”കരിയുമ്പോ ഇളക്കാനുള്ളതാ ചട്ടുകം”
പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് അപ്പുട്ടൻനായരുടെ കനത്ത ശബ്ദം. ആ അഹങ്കാരത്തിന്റെ അലയടികൾ അടുക്കള വരെ എത്തി. അടുക്കളയിലെ പഴയ മേശവലിപ്പിൽ അന്നത്തെ പണിച്ചൂടിന്റെ കാഠിന്യത്തിൽ തളർന്ന് മയങ്ങിയിരുന്ന ഇരുമ്പ് ചട്ടുകവും സ്റ്റീൽ ചട്ടുകവും അത് കേട്ട് ഞെട്ടി ഉണർന്ന് പരസ്പരം നോക്കി. അയാൾ എന്തിനാണിപ്പോൾ ഞങ്ങളെക്കുറിച്ച് പരാമർശിച്ചത് എന്ന സംശയം, അവരുടെ ചതുരൻ മുഖങ്ങളിൽ തെളിഞ്ഞ് നിന്നു.
ദിവസത്തിന്റെ ഭൂരിഭാഗവും വീടിന്റെ പൂമുഖത്തും തളത്തിലും മാത്രം വിഹരിക്കുന്ന ആ ഗൃഹനാഥന്റെ ശബ്ദം ഒരു അശരീരി കണക്കെ ഇടയ്ക്കിടെ ഉയർന്ന് കേൾക്കാം. തമ്മിൽ കാണൽ കുറവാണ് കാരണം, അടുക്കളയിലേക്ക് കാലെടുത്ത് വയ്ക്കാത്ത
ആഢ്യനാണ് അയാൾ. വീട്ടിലെ വളയിട്ട കൈകൾക്ക് മാത്രം അയാളുടെ സൗകര്യപൂർവ്വം തീറെഴുതി കൊടുത്തിരിക്കുകയാണ് അടുക്കളയെന്ന വീടിന്റെ ആ ഹൃദയഭാഗം. എന്നിട്ട്, എന്തിനും ഏതിനും ഇരുന്നിടത്ത് ഇരുന്നുള്ള ഹൃദയമില്ലാത്ത കല്പനയാണ്.
“വെള്ളം കൊണ്ടുവാ..
ചായയിട്..
ഇതുവരെ ഊണ് കാലായില്ലേ..?
ഈ കറിയിൽ ഉപ്പ് ഏറിയല്ലോ? മുളകില്ലല്ലോ?”
തുടങ്ങി സമയാസമയങ്ങളിൽ വീടിനുള്ളിൽ മുഴങ്ങുന്ന മയമില്ലാത്ത സ്വരത്തിനും സ്വഭാവത്തിനും ഉടമ.
തൊട്ടടുത്ത് നീണ്ട് നിവർന്ന് കിടക്കുന്ന ആരോഗദൃഢഗാത്രനും മേശവലിപ്പിലെ പ്രമാണിയുമായ വലിയ ഓട്ട് ചട്ടുകത്തിന് എന്ത് കേട്ടാലും പിന്നെ ഒരു നിസ്സംഗതയാണ്. മട്ടും ഭാവവും കണ്ടാൽ മേശവലിപ്പിലെ അപ്പുട്ടൻ നായർ അവനാണെന്ന് തോന്നും. വലിപ്പിനുള്ളിലെ ‘ട്ട’ വട്ടത്തിലെ സ്ഥലത്തിന്റെ നല്ലൊരു പങ്ക് അവൻ അപഹരിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് ആണ് കത്തിയും പപ്പടം കുത്തിയും തവികളും അടങ്ങുന്ന വലിയൊരു കൂട്ടം ഒതുങ്ങിക്കൂടി കഴിയുന്നത്.
തലവര! അല്ലാതെന്ത്?
ഓണം, വിഷു, കല്യാണങ്ങൾ, അടിയന്തിരങ്ങൾ തുടങ്ങി വിശേഷ ദിവസങ്ങളിൽ സദ്യവട്ടങ്ങൾ ഏറെയുള്ളപ്പോൾ മാത്രം മേലനങ്ങുന്ന പണിയുള്ള അവന് പിന്നെ എന്തുമാവാമല്ലോ? വൃത്തിയിലും വെടുപ്പിലും ഇരുന്നാൽ സ്വർണ്ണനിറം ഉണ്ടെങ്കിലും സ്വർണ്ണമൊന്നും അല്ലല്ലോ ഇത്രക്ക് അഹങ്കരിക്കാൻ? ആണെങ്കിൽ തന്നെ എന്താണിത്ര അഹങ്കരിക്കാൻ?
പറയുമ്പോൾ ചട്ടുകങ്ങൾ എല്ലാം ഒരേ വർഗ്ഗം ആണെന്ന് വച്ചിട്ടെന്താ? ആ ഒരു കരുതലും കാണിക്കാത്തവൻ. ഒരേ വർഗ്ഗമെന്ന ചിന്തയില്ലാതെ ജാതിയും മതവും നിറവും പറഞ്ഞ് വേർതിരിവ് കാണിക്കുന്ന തമ്മിൽ തല്ലുന്ന
ബോധമില്ലാത്ത ചില മനുഷ്യരെ പോലെയാണ് അവൻ. ചട്ടുകം എന്ന വർഗ്ഗം എന്ന ഒരുമ അല്ലേ വേണ്ടത് കെട്ടുറപ്പിന്. അതിപ്പോൾ പേരുകൾ ഓട്, ഇരുമ്പ്, സ്റ്റീൽ, അലൂമിനിയം എന്നൊക്കെ ആയാലും എന്താ? കഷ്ടം!
