ഡെന്നി, എയർ പോർട്ടിന് വെളിയിൽ അലക്സിനെ കാത്ത് നിന്നു. നീലിൻ്റെ തുറുപ്പ് ചീട്ടാണ് അലക്സ്, നീലിൻ്റെ അഭാവത്തിൽ മാത്രം കാര്യങ്ങളിൽ ഇടപെടുന്ന അലക്സ്. അയാൾ വരുന്നു, തൻ്റെ ഡ്യൂട്ടി ചെയ്ത് മടങ്ങുന്നു.
ഏത് പാതിരാത്രിയിലായാലും എന്ത് പറഞ്ഞാലും അലക്സ് വിളിപ്പുറത്തുണ്ട്. എത്ര വൈകിയാലും അവൻ വരാതിരിക്കില്ല. എന്താണ് നീലിൻ്റെ പ്ലാൻ എന്നറിയില്ല. എന്തായാലും അത് കൃത്യവും അനുയോജ്യവും ആയിരിക്കും.
അലക്സിനോട് നീൽ കാണിക്കുന്ന അടുപ്പത്തിലും ആദരവിലും, ആദ്യമൊക്കെ ഡെന്നിക്ക് ദേഷ്യം തോന്നിയിരുന്നു. അവരെ രണ്ട് പേരേയും കൂടുതൽ മനസ്സിലാക്കിയപ്പോൾ അവരോട് രണ്ട് പേരോടും കൂടുതൽ ഇഷ്ടം തോന്നി.
അലക്സ് ഒരു എത്തിക്കൽ ഹാക്കറാണ്. ഏതോ വിദേശ കമ്പനിയിലാണവൻ ജോലി ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് അയാൾ സിംഗപ്പൂരിലുള്ള ഹെഡ് ഓഫീസിൽ പോകാറുണ്ട്. അത് കൊണ്ട് തന്നെ നാട്ടിലെ ട്രാവൽ ഏജൻസിയുമായി നല്ല അടുപ്പം അലക്സിനുണ്ട്.
മാസത്തിൽ കൂടുതൽ സമയവും വർക്ക് ഫ്രം ഹോം ആയതിനാൽ അവൻ എപ്പോഴും നാട്ടിൽ തന്നെ കാണും. വിദേശ കമ്പനി ആയതിനാൽ പകൽ ഉറക്കവും രാത്രി ജോലിയുമാണ് പതിവ്. വളരെ അത്യാവശ്യം ആണെങ്കിൽ മാത്രമേ നീൽ അലക്സിനെ ശല്യപ്പെടുത്താറുള്ളൂ.
ആദ്യമായി അവനെ സഹായത്തിന് വിളിച്ചത് നിധിനെ ദുബായിൽ വച്ച് കാണാതായപ്പോഴാണ്. നിധിന് ഒരു ഡ്യൂപ്ലിക്കേറ്റ് ഇന്ത്യൻ പാസ്പോർട്ട് എടുത്ത് നേപ്പാളിലേക്ക് കയറ്റി വിടുകയായിരുന്നു. അന്ന് അയാളെ സഹായിച്ചത് ചില സുഹൃത്തുക്കളായ ബ്ലാക്ക് ഹാക്കേഴ്സ് ആണ്.
അലക്സിനെ നീലിന് പരിചയപെടുത്തി കൊടുത്തത് ആര്യനായിരുന്നു. പ്രണയം പരാജയപ്പെട്ടു ആത്മഹത്യയുടെ വക്കിലെത്തിയ അലക്സിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നത് ആര്യൻ്റെ ടാരോ കാർഡുകൾ ആയിരുന്നു. ആര്യൻ്റെ പ്രവചനം പോലെ ജോലിയിലും റിലേഷൻഷിപ്പിലും സംഭവിച്ചു.
ആര്യനിൽ നിന്നും ദേവിയുടേയും നിധിൻ്റേയും കഥ കേട്ട് സഹായിക്കാമെന്ന് അലക്സ് സമ്മതിക്കുകയായിരുന്നു. അങ്ങനെ നീൽ, ഡെന്നി, അലക്സ് സൗഹൃദവലയം രൂപം കൊണ്ടു.
അലക്സ് നീലിനോട് തൻ്റെ സംശയങ്ങൾ ചോദിച്ചിരുന്നു.
