ഇരുട്ടിനെ കിറിമുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി ചന്ദ്രപ്രഭ കണ്ടു. അതു അയാൾ തന്നെയാണ് എന്നു മനസ്സു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി.
പതിനെട്ടു വർഷങ്ങൾക്കൂ ശേഷമുള്ള കണ്ടുമുട്ടൽ. അവൾ വിയർക്കുന്ന ദേഹം സാരിത്തലപ്പ് കൊണ്ടു അമർത്തി തുടച്ചു കൊണ്ടു ഡ്രൈവിങ്ങ്സീറ്റിൽ ഇരിക്കുന്ന ഭർത്താവിനെ തൊട്ടുവിളിച്ചു. എന്നിട്ടു പുറത്തേക്കു കൈചുണ്ടികൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.
“ഉണ്ണിയേട്ടാ അവിടെ റോഡിൽ ഞാൻ അയാളെ കണ്ടു.”
പേടിച്ചരണ്ട അവളുടെ മുഖം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്.
“ആരെ? ആരെയാണ് നീ അവിടെ കണ്ടത്? ഒരുകൈ കൊണ്ടു അവളെ പിടിച്ചുകുലുക്കികൊണ്ടു അദ്ദേഹം ചോദിച്ചു.
“കാശിയെ ഞാൻ കണ്ടു. ” അവളുടെ മറുപടി വളരെ പതുക്കെ ആയിരുന്നു.
“കാശിയേയോ?” ആ സ്വരത്തിലും ഒരു ഭയം ഉണ്ടായിരുന്നു.
പിന്നെ അവളെ സമാധാനിപ്പിക്കാൻ എന്നോണം അദ്ദേഹം ഒന്നു ചിരിച്ചു.
എന്നിട്ടു പറഞ്ഞു, “അതു എങ്ങിനെ സംഭവിക്കും പ്രഭേ? കാശി അങ്ങു ദുരെ ഉള്ള ഏതോ ജയിലിൽഅല്ലേ? നമ്മൾ ഇവിടെ ഉണ്ടെന്നു അയാൾ എങ്ങിനെ അറിയാനാണ്? എന്നു മാത്രമല്ല നമ്മൾ ഒരു ഉപദ്രവവും അങ്ങോട്ട് ചെയ്തിട്ടും ഇല്ല.”
അവളെ ഒന്നു നോക്കിയശേഷം വീണ്ടും അദ്ദേഹം ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു. പക്ഷേ അപ്പോഴും ഒരു ഉൽക്കണ്ഠ ആ മുഖത്തു അവൾ കണ്ടു.
അവൾ ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാഞ്ഞിട്ടു കൂടി അവളുടെ മനസ്സിലേക്ക് കാശി എന്ന കാശിനാഥൻ കയറിവന്നു.
ജനിച്ചപ്പോൾ തന്നെ അമ്മ നഷ്ടപെട്ട അവൾക്കു അച്ഛനായിരുന്നു എല്ലാം. ബിസനസ്സ്കാരനായ അച്ഛൻ അവൾക്കു വേണ്ടി ഒരു പാടു സമ്പാദിച്ചുകൂട്ടി. പഠിത്തത്തിൽ വലിയ കഴിവ് ഒന്നും ഇല്ലാത്ത അവൾക്കു വേണ്ടി ഡിഗ്രി കഴിയുന്നതിന്റെ മുൻപേ തന്നെ അച്ഛൻ വിവാഹലോചന തുടങ്ങി. അങ്ങനെ മാട്രിമോണിയൽ വഴി ആണ് ഒരു പ്രൊപോസൽ കിട്ടിയത്. ബിസ്സനസ് മാനേജ്മെന്റ് കഴിഞ്ഞ ഒരാൾ. അച്ഛനും അമ്മയും ഇല്ല. അമ്മാവന്റെ സംരക്ഷണയിൽ ആണ്. കാണാനും നല്ല സുന്ദരൻ. കാശിനാഥൻ എന്ന ആ പയ്യനെ അച്ഛന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അച്ഛൻ ഒരു കൂട്ടുകാരനെയും കൂട്ടി കാശിയുടെ വീട്ടിലേക്കു പോയത്.
