” പ്രണയിക്കാനായ് മാത്രം ഒരു ദിവസം നമുക്ക് വേണ്ട, നമുക്ക് ഓരോ ദിവസവും പ്രണയിക്കാം… അല്ലല്ല ഓരോ നിമിഷവും പ്രണയിക്കാം.. “
“ദിവസമാണോ… നിമിഷമാണോ നല്ലത്…”
“എടീ… ഒരു സംശയം. ”
“വാലൻന്റൈൻസ് ഡേ നാളെയല്ലേ? സംശയം നാളെ തീർക്കാം… എനിക്ക് വേറെ ജോലിയുണ്ട്. ”
ജാസ്മിൻ മിണ്ടാതെ ക്ലാസിലേക്ക് നടന്നു.
മൊബൈലിൽ വെറുതെ വീഡിയോ പ്ലേ ചെയ്തു നോക്കി. പ്രണയത്തെ പറ്റി മാത്രമേ കേൾക്കാനുള്ളു.
വിവാഹം കഴിഞ്ഞിട്ടുള്ള പ്രണയം അതിന് മുൻപുള്ളത്.. അതിനു ശേഷമുള്ളത്.. പിന്നെന്തൊക്കെയോ..
ഇപ്പൊ ഓരോ ദിവസവും ഓരോ ആഘോഷങ്ങൾ ആണല്ലോ, അത്രയുമേ ഉള്ളു ഇതും. എങ്കിലും ഈ ദിവസം വിഷമിക്കുന്നവർ കാണില്ലേ. പ്രണയത്തിന്റെ നിർവചനങ്ങളിൽ കേട്ടിട്ടില്ലാത്തത് പലതും അവർക്ക് പറയുവാനുമുണ്ടാകും.
……………………………………….
പ്രണയത്താൽ മുറിവേൽക്കുന്നത് പ്രണയിക്കുന്നവർക്ക് മാത്രമല്ലല്ലോ.
അതെന്റെ അമ്മയിലൂടെയാണ് തിരിച്ചറിഞ്ഞത്… അമ്മയല്ല… അമ്മയെപ്പോലെ… എനിക്ക് 11 വയസിനു മൂത്ത സഹോദരിയാണ്, ജെസ്സി…എങ്കിലും അമ്മയെ പോലെ ആയിരുന്നു. 3 വയസിൽ അമ്മയെ നഷ്ടപ്പെട്ടവൾക്, അതേ അമ്മയുടെ 14 വയസുകാരി മകൾ അമ്മയായി. ബാപ്പയെയും തന്നെയും വളരെ വേഗത്തിൽ തന്നെ ആ തകർച്ചയിൽ നിന്ന് കര കയറ്റിയത് ജെസിയാണ്. അമ്മയ്ക്ക് പകരമായി മാറാൻ ബാപ്പ ശ്രമിച്ചെങ്കിലും അതിന് മുൻപേ ജെസി ആ റോൾ ഏറ്റെടുത്തിരുന്നു.
വീട്ടിലെ ജോലികളും, എന്റെ വാശികളും ബാപ്പയുടെ തിരക്കുമെല്ലാം ആ കൗമാരക്കാരി ഒറ്റയ്ക്ക് ശ്രദ്ധിച്ചിരുന്നത് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ രണ്ടാം ക്ലാസിൽ എത്തിയപ്പോൾ ജെസിക്ക് കോളേജിൽ ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് എനിക്ക് ട്യൂഷൻ ഏർപ്പാടാക്കി. ഒപ്പം എന്നെ നോക്കാനായി പിണക്കമെല്ലാം മറന്ന് ബാപ്പയുടെ ഒരമ്മായി വീട്ടിലേക്കു താമസത്തിനു വരികയും ചെയ്തു. അതോടെ 30 കിലോമീറ്റർ മാത്രം ദൂരമുള്ളൂ എങ്കിലും ജെസിയെ കോളേജ് ഹോസ്റ്റലിൽ ചേർത്തു. പിന്നീട് ആഴ്ചയിൽ ഒരു ദിവസം മാത്രമായി വീട്ടിലേക്കുള്ള വരവ്. അത് വല്ലാതെ വിഷമിപ്പിച്ചെങ്കിലും എന്റെ കൂടെ ബാപ്പ കൂടി കരയുന്നത് കണ്ടതോടെ ഞാൻ ആ വിഷമം ഉള്ളിലൊതുക്കി.
ജെസി വരാൻ വേണ്ടി, അല്ല എന്റെ അമ്മ, ചിലപ്പോൾ ഒക്കെ ഞാൻ അങ്ങനെ വിളിക്കും. വെള്ളിയാഴ്ച കൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്റെ മൂന്നു വർഷം കടന്നു പോയത്. ഹോം വർക്ക്‌കളെല്ലാം തീർത്തു ഉമ്മറപ്പടിയിൽ ബാപ്പയുടെ വണ്ടിയുടെ ഹോണടി കാതോർത്തു കൊണ്ട് ഒരുപാട് സമയം. അമ്മായി അന്ന് വൈകിട്ട് വീട്ടിൽ പോകും പിന്നെ തിങ്കളാഴ്ചയെ വരുള്ളൂ. അമ്മായിക്ക് ജെസിയെ ഇഷ്ടമല്ല. ജെസ്സിയ്ക് ജാസു മോൾടെയത്ര ഭംഗിയില്ലത്രേ. ഞാൻ എന്റെ ബാപ്പയുടെ പോലെയാ, നീളൻ മുടിയും പൂച്ചക്കണ്ണും. പക്ഷെ ബാപ്പ പറഞ്ഞിട്ടുണ്ട് ജെസിമോൾ സാരിയുടുത്തു വരുമ്പോൾ അമ്മയുടെ പോലെ സുന്ദരിയാണെന്ന്. അമ്മയുടെ ഫോട്ടോയിൽ ഒന്നും അമ്മയുടെ തലമുടി ശരിക്ക് കാണാൻ പറ്റിയിട്ടില്ല. ജെസിയുടെ മുടി മാഗി നൂഡിൽസ് പോലെയാണ്. ഇടയ്ക്ക് ഞാൻ നൂഡിൽസ് എന്ന് പറഞ്ഞു കടിക്കും, അതിന് മാത്രം ജെസി എന്നെ വഴക്കു പറയും.
എനിക്കുള്ള മിഠായികളും, സമ്മാനങ്ങളുമായി ജെസി ഓടി വരും. എനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരും, അത് വാരിത്തരും പിന്നെ കോളേജിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ജെസിയെ കെട്ടി പിടിച്ചു കിടന്നുറങ്ങും. ഞായറാഴ്ച ബാപ്പയും വീട്ടിലുണ്ടാകും. തിങ്കളാഴ്ച എന്റെ സ്കൂൾ ബസ് പോയിട്ടേ ജെസി പോകുമായിരുന്നുള്ളു.
അങ്ങനെ ഞങ്ങൾ 3 പേർ മാത്രമുള്ള ആ കൊച്ചു സ്വർഗത്തിലേക്കാണ് ഷൈൻ കയറി വന്നത് പ്രണയമെന്ന പാലത്തിലൂടെ ആദ്യം ജെസ്സിയിലേക്ക്. കോളേജിൽ വച്ചുള്ള പരിചയം പെട്ടെന്ന് പ്രണയത്തിലേക്ക് വഴിമാറി. ഫൈനൽ എക്സാം ന് മുൻപ് ജെസി ബാപ്പയോട്എല്ലാം തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിക്കണം എന്നാണ് പറഞ്ഞത്. ബാപ്പ കൂടുതൽ ഒന്നും ചോദിച്ചില്ല, എക്സാം കഴിയുന്ന ദിവസം ഷൈനിനെ കണ്ടു സംസാരിക്കാം എന്ന് പറഞ്ഞു. ജെസിക്ക് സന്തോഷമായി എന്ന് തോന്നുന്നു. എന്നെ വന്നു കെട്ടിപിടിച്ചു. എനിക്കും സന്തോഷമായി.