വിശേഷ ദിവസങ്ങളിൽ മാത്രം തേച്ച് കുളിയുള്ള അവനെക്കുറിച്ച്, ചടഞ്ഞു കൂടിയുള്ള ഇരുപ്പിൽ ദിനംപ്രതി മങ്ങി മങ്ങി വരുന്ന അവനെക്കുറിച്ച് ഞങ്ങൾക്ക് വലിയ അഭിപ്രായം ഒന്നുമില്ലെന്ന് അവനുണ്ടോ അറിയുന്നു! വെറുതെ ഇരിക്കുന്നവരെ കണ്ട് കൂടാ ഞങ്ങൾക്ക്. അലസതയുടെ അനന്തരഫലമെന്നോണം, മനം പുരട്ടുന്ന അവന്റെ ക്ലാവ് മണം! ക്ലാവ് പിടിച്ച് ക്രമേണ മങ്ങുന്ന അവന്റെ വിസ്തരിച്ചുള്ള കിടപ്പ് കാണുമ്പോൾ ഞങ്ങൾ ഉള്ളാലെ ചിരിക്കാറുണ്ടെന്ന് അറിയാതെ ഗമ കാട്ടുന്ന മണ്ടൻ! എന്നാലോ അപ്പുട്ടൻ നായരെ പോലെ അഹങ്കാരത്തിന് കൈയും കാലും വച്ച കോലം! ആജാനബാഹു. തങ്ങളെക്കാൾ ആ വലിപ്പിലെ അവന്റെ സീനിയോരിറ്റി, അതും അവന്റെ അഹങ്കാരത്തിനുള്ള മുഖ്യഹേതുവാണ്.
ഇതെല്ലാം ഓർത്ത് തെല്ല് അലോസരത്തോടെ ഇരുമ്പും സ്റ്റീലും ഓടിനെ ഒന്ന് നോക്കി മുഖം കോട്ടി വെട്ടിതിരിഞ്ഞ് കിടന്നു.
തങ്ങളുടെ പേര് അസ്ഥാനത്ത് എടുത്ത് ഉപയോഗിച്ച ആ ‘അപ്പുട്ട അശരീരി’ ആയിരുന്നു അവരുടെ മനസ്സിൽ. എന്തായിരിക്കും ആ പറഞ്ഞതിന്റെ പൊരുൾ എന്നറിയാൻ ബാക്കി സംഭാഷണം ശ്രവിക്കാനായി അവർ കാത് കൂർപ്പിച്ച് കാത്ത് കിടന്നു. എങ്കിലും ചിന്തകൾ പിന്നെയും ഓർമ്മകളുടെ അടിത്തട്ടിലേക്ക് ഊളിയിട്ട് പരതി.
പണ്ട് ഒരു കൊടുംവേനലിൽ തൃശ്ശൂർ ശക്തൻ ചന്തയിലെ പൂരക്കാലത്തെ വഴിയോരവാണിഭത്തിൽ നിന്നും തങ്ങളെ രണ്ടിനെയും വിലപേശി വാങ്ങി പഴയ കടലാസ്സിൽ പൊതിഞ്ഞ് ചാക്ക് നൂൽ ചുറ്റി വരിഞ്ഞു മുറുക്കി. എന്നിട്ട് അയാളുടെ ഇടത് കക്ഷത്തേക്ക് കയറ്റി വച്ച് അയാൾ വീട്ടിലേക്ക് വലിഞ്ഞു നടന്നത്, അവിടെ ഇരുന്ന് അയാളുടെ ഓരോ ശക്തമായ ചുവടിലും തങ്ങൾ ഞെരിഞ്ഞമർന്നത്, അയാളുടെ കക്ഷത്തെ വിയർപ്പിന്റെ രൂക്ഷ ഗന്ധത്തിൽ വീർപ്പുമുട്ടി താഴേക്ക് ഊർന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച തങ്ങളെ ബലമായി പിടിച്ച് ആ ദുർഗന്ധത്തിലേക്ക് തന്നെ തിരിച്ചും തിരുകി കയറ്റി വച്ചത് എല്ലാം ഇന്നലെ കഴിഞ്ഞപോലെ ! തള്ളിക്കയറി വന്ന ഓർമ്മകൾ കൊണ്ട് ഇരുമ്പും സ്റ്റീലും ഒരുപോലെ മൂക്ക് പൊത്തി. കാലങ്ങൾ കഴിഞ്ഞിട്ടും അതൊക്കെ ആലോചിക്കുമ്പോൾ ഇന്നും മനം പുരട്ടുന്നു.
വീണ്ടും പൂമുഖത്ത് നിന്നും അപ്പുട്ടഗർജ്ജനം. എന്തോ കാര്യമായ പ്രശ്നം ഉണ്ട്. സ്റ്റീലും ഇരുമ്പും കാത് കൂർപ്പിച്ചു. അയാളുടെ ഭാര്യയുടെയും മകന്റെയും ഒക്കെ സംസാരം ഇടക്ക് കേൾക്കുന്നുണ്ട്.. മകൻ എന്തോ പ്രശ്നത്തിൽ ചെന്ന് പെട്ടിട്ടുണ്ട് അത് കാശ് കൊടുത്ത് ഒതുക്കുന്ന കാര്യമാണ് വിഷയം എന്ന് മാത്രം മനസ്സിലായി. സംഭവം ഇത്തിരി ഗുരുതരമാണ് എന്നാണ് കേട്ടിടത്തോളം ഊഹിക്കാനായത്.
“എത്രയാണ് അവരുടെ ഡിമാൻഡ്?”
ഭാര്യ സുമതിയുടെ സംശയം.
“നിന്റെ മകന്റെ കുരുത്തക്കേടിന്, അതിപ്പോ എത്രയായാലും കൊടുക്കാതെ അതിൽ നിന്നും ഊരിപ്പോരാൻ ഒക്കില്ലല്ലോ? അതല്ലേ ഞാൻ നേരത്തെ പറഞ്ഞത്. കരിയുമ്പോൾ ഇളക്കാനുള്ളതാണ് ചട്ടുകമെന്ന്.. ”
അപ്പുട്ടൻ നായരുടെ അലോസരം നിറഞ്ഞ ശബ്ദം. ‘നിന്റെ മകൻ’ എന്ന അയാളുടെ കരുതിക്കൂട്ടിയുള്ള പദപ്രയോഗം സുമതിക്ക് തീരെ ബോധിച്ചില്ല.