അവളുടെ വീട്ടിന്റെ അത്ര വലിപ്പമൊന്നുമില്ലെങ്കിലും നല്ല ഒരു വീട്. അമ്മാവനും സൗമ്യനായ ഒരാൾ. വിനയത്തോടെ ഉള്ള പെരുമാറ്റം. ആരെയും ആകർഷിക്കുന്ന സംസാരരീതി. ഇതൊക്കെ കണ്ടപ്പോൾ കാശിതന്നെ മതി മരുമകനായിട്ടു എന്നു അച്ഛൻ തീരുമാനിച്ചു. ഒരു മാസം കൊണ്ടു വിവാഹവും കഴിഞ്ഞു. കല്യാണത്തിന് ശേഷം കാശിയുടെ താമസം ചന്ദ്രപ്രഭയുടെ വിട്ടിൽ ആയി. അച്ഛന് അതു വലിയ സന്തോഷമായിരുന്നു. കാരണം മോള് എന്നും കൂടെ ഉണ്ടാവുമല്ലോ.
അച്ഛൻ ബിസിനസ്സ് ഓരോന്നായി കാശിയെ എല്പിച്ചു തുടങ്ങി. ആദ്യമൊക്കെ ആത്മാർത്ഥമായിട്ടു തന്നെയാണ് കാശി കാര്യങ്ങൾ ചെയ്തത്. നല്ല ലാഭവും ആയിരുന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ബിസ്നസ്സ് ഒരു പാടു പുരോഗമിച്ചു. അതോടൊപ്പം കാശിക്കൂ കൂട്ടുകാരും കൂടി. പല കാര്യങ്ങൾക്കും അച്ഛനെ അവഗണിച്ചു തുടങ്ങി. മാത്രമല്ല അച്ഛൻ അറിയാതെ ബിസിനസിൽ പല തിരിമറികളും അയാൾ നടത്തി. ക്രമേണ അയാൾ ഡ്രിങ്ക്സിനും മയക്കൂമരുന്നിനും അടിമയായതോടെ ബിസിനസിൽ നഷ്ടങ്ങൾ വരാൻ തുടങ്ങി. താൻ നേടിയത് ഓരോന്നായി നശിക്കുന്നത് അച്ഛന് സഹിക്കാൻ ആയില്ല.
വീട്ടിൽ എന്നും വഴക്കായി. പക്ഷെ അച്ഛനോടുള്ള ദേഷ്യം അയാൾ തീർത്തത് ചന്ദ്രപ്രഭയോടായിരുന്നു. എന്നും അടിയും വഴക്കും.
ജീവനായി കരുതുന്ന മകളുടെ ജീവിതം തകരുന്നത് കണ്ടു നിൽക്കാൻ ആ അച്ഛന് സാധിക്കുമായിരുന്നില്ല. അങ്ങനെ വിവാഹം കഴിഞ്ഞു ഒരു വർഷമാവുമ്പോഴേക്കും അദ്ദേഹം ആ തീരുമാനത്തിലെത്തി. ഡിവോഴ്സ്. പക്ഷേ കാശിക്കു ആ തീരുമാനം സമ്മതമായിരുന്നില്ല. നിർബന്ധം കൂടി വന്നപ്പോൾ അയാൾ തന്നെ ഒരു വഴി പറഞ്ഞു ടൗണിൽ ചന്ദ്രപ്രഭയുടെ പേരിലുള്ള ഷോപ്പിംഗ്കോംപ്ലക്സ് കാശിയുടെ പേരിലേക്ക് മാറ്റണം. സ്വന്തം മകളുടെ ജീവിതത്തോളം വലുതായിരുന്നില്ല ഒന്നും ആ അച്ഛന്. അങ്ങിനെ ചന്ദ്രപ്രഭ, കാശിയിൽ നിന്നും വിവാഹമോചനം നേടി. പിന്നെ കാശിയെ കുറിച്ചു വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
മാസങ്ങൾ കഴിഞ്ഞു. അച്ഛൻ ബിസിനസ്സിൽ പൊയ്പോയത് ചിലതു തിരിച്ചു പിടിച്ചു തുടങ്ങി. എങ്കിലും മോളെ കുറിച്ചോർക്കുമ്പോൾ സങ്കടം തന്നെ ആയിരുന്നു.
ഒരു ദിവസം ശാന്ത ചിറ്റ അവളുടെ വിട്ടിൽ വന്നു. അച്ഛന്റെ ഇളയ അനിയത്തി. സംസാര ത്തിനിടയിൽ അവർ വന്ന കാര്യം പറഞ്ഞു. അവരുടെ മകൻ ഉണ്ണിക്കു ചന്ദ്രപ്രഭയെ പണ്ടേ ഇഷ്ടമാണ്. അമ്മാവനോട് ചോദിക്കാനുള്ള പേടികൊണ്ടു ചോദിച്ചില്ല എന്നു മാത്രം. ഇപ്പോഴും അവൻ കല്യാണത്തിനു ഒരുക്കമാണ്, എല്ലാവർക്കും സമ്മതമാണെങ്കിൽ.
