നനഞ്ഞ വേഷത്തിൽ അവർ വരാന്തയിൽ കയറി നിന്നു.
“മാമായി പെയ്യിച്ച മഴയായിരിക്കുമോ. “
“അല്ല, മാമായിയ്ക്ക് എതിരെ ഒരാളുണ്ട്, നമ്മളെ സംരക്ഷിക്കാൻ നമ്മുടെ അപ്പനുണ്ട്. ഞാൻ നിന്നെ സംരക്ഷിക്കണമെന്നത് അപ്പൻ്റെ ആഗ്രഹമാകും. “
വീടിൻ്റെ വരാന്തയിൽ നിന്ന് മഴ കാണുകയാണ് ഡാനിയേല. പെട്ടെന്ന് ഗബ്രിയേലിന് ഒരു കുസൃതി തോന്നി, അവൻ ഡാനിയേലയെ മുറ്റത്തേക്ക് തള്ളി ഇറക്കി. ആദ്യത്തെ പ്രതിഷേധത്തിനും കരച്ചിലിനും ഒടുവിൽ അവൾക്ക് മഴ ഇഷ്ടമായി, മഴ അവൾ ആസ്വദിച്ചു. മഴ നനഞ്ഞു കൊണ്ട് അവൾ നൃത്തം വെച്ചു, തുള്ളി ചാടി.
ഡാനിയേല ഇത്രയും സന്തോഷിക്കുന്നത് ആദ്യമായിട്ടാണ് ഗബ്രിയേൽ കാണുന്നത്. നിർവികാരമായ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. ഡാനിയേലെയെ മാമായിൽ നിന്നും മോചിപ്പിക്കാൻ സമയമായി. ഗബ്രിയേൽ ഗാഢമായി അതിനെ കുറിച്ച് ചിന്തിച്ചു.
ഡാനിയേലയുടെ മനസ്സിലും ജീവിതത്തിലെ പുതിയ ആഹ്ലാദത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. അവൾ പതിനഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. ഇത്രയും നാൾ മഴ പെയ്യുന്ന സമയത്ത് വീടിനുള്ളിൽ അടച്ചിരിക്കുകയാണ് പതിവ്. ഇത്രയും നാളത്തെ സന്തോഷം നഷ്ടപ്പെടുത്തിയതോർത്ത് അവൾക്ക് സങ്കടം തോന്നി.
“വിഷമിക്കണ്ട ഡാനിയേല, പുതുമകൾ ഇനിയും ജീവിതത്തിൽ ഉണ്ടാകും. അതൊന്നും ഇനി നഷ്ടപ്പെടുത്താതെയിരുന്നാൽ മതി. “
മുറ്റത്ത് കെട്ടി കിടക്കുന്ന മഴവെള്ളത്തിൽ അവൾ കാല് കൊണ്ട് ചവിട്ടിയിളക്കി. ചെളിയും വെള്ളവും കുഴഞ്ഞ് കാലിൽ പറ്റി പിടിച്ചു. പക്ഷേ അതൊന്നും അവളെ സങ്കടപ്പെടുത്തിയില്ല.
“ഡാനിയേലാ…. “
മാമായിയുടെ വിളി കേട്ട് ഡാനിയേല ഞെട്ടി.
“നീയെന്താ ഈ കാണിക്കുന്നത്. ഈ രാത്രിയിൽ, ഈ മഴയത്ത്, നിന്നോട് ആരാണ് പറഞ്ഞത് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ. “
ഫ്രാൻസിസ്ക ദേഷ്യത്തോടെ ഗബ്രിയേലിനേയും ഡാനിയേലയേയും നോക്കി. ഡാനിയേല പേടിച്ചു വീട്ടിൽ കയറി. ഡാനിയേല വസ്ത്രം മാറി വന്ന് മൂന്ന് പേർക്കും ഭക്ഷണം വിളമ്പി. ഡാനിയേല വിളമ്പിയ ബ്രഡും ഇറച്ചി വറുത്തതും സൂപ്പും ഫ്രാൻസിസ്ക കഴിച്ചില്ല.
പ്രശ്നം വഷളാകാതിരിക്കാൻ ഗബ്രിയേൽ ശ്രമിച്ചു. തൻ്റെ പ്ലാനുകൾ വിജയിക്കണമെങ്കിൽ മാമായിയെ തണുപ്പിക്കണം. ഡാനിയേല കേൾക്കെ ഗബ്രിയേൽ മാപ്പ് പറഞ്ഞു.