എക്സാം കഴിഞ്ഞ് ബാപ്പയുടെ കൂടെ വന്ന ജെസി സന്തോഷവതിയായിരുന്നു. പക്ഷെ അത് അധികകാലം നീണ്ടു നിന്നില്ല. പെണ്ണുകാണൽ ദിവസം ഉണ്ടായ പ്രശ്നങ്ങൾ ഇന്നുമോർക്കുന്നുണ്ട്.
ഷൈനിന്റെ വീട്ടുകാർ ചോദിച്ച എന്തോ ചില കാര്യങ്ങൾക്കു മറുപടി ഇല്ലാതെ ഇരിക്കുന്ന ബാപ്പയുടെ വിഷമിച്ച മുഖം.. വന്നവർ പോയി കഴിഞ്ഞതിനു ശേഷം വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾക്ക് ചെവി കൊടുക്കാതിരുന്നിട്ടും ഒടുവിൽ അവർ ജെസിയെ ചീത്ത പറഞ്ഞപ്പോൾ എല്ലാവരോടും ദേഷ്യപ്പെട്ടു സംസാരിച്ച ബാപ്പയുടെ മറ്റൊരു മുഖം.. അതു രണ്ടും ഇന്നും ഞാൻ മറന്നിട്ടില്ല.
അന്നാണ് അവസാനമായി ജെസി ചോറ് വാരി തന്നത്. ഉറക്കത്തിനിടയിൽ എപ്പോഴോ ജെസിയെ കാണാതെ, വിളിച്ചത് കേൾക്കാതെ വന്നപ്പോൾ ആണ് ബാപ്പയെ വിളിച്ചത്. പുറത്തെ വരാന്തയിൽ ഇരുന്നു കരയുന്ന ജെസി, ബാപ്പ വിളിച്ചപ്പോഴും ഞാൻ വിളിച്ച പ്പോഴും നോക്കിയില്ല. ആരെയും നോക്കാതെ പൊട്ടി പൊട്ടി കരയുന്നു, കയ്യിൽ ഫോണുണ്ട്. ബാപ്പ അത് വാങ്ങി നോക്കി. പിന്നെ ജെസിയെ പിടിച്ചു എഴുന്നേൽപ്പിച്ചു. റൂമിൽ കൊണ്ടു വന്നു കിടത്തി, ജെസി കരച്ചിൽ നിർത്തിയില്ല. ബാപ്പ ക്ലോക്കിലേക്ക് നോക്കി, പിന്നെ എന്നോടും വന്നു കിടക്കാൻ പറഞ്ഞു. ഞാൻ ബാപ്പയെ നോക്കി കൊണ്ടു തന്നെ കിടന്നു. ജെസിയുടെ കരച്ചിൽ നിൽക്കുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയും കരയുന്നത് കണ്ടു ഞാൻ പേടിച്ചു പോയി, ജെസി മരിച്ചു പോകുമെന്ന് ഞാൻ. അമ്മയെ കെട്ടിപിടിച്ചു ബാപ്പ കരഞ്ഞത് എനിക്ക് ഓർമ വന്നു. എന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് പെട്ടെന്ന് ജെസിയും ബാപ്പയും ഞെട്ടി എഴുന്നേറ്റു നോക്കി. അവർ എന്നെ തട്ടി വിളിച്ചു. ജാസു മോളെ എന്നുള്ള ജെസിയുടെ ശബ്ദം ഞാൻ ഒരിക്കൽ കൂടെ കേട്ടു.
……………………………………………………………..
നേടിയെടുത്ത പ്രണയത്തിനേക്കാൾ ലഹരി ചിലർക്ക് നഷ്ടപ്രണയത്തിനാണ് ആ ഓർമകളിൽ അടിമപ്പെട്ടു ജീവിക്കാ നാണ്.
ജെസി പിന്നീടൊരിക്കലും ജാസുവിന്റെ അമ്മയായില്ല, ബാപ്പയുടെ ജെസിമോൾ ആയില്ല. പുറത്തിറങ്ങാതെ റൂമിൽ തന്നെ കഴിച്ചു കൂട്ടി. ബാപ്പ ജെസിമോൾക്ക് വേണ്ടി ഡോക്ടർമാരെ കണ്ടു. അമ്മായി വന്നു മാറ്റാരൊക്കെയോ കൊണ്ടു വന്നു ജെസിയ്ക് വേണ്ടി പ്രാർത്ഥിച്ചു. എന്നിട്ടും ഒരു ദിവസം ബാത്‌റൂമിൽ കയ്യിൽ നിന്ന് രക്‌ത മൊഴുകി കൊണ്ട് ജെസി വീണു കിടന്നു. ബാപ്പ ഹോസ്പിറ്റലിൽ എന്നെയും ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ പ്രാർത്ഥനയിൽ ജെസിയെ തിരിച്ചു കിട്ടി എങ്കിലും അപ്പോഴും തിരിച്ചു വന്നതെന്റെ ജെസി ആയിരുന്നില്ല. ബാപ്പ ജോലിക്കൊന്നും പോകാതെ ജെസിയ്ക് കാവലിരുന്നു. ഒടുവിൽ അമ്മായിയുടെ നിർബന്ധത്തിന് പോയിത്തുടങ്ങി.
ജെസിയെയും ഞങ്ങളുടെ അമ്മയെയും കുറിച്ചുള്ള അമ്മായിയുടെ ശാപവാക്കുകൾ സഹിക്കാൻ പറ്റാതെ വരാറുണ്ട്, എങ്കിലും ജെസിയെ റൂമിൽ നിന്നും പുറത്തിറക്കാനും വീട്ടുജോലികൾ ചെയ്യിപ്പിക്കാനും കുളിച്ചു വൃത്തിയായി നടക്കാനും സമയത്തിന് ഭക്ഷണം കഴിപ്പിക്കാനും എല്ലാം അമ്മായിയെ കൊണ്ട് സാധിച്ചു. പഠിക്കാൻ മിടുക്കി ആയിരുന്ന ജെസിയെ ബാപ്പ വീണ്ടും പഠിക്കാനായ് അയച്ചെങ്കിലും ക്ലാസ്സിൽ കൃത്യമായി പോകാതെയും പോയാൽ തന്നെ ക്ലാസ്സിൽ ശ്രദ്ധിക്കാതെയും ഉഴപ്പി നടന്നു ഒടുവിൽ സ്വന്തം ഇഷ്ടത്തിന് പഠനം വേണ്ടെന്ന് വെയ്ക്കുകയാണ് ഉണ്ടായത്. ജെസിയുടെ വിവാഹം നടത്തണം എന്ന ആവശ്യം ചുറ്റിലും നിന്നുയർന്നപ്പോൾ, മറ്റൊരു വിവാഹം വേണ്ട എന്ന ജെസിയുടെതാല്പര്യപ്രകാരം തന്നെ ബാപ്പ ജെസിയ്ക് കല്യാണം നോക്കുന്നില്ല എന്ന് ഒടുവിൽ തീരുമാനിച്ചു. അതിനിടയിൽ അമ്മായി സുഖമില്ലാതെ വീട്ടിലേക്കു തന്നെ തിരിച്ചു പോയി.
