നിധിൻ കാർ നേരെ ആശുപത്രിയിലേക്ക് വിട്ടു. പിന്നിലെ സീറ്റിൽ കണ്ണടച്ച് ചാരി കിടന്നിരുന്ന മാലതി, വണ്ടി നിർത്തിയപ്പോൾ കണ്ണ് തുറന്നു.
“ആ കോടതിയെത്തിയോ. “
“ഉം. “
ദേവി മൂളി.
“നമ്മളെന്തിനാണിവിടെ. ഇത് ഹോസ്പിറ്റൽ അല്ലേ. “
നിധിനാണ് മറുപടി പറഞ്ഞത്.
“ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം, ആരോണിന് മാനസികമായി പ്രശ്നമൊന്നുമില്ല എന്ന് തെളിയിക്കണം. “
“അവന് അങ്ങനെയൊരു പ്രശ്നവുമില്ല. “
“വാ അമ്മേ, നമുക്ക് പോയി ഡോക്ടറെ കാണാം. “
ഡോക്ടറുടെ ഓ പി തുടങ്ങാൻ രാവിലെ ഒൻപത് മണിയാകും. ആറ് മണി മുതൽ ഓ പി ടിക്കറ്റും എടുത്ത് ആളുകൾ മുറിയുടെ മുന്നിൽ കാത്തിരിക്കുകയാണ്. വാതിലിന് മുന്നിൽ അവർ ചെന്ന് നിന്നതോടെ, കാത്തിരുന്നവരുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടായി.
“അമ്മ ഇവിടെ ഇരിക്കൂ, ഡോക്ടർ വരട്ടെ. “
ഡോക്ടർ വന്നതോടെ മാലതി അകത്ത് കയറാൻ വെപ്രാളം കാട്ടി. അതോടെ കാത്തിരിക്കുന്ന മറ്റ് രോഗികളുടെ ബന്ധുക്കൾ പ്രശ്നമുണ്ടാക്കി. മാലതി ഡോക്ടറുടെ മുറിയിലേക്ക് വാതിൽ തുറന്നു തള്ളി കയറി.
മാലതി മറ്റു രോഗികളോട് ആക്രമണത്തിന് മുതിർന്നതോടെ സെക്യൂരിറ്റി ഓടിയെത്തി. മാലതിയെ നിധിൻ ബലമായി രണ്ട് കയ്യും പിടിച്ചു വച്ചു.
ഡോക്ടർ സുബ്രഹ്മണ്യൻ സീറ്റിൽ നിന്നും എഴുന്നേറ്റു. സെക്യുരിറ്റിയോട് മാലതിയെ സെല്ലുള്ള ഒരു മുറിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.
“ഡോക്ടർ, പ്ലീസ് അമ്മയെ ഒന്ന് നോക്കണം. “
“നിങ്ങൾ മുറിയിലേയ്ക്ക് പോകൂ. അവിടെ വേറെ ഡോക്ടറുണ്ട്. രാവിലെ മുതൽ ടോക്കൺ എടുത്ത് കാത്തിരിക്കുന്ന ഇവരെ എനിക്ക് അവഗണിക്കാൻ സാധിക്കില്ല. “
ദേവി എത്ര അഭ്യർത്ഥന നടത്തിയിട്ടും ഡോക്ടർ സുബ്രഹ്മണ്യൻ വഴങ്ങിയതേയില്ല.
“ഡോക്ടർ, ഇത് ആരോണിൻ്റെ സ്റ്റെപ്പ് മദറാണ്. “
“ഞാൻ വരാം, ഞാൻ നോക്കാം. പ്ളീസ് ക്ലിയർ ഔട്ട് നൗ. “
ഡോക്ടർ ദേഷ്യപ്പെട്ടു. പെട്ടെന്ന് ഡോക്ടറുടെ കണ്ണുകൾ വാതിൽക്കൽ നിൽക്കുന്ന യുവാവിലേക്ക് നീണ്ടു.
