ആ വൈകുന്നേരം ഡാനിയേല തിരക്കിലായിരുന്നു. ഗബ്രിയേൽ കുളി കഴിഞ്ഞ് വന്നപ്പോൾ, അടുക്കളയിൽ നല്ല വെളുത്തുള്ളിയിലും ഉള്ളിയിലും കിടന്ന് വേവുന്ന ബീഫിൻ്റെ മണം വീടിനുള്ളിൽ പരന്നു.
അവൻ മാമായിയുടെ മുറിയിലേയ്ക്ക് എത്തി നോക്കി. ഇരുട്ട് നിറഞ്ഞ ആ മുറിയിൽ മാമായി കിടക്കുകയാണ്. മാമായിയുമായുള്ള വഴക്ക് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തോന്നി. അവരെ പിണക്കുന്നത് മണ്ടത്തരമാണ്, രണ്ട് പേർക്കും ആപത്താണ്.
ഗബ്രിയേൽ, രാവിലെ കഴിച്ചതൊക്കെ ദഹിച്ചു കഴിഞ്ഞു, നല്ല വിശപ്പ് തോന്നുന്നു. ഡാനിയേല മേശപ്പുറത്ത് ചോറും വറുത്ത ഉരുളക്കിഴങ്ങും നിരത്തി വച്ചു. ബീഫ് കൂടി പാകമാകണം.
“മാമായി.”
ഗബ്രിയേൽ വിളിച്ചിട്ടും ഫ്രാൻസിസ്ക പ്രതികരിച്ചില്ല. ഗബ്രിയേൽ മാമായിയുടെ കാലിൽ തടവി. ഫ്രാൻസിസ്ക കാല് വലിച്ചെടുത്തു. വലിയ വാശിക്കാരിയാണ്.
ഗബ്രിയേൽ അവിടെ നിന്നും എഴുന്നേറ്റില്ല.
“മാമായി.”
“നിനക്ക് എന്താണ് വേണ്ടത് ഗബ്രിയേൽ. നീ വളർന്നു എന്നെക്കാൾ വലുതായല്ലോ. ഇനി നിനക്കെന്തിനാണ് ഈ മാമായിയെ.”
“ഈ ലോകത്ത്, എനിക്കെൻ്റെ മാമായി മാത്രമേ ഉള്ളൂ. എനിക്ക് മാമായിയെ വേണം.”
“ഇന്നലെ നീ എവിടെ പോയി.”
“തണുത്ത് വിറച്ചപ്പോൾ എനിക്ക് സങ്കടമായി, ഞാൻ മഴയത്ത് ഇറങ്ങി നടന്നു. ഒടുവിൽ പെരേരയുടെ വാടക വീട്ടിൽ എത്തി ചേർന്നു.”
ഫ്രാൻസിസ്ക കട്ടിലിൽ എഴുന്നേറ്റു ഇരുന്നു.
“ഞാൻ ഉറങ്ങിയിരുന്നില്ല, നീ എഴുന്നേറ്റു വാതിലിൽ മുട്ടും എന്ന് പ്രതീക്ഷിച്ച് കിടന്നു. നീ കരഞ്ഞ് കൊണ്ട് എന്നോട് മാപ്പ് ചോദിക്കുമെന്ന് കരുതി. നീ മുട്ടിയില്ല. ഒടുവിൽ ഡാനിയേലയുടെ കരച്ചിൽ കേട്ട് മടുത്തപ്പോൾ ഞാൻ വാതിൽ തുറന്നു. നിന്നെ അവിടെ കണ്ടില്ല. ഞാൻ തളർന്ന് പോയി.”
“എന്നോട് ക്ഷമിക്കൂ മാമായി, പെട്ടെന്ന് ദേഷ്യം വന്നപ്പോൾ…”
“സാരമില്ല ഗബ്രിയേലേ, എൻ്റെ മുൻകോപമാണ് എല്ലാത്തിനും കാരണം. ചിലപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല.”