വർഷങ്ങൾ കടന്നുപോയി ആ വീട്ടിൽ ഞങ്ങൾ മൂന്നുപേരും മൂന്നു ലോകങ്ങളിൽ ജീവിച്ചു. മനസ്സു കൊണ്ട് ജെസി എന്റെയും ബാപ്പയുടെയും അരികിൽ നിന്നും ഒരുപാട് അകലെ ആയിരുന്നു ജീവിച്ചിരുന്നത്. ജെസിയുടെ മാത്രമായ മറ്റൊരു ലോകത്തിൽ. അവിടെ ഞങ്ങൾ ആരുമില്ലായിരുന്നു എന്നെനിക്കറിയാമായിരുന്നു. കൂടുതൽ സമയവും പുസ്തകങ്ങളിലും മൊബൈൽ ഫോണിലും തന്നെ ചിലവഴിച്ചിരുന്നു. പഴയ ചുറുചുറുക്കും പ്രസരിപ്പും എല്ലാം നഷ്ടപ്പെട്ടു പെട്ടെന്ന് വൃദ്ധനായിതീർന്ന ബാപ്പയെയും, നാലു വയസിനു മുൻപ് അമ്മയെയും 11 വയസിൽ ജെസിയെയും പിന്നെ ബാപ്പയെയും എല്ലാം നഷ്ടപ്പെട്ട് അനാഥയായി തീർന്ന എന്നെയും ജെസി കണ്ടില്ല. ജെസിയുടെ അവസ്ഥയിൽ ഉള്ള വിഷമവും ബാപ്പയെയും കൂടി നഷ്ടപെടുമോ എന്നുള്ള ഭയവും എന്റെ ഭാഗ്യദോഷം കൊണ്ടുള്ള വേദനയും എന്നെ സദാ അലട്ടിയിരുന്നു.
മനസ്സിൽ അടക്കിപിടിച്ചതെല്ലാം പുറത്ത് വന്നത് വർഷങ്ങൾക്ക് ഒരു ഞായറാഴ്ചയാണ്.
…………………..
പ്രണയം എല്ലായ്പ്പോഴെല്ലാം നിസ്വാർത്ഥമല്ല.
ഏറെക്കാലത്തിനു ശേഷം ഒരു ബന്ധുവിന്റെ വിവാഹം കൂടാൻ പോയതായിരുന്നു ഞാനും ബാപ്പയും. ഈയിടെയായി ജെസ്സിയുടെ സ്വഭാവത്തിൽ നല്ലൊരു മാറ്റം കാണുന്നുണ്ടെന്ന് ബാപ്പ എന്നോട് പറഞ്ഞു. അത് ഞാനും തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളോട് അല്ലെങ്കിൽ പോലും മുഖത്തൊരു സന്തോഷവും ചിരിയും കാണാറുണ്ട്. എന്നോടും ബാപ്പയോടും കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ഞാനും ബാപ്പയും അതെല്ലാം പറഞ്ഞു ഏറെ സന്തോഷിച്ചു. പതുക്കെ പതുക്കെ ജെസി ശരിയായി വരുമെന്നും ഞങ്ങളുടെ ജീവിതം പഴയതുപോലെ ആകും എന്നും ഞാൻ പ്രതീക്ഷിച്ചു. തിരിച്ചുവന്നപ്പോൾ മുറ്റത്തൊരു കാർ ഉണ്ടായിരുന്നു. വിരുന്നുകാർ ആരോ ഉണ്ടെന്നു കരുതി പരിചയമില്ലാത്ത ആ കാർ സൂക്ഷിച്ചു നോക്കിക്കൊണ്ട് അകത്തേക്കു കയറി. സിറ്റൗട്ടിൽ ഇരിക്കുന്ന ആളെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞതുകൊണ്ടാകാം, ബാപ്പ ഒരു നിമിഷം സംശയിച്ചു നിന്നതിനു ശേഷം ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ജെസ്സിയുടെ കയ്യിൽ ഒരു ചെറിയ കുഞ്ഞുണ്ട്. ഞാൻ ആ കുഞ്ഞിനെയും ജെസ്സിയെയും ആ ചെറുപ്പക്കാരനെയും മാറിമാറി നോക്കി. അയാൾ എന്നെ അടുത്തേക്ക് വിളിച്ചു. ജാസ്മിൻ അല്ലേ ജാസുമോൾ, എന്നെ ഓർമ്മയുണ്ടോ?
ഞാൻ ഇല്ലെന്ന് തലയാട്ടി. എന്റെ പേര് ഷൈൻ. ഞാൻ ജെസ്സിയെയും കയ്യിലിരിക്കുന്ന കുഞ്ഞിനെയും നോക്കി. ഇത് ഷൈനിന്റെ കുഞ്ഞാണ്, ജെസ്സി പതുക്കെ പറഞ്ഞു. ഞാൻ തിരിഞ്ഞ് അകത്തേക്ക് നടന്നു. ബാപ്പ അകത്ത് സോഫയിൽ ഇരിക്കുന്നുണ്ട്. ഷൈനിന്റെ കാർ പോകുന്ന ശബ്ദം കേട്ടു. ജെസ്സി അകത്തേക്ക് വന്നു. ഞാനും ബാപ്പയും ജെസ്സിയുടെ മുഖത്തേക്ക് നോക്കിയില്ല. കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം, ജെസ്സി പറഞ്ഞു.
“ഷൈൻ ഇതുവഴി പോയപ്പോൾ വെറുതെ… അത് ഷൈനിന്റെ മോളാണ്,.. ”
കുറച്ചുനേരം കൂടി അവിടെ നിന്നതിനു ശേഷം ജെസ്സി റൂമിലേക്ക് പോയി.
ഞാൻ ബാപ്പയെ നോക്കിയപ്പോൾ ബാപ്പ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ അവിടെ സോഫയിൽ തന്നെ കമഴ്ന്നു കിടന്നു. ഞങ്ങൾ വന്നു കയറിയപ്പോൾ, ജെസ്സിയുടെ മുഖത്തുണ്ടായിരുന്ന ആ ചിരിയും സന്തോഷവും എനിക്ക് ആദ്യം അത്ഭുതമാണ് ഉണ്ടാക്കിയത്. എന്നാൽ കൂടെയുള്ള ആളെ തിരിച്ചറിഞ്ഞപ്പോൾ, ഇത്രയും കാലം ഞങ്ങൾ ആഗ്രഹിച്ചിരുന്നത് അവളുടെ സന്തോഷമായിരുന്നെങ്കിലും അന്ന്, അപ്പോൾ ആദ്യമായി എനിക്ക് ജെസ്സിയോട് വെറുപ്പ് തോന്നി. ബാപ്പ എഴുന്നേറ്റ് പുറത്തേക്ക് പോയിട്ടുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ ജെസ്സി എന്റെ അടുത്ത് വന്നിരുന്നു എന്തോ പറയാൻ ആരംഭിച്ചു. ഞാൻ എഴുന്നേറ്റ് കിച്ചണിലേ ക്ക് നടന്നു. ജെസ്സി പുറകെ വരുന്നുണ്ടാ യിരുന്നു. ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു തിരികെ വയ്ക്കുമ്പോൾ ആണ് ഞാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ട് ചോക്ലേറ്റ്സിൽ ഒന്നു കാണുന്നില്ലെന്ന് മനസ്സിലായത്. ഒന്നെനിക്കും ഒന്ന് ജെസിക്കുമാണ് ഞാൻ വെച്ചിരുന്നത്. അത് എന്ത് ചെയ്തു കാണും എന്ന് മനസ്സിലായി എങ്കിലും ഞാൻ ജെസ്സിയോട് ചോദിച്ചു.
“ഞാൻ ഇവിടെ വെച്ചിരുന്ന ഒരു ചോക്ലേറ്റ് എവിടെ”?
“അത് ഞാൻ എടുത്തു”
“അതെന്താ എന്നോട് ചോദിക്കാതെ എടുത്തത്, അത് ഞാൻ കൊണ്ടുവന്നു വച്ചതല്ലേ?”
