക്കിഷ്ടം. നാണിയാണ് ഓപ്പയെ കുളിപ്പിക്ക…ഇന്നിപ്പൊ ഇത്തിരി അസ്വസ്ഥത കാട്ടണോണ്ടാവും അവരും മടിച്ചു മാറി നിൽക്കണേ.
അപ്പോഴും ഉള്ളിൽ നിന്ന് ത്യാഗരാജ കീർത്തനം ഒഴുകിയെത്തി. എന്തൊരു മാസ്മരിക ശബ്ദാണ്.
“പാനിപാനിപമ മാപമപമഗ ഗാമഗാമരിസ നീസഗാമപ…പാനിപസരിനിസ മാരിസനിപമ ഗമപസനിപപനിപമരിസസരിഗമ …
ജഗദാനന്ത കാരക…”
അമ്മേ ഓപ്പയെന്നു മുതലായിങ്ങനെ ?
എന്താപ്പോ ഇങ്ങനെ ഒരു ചോദ്യം ദേവാ ?
അതിപ്പോ അങ്ങനെ തോന്നി.
മുകളിലെ തെക്കേ മുറി അവൾടെയാണ്. അവിടെ ഉത്തരങ്ങളുണ്ടാവും നീ പോയി നോക്ക. പിന്നെ ഇതേകുറിച്ച് ഇവിടിനി വേറെയാരോടും ചോദിക്കേണ്ടാട്ടോ.
എന്തേയ് ?
വേണ്ടത്രന്നെ!
“മ്മ്..”
ഇനീപ്പോ ഗന്ധർവ്വ കഥകൾ എന്നോട് പറയാൻ പറ്റാത്തൊണ്ടാവും.
ഞാൻ മുകളിലേക്ക് കയറിയപ്പോൾ നാണി അവിടെ മാറിനിൽക്കണ കണ്ടു.
“പാടല്ലേ പത്മകുഞ്ഞ്. ഇപ്പൊ കയറിയാലേ ഓളെന്റെ മേത്തു ചങ്ങലയെടുത്തടിക്കും.”
അങ്ങനെ ചെയ്യോ ?
മോങ്ങുഞ്ഞിനെന്തറിയാം?
ഓരോരോ സ്വഭാവങ്ങളല്ല്യേ..പണ്ടൊക്കെ എത്ര നല്ലാരുന്നു…
ഓപ്പ സുന്ദരിയായിരുന്നോ ? പകുതിയ്ക്ക് നിർത്തിയ എന്റെ മുഖത്തേക്ക് നാണി നോക്കി.
എന്ത് ചൊദ്യായിതു കുഞ്ഞേ സുന്ദരിയായിരുന്നുവെന്നോ നമ്മടെ കുന്നത്തെയളേംമ്പ്രാട്ടിയുടെ സൗന്ദര്യം തന്നെ…
ആര്??
മാതുകുഞ്ഞന്നെ!
കുന്നത്തെ ഗന്ധർവ്വനു ഇന്നാട്ടിലെ സുന്ദരികളെ ആരും…പറഞ്ഞു മുഴുവിപ്പിക്കണ മുന്നേ അമ്മ കയറിവന്നു.
എന്താ നാണി കഥ പറഞ്ഞു നിൽക്കാ നീയ്…
കുട്ടിയെ കുളിപ്പിച്ചുവോ ?
ല്ലാ അമ്പാട്ടമ്മെ …
പത്മ കുഞ്ഞ് പാടാ;
മ്മ് എങ്കിൽ താഴേക്ക് വാ..
ഈ ഗന്ധർവ്വൻ എന്തെയ്യും?
ഞാൻ ഓപ്പയുടെ പഴയ മുറിയിൽ ഒന്നുനോക്കാച്ചു;എത്രയോ വർഷങ്ങളായി അതിങ്ങനെ അടഞ്ഞുതന്നെ…ഞാൻ നടക്കാനായപ്പോൾ ചങ്ങലയിൽ കുരുങ്ങിയതാണാ ജീവിതം. എന്തൊക്കെ സ്വപ്നങ്ങളാവും ആ ഇരുൾ മുറിയിലിങ്ങനെ പൊലിഞ്ഞു പോയത്.