പിന്നെ അച്ഛൻ ഒന്നും ആലോചിച്ചില്ല. ചന്ദ്രപ്രഭക്കും ഇഷ്ടം തന്നെ ആയിരുന്നു ഉണ്ണിയേട്ടനെ. അവളുടെ ആഗ്രഹം പോലെ ലളിതമായി അടുത്തുള്ള കാവിൽ വെച്ചായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞു ഒരാഴ്ച ആയപ്പോൾ ആയിരുന്നു പെട്ടന്നു കാശി ഒരു ദിവസം ആ വീട്ടിലേക്കു വന്നത്. ആ വീട്ടിൽ അയാൾക്ക് വരാൻ ഒരു അധികാരവും ഇല്ല എന്നും ഇറങ്ങിപോവണം എന്നും പറഞ്ഞു അച്ഛൻ വഴക്കായി. പക്ഷേ അയാൾ പറഞ്ഞതു മറ്റൊന്നായിരുന്നു. അയാൾ കൂടി ജോലി ചെയ്തിട്ടാണ് ബിസ്നസ്സിൽ പലതും നേടിയത്. അതു കൊണ്ടു അതിന്റെ പങ്ക് അയാൾക്ക് കിട്ടണം. അങ്ങിനെ പറഞ്ഞു വലിയ ബഹളമായി.
അവളുടെ അച്ഛൻ പോലിസിനെ വിളിക്കാൻ തുടങ്ങുമ്പോൾ കാശി അദ്ദേഹത്തെ പിടിച്ചു തള്ളി. ഉമ്മറത്തെ ഗ്രനേറ്റ് തൂണിൽ ശക്തിയിൽ തലയിടിച്ചു അദ്ദേഹം വീണു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മൂന്നാമത്തെ ദിവസം മരിക്കുകയായിരുന്നു. കാശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലേക്ക് പോവുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു.
“ഞാൻ തിരിച്ചു വരും ഉണ്ണിയെ കൊല്ലാൻ.. അവളുടെ കൂടെ അവൻ ജീവിക്കണ്ട”
കാർ വീട്ടിൽ എത്തിയിട്ടും അവൾ മറ്റേതോ ലോകത്തായിരുന്നു. മേല് കഴുകിയതും ഡിന്നർ എടുത്തു വച്ചതും യാന്ത്രികമായിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ അവളോട് ഭർത്താവ് പറഞ്ഞു.
“പ്രഭേ നീ വെറുതെ പേടിക്കണ്ട. ഒന്നും സംഭവിക്കില്ല. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഈശ്വരൻ എന്നും നിരപരാധികളുടെ കൂടെ ഉണ്ട്. “
അവൾക്കു കിടന്നിട്ടു ഉറക്കം വന്നതേ ഇല്ല. അച്ഛന്റെ മുഖമായിരുന്നു മനസ്സിൽ. എപ്പോഴോ ഒന്നു മയങ്ങിയപ്പോൾ കാശി വന്നതും അവളുടെ ഭർത്താവിനെ കൊല്ലുന്നതും സ്വപ്നം കണ്ടു അവൾ ഞെട്ടി ഉണർന്നു. പിന്നെ പുലർകാലത്തു എപ്പോഴോ ആണ് ഒന്നു ഉറങ്ങിയത്.
രാവിലെ ആരോ വിളിക്കുന്നത് കേട്ടാണ് അവൾ ഉണർന്നത്. അതു അവളുടെ ഭർത്താവായിരുന്നു.. കയ്യിൽ ഉള്ള പത്രം അദ്ദേഹം അവളുടെ കൈയിൽ കൊടുത്തപ്പോൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അവൾ നോക്കി.
“അജ്ഞാതൻ ലോറിയിടിച്ചു മരിച്ചു “
പിന്നെ അവൾ നോക്കിയത് താഴെ കൊടുത്ത ഫോട്ടോയിൽ ആയിരുന്നു. അതിനു ശേഷം അവളുടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അദ്ദേഹം പതുക്കെ പറഞ്ഞു.
“അതേ പ്രഭേ. ദൈവം നിതിമാനാണ്. വൈകിയാലും അദ്ദേഹം നീതി നടപ്പാക്കിയിരിക്കും. അവൾ അതുകേട്ടു ഭർത്താവിന്റെ അടുത്തേക്ക് ചേർന്നിരുന്നു. അപ്പോഴും ആ മുഖത്തു അതേ പുഞ്ചിരി ഉണ്ടായിരുന്നു. ആശ്വാസത്തിന്റെ പുഞ്ചിരി.
#എന്റെരചന – നീതി


4 Comments
👏👍❤
നല്ല കഥ.
👌👌
നന്നായി എഴുതി 👌💗🥰
നല്ല കഥ❤️👌🌹