നേരിയ ഇളം കാറ്റിന്റെ അനക്കം നിലവിളക്കിന്റെ നാളങ്ങളിൽ. പെട്ടെന്നൊരു വലിയ കാറ്റ് വന്നപ്പോൾ കുഞ്ഞി കൈകൾ ആ തിരി നാളങ്ങൾ അണയാതെ കാത്തു വെച്ചു. നാമജപ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ തിരികൾ അൽപ്പം മുകളിലേക്ക് നീക്കി വെച്ച് അച്ഛമ്മ പറഞ്ഞു. “എവിടെയോ നല്ല മഴപെയ്യുന്നുണ്ട്. അതാണ് ഈ കാറ്റ്.”
അവളാ നിലവിളക്കിലെ തിരികളുടെ ആട്ടം കൗതുകത്തോടെ നോക്കി ഇരുന്നു. രണ്ടു തിരികൾ ആണ്. ഒന്ന് കിഴക്കോട്ടും ഒന്നും പടിഞ്ഞാട്ടും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അങ്ങനെ ആണത്രേ തിരി വെക്കേണ്ടത്. രാവിലെ ആണേൽ രണ്ടു തിരി ചേർത്ത് കിഴക്കോട്ട്. ചടങ്ങുകൾക്ക് ഒറ്റക്കം തിരികൾ. ഇന്ന് കിട്ടിയ അറിവാണ്.
വൈകിട്ട് ‘അമ്മ നിലവിളക്കിൽ ഒരു തിരി മാത്രം ഇട്ടു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ അച്ഛമ്മ ചീത്ത വിളിച്ചു കൊണ്ട് ഓടി വന്ന് വഴക്കു പറഞ്ഞത് ഓർത്തു. മരണത്തിനാണ് പോലും ഒറ്റ തിരി കത്തിക്കാ. കൂടെയുള്ള കുഞ്ഞു മുഖം പകച്ചു നിൽക്കുന്നത് കണ്ടിട്ടാവും അച്ഛമ്മ പെട്ടെന്ന് നിർത്തി. പോരാത്തതിന് വല്യച്ഛൻ ബഹളം കേട്ട് മുറി വിട്ട് പുറത്തേക്ക് വന്നു.
സാധാരണ സന്ധ്യ നേരത്തു വല്യച്ഛൻ മൂന്നാമത്തെയോ നാലാമത്തെയോ ചായക്കൊപ്പം പുസ്തകം വായിച്ചിരിക്കുന്ന സമയമാണ്. വല്യച്ഛന്റെ തല കണ്ടതും അച്ഛമ്മ പൂച്ചക്കുട്ടിയായി. ആ ഭാവമാറ്റം കണ്ടു ചിരിക്കാനായി അവൾ വായ് പൊത്തിയപ്പോൾ പുറകിൽ നിന്ന് അമ്മയുടെ വക ഒരു കുഞ്ഞു പിച്ച് കിട്ടി.
ഒന്നും സംഭവിക്കാത്തത് പോലെ അവളെയും ചേർത്തു പിടിച്ച് നാമം ചൊല്ലാൻ ഇരുന്നതാണ് അച്ഛമ്മ. വായിച്ചു വായിച്ചു പഞ്ഞിക്കെട്ട് പോലെയായ നാമജപപുസ്തകങ്ങൾ ഉണ്ട് അച്ഛമ്മയുടെ കയ്യിൽ. പുതിയവ വേറെയും. എന്നാലും പഴയതിൽ കൂനി കൂടി ഇരുന്ന് പെറുക്കി പെറുക്കി വായിക്കണം. പുതിയ പുസ്തകങ്ങളുടെ ചട്ടയുടെ പുറത്തുള്ള ദൈവങ്ങളുടെ പടം നോക്കി ഇരിക്കലാണ് ഏറ്റവും കൗതുകമുള്ള സംഗതി. അച്ഛമ്മ ആസ്വദിച്ചു നാമം ജപിക്കുന്നതിനിടെ അവൾ ചോദിച്ചു കൊണ്ടേ ഇരിക്കും.
”ഈ സാമിടെ പേരെന്താ?”
”മുരുകൻ. കയ്യിലെ വേല് കണ്ടില്ലേ?”
”ഇതൊ?”