“ആ നിൽക്കുന്നത് ആരാണ്, നിങ്ങളുടെ കൂടെ വന്ന ആളാണോ. “
നിധിൻ വാതിൽക്കലേക്ക് നോക്കി. പാതി ചാരി കിടന്ന വാതിലിനിടയിലൂടെ പുറത്ത് കാത്തു നിൽക്കുന്ന ഏജൻ്റ് പിബി യെ നിധിൻ കണ്ടു.
അതേയെന്ന് നിധിൻ തലയാട്ടി. ഡോക്ടർ പി ബി യെ അകത്തേയ്ക്ക് വിളിച്ചു.
“നിങ്ങൾ?”
ഡോക്ടർ ചോദിച്ചു, മറുപടിയായി പി ബി പുഞ്ചിരിച്ചു.
“എനിക്കറിയാം നിങ്ങളെ, മറക്കില്ല ഈ മുഖം. “
പി ബി പെട്ടന്ന് നിധിനോട് പറഞ്ഞു.
“ഡോക്ടറോട് ഞാനൊന്ന് സംസാരിക്കട്ടെ. നിങ്ങൾ അമ്മയെ മുറിയിലേയ്ക്ക് കൊണ്ട് പോകൂ. “
മാലതിയെ ഉടൻ സെൽ പോലെയുള്ള മുറിയിലേയ്ക്ക് മാറ്റി.
ഡോക്ടർ പി ബി യുടെ അടുത്തേക്ക് വന്നു. ഒരു നിമിഷം രണ്ട് പേരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു.
“ഞാൻ ഓ പി കഴിഞ്ഞ് ഉടൻ വരാം. എന്നെ കണ്ടിട്ടേ പോകാവൂ. “
“ഡോക്ടറെ പി ബി യ്ക്ക് നേരത്തെ അറിയാമല്ലേ. “
“ചെറിയൊരു പരിചയം മാത്രം, ഞാൻ ഡോക്ടർക്ക് ഒരു സഹായം ചെയ്തു കൊടുത്തു. “
മുറിയിൽ വച്ച് മാലതി അക്രമാസക്തയായി. അവർ മറ്റുള്ളവരെ ഉപദ്രവിക്കാനും മുറിയിലെ സാധനങ്ങൾ വലിച്ചെറിയാനും തുടങ്ങി.
“കോടതിയിലേക്ക് എന്ന് പറഞ്ഞ് എന്നെ കൂട്ടി കൊണ്ട് വന്നത് ഇവിടെ അഡ്മിറ്റാക്കാനാണോ. എനിക്ക് വട്ടില്ല. “
മാലതിയെ മുറിയിലാക്കി എല്ലാവരും പുറത്തിറങ്ങി. എല്ലാം വലിച്ചെറിഞ്ഞു കഴിഞ്ഞപ്പോൾ തളർന്ന് മാലതി ബെഡിൽ ഇരുന്നു.
നഴ്സ് ഏതോ ഒരു മരുന്ന് കുത്തി വച്ചു. മാലതി മെല്ലെ മയക്കത്തിലായി.
ദേവിയും നിധിനും പി ബിയും പുറത്തെ വരാന്തയിൽ ഡോക്ടറുടെ ഓ പി തീരാനായി കാത്തിരുന്നു.
“രാഹുലിൻ്റെ മെസേജ് വന്നു. ആരോണിന് ഉടൻ ജാമ്യം കിട്ടും. “
പി ബി പറഞ്ഞു.
“അയ്യോ ആരോൺ ഉടൻ അമ്മയെ തിരക്കി വീട്ടിൽ പോകില്ലേ. അവിടെ നവമി മോളും സിസ്റ്റർ നീലിമയും മാത്രമല്ലേ. അയാൾ കുഞ്ഞിനെ കണ്ടാൽ…
അയ്യോ എൻ്റെ കുഞ്ഞ്. “
“ദേവി പേടിയ്ക്കണ്ട, രാഹുൽ ഇപ്പോൾ വീട്ടിൽ എത്തി കാണും. അവനോട് എത്രയും പെട്ടെന്ന് അവരെ അനുപമയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറയൂ. പിന്നെ ആരേയും പേടിയ്ക്കണ്ടല്ലോ. “
ദേവി രാഹുലിനെ വിളിച്ചു അവരെ സുരക്ഷിതമായി പ്രണവിൻ്റേയും അനുപമയുടേയും വീട്ടിലെത്തിക്കാൻ പറഞ്ഞു.