“ഓ.. അതുശരി.. മോൻ കുരുത്തക്കേട് കാണിക്കുമ്പോ എന്റെ മോൻ, വളർത്തുദോഷം! അല്ലെങ്കിൽ നിങ്ങളുടെ മോൻ. അല്ലെങ്കിലും കുഴപ്പങ്ങളാണെങ്കിൽ എല്ലാം അമ്മമാരുടെ തലയിൽ ആണല്ലോ. മക്കൾ നന്നായാൽ പേര് അച്ഛന്. പറയിപ്പിക്കണ്ട എന്നെകൊണ്ട്, ഈ അച്ഛന്റെയും മോന്റെയും കയ്യിലിരിപ്പ്. എന്നിട്ട് കുറ്റമൊക്കെ ഈ അടുക്കളയിൽ നിന്നും പുറത്ത് കടക്കാത്ത എനിക്ക്. ഈ ചെക്കൻ ഇങ്ങനെ ആവാൻ പ്രധാനകാരണം നിങ്ങൾ ഒറ്റയൊരുത്തനാ..
കരിയുമ്പോ ഇളക്കാൻ ചട്ടുകങ്ങൾ ഒരുപാട് അലമാരയിൽ അട്ടിയിട്ട് വച്ചിട്ടുണ്ടല്ലോ? പോയി നന്നായി ഇളക്ക്. ”
ഹേയ്.. ദേ.. പിന്നേം നമ്മളുടെ പേര് പറയുന്നു. സ്റ്റീലും ഇരുമ്പും പരസ്പരം നോക്കി വാ പൊളിച്ചു.
“ചട്ടുകങ്ങൾ അലമാരയിലോ.. അട്ടിയിട്ട് വച്ചെന്നോ.. ഇവരിത് എന്തൊക്കെയാണീ പറയുന്നത്. ഇനി നമ്മൾ അറിയാതെ അലമാരിയിൽ തങ്ങളുടെ പിൻഗാമികൾ ആവാനുള്ളവർ ഇടം പിടിച്ച് കഴിഞ്ഞോ?” ഭീതിയോടെ അവർ പരസ്പരം നോക്കി.
“മിണ്ടാതിരുന്നോ സുമതീ നീ.. വായിലേറ്റം പറയാതെ. ഇന്നാളൊന്ന് കിട്ടിയത് ഓർമ്മയുണ്ടല്ലോ ചട്ടുകം മയക്കിയിട്ട്.. ”
ങാ.. അത് പറഞ്ഞപ്പോഴാണ് അവർ ആ കാര്യം ഓർത്തത്. സ്റ്റീൽ ചട്ടുകം ദയനീയമായി ഇരുമ്പിനെ നോക്കി. ഇരുമ്പ് കണ്ണുരുട്ടി മിഴിച്ചു. സ്റ്റീൽ ഓർക്കുകയായിരുന്നു.
കുറച്ച് നാൾ മുമ്പത്തെ സംഭവമാണ്, സുമതി ഇതുപോലെ എന്തോ ന്യായം പറഞ്ഞതിനാണ്. അയാൾക്ക് ആരും ന്യായം പറയുന്നത് ഇഷ്ടമല്ല, പ്രത്യേകിച്ച് അത് ഭാര്യ പറഞ്ഞാൽ.
ദോശ ഉണ്ടാക്കി ഊണ് മേശയിൽ അയാളുടെ മുന്നിൽ ചൂടോടെ വിളമ്പിക്കൊണ്ടിരുന്ന സുമതിയുടെ കൈയിൽ ഇരുന്നിരുന്ന തന്നെ ബലമായി പിടിച്ച് വാങ്ങി, കൈത്തണ്ടയിൽ ഒറ്റയടി. പൊള്ളലും വേദനയും കൊണ്ട് സുമതി ഒന്ന് പുളഞ്ഞു. അയാളുടെ ആ ക്രൂരതക്ക് കൂട്ടുനിൽക്കാൻ എള്ളോളം മനസ്സ് തനിക്ക് ഇല്ലെങ്കിലും എന്ത് ചെയ്യാം.. എല്ലാം ആ ദുഷ്ടൻ ചെയ്യിപ്പിക്കുകയല്ലേ. തങ്ങളുടെ നിയന്ത്രണം അത് പിടിച്ചിരിക്കുന്നവരുടെ കൈകളിൽ അല്ലെ? നിനക്കാതെ ആ പാപത്തിന്റെ പങ്ക് പറ്റേണ്ടി വന്നതിന്റെ നീറ്റൽ ഓർക്കുമ്പോഴൊക്കെ ഉണ്ട്.
എനിക്കന്ന് അയാളെ തലങ്ങും വിലങ്ങും ഒന്ന് സൽക്കരിക്കണമെന്ന് ഉണ്ടായിരുന്നു. എന്ത് ചെയ്യാം. സുമതിയും ഒരു പാവം ആയിപ്പോയി. സുമതിക്ക് കിട്ടിയ സമ്മാനങ്ങൾ പലിശ ഇല്ലെങ്കിലും, ആ മുതലെങ്കിലും ഒന്ന് തിരിച്ച് കൊടുക്കാൻ സത്ബുദ്ധി ഉദിക്കുന്ന സമയത്തിനായി സത്യത്തിൽ അദമ്യമായി ആഗ്രഹിച്ചു പോയ നിമിഷം ആയിരുന്നു അത്. അങ്ങനെ എങ്കിൽ ചട്ടുകമായി ജനിച്ചതിൽ താൻ പുളകിതനായേനെ.. ! അതിനൊക്കെ അശക്തരായ നമുക്ക് ഇതൊക്കെ ചിന്തിക്കാൻ അല്ലെ ഒക്കൂ? നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് സ്റ്റീൽ ഇരുമ്പിനെ നോക്കി.
അവന്റെ മനസ്സ് വായിച്ച ഇരുമ്പ് പറഞ്ഞു,
“നീ ഒന്ന് തഞ്ചപ്പെട് എന്റെ സ്റ്റീലേ.. അള മുട്ടിയാൽ ചേരയും കടിക്കും എന്ന് നീ കേട്ടിട്ടില്ലേ? അവർക്ക് ബുദ്ധി ഉദിക്കുന്ന ഒരു ദിവസം വരും. ആ അവസരം നിനക്കോ എനിക്കോ തന്നെ കിട്ടും. നമുക്ക് അതുവരെ കാത്തിരിക്കാം.. ”
ഇരുമ്പിന്റെ സാന്ത്വനവാക്കുകൾ കേട്ടപ്പോൾ സ്റ്റീലിന് നേരിയ ഒരു ആശ്വാസവും ആത്മവിശ്വാസവും അനുഭവപ്പെട്ടു.