“അത് ജാസു , ഞാൻ ഒരു ചോക്ലേറ്റ് എടുത്ത് ആ കുട്ടിക്ക് കൊടുത്തു. നീയത് എനിക്ക് വച്ചതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. ”
” ഏതു കുട്ടിക്ക്”
” ഇപ്പോ ഇവിടെവന്ന… ഷൈനിന്റെ കുട്ടിക്ക്.. ”
“ആ കുട്ടി ജെസ്സിയുടെ ആരാ…”
“അതൊരു ചെറിയ കുട്ടിയല്ലേ, നമ്മുടെ വീട്ടിൽ ആദ്യമായി വന്നപ്പോൾ… ”
“ചെറിയ കുട്ടി ഒറ്റയ്ക്കാണോ വന്നത്… ആദ്യമായിട്ട് എന്ന് പറയുമ്പോൾ ഇനിയും വരാൻ സാധ്യതയുണ്ടോ… ”
“അവർ ഈ വഴി പോയപ്പോൾ…”
“ഈ വഴി പോകുന്നവർക്ക് എല്ലാം കയറാൻ ഇതെന്താ… വല്ല.. ”
“അതെങ്ങനെയല്ല, ജാസു. ചെറിയ കുട്ടിയല്ലേ അത് ഇവിടെ വന്നപ്പോൾ.. വല്ലാത്ത കരച്ചിൽ ആയിരുന്നു…”
“ഓ ഈ വഴി പോകുമ്പോൾ കരയുന്ന കുട്ടികളെയെല്ലാം ജെസ്സിയുടെ അടുത്താണോ കരച്ചിൽ മാറ്റാൻ കൊണ്ടു വരുന്നത്”
“നീ എന്താ ജാസു ഇങ്ങനെയൊക്കെ പറയുന്നത്… ഒരു കുട്ടി കരയുന്നത് കാണുമ്പോൾ നമ്മൾ അത് ശ്രദ്ധിക്കില്ലേ”.
ഈയടുത്തൊന്നും കേട്ടിട്ടില്ലാത്ത വിധത്തിൽ, ജെസ്സി ശബ്ദമുയർത്തി സംസാരിക്കാൻ തുടങ്ങി. അതെന്നെ കൂടുതൽ പ്രകോപിപ്പിച്ചു.
“ശ്രദ്ധിക്കുമോ… എങ്കിൽ, പറ… ഈ മൂന്നു വർഷങ്ങൾക്കിടയിൽ ഞാൻ കരയുന്നത് ജെസ്സി കണ്ടിട്ടില്ലേ? എത്ര തവണ കണ്ടിട്ടുണ്ട്… എത്ര തവണ ശ്രദ്ധിച്ചിട്ടുണ്ട്… എന്റെ കരച്ചിൽ മാറ്റാൻ ജെസ്സി എന്താ ചെയ്തത്…”
ജെസ്സി ഒന്നും മിണ്ടിയില്ല…
“അതുപോട്ടെ, അമ്മ മരിച്ചപ്പോൾ അല്ലാതെ മറ്റെപ്പോഴെങ്കിലും ബാപ്പ കരയുന്നത് ജെസി കണ്ടിട്ടുണ്ടോ… ഈ മൂന്നു വർഷങ്ങൾക്കിടയിൽ നമ്മുടെ ബാപ്പ.. ”
“ജാസ്മിൻ… ”
ബാപ്പയാണ്, പുറത്തുനിന്ന് വിളിക്കുന്നുണ്ട്… ഞാൻ ഒന്നും പറയാതെ പുറത്തേക്ക് പോയി.
” എന്താ അവിടെ,…”
“അത് ബാപ്പ,.. ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ ഞാൻ ഇവിടെ ഇരുന്ന ഒരു ചോക്ലേറ്റ് എടുത്ത് അതിന് കൊടുത്തിട്ടുണ്ടായിരുന്നു. അത് ഇവളുടെതാണെന്ന് പറഞ്ഞിട്ടാ ഇപ്പൊ വഴക്കുണ്ടാക്കുന്നത്… അതിപ്പോ ബാപ്പയാണെങ്കിലും അതെടുത്തു കൊടുക്കില്ലേ?”
ജെസി ചിരിച്ചുകൊണ്ട് ചോദിച്ചത് ഞാനും ബാപ്പയും തെല്ലൊരു അതിശയത്തോടെയാണ് കേട്ടത്.
എത്ര പെട്ടെന്നാണ് ജെസ്സിയുടെ ആ പഴയ ചിരിയും സംസാരവും തിരിച്ചുവന്നത്.
“അത് ശരിയാ സ്വന്തം കുട്ടികളുടെ കരച്ചിൽ നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ പ്രത്യേകിച്ചും ബാപ്പമാർക്ക്… ”
ബാപ്പ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ജെസ്സിയുടെ മുഖം വാടിയത് ശ്രദ്ധിച്ചു കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. പെട്ടെന്ന് ഫോൺ ബെൽ അടിച്ചപ്പോൾ, ജെസ്സി എന്നെ ഒന്ന് നോക്കി.. പിന്നെ അത് കട്ട് ചെയ്ത് അകത്തേക്ക് നടന്നു.
ബാപ്പയുടെ റൂമിൽ തന്നെയാണ് ഏറെ നാളായി ഉറങ്ങുന്നത്. തനിച്ചു കിടക്കാനുള്ള ഭയമല്ല. ബാപ്പയെ തനിച്ചു വിടാനുള്ള ഭയമാണ്. ബാപ്പയും കൂടി പോയാൽ പിന്നെ… അകത്തേക്കു ചെല്ലുമ്പോൾ ബാപ്പ കണ്ണടച്ച് കിടക്കുകയാണ്. ഞാൻ വിളിച്ചു..
“ബാപ്പ, നമുക്ക് ജെസിയോട്…”
“വേണ്ട ജാസു… ഇപ്പൊ ഒന്നും വേണ്ട. ”
രണ്ടു ദിവസത്തിന് ശേഷം ഒരു പ്രഭാതത്തിൽ ഏകദേശം ജെസ്സിയുടെ പ്രായം വരുന്ന ഒരു പെൺകുട്ടിയും. കൂടെ മറ്റു രണ്ടു സ്ത്രീകളും വീട്ടിലേക്ക് കയറി വന്നു. അവർ ജെസ്സിയെ ആണ് അന്വേഷിച്ചത്. ബാപ്പ ജെസ്സിയെ മുൻവശത്തേക്ക് വിളിച്ചു. ജെസ്സിയെ കണ്ടതും ഒരു നിമിഷം അവർ ഒന്നും മിണ്ടിയില്ല. ആ പെൺകുട്ടി ജെസ്സിയുടെ മുൻപിലേക്ക് നീങ്ങി നിന്ന് എന്നെ മനസ്സിലായോ എന്ന് ചോദിച്ചു. ജെസ്സി തലതാഴ്ത്തി നിന്നു. ജെസ്സിക്ക് ആളെ മനസ്സിലായി എന്ന് തോന്നുന്നു. പക്ഷേ ഒന്നും മിണ്ടുന്നില്ല.
“ജെസ്സി എന്നല്ലേ പേര്, എന്നെ മനസ്സിലായി കാണും എന്ന് കരുതുന്നു. ഷൈൻ അന്ന് ഇവിടെ വന്നപ്പോൾ കൊണ്ടുവന്ന കുഞ്ഞിന്റെ അമ്മയാണ് ഞാൻ.
നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹവും, അതിനു വീട്ടുകാർ ഉണ്ടാക്കിയ പ്രശ്നവും, ആലോചന പാതിവഴിയിൽ മുടങ്ങിയതും എല്ലാം ഞാൻ അറിഞ്ഞിരുന്നു. സാധാരണ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പോലെ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു. എങ്കിലും ഇപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന്റെയും വേണമെങ്കിൽ പിരിയാം എന്നുള്ള മാനസികാവസ്ഥയിലേക്ക് ഷൈൻ എത്തിയതിന്റെയും പിറകിൽ ജെസ്സി എന്നൊരു കാരണം കൂടിയില്ലേ? എന്റെ കുഞ്ഞിനെ ഷൈൻ ഏറ്റെടുത്തോളം എന്ന് പറയുന്നു. ഏറ്റെടുത്തിട്ട് ജെസ്സി അതിന്റെ അമ്മയാകുമോ.. ഞാൻ പ്രസവിച്ചു വളർത്തിയ എന്റെ കുഞ്ഞിന്…?”
ബാപ്പയും ഞാനും ജെസിയെ നോക്കി. ആകെ വിളറിയ മുഖവുമായി നിൽക്കുകയാണ് ജെസ്സി.