“ഒന്നും കൂടിയുണ്ട്, അലമാരയിൽ നമ്മൾ കണ്ട എല്ലാം ഡോക്യുമെൻ്റ്സും അവിടെ നിന്നും മാറ്റണം. അത് അന്വേഷിച്ചാണ് ആരോൺ വരുന്നതെങ്കിൽ… അത് കിട്ടിയില്ലെങ്കിൽ അയാൾ വയലൻ്റാകും. അയാളുടെ ഉള്ളിലെ യഥാർത്ഥ ചെകുത്താൻ പുറത്ത് വരും. “
പി ബി ദേവിയോടും നിധിനോടും ശബ്ദം കുറച്ച് പറഞ്ഞു.
“പേടിയ്ക്കാതെ, എൻ്റെ ആളുകൾ അവൻ്റെ പിറകിൽ ഉണ്ടാവും. ഒരു കുഴപ്പവും വരില്ല. “
“എനിക്ക് അമ്മയുടെ പെരുമാറ്റത്തിൽ ഒരു സംശയമുണ്ട്. “
“എന്താ ദേവി?”
“ഇതൊക്കെ അമ്മയുടെ അഭിനയമാണോയെന്ന്. അമ്മ അവിടെ എല്ലാം എറിഞ്ഞ് പൊട്ടിച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. ആരേയും അപകടം പെടുത്താൻ ശ്രമിയ്ക്കാതെ വളരെ സൂക്ഷ്മതയോടെയാണ് അമ്മ എറിഞ്ഞത്. ഞാൻ നിന്ന വശത്തേക്ക് അമ്മ എറിഞ്ഞതേയില്ല. അമ്മയുടെ കണ്ണുകൾ അത് പറയുന്നുണ്ടായിരുന്നു, ഇതൊക്കെ അഭിനയമാണ് എന്ന്. “
“ദേവി എന്തൊക്കെയാണ് ഈ പറയുന്നത്, എന്തായാലും അമ്മ ഉറങ്ങട്ടെ, ഡോക്ടർ വന്ന് കഴിഞ്ഞ് നമുക്ക് ചോദിക്കാം. “
“വേണ്ട ഡോക്ടറും ആരോണും അറിഞ്ഞുള്ള നാടകമാണോയിത്. “
“ദേവി ഞാൻ ഉറപ്പ് തരുന്നു, ഡോക്ടർ സുബ്രഹ്മണ്യൻ ഒരു സാത്വിക നായ, നീതിമാനായ മനുഷ്യനാണെന്ന്.. “
മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടർ വന്നത്. അപ്പോഴും മാലതി മയക്കത്തിൽ ആയിരുന്നു.
“ഇത് എൻ്റെ സുഹൃത്തുക്കളാണ്. വളരെ വേണ്ടപ്പെട്ടവർ, ഇത് ദേവിയുടെ അമ്മയാണ്. ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷൻ വീട്ടിൽ കണ്ടു. അതാണ് അക്രമാസക്തയായപ്പോൾ അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നത്
“ഇവർ പ്രൊഫസർ മാലതിയല്ലേ. ഒരിക്കൽ ഇവർ എൻ്റെ വീട്ടിൽ എന്നെ കാണാൻ വന്നിരുന്നു, എൻ്റെ ഒരു പഴയ സുഹൃത്തിനൊപ്പം. “
“ആരോൺ?”
“അതേ, ആരോൺ തന്നെ. ഞങ്ങൾ യു കെയിൽ ഒന്നിച്ച് ഉണ്ടായിരുന്നു. “
“ക്ലാസ് മേറ്റ്സ്?”