ഉമ്മറത്ത് വാക്ക് തർക്കങ്ങളും ആശയക്കുഴപ്പങ്ങളും പൊടിപൊടിക്കുകയാണ്. അപ്പോൾ അതാണ് കാര്യം. കാശ് കൊടുത്ത് പ്രശ്നം ഒതുക്കുന്ന കാര്യമാണത് എന്ന് ഉറപ്പായി. വെള്ളമടിച്ച് കിണ്ടിയായി വണ്ടിയോടിച്ച് എവിടെയോ കൊണ്ടുപോയി ചാർത്തി കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട് അരുമ മകൻ. കേസ് ഇല്ലാതെ അതൊക്കെ ഒതുക്കാനുള്ള പദ്ധതി ആവിഷ്ക്കാരമാണ് അവിടെ നടക്കുന്നത്. കൂടെ ഭാവിയിലെ ഒരു അപ്പുട്ടൻ നായരെ വാർത്തെടുക്കലും. നടക്കട്ടെ നടക്കട്ടെ! പറഞ്ഞിട്ട് കാര്യമില്ല എന്ന ബോധോദയത്തിൽ അതിൽ ഭാഗഭാക്കാവാൻ നിൽക്കാതെ സുമതി തന്റെ അമർഷപ്രകടനം എന്ന നിലയിൽ ആ രംഗത്ത് നിന്നും ചവിട്ടി മെതിച്ച് നടന്ന് നീങ്ങി.
കൈയിൽ നിറയെ കാശുള്ളവന് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ തീർക്കാൻ ഉള്ളതാണ് കാശ് എന്നാണ് അയാൾ ആ വരികൾ കൊണ്ട് ഉദ്ദേശിച്ചത്. പാചകം ചെയ്യുമ്പോൾ പാത്രത്തിലെ ഭക്ഷ്യവസ്തു അടിപിടിക്കുന്നുവെന്ന് തോന്നുമ്പോൾ അടി തട്ടി ഇളക്കണം, കൈയിൽ ചട്ടുകം വച്ച് ആരും അത് കണ്ടു കൊണ്ട് നിൽക്കില്ലല്ലോ എന്ന്. അടുക്കളയിലേക്ക് ഉഴിഞ്ഞിട്ടിരിക്കുന്ന സുമതിക്ക് മനസ്സിലാവാൻ അടുക്കളയുടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു പഴമൊഴിയുടെ കൂട്ട് പിടിച്ചതാണ് അപ്പുട്ടൻ നായരെന്ന ഭൂലോകവില്ലൻ.
കേട്ടിട്ട് ഇരുമ്പിനും സ്റ്റീലിനും മനസ്സ് കലങ്ങി. ഉപമ, ലക്ഷ്മി ദേവിയുടെ ഉള്ളം കയ്യിൽ നിന്നും അനസ്യൂതം പൊഴിയുന്ന തങ്കക്കാശിനോട് ആണെങ്കിലും ആ സംഭവത്തിന്റെ ഔചിത്യക്കുറവിലേക്ക് തങ്ങളുടെ പേര് കൂടി വലിച്ചിഴച്ചത് അവർക്ക് തീരെ ഇഷ്ടമായില്ല. ഈ അവസരത്തിൽ പറയാൻ വേറെ എന്തൊക്കെ പഴഞ്ചൊല്ലുകൾ കിടക്കുന്നു. എന്നിട്ട് സ്വന്തം കാര്യവും നോക്കി അദ്ധ്വാനിച്ച് ജീവിക്കുന്ന ഞങ്ങളെ ഈ അനാവശ്യത്തിലേക്ക് വലിച്ചിഴച്ചു. ഇരുമ്പിനും സ്റ്റീലിനും ഉറക്കെ കരയണമെന്ന് തോന്നി. ചില കാര്യങ്ങൾ ഇങ്ങനെയാണ്, മനസ്സിനെ വളരെ മുറിവേൽപ്പിക്കുന്നവയാണ്.
അതെല്ലാം അവരുടെ മനസ്സിലേക്ക് കുനികുത്തി കയറി വന്നു. അനുഭവങ്ങൾ, പാളിച്ചകൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ എല്ലാം..
ഒരേ വലിപ്പിൽ കിടക്കുന്ന കത്തിയുടെ മൂർച്ച കൊണ്ട് ശരീരത്തിൽ തങ്ങൾക്ക് ഏൽക്കുന്ന മുറിവുകളും കോറലുകളും വേറെ.. അത് പിന്നെയും സഹിക്കാം. മാനസിക ശാരീരിക പീഡനങ്ങൾ ഒന്നിച്ച് ആവുമ്പോൾ ആണ് അത് അസഹനീയമാകുന്നത്.
ഇടക്ക് പപ്പടപണി കഴിഞ്ഞ് പപ്പടം കുത്തിയുടെ ഒരു വരവുണ്ട് അഗ്രഭാഗത്തെ എണ്ണയോട് കൂടി. ഞങ്ങളുടെ മുഖത്ത് ആ എണ്ണയൊക്കെ തേച്ച് പിടിപ്പിക്കുമ്പോൾ അവന്റെ ഒരു മന:സുഖം! ഞങ്ങളും എണ്ണയിലും ചൂടിലും ഒക്കെ പണിയെടുക്കുന്നവരാണ്. എന്നാലും ഇതുപോലെ ആരെയും ഞങ്ങൾ മനഃപൂർവം വിഷമിപ്പിക്കാറില്ല. സുമതിയമ്മക്ക് ഒരു തുണി കൂട്ടി തുടച്ചിട്ട് വിട്ടുകൂടെ ഇവനെ ഇങ്ങോട്ട്?