“അയാൾ ഞാനറിയാതെ എന്റെ കുഞ്ഞിനെ എടുത്ത് നിന്നെ കാണാൻ ആയിട്ട് വന്നു. നീ അവനെ ചോക്ലേറ്റ് കൊടുത്ത് കളിപ്പിക്കുന്നു. അവന് ചോക്ലേറ്റ് കഴിക്കാൻ പാടില്ല എന്ന് നിനക്കറിയാമോ?”
ജെസിയുടെ മുഖത്തു ചെറിയ ഞെട്ടലുണ്ടായി.
“അവന്റെ ബാപ്പാക്ക് പോലും അറിയില്ല.. വീട്ടിലെത്തിയപ്പോഴേക്കും അവനെ നേരെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടി വന്നു. അവിടെവച്ചാണ് ചോക്ലേറ്റ് കഴിച്ച കാര്യം അറിഞ്ഞത്. കുഞ്ഞിന്റെ അത്തരം കാര്യങ്ങൾ പോലും അറിയാത്ത ആളാണ്… എന്നെ ഒഴിവാക്കിക്കൊണ്ട് കുഞ്ഞിനെ ഏറ്റെടുത്ത വളർത്താൻ പോകുന്നത്. ”
അവരുടെ സ്വരത്തിൽ പരിഹാസം കൂടി വന്നു.
“നിന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുന്നത് കണ്ടിട്ട് അയാൾക്ക് വിഷമമാണത്രേ. അതിന്റെ കാരണം ഞാനാണോ? അതോ എന്റെ കുഞ്ഞോ?”
“നീ അമ്മയില്ലാത്ത കുട്ടിയാണത്രേ. അതിന് എന്റെ കുഞ്ഞിന് അമ്മ ഇല്ലാതാകണോ അതോ അച്ഛനില്ലാതാക്കണോ?”
“നിങ്ങൾ രണ്ടുപേരും ഇപ്പോൾ കാണിക്കുന്ന ഈ മിടുക്ക് അന്ന്, പെണ്ണുകാണൽ ദിവസം കാണിച്ചിരുന്നെങ്കിൽ നിങ്ങളുടെ വിവാഹം നടക്കില്ലായിരുന്നോ?”
ജെസ്സി ഉത്തരമില്ലാതെ നിൽക്കുകയാണ്. ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്.
” നാട്ടിൽ അങ്ങനെ പല സംഭവങ്ങളും നടക്കുന്നുണ്ടാകും. അതെല്ലാം കേട്ടിട്ട് രണ്ടുപേരും കൂടെ ഒന്നും പ്ലാൻ ചെയ്യേണ്ട. അയാളെ കൊന്നിട്ട് വിധവയായി ജയിലിൽ കഴിയേണ്ടി വന്നാലും അത് ഞാൻ സമ്മതിക്കില്ല.
നിങ്ങളുടെ പ്രണയത്തിന്റെ സ്മാരകം പണിയേണ്ടത് എന്റെ ജീവിതം വെച്ചിട്ടല്ല”.
ജെസി പെട്ടെന്ന് താഴെക്കിരുന്നു. അതോടെ ബാക്കി രണ്ടു സ്ത്രീകൾ ആ പെൺകുട്ടിയെയും വിളിച്ചു കൊണ്ട് വേഗം തിരിച്ചു പോയി. അവർ കണ്ണിൽ നിന്ന് മറയുന്ന വരെ ഞാൻ നോക്കി നിന്നു.
ബാപ്പ രണ്ടു കയ്യും തലയിൽ വച്ചു കസേരയിൽ കുനിഞ്ഞിരിക്കുകയാണ്. ജെസി താഴെ തറയിൽ ചുരുണ്ടു കിടന്നു കരയുന്നുണ്ട്. ഞാൻ ബാപ്പയെ വിളിച്ചു അത് കാണിച്ചു കൊടുത്തു. ബാപ്പ എഴുന്നേറ്റു വന്നു ജെസ്സിയെ തട്ടി വിളിച്ചു. പിടിച്ചു എഴുനേൽപ്പിച്ച് റൂമിൽ കൊണ്ടു പോയിരുത്തി. ബാപ്പയുടെ റൂമിൽ പോയി കിടന്നു.
രാത്രി എന്തോ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ ആണ് ബാപ്പ റൂമിൽ ഇല്ല എന്നറിയുന്നത്. നോക്കുമ്പോൾ ജെസിയുടെ റൂമിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്. ജെസി പിന്നെയും എന്തെങ്കിലും… ഓടി എത്തിയപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരു മകളും കാണാൻ ആഗ്രഹിക്കാത്തതാണ്.
റൂമിന്റെ മുകൾ ഭിത്തിയിൽ അമ്മയുടെ സാരി വച്ചുണ്ടാക്കിയ കുരുക്ക്, അത് കഴുത്തിൽ ഇട്ട് ടേബിൾ ന്റെ മുകളിലെ കസേരയിൽ കയറി നിൽക്കുന്ന ബാപ്പ, ബാപ്പയുടെ കാലു പിടിച്ചു കരയുന്ന ജെസി. ഞാൻ ഓടി ചെന്നപ്പോൾ ബാപ്പ പറഞ്ഞു.
“ജാസുമോളെ ബാപ്പ പോകാ…
മക്കളെ നന്നായി വളർത്താൻ ബാപ്പാക്ക് പറ്റിയില്ല. തല്ലാനോ വഴക്കു പറയാനോ ഇപ്പോഴും പറ്റണില്ല…
ഞാൻ ഇങ്ങനെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. മോളല്ല മരിക്കേണ്ടത്.. മക്കള് ജീവിച്ചിരിക്കുമ്പോൾ ബാപ്പയാണ് മരിക്കേണ്ടത്. എന്റെ ജെസിമോളുണ്ടാക്കിയ കുരുക്കാണിത്, എനിക്കിത് മതി, എന്റെ മോൾടെ കൈകൊണ്ട്, വേറെയൊന്നും വേണ്ട. നിനക്ക് ഇനി ജെസീണ്ട്, ബാപ്പാക്ക് പകരം. ഈ വീട് ഇനി അവള് നോക്കും. ”
ബാപ്പാടെ കാലില്പിടിച്ചു ജെസി അലറി കരഞ്ഞു. “ജാസു മോളെ കസേര വീഴാതെ പിടിക്ക്… ഞാൻ കെട്ടഴിക്കട്ടെ.. ”
ഞാൻ അത് ശ്രദ്ധിക്കാതെ ടേബിൾന്റെ മുകളിലേക്ക് കയറി. പക്ഷെ കാലു തെറ്റി താഴേക്കു മറിഞ്ഞു വീഴുകയാണുണ്ടായ ത്. ജെസി ഓടി വന്നു പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ഞാൻ വേദന കൊണ്ടുറക്കെ കരഞ്ഞു.
“ജെസി, ജാസൂവിനെയും കൊണ്ടു ഹോസ്പിറ്റലിൽ പൊയ്ക്കോ.. നിങ്ങൾക്കിനി ബാപ്പയില്ല.”
ജെസി വീണ്ടും ബാപ്പയുടെ കാലിൽ പിടിച്ചു കരഞ്ഞു..
. “വേണ്ട ബാപ്പ, ഞങ്ങൾക്ക് ബാപ്പയില്ലാതെ ജീവിക്കാൻ പറ്റില്ല…”
“അതിന് നിനക്ക് ജീവിക്കണോ… മരിക്കാനല്ലേ നീ ഇത് ചെയ്തത്?”
“ഇല്ല ബാപ്പ, ഇനി ഇങ്ങനെ ചെയ്യില്ല… ഒരിക്കലും ചെയ്യില്ല.