ആരുടെയെങ്കിലും വരവിനു വേണ്ടി കാത്തു നിൽകുന്ന പോലെ തോന്നി ആ വാതിലുകൾ. തുറന്നകത്തുകയറിയപ്പോൾ എന്തൊ പറയാൻ വെമ്പി നിൽക്കുന്ന പോലെ ആ ചുവരുകൾ…
ചുവരുകളിൽ മങ്ങിയ പൊടിപിടിച്ച ചിത്രങ്ങൾ പോലും ഓരോ കഥകൾ പറയാനുണ്ടാവും. ഞാൻ മുറിയിലെജനൽ പതിയെ തള്ളിത്തുറന്നു,ആയിരുണ്ട മുറിയിലേക്ക് വെളിച്ചം കടന്നപ്പോൾ ആരൊ തൊടുത്തുവിട്ടയമ്പുപോലെ ഒരു കാറ്റും മുറിയിലേക്ക് ആഞ്ഞടിച്ചു. എട്ടുകാലിയുടെ വലകൾ മുന്നിൽ വേലികൾ തീർത്തു നിന്നു.
മുറിയുടെ കോണിൽ തടിയുടെ മേശയും ചിതലു കയറിയ ഒരു കസേരയും ഞാൻ കണ്ടു,മേശപ്പുറത്തെപുസ്തകങ്ങൾ പൊടിഞ്ഞു പോയിരുന്നു…വലിയ വലിപ്പമുള്ള ഗൗളികൾ കണ്ണുകളുരുട്ടി എന്നെ ഭയപ്പെടുത്തി.
മേശവലിച്ചു തുറന്നു,എന്തൊക്കെയോ ജീവികൾ നെട്ടോട്ടമോടുന്നത് കാണാമായിരുന്നു. പൊടിപിടിച്ച ഒരു ഡയറി എന്റെ കണ്ണുകളിൽ ഉടക്കി. ഒന്നല്ല ഒന്നിലധികം ഡയറികൾ. 1985 കാലഘട്ടത്തിലെ ഡയറികൾ. പഴകിയ ചുവന്നപുറംചട്ടയുള്ളയൊന്ന് താളുകൾ മറിക്കുമ്പോൾ പൊടിയുണ്ടായിരുന്നു. അതിന്റെയിടയിൽ ഇരട്ടവാലൻ വാലുംപൊക്കി ചാടി താഴേക്കു വീണു…
കവിതകളായിരുന്നു,നാലുവരികവിതകൾ.
എല്ലാം ഞാൻ പതിയെ മറിച്ചു നോക്കി. അതിലൊന്നിൽ ഇങ്ങനെ കുറിച്ചിരുന്നു,
“എന്റെ മൗനത്തിനു പലഭാവങ്ങളാണ്…
അതിൽ പ്രണയവും പരിഭവവും കൂടെ പ്രതികാരവുമുണ്ടാവും…”
എത്ര നല്ല വരികൾ…
പിന്നെയും പലതും കണ്ണിലുടക്കി നിന്നു.
മയിൽപീലികൾ ഒരിക്കലും പെറ്റുപെരുകില്ലയെന്നറിഞ്ഞിട്ടും എന്തേ ഓപ്പയിതെല്ലാം സൂക്ഷിച്ചു വച്ചു. എന്തിനാവും ഓപ്പയിത്ര ഭംഗിയായി ഒരൊന്നുമെഴുതി വച്ചത്.
ഞാൻ താളുകൾ മറിക്കുമ്പോൾ പകുതി പൊടിഞ്ഞ ഒരു കടലാസാ ഡയറിയിൽ നിന്നും താഴേക്ക് പതിച്ചു.
“പത്മേ,എല്ലാവരും ചോദിക്കുന്നു എന്തിന് നീയെന്നെയിങ്ങനെ സ്നേഹിക്കുന്നുവെന്ന് അതിന് ഞാൻ മറുപടിഒരിക്കലും പറയില്ല…
ന്തെന്നറിയോ നിനക്ക്?
അറിഞ്ഞാൽ അതറിഞ്ഞാൽ നിന്നെ മറ്റുള്ളവർ സ്നേഹിക്കും…
നിന്റെ സ്നേഹം അതെനിക്ക് മാത്രം…
നിന്റെ നിശ്വാസം പോലുമെനിക്കുള്ളതാണ്.”
നിന്റെ മാത്രം “മാഷേട്ടൻ“
അതാരാ ഈ മാഷേട്ടൻ ?
ഒരിക്കൽ പോലും അയാളിവിടെക്ക് വന്നിട്ടില്ലാലോ.