”കൃഷ്ണൻ. മയിൽപ്പീലി കണ്ടില്ലേ?”
”ഹാ… അപ്പോ ഇതൊ?”
”അത് പരമശിവൻ കഴുത്തില് പാമ്പ് കണ്ടില്ലേ, തലയിൽ നിന്ന് ഗംഗ ഒഴുകുന്നതും… ഈ കുട്ടിക്ക് ഒന്നും അറിയില്ല. അതെങ്ങനെയാ അച്ഛനും അമ്മയ്ക്കും വിവരവും വിശ്വാസവും വേണ്ടേ?”
അമ്മയെ കേൾക്കാനായി അകത്തേക്ക് നോക്കി അച്ഛമ്മ ഉറക്കെ പറഞ്ഞു. ‘അമ്മ മറ്റൊരു മതസ്ഥയായി ജനിച്ചതും അച്ഛനെ വിവാഹം ചെയ്തതും അച്ഛമ്മയുടെ നിർബന്ധത്തിന് വഴങ്ങി മതം മാറിയതും എല്ലാം അച്ഛമ്മ എടുത്തെടുത്തു ഓർത്തു പറയും. ഈ പറയുന്ന അവിശ്വസിയായ അച്ഛൻ സ്വന്തം മകനാണ് എന്നത് മാത്രം സൗകര്യപൂർവ്വം മറക്കും. അതു മാത്രമോ അച്ഛനെക്കാൾ വലിയ നിരീശ്വരവാദിയാണ് അച്ഛന്റെ ചേട്ടനായ വല്യച്ഛൻ. അതും അച്ഛമ്മയ്ക്ക് പ്രശ്നമല്ല. പ്രശ്‍നം അവിടേക്ക് കയറി വന്ന അമ്മയാണ്. അടുത്തത്, അച്ഛമ്മ ആഗ്രഹിക്കും പോലെ ഒരു വിശ്വാസിയായ പെൺകുട്ടിയെ വല്യച്ഛൻ കല്യാണം കഴിക്കാത്തതും.
നാമം ചൊല്ലുന്നതിനിടെ അച്ഛമ്മ മൂക്ക് ചീറ്റാൻ തുടങ്ങി. അവൾ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
”എന്തു പറ്റി അച്ഛമ്മേ?”
അവൾ അച്ഛമ്മയുടെ താടിയിൽ പിടിച്ച് ആട്ടി കൊണ്ട് ചോദിച്ചു.
”മോളെ, ഞാൻ മരിച്ചാൽ ഇവര് എന്നേ ഇവിടെ എവിടേലും ദഹിപ്പിക്കും അല്ലേൽ കുഴിച്ചിടും. ഞാൻ ജീവനോടെ ഉണ്ടായിരുന്നത് കൊണ്ട് അച്ഛച്ഛന്റെ ചിതാഭസ്‌മം അവര് ചടങ്ങു പോലെ ആണെങ്കിലും തിരുന്നാവായ കൊണ്ടു പോയി ഒഴുക്കി. കൊല്ലാകൊല്ലം ബലിയിടാൻ വയ്യാത്തത് കൊണ്ട് തിരുനെല്ലിയിൽ കൊണ്ടുപോയി ചടങ്ങുകൾ തീർക്കുകയും ചെയ്തു. എനിക്കൊരു ആഗ്രഹമുണ്ട്. ഞാൻ മരിച്ചാൽ എന്റെ ചിതാഭസ്‌മം കാശിയിൽ കൊണ്ടോയി ഗംഗയിൽ ഒഴുക്കണം എന്ന്. ജീവിച്ചിരിക്കുമ്പോ പോയി കാണാനുള്ള യോഗമില്ല. മരിച്ചു കഴിഞ്ഞു ചിതാഭസ്‌മം എങ്കിലും അവിടെ കൊണ്ടു പോയി ഒഴുക്കാൻ കുട്ടി അച്ഛനോടും വല്യച്ഛനോടും പറയോ? അല്ലേൽ മോള് വലുതാവുമ്പോ മോള് കൊണ്ടു പോയി ചെയ്താലും മതി. അവിടെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ചടങ്ങു ചെയ്യാമെന്നാ കേട്ടിട്ടുള്ളെ. മോള് ചെയ്യോ?”