ബാപ്പ പറയുന്ന പോലെ ചെയ്യാം. ഞാൻ കോളേജിൽ പൊക്കോളാം.. പഴയ പോലെ എല്ലാം ചെയ്തോളാം. ബാപ്പ ഇറങ്ങി വാ.. അമ്മയെ ഓർത്തിട്ടു ഇറങ്ങി വാ ബാപ്പ.. ”
“ഞാൻ ഓരോ നിമിഷവും നിന്റെ അമ്മയെ ഓർത്തിട്ടാ ജെസി ജീവിക്കുന്നത്. അവള് മരിക്കുന്നതിന് മുൻപും ശേഷവും എന്റെ ഭാര്യ ആയിരുന്നു. അവള് മരിച്ചപ്പോ കൂടെ മരിക്കാൻ എനിക്ക് പറ്റിയില്ല. നീയൊക്കെ കാരണം. ആ ഞാൻ ജീവിച്ചിരിക്കുമ്പോൾ വേറെ ഏതോ ഒരു ത്തനു വേണ്ടി നിനക്ക് മരിക്കണമല്ലേ ജെസി…”
“വേണ്ട ബാപ്പ, എനിക്ക് ആരെയും വേണ്ട… നിങ്ങളെ രണ്ടുപേരെയും മതി.”
ജെസി തളർന്നു താഴേക്ക് ഇരുന്നു. ബാപ്പ സൂക്ഷിച്ചു കഴുത്തിലെ കെട്ടഴിച്ചു, ജെസി വേഗം എഴുന്നേറ്റ് കസേരയിൽ പിടിച്ചു. ജെസിയുടെ തോളിൽ കൈ വച്ചു ബാപ്പ താഴെ ഇറങ്ങി എന്റെയടുത്തേക്ക് നടന്നു വന്നു. ഞങ്ങളുടെ പഴയ ജീവിതത്തിലേ ക്ക്.
………………………………………………………………..
നോവുകൾ കൂടി പങ്കു വയ്ക്കുമ്പോൾ പ്രണയത്തിനു മാധുര്യമേറുന്നു.
ടേബിളിന്റെ മുകളിൽ നിന്നുള്ള വീഴ്ചയിൽ എന്റെ ശരീരത്തിൽ പല ഭാഗത്തും ഉളുക്കും ചതവും ഒക്കെ ആയിട്ടുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എന്റെ കൂടെ ഇരിക്കുകയാണ് ബാപ്പ. മുറിയിൽ ഉണ്ടായിരുന്ന ചില ബന്ധുക്കൾ പോയിക്കഴിഞ്ഞപ്പോൾ ജെസ്സി അവരുടെ കൂടെ ഭക്ഷണം വാങ്ങാൻ ഇറങ്ങി. രണ്ടുദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആയി വീട്ടിൽ പോയി റസ്റ്റ് എടുക്കാം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അന്ന് രാത്രി ആശുപത്രിയിൽ എത്തിയപ്പോൾ എന്തോ എടുക്കാൻ വേണ്ടി ടേബിളിന്റെ മുകളിൽ കയറി വീണെന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്.
എല്ലാവരും പോയപ്പോൾ ഞാൻ ബാപ്പയോട് ചോദിച്ചു.
“എന്നാലും ബാപ്പ, ബാപ്പയ്ക്ക് വല്ലതും പറ്റിയാൽ പിന്നെ ഞങ്ങൾക്ക് ആരാണ് ഉള്ളത്. ജെസ്സിയുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും. ജെസ്സി എന്നെ ശ്രദ്ധിക്കുക പോലുമില്ല”.
“എന്നിട്ട് ഇപ്പോ ജെസ്സി നിന്നോട് അങ്ങനെയാണോ പെരുമാറുന്നത്. ”
” അല്ല…ഇപ്പോൾ പഴയ ജെസ്സി ആണ്. എന്നാലും അപ്പോൾ ബാപ്പ അങ്ങനെ ചെയ്തതു കൊണ്ടല്ലേ. അല്ലാതെ ബാപ്പക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ… ഞാനും കൂടെ മരിച്ചേനെ”. ഞാൻ കരയാൻ തുടങ്ങി.
”എന്താ ഇത് ജാസു, നിന്റെ ബാപ്പാക്ക് അങ്ങനെ വല്ലതും പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ബാപ്പ വളരെ കെയർഫുൾ ആയിട്ടല്ലേ എന്തും ചെയ്യാറുള്ളൂ. “
”കെയർഫുൾ ആയിട്ട് എന്താ….? മരിക്കാനോ?”
” അതല്ല അന്ന് അവിടെ വച്ച് ചെയ്ത കാര്യങ്ങൾ. എല്ലാം സൂക്ഷിച്ചാ ചെയ്തതെന്ന്… അതൊന്നും മരിക്കാൻ വേണ്ടി ചെയ്തതല്ല ജാസു മോളെ. ”
“പിന്നെ… നമ്മുടെ ജെസ്സിയെ ഒന്ന് നേരെയാക്കാൻ.. അപ്പോൾ ബാപ്പയ്ക്ക് അങ്ങനെയാ തോന്നിയത്… ”
“അപ്പോൾ അതൊക്കെ ബാപ്പയുടെ അഭിനയമായിരുന്നോ…?”
“പിന്നല്ലാതെ, എന്റെ ജാസുമോളെ ഇട്ടിട്ട് ഞാൻ അങ്ങനെ ചെയ്യോ…?”
“എന്നാലും അങ്ങനെയൊക്കെ ചെയ്യു മ്പോൾ വല്ലതും സംഭവിച്ചിരുന്നെങ്കിലോ “?
“അതിന് ബാപ്പയിത് ആദ്യമായിട്ടല്ലല്ലോ ചെയ്യുന്നത്…”
“പിന്നെ, മുൻപ് എപ്പോഴാ ചെയ്തത്…”?
“ഓ അതോ, അത് നിന്റെ അമ്മയെ കൊണ്ട്.. കല്യാണത്തിന് സമ്മതിപ്പിക്കാൻ പണ്ട് ഇങ്ങനെയൊരു നാടകം കളിച്ചിട്ടുണ്ട്…”
“അയ്യേ…ബാപ്പ, എന്തു പണിയാ കാണിച്ചത്..? ”
” എന്താ ”
“…..ഇങ്ങനെയായിരുന്നോ ബാപ്പ അമ്മയെ പ്രൊപ്പോസ് ചെയ്തത്…?”
“ എന്റെ ജാസു, അത് പ്രൊപ്പോസ് ചെയ്തതല്ല.. അതൊക്കെ അതിനു രണ്ടുകൊല്ലം മുൻപേ കഴിഞ്ഞിരുന്നു. ”
“പിന്നെ..എന്തിനാ അങ്ങനെ ചെയ്തത് ”
“പിന്നെയാണ് അമ്മയുടെ അസുഖത്തെപ്പറ്റി അറിയുന്നത്. അന്ന് അതൊക്കെയറിഞ്ഞപ്പോൾ അമ്മ എന്നെ തേക്കാൻ നോക്കി… കല്യാണം വേണ്ട, കല്യാണം കഴിക്കുന്നില്ല…എ ന്നെക്കാൾ നല്ല പെൺകുട്ടിയെ കിട്ടും എന്നൊക്കെ. ”
“എന്നിട്ട് ”
” ചികിൽസിക്കാം വരുന്നിടത്തു വച്ചു കാണാം എന്നൊക്കെ പലതവണ പറഞ്ഞു നോക്കിയിട്ടും രക്ഷയില്ലാതെ വന്നപ്പോൾ.. അവസാനത്തെ അടവെടുത്തു. അതിൽ വീണു. പിന്നെ വരുന്നിടത്ത് വച്ച് കാണാം എന്ന് അമ്മയും തീരുമാനിച്ചു. ”
“എന്നിട്ട്”
പെട്ടെന്ന് ജെസ്സി അകത്തേക്ക് കയറി വന്നു. ബാപ്പ പറഞ്ഞുകൊണ്ടിരുന്നത് പെട്ടെന്ന് നിർത്തി.
ജെസ്സി ഞങ്ങൾ രണ്ടുപേരെയും മാറിമാറി നോക്കി.
ബാപ്പ തുടർന്നു പറഞ്ഞു.