പ്രണയചതിയാവും ഓപ്പയെ ഈ അവസ്ഥയിൽ…
പൊട്ടിയ വളപ്പൊട്ടുകളും ഉണങ്ങിപൊടി പിടിച്ച ചാന്തും കട്ടപിടിച്ച കരിമഷിയും അവിടെ തടിപെട്ടിയിൽ കണ്ടു. കറുത്ത കരിവളയുടെ സ്ഥാനത്തിപ്പോ ചങ്ങലകണ്ണികൾ. കണ്ണിൽ പ്രതീക്ഷ വറ്റിയ അഴുക്ക്കറ, നെറ്റിയിൽഎന്നോ പൊട്ടിയ ഒരു മുറിപ്പാടും…
എന്തായിരിക്കും ഓപ്പയ്ക്ക് പറ്റ്യേ ? ന്തിനാവും അടുത്തതവളായെന്ന് പറഞ്ഞത്?ഒരുവിധം പൊടിയൊക്കെതട്ടിക്കളഞ്ഞു കിട്ടിയ ഡയറികളും കുറിപ്പികളുമായി ഞാൻ അവിടമൊഴിഞ്ഞു.
ആരായിരിക്കുമീ മാഷേട്ടൻ ?
ആ പേരെന്റെ ഉറക്കം കെടുത്തി.
രവിയുടെ വീട്ടിലേക്ക് നടക്കുന്ന വഴിയിലെ മുക്കോലയ്ക്കൽ ആളോളുടെ ചർച്ച. രാഷ്ട്രീയം മുതൽ പെരുംനുണകൾ വരെ ചർച്ചയിലുണ്ടാവും.
എങ്ങിട്ടാ ദേവാ ? പീടിയേലിരുന്ന ജയന്റെ അച്ഛൻ മുറുക്കി തുപ്പികൊണ്ട് എഴുന്നേറ്റു.
അവിടെ അക്കരെ രവിടങ്ങ്.
അതാരാ എന്നാരോ ചോദിക്കുന്നത് ഞാൻ കേട്ടു.
അതുകൊള്ളാം ഇതല്ലേ ഇടയ്ക്കിടെ നാട് കാണാൻ പോണ നമ്മടെ അമ്പാട്ടെ സന്താനം.
കേട്ടിട്ടും തിരിഞ്ഞു നോക്കാതെ മുണ്ടൊന്നു ചാടി മടക്കികുത്തി. വരമ്പും ചാടി വേലിയ്ക്കൽ നിന്നവനെ കൂവി വിളിച്ചു.
കയറി വാ മോനെ കട്ടൻ തരാ…രവീടമ്മ ഉമ്മറത്തുന്നു വിളിച്ചു പറഞ്ഞു .
“വേണ്ടാമ്മാ കാപ്പികുടിച്ചിട്ടാ ഞാൻ. അവനെവിടെ ?”
“ഇപ്പൊ വരും,കയറുന്നില്ലാല്ലോ ?”
“ഇല്ല“
എങ്ങോട്ടേക്കാ ഇന്നത്തെ സർക്കീട്ട്?
പതിവുപോലെ കുന്നത്ത് കളരിയല്ലേ?
കളരിയിൽ പോയിട്ടാ ഞാൻ..
“അത് ശരി,അപ്പൊ രാവിലെ കണികണ്ട് .”
ഒന്ന് പോടാ !
വായനശാലയിലേക്കാ..
എടാ ഇവിടെയാരാ ഒരു മാഷേട്ടൻ?
മാഷേട്ടനോ ?
അതെ , അറിയ്യോ ?
ഞാൻ കേട്ടിട്ട് പോലുള്ള ;
കുറെ വർഷം മുന്നെയാ 87 സമയം…
1987 __
“ഹാ..”
നന്നായി ഇപ്പൊ ഉള്ളോരേ അറിയില്ല പിന്നാ,അതൊക്കെ പോട്ടെ ഇപ്പൊ ഇതെവിടുന്നു വന്നു ഇങ്ങനെയൊരു പേര്?
ഇന്നലെ ഒരു സംഭവമുണ്ടായി.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവനും സംശയം മാതുവിന്റെ കാര്യമെങ്ങനെ ഓപ്പയ്ക്ക് ?
എടാ നിന്റെ ഓപ്പയുടെ കൂടെ പഠിച്ചതാ ന്റെ വേണുമ്മാൻ.ചിലപ്പോ അങ്ങെർക്ക് അറിയാങ്കിലോ ?
ആള് ഫുൾ ടൈം വെള്ളത്തിലല്ലേ ?
നടക്കോ …
“വാ നോക്കാം ..”
വേണുമ്മാന്റെ വീട് ഒരു കുഞ്ഞ് സോപ്പ്പെട്ടി പോലെ തോന്നും ദൂരെ നിന്ന് നോക്കുമ്പോൾ. ആളുടെ വായിൽ സരസ്വതി വിളയാടും എപ്പോഴും …
“ന്താടാ മക്കളെ രാവിലെ“
അമ്മാവാ , ഇവൻ അമ്പാട്ടെ ;
എടാ പിന്നെ വന്നാലോ ..