ഡാനിയേല ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഗബ്രിയേലും ഫ്രാൻസിസ്കയും തമാശകൾ പറഞ്ഞ് ചിരിക്കുകയായിരുന്നു. രണ്ട് പേരും പരസ്പരം പിടിച്ച് എഴുന്നേറ്റു. ഗബ്രിയേൽ ഡാനിയേലയെ നോക്കി കണ്ണിറുക്കി കാണിച്ചു. ഗബ്രിയേൽ മാമായിയുടെ മുന്നിൽ അഭിനയിക്കുകയാണെന്ന് അവൾ മനസ്സിലാക്കി.
ചെറിയ അരി കൊണ്ടുള്ള ചോറിന് മുകളിൽ ബീഫ് കറിയും ഉരുളക്കിഴങ്ങ് വറുത്തതും അച്ചാറും. ഫ്രാൻസിസ്കയുടെ ഇഷ്ട ഭക്ഷണമാണ് അന്ന് ഡാനിയേല തയാറാക്കിയത്.
ഗബ്രിയേൽ ഒരു കുപ്പി മേശപ്പുറത്ത് എടുത്തു വച്ചു. മഞ്ഞ കളറിലെ കൊഴുത്ത ദ്രാവകം മൂന്ന് ഗ്ലാസിലായി ഗബ്രിയേൽ നിറച്ചു.
ഫ്രാൻസിസ്ക ഗ്ലാസ് ചുണ്ടോടു ചേർത്തു.
“പൈനാപ്പിൾ വൈൻ. ഇതെവിടുന്നാണ് ഗബ്രിയേലെ.”
“എങ്ങനെയുണ്ട് മാമായിയ്ക്ക് ഇഷ്ടപ്പെട്ടോ?.”
ഫ്രാൻസിസ്ക ചിരിച്ചു കൊണ്ട് തലയാട്ടി.
“ജാൻസി ചേച്ചി തന്നതാണ്. അവര് തയ്യാറാക്കിയതാണ്. അവരുടെ തോട്ടത്തിലെ തിരിവ് പൈനാപ്പിൾ അവര് സ്ക്വാഷും ജാമും ഉണ്ടാക്കി വിൽക്കും. ആദ്യമായി വൈൻ പരീക്ഷിച്ചു നോക്കി.”
ഭക്ഷണത്തിന് ഇടയിൽ വൈൻ ഗ്ലാസ് കയ്യിലെടുത്ത ഡാനിയേലയെ ഗബ്രിയേൽ കുടിക്കരുതെന്ന് കണ്ണ് കൊണ്ട് വിലക്കി.
ഡാനിയേല ഗ്ലാസ് തിരികെ വച്ചു. ഫ്രാൻസിസ്ക ലഹരിയുള്ള വൈൻ വീണ്ടും വീണ്ടും കുടിച്ചു. നല്ല പോലെ ഭക്ഷണവും കഴിച്ചു. മാമായിയുടെ ഗ്ലാസ് ഒഴിയുന്നതിന് അനുസരിച്ച് ഗബ്രിയേൽ നിറച്ചു കൊണ്ടിരുന്നു.
തലേ ദിവസത്തെ ഉറക്കച്ചടവ് മൂലവും വീഞ്ഞിൻ്റെ ലഹരി മൂലവും ഫ്രാൻസിസ്ക മയങ്ങി പോയിരുന്നു.
ഭക്ഷണശേഷവും ഗബ്രിയേൽ ഫ്രാൻസിസ്കയുടെ അടുത്തിരുന്നു വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു.
ഫ്രാൻസിസ്ക കിടക്കാനായി മുറിയിൽ കയറി. ഡാനിയേല മാമായിയുടെ കാലിൽ തടവി കൊണ്ടിരുന്നു.
സന്ധ്യ മയങ്ങിയപ്പോൾ ഗബ്രിയേൽ മുറ്റത്തേക്ക് ഇറങ്ങി. ഡാനിയേലയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.
ഗബ്രിയേൽ മലയിടുക്കിലൂടെ കാട്ടുപാതയിലേക്ക് നടന്നു. ആരേയും കാണാതെ അവൻ വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തലയുയർത്തി നോക്കിയപ്പോൾ, ദൂരെ നിന്നും ഒരു വെട്ടം അടുത്തടുത്ത് വരുന്നു. ഒരു ബൈക്ക് അടുത്ത് വന്ന് നിർത്തി.