“ക്ഷമിക്കണം മാമായി ഞാൻ തമാശയ്ക്ക് അവളെ മഴയത്ത് തള്ളിയിറക്കിയതാണ്.
മാമായി ഗബ്രിയേലിനെ ദേഷ്യത്തോടെ നോക്കി.
“ഞാൻ തിരികെ വന്നത് മുതൽ ശ്രദ്ധിക്കുന്നു. നിനക്ക് നല്ല മാറ്റമുണ്ട് ഗബ്രിയേൽ. നിൻ്റെ പോക്ക് അത്ര ശരിയല്ല എന്ന് തോന്നുന്നു. “
ഗബ്രിയേലിൻ്റെ മുന്നിലിരുന്ന ബ്രഡും വറുത്ത ഇറച്ചിയും ഫ്രാൻസിസ്ക എടുത്ത് മാറ്റി.
“നീ ഇന്ന് ഇത് കഴിക്കേണ്ട. പട്ടിണി കിടക്കൂ, നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും. “
ഫ്രാൻസിസ്ക ഗബ്രിയേലിനെ പുറത്തിറക്കി, വാതിൽ അടയ്ക്കുന്നത് കണ്ട് ഡാനിയേലയുടെ കണ്ണ് നിറഞ്ഞു. മുമ്പും ഫ്രാൻസിസ്ക ഗബ്രിയേലിനെ ഈ വിധം ശിക്ഷിച്ചിട്ടുണ്ട്. രാവിലെയവൻ മാപ്പ് പറഞ്ഞ് ഫ്രാൻസിസ്കയെ കെട്ടി പിടിക്കുമ്പോൾ ആ വഴക്ക് അവിടെ തീരാറുമുണ്ട്.
ആ തണുത്ത രാത്രിയിൽ വരാന്തയിലെ തണുത്ത വെറും നിലത്ത് ചുരുണ്ട് കൂടി കിടന്നപ്പോൾ ഗബ്രിയേലിന് സങ്കടം വന്നു. അവൻ അപ്പനെ ഓർത്തു കരഞ്ഞ് പോയി. അവനിലെ തീയൻ വൈരാഗിയായി ഉണർന്നു. ഷർട്ടിൻ്റെ കൈമടക്കിൽ രക്ഷയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ബ്ലാക്ക് ഡാലിയ പൂക്കൾ അവൻ്റെ കയ്യിലിരുന്ന് പൊടിഞ്ഞു.
നാളെ തന്നെ പെരേരയെ കാണണം, അയാൾക്ക് മാത്രമേ ഗബ്രിയേലിനെ സഹായിക്കാൻ കഴിയൂ. സംരക്ഷണത്തിന് ബ്ലാക്ക് ഡാലിയ പൂക്കൾ കയ്യിൽ കരുതാൻ പറഞ്ഞത് പെരേരയാണ്.
പരഹൃദയ ജ്ഞാനം വശമുള്ള മാമായിയിൽ നിന്നും തൻ്റെ രഹസ്യങ്ങൾ സംരക്ഷിക്കാൻ പറഞ്ഞത് പെരേരയാണ്., ഫ്രാൻസിസ്ക എത്ര ശ്രമിച്ചിട്ടും അവളുടെ ഊർജ്ജവലയത്തിൽ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നില്ല. അതിന് കാരണം ബ്ലാക്ക് ഡാലിയ പൂക്കളാണ്. അതിൻ്റെ ദേഷ്യമാണ് ഗബ്രിയേലിനെ പട്ടിണിയ്ക്കിട്ട് ഫ്രാൻസിസ്ക തീർക്കുന്നത്.
വിശപ്പും തണുപ്പും അവൻ്റെ ഉറക്കം കെടുത്തി, അന്തരീക്ഷത്തിലെ തണുപ്പ് കിടപ്പ് അസഹ്യമാക്കി. നേരം വെളുക്കുന്നതിന് മുമ്പ് ഗബ്രിയേൽ പുറത്തിറങ്ങി. വിറക് പുരയിൽ കയറി തലേ ദിവസം അലക്കിയിട്ട ഷർട്ടും പാൻ്റും ഈർപ്പത്തോടെ എടുത്ത് അണിഞ്ഞു. എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയമില്ലാതെയാണ് അവൻ ഇരുട്ടത്ത് ഇറങ്ങി നടന്നത്.
ചതുപ്പിലേക്കോ അതോ പെരേരയുടെ വീട്ടിലേക്കോ. ?
സമയം എത്രയായന്ന് അറിയില്ല. ആ ഇരുട്ടിൽ ചാറ്റമഴയത്ത് ഗബ്രിയൽ ഇറങ്ങി നടന്നു. മല ഇറങ്ങിയപ്പോൾ കൂടെ ആരോ ഉള്ളതുപോലെ ഒരു തോന്നൽ. അത് അവനെ ജാഗരൂകനാക്കി. ഉറക്ക പിച്ചും, വിശപ്പിൻ്റെ വിളിയും ഭയത്താൽ പോയി മറഞ്ഞു, ഗബ്രിയേൽ കാതോർത്തു തൻ്റെ ഒപ്പം ആരോ നടന്നു വരുന്ന ശബ്ദം. ചിലങ്ക മണികൾ കുലുങ്ങുന്നു. തിറ കെട്ടി ആടുന്ന അപ്പൻ്റെ രൂപം മനസ്സിൽ തെളിഞ്ഞു.
“കാവിലമ്മേ, പരദേവതേ, കാത്തോളണേ ദേവീ. “
ഗബ്രിയേൽ നടത്തം നിറുത്തി. ചിലങ്കനാദം ശമിച്ചു. ഗബ്രിയേൽ വീണ്ടും നടത്തം തുടങ്ങി. ചിലങ്ക ശബ്ദവും അവനെ പിൻതുടർന്ന
“ഞാൻ തീയൻ കണാരൻ്റെ മകനാണ്. സങ്കരയിനമാണ്. രക്തത്തിൽ കലർപ്പുണ്ട്. പക്ഷെ മരിക്കുന്നതുവരെ നന്മയുടെ കൂടേ നിൽക്കൂ. “
നാട്ടിൽ അറിയപ്പെടുന്ന, ധീരനായ അപ്പനെ ഓർത്ത് അവന് അഭിമാനം തോന്നി. തൻ്റെ കൂടെയുള്ളത് അപ്പൻ്റെ ആത്മാവാണെന്ന് ഓർത്തപ്പോൾ നല്ല ധൈര്യം തോന്നി. പെരേരയുടെ ഒറ്റ മുറി വീടിൻ്റെ വാതിൽ മുട്ടുമ്പോൾ മഴ ആർത്തു പെയ്തു.
“ആരാണീ നേരത്ത് ശല്യമായല്ലോ. “
മുഖത്തേക്ക് ഒലിച്ചിറങ്ങിയ മഴ തുള്ളികൾ തുടച്ച് മാറ്റാൻ ഗബ്രിയേൽ ശ്രമിച്ചില്ല.
അകത്ത് ആരോ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ട് ഗബ്രിയേൽ തിരിഞ്ഞു നടന്നു.
“ആരാ. “
ഒരു സ്ത്രീ ശബ്ദം ഗബ്രിയേൽ തിരിഞ്ഞു നിന്നു. ആരോ മുഖത്തേക്ക് ടോർച്ച് അടിക്കുന്നു. പെണ്ണും പിടക്കോഴിയും ഇല്ലാത്ത പെരേരയ്ക്കൊപ്പം ആരാണ് ഈ അസമയത്ത്.
“ഇതാര് ഗബ്രിയേലോ. “
റീത്തയുടെ അമ്മ മാഗിയാണ്. ഗബ്രിയേലിൻ്റെ ആഴത്തിലുള്ള നോട്ടം കണ്ട് മാഗി ഒന്ന് ചൂളി പോയി.
“സായിപ്പ് വിളിച്ചപ്പോൾ. “
ഗബ്രിയേൽ തലയാട്ടി.
“റീത്ത കുടിയിൽ തനിച്ചല്ലേ. അവളെ ഈ പണിക്ക് വിടരുത്. “
“ഇല്ല മോനേ. “
മാഗി വാതിക്കൽ നിന്നും മാറി കൊടുത്തു. ഗബ്രിയേൽ ബൂട്ട് ഊരി വെച്ച് നഗ്നമായ കാലുകളോടെ അകത്തേക്ക് നടന്നു. കട്ടിലിൽ പുതച്ചുമൂടി കിടക്കുകയാണ് പെരേര.