“അല്ല, ഒരു അപ്പാർട്ട്മെൻ്റ് ഷെയറിംഗ് ആയിരുന്നു, ഒരേ യൂണിവേഴ്സിറ്റിയിൽ, ഞാൻ മെഡിസിൻ കഴിഞ്ഞ് സൈക്യാട്രിയിൽ പി ജി ചെയ്യാൻ, അവൻ സൈക്കോളജിയിൽ പി ജി ചെയ്യാൻ. അവൻ കംപ്ലീറ്റ് ആക്കിയില്ല. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം അന്നാണ് ഞങ്ങൾ വീണ്ടും കണ്ട് മുട്ടിയത്. “
“ആരോൺ അന്ന് എന്തിനാണ് പ്രൊഫസർ മാലതിയെ ഡോക്ടറുടെ അടുത്ത് കൊണ്ട് വന്നത്. അപ്പോഴും അമ്മ ഇത് പോലെ വയലൻ്റായിരുന്നോ. “
“അല്ല അവർ കൂടെ കൂടെ അപ്സെറ്റാകുന്നു. ചില ശബ്ദങ്ങൾ കേൾക്കുന്നു, ആരോണിൻ്റെ മരിച്ച സഹോദരനെ കാണുന്നു, സംസാരിക്കുന്നു എന്നൊക്കെ പ റഞ്ഞു. പ്രത്യേകിച്ച് ചികിത്സ ഒന്നും തുടങ്ങിയില്ല, ഞാൻ ഉറങ്ങാനുള്ള മരുന്ന് മാത്രം നൽകി വിട്ടു. ഇപ്പോൾ എന്താ ഇവർക്ക് സംഭവിച്ചത്. “
“ആരോണിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയിൽ അനധികൃതമായി പള്ളി സെമിത്തേരിയിൽ കയറിയതിന്…. “
“മയക്കത്തിൽ നിന്നും ഉണരട്ടെ. ഞാനൊന്ന് സംസാരിക്കാം. “
ഡോക്ടർ പി ബി യേയുംകൂട്ടി ക്യാബിനിലേക്ക് നടന്നു. അകത്ത് കടന്ന് ഡോക്ടർ വാതിൽ കുറ്റിയിട്ടു. രണ്ട് പേരും പരസ്പരം നോക്കിയിരുന്നു.
പി ബി യാണ് സംസാരിച്ചു തുടങ്ങിയത്.
“മോള് സുഖമായിരിക്കുന്നോ ഡോക്ടർ. “
“അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി. അവർ രണ്ട് പേരും ദുബായിൽ ഓങ്കോളജിസ്റ്റുമാരായി ജോലി ചെയ്യുന്നു. പക്ഷേ അതല്ല എനിക്ക് ഏറ്റവും സന്തോഷം അവളിപ്പോൾ നല്ലൊരു ഡ്രൈവറാണ്. ലോറി പോലും അവളിപ്പോൾ ഓടിക്കും. “
ഡോക്ടർ കുറച്ച് നേരം കണ്ണടച്ചിരുന്നു.