ഹെൽമറ്റ് ഊരിയപ്പോൾ അത് കണ്ണപ്പനാണ്.
“കയറെടാ…”
“എന്തിന്?”
“നമുക്കോരോ ചായയും പെറോട്ടയും കഴിച്ചു വരാം.”
“ഞാൻ അത്താഴം കഴിച്ചതാ.”
“നീ വാ എനിക്ക് വിശക്കുന്നു.”
ഗബ്രിയേൽ കണ്ണപ്പൻ്റെ ബൈക്കിൻ്റെ പിറകിൽ കയറി ഇരുന്നു. അവർ നാസറിൻ്റെ തട്ട് കടയിൽ പോയി.
“ഓരോ ചായയും ഈരണ്ട് പെറോട്ടയും ചിക്കൻ കറിയും പോരട്ടെ.”
ഗബ്രിയേൽ ഒരു പെറോട്ടയിൽ നിർത്തി. കണ്ണപ്പൻ നാലഞ്ച് പെറോട്ട കഴിച്ച് എഴുന്നേറ്റു പണം നൽകി.
രാത്രിയിൽ തണുത്ത മലഞ്ചെരുവിലൂടെ ഇളം കാറ്റേറ്റ്, ബൈക്കിൽ യാത്ര ചെയ്യാൻ നല്ല രസം തോന്നി.
“ടാ ഗബ്രിയേലേ, നീ തബൈക്ക് ഓടിച്ച് നോക്കുന്നോ.”
കണ്ണപ്പൻ ഗബ്രിയേലിനെ ബൈക്ക് ഓടിക്കാൻ പ്രോൽസാഹിപ്പിച്ചു.
“ഇന്ന് രാത്രി വേണ്ട, പിന്നെയൊരു ദിവസം പകൽ മതി. മാമായിയുമായി ഒരു വഴക്ക് ഇന്ന് പറഞ്ഞ് തീർത്തതേയുള്ളൂ.”
“ശരി നീ പറഞ്ഞാൽ മതി. ഒരു ദിവസം പകൽ ഞാൻ ഇറച്ചിക്കടയിൽ വരാം. എന്നിട്ട് നമുക്കൊന്നിച്ച് തറവാട്ടിൽ പോകാം. അമ്മയും ചെറിയമ്മയുടെ നിന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ്.”
ഗബ്രിയേൽ കണ്ണപ്പൻ്റെ വയറിൽ ചുറ്റി പിടിച്ചു ഇരുന്നു. ആ ഇരിപ്പ് ഗബ്രിയേലിനെ സന്തോഷിപ്പിച്ചു.
“കണ്ണപ്പാ, നിനക്ക് എൻ്റെ അപ്പൻ്റെ മണമാണ്.”
“വിടെടാ, കോളേജിൽ നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണ്. ശരീരം മൊത്തം വിയർത്ത് നാറി ഇരിക്കുകയാണ്.”
കണ്ണപ്പൻ ബൈക്ക് നിർത്തി, ഗബ്രിയേലിനെ വഴിയിൽ ഇറക്കി.
“ഞാൻ പോട്ടേ ടാ, അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേടാ.”
“നിൽക്കെടാ, ഞാൻ പെട്ടെന്ന് ഡാനിയേലയെ കൂട്ടി കൊണ്ട് വരാം. അവൾക്ക് നിന്നെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്.”
“അപ്പോൾ നിൻ്റെ മാമായി.”
“മാമായി കാണാതെ ഞാൻ വിളിച്ചു കൊണ്ട് വരാം.”
ഗബ്രിയേൽ മടങ്ങി വരുന്നത് വരെ കണ്ണപ്പൻ കാത്ത് നിന്നു. അവൻ മൊബൈലിൽ നോക്കി ബൈക്കിൽ ചാരി നിന്നു.