“സായിപ്പിന് പനി തുടങ്ങിയിട്ട് രണ്ട് ദിവസമായി. ചാക്കോ ഡോക്ടർ തന്ന മരുന്ന് കൊടുത്തു. പിച്ചും പേയും പറഞ്ഞപ്പോൾ ഞാൻ കൂടെ ഇരുന്നു. മോൻ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. “
ഗബ്രിയേലിനെ കണ്ട് പെരേര കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.
” മൂന്ന് മണിക്ക് നീ എവിടേക്കാണ്. ഗബ്രിയേലെ നിനക്ക് ഉറക്കം ഒന്നും ഇല്ലേ. “
” അതൊക്കെ പിന്നീട് പറയാം. എനിക്ക് വിശക്കുന്നു. കഴിക്കാൻ എന്തെങ്കിലും കിട്ടുമോ. “
മാഗി കട്ടൻ ചായ തിളപ്പിക്കാൻ വെച്ചു. തോർത്ത് എടുത്തു ഗബ്രിയേലിൻ്റെ തല തുവർത്തി കൊടുത്തു. മാഗിയുടെ ശരീരത്തിൽ നിന്നും സ്നിഗ്ദമായ ഒരു ഊർജ്ജം തന്നിലേക്ക് ഒഴുകുന്നതു ഗബ്രിയേൽ തിരിച്ചറിഞ്ഞു. മാഗിയും ഒരു അമ്മയാണ്. ശരീരം കൊണ്ട് അവൾ മലിനമായെങ്കിലും അവരിൽ വാത്സല്യത്തിൻ്റെ ഉറവയുണ്ട്.
മാഗി കൊണ്ട് കൊടുത്ത കട്ടനിൽ പനി റസ്ക്ക് മുക്കി മയപ്പെടുത്തി, ഗബ്രിയേൽ കഴിച്ചു. തണുത്ത ശരീരം ചൂടാക്കാൻ വേണ്ടി ഗബ്രിയേൽ തൻ്റെ നനഞ്ഞ ഷർട്ട് ഊരി സ്റ്റൗവിൻ്റെ അടുത്ത് ചെന്നിരുന്നു.
മാഗിയും പെരേരയും പരസ്പരം നോക്കി. അവനോട് ഒന്നും ചോദിക്കേണ്ട എന്ന് പെരേര മാഗിയോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. ഗബ്രിയേൽ പെരേരയുടെ കട്ടിലിൽ കയറി കിടന്നു. സംസാരിച്ച് കിടന്നവൻ ഉറങ്ങി പോയി. ഉണർന്നെഴുന്നേറ്റപ്പോൾ നേരം നന്നായി വെളുത്തിരുന്നു.
“മാഗി എവിടെ?”
“നേരം പുലരുന്നതിന് മുമ്പ് അവൾ പോയി. “
പെരേര ഗബ്രിയേലിനൊപ്പം വീട് പൂട്ടി പുറത്തിറങ്ങി. ഗബ്രിയേലിന് ചായക്കടയിൽ നിന്നും വയറ് നിറയെ ദോശയും കടലയും വാങ്ങി നൽകി.
“എന്താടാ നിൻ്റെ പ്രശ്നം. “
“മാമായി ഇന്നലെ എന്നെ വീട്ടിൽ നിന്നും പുറത്താക്കി. “
ഗബ്രിയേൽ തലേദിവസം നടന്ന കാര്യങൾ ചുരുക്കി പറഞ്ഞു.
“എനിക്ക് പോർട്ടുഗീസ് ആചാരങ്ങൾ പറഞ്ഞ് തരണം. തീയൻ കണാരൻ്റെ മകനെ ഫ്രാൻസിസ്ക അതൊന്നും പഠിപ്പിക്കില്ല. എൻ്റെ മനസ്സ് അറിയാനുള്ള മാമായിയുടെ ശ്രമങ്ങളൊക്കെ പൊളിഞ്ഞിട്ടുണ്ട്. “
“അതൊക്കെ നമുക്ക് ശരിയാക്കാം. നാളെ നമുക്ക് നേരിട്ട് കാണാം. “
ഇറച്ചിക്കടയുടെ മുന്നിലെത്തിയപ്പോൾ പെരേര നിന്നു. അയാളുടെ കഴുത്തിൽ കിടന്ന വെള്ളി മാല ഊരി ഗബ്രിയേലിൻ്റെ കഴുത്തിലണിയിച്ചു.