“എന്നിട്ടാണ് ഞങ്ങൾ രണ്ടുപേരും കൂടി ഒളിച്ചോടിയത്. ഞാനും നിങ്ങളുടെ അമ്മയും. ”
ജെസ്സി മുറിയിലുള്ള ചെറിയ ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കാൻ തുടങ്ങി. ”
” കോയമ്പത്തൂരിൽ നിന്നോ…?”
” ആ.. പക്ഷേ ഇങ്ങോട്ട് അല്ല”
” ഇങ്ങോട്ട് ആരെങ്കിലും അന്വേഷിച്ചു വന്നാലോ. വേറെ ഒരു സ്ഥലത്ത് രണ്ടു പേർക്കും ജോലി ശരിയാക്കിയിട്ടാണ് മുങ്ങിയത്. ”
” അപ്പോ വെൽ പ്ലാൻഡ് ആയിരുന്നല്ലേ?”
” പിന്നെ, ഞങ്ങൾ രണ്ടുപേരും കൂടി തന്നെയാണ് ഞങ്ങളുടെ ജീവിതം പ്ലാൻ ചെയ്തത്.
കല്യാണം, വീട്, കുട്ടികൾ അതിന്റെ കൂടെ അമ്മയുടെ ചികിത്സ എല്ലാം.
വീട്ടിൽ താമസിക്കാതെ വേറെ വീടെടുത്ത് മാറി താമസിച്ചതും ആ പ്ലാനിൽ തന്നെയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ നാട്ടിൽ പൂട്ടിക്കിടന്നിരുന്ന ആ വീട് വാങ്ങാൻ ഞാൻ ശ്രമം തുടങ്ങിയിരുന്നു.
അല്ലാതെ ജാതിയും മതവും ഒന്നും നോക്കാതെ തമിഴ്നാട്ടിൽ നിന്നും ഉള്ള ഒരു പെൺകുട്ടിയെ നമ്മുടെ തറവാട്ടിലേക്ക് കയറ്റുമായിരുന്നു എന്ന് തോന്നുന്നുണ്ടോ. കയറ്റിയാൽ തന്നെ നിങ്ങളുടെ അമ്മയ്ക്ക് അവിടെ സ്വസ്ഥത കിട്ടും എന്ന് തോന്നുന്നുണ്ടോ.
അസുഖം ഉണ്ടെന്നറിഞ്ഞിട്ടും എന്റെ ഉറപ്പിലാണ്, എന്നെ വിശ്വസിച്ചാണ് അമ്മ കൂടെ വന്നത്. അപ്പോൾ ഞാൻ നന്നായി നോക്കണ്ടേ. ”
ജെസ്സി പെട്ടെന്ന് തിരിഞ്ഞ് ബാപ്പയെ നോക്കി..
ബാപ്പ പറഞ്ഞിരുന്നത് നിർത്തി…
”ബാപ്പ ഭക്ഷണം കഴിച്ചോളൂ, ജാസു മോൾക്ക് ഞാൻ കൊടുക്കാം. “
ബാപ്പ കൈ കഴുകാൻ എഴുന്നേറ്റു.
“അമ്മയുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നോ ബാപ്പ?”
അത് ജെസ്സിയാണ് ചോദിച്ചത്..
ബാപ്പയുടെ മുഖത്ത് വിടർന്ന ചിരി കണ്ടു എനിക്ക് സന്തോഷമായി. ബാപ്പ വീണ്ടും ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങി.
“അമ്മയുടെ അപ്പാവുമായി ഞാനൊരു അടുപ്പം ഉണ്ടാക്കിയിരുന്നു. ഒരു സാധു മനുഷ്യനായിരുന്നു നിങ്ങളുടെ അമ്മയെപ്പോലെ തന്നെ. അസുഖത്തിന്റെ കാര്യം അറിഞ്ഞതിനു ശേഷം അവളെ ഓഫീസിൽ കാണാതായപ്പോൾ അദ്ദേഹത്തിനോടാണ് ഞാൻ കാര്യങ്ങൾ തിരക്കിയത്. ഞങ്ങളുടെ കാര്യം തുറന്നു പറയുകയും ചെയ്തു. അദ്ദേഹത്തിന് മകളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പിനെ ഭയമുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് രജിസ്റ്റർ മാരേജിനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കി തന്നത്. അവരുടെ അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചത്. അവർ രണ്ടുപേരും ആയിരുന്നു സാക്ഷികൾ. ഞങ്ങൾ പിന്നീട് ആ നാട്ടിലേക്കോ അവർ ഈ നാട്ടിലേക്കോ വന്നിട്ടില്ല. നിങ്ങളുടെ അമ്മയ്ക്ക് കാണണമെന്ന് തോന്നുമ്പോൾ മറ്റുചില സ്ഥലങ്ങളിൽ വച്ച് അവരെ കണ്ടിരുന്നു അതും വളരെ രഹസ്യമായി. ജെസ്സി മോൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അമ്മയെ പിന്നീട് കാണാൻ സാധിച്ചിട്ടില്ല.”
”ബാപ്പ കഴിയ്ക്.. “
“വേണ്ട… നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ എടുത്തു തരാം. അത് കഴിഞ്ഞിട്ട് മതി എനിക്ക്. ”
കഴിഞ്ഞ ജന്മത്തിലെങ്ങോ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ന് തോന്നി. രണ്ടുപേർക്കും ബാപ്പ ഭക്ഷണം തന്നു. ഒരുപാട് തമാശകൾ പറഞ്ഞു ചിരിപ്പിച്ചു. ഞങ്ങളുടെ പഴയ ജെസി തിരിച്ചു വന്നത് പോലെ തോന്നിയെങ്കിലും ചില സന്തോഷമൊക്കെ അഭിനയമാണെന്ന് തോന്നി. ഉള്ളിൽ വിഷമം ഉണ്ടായിരിക്കണം. എന്റെ ആ തോന്നൽ ഞാൻ ബാപ്പയോട് പറഞ്ഞു, ബാപ്പ പറഞ്ഞത് അതിനെല്ലാം സമയം എടുക്കും എന്നാണ്.
ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നതിനു ശേഷം ഡോക്ടറുടെ നിർദേശ പ്രകാരം ബാപ്പ ജെസ്സിയോട് കോളേജിൽ ജോയിൻ ചെയ്യുന്നത് കുറച്ചുനാൾ കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു. പകരം ഇപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ പോകണമെന്ന് പറഞ്ഞു, ഒപ്പം യോഗ ക്ലാസിനും ചേർത്തു. കൂടാതെ സ്കൂളിൽ പോകാൻ കഴിയാത്തത് കൊണ്ട് എന്റെ എന്റെ ക്ലാസ് നോട്ടുകൾ എടുക്കുന്നതും അത് എന്നെ പഠിപ്പിക്കുന്നതും ജെസിയുടെ ചുമതലയായി. എല്ലാ കാര്യങ്ങളും ജെസ്സി വളരെ ഭംഗിയായി തന്നെ ചെയ്തു.
ഒരു ദിവസം ബാപ്പ എന്നെയും ജെസ്സിയെയും കൂട്ടി ഒരു ഡ്രൈവിന് പോയി. പക്ഷേ നേരെ പോയത് ഒരു വീട്ടിലേക്കാണ്. അവർ വാതിൽ തുറന്നപ്പോഴാണ് മനസ്സിലായത് ഷൈനിന്റെ ഭാര്യയും കൂടെ വന്ന സ്ത്രീകളും ഉള്ള വീടാണെന്ന്. അത് ഷൈനിന്റെ ഭാര്യയുടെ വീട് ആകണം. ബാപ്പ ഞങ്ങളെ കാറിൽ തന്നെ ഇരുത്തി അവരോട് എന്തൊക്കെയോ സംസാരിച്ചു. ഒടുവിൽ അവർ ബാപ്പയുടെ കൂടെ കാറിനടുത്തേക്ക് വന്നു. ഷൈനിന്റെ ഭാര്യ ജെസ്സിയോട് ഒന്നും തന്നെ സംസാരിച്ചില്ല. വെറുതെ ഒന്ന് പുഞ്ചിരിച്ചു. ജെസ്സി അവരോട് സോറി പറഞ്ഞു. ആ പെൺകുട്ടി തലയാട്ടി കൊണ്ട് ജെസ്സിയുടെ തോളിൽ ഒന്ന് തട്ടിഅകത്തേക്ക് പോയി. അപ്പോഴേക്കും ജെസ്സിക്ക് ഡ്രൈവിങ്ങിന് പോകാനുള്ള സമയമായിട്ടുണ്ടായി രുന്നു.