ദൂരെ ചൂരൽമലയിൽ ചന്ദ്രൻ പൂർണ്ണാകാരനായി തിളങ്ങുന്നു. കണ്ണപ്പൻ്റെ വിരലിലൂടെ ഭയം ഇരച്ചു കയറി. പിറകിൽ മലഞ്ചെരിവിൽ വന്യമായ ശബ്ദങ്ങൾ… അകാരണമായ ഭീതി മനസ്സിൽ കടന്നു കൂടി. കഴുത്തിൽ കറുത്ത ചരടിലെ ഏലസ്സിൽ അവൻ തൊട്ട് നോക്കി.
“കാവിലമ്മേ…”
അവൻ ഫോണെടുത്ത് പാട്ട് വച്ച് ശ്രദ്ധ മാറ്റാൻ ശ്രമിച്ചു. അവൻ കണ്ണടച്ച് പാട്ടിൽ ലയിച്ചു നിന്നു.
“ഇവനിത് എവിടെ പോയി.”
ഒരു കാൽപ്പെരുമാറ്റം കേട്ട് കണ്ണപ്പൻ കണ്ണ് തുറന്നു. മുന്നിൽ കൗമാരപ്രായമുള്ള ഒരു മെലിഞ്ഞ പെൺകുട്ടി നിൽക്കുന്നു. മങ്ങിയ തവിട്ട് നിറമുള്ള ഒരു ഫ്രോക്ക്, നീണ്ട മുടി കുളി കഴിഞ്ഞ് അഴിച്ചു മുന്നിലേക്ക് ഇട്ടിരിക്കുന്നു, അതിൽ ചൂടിയ വെളുത്ത കാട്ട് പൂക്കളുടെ സുഗന്ധം. മങ്ങിയ വെളിച്ചത്തിലും അവളുടെ ഗൗരവത്തോടയുള്ള മുഖഭാവം കണ്ണപ്പന് കാണാമായിരുന്നു.
“ഗബ്രിയേൽ എവിടെ.”
ഡാനിയേല തലയുയർത്തി കണ്ണപ്പൻ്റെ മുഖത്തേക്ക് നോക്കി.
തവിട്ട് നിറമുള്ള സുന്ദരനായ യുവാവ്. നീണ്ട കറുത്ത മുടി വശത്തേക്ക് ചീകി വച്ചിരിക്കുന്നു. ഇടതൂർന്ന പീലികളുള്ള മനോഹരമായ കണ്ണുകൾ, തടിച്ച ചുണ്ടുകൾ, ഭംഗിയുള്ള പൊടിമീശ.
“മാമായിക്ക് കാല് തടവി കൊടുക്കുന്നു. തടവൽ നിർത്തിയാൽ ഉണരുമെന്ന് ഭയം തോന്നി എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചു.”
“മാമായിക്ക് കാലു വേദന ഇപ്പോഴും ഉണ്ടോ.”
ഡാനിയേല തല കുലുക്കി.
“ഭാരം കുറക്കാൻ ഡോക്ടർ പറഞ്ഞിരുന്നു.”
അവരുടെ ഇടയിൽ നിശബ്ദത. കണ്ണപ്പൻ അവളെ നോക്കി. അവൾ വിദൂരതയിലേക്ക് കണ്ണ് നട്ട് നിൽക്കുകയാണ്.
രണ്ട് അപരിചിതരുടെ കണ്ട് മുട്ടൽ, ഗബ്രിയേൽ ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും അകലം തമ്മിൽ ഉണ്ടാകില്ലായിരുന്നു.
“ഞാനാരാണെന്ന് മനസ്സിലായോ ഡാനിയേലാ…”
ഡാനിയേല കണ്ണപ്പൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ ദൃഷ്ടി അവൻ്റെ മുഖത്ത് പരതി നടന്നു. അവൾ മെല്ലെ തല കുലുക്കി.
“തറവാട്ടിൽ എല്ലാവരും നിങ്ങളെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ്. അമ്മയും ചെറിയമ്മയും…”
പിന്നെയും രണ്ടാളും നിശബ്ദരായി.