അതിലും ധർമ്മസങ്കടം ഞങ്ങളുടെ ശിരോരേഖയിൽ പോലും ഇന്നോളം എഴുതാത്ത കാര്യങ്ങൾക്കായി ഞങ്ങളെ ഉപയോഗിക്കൽ ആണ്, ഞങ്ങളെ കണ്ടാൽ ഞങ്ങൾ ഒത്ത ചട്ടുകങ്ങൾ തന്നെയാണ്, ആ കാര്യത്തിൽ ആരും മായം ചേർത്തിട്ടില്ല എന്ന് ഉറപ്പിച്ച് തന്നെ പറയാം. എന്നിട്ടും ഞങ്ങളെ തല തിരിച്ച് പിടിച്ച് പുറം മാന്തി ആക്കിക്കളയും സുമതിയും അവരുടെ ഒന്നരാടം വീട്ടിൽ വരുന്ന അസിസ്റ്റന്റ് അമ്മിണിയും. പല നിറങ്ങളിൽ കൈപ്പത്തികൾ ഉള്ള പുറം മാന്തികൾ, മണ്ട മാന്തികൾ എല്ലാം തൃശ്ശൂർ അങ്ങാടിയിൽ നിർലോഭം കിട്ടുമ്പോൾ ആണ് ഇവരുടെ ഈ തോന്നിവാസം. അടിപിടിച്ച കറി ഇളക്കുന്നത് തന്നെയാണ് അതിലും ഭേദം എന്ന് പറയാതെ വയ്യ. പുറത്തെ ചളി ഇളക്കലും ചൊറിച്ചിൽ മാറ്റലും ആണോ ഞങ്ങളുടെ പണി? ആണോ കൂട്ടരേ? സെൻസെസ് അഥവാ കാനേഷുമാരി കണക്ക് എടുക്കാൻ സ്കൂൾ അധ്യാപകരെ ഉഴിഞ്ഞിടാറുള്ള പോലെയുള്ള ഒരു ഏർപ്പാട്! അറിയുന്ന പണിയുടെ കൂടെ അറിയാത്ത പണികൂടി ഓവർടൈം ആയി ചെയ്യിപ്പിക്കുക. എന്തൊരു സാമർത്ഥ്യം!
ഇന്നാളൊരിക്കൽ ചപ്പാത്തി ചുട്ടുകൊണ്ടിരുന്ന അമ്മിണി അസിസ്റ്റന്റ്, സുമതി കൊച്ചമ്മ കാണാതെ ചട്ടുകം കൊണ്ട് മുന്നിലൂടെ പറന്ന കൊതുകിനെ ഒറ്റയടി. ബാറ്റ് പിടിച്ച് ടെന്നീസ് ബോളിന് പിന്നാലെ പായുന്ന ഒരു മോണിക്ക സെലസ്! ആ കൊതുക്, അസിസ്റ്റന്റിന്റെ മുതുകിൽ നിന്ന് ഷാർജ ഷെയ്ക്ക് പോലെ സ്ട്രോ ഇട്ട് മോന്തി കുടിച്ച ചോര മുഴുവനും സ്പോട്ടിൽ തുപ്പി സമാധിയായെങ്കിലും, ചോദ്യം ബാക്കി,
“ഞങ്ങൾ എന്താ നിങ്ങടെ കൊതുക് ബാറ്റ് ഒന്നുമല്ലല്ലോ?”
എന്നിട്ട് ഒന്ന് കഴുകുക പോലും ചെയ്യാതെ, അതേ ചട്ടുകം കൊണ്ട് ബാക്കി ചപ്പാത്തി കൂടി ചുട്ട് അടുക്കി. വിശ്വാസമായില്ല അല്ലേ? ഉണ്ടായ സംഭവം ആണ് ഈ വീട്ടിൽ..
കുട്ടികൾക്ക് ഞങ്ങളെ കളിക്കാൻ കൊടുക്കുന്നതാണ് ഏറ്റവും സങ്കടം. ഞങ്ങളുടെ ആയുസ്സിന്റെ പകുതി കുറയുന്നത് അങ്ങനെയൊക്കെയാണ്. അവരുടെ എറിയലും നിലത്ത് അടിക്കലും ചവിട്ടിക്കൂട്ടലും എല്ലാമാണ് കലാപരിപാടികൾ, പിന്നെ ഞങ്ങളുടെ ബാക്കി വരുന്ന പരിപ്പിളക്കുന്നവർ വീട്ടമ്മമാരാണ്.
ഒരുപാട് സാമ്പാറ് പരിപ്പിളക്കിയിട്ടുള്ള ഞങ്ങളുടെ പരിപ്പ് ഇളകുന്ന അവസ്ഥ!
വീട്ടമ്മമാരുടെ വികാരവിക്ഷോഭങ്ങൾ ഞങ്ങളെപ്പോലെ ആഴത്തിൽ അറിഞ്ഞവർ ഈ ഭൂമുഖത്ത് കാണില്ല. സത്യം! ഒരിടത്തും പ്രകടിപ്പിക്കാൻ ആവാത്ത ദേഷ്യവും ശുണ്ഠിയും വാശിയും എല്ലാം തീർക്കുന്നത് ഞങ്ങളുടെ മെയ്ക്കിട്ടാണ്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട്. ചട്ടുകമേറിന്റെ ശക്തിയും അവരുടെ ഉള്ളിലെ കലിയുടെ ചൂടും ഏതാണ്ട് ഒരേ അനുപാതത്തിൽ ആയിരിക്കും.
