എന്തോ വീണതു പോലെയുള്ള ശബ്ദം കേട്ടപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. പതിവായുള്ള പ്രഭാത സവാരിയുടെ ഒരുക്കത്തിലായിരുന്നു ഹരിയേട്ടൻ.
“കുറച്ചു നേരം കൂടി കിടന്നോളു ഉഷേ, നേരം വെളുത്തു വരുന്നതേ ഉള്ളു. ഞാൻ വാതിൽ പുറത്തു നിന്നു അടച്ചിട്ടു പോവാം ”
അതും പറഞ്ഞു ഹരിയേട്ടൻ പുറത്തേക്കു പോയപ്പോൾ ഞാൻ പുതപ്പ് വലിച്ചു ഒന്നുടെ പുതച്ചു കണ്ണുകൾ അടച്ചു കിടന്നെങ്കിലും ഉറക്കമൊന്നും വന്നില്ല.
ഹരിയേട്ടന്റെ ഒപ്പം ഞാൻ ചേർന്നിട്ടു ഇപ്പോൾ വർഷങ്ങൾ ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഒരിക്കൽ എന്റെ മോഹങ്ങൾക്കൊപ്പം ജീവിതവും തകർന്നു വീണപ്പോൾ രക്ഷകനായി എത്തിയതാണു ഹരിയേട്ടൻ. അച്ഛന്റെ നിർബന്ധവും കൂടി ആയപ്പോൾ, ഇനി മുതൽ ഇതാണ് എന്റെ ലോകം. ഈ കൂടെയാണ് ഇനിയുള്ള എന്റെ ജീവിതം എന്ന തീരുമാനം സ്വയം എടുത്തു. അതു ഇപ്പോഴും ശാന്തമായി തന്നെ ഒഴുകികൊണ്ടിരിക്കുന്നു.
പഠിക്കാൻ ഇഷ്ടമുള്ളതു കൊണ്ടു പഠിക്കണം നല്ല ജോലി നേടണം. ഒരു പാടു ഉയരത്തിൽഎത്തണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ.
പ്രീ ഡ്രീഗ്രീ എക്സാം കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങളുടെ ഒരു അകന്ന ബന്ധത്തിൽ ഉള്ള ഒരു ചേച്ചി വിട്ടിൽ വന്നു. സംസാരിക്കുന്ന കുട്ടത്തിൽ അവർ എനിക്കായ് ഒരു വിവാഹലോചനയും നടത്തി. അവർക്കു അറിയുന്ന ഒരു നല്ല പയ്യൻ. ബിസിനസ് ആണ്. കുടുംബവും നല്ലത് അച്ഛനും അമ്മയും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ. പണത്തിനു ഒട്ടും കുറവില്ല. ഒരു അനിയൻ മാത്രമേ ഉള്ളു. എനിക്കു പഠിക്കാൻ ആണ്
ആഗ്രഹം എന്നു അമ്മ പറഞ്ഞപ്പോൾ അതൊക്കെ അവര് നോക്കിക്കോളും ജോലിക്ക് വിടാനും സമ്മതം തന്നെ എന്നു അവർ ചിരിച്ചു കൊണ്ടു പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്ന് പെണ്ണുകാണലും ചെറുക്കന്റെ വീട് കാണലും നിശ്ചയവും ഒക്കെ കഴിഞ്ഞു. കല്യാണത്തിന് ശേഷം മൂന്നാലു മാസങ്ങൾ പ്രത്യേകിച്ചു ഒന്നും ഇല്ലാതെ പോയി. കോളേജ് അഡ്മിഷൻ തുടങ്ങുന്ന സമയത്തായിരുന്നു അച്ഛനൊരു അറ്റാക്ക് വന്നതും മരിച്ചതും. എല്ലാവരും അതിന്റെ തിരക്കിലും ഹോസ്പിറ്റലിലും ഒക്കെ ആയതു കൊണ്ടു ആ കൊല്ലം പഠിപ്പു ഒന്നും നടന്നില്ല. പിന്നെ ബിസിനസ്സിലും വന്നു ചില നഷ്ടങ്ങൾ. ക്രമേണ എല്ലാ കുറ്റങ്ങളും എന്റെ നേരെ ആയി. ഞാൻ അപശകുനമായി.
അച്ഛൻ മരിച്ചതും ബിസനസ്സിൽ നഷ്ടം വന്നതും എന്റെ ഭാഗ്യദോഷം കൊണ്ടാണെന്നു പറഞ്ഞു വിട്ടിൽ വഴക്കും അടിയും ആയി. ഒന്നിനും സ്വാതന്ത്രം ഇല്ലാത്ത മനസമാധാനം നഷ്ടപെട്ട നാളുകൾ. സ്വന്തം വീട്ടുകാരെ പോലും കാണാൻ പറ്റാത്ത രണ്ടു വർഷങ്ങൾ.ഒടുവിൽ കേസിനും കോടതിക്കും ശേഷം തിരിച്ചു കിട്ടിയ ജീവിതം.
