അന്നു പറഞ്ഞില്ലെങ്കിലും നിന്റെ ഫോട്ടോ പ്രശ്നം വന്നപ്പോൾ ഷേർലി എന്നോടും സിസ്റ്റർ ആഷിഷിനോടും ഇക്കാര്യം സൂചിപ്പിച്ചു.
ഗീതു ചേച്ചി എപ്പോഴും ക്യാമറ കൊണ്ടു നടക്കുമെന്ന് അവൾക്കറിയാമല്ലോ.
“സിസ്റ്റർ ആഷിഷും പ്രിൻസിപ്പലും ഗീതുചേച്ചിയെ ചോദ്യം ചെയ്തപ്പോൾ നിന്റെ ഫോട്ടോ എടുത്തത് അവളുടെ നിക്കോൺ ക്യാമറയിലാണ് എന്ന് സമ്മതിച്ചു.
“നീ സിസ്റ്റർ ആഷിഷിനോട് ഷേർലി പറഞ്ഞ കാര്യങ്ങൾ പറഞ്ഞോ? ” ഞാൻ ചോദിച്ചു.
‘ഞാൻ ഒന്നു സൂചിപ്പിച്ചു. സിസ്റ്റർ ഒന്നറിഞ്ഞിരിക്കട്ടെ എന്നു കരുതി.”
“കുറെ പേർ ഒരുമിച്ച് താമസിക്കുന്ന കമ്മ്യൂണിറ്റികളിൽ ഇങ്ങനെ ചിലകാര്യങ്ങൾ ഉണ്ടാകാം എന്നാണ് സിസ്റ്റർ പറഞ്ഞത്.”
“ഡോർമെറ്ററികളിൽ അവർ ഇടക്കിടക്ക് ചെക്ക് ചെയ്യുന്നുണ്ട്. മുതിർന്ന കുട്ടികൾ താമസിക്കുന്ന റൂമുകളിൽ അവർ എന്തു ചെയ്യുമെന്നാണ് സിസ്റ്റർ ചോദിക്കുന്നത്. “
“നടപടി എടുക്കണമെങ്കിൽ ബന്ധപ്പെട്ട ആളുകൾ പരാതിയുമായി വരണം. അതിനാർക്കും ധൈര്യമില്ലല്ലോ.. ഏതായാലും ‘പ്രിൻസി’യോട് ഒന്നു സൂചിപ്പിച്ചേക്കാം എന്നു പറഞ്ഞിട്ടുണ്ട്..
പിന്നെ..
നിന്റെ ഫോട്ടോ നീ അറിയാതെ എടുത്തതിനും എല്ലാവരുടെയും മുമ്പിൽ പ്രദർശിപ്പിച്ചതിനും ഗീതുജോസിനെതിരായി ആക്ഷൻ എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചപ്പോൾ നമ്മുടെ സോമിനി മാഡം പ്രിൻസിപ്പലിനോട് കരഞ്ഞപേക്ഷിച്ചെന്ന്…
ഗീതു പാവമാണെന്നും റാങ്ക് പ്രതീക്ഷയുള്ള കുട്ടിയാണെന്നും അവളുടെ ഭാവി തകർക്കരുതെന്നും ഈ പ്രാവശ്യത്തേക്ക് ക്ഷമിക്കണം എന്നും ഒക്കെ നാടകീയമായി അവതരിപ്പിച്ചെന്ന്…
പ്രിൻസിപ്പൽ പക്ഷേ കേട്ടില്ല. എലീനയുടെ ഭാവിയെക്കുറിച്ചു ഗീതുവിനോ ഗീതുവിന് വേണ്ടി കരയുന്ന സോമിനിക്കോ എന്തുകൊണ്ട് ചിന്തയുണ്ടായില്ല എന്നു ചോദിച്ചു ദേഷ്യപ്പെട്ടു എന്നാണ് സിസ്റ്റർ ആഷിഷ് പറഞ്ഞത്.
അവസാനം അവർ അടുത്ത അടവ് എടുത്തു.. “ഗീതുവിന്റെ പപ്പയുടെ സഹായം നമ്മുടെ കോളേജിന് വേണ്ടി വരും.. അദ്ദേഹത്തെ പിണക്കാത്തതാണ് നല്ലത്…”എന്ന്.
പ്രിൻസിപ്പൽ സിസ്റ്ററിനു അതിഷ്ടായില്ല. സിസ്റ്റർ പറഞ്ഞു.. “കോളേജിനല്ല സോമിനിക്ക് സഹായം വേണ്ടി വന്നേക്കും എന്നു പറയൂ.
അത് മാനേജ്മെന്റിന്റെ പ്രശ്നമല്ല. ഒന്നാമത് ഈ കോളേജിനെക്കുറിച്ച് നല്ലതല്ലാത്ത കാര്യങ്ങൾ പറയാൻ ചിലർ കച്ചകെട്ടി ഇറങ്ങിയേക്കുകയാണ്. അതിന്നിടയിൽ ഇവിടുള്ളവർ തന്നെ ഡീഫെയിം ചെയ്യാൻ തുടങ്ങിയാലോ. ഇതൊരു വിമെൻസ് കോളേജ് അല്ലായിരുന്നെങ്കിൽ ഈ സംഭവത്തിന്റെ ഔട്ട് കം എന്തായിരുന്നേനെ?
നിങ്ങളിനി വല്ല മഞ്ഞപത്രത്തിനും ഒറ്റികൊടുത്തിട്ടുണ്ടോ എന്നു പോലും മാനേജ്മെന്റ് സംശയിക്കുന്നു.