കണ്ണപ്പൻ ഡാനിയേലയുടെ കൈകൾ കൂട്ടി പിടിച്ചു.
“കാണാൻ വന്നതിന് നന്ദി. ഇനി നീ പൊയ്ക്കോളൂ. രാത്രിയല്ലേ വൈകണ്ട.”
കണ്ണപ്പൻ അവളുടെ മെലിഞ്ഞ കൈകളിൽ തടവി. പരുപരുത്തതാണെങ്കിലും ബലമുള്ള കൈകൾ.
“എന്തൊരു വെളുപ്പാണിത്. ഗബ്രിയേലിന് നിൻ്റെ അത്രയും നിറമില്ല.”
ഡാനിയേല ആദ്യമായി ചിരിച്ചത് കണ്ട് കണ്ണപ്പന് സന്തോഷമായി.
“പൊയ്ക്കോ മാമായിക്ക് സംശയം ഒന്നും തോന്നണ്ട.”
“ഇനി എന്നാണ് വരുന്നത് കണ്ണപ്പൻ.”
“എന്ന് വരണം നീ പറഞ്ഞാല് മതി. നാളെ വരണോ.”
ഡാനിയേല വേണമെന്ന് തല കുലുക്കി. അവൾ വീട്ടിലേക്ക് നടന്നു. കണ്ണപ്പൻ തലോടിയപ്പോൾ എന്താണ് തനിക്ക് സംഭവിച്ചത്. അവളുടെ മനസ്സിൽ സന്തോഷത്തിൻ്റെ അലയടികൾ ഉണ്ടായി. അവൾ നടന്ന് പോകുന്നത് നോക്കി കണ്ണപ്പൻ ബൈക്കിൽ ചാരി നിന്നു. അവൾ വഴി പിന്നിട്ട് വീട്ടിലേക്ക് കടന്നപ്പോൾ തിരിഞ്ഞ് നോക്കി. അവൻ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. അവളും തിരികെ കൈ വീശി കാണിച്ചു.
വീടിൻ്റെ വരാന്തയിൽ ഗബ്രിയേൽ അവളെ കാത്ത് നിന്നിരുന്നു.
“കണ്ണപ്പൻ പോയോ.”
“പോയി, മാമായി പിന്നെ ഉണർന്നോ.”
“ഇല്ല കൂർക്കം വലി തുടങ്ങി. ഞാൻ തടവൽ നിർത്തി. അവൻ എന്ത് പറഞ്ഞു നിന്നോട്?”
“എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല, ഒരു പരിചയക്കുറവ്.”
“ഉം.”
എന്തോ ആലോചിച്ചു ഡാനിയേല മടങ്ങി വന്നു.
“ഒരു ദിവസം എന്നെ തറവാട്ടിൽ കൊണ്ട് പോകാമെന്ന് പറഞ്ഞു. ഇവിടെ വരെ വന്നിട്ട് നമ്മൾ കണ്ണപ്പന് ഒന്നും കൊടുത്തില്ലല്ലോ.”
അന്നത്തെ ദിവസം ഡാനിയേലക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിലൊരു സുഖമുള്ള വേദന. അടുത്ത മുറിയിൽ നിന്നുള്ള മാമായിയുടെ കൂർക്കം വലി പോലും അവൾക്ക് ഇമ്പമുള്ളതായി ആ നിമിഷം തോന്നി.
ഉറങ്ങാൻ വൈകിയത് കൊണ്ട്, പതിവ് സമയത്ത് ഡാനിയേലക്ക് ഉണരാൻ കഴിഞ്ഞില്ല. ഗബ്രിയേൽ വന്ന് നോക്കുമ്പോൾ ഡാനിയേല നല്ല ഉറക്കമാണ്. അവളോട് പറയാതെ പോയാൽ അവൾക്ക് വിഷമമാകും. അതിനാൽ ഗബ്രിയേൽ അവളെ വിളിച്ചുണർത്തി.
“ഡാനിയേല, നേരം പുലർന്നു തുടങ്ങി. നീ ഉറങ്ങിക്കോളൂ. ഞാൻ കടയിലേക്ക് പോകുന്നു.”