തിരിച്ചു വീട്ടിലെത്തിയപ്പോൾ നിന്നു പോയ പഠിത്തം നേടിയെടുത്തു. ഡീഗ്രി കഴിഞ്ഞു ബിഎഡ് ചെയ്തു. വീട്ടിന്റെ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറായി കയറി.
അച്ഛന്റെയും അമ്മയുടെയും കാലത്തിനു ശേഷം ഒറ്റപെട്ടു പോവുന്ന മോളെ കുറിച്ചോർത്തു ഉള്ള വേവലാതിയിൽ അവർ വീണ്ടും ഒരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ, സമ്മതിച്ചതേ ഇല്ല.
ഹരിയേട്ടൻ എന്റെ ജീവിതത്തിൽ എത്തിയതു ഒരു നിയോഗം പോലെ ആയിരുന്നു. ഒരിക്കൽ കൃഷ്ണ ക്ഷേത്രത്തിൽ മോന്റെ മംഗല്യഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു ഹരിയേട്ടന്റെ കുടുംബം. തൊഴുതു നിൽക്കെ ഹരിയേട്ടന്റെ അച്ഛൻ തല കറങ്ങി വീണു. ബോധം നഷ്ടപെട്ട അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചതും പേടിച്ചു കൂടെ ഉണ്ടായിരുന്ന അമ്മയെ ആശ്വസിപ്പിച്ചു ഒപ്പം നിന്നതും ഒക്കെ പ്രാർത്ഥിക്കാൻ ക്ഷേത്രത്തിൽ എത്തിയ അച്ഛൻ ആയിരുന്നു. അങ്ങനെ അതുവഴി രണ്ടു കുടുംബങ്ങളും നല്ല അടുപ്പത്തിലായി.
എന്നെ കുറിച്ചു എല്ലാ കാര്യങ്ങളും അച്ഛൻ അവരോടു പറഞ്ഞിരുന്നു. ഹരിയേട്ടനു വേണ്ടി അവരുടെ കുടുംബത്തിലേക്ക് എന്നെ കൂട്ടാൻ അവർക്കു താല്പര്യമാണെന്ന് പറഞ്ഞപ്പോൾ അച്ഛന് സന്തോഷമായിരുന്നു. കാരണം അച്ഛന് ഹരിയേട്ടനെ അത്രയ്ക്ക് ഇഷ്ടപെട്ടിരുന്നു.
ഒരു തവണകിട്ടിയ അനുഭവം കൊണ്ടാവാം എനിക്കു ഒട്ടും സമ്മതം ഉണ്ടായിരുന്നില്ല. അച്ഛന്റെ സ്നേഹത്തോടെയുള്ള ഉപദേശവും ഹരിയേട്ടന്റെ മാന്യമായ പെരുമാറ്റവും ഒക്കെ എന്റെ മനസ്സ് മാറ്റി. ഇനി മുതൽ ഇതാണ് എന്റെ ലോകം. ഈ കൂടെ ഞാൻ ജീവിക്കും. എന്നു ഞാൻ അന്ന് എടുത്ത തീരുമാനം എന്റെ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ തന്നിട്ടുള്ളൂ.
രണ്ടു ആൺകുട്ടികൾ.. രണ്ടുപേരും ഇന്ത്യക്കു പുറത്തു ഫാമിലിയായി കഴിയുന്നു. ഞാൻ ഇപ്പോൾ റിട്ടയർമെന്റിനു ശേഷം ഹരിയേട്ടനോടൊത്ത് സന്തോഷമായി ജീവിക്കുന്നു.
സമയം ഏഴു മണി ആവറായിരുന്നു ഞാൻ എഴുന്നേറ്റു ജനാലകൾ തുറന്നിട്ടു. അപ്പോൾ ഹരിയേട്ടന്റെ ബൈക്ക് ദൂരെ നിന്നു വരുന്നുണ്ടായിരുന്നു.


4 Comments
നന്നായി എഴുതി 👌
മനോഹരം.
തണലിൽ പോയി നിന്ന സുഖമുണ്ട് ഈ എഴുത്തിന്.👍❤
സ്നേഹമുള്ളിടത്തു സന്തോഷവും സമാധാനവുമുണ്ടാകും
നന്നായി എഴുതി ജലജ♥️🌹👌
സ്നേഹം സുമ. ❤️❤️