“പെരേരയ്ക്ക് കുടുംബമോ അവകാശികളോയില്ല. ഗബ്രിയേലാണ് എൻ്റെ അവകാശി. എൻ്റെ ശവപ്പെട്ടിയിൽ ആദ്യത്തെ മൂന്ന് പിടി മണ്ണ് നിൻ്റെ വകയായിരിക്കണം. “
“എന്തിനാ ഇതൊക്കെ ഇപ്പോൾ പറയുന്നത്. “
പെരേര നടന്ന് മറയുന്നത് വരെ ഗബ്രിയേൽ നോക്കി വഴിയിൽ നിന്നു. ഗബ്രിയേലിനെയും കാത്ത് സൈമൺ ഇറച്ചിക്കടയുടെ മുന്നിൽ നിന്നിരുന്നു.
“എന്ത് പറ്റിയെടാ, ആകെ ഒരു വയ്യായ്ക ഉണ്ടല്ലോ. “
“ഇന്നലെ മഴ നനഞ്ഞു, ഒരു ജലദോഷം പോലെ, നല്ല ശരീര വേദന. ഞാൻ പെട്ടെന്ന് പോയി മടന്തയിലകൾ പറിച്ചു കൊണ്ടു വരാം. “
“രാവിലെ തന്നെ മാഗി ഒരു കുട്ട നിറയെ മടന്ത പറിച്ചു തന്നിട്ട് ആണല്ലോ പോയത്. അവരോട് നേരത്തെ നീ പറഞ്ഞിട്ടില്ലായിരുന്നോ. “
“അക്കാര്യം ഞാനങ്ങ് മറന്നു. എനിക്ക് വയ്യെന്ന് അവർക്ക് മനസ്സിലായി. “
“എന്തായാലും കൃത്യമായി സാധനമിങ്ങെത്തി. നിന്നെ കാണാത്ത വിഷമത്തിലായിരുന്നു ഞാൻ. “
ഗബ്രിയേൽ തൻ്റെ പണി ആരംഭിച്ചു.
“നീയെന്താ ഈ കാണിക്കുനത്. പള്ളി പിരിയാൻ ഇനിയും സമയമുണ്ട്. “
“ഓരോ കിലോ വീതം കഷണങ്ങളാക്കി വെട്ടി മാറ്റി വയ്ക്കുകയാണ്. ആൾക്കാർ വരുമ്പോൾ പൈസ വാങ്ങി എടുത്ത് കൊടുത്താൽ മതിയല്ലോ. പെട്ടെന്ന് പണി കഴിയും. “
പള്ളി പിരിഞ്ഞപ്പോൾ ആളുകളുടെ തിരക്ക് ഉണ്ടായി. ആർക്കും അധിക സമയം കാത്ത് നിൽക്കേണ്ടി വന്നില്ല. കച്ചവടം നിഷ്പ്രയാസം നടന്നു.
“നിനക്ക് തീരെ വയ്യായെങ്കിൽ ഒരു ഡോക്ടറെ കാണാൻ പാടില്ലേ. “
“ചേട്ടൻ ബാങ്കിൽ പോയിട്ട് വാ. ‘
“ജാൻസി വന്നിട്ട് ഞാൻ പോകാം. “
സൈമൺ വാങ്ങി കൊണ്ട് വന്ന ചൂട് ചായ കുടിച്ചിരുന്നപ്പോൾ ഒരു പിങ്ക് സാരിയിൽ അതീവ സുന്ദരിയായി ജാൻസി വന്നു
“ഇവനിത് എന്ത് പറ്റി, ആകെ ചുവന്നു ഇരിക്കുന്നല്ലോ. “
“ചെറുക്കന് ജലദോഷം പിടിച്ചു. നീ അവനെ ആ ചാക്കോ ഡോക്ടറെ ഒന്ന് കാണിക്കൂ. “
ജാൻസി അവൻ്റെ നെറ്റിയിൽ തൊട്ടു നോക്കി. അവള് ബാഗിൽ നിന്നും എടുത്ത് നൽകിയ ഗുളിക അവൻ വെള്ളത്തിന് ഒപ്പം വിഴുങ്ങി.
“അച്ചായൻ വേഗം ബാങ്കിൽ പോയി വാ. ഇവന് നല്ല ക്ഷീണമുണ്ട്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകും. “
സൈമൺ ബാങ്കിലേക്ക് ഇറങ്ങി.