“ഇന്ത്യയിൽ നിയമവും നിയമപാലകരുമില്ലേ. നമ്മളെന്തിന് നിയമം കയ്യിലെടുക്കണം. “
“ചില കാര്യങ്ങൾ നിയമത്തിന് പുറത്ത് തീർപ്പാക്കണം. വെറുതേ നിയമപാലകരെ എപ്പോഴും ബുദ്ധിമുട്ടിക്കരുത്. “
“എന്നാലും ഒരവസരം എതിരാളികൾക്ക് നൽകണ്ടേ. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മനോഭാവം ശരിയാണോ??”
“”വെട്ടാൻ വരുന്നവനോട് വേദോപദേശം നടത്തിയിട്ടു കാര്യമുണ്ടോ?അവന് മറുവെട്ടു കൊടുക്കണം. എനിക്ക് തോന്നുന്നത് അലക്സിന് ഇതൊന്നും പറ്റില്ല എന്നാണ്. ഈ കാര്യത്തിൽ ആര്യന് തെറ്റ് പറ്റി. “
അലക്സ് പൊട്ടിച്ചിരിച്ചു.
“ഞാൻ തന്നെ ഒന്ന് ടെസ്റ്റ് ചെയ്തതാണ്. എനിക്ക് ക്ഷമയില്ല, ഉടനടി പ്രതിവിധി വേണം. ഞാൻ നിങ്ങളുടെ കൂടെയുണ്ട്. കുത്തി മലർത്താനും, കംപ്യൂട്ടർ കോഡുകൾ കുത്തി തിരുത്താനും. “
നീലിൻ്റെ ന്യൂസ് പേപ്പർ ബോയ്സ് ഗ്യാങ്ങിൽ കടലിൽ പോകുന്നവർ മുതൽ ഹാക്കർമാർ വരെയുണ്ട്. അവരിൽ പലർക്കും പരസ്പരം അറിയില്ല. നീൽ അതിൻ്റെ സിരാകേന്ദ്രമാണെങ്കിലും എല്ലാവരേയും ഏകോപിപ്പിക്കുന്നത് ഡെന്നിയുടെ പണിയാണ്. അതവൻ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാറുണ്ട്.
ദൂരെ നിന്നും അലക്സ് നടന്ന് വരുന്നത് ഡെന്നി കണ്ടു. ഡെന്നിയെ കണ്ടപ്പോൾ അലക്സ് അടുത്തേയ്ക്ക് വന്നു.
“മാഷേ, എന്താണ് പ്ലാൻ. “
“ടിക്കറ്റ് കിട്ടിയോ. “
“ഒരെണ്ണം സംഘടിപ്പിച്ചു. ഇതിനകത്ത് ഒന്ന് കയറി പറ്റണ്ടേ, എന്താണ് നീലിൻ്റെ പ്ലാൻ. “
“വെട്രിവേൽ… ഒഴിവാക്കണം അവനെ.
പ്രയോഗിക്കാൻ മരുന്ന് കിട്ടിയോ? “
“അതൊക്കെ സംഘടിപ്പിച്ചു, ദയാവധത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന്. പരമാവധി പത്ത് മിനിറ്റ്, അത്രേ ആയുസ്സ് കാണൂ. ഞാൻ അവനോട് ദയ കാട്ടും”
അലക്സ് എയർ പോർട്ടിന് ഉള്ളിലേയ്ക്കും ഡെന്നി ടുവീലറിൽ തിരിച്ചു നാട്ടിലേക്കും മടങ്ങി.
അലക്സ് ദൂരെ നിന്ന് തന്നെ ഒരു കസേരയിൽ പുസ്തകവായനയുമായി ഇരിക്കുന്ന നീലിനെ കണ്ടു. അവർ പരസ്പരം പരിചയഭാവം കാട്ടിയില്ല. നീലിൻ്റെ തൊട്ട് പിറകെയുള്ള, നിരയിലെ കസേരകളൊന്നിൽ അലക്സ് സ്ഥാനം പിടിച്ചു.
കുറച്ചു മുൻപിലായി ഒരു തടിച്ച, മൊട്ടയടിച്ച മീശക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ കസേരയിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടായിരുന്നു. അയാളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന രീതിയിൽ കുറെ കുട്ടികൾ അയാളുടെ അടുത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ എഴുന്നേറ്റു നീൽ ഇരുന്നതിന് തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു. നീൽ തന്റെ കയ്യിലിരുന്ന കർചീഫ് താഴെയിട്ടു. അത് അലക്സിനുള്ള സിഗ്നൽ ആയിരുന്നു. അലക്സ് ആളെ തിരിച്ചറിഞ്ഞു.
അയാൾ പുതിയ ഇരിപ്പിടത്തിൽ വന്നിരുന്നത് അലക്സിന് കൂടുതൽ സൗകര്യമായി. നീലും അയാളും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെട്ടു. അയാൾ നീലിനോട് എന്തോ പറഞ്ഞിട്ട് വീണ്ടും ഉറക്കത്തിനായി കസേരയിൽ ചാഞ്ഞു കിടന്നു.
നീലിന്റെ ദുബായ്-ആസ്ട്രേലിയൻ ഫ്ലൈറ്റിന്റെ സമയമായപ്പോൾ, നീൽ എഴുന്നേറ്റു മുന്നോട്ടു നടന്നു, ആ സമയത്ത് അയാൾ തന്റെ നിലത്തിരുന്നു ചെറിയ ബാഗ് എടുക്കാൻ കുനിഞ്ഞപ്പോൾ കണ്ണുകൾ കൊണ്ട് അലക്സിനോട് സിഗ്നൽ കൈമാറി.
അലക്സ് അവിടെയുള്ള ക്യാമറകൾ പരിശോധിച്ച്. തന്റെ കയ്യിലുള്ള ക്യാമറ ജാമർ ബാഗിൽ നിന്നുമെടുത്തു.
സി സി ടി വി ദൃശ്യങ്ങളെ ഏതാനും നിമിഷത്തേക്ക് തടസപെടുത്താം, ടെക്നിക്കൽ എറർ എന്ന് കരുതും. അതിൽ കൂടുതൽ സമയം തടസ്സം ഉണ്ടായാൽ സെക്യൂരിറ്റി സ്റ്റാഫ് പെട്ടെന്ന് പുറത്തു വരും, പരിശോധിക്കും. അത് കൊണ്ട് ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളു, അതിനുള്ളിൽ എല്ലാം നടക്കണം. മനോധൈര്യവും കൃത്യതയും സൂക്ഷമതയും വേണ്ടുന്ന പ്രവർത്തിയാണ്.
നീലിന്റെ ഫ്ലൈറ്റ് പോയി കഴിഞ്ഞാണ് അലക്സ് തന്റെ ഓപ്പറേഷൻ ആരംഭിച്ചത്. അവൻ ആരും കാണാതെ ബാഗിനുള്ളിൽ നിന്നും വച്ച് തന്നെ സിറിഞ്ചിൽ മരുന്ന് നിറച്ചു. അലക്സ് തൻ്റെ കണ്ണടയ്ക്കുള്ളിലൂടെ പരിസരം വീക്ഷിച്ചു. ചുറ്റുമുള്ള പലയാളുകളും കസേരകളിൽ ഇരുന്നു മയങ്ങുകയോ മൊബൈലിൽ തല താഴ്ത്തി ഇരിക്കുകയോ ചെയ്യുകയായിരുന്നു.
അലക്സ് തൻ്റെ കയ്യിലിരുന്ന സിറിഞ്ചു ആരും കാണാതെ മുന്നിലിരുന്ന വെട്രിവേലിന്റെ പിൻവശത്തേയ്ക്കു കുത്തി കയറ്റി. ഞൊടിയിട നേരം കൊണ്ട് എല്ലാം കഴിഞ്ഞു. വേദനിച്ചപ്പോൾ വെട്രിവേൽ ഒന്ന് കണ്ണ് തുറന്നു പിന്നെ വീണ്ടും ചാരിയിരുന്നു. അയാൾ കസേരയിൽ കൂടുതൽ അമർന്നപ്പോൾ സിറിഞ്ചു കൂടുതൽ ആഴത്തിലേക്ക് കയറുന്നതു അലക്സ് നോക്കിയിരുന്നു.
അലക്സിന്റെ പ്ലാൻ ചെറുതായൊന്നു പാളി. അയാൾക്ക് സിറിഞ്ചു വലിച്ചൂരാൻ കഴിഞ്ഞില്ല. ഇനി അവിടെ നില്കുന്നത് മണ്ടത്തരമാണ്. പരമാവധി അരമണിക്കൂർ, അത് വരെ മാത്രമേ വെട്രിവേലിന് ആയുസ്സ് ഉണ്ടാകൂ. അത് കഴിഞ്ഞാൽ…
ജാമർ ഇനി ബാഗിൽ സൂക്ഷിക്കുന്നത് അപകടമാണ്. അവൻ പോകുന്ന വഴിയിൽ ബുക്ക് ഷോപ്പിൽ കയറി. ബുക്കുകൾ തെരഞ്ഞു. പിന്നീട് അലക്സ് ബാഗുമെടുത്തു കോഫീ ഷോപ്പിലേക്ക് നടന്നു. രാവിലെയാണ് അവൻ്റെ സിംഗപ്പൂർ ഫ്ലൈറ്റ്, അവൻ സ്ഥിരം സിംഗപ്പൂർ യാത്ര നടത്തുന്ന ആളാണ്. അവന്റെ കമ്പനിയുടെ ഹെഡ് ഓഫീസിൽ സിംഗപ്പൂരിലാണ്.
അവൻ കോഫി കുടിക്കുമ്പോൾ പോലീസും മെഡിക്കൽ സ്റ്റാഫും ധൃതിയിൽ പോകുന്നത് കണ്ടു. ഒരാളെ ആരൊക്കെയോ ചേർന്ന് സ്‌ട്രെച്ചറിൽ കയറ്റി കൊണ്ട് പോകുന്നു. പൊലീസിലെ ഒരു മുതിർന്ന ഓഫീസർ, പാസ്സഞ്ചജർ ലിസ്റ്റ് വാങ്ങാനായി, എയർ പോർട്ട് അതോറിറ്റി ഓഫീസിലെ സ്റ്റാഫിനെ കാണുന്നു. അവിടെ ആകെ ഒരു ബഹളം.
അലക്സിന് ഒട്ടും ഭയമുള്ളതായി തോന്നിയില്ല. സെക്യൂരിറ്റി ക്യാമറകൾ അവർ പരിശോധിക്കും. അയാളുടെ അടുത്തുള്ള ഇരിപ്പിടങ്ങളിൽ ഉള്ളവരെ അവർ തെരയും. ചോദ്യം ചെയ്യും. പോലീസ് പല വഴിക്കായി തെരച്ചിൽ തുടരുന്നു. ഏതാനും നിമിഷം കൊണ്ട് എയർ പോർട്ടിന്റെ പ്രവർത്തനം സാധാരണ പോലെയായി.
അലക്സ് തന്റെ മൊബൈലിലേക്ക് തല താഴ്ത്തി. വെട്രിവേലിന്റെ മരണം ചാനലുകളിൽ ഒന്നും വന്നു തുടങ്ങിയിട്ടില്ല. അവൻ ഇപ്പോൾ ഇരിക്കുന്ന സീറ്റിൽ നേരെ ഇരുന്നാൽ വെട്രിവേൽ ഇരുന്ന സീറ്റ് കാണാം. അവിടെയൊക്കെ പോലീസ് നായ പരിശോധന തുടങ്ങി. പോലീസ് നായ വാഷ് റൂം പരിസരത്തേക്ക് ഓടി കയറി.
ചാനലുകളിൽ വാർത്ത വരാൻ തുടങ്ങി. വിമാനത്താവളത്തിൽ, മധ്യവയസ്‌കൻ വിഷം കുത്തി വച്ച് മരിച്ച നിലയിൽ. കൊലപാതകിയെ കണ്ടെത്താൻ ശക്തമായ പോലീസ് നീക്കം. കൊലപാതകത്തിന്റെ ക്യാമറ ദൃശ്യങ്ങൾ ജാമർ ഉപയോഗിച്ച് തടസ്സപ്പെടുത്തിയ നിലയിൽ. ക്യാമറ ജാമർ ഉപേക്ഷിച്ച നിലയിൽ സ്ത്രീകളുടെ വാഷ് റൂമിൽ നിന്നും പോലീസ് കണ്ടെത്തി. അലക്സിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അലക്സ് സീറ്റിൽ നിന്നും എഴുന്നേറ്റു യാത്രക്കാരുടെ ക്യൂവിൽ സ്ഥാനം പിടിച്ചു. അപ്പോഴേക്കും നേരം വെളുക്കാൻ തുടങ്ങിയിരുന്നു.
ഉമ്മറത്തെ ചർച്ചയിൽ പങ്കെടുക്കാനായി സാറയും വന്നെത്തി. അവർ ദേവിയുടേയും മാലതിയുടേയും നടുക്കായി ഇരുന്നു.
“ഇവരൊക്കെ ആരാ ദേവി. എന്താ എല്ലാവരും ചർച്ച ചെയ്യുന്നത്. നവമി കുട്ടിയെവിടെ?ഇവിടെങ്ങും കാണുന്നില്ലല്ലോ കിലുക്കത്തിയെ. “
“കുടുംബം സുഹൃത്തുക്കളാണ്. നവമി മോൾ നഴ്സിനൊപ്പം മുറിയിലാണ് സാറ. “
സാറ മുറിയിലേയ്ക്ക് പെട്ടെന്ന് കയറി പോയി. ആരും കുഞ്ഞിനെ കാണാതായ വിഷയം അവരോട് പറഞ്ഞേതേയില്ല.
ആരോണിൻ്റെ മരണശേഷം അയൽക്കാർ സന്ധ്യാ പ്രാർത്ഥനയ്ക്ക് വീട്ടിൽ ഒത്ത് കൂടാറുണ്ട്. അതിന് നേതൃത്വം നൽകുന്നത് സാറയാണ്. പ്രാർത്ഥനാ സമയമായപ്പോൾ സാറയെ കാണാഞ്ഞ് മാലതി അവരുടെ മുറിയിലേയ്ക്ക് ചെന്നു.
“സാറ എല്ലാവരും താഴെ വന്നിട്ടുണ്ട്. പ്രാർത്ഥന തുടങ്ങാൻ സമയമായി. “
സാറയുടെ മുഖം മ്ലാനമായി കാണപ്പെട്ടു.
“ഈ മുറിയിൽ ആരെങ്കിലും കയറിയിരുന്നോ. എൻ്റെ ചില പ്രധാനപ്പെട്ട വസ്തുക്കൾ കാണാനില്ല. “
“അയ്യോ എന്താണ് നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ എങ്ങാനുമാണോ. മരണ വീടല്ലേ പുറത്ത് നിന്നും ധാരാളം പേര് വരാറില്ലേ. എന്താണെന്ന് പറഞ്ഞാല് ഞാനും തിരയാം. “
“ഇവിടെ സി സി ടി വി ഒന്നുമില്ലേ. “
“ഉണ്ടല്ലോ. പക്ഷെ ഇടയ്ക്ക് കുറച്ച് സമയം കറണ്ട് ഇല്ലായിരുന്നു. നമുക്ക് നോക്കാം. ദേവിയുടെ ഫോണിൽ കണക്ട് ചെയ്തിട്ടുണ്ട്. “
മാലതിയും സാറയും ദേവിയുടെ മുറിയിലേക്ക് നടന്നു. ദേവി കുഞ്ഞുമായി കിടക്കുകയായിരുന്നു. മാലതി ദേവിയോട് ചോദിക്കാതെ തന്നെ മേശപ്പുറത്തിരുന്ന മൊബൈൽ ഓണാക്കി.
അതിലെ ആ ദിവസത്തെ ചില ദൃശ്യങ്ങൾ മാത്രം റെക്കോർഡ് ആയിട്ടുണ്ട്. വീടിൻ്റെ മുൻവശത്തെ ക്യാമറയിൽ, ഗേറ്റിലൂടെ കടന്ന് വരുന്ന എല്ലാ മനുഷ്യരേയും വാഹനങ്ങളെയും വ്യക്തമായി കാണാം. മിക്കവാറും എല്ലാം വാഹനങ്ങളും ഗേറ്റിനകത്ത് കടന്ന് വന്ന് മുറ്റത്ത് നിർത്തിയിടുന്നു. എന്നാൽ ഒരു വാഹനം മാത്രം മതിലരികിൽ നിർത്തി, അതിൽ നിന്നും ഒരു ചട്ടയും മുണ്ടും ധരിച്ച വയസ്സായ സ്ത്രീ പാത്തും പതുങ്ങിയും വീടിന് നേരെ നടന്ന് വരുന്നു.
“ഇതാദ്യമാണ് ഇവരെ കാണുന്നത്. ഏതാണ് ഈ സ്ത്രീ. ആ കാർ ആരുടേതാണ്. “
സാറ തനിക്ക് അറിയില്ല എന്ന് തലയാട്ടി.
“ഇവരായിരിക്കും ഇവിടെ വന്ന് സാറയുടെ വസ്തുക്കൾ മോഷ്ടിച്ചത്, നമുക്ക് പോലീസിൽ അറിയിക്കാം. “
സാറ വേണ്ടെന്ന് തലയാട്ടി.
“ഓഹ് അത് സാരമില്ല. എൻ്റെ കുറച്ച് മരുന്നാണ് നഷ്ടമായത്. “
“മരുന്ന് മാത്രമേയുള്ളോ. “
“അല്ല കുറച്ച് പൈസയും ഉണ്ട്. സാരമില്ല. ഞാൻ താഴെ പോകുന്നു. പ്രാർത്ഥന തുടങ്ങാൻ സമയമായി. “
“എന്നാലും ആ നീല കാർ ആരുടേത് എന്ന് കണ്ട് പിടിച്ചാൽ, അവരെ നമുക്ക് കൈയോടെ പിടികൂടാം. “
സാറ പരിഭ്രാന്തിയോടെ മുറി വിട്ട് പോയപ്പോൾ മാലതി ദേവിയുടെ മുഖത്തേക്ക് അർത്ഥവത്തായി നോക്കി.
“ഞാൻ പറഞ്ഞില്ലേ ഇവൾ വെറുതെയല്ല ഇവിടെ തങ്ങുന്നതെന്ന്. “
“വളരെയധികം സൂക്ഷിക്കണം. “
മുറ്റത്തെ പന്തലിൽ
വച്ചിരുന്ന ആരോണിൻ്റെ ഫോട്ടോയിൽ പൂക്കളും ചാർത്തി, മെഴുകുതിരി കത്തിച്ചു വച്ച് അവർ പ്രാർത്ഥന തുടങ്ങി.
നിധിനും ദേവിയും കുട്ടിയുമായി പ്രാർത്ഥനയിൽ പങ്ക് കൊള്ളാതെ ദൂരെയിരുന്നു. ദേവി രഹസ്യമായി നിധിനോട് സാറയുടെ ബാഗിൽ കണ്ട വസ്തുക്കളെ കുറിച്ച് സംസാരിച്ചു.
“നീൽ പറഞ്ഞത് അനുസരിച്ച് ഇവർ പത്തിരുപത്തഞ്ച് വർഷമായി ഒരാശുപത്രിയിലെ ഹെഡ് നഴ്സ് ആണ്. ഇവർ ജോലി ചെയ്യുന്ന വാർഡിൽ മാസത്തിൽ ഒരു തവണയെങ്കിലും ദയാഹത്യ അഥവാ മെഴ്സി കില്ലിംഗ് നടത്താറുണ്ട്. ആ മരുന്നുകളെ കുറിച്ച് അവർക്ക് നല്ലവണ്ണം അറിയാം. നമ്മൾ സൂക്ഷിക്കണം. നീൽ മടങ്ങി വരാൻ ഇനിയും വൈകും. “
“ഞാൻ ആര്യനെ വിളിച്ചിരുന്നു. വിമലിൻ്റെ മരണത്തിൽ പോലീസിന് ആര്യൻ്റെ സ്റ്റാഫിനെ സംശയമുണ്ടായതിനാൽ ആര്യന് ഉടൻ കേരളത്തിലേക്ക് വരാൻ സാധിക്കില്ല. “
അവരുടെ അടുത്തേക്ക് ഒരാൾ നടന്ന് വരുന്നത് ദൂരെ നിന്നേ ദേവി ശ്രദ്ധിച്ചു. അവൾ തെല്ല് ഭയത്തോടെ നിധിനെ തോണ്ടി.
“നിധിൻ ചേട്ടാ, ഞാൻ ഡെന്നി. നീൽ പറഞ്ഞിട്ട് വന്നതാ. “
അവർ മാറി നിന്ന് സംസാരിച്ചു. പ്രാർത്ഥനയ്ക്കിടയിലും സാറയുടെ കണ്ണുകൾ അവരിലേക്ക് നീളുന്നത് ദേവി ശ്രദ്ധിച്ചു.
“നീൽ എന്ന് മടങ്ങി വരും. “
“നീൽ മടങ്ങാൻ വൈകും. അവനൊരു ആൺകുട്ടിയുടെ അച്ഛനായി. “
നിധിൻ ഡെന്നിക്ക് കൈ കൊടുത്തു തൻ്റെ സന്തോഷം പ്രകടിപ്പിച്ചു.
(തുടരും… )
✍️✍️ നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -93 - By Nisha Pillai - കൂട്ടക്ഷരങ്ങൾ