ഗ്രൗണ്ടിനടുത്ത് കാർ നിർത്തി. ജെസ്സിയും ബാപ്പയും പുറത്തിറങ്ങി. ഞാൻ കാറിൽ തന്നെ ഇരുന്നു. ജെസ്സി പതുക്കെ മുൻപോട്ട് നടന്നു. ബാപ്പ അടുത്തുള്ള ഒരു കാറിന്റെ സൈഡിൽ നിന്നയാളെ കൈകാട്ടി വിളിക്കുന്നത് കണ്ടു. അടുത്തേക്ക് വന്നപ്പോഴാണ് അത് ഷൈൻ ആണെന്ന് മനസ്സിലായത്.
“ഷൈൻ എന്താ ഇവിടെ?”
” അത് ഞാൻ ഒരാളെ കാണാൻ…”
“ഷൈൻ, അവൾ പഠിക്കുന്ന സമയത്ത് നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല, നിന്റെ വീട്ടുകാർക്കാണ് അവളുടെ അമ്മ മറ്റൊരു മതത്തിലാണ്, അസുഖക്കാരിയാണ് എന്നുള്ള കാരണം ഒക്കെ പറഞ്ഞു എതിർപ്പുണ്ടായിരുന്നത്. ആരൊക്കെ എതിർത്താലും നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നീ ധൈര്യം കാണിച്ചിരുന്നെങ്കിൽ അവൾ നിന്റെ കൂടെ നിൽക്കുമായിരുന്നു. പകരം നീ അവളെ ഫോൺ ചെയ്ത് എല്ലാം മറക്കണം എന്ന് പറഞ്ഞു. പിന്നീട് അവൾക്കെന്തു സംഭവിച്ചു എന്ന് അന്വേഷിച്ചില്ല. ഒടുവിൽ വർഷങ്ങൾ കഴിഞ്ഞു നിനക്കു ഭാര്യയും ഒരു കുഞ്ഞുമുണ്ടായതിനു ശേഷം പിന്നെ എങ്ങനെയാണ് അവളെ ഓർത്തു വിഷമം തുടങ്ങിയത്. ”
ഷൈനിന്റെ മുഖത്തെ പതർച്ച പ്രകടമായി കാണാമായിരുന്നു.
ബാപ്പ വീണ്ടും പറഞ്ഞു.
“ജെസ്സി ആണ് എന്നോട് ഷൈൻ അവളെ കാണാനും സംസാരിക്കാനും ശ്രമിച്ചു എന്നും അത് വേണ്ട എന്ന് പറയണം എന്നും പറയാൻ ഏൽപ്പിച്ചത്. ”
ഷൈൻ തിരിച്ചൊന്നും പറയാതെ ദൂരേക്ക് നോക്കി.
“നോക്ക്, നീ നല്ലൊരു കാമുകൻ ആയിരുന്നില്ല, അതുകൊണ്ട് എന്റെ മകൾ ഒരുപാട് വിഷമിച്ചു. അതിൽ ഞാൻ നിന്നെ മാത്രം കുറ്റപ്പെടുത്തുന്നില്ല.
എന്നാൽ ഇപ്പോൾ നീ നല്ലൊരു ഭർത്താവ് കൂടിയല്ല എന്ന് തെളിയിച്ചു കൊണ്ടിരി ക്കുകയാണ്. അതുകാരണം നിന്റെ ഭാര്യ വിഷമിച്ചു കൊണ്ടിരിക്കുന്നു. അതിൽ എന്റെ മകൾ കൂടെ ഉൾപ്പെട്ടു പോയിരുന്നു. ആ തെറ്റ് ഇപ്പോൾ അവൾ തിരുത്തിയിട്ടുണ്ട്. അടുത്തത് നിന്റെ ഊഴമാണ്. ഇനി നാളെ നല്ലൊരു പിതാവ് അല്ല എന്ന് നിന്റെ മകളെ കൊണ്ട് കൂടി പറയിപ്പിക്കാതിരിക്കാൻ ശ്രമിക്കു. ”
ഷൈൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
“ഒന്ന് നിൽക്കൂ”. ബാപ്പ വീണ്ടും വിളിച്ചു.
ഷൈൻ തിരിഞ്ഞുനോക്കി.
“ഇനി ഇതിന് പിറകിൽ നിനക്ക് മറ്റു വല്ല ദുരുദ്ദേശവും ആണെങ്കിൽ…”
ഒരു നിമിഷം ഷൈൻ ന്റെ മുഖത്തേക്ക് നോക്കി നിന്ന ശേഷം ബാപ്പ തിരിച്ചു വന്നു. കാറിൽ കയറി.
………………………………………..
തിരിച്ചറിവാണ് പ്രണയത്തെ, പ്രണയത്തെ മാത്രമല്ല ഏതൊന്നിനെയും ജീവിതത്തിൽ അർത്ഥവത്താക്കുന്നത്.
ഒരു ദിവസം രാത്രി മേശപ്പുറത്തിരുന്ന ജെസിയുടെ ഡയറിയിൽ അവസാനത്തെ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു.
‘ എത്ര തീവ്രമായ പ്രണയത്തിന്റെ പേരിലാണെങ്കിലും മറ്റൊരാൾക്ക് അല്ലെങ്കിൽ മറ്റൊരാളുടെ ഓർമകളിൽ അടിമപ്പെട്ടു സ്വയം ഇല്ലാതാകുകയോ സ്വന്തം ജീവിതം ത്യജിക്കുകയോ ചെയ്യുന്നതിനെ എത്ര മഹത്വവത്കരിച്ചാലും അതിലൊരു നീതികേടുണ്ട്. സ്വയം കണ്ണടച്ച് ഉണ്ടാക്കുന്ന ഇരുട്ടിൽ ഏതെല്ലാം കാല്പനികതയുടെ വർണ്ണങ്ങൾ ചാലിച്ചാ ലും അതൊരിക്കലും ജീവിതത്തിനു നിറം പകരില്ല. പ്രണയിക്കാനായ് മാത്രമല്ല നാം ഭൂമിയിലേക്ക് വരുന്നത് “
അതിനു താഴെ എനിക്ക് പരിചിതമായ മറ്റൊരു കൈപ്പടയിൽ രണ്ടു വരികൾ കൂട്ടി ചേർത്തിരുന്നു.
“ഏതൊരാൾക്കും പ്രണയത്തിനു മുൻപും അതിനു ശേഷവും ഒരു ജീവിതമുണ്ട്. ആ ജീവിതത്തോടുള്ള പ്രണയം കാത്തു സൂക്ഷിക്കുന്ന കാലത്തോളം നഷ്ടപ്പെട്ടതി നേക്കാൾ മനോഹരമായ ചിലതെല്ലാം നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ”
#പ്രണയം #നഷ്ടപ്രണയം


12 Comments
Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
🥰🥰
നല്ല എഴുത്ത്. ❤️❤️
👌👌👌
🙏
നല്ല കഥ
Thank you pavithra
നല്ല രചന
Thank you Joyce
Thank you💐💐… Sunanda mahesh & suma jayamohan
ഇഷ്ട്ടായി 😍
എത്ര മനോഹരമായി എഴുതിയിരിക്കുന്നു ഗ്രീഷ്മാ ❤️ഒത്തിരിയൊത്തിരി ഇഷ്ടമായി.👌🌹