അവൾ കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ പെൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞു. കൂലിപ്പണി കൊണ്ട് കിട്ടാവുന്ന സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് അവരറിഞ്ഞു കൊടുത്തു. കുടുംബത്തിൻ്റെ സ്നേഹം നിറയെ കിട്ടി അവൾ വളർന്നു. പത്ത് വരെയേ അവർക്ക് മക്കളെ പഠിപ്പിക്കാൻ പറ്റിയുള്ളൂ. അത് കഴിഞ്ഞു ആൺമക്കൾ ചെറിയ ജോലികൾക്ക് പോയി തുടങ്ങി. അവളെ ജോലിക്ക് വിടാൻ ആർക്കും മനസ്സ് വരാതിരുന്നത് കൊണ്ട് അവൾ വീട്ടിൽ അമ്മയ്ക്ക് സഹായമായി നിന്നു. പതിനെട്ടു വയസ്സായപ്പോൾ അവളെ ചോദിച്ച് ഒരാൾ വന്നു. അവരെ കൊണ്ട് കഴിയുന്ന രീതിയിൽ അവൾക്കു കൊടുക്കാനുള്ളത് കൊടുത്ത് വിവാഹം ചെയ്‌തയച്ചു. അവളെ സ്നേഹിക്കുന്നതിലും നോക്കുന്നതിലും യാതൊരു പിശുക്കും കാണിക്കാത്ത ആളായിരുന്നു അവളെ വിവാഹം ചെയ്തത്. അവൾ സന്തോഷമായി കഴിയുന്നത് കണ്ടു അച്ചനും അമ്മയും ആങ്ങളമാരും സന്തോഷിച്ചു. അവളുടെ പേരാണ് സൗഭാഗ്യവതി.