ജാൻസി അവനെ ചേർന്ന് നിന്നു. അവളുടെ വിരലുകൾ ഗബ്രിയേലിൻ്റെ മുഖത്ത് ഒഴുകി നടന്നു.
ജാൻസിയുടെ കയ്യിലെ ചൂട് ഗബ്രിയേലിന് ആശ്വാസം നൽകി. പെട്ടെന്ന് ഗബ്രിയേൽ അവളുടെ കൈകളിൽ ചുംബിക്കാൻ തുടങ്ങി. അവൻ്റെ നനവാർന്ന ചുണ്ടുകളുടെ സ്പർശം ജാൻസിയെ അമ്പരപ്പിച്ചു.
ഗബ്രിയേലിൻ്റെ കണ്ണുകൾ നിറഞ്ഞു. ജാൻസി അവൻ്റെ മുഖം പിടിച്ചു ഉയർത്തി.
“എന്ത് പറ്റിയെടി നിനക്ക്. “
“ഇന്നലെ മാമായി എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. “
ജാൻസി വാത്സല്യത്തോടെ അവൻ്റെ മുടിയിഴകളെ തഴുകി.
“നിനക്ക് എൻ്റടുത്തേക്ക് വരാമായിരുന്നില്ലേ. “
“ആ പൗലോ മാപ്ല. “
ജാൻസിയുമായി തമാശകൾ പങ്കിട്ട് പൊട്ടിച്ചിരിച്ചപ്പോൾ ഗബ്രിയേൽ തൻ്റെ ക്ഷീണം മറന്നു.
“എനിക്ക് ജാൻസി ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. “
“എനിക്ക് നിന്നേയും ഇഷ്ടമാണ്. “
ഉച്ചയ്ക്ക് വീട്ടിലേക്കുള്ള മല കയറാൻ ഗബ്രിയേലിന് ഒട്ടും താൽപര്യമില്ലായിരുന്നു. ഡാനിയേലയെക്കുറിച്ച് ഓർത്തപ്പോൾ അവന് സങ്കടം തോന്നി.
“ഇന്ന് കണ്ണപ്പൻ വരും. അവരെ ഒന്നിപ്പിക്കണം, അത് അപ്പൻ്റെ ആഗ്രഹമായിരുന്നു. സഹോദരനായ തൻ്റെ കടമയാണ്. “
ദൂരെ നിന്ന് തന്നെ മലമുകളിൽ തന്നെ കാത്ത് നിൽക്കുന്ന ഡാനിയേലയെ ഗബ്രിയേൽ കണ്ടു. നിറം മങ്ങിയ തവിട്ടു നിറമുള്ള ഫ്രോക്കിലും അവൾ അതീവ സുന്ദരിയായിരുന്നു. ഗബ്രിയേൽ അവളെ നോക്കി കൈ വീശി കാണിച്ചു. ഡാനിയേല ഗബ്രിയേലിനടുത്തേക്ക് ഓടി വന്നു. ഗബ്രിയേൽ ഇറച്ചിക്കുട്ട നിലത്ത് വച്ച്, അവളെ രണ്ട് കൈ കൊണ്ടും പൊക്കി എടുത്ത് നാലഞ്ചു പ്രാവശ്യം വട്ടം ചുഴറ്റി, നിലത്ത് നിർത്തി.
“ഗബ്രിയേൽ നിന്നെ കാണാഞ്ഞ് ഞാൻ വളരെ സങ്കടപ്പെട്ടു, പേടിച്ച് പോയി. “
“മാമായി?”
“ഇന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റതേയില്ല. നിന്നെ കാണാഞ്ഞ് കരഞ്ഞു. ഭക്ഷണവും കഴിച്ചില്ല. “
“നീ കഴിച്ചോ. “
ഇല്ലായെന്നവൾ തലയാട്ടി.
“ഇത് കൊണ്ട് പോയി നന്നായി കറി വയ്ക്കൂ. ഇന്ന് കണ്ണപ്പൻ വരുന്ന ദിവസമാണ്. ഡാനിയേലയുടെ പാചക വിരുത് അവൻ നേരിട്ട് അറിയണം. “
ഡാനിയേലയുടെ മുഖം ചുവന്നു തുടുത്തു.
(തുടരും…. )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -7 - By Nisha Pillai - കൂട്ടക്ഷരങ്ങൾ