രുചിയുടെ മായാജാലങ്ങൾ സൃഷ്ടിക്കുന്ന വീട്ടിലെ ദേവിയാണ് വീട്ടമ്മ. ലക്ഷ്മി ദേവിയുടെ കൈയിലെ സ്വർണകുംഭം പോലെ, ദുർഗ്ഗയുടെ കൈയിലെ തൃശൂലം പോലെ എന്നൊക്കെ ഉപമിക്കാവുതാണ് വീട്ടമ്മമാരുടെ കൈയിലെ ചട്ടുകവും തവിയും കത്തിയും എല്ലാം…
കള്ളനെ തുരത്താൻ കൈയിലെ ചട്ടുകങ്ങൾ സഹായകമായ വീട്ടമ്മമാർ വരെ ഞങ്ങളുടെ അനുഭവങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. ഇത്രത്തോളം, ഞങ്ങളുടെ കഴിവിന് അപ്പുറവും കൂടെ നിന്നിട്ട് ദുരുപയോഗം കൊണ്ടും, അമിതോപയോഗം കൊണ്ടും പ്രായാധിക്യം കൊണ്ടും ഒന്ന് ഞെണങ്ങിയാലോ മുതുക് വളഞ്ഞാലോ കാണാൻ കൊള്ളതായാലോ പഴയത് തൂക്കിയെടുക്കുന്ന പാത്രക്കടയിൽ കൊണ്ട് നിർദ്ധാക്ഷിണ്യം കൊടുത്ത് മാറ്റി വാങ്ങും. അപ്പോൾ വിഷമം തോന്നിയാലും ഞങ്ങളുടെ കൂട്ടക്കാർ ചിലത് ഓർത്ത് സമാധാനിക്കും, മനുഷ്യരിൽ ചിലർ ജന്മം നൽകിയ അച്ഛനമ്മമാരെ കൊണ്ടുപോയി വൃദ്ധാശ്രമങ്ങളിൽ നടതള്ളി പോരുന്നതിലും കടുപ്പമൊന്നും ഇതിനില്ലല്ലോ എന്ന്. വിഷമങ്ങൾ വരുമ്പോൾ നമ്മളെക്കാൾ കടുത്ത വിഷമങ്ങൾ അനുഭവിക്കുന്നവരെ ഓർക്കുന്നത് ഒരു സമാധാനമാണല്ലോ?
ഞങ്ങളെ കടയിൽ കൊടുത്ത് പോരുമ്പോൾ പണ്ടത്തെ ബാർട്ടർ സിസ്റ്റം പോലെ മറ്റെന്തെങ്കിലും വാങ്ങിയിരിക്കും. അത്തരം ഒരു ഓർമ്മ പോലും അച്ഛനമ്മമാരുടെ കാര്യത്തിൽ ഇല്ല. ഞങ്ങൾ ആ വലിപ്പിലേക്ക് വന്ന അന്ന് ഞങ്ങളുടെ മുൻഗാമികളെ എടുത്ത് ആക്രി മുക്കിലേക്ക് ഇട്ടത് ഇന്നും ഓർമ്മയിൽ ഉണ്ട്. ‘ഇന്ന് ഞങ്ങൾ നാളെ നിങ്ങൾ’ എന്ന് പറയാതെ പറഞ്ഞാണ് അന്നവർ യാത്രയായത്. ഞങ്ങളേയും പാത്രക്കടയിൽ കൊണ്ടുപോയി കൊടുത്ത് മാറ്റാൻ ഉള്ള പ്ലാൻ അടുത്ത് തന്നെ ഉണ്ടാവും എന്ന ഭീതിയുടെ നിഴൽ എന്നും കൂടെ ഉണ്ട്.
ഒരു ദിവസം പോലും വെറുതെ ഇരിക്കാതെ ഞങ്ങൾ അതുവരെ അനുഭവിച്ച പൊള്ളലുകൾ, തേയ്മാനങ്ങൾ, വേദനകൾ, ത്യാഗങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആരുടെ ഉള്ളിലും തങ്ങാതെ മാഞ്ഞുപോകും. ഞങ്ങളുടെ സ്ഥാനത്ത് പുതിയവർ വരും. നാട്ടുനടപ്പ് ലോകനീതി എന്നൊക്കെ നല്ല വാക്കിൽ അതിനെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും,
ആ വ്യഥ, അത് ഞങ്ങളുടേത് മാത്രം!
വിധിയുടെ അത്തരത്തിലുള്ള വിളയാട്ടങ്ങൾ തുടങ്ങും മുന്നേ സാക്ഷാത്ക്കരിക്കപ്പെടേണ്ട കുറേ മോഹങ്ങൾ അടക്കി അടുക്കി വച്ചിട്ടുണ്ട് ഉള്ളിൽ. അതൊക്കെ നടന്നാലും ഇല്ലെങ്കിലും പറയാനുള്ള അവസരം ഒത്തുവന്നതിനാൽ പറയാം.
ഇപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ മനസ്സ് തുറക്കുന്നതാണ് നിങ്ങൾക്ക് മുന്നിൽ. നിങ്ങളൊക്കെ അത് കേൾക്കണം, മനസ്സിലാക്കണം. ഞങ്ങളുടെ പിൻഗാമികളെങ്കിലും ഇതൊക്കെ അനുഭവിക്കാതെ രക്ഷ നേടട്ടെ. ഞങ്ങളുടെ വ്യഥകൾ, ആഗ്രഹങ്ങൾ, ചിന്തകൾ, ലക്ഷ്യങ്ങൾ, സന്തോഷങ്ങൾ, ഒന്നും ആരും ഇതേവരെ അന്വേഷിച്ചിട്ടില്ല.. അതേക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. അതെല്ലാം ഒരു വിഷയമായി കണ്ട് ചോദിച്ചറിയാൻ സന്മനസ്സ് കാണിച്ച ദീപ പെരുമാൾ മാഡം, താങ്കളെ ഞങ്ങൾ മാത്രമല്ല, വീട്ടിലെ ഉരുപ്പടികൾ ആരും മറക്കില്ലൊരിക്കലും.
കാരണം, പറയാൻ ഒരു അവസരത്തിനായി കാത്തിരിക്കുന്നവർ ആയിരുന്നു ഞങ്ങളും ഞങ്ങളെപ്പോലുള്ളവരും.
മോഹങ്ങളുടെ പട്ടികയിൽ ഈ പഴയ മേശ വലിപ്പിൽ നിന്നും ഒരു പുതിയ അടുക്കളയിലേക്ക്, മോഡുലാർ കിച്ചണിലേക്ക് പോവാൻ ആഗ്രഹമുണ്ട്. കുറഞ്ഞപക്ഷം ഒന്നോ രണ്ടോ ദിവസം അതിൽ ഒന്ന് കഴിഞ്ഞാലും മതി. മുംബൈ താജ്ഹോട്ടൽ ഫോട്ടോയിൽ കണ്ട സുമതിക്കൊച്ചമ്മ പറഞ്ഞ ആഗ്രഹം പോലെ ഒന്ന്.
