ഇന്ന് ഫെബ്രുവരി 4 : ലോക കാൻസർ ദിനം.
അർബുദത്തേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിശോധനകളും ചികിത്സാ രീതികളും പ്രതിരോധ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ വർഷവും ആചരിക്കുന്നൊരു ദിനം.
പല സംഘടനകളുടെ കൂട്ടായ്മയായ “ദ ഇൻ്റർനാഷണൽ യൂണിയൻ എഗൈൻസ്റ്റ് കാൻസർ (UICC)ആണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുക, ലോകമെമ്പാടുമുള്ള സർക്കാരുകളേയും വ്യക്തികളേയും കാൻസറിനെതിരേ പ്രതിരോധ നടപടികളെടുക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം
2025-2027 ലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം ‘യുണൈറ്റഡ് ബൈ യുണീക്ക് ” എന്നതാണ്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള കാൻസർ പരിചരണത്തിൻ്റെ വ്യത്യസ്തമായ മാനങ്ങളും മാറ്റങ്ങളുണ്ടാക്കാനുള്ള വഴികളുമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. അവബോധം വളർത്തുന്നതിൽ നിന്നും നടപടികളെടുക്കുന്നതിലേക്കുള്ള ഒരു നീണ്ട യാത്രയാണത്.
സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ അതിരുകൾക്കപ്പുറത്തേക്ക് നയിക്കുന്ന ഒരു ഏകീകരണ പരിപാടിയാണിത്. അങ്ങനെ കാൻസറിനെതിരെ ശക്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടും.
‘യുണൈറ്റഡ് ബൈ യുണീക് അഥവാ സവിശേഷതകളുടെ ഐക്യപ്പെടൽ’ എന്ന മുദ്രാവാക്യം വഴി കാൻസർ പരിചരണത്തിലും ആരോഗ്യ സംവിധാനങ്ങളിലും പരിഗണിക്കേണ്ട കാര്യങ്ങളെല്ലാം ഏകീകരിക്കുന്നു. എല്ലാ മേഖലകളിലുമുള്ള വ്യക്തികളെ അവരുടെ വ്യക്തിപരമായ കാൻസർ കഥകൾ പങ്കുവെയ്ക്കാൻ ക്ഷണിച്ചു കൊണ്ടാണ് ഈ കാമ്പയിൻ ആരംഭിക്കുന്നത്. കാൻസർ പരിചരണത്തിൽ സഹാനുഭൂതി, കാരുണ്യം, അനുകമ്പ, വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
നമ്മുടെ സംസ്ഥാനത്ത് കാൻസർ ബാധിതരുടെ എണ്ണം വളരെയേറെ വർദ്ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അർബുദം ബാധിച്ചാൽ താമസിയാതെ മരണം ഉറപ്പ് എന്നതിൽ നിന്നും നാമൊരുപാടു മുന്നോട്ടു പോയിരിക്കുന്നു. നേരത്തെ തന്നെ കണ്ടുപിടിക്കുകയും ശരിയായ ചികിത്സാ രീതികൾ അവലംബിക്കുകയും ചെയ്താൽ ഭൂരിഭാഗം പേർക്കും രോഗവിമുക്തിയുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിദ്യാഭ്യാസത്തിലും വിവേചനനബുദ്ധിയിലും മുൻപന്തിയിലുള്ള നമുക്ക് അർബുദ രോഗത്തേക്കുറിച്ചുള്ള ശരിയായ അവബോധമുണ്ടോയെന്ന് സ്വയം ചോദിക്കേണ്ടതാണ്.
സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദവും ഗർഭാശയഗള കാൻസറും എത്രയോ മക്കളെ അനാഥരാക്കുന്നു. നാൽപ്പതു വയസ്സു കഴിഞ്ഞാൽ മാമോഗ്രാം, പാപ്സ്മിയർ പരിശോധനകൾ ചെയ്യാൻ നമ്മളിലെത്ര പേർ തയ്യാറാവുന്നുണ്ട്?