എല്ലാം പോട്ടെ…. സോമിനി.. എലീനയെ അധിക്ഷേപിച്ചതിൽ ഒരു ഖേദപ്രകടനമെങ്കിലും നിങ്ങളാരെങ്കിലും നടത്തിയോ?
ഈ പ്രശ്നം വഷളാക്കാതെ എങ്ങനെ പരിഹരിക്കാമെന്നു ചിന്തിക്കുക.
പ്രിൻസിപ്പൽ അയയുന്നില്ലെന്നു കണ്ടപ്പോൾ ഒത്തുതീർപ്പ് എന്ന നിലയിൽ ആ ഫോട്ടോയുടെ മൊത്ത കോപ്പികളും നെഗറ്റീവും പ്രിൻസിപ്പലിനെ എൽപ്പിക്കാമെന്ന് ഗീതു സമ്മതിച്ചു.
പ്രിൻസിപ്പൽ തന്നെ ആളെ വിട്ട് ഫിലിംഡെവലപ്പ് ചെയ്യാൻ ഗീതു കൊടുത്ത സ്റ്റുഡിയോ ചേട്ടനെ വിളിപ്പിച്ചു സംഗതിയുടെ ഗൗരവം ആ ചേട്ടനെ മനസ്സിലാക്കിച്ചു. ഒറ്റ പ്രിന്റ് പോലും പുറത്തു പോയിട്ടില്ല എന്നുറപ്പു വരുത്തി.
പ്രിൻസിപ്പൽ എല്ലാ ഹോസ്റ്റൽ വാർഡന്മാരേയും വിളിച്ച് ആരുടെയും കയ്യിൽ ക്യാമറ ഇല്ല എന്നുറപ്പു വരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സ്വാതി ആശ്വാസത്തോടെ പറഞ്ഞു നിർത്തി.
“എടി… ഗീതുചേച്ചിയുടെ ക്യാമറ എങ്ങനെ വാർഡന്റെ ശ്രദ്ധയിൽ നിന്നും വഴുതി പോയി?”
ഞാൻ സ്വാതിയോടു ആരാഞ്ഞു.
“അവൾ മിസ്സ് പെർഫെക്ട് അല്ലേ… അല്ല അങ്ങനെ ഒരു ഇമേജ് അവളുണ്ടാക്കിയെടുത്തിട്ടുണ്ടല്ലോ.”
എന്റെ മൗനം കണ്ട് അവൾ ചോദിച്ചു.
എന്താടി ?
ഒന്നുമില്ലെന്ന് ഞാൻ കണ്ണ് ചിമ്മി കാണിച്ചു.
ആ പ്രശ്നം തീർന്നു മോളെ. നീ സമാധാനമായിരിക്കണം.ഇനി അതെല്ലാം മനസ്സിൽ നിന്നു മാറ്റി വെച്ചേക്കണം.
സ്വാതി തുടർന്നു..
“ഗീതുവിന് റാങ്ക് ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. പോസ്റ്റ് ഗ്രാജുവേഷൻ ഇവിടെ തന്നെ ആയിരിക്കുകയും ചെയ്യും.”
“പി ജി ക്കാരുടെ ഹോസ്റ്റലിൽ ആയിരിക്കില്ലേ ഇനി? നമ്മൾ രക്ഷപെട്ടല്ലോ.” ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
മറ്റുള്ളവർ മെസ്ഹാളിലേക്ക് വരുന്നത് കണ്ട സ്വാതി പറഞ്ഞു. “ആ..അതൊരാശ്വാസമാണ്… വാ.. ഡിന്നറിനു സമയമായി.”
പിറ്റേന്ന് ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് സ്വാതിയോട് ചോദിച്ചു
“എടി… ഗീതുചേച്ചി എന്തിനാ എന്റെ ഫോട്ടോ എടുത്തതും കോളേജിൽ മുഴുവൻ പ്രദർശിപ്പിച്ചതും?
ഷേർളിയുടെയോ ഫോട്ടോകൾ ഒന്നും പുറത്തുവിട്ടില്ലല്ലോ. എന്നോട് എന്താ ഇത്ര ശത്രുത?”
“ഷേർളിയുടെ ഫോട്ടോ എടുത്തിട്ടില്ലായിരിക്കും. അവൾ ഒന്നും പുറത്തു പറയാതിരിക്കാൻ വേണ്ടി വെറുതെ പേടിപ്പിച്ചതാകാനാണ് സാധ്യത.
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം സ്വാതി തുടർന്നു.
പ്രിൻസിപ്പൽ പല തവണ ചോദിച്ചപ്പോഴും വെറുതെ ഒരു തമാശക്കാണ് നിന്റെ ഫോട്ടോ എടുത്തതെന്നു ഗീതു ആവർത്തിച്ചു പറയുന്നെന്നാണ് സിസ്റ്റർ ആശിഷ് പറഞ്ഞത്.
എനിക്കും അങ്ങനെ വിശ്വസിക്കാനാണിഷ്ടം. നീയും ആ സംഭവത്തെ അങ്ങനെയങ്ങു തള്ളിക്കളഞ്ഞേക്കണം.
എന്റെ കണ്ണുകളിലെ ശൂന്യഭാവം ശ്രദ്ധിച്ച സ്വാതി തുടർന്നു.
സെക്കന്റ് ഇയറിൽ ഗീതുവിന്റെ റൂംമേറ്റ് പ്രീതി അല്ലായിരുന്നോ? ഷേർലി പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഗീതുവിന്റെ റൂംമേറ്റ് ആരാണെങ്കിലും അവർ മറ്റാരോടും ