നാണത്തോടെ ഡാനിയേല നഖം കടിച്ചു.
“ഇനി കണ്ണപ്പൻ വരുമ്പോൾ, അവനെ കാണാൻ എന്നേം കൂടി കൊണ്ട് പോകുമോ ഗബ്രിയേൽ. “
“വേണ്ട വേണ്ട നീ മാമായിയോട് എല്ലാം പറഞ്ഞ് കൊടുക്കില്ലേ. “
“ഇല്ല സത്യമായും പറയില്ല. “
“ഉറപ്പാണോ. വ്യാഴാഴ്ച അവൻ വരും. മാമായി പ്രാർത്ഥിക്കുന്ന സമയത്ത്. “
“അത് രാത്രി ഏഴ് മണിക്കല്ലേ. “
“എന്താ പേടിയുണ്ടോ?ആ ഒരു മണിക്കൂർ സമയത്ത് ബോംബ് പൊട്ടിയാൽ പോലും. മാമായി അറിയില്ലല്ലോ. “
“കണ്ണപ്പന് മാമായിയെ പേടിയില്ലേ. “
“മാമായിയെ കുറെ ദിവസമായി കാണാനില്ലായെന്ന് കണ്ണപ്പൻ അറിഞ്ഞിരുന്നു, അതാണ് എന്നെ കാണാൻ വന്നത്. പക്ഷേ ഈ മല ചവിട്ടാൻ അവനിപ്പോഴും പേടിയാണ്. കണ്ണപ്പനും റീത്തയും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. റീത്ത പറഞ്ഞിട്ട് അവൻ ഈ മല ചവിട്ടാതെ അരുവിയുടെ അടുത്ത് എന്നെ കാണാൻ വന്നു നിന്നതാണ്. “
“ഈ കണ്ണപ്പൻ നല്ല ആളാണോ. “
“ഞാനും കണ്ണപ്പനും നമ്മുടെ അപ്പൻ്റെ മരണശേഷം തമ്മിൽ കണ്ടിട്ടില്ലല്ലോ. അവൻ വളർന്നു മീശയൊക്കെ വച്ചു നല്ല സുന്ദരനായി. നല്ല ആരോഗ്യമുള്ള ശരീരം, ഭംഗിയുള്ള ചിരി. എന്നെ കണ്ടപ്പോൾ സ്നേഹം കൊണ്ടവൻ എന്നെ എടുത്ത് പൊക്കി. ഇനി മുതൽ എല്ലാ ആഴ്ചയും അവനവിടെ വരും, എനിക്കവരെയൊന്നും ഉപേക്ഷിക്കാൻ കഴിയില്ല. “
“വാ നമുക്ക് പോകാം, മാമായിക്ക് സംശയം ഒന്നും തോന്നണ്ട. “
ഗബ്രിയേൽ മാമായിയുടെ മുന്നിൽ വന്നു. അപ്പോഴേക്കും മാമായിയുടെ പിണക്കമൊക്കെ മാറിയിരുന്നു.
“ഗബ്രിയേലെ നിനക്ക് നിൻ്റെ അപ്പൻ്റെ വീട്ടുകാരെ കാണണമല്ലേ. എനിക്കവരോട് ദേഷ്യം ഒന്നുമില്ല നിന്നെയവർ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചപ്പോൾ, എൻ്റെ കുട്ടികളെ ഞാനവർക്ക് വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞു. “
“ഞങ്ങൾ മാമായിയെ വിട്ട് എവിടെയും പോയിട്ടില്ലല്ലോ. പിന്നെ ഡാനിയേല വളർന്നു വരുമ്പോൾ അവൾക്ക് വേണ്ടി ഒരു പുരുഷനെ കണ്ട് പിടിക്കണ്ടേ. “
ഫ്രാൻസിസ്ക പൊട്ടിച്ചിരിച്ചു.
“മാമായി, ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ബാക്കി ഉണ്ടായിരുന്ന പോർട്ടുഗീസുകാരൊക്കെ മടങ്ങി പോർട്ടുഗലിൽ പോയില്ലേ. ഇവിടെ അവശേഷിക്കുന്ന രണ്ടോ മൂന്നോ കുടുംബങ്ങൾ അടിവാരത്തുണ്ട്. “
“എൻ്റെ മൂന്ന് ആൻ്റിമാർ ഗോവയിലുണ്ട്. അതിലൊരാൾ അവിടെ പ്രശസ്തയായ ഒരു വിച്ച്(മന്ത്രവാദിനി) ആണ്. ഗബ്രിയേലിന് കല്യാണ പ്രായമാകുമ്പോൾ നല്ലൊരു പോർട്ടുഗലുകാരിയായ പെൺ കൊച്ചിനെ അവർ നിനക്ക് കണ്ടെത്തി തരും. അപ്പോഴേക്കും നീ നമ്മുടെ ഭാഷ പഠിച്ചിരിക്കണം. “
“മാമായി എൻ്റെ മാത്രം കാര്യമല്ല. ഡാനിയേലയ്ക്കും വേണ്ടേ ഒരു തുണ. “
“ഡാനിയേലയുടെ കാര്യം എനിക്ക് വിട്ടേക്കൂ. അവളെ ഞാൻ നമ്മുടെ ആചാരങ്ങൾ പഠിപ്പിക്കും. അവളെ നല്ലൊരു ബ്രൂഷ(മന്ത്രവാദിനി)യാക്കി മാറ്റും. എൻ്റെ ഗ്രാൻഡ് മായുടെ പാരമ്പര്യം നിലനിർത്താൻ എനിക്ക് ഡാനിയേലയെ വേണം. അത് വരെ അവളെ മറ്റാരും കാണാൻ പാടില്ല. അത് കഴിഞ്ഞ് എൻ്റെ ആൻ്റിമാർ വന്ന് നമ്മളെ ഗോവയിലേക്ക് കൂട്ടി കൊണ്ട് പോകും. “
“ഈ കാടും മലയും വിട്ട് ഞാനെവിടേക്കും വരില്ല മാമായി. “
“നീ കുട്ടിയാണ് ഗബ്രിയേലെ. നിൻ്റെ മനസ്സ് എനിക്ക് മാറ്റാൻ കഴിയും, കാലം മാറ്റും. “
മാമായിയോട് തർക്കിച്ചിട്ട് കാര്യമില്ല എന്ന് ഗബ്രിയേലിന് തോന്നി.
“എങ്കിൽ നമ്മളിവിടെ കൂടുന്നത് എന്തിനാണ്. നല്ല ജീവിതം ഗോവയിൽ കിട്ടുമെങ്കിൽ നമുക്ക് അവിടേക്ക് പോകാം. “
ഗബ്രിയേൽ മാമായിയെ പിണക്കാതിരിക്കാൻ പുതിയ അടവ് പ്രയോഗിച്ചു.
“ഞാൻ വെറും മണ്ടിയല്ല. “
ഫ്രാൻസിസ്ക എഴുന്നേറ്റു. പിറകിൽ കൈ കെട്ടി എന്തോ ചിന്തിച്ചു കൊണ്ട് അവർ തെക്ക് വടക്ക് നടന്നു.
“എൻ്റെ ഗ്രാൻഡ് മാ ഗോവയിലേക്ക് പോകാതെ ഈ മലയിൽ കൂടിയതെന്താണെന്നറിയോ നിങ്ങൾക്ക്. ചൂരൽ മലയിലെ ഒരു ഗുഹയിൽ, രാത്രിയിൽ മാത്രം വിരിയുന്ന ഒരു കറുത്ത പൂവിന് വേണ്ടിയാണ്. ഗ്രാൻഡ്മാ അത് ഉപയോഗിച്ചു വിച്ച്ക്രാഫ്റ്റ് ചെയ്തിട്ടുണ്ട്. ഞാനും അത് തേടി അലഞ്ഞിട്ടുണ്ട് പലപ്രാവശ്യം, ഈ പത്തൊമ്പത് ദിവസങ്ങൾ വീണ്ടും അലഞ്ഞു. എനിക്ക് കിട്ടിയില്ല. ഇനി ഡാനിയേലയുടെ ഊഴമാണ്, അവൾക്കത് സാധിക്കും. “
“ഞാൻ പോയി കൊണ്ട് വരാം മാമായി. “
“നീയോ? കന്യകമാർക്ക് മാത്രമേ അത് പെട്ടെന്ന് സാധിക്കൂ. ഡാനിയേലയാണ് യോജിച്ചവൾ. “
“ഈ വരുന്ന പൗർണ്ണമി രാത്രിയിൽ ഡാനിയേല ചൂരൽ മലയിൽ പോകണം. അവിടെ എഡ്വേർഡ് രാജകുമാരൻ്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് വച്ച് കണ്ണടച്ച് പ്രാർത്ഥിക്കണം. എഡ്വേർഡ് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ പേടിക്കരുത്, അവൻ സന്തുഷ്ടനായാൽ കന്യകയെ ഒരു തുരങ്കത്തിൽ കൊണ്ട് പോകും, അവിടെ ഒരു വെള്ളച്ചാട്ടമുണ്ട്. അതിന് ചുറ്റും കറുത്ത പൂക്കൾ വിരിഞ്ഞു നില്ക്കും, അവന് പ്രാർത്ഥനയും പരിചരണവും ഇഷ്ടമായാൽ പൂ പറിച്ചെടുക്കാം. ആ പൂവിൽ കന്യക തൊട്ടാൽ അവൾക്ക് ഏഴ് സിദ്ധികൾ ലഭിക്കും. “
“കറുത്ത പൂവോ? ബ്ലാക്ക് ഡാലിയ ആണോ. “
“ആ പേര് നിനക്കെങ്ങനെ അറിയാം ഗബ്രിയേൽ. “
ഗബ്രിയേൽ ഒന്ന് പതുങ്ങി.
“ഞാൻ ഊഹിച്ചു. മാമായിയുടെ ചുവന്നപ്പെട്ടിയിൽ കുറെ ഉണങ്ങിയ കറുത്ത പൂക്കൾ കണ്ടിരുന്നു. “
ഏഴ് മണിയായിട്ടും മാമായി മുറിയിൽ കയറിയില്ല. ആ സമയത്താണ് ഗബ്രിയേൽ നാട്ടുവിശേഷങ്ങൾ ഡാനിയേലക്ക് പറഞ്ഞ് കൊടുക്കുന്നത്.
ഡാനിയേലയുടെ കാര്യം വലിയ കഷ്ടമാണ്.
പാരമ്പര്യവും ആചാരങ്ങളും നടപ്പിലാക്കാൻ ഡാനിയേലയെ തടവിലെന്ന പോലെ പാർപ്പിച്ചിരിക്കുകയാണ്. അവൾ മാമായിയേയും ഗബ്രിയേലിനേയും കൂടാതെ അപ്പനേയും പെരേരയേയും മാത്രമേ കണ്ടിട്ടുള്ളൂ. റീത്തയെ കണ്ടപ്പോഴാണ് പെൺകുട്ടികളുടെ അലങ്കാരങ്ങളും വേഷവിധാനങ്ങളും അവളാദ്യമായി കാണുന്നത്.
ഡാനിയേല പാവമാണ്. അവളോട് തുറന്ന് സംസാരിക്കണം, മാമായി മുറിയിൽ കയറുമ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം.
“മാമായി ഓറസാവു(പ്രാർത്ഥന )മറന്നോ. “
“മറന്നതല്ല, മനസ്സിനെ എന്തോ അലട്ടുന്നു, ഏകാഗ്രത കിട്ടുന്നില്ല. “
ഫ്രാൻസിസ്ക അവിടെ കുട്ടികളുടെ കൂടെ തന്നെയിരുന്നു. നിരാശയോടെ ഗബ്രിയേലും ഡാനിയേലയും പരസ്പരം നോക്കി. ഇന്നത്തെ വിശേഷങ്ങൾ പറഞ്ഞ് ചിരിക്കാൻ അവർക്കിനി കഴിയില്ല.
നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ഗബ്രിയേലിനുള്ള ഭക്ഷണം ഡാനിയേല തയാറാക്കി. അവനെ യാത്രയാക്കാൻ അവൾ കാട്ട് വഴി വരെ കൂടെ നടന്നു.
“മാമായി?”
“ഇനിയും ഉണർന്നില്ല. “
“ഗബ്രിയേലേ ഇന്നാണോ കണ്ണപ്പൻ വരുന്നത്. “
“നീ അത് മറന്നില്ലേ. അവനെ കാത്തിരിക്കുകയാണോ. “
ഡാനിയേലയുടെ മുഖം ചുവന്നു തുടുക്കുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു.
“ഇല്ല നാളെ വരും, അപ്പൻ ജീവിച്ചിരുന്നെങ്കിൽ നീ അവൻ്റെ ഭാര്യയാകേണ്ടവളാണ്. പക്ഷേ മാമായി സമ്മതിക്കില്ല. “
ഗബ്രിയേൽ മലയിറങ്ങി പോകുന്നത് നോക്കി നിന്ന ഡാനിയേല തൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് അറിഞ്ഞു.
ഗബ്രിയേൽ പറഞ്ഞതാണ് ശരി, മാമായിക്ക് പാരമ്പര്യം നിലനിർത്തണം, അതിന് ഡാനിയേലയെ ഒരു വിച്ച് ആക്കി മാറ്റണം. അവിടെ അവളുടെ സ്വപ്നങ്ങൾക്ക് യാതൊരു വിലയുമില്ല. ആൺകുട്ടികളെ കാണാൻ പാടില്ല, മിണ്ടാൻ പാടില്ല, പ്രേമിക്കാൻ പാടില്ല. ഇതൊന്നും എന്താണെന്ന് കൂടി അവൾക്കറിയില്ല.
റീത്തയാണ് ഇതൊക്കെ ഡാനിയേലക്ക് പറഞ്ഞ് കൊടുത്തത്. നാലാമത്തെ ദിവസം റീത്ത തന്നെ കുളിപ്പിച്ചപ്പോൾ മനഃപൂർവം ഇക്കിളിയാക്കിയത് ഓർക്കുന്നു.
“എൻ്റെ ഡാനിയേല, നിൻ്റെ പുരുഷൻ നിന്നെ വിരൽ കൊണ്ട് തൊടുമ്പോൾ നീ ഇങ്ങനെ പൂത്തുലയുമല്ലോ. “
റീത്ത എന്താണ് പറഞ്ഞതെന്നറിയില്ല. പക്ഷെ ഒന്നറിയാം. ഈ ലോകത്ത് താനിത് വരെ അറിയാത്ത സന്തോഷങ്ങളുണ്ട്, അനുഭൂതികളുണ്ട്.
ഡാനിയേല സങ്കടത്തോടെ തിരിഞ്ഞ് നടന്നു. അവൾ കോഴിക്കൂടിനടുത്ത് വന്ന് നിന്നു.
അവളുടെ ഇപ്പോഴത്തെ ഏക സന്തോഷം ആ കോഴികുഞ്ഞുങ്ങളാണ്. അവൾ അതിന് ഗോതമ്പ് കൊടുത്തു.
“ഡാനിയേല ഇത് വരെ പ്രാതൽ ആയില്ലേ. “
ഡാനിയേല തിരിഞ്ഞ് നോക്കി. മാമായി മുറ്റത്ത് നിന്ന് അവളെ വീക്ഷിക്കുന്നു.
“എല്ലാം തയാറാണ്. ഗബ്രിയേലിന് രാവിലെ തന്നെ ജോലിക്ക് പോകണം. “
“ഇത്ര വെളുപ്പിനെയോ. നോക്ക് ചൂരൽമല കാണാനേയില്ല. മുഴുവൻ മഞ്ഞ് കൊണ്ട് മൂടിയിരിക്കുന്നു. “
ഡാനിയേല മലയിലേക്ക് നോക്കി. നല്ല ഭംഗിയുള്ള കാഴ്ച. മാമായി ചൂരൽമല എന്ന് പറയുമ്പോൾ ഒരു തരം ഉന്മാദാവസ്ഥയിലാകുന്നു. പക്ഷേ ചൂരൽമല ഡാനിയേലയെ എന്നും ഭയപ്പെടുത്തിയിരുന്നു.
ഡാനിയേലയ്ക്ക് ഇരുട്ട് പേടിയാണ്. അവൾ ഒരിക്കലും ഒറ്റയ്ക്കായിട്ടില്ല. അവളെയാണ്, പൗർണ്ണമി ദിവസം, പുത്തൻ ഉടുപ്പണിയിച്ച് എഡ്വേർഡിൻ്റെ ശവകുടീരത്തിൽ അയയ്ക്കാൻ പോകുന്നത്.
“നടന്നത് തന്നെ, എനിക്ക് വിച്ചാകണ്ട. എനിക്കൊരു സാധാരണ വീട്ടമ്മയായാൽ മതി. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് അവൻ്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തുന്ന ഒരു സാധാരണ സ്ത്രീ. “
ഡാനിയേലയുടെ ആത്മഗതം ഇത്തിരി ശബ്ദത്തിലായി പോയി.
“എന്താ നീ പിറുപിറുക്കുന്നത്. “
“ഏയ് ഞാൻ പള്ളി പാട്ട് പാടിയതാണ്. “
“വേണ്ട ഇനി കുറെ നാളത്തേക്ക് പ്രാർത്ഥന ഒന്നും നിനക്ക് പാടില്ല. ദൈവികമായത് എഡ്വേർഡിൻ്റെ വെറുപ്പിന് കാരണമാകും. നിൻ്റെ സൗന്ദര്യം കണ്ട് അവൻ നിന്നിൽ വീഴണം. അവൻ്റെ കഴിവുകൾ നിനക്ക് നൽകണം. നിന്നെയവൻ ബ്ലാക്ക് ഡാലിയ പൂക്കൾ കൊണ്ട് മൂടണം. എൻ്റെ ഗ്രാൻഡ് മായെ അവൻ അനുഗ്രഹിച്ച പോലെ. “
“എഡ്വേർഡിന് എന്ത് പ്രായം കാണും. ?”
“നൂറ്റാണ്ടുകൾ. “
ഡാനിയേല അന്നത്തെ ദിവസം മുഴുവൻ സങ്കടത്തിൽ ആയിരുന്നു. അവൾക്ക് ഒന്നും അറിയില്ല, മനസ്സിൽ എന്തോ ആപത്ത് വരുന്ന പോലെ. ഗബ്രിയേൽ മടങ്ങി വന്നെങ്കിൽ, അവന് മാത്രമേ അവളോട് അനുകമ്പയുള്ളൂ.
മാമായി ഉച്ചയുറക്കത്തിന് മുറിയിൽ കയറിയ തക്കം നോക്കി ഡാനിയേല മലഞ്ചെരുവിലേക്ക് നടന്നു.
“ഇവിടെയല്ലേ ഗബ്രിയേലും കണ്ണപ്പനും കണ്ട് മുട്ടുന്നത്. “
അവൾ കുറച്ച് കൂടെ മുന്നോട്ട് നടന്നു. കുഞ്ഞായിരുന്നപ്പോൾ അപ്പൻ്റെ കൈ പിടിച്ച് കൂടെ പോയ വഴികളായിരിക്കും. പക്ഷേ അതൊന്നും അവൾക്ക് ഓർമ്മയില്ല. ഡാനിയേലയ്ക്ക് ആറേഴു വയസ്സ് കഴിഞ്ഞപ്പോൾ അപ്പൻ മരിച്ചു. കൊന്നതാണെന്നാണ് ഗബ്രിയേൽ പറഞ്ഞത്. കാട്ടിൽ രക്തം ചർദ്ദിച്ച് മരിച്ച് കിടന്നതാണ്.
“ഡാനിയേല……. “
ഉച്ചത്തിലൊരു വിളി കേട്ട് തിരിഞ്ഞു നോക്കി.
അടുത്ത മലയിലെ വളവിൽ റീത്ത, കൂടെ ഒരു പയ്യനും. അവൻ്റെ വണ്ടിയുടെ പിന്നിലിരുന്ന് അവളവനെ കെട്ടിപ്പിടിക്കുന്നു. ഡാനിയേലയെ നോക്കി അവൾ കൈ വീശി കാണിച്ചു. അവൾ ധരിച്ചിരുന്ന നീല കളറിലെ ഫ്രോക്ക് കണ്ടപ്പോൾ ഡാനിയേലയ്ക്ക് കൊതി തോന്നി.
ഡാനിയേല സ്വന്തം ശരീരത്തേക്ക് കണ്ണോടിച്ചു. നരച്ച തവിട്ട് നിറമുള്ള ഫ്രോക്ക്. അവളുടെ എല്ലാം കുപ്പായങ്ങളും തവിട്ട് നിറമുള്ളവയാണ്. തീരെ ഭംഗിയില്ലാത്തത്. ആദ്യമായി നല്ലൊരു കുപ്പായം വാങ്ങി തന്നത് ഗബ്രിയേലാണ്. അവനെക്കുറിച്ച് ഓർത്തപ്പോൾ ഡാനിയേലയ്ക്ക് സന്തോഷം തോന്നി. അവളുടെ മനസ്സിൽ സ്നേഹം നിറഞ്ഞു.
മാമായി ഉണരാൻ സമയമായി. ഡാനിയേല തിരികെ നടന്നു. ദൂരെ നിന്ന് ഗബ്രിയേൽ നടന്ന് വരുന്നത് കണ്ട് ഡാനിയേല കൈ വീശി കാണിച്ചു. അവൻ തിരികെയും കൈ വീശി. അവൾ അവനെ കാത്ത് വഴിയിൽ നിന്നു.
“നീയെന്താ ഇവിടെ?, മാമായി കണ്ടാൽ. “
“നല്ല ഉറക്കമാണ്. പിന്നെ കാലിൽ നീരും വേദനയും. ഇങ്ങോട്ട് വരില്ല, വെള്ളമെടുക്കാൻ പോയെന്ന് വിചാരിക്കും. “
“നീയെന്താ നേരത്തെ വന്നത്. “
“അടിവാരത്ത് ഒരു ഓട്ടോക്കാരനെ മർദ്ധിച്ചു. കടകൾ അടയ്ക്കാൻ കുറെ ആളുകളെത്തി. “
“അപ്പോൾ ഇറച്ചി മുഴുവൻ വിറ്റ് തീർന്നില്ലേ. “
“ഞാനാരാ മോൻ, ആ തട്ടുകട ഷാനവാസിന് പത്ത് കിലോ കൊടുത്തു. ബാക്കിയെല്ലാവർക്കും വില കുറച്ചു വിറ്റ് തീർത്തു. “
“സൈമൺ വഴക്കുണ്ടാക്കില്ലേ. “
“ഇത് ചീത്തയാകുന്ന സാധനമല്ലേ. മാത്രമല്ല അവരുടെ ഫ്രീസർ വർക്കിംഗ് അല്ല. പിന്നെ ലാഭം എങ്ങനേലും വിൽക്കുന്നതാണ്. “
“അപ്പോൾ നമുക്കില്ലേ. “
“നല്ലൊരു കുമ്പൻ്റെ തുടഭാഗം ഞാൻ കൊണ്ട് വന്നിട്ടുണ്ട്. മാമായിയെ പിണക്കാൻ നിൽക്കണ്ട. നിൻ്റെ വിഷമം എനിക്കറിയാം. നല്ല കുട്ടിയായി അഭിനയിച്ചോ. നമുക്ക് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തേം. “
ഡാനിയേല പെട്ടെന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവൾ ഏങ്ങലടിച്ച് കരയുന്നത് ഗബ്രിയേൽ നോക്കി നിന്നു. അവൾ സാധാരണ ചിരിക്കാറുമില്ല, കരയാറുമില്ല. പാവത്തിന് അതൊന്നുമറിയില്ല, ആരും അതൊന്നും അവളെ പഠിപ്പിച്ചിട്ടില്ല.
അവളോടൊന്ന് തുറന്ന് സംസാരിക്കാൻ ഗബ്രിയേൽ തീരുമാനിച്ചു. മാമായിയുടെ ഓറസാവു എന്ന പ്രാർത്ഥന സമയം, അതാണ് ഗബ്രിയേൽ ഡാനിയേലയ്ക്ക് ലോകത്തെ പരിചയപ്പെടുത്തുന്ന സമയം. ഗബ്രിയേലിൻ്റെ തമാശകൾ കേട്ട് ഡാനിയേല പൊട്ടിച്ചിരിക്കുന്ന സമയം.
മാമായിയുടെ മുറി അടഞ്ഞപ്പോൾ ഗബ്രിയേൽ ഡാനിയേലയെ കൂട്ടി മുറ്റത്ത് കൂടെ നടന്നു. വീടിൽ നിന്നും വളരെ അകലെയായപ്പോൾ ഗബ്രിയേൽ തൻ്റെ മനസ്സ് തുറന്നു.
“ഡാനിയേല, നിനക്ക് മാമായി പറഞ്ഞ ചൂരൽമല കാണാൻ ആഗ്രഹമുണ്ടോ. “
“വേണ്ട കാണണ്ട. എനിക്ക് ഇരുട്ടിനെ പേടിയാണ്. എനിക്കൊരു വിച്ചാകേണ്ട. എനിക്ക് മാമായിയുടെ പോലെ ഒരു ജീവിതം വേണ്ട. “
“എന്താണ് മാമായിയുടെ ജീവിതത്തിന് കുഴപ്പം. “
“എനിക്ക് മാമായിയുടെ പെട്ടിയിൽ നിന്നും ഒരു ബുക്ക് കിട്ടി. “
“ചുവന്ന സാറ്റിനിൽ പൊതിഞ്ഞതല്ലേ. “
“അല്ല, മാമായി സ്വന്തം കൈപ്പടയിൽ എഴുതിയത്. ഗബ്രിയേലെ നീ പെട്ടി തുറന്നപ്പോൾ നിൻ്റെ കയ്യിൽ നിന്നും വീണതായിരിക്കും. ഞാനത് സൂക്ഷിച്ചു വച്ചു. അതിൽ മാമായി ചൂരൽമലയിൽ വച്ച് അവർക്ക് സംഭവിച്ചത് എഴുതിയിട്ടുണ്ട്. ഞാനത് കുറച്ച് വായിച്ചു. എനിക്ക് പേടിയായി. “
“ഡാനിയേലയ്ക്ക് പോർട്ടുഗീസ് ഭാഷ വായിക്കാനറിയാമോ. “
“ഇല്ല, അത് മീറാൻഡീസ് ഭാഷയായിരുന്നു. അത് മാമായി എന്നെ പഠിപ്പിച്ചിരുന്നു. “
“എന്തായിരുന്നു അതിൽ എഴുതിയിരുന്നത്. “
“മാമായിയുടെ പതിനെട്ടാം വയസ്സിൽ ഗ്രാൻഡ് മാ അവരെ കൂട്ടി ചൂരൽമലയിൽ പോയത്. ഒരു പൗർണ്ണമി ദിവസത്തിൽ എഡ്വേർഡിൻ്റെ ശവകുടീരത്തിൽ, നഗ്നയായി കൊണ്ട് കിടത്തി. അന്ന് അവിചാരിതമായി മഴ പെയ്തു. ഗ്രാൻഡ്മായുടെ പ്രാർത്ഥനാചടങ്ങുകൾ വെറുതെയായി. മാമായിയുടെ സാമുദ്രികാ ലക്ഷണങ്ങൾ പൂർണ്ണമല്ലാത്തത് കൊണ്ടാണ് കർമ്മങ്ങൾ പിഴച്ചതെന്ന് പറഞ്ഞ് ഗ്രാൻഡ്മാ, മാമായിയെ ഒരു മരത്തിൽ കെട്ടിയിട്ടു പൊതിരെ തല്ലി. ആ രാത്രിയിൽ മുഴുവൻ മഴ നനഞ്ഞു മാമായി മലമുകളിൽ നിന്നു. എനിക്ക് വയ്യ ഗബ്രിയേൽ എന്നെ ആർക്കും അതിന് വിട്ട് കൊടുക്കല്ലേ, സ്വന്തം അമ്മ പോലും….. “
തൻ്റെ നെഞ്ചിലേക്ക് കമഴ്ന്നു കിടന്ന് കരയുന്ന അനിയത്തിയെ അവൻ വാത്സല്യത്തോടെ തലോടി.
“നീ കരയണ്ട, നിന്നെ ഞാനാർക്കും വിട്ട് കൊടുക്കില്ല. “
കാറ്റും കോളുമില്ലാതെ പെട്ടെന്ന് ഒരു മഴ പെയ്തു. ഗബ്രിയേൽ അനിയത്തിയുടെ കയ്യും പിടിച്ചു വീട്ടിലേക്കോടി.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -6 - By Nisha Pillai - കൂട്ടക്ഷരങ്ങൾ