“ആ രാത്രി ഇപ്പോഴും എനിക്ക് നല്ല ഓർമ്മയുണ്ട്. ഞങ്ങളുടെ ജീവിതം തകർന്നു എന്ന് കരുതിയ ആ രാത്രിയിൽ മാലാഖയെ പോലെ മുന്നിലെത്തിയ ആ ചെറുപ്പക്കാരൻ്റെ മുഖം. പിന്നീട് പലതവണ ഞാനും ഭാര്യയും മകളും തനിച്ചാവുന്ന സമയത്ത് താനൊരു സംസാര വിഷയമാകാറുണ്ട്. എൻ്റെ ഭാര്യ തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഞാൻ കാണാറുണ്ട്. താനൊരു മനുഷ്യനല്ല, മാലാഖയാണെന്നാണ് അവളുടെ വിശ്വാസം. “
“ആ മാഡത്തിൻ്റെ നല്ല മനസ്സ്. ആ വാഹനാപകടം നടന്ന സമയത്ത് നിങ്ങളൊക്കെ പതറി പോയ അവസ്ഥയിൽ ഞാനങ്ങയുടെ കുടുംബത്തിന് ചെറിയ സഹായം ചെയ്തു. ആ അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതല്ലല്ലോ. ആരുടേയും തെറ്റല്ലല്ലോ. “
“അല്ല എൻ്റെ ഭാഗത്ത് തെറ്റുണ്ട്. എൻ്റെ ഏക സന്താനമായ മാളുവിന് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ട് ഒരാഴ്ച ആയതേയുള്ളൂ. അന്ന് രാത്രിയിൽ ആഹാരം കഴിഞ്ഞ് മടങ്ങുമ്പോൾ അവൾക്ക് ഒരേ വാശി. വിജനമായ വഴികൾ, ശാന്തമായ പരിസരം, എനിക്കാണേൽ തിരക്കുള്ള ദിവസമായിരുന്നു, നല്ല ക്ഷീണം, ഞാനൊന്ന് മയങ്ങി പോയി, ഈ സമയത്താണ് ആ ഇടി സംഭവിച്ചത്. “
“സംഭവിച്ചത് സംഭവിച്ചു, അടുത്ത നടപടി ഉടൻ തുടങ്ങണം. “
“അയാൾ ആ സ്പോട്ടിൽ മരിച്ചില്ലേ. അയാളുടെ തെറ്റായിരുന്നെങ്കിലും…. ആ ഇടിയുടെ ശബ്ദം ഞാനിപ്പോഴും കേൾക്കാറുണ്ട്. ആ കുറ്റബോധം എൻ്റെ ഉപബോധ മനസ്സിലുണ്ട്. “
“ഇനി അതൊക്കെ ഓർക്കുന്നത് എന്തിനാണ് ഡോക്ടർ. “
” ആ നിമിഷം താൻ തന്ന ധൈര്യം കാറിൻ്റെ കീ കയ്യിൽ വാങ്ങി ഒരു ഓട്ടോ പിടിച്ചു എന്നേയും കുടുംബത്തേയും വീട്ടിൽ കൊണ്ട് വിട്ടൂ. കാറോടിച്ച കുറ്റം തൻ്റെ കൂട്ടുകാരൻ ഏറ്റെടുത്തു. “
“അതൊക്കെ നിസാരമല്ലേ. എന്നെ കൊണ്ട് ആവുന്ന ഒരു ചെറിയ സഹായം. “
“അതൊക്കെ നിസാരം, പിന്നെ സംഭവിച്ചത് ചരിത്രം. സ്വന്തം വീട്ടിന് പോലും ശല്യമായ, ആ മരിച്ചയാളുടെ കുട്ടികളുടെ പഠനത്തിൻ്റെ സ്പോൺസർഷിപ്പ് താൻ എന്നെ ഏൽപ്പിച്ചു. പേടിച്ച് പോയ എൻ്റെ മകൾ മാളുവിനെ കൊണ്ട് അടുത്ത ദിവസം തന്നെ ഡ്രൈവ് ചെയ്യിച്ചു. ആ ധൈര്യം അവൾക്ക് നൽകിയത് താനാണ്. അവളുടെ തെറ്റല്ല അയാൾ ഇരുട്ടിൽ നിന്നും കാറിൻ്റെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് പറഞ്ഞ് മനസ്സിലാക്കിയത്. അത് കാരണം അവൾ അറപ്പില്ലാതെ, പേടിയില്ലാതെ വണ്ടി ഓടിക്കാൻ തുടങ്ങി. “
ഡോക്ടർ പി ബി യുടെ കൈകൾ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.
“മരിക്കും വരെ ഞാൻ തന്നോട് കടപ്പെട്ടിരിക്കും. “
“എനിക്ക് ഡോക്ടറുടെ ഒരു സഹായം വേണം. “
“എന്താണ് പറയൂ. “
“ആരോൺ ആണ് വിഷയം. അയാളുടെ ഭൂതകാലം, അയാളെ എന്തിനാണ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയത്. “
ഡോക്ടർ കുറച്ച് നേരം താടിക്ക് കൈയും കൊടുത്തിരുന്നു.