“അയ്യോ നിനക്കുള്ള ഭക്ഷണം തയാറാക്കിയില്ല.”
“അത് സാരമില്ല. കടയിൽ നിന്നും ഞാൻ പുട്ടും കടലയും കഴിച്ചോളാം. അതോർത്ത് നീ വിഷമിക്കേണ്ട.”
അടുക്കളയിൽ നിന്നും ശബ്ദം കേട്ട് രണ്ടു പേരും അങ്ങോട്ട് നടന്നു. രണ്ട് പേരും അൽഭുതപ്പെട്ടു. എന്നും വൈകി ഉണരാറുള്ള, അടുക്കളയിൽ കയറാത്ത, മാമായി ധൃതിയിൽ എന്തോ പാചകം ചെയ്യുന്നു. അതൊരു പാത്രത്തിലാക്കി ഗബ്രിയേലിന് നീട്ടി.
“നേരം പുലർന്നിട്ടും ഡാനിയേല ഉണരാത്തത് കൊണ്ട് ഞാൻ വന്ന് നോക്കി. പാവം കുട്ടി!!! അവൾ നല്ല ഉറക്കമായിരുന്നു. അത് കൊണ്ട് ഞാൻ നിനക്കായി കുറച്ച് മുട്ട റൊട്ടി ഉണ്ടാക്കി ഗബ്രിയേൽ. മുഴുവനും കഴിക്കണം കേട്ടോ.”
ഗബ്രിയേലിൻ്റെ മുഖം അൽഭുതം കൊണ്ട് വിടർന്നു. ഡാനിയേലയുടെ തല കുറ്റബോധത്താൽ താഴ്ന്നു.
ഗബ്രിയേൽ കുട്ടയുമെടുത്ത് നടക്കുമ്പോൾ ഡാനിയേല കൂടെ ചെന്നു.
“സത്യം പറ ഡാനിയേല, നീ ഇന്നലെ വൈൻ കുടിച്ചിരുന്നോ.”
ഡാനിയേല ഇല്ലെന്ന് തലയാട്ടി.
“പിന്നെ നിനക്ക് എന്താണ് സംഭവിച്ചത്. ഇങ്ങനെ ആദ്യമായിട്ടാണല്ലോ.”
വൈനിനേക്കാൾ ലഹരിയുള്ള എന്തോ ഒന്നവളുടെ മനസ്സിലുണ്ടായി.
ഗബ്രിയേൽ മലയിറങ്ങി നടന്ന് പോകുന്നത് വരാന്തയിൽ നിന്ന് ഫ്രാൻസിസ്ക നോക്കി നിന്നു.
കള്ളം കണ്ട് പിടിക്കാൻ ഫ്രാൻസിസ്കയ്ക്ക് നല്ല കഴിവാണ്. ഡാനിയേല ഗബ്രിയേൽ നൽകിയ കറുത്ത ഡാലിയ പൂക്കൾ അവളുടെ പെറ്റിക്കോട്ടിൽ ഒളിപ്പിച്ചു വച്ചിരുന്നു. മാമായിയുടെ മുഖത്തേക്ക് നോക്കാതെ ഡാനിയേല വരാന്തയിലേക്ക് കയറി.
“സത്യം പറ ഡാനിയേല, എന്താണ് നിനക്ക് സംഭവിച്ചത്.”
“മാമായി, ഞാൻ ആ വൈൻ കുടിച്ചതാണ്. ബോധം പോയ പോലെ കിടന്നുറങ്ങി പോയി.”
“ഗബ്രിയേൽ അറിയണ്ട. ഇന്നലെ എനിക്കും അതാണ് സംഭവിച്ചത്.”
മാമായിക്കൊപ്പം പ്രാതൽ കഴിക്കുമ്പോൾ താൻ ആദ്യമായി കള്ളം പറഞ്ഞതിലുള്ള വിഷമത്തിലായിരുന്നു ഡാനിയേല.
(തുടരും.. )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -8 - By Nisha Pillai - കൂട്ടക്ഷരങ്ങൾ