പിന്നെ ഏതെങ്കിലും ഒരു കുക്കറി ഷോയിൽ പങ്കെടുക്കണം. ആനീസ് കിച്ചൻ ആണ് മനസ്സിൽ.. അത് നടന്നാൽ ഡ്രീം കം ട്രൂ.. അല്ലെങ്കിൽ സോൾട്ട് ആൻഡ് പെപ്പർ പോലെ പാചക പ്രാധാന്യമുള്ള ഏതെങ്കിലും സിനിമയിൽ ഒന്ന് മുഖം കാണിക്കാനുള്ള അവസരം ആയാലും മതി. ലാലേട്ടന്റെ കൈയിലെ ചട്ടുകം ആയിട്ട് പിന്നെ, ചത്താലും ചിരിച്ച് കിടക്കും. ആഗ്രഹിക്കുമ്പോൾ “ആകാശത്തോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടും, കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും” എന്നാണല്ലോ.
ദോശ കരിഞ്ഞാലും, ഭക്ഷണം അടിപിടിച്ചാലും ഓംലറ്റും ദോശയും ഒക്കെ മറിച്ചിടുമ്പോൾ പൊട്ടിപ്പോയാലും പഴിയും പണിയും കിട്ടുന്ന ഞങ്ങൾക്ക്, ഈ ആഗ്രഹങ്ങൾ പ്രതീക്ഷകൾ ഒക്കെ ആണ് മുന്നോട്ട് പോകാനുള്ള പ്രചോദനം. ഈ ആഗ്രഹം നടന്നാൽ, ഓണക്കാലത്തും സദ്യകളുടെ സമയത്തും പ്രഥമനുകളും പായസങ്ങളും ഇളക്കാൻ പോകുന്ന ഓട്ട് ചട്ടുകത്തിന്റെ തലക്കനത്തിന് ഇത്തിരി ഉലച്ചിൽ ആകും എന്നതാണ് ഇതിലെ ഹൈലൈറ്റ്. ഇതൊക്കെ യാഥാർത്ഥ്യമായാൽ മതിയായിരുന്നു എന്നാണ് മനമുരുകുന്ന പ്രാർത്ഥന.
പണ്ടത്തെ ഞങ്ങളെക്കൊണ്ട് നടത്തിയിരുന്ന കുറേ അന്ധവിശ്വാസങ്ങൾ, ശിക്ഷാനടപടികൾ എല്ലാം ഇല്ലാതായ സന്തോഷവും ഇന്ന് ഞങ്ങൾക്കുണ്ട്. അങ്ങനെയുള്ളതൊക്കെ അധികം അനുഭവിച്ചിട്ടുള്ളത് പാവം ഇരുമ്പ് ചട്ടുകങ്ങൾ ആണ്. സദ്യ ഉണ്ടാക്കുന്ന പന്തലിലെ വാക്കുതർക്കങ്ങളുടെ കലാശക്കൊട്ടിന് പടവാളിന്റെ റോൾ വരെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. പായസം ഇളക്കുന്നവരും സാമ്പാർ ഇളക്കുന്നവരും പപ്പടം കാച്ചുന്നവരും ഒക്കെ വടക്കൻ പാട്ടിലെ പടനായകയന്മാർ ആവുന്ന മുഹൂർത്തം. ഞങ്ങൾ ചൂടും വേവും സഹിച്ച് ഇളക്കി പരുവമാക്കിയ സ്വാദുള്ള, തിളച്ച സാമ്പാറും രസവും ഒക്കെ എടുത്ത് പരസ്പരം അഭിഷേകം ചെയ്താണ് പലപ്പോഴും അങ്കം കുറിക്കുന്നതും അങ്കത്തട്ട് സജീവമാകുന്നതും! അതിൽ ഞങ്ങൾക്ക് വിഷമം ഒന്നുമില്ല മറിച്ച് അതൊക്കെ ഞങ്ങളും കണ്ട് രസിച്ച സംഭവങ്ങൾ ആണെന്നും പറയാം.
ചിലപ്പോൾ പാചക വേളകൾ സംഗീതസാന്ദ്രമാകും. അപ്പോൾ വാദ്യോപകരണങ്ങളുടെ ബാധ കയറും ഞങ്ങളിൽ. ചട്ടുകങ്ങൾ കിണ്ണങ്ങൾ പാത്രങ്ങൾ കയ്യിലുകൾ ഗ്ലാസുകൾ എല്ലാവരും ചേർന്നൊരു സംഗീതവിരുന്ന്, വാദ്യവൃന്ദം. അങ്ങനെ വിശ്രമവേളകളെക്കാൾ പാചകവേളകൾ വിനോദകരമാകും. അപ്പോൾ തോന്നും തമ്മിൽ തല്ലിനെക്കാൾ രസം ഇതിനാണെന്ന്. അയൽപ്പക്കത്തെ സദ്യക്ക് വരെ ഞങ്ങളെ മതിലിന് മുകളിലൂടെ കൈമാറിയ സംഭവങ്ങളിലും ഞങ്ങൾക്ക് യാതൊരു അഭിപ്രായവ്യത്യസവുമില്ല.
‘നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക സ്നേഹമാണഖിലസാരമൂഴിയിൽ…’
പക്ഷേ, മനസ്സിൽ കൊള്ളുന്ന ചില സങ്കടങ്ങൾ അപമാനങ്ങൾ ഉണ്ട്.. ഇപ്പോഴത്തെ നോൺസ്റ്റിക്ക് സുന്ദരിമാർക്ക് ഞങ്ങളെ വെറുപ്പാണ്. അവരെ വച്ചുള്ള പാചകത്തിൽ ഞങ്ങൾ ഒന്ന് ഇളക്കാനായി ഇടപെട്ടാൽ അവരുടെ ഭംഗി പോവും പോലും. പൂമേനിയിൽ കോറൽ വീഴുമത്രേ.. മരത്തിന്റെ ചട്ടുകം മതിയെന്ന്.. മതി.. പക്ഷേ അതും ഞങ്ങളുടെ വർഗ്ഗമായ ചട്ടുകവർഗ്ഗം തന്നെയല്ലേ? വേർതിരിവുകൾ, മാറ്റി നിർത്തലുകൾ ആണ് എവിടെയും! പരിഗണനക്ക് കൊതിച്ചാലും അവഗണനക്ക് ആണ് ഇന്നത്തെ ലോകത്തിൽ മുൻഗണന.
ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട.. അത്രതന്നെ.
പണ്ടൊക്കെ ചട്ടുകം പഴുപ്പിച്ച് കുട്ടികളുടെ തുടയിൽ വച്ചുള്ള ശിക്ഷാനടപടികൾ, ഹോ.. ഓർക്കാനേ വയ്യ ഞങ്ങൾക്ക്, തീയിൽ ഇരുന്ന് പൊള്ളുന്നതിനേക്കാൾ മനസ്സാണ് പൊള്ളാറുള്ളത് എന്ന് ശിക്ഷിക്കുന്നവരും, അത് അനുഭവിക്കുന്നവരും അറിയാറില്ല. രാത്രി നത്ത് കരഞ്ഞാൽ കുട്ടികൾക്ക് അസുഖം വരും എന്നും പറഞ്ഞ് ഇരുമ്പു ചട്ടുകം കനലിൽ ഇട്ട് പഴുപ്പിക്കും. മൂത്ത് പഴുത്ത അന്ധവിശ്വാസങ്ങൾക്കൊപ്പം ഞങ്ങളും കനലിൽ കിടന്ന് പഴുത്ത് ചുവക്കും.
മൈക്രോവേവ്, ഗ്യാസ് സ്റ്റൗ ഒക്കെ ഉള്ള ഈ കാലത്തും എണ്ണയും തൈലവും ഒക്കെ ചൂടാക്കാൻ ഇരുമ്പ് ചട്ടുകമോ കത്തിയോ ചൂടാക്കി അതിൽ മുക്കി ശൂ.. എന്ന് ശബ്ദമുണ്ടാക്കും. ഇരുമ്പിന്റെ സത്തിന് വേണ്ടി ആണെന്നാണ് പൊതുവേയുള്ള പറച്ചിൽ.
ഇനിയും…
പറഞ്ഞു വന്നാൽ ഒരുപാടുണ്ട് പറയാൻ. സ്വാദുള്ള കുറേ വിഭവങ്ങളുടെ പാചകവേളകളിൽ സജീവമായി പങ്കെടുത്തു. ആ വിഭവങ്ങൾ ഊണ് മേശകളിൽ എത്തുമ്പോൾ കഴിക്കുന്നവർ നന്നായിരിക്കുന്നു എന്ന് പറഞ്ഞ് കേൾക്കുമ്പോൾ ആ വീട്ടമ്മയുടെ മുഖത്തെ ചിരിയും സംതൃപ്തിയും പ്രസന്നഭാവവും ഞങ്ങളിലേക്കും പടരും. മനസ്സ് കുളിരും. അപ്പോൾ അതുവരെ അനുഭവിച്ച ചൂടും വേവും എല്ലാം അലിഞ്ഞലിഞ്ഞ് ഇല്ലാതാകും അവർക്കും ഞങ്ങൾക്കും അതിൽ പങ്കെടുത്ത പാത്രങ്ങൾ അടക്കം എല്ലാവർക്കും.
സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ആയി എത്രയെത്ര സ്വാദിഷ്ഠ വിഭവങ്ങൾ ആണ് തയ്യാറാക്കപ്പെട്ടത്. ചിക്കനും മട്ടനും ബീഫും ഒക്കെ ഉരുളികളിലും ചീനച്ചട്ടികളിലും ഇട്ട് വരട്ടി എടുക്കാൻ ഞങ്ങളുടെ സഹായം ഇല്ലാതെ എളുപ്പമല്ല എന്നൊക്കെ ഇടക്ക് ആലോചിക്കുമ്പോൾ പണിയെടുക്കാൻ ഉള്ള ഉത്സാഹം ഇരട്ടിയാവും. പലപ്പോഴും അതിന്റെയൊക്കെ ഭാഗമാവാൻ സാധിച്ചതും ഭാഗ്യം. ഇവിടെ നിന്നും പുറന്തള്ളപ്പെടും മുൻപ് ഇനിയും പങ്കെടുക്കേണ്ട പാചക വിധികൾ അനവധി ബാക്കി കിടക്കുന്നു.
കരിഞ്ഞും കരിയാതെയും പാകപ്പെട്ടും പാകപ്പിഴയോടെയും അനുഭവങ്ങൾ തന്ന അറിവിലൂടെ മുന്നോട്ട്…
കറി കരിഞ്ഞാലും ഇളക്കണം കരിയാതിരിക്കാനും ഇളക്കണം.
അത് ഞങ്ങളുടെ ധർമ്മമാണ്, കർമ്മമാണ്.
“കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മഫലം തരും ഈശ്വരനല്ലോ”
#എന്റെരചന – എന്തായിരിക്കും ആ മനസ്സിൽ
✍🏻(>സുജാത നായർ<)✍🏻


17 Comments
Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
രസകരമായി എഴുതി👍❤️
ഒന്നും പറയാനില്ല 👍👍
🤝🤝thank you nixon👍🏻
നന്നായി എഴുതി 😍
😍😍👍🏻🤝thanks a lot sunanda ♥️
ചട്ടുക പുരാണം ഇഷ്ടമായിട്ടോ❤️
അടിപൊളി👌🌹
നന്നായി എഴുതി. ചട്ടുകം മനുഷ്യരെ കുറിച്ച് സംസാരിച്ചു അല്ലെങ്കിൽ ഉള്ളു തുറന്നു.
Thanks a lot ജോ…. 😍😍😍😍
നല്ല രസമായി എഴുതി
Thank you sabira 😍😍
എന്റമ്മോ.. നമിച്ചു. എന്ത് രസമായിട്ടാണ് എഴുതിയത്.. സുജാത അഭിമാനം 👍
നന്നായിട്ടുണ്ട് 😍
Thank you Greeshma😍😍😍😍🤝
മനുഷ്യ സമൂഹത്തെ കുറിച്ചുള്ള ഒരു ആഴത്തിലുള്ള നിരീക്ഷണമാണ് ഈ ബ്ലോഗ് ! super <3
😍😍😍🤝thank you deepa
😍😍😍😍thank you Greeshma🤝