”അമ്മയിത് കുട്ടിയോട് എന്തൊക്കെയാ പറഞ്ഞു കൊടുക്കുന്നത്? അവൾക്ക് അത് മനസ്സിലാവാനുള്ള പ്രായം പോലും ആയിട്ടില്ല എന്ന വകതിരിവ് ഇല്ലേ അമ്മയ്ക്ക്? സന്ധ്യയ്ക്ക് കുറേ നാമം ചൊല്ലിയിട്ട് കാര്യമില്ല. മനസ്സിലാണ് നല്ല ചിന്തകൾ വരുത്തേണ്ടത്. മോളിങ്ങു വാ. ” വല്യച്ഛന്റെ ശബ്ദം കേട്ട് അച്ഛമ്മ നിശബ്ദയായി.
അതു കേട്ടതും പാവം പോലെ അവൾ എണീറ്റ് വല്യച്ഛന്റെ കയ്യിൽ തൂങ്ങി പുസ്തകമുറിയിലേക്ക് പോയി.
വല്യച്ഛന്റെ മുറിയാണ് അത്. നിറയെ പുസ്തകങ്ങൾ ഉള്ള മുറി. കിടക്കാനുള്ള കിടക്കയൊഴികെ കാണുന്നിടത്തെല്ലാം പുസ്തകങ്ങൾ അടുക്കിയും അടുക്കു തെറ്റിയും കിടക്കുന്നു. കിടയ്ക്കയിൽ കയറി നിന്ന് തുറന്നു കിടക്കുന്ന ജനലിലൂടെ നോക്കിയാൽ ദൂരെ കുന്നു കാണാം. അവിടെ ഇപ്പോഴും വെളിച്ചമുള്ളത് പോലെ.
”അതെന്താ വല്യച്ഛാ ഇവിടെ ഇരുട്ടും അവിടെ വെളിച്ചവും?”
അവൾ ചോദ്യങ്ങൾ തുടങ്ങി. മുറിയിലെ ചാരുകസേരയിൽ കിടന്നു കൊണ്ട് വല്യച്ഛൻ ഉത്തരം പറയാൻ തുടങ്ങി. വല്യച്ഛന്റെ ഓരോ ഉത്തരങ്ങളും കഴിയുന്നതിനു മുന്നേ അവൾ അടുത്ത ചോദ്യം ചോദിക്കും, ക്ഷമയോടെ അതിനുള്ള ഉത്തരം പറഞ്ഞു കൊടുക്കും വല്യച്ഛൻ. അതൊരു സ്ഥിരം ശീലമാണ്. കിടക്കയിൽ നിന്നും ഇരുന്നും കിടന്നും അവൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഇടയിലെപ്പോഴോ ഉത്തരങ്ങൾ കേട്ട് അവൾ മയങ്ങി പോയി.
അമ്മയുടെ വിളിയും തട്ടും കേട്ടാണ് അവൾ ഉണർന്നത്.
”വായോ ഭക്ഷണം കഴിക്കണ്ടേ? അച്ഛൻ വന്നു.”
താൽപ്പര്യമില്ലാത്ത എണീറ്റ അവളുടെ കൈ പിടിച്ച് മുറിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ വല്യച്ഛനെ നോക്കി ‘അമ്മ പറഞ്ഞു.
”വല്യേട്ടനും വരൂ. ചോറ് എടുത്തു വെച്ചിരിക്കുന്നു. കറുത്ത കണ്ണട ഊരി വായിച്ചിരുന്ന പുസ്തകത്തിന്റെ മുകളിൽ അഴിച്ചു വെച്ച് വല്യച്ഛൻ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു.
”വല്യച്ഛാ ഞാൻ വലുതായാ ഈ പുസ്തകമൊക്കെ എനിക്ക് തരില്ലേ?”
”ന്റെ കുട്ടിക്കല്ലാതെ വേറെ ആർക്കാ ഇതൊക്കെ?”
”എന്നാ ഞാൻ ഇതിൽ എന്റെ പേരെഴുതി വെക്കട്ടെ?”
”ആയിക്കോട്ടെ.”
”ന്നാ വല്യച്ഛന്റെ മഷി ഒഴിക്കണ പേന തരോ എഴുതാൻ?”