നിക്കേടാ നമുക്ക് നോക്കാ …
“അമ്മാവന്റെ ഒരു സഹായം വേണം .”
“എന്ത് സഹായമായാലും ഒരു കുപ്പി ചെത്ത് “
അതൊക്കെ തരാം …ഇപ്പോ…
ആദ്യം കാണിക്ക പിന്നെ സഹായം…
ഹൊ ഷാപ്പിലും പോണോല്ലോ ന്റെ തേവരെ,രവി നെഞ്ചത്തിടിച്ചു ;ആരേലും കണ്ടാൽ …
“നീ പോണ്ടടാ ഷാപ്പിങ്ങൊട്ടു വരും” വേണുമ്മാൻ കുലുങ്ങി ചിരിച്ചു.
ഷാപ്പെങ്കിൽ ഷാപ്പ് , നീ വാ..
രണ്ടു ചെത്ത് കുപ്പി കൊണ്ട് നടയ്ക്ക് വച്ചിട്ടാണ് അങ്ങേരൊന്ന് സഹകരിച്ചത്.
ഇനി പറ (നാവ് കുഴഞ്ഞമ്മാൻ)
ഒരു പത്മാവതിയെ അറിയോ ?
“പത്മാവതി ..”
ഹോ സുന്ദരി…
“ഭഗവതിയെ പ്രണയിച്ച ഭ്രാന്തി “
സുന്ദരിയായിരുന്നു.
ഈ മാഷേട്ടൻ ?
അതാരാ?
വാടാ പോകാം ,ഇങ്ങേർക്കൊന്നും അറിവുണ്ടാവില്ല .
“കളിയാട്ടക്കാരൻ മാഷ്“
എന്തെന്ന്?
കളിയാട്ടം ക്ഷേത്രങ്ങളിലും കാവുകളിലും വീടുകളിലും വെച്ചു ദൈവങ്ങളുടെ കോലംകെട്ടിആടിക്കൊണ്ടു ദേവതാപ്രീതി വരുത്തുന്ന ചടങ്ങ്…
തെയ്യം കെട്ടുന്ന..,
അപ്പൊ മാഷേട്ടൻ ?
ആ ആളുതന്നെയാത്..”കോലക്കാരൻ“പിന്നെ അസ്സലായി കവിത എഴുതുമായിരുന്നു.
ഹാ അതു തന്നെ..
പത്മാവതിയെന്ന ഭഗവതിയെ കെട്ടിയാടാൻ വിധി സമ്മതിച്ചില്യാ അയാളെ ആ കുന്നത്ത്കാവിലെ ഗന്ധർവ്വകുളത്തിൽ നിന്നാ പിന്നെ കിട്ടിയേ …
പത്മാവതി ?
അതെ പ്രണയമായിരുന്നു തീ പോലെ പൊള്ളുന്ന പ്രണയം. ഒച്ചപ്പാടും ബഹളവും ഒക്കെ കുറെ ഉണ്ടാക്കിയ പ്രണയം.
ആ മാഷിപ്പൊ?
ഗന്ധർവ്വൻ കൊണ്ടോയിട്ടുണ്ടാവും…
മരിച്ചോ?
അമ്മാവാ…മരിച്ചോന്ന്?
കുലുക്കിവിളിക്കേണ്ട രവി പുള്ളിടെ ബോധം പോയി.
“അറിയാനുള്ളത് കിട്ടി.”
അപ്പൊ കുന്നത്ത് കാവിലെന്തൊക്കെയോ ദുരൂഹതകളുണ്ടല്ലോ ?
ഓപ്പയെക്കെന്താ സംഭവിച്ചേന്നറിയാണം പിന്നെ,എന്നോടെന്താ അങ്ങനെ പറഞ്ഞതെന്നും.
ആ പറച്ചിലിൽ എന്തോയിണ്ട് എന്തോ ഒരപകടം !
കുറെ നേരം ഞങ്ങൾക്കുള്ളിൽ മൗനം കനത്തു.
മാഷേട്ടനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ തീരുമാനിച്ചു. ആയിടയ്ക്കാണ് വെളിച്ചപ്പാടിന്റെ മുണ്ടിനു തീപിടിച്ചുപൊള്ളലുണ്ടായതറിഞ്ഞത് വെളിച്ചപ്പാടിന്റെ അവസ്ഥയിൽ എന്തൊ അപശകുനമുണ്ടെന്നു പലരും പറയുണ്ടായിരുന്നു. ദേവി ചില ലക്ഷണങ്ങൾ കാട്ടി തരൂല്ലൊ.