കാൻസർ കെയർ എന്ന പേരിൽ ആശുപത്രികളിൽ മെഡിക്കൽ ചെക്കപ്പുകളുണ്ട്. പല പല സംഘടനകളുടെ നേതൃത്വത്തിൽ ഫ്രീയായി ഈ പരിശോധനകൾ നടത്താറുണ്ട്. പക്ഷേ നാമതിന് വേണ്ട പ്രാധാന്യം കൊടുക്കുന്നുണ്ടോ?
അർബുദത്തെ അതിജീവിച്ച പലരും കാംപെയിനുകൾ നടത്താറുണ്ട്. നാമതൊക്കെ ഒരു തമാശ പോലെ കണ്ടോ വായിച്ചോ കളയുകയാണു ചെയ്യുന്നത്.
നാല്പതു കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം ചെയ്യേണ്ടതിൻ്റെ ആവശ്യകതയേപ്പറ്റിയുള്ള ഒരു വീഡിയോ എൻ്റെ സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ പങ്കു വെച്ച കാര്യമാണ് ഞാനിപ്പോൾ ഓർമ്മിക്കുന്നത്. ഒറ്റയൊരാൾ പോലും ആ വീഡിയോ ഒന്നു തുറന്നു നോക്കിയില്ല.
“രോഗം വരുമ്പോൾ ചികിത്സിച്ചാൽപ്പോരേ ” എന്നാണ് വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുന്നവർ തന്നെ പറയുന്നത് അപ്പോൾ സാധാരണക്കാരായ ആളുകൾ എന്താവും ചിന്തിക്കുക?
കാൻസറിനെ ഒരു ജീവിതശൈലീ രോഗമായിത്തന്നെയാണ് പല ഡോക്ടർമാരും വിലയിരുത്തുന്നത്. ശരിയായ ഭക്ഷണരീതികളിലൂടെയും വ്യായാമ ക്രമങ്ങളിലൂടെയും ഒരു പരിധി വരെ അതിനെ പ്രതിരോധിക്കാമെന്നും അറിവുള്ളവർ പറയുന്നു. നാമതിനെ വേണ്ട രീതിയിൽ പരിഗണിക്കാതിരിക്കുന്നതിലൂടെ കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാനിടയാകും.
കാൻസർ ശരീരത്തെ മാത്രമല്ല മനസ്സിനേയും ബാധിക്കുന്നു. ഒരാൾക്കു രോഗം വരുമ്പോൾ അയാളോടു ചേർന്നു നിൽക്കുന്ന എത്രയോ പേരാണ് തളർന്നു പോകുന്നത്. മറ്റേതൊരു രോഗവും പോലെ ഇവിടെയും വേണ്ടത് മനോബലമാണ്. പറയാനെളുപ്പമാണ് അല്ലേ? എന്തു വന്നാലും ഭയത്തിനു കീഴ്പ്പെടാതിരിക്കുക എന്നതാണ് പ്രധാനം . ആത്മധൈര്യം രോഗശാന്തിയ്ക്ക് കൂടിയേ തീരൂ.
ശ്രീ. ഇന്നസെൻ്റിൻ്റെ ‘കാൻസർ വാർഡിലെ ചിരി’ വായിച്ചു കൊണ്ട് കീമോയുടെ വേദനകൾ മറക്കാൻ ശ്രമിക്കുന്ന പലരേയും കുറിച്ചു കേട്ടിട്ടുണ്ട്. എല്ലാവർക്കും ഇന്നസെൻ്റാവാൻ പറ്റിയെന്നു വരില്ല. എങ്കിലും ശ്രമിക്കാമല്ലോ.
കാൻസറിനെ പേടിക്കുകയല്ല, ജാഗ്രതയാണു വേണ്ടത്. ഇനി വരുന്ന തലമുറകൾ ഈ മാരക രോഗത്തിൻ്റെ കൈപ്പിടിയിലൊതുങ്ങാതിരിക്കാൻ വേണ്ട പ്രതിരോധ നടപടികളും മുൻകരുതലുകളുമാണ് നാമെടുക്കേണ്ടത്.
ആരോഗ്യമാകട്ടെ നമ്മുടെ ആനന്ദം.