“എനിക്ക് അറിയുന്ന ആരോൺ ഒരു സാധാരണ മനുഷ്യൻ അല്ലായിരുന്നു. അയാളിൽ അടിമുടി നിഗൂഡതയാണ്. അയാൾക്ക് ഒരു ജമൈക്കൻ ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു, ഗബ്രിയേല. ഞാൻ ഇല്ലാത്തപ്പോൾ അവനവളെ അപ്പാർട്ട്മെൻ്റിൽ സ്ഥിരം കൊണ്ട് വരുമായിരുന്നു. അവൻ പലതരം ഹിപ്നോട്ടിക് ടെക്നിക്കുകൾ അവളിൽ പരീക്ഷിച്ചു. ഒരിക്കൽ ഹിപ്നോട്ടൈസ് ചെയ്ത് ഉണർന്നതിന് ശേഷം ഗബ്രിയേല വളരെ അസ്വാഭാവികമായി പെരുമാറി, ഇല്ലാത്ത കാഴ്ചകൾ കാണാനും, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാനും തുടങ്ങി. “
“എന്നിട്ട്. “
“ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അവൾ പഴയ പോലെയായി. പക്ഷെ അപ്പോഴേക്കും പല പെൺകുട്ടികളും ആരോണിനെതിരെ യൂണിവേഴ്സിറ്റിയിൽ പരാതിയുമായി പോയി. അന്വേഷണ വിധേയമായി അയാളെ അവിടെ നിന്നും പുറത്താക്കി. അതിന് ശേഷം ആരോൺ അയർലണ്ടിൽ പോകുകയും പഠനം പൂർത്തീകരിക്കുകയും ചെയ്തു. “
“ഡോക്ടർ മാലതിയ്ക്കും അതല്ലേ സംഭവിച്ചത്, കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ, മരിച്ചവരെ കാണുന്നു. പാതിരാത്രിയിൽ ശവക്കല്ലറയിൽ പോയി പൂക്കൾ വയ്ക്കുന്നു. “
ഡോക്ടർ ഒരു നിമിഷം ആലോചിച്ചിരുന്നു.
“അപ്പോൾ താൻ പറയുന്നത് ഇതിൻ്റെ പിന്നിൽ ആരോൺ ആണെന്നാണോ. “
“ഒരു മാനിപ്പുലേഷൻ, ദുഃഖിതയായ ഒരു പ്രായം ചെന്ന സ്ത്രീ, സൈക്കോളജി പഠിച്ച ഒരു മാനിപുലേറ്റർ, സാധ്യതയില്ലേ. അമ്മയെ മകളിൽ നിന്നും അകറ്റി മാറ്റി, അമ്മയിൽ പുതിയ ചില ശീലങ്ങൾ കൊണ്ട് വരിക. അമ്മയെ മറ്റൊരിടത്തിരുന്ന് ക്യാമറ വഴി വീക്ഷിക്കുക, ടെക്നോളജി ഉപയോഗിച്ച് ശബ്ദ സന്ദേശങ്ങൾ വഴി അവരുടെ മനസ്സ് നിയന്ത്രിക്കുക. എന്താ ഡോക്ടർ അങ്ങനെ പറ്റില്ലേ. “
“പറ്റും. നല്ല സാധ്യതയുണ്ട്. തൻ്റെ വിചാരങ്ങൾ ശരിയാകാനാണ് ചാൻസ്. “
“ഡോക്ടർ എന്നെ സഹായിച്ചേ പറ്റൂ. ആരോണിനെ എനിക്ക് പൂട്ടണം. “
“താൻ പറയുന്ന പോലെ ഞാൻ ചെയ്യാം, താൻ ന്യായത്തിൻ്റെ കൂടെയാണെന്ന് എനിക്കറിയാം.
ഡോക്ടർ തലയാട്ടി. പി ബി യുടെ കൈകൾ തൻ്റെ കൈകളുടെ ഉള്ളിലാക്കി, പ്രാർത്ഥന രൂപേണ കണ്ണുകൾ അടച്ച് പിടിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -81 - By Nisha Pillai - കൂട്ടക്ഷരങ്ങൾ