ഞങ്ങള് പോയി കണ്ടു. ശരീരം പകുതി വെന്തു.
കൂടി നിന്നവരോട് രവി ചോദിച്ചു അവസ്ഥ മോശമാ..
പനക്കൊട്ടെ വൈദ്യരുടെ ചികിത്സയാണ് .
തളർന്നോരെ ഓടിക്കുന്ന മഹാവൈദ്യൻ !
ഒന്നുപോടാ ചുട്ടകോഴിയെ പറപ്പിക്കും എന്ന് പറയണേ പോലെയിണ്ട്.
“ആടാ ദേവാ ധന്വന്തരി മൂർത്തി നേരിട്ട് വന്ന് ചികിത്സാ വിധി പറഞ്ഞു കൊടുക്കും .”
മ്മ്മ്മ് വിശ്വസിച്ചു …
മുക്കോലയ്ക്കലൊക്കെ നല്ല തിരക്ക്
തുലാം പിറന്നില്യേ ..ഇനി കളിയാട്ടക്കാലാണ് …
എന്തെന്ന്??
“കളിയാട്ടക്കാലം.”
അതെ മാഷേട്ടനെ കുറിച്ചറിയാൻ ഇനി വേറെങ്ങും പോണ്ടാ.
പിന്നെ ??
അതൊക്കെയുണ്ട് നീ വാ..ഉള്ളിൽ ഒരു പ്രതീക്ഷ ഭഗവതി തോന്നിപ്പിച്ച പോലെയൊരു പ്രകാശം.
തെയ്യം കെട്ടിയാടുന്നത് കാണേണ്ടത് തന്നെയാണ്. ഒരനുഷ്ഠാന കല. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയാണ് തെയ്യക്കാലം. മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെപ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്ന വിശ്വാസപ്രക്രിയയാണ്തെയ്യം.
തെയ്യം കെട്ടിയാടുന്നത് കൊല്ലത്തിലൊരിക്കലാണ് അതുകൊണ്ടുതന്നെ നാട്ടാര് മുഴുവൻ ഭഗവതിക്കാവിലുണ്ടായിരുന്നു.
എന്റെ നെഞ്ചിൽ ആവശ്യമില്ലാത്തതെന്നറിയാത്ത കുറെ തോന്നലുകൾ …
ഭഗവതിയെ പട്ടുടുത്ത് എഴുന്നെള്ളിക്കുന്ന ചടങ്ങു കഴിഞ്ഞു അടയാളം കൊടുക്കലാണ് തെയ്യത്തിന് മുമ്പുള്ള ആദ്യ ചടങ്ങുകളിലൊന്ന്. തെയ്യത്തിനുള്ള തീയതി നിശ്ചയിച്ച് കോലക്കാരനെ, അതായത് തെയ്യം കെട്ടുന്ന ആളെ, കോലം കെട്ടാന്‍ ഏല്പിക്കുന്ന ഏര്‍പ്പാടാണിത്. കോലക്കാരന്‍ ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ വ്രതം എടുക്കാറുണ്ടത്രെ…
പൂര്‍ണ്ണരൂപത്തിലുള്ള തെയ്യക്കോലത്തിന് മുന്നോടിയായി ലളിതമായ വേഷത്തോടുകൂടിയുള്ള അവതരണമാണ് തോറ്റവും വെള്ളാട്ടവും. തോറ്റം കെട്ടി തെയ്യത്തിന്റെ ഉല്പത്തി കഥ ഉള്‍ക്കൊള്ളുന്ന ഭാഗം തോറ്റി ഉണര്‍ത്തുന്ന ചടങ്ങാണത്. തോറ്റം കെട്ടിയ കോലക്കാരനും സഹായികളും ഇതില്‍ പങ്കെടുക്കും.അതാണ് “തോറ്റംപാട്ട്“..
ഭഗവതിയെ തൊഴുതു നിന്നപ്പോൾ ചുവന്ന പട്ടിൽ തിളങ്ങിയവളെന്റെ മുന്നിലൂടെ,അവളുടെ പാദസരംഭഗവതിയുടേതെന്ന പോലെ തിളങ്ങി …
എന്റെ “കുന്നത്തെ ഭഗവതി.”
അവളുടെ കണ്ണുകളിലെ ഭാവം എന്നെ അവളിലേക്ക് ആഴ്ന്നിറക്കുന്നതായിരുന്നു… ഉള്ളിലെ പ്രണയക്കടലിന്റെചുഴിയിൽ ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു…
തുടരും…
©️ആതിരസേതു🦋
2 Comments
waiting for next part
Valare nannayittunduu ❤️🥰🥰