”തരാലോ. കഴിച്ചിട്ട് വന്നിട്ട് എഴുതിക്കോ ട്ടോ.”
ഭക്ഷണം കഴിഞ്ഞു വന്ന് അവൾ വല്യച്ഛന്റെ പേന എടുത്ത് ഓരോരോ പുസ്തകങ്ങളിലായി ഉരുട്ടി പെറുക്കി എഴുതി തുടങ്ങി.
’ഹിമ ശങ്കരി’
”വല്യച്ഛാ എന്റെ പേരിന്റെ അർത്ഥം എന്താ?”
വിരല് കൊണ്ട് വായിക്കുന്ന പുസ്തകത്തിന് അടയാളം വെച്ചു മടക്കി അവളെ നോക്കി ചിരിച്ചു കൊണ്ട് വല്യച്ഛൻ പറഞ്ഞു,
”എല്ലാ പേരുകൾക്കും അർത്ഥം ഉണ്ടായി കൊള്ളണം എന്നില്ല. ഇനി അർത്ഥമുള്ള പേരുകൾ ആണെങ്കിൽ തന്നേ ആ പേരിന് വ്യക്തിയുടെ സ്വഭാവവുമായി ബന്ധം ഉണ്ടാവണം എന്നുമില്ല.”
അവൾ എഴുത്തു നിർത്തി ഒരു നിമിഷം വല്യച്ഛൻ പറഞ്ഞത് മനസ്സിലാകാത്ത ഭാവത്തിൽ വല്യച്ഛനെ നോക്കി നിന്നു. അതു കണ്ട് ചിരി വന്ന വല്യച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു. അവൾ ഓടി ചെന്ന് വല്യച്ഛന്റെ മടിയിൽ ഇരുന്നു. പതിവ് പോലെ നെഞ്ചിലേക്ക് ചാരി കിടന്നു.
വല്യച്ഛൻ പറയാൻ തുടങ്ങി.
”ഹിമ എന്ന് പറഞ്ഞാൽ ഹിമാലയം എന്നാവാം. മഞ്ഞ് എന്നാവാം. ഹിമാവാന്റെ മകൾ എന്ന അർത്ഥത്തിൽ അത് പാർവതിയാവാം. അല്ലെങ്കിൽ ഗംഗയാവാം.ശങ്കരി എന്നാൽ ശിവന്റേത് എന്നോ ശിവനോട് അടുത്തത് എന്നർത്ഥം വരാം. അപ്പോഴും അത് പാർവതിയോ ഗംഗയോ ആവാം. അപ്പോ നിന്റെ പേരിനും രണ്ടർത്ഥം ആവാം. അതിലേത് അർത്ഥമാണ് നിനക്ക് ചേരുക എന്റെ കാന്താരി?”
”ആരാ ഈ പാർവതിയും ഗംഗയും ഒക്കെ? ഈ ഗംഗേയല്ലേ ശിവന്റെ തലയിൽ? അച്ഛമ്മയുടെ പാട്ടു പുസ്തകത്തിൽ?”
വല്യച്ഛൻ കുലുങ്ങി ചിരിച്ചു. കൂടെ അവളും കുലുങ്ങാൻ തുടങ്ങി.
”പാട്ടു പുസ്തകമല്ല നാമജപ പുസ്തകം, പ്രാർത്ഥന പുസ്തകം. അതേ മോളെ ശിവന്റെ തലയിൽ നിന്ന് ഒഴുകുന്ന നദി. അതാണ് ഗംഗ. പാർവതി ശിവന്റെ ഭാര്യ. പക്ഷെ അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ഇവര് രണ്ട് പേരും സഹോദരിമാർ ആണെന്ന കഥ. മോൾക്ക് കേൾക്കണോ?”
അവൾ തലയാട്ടി…
വല്യച്ഛൻ കഥ പറയാൻ തുടങ്ങി. അവളുടെ കുഞ്ഞിക്കണ്ണുകൾ പതിയെ അടയുന്നുണ്ടായിരുന്നു. അവൾ ഉറങ്ങുന്നത് അറിയാതെയും വല്യച്ഛൻ കഥ പറഞ്ഞു കൊണ്ടേ ഇരുന്നു.
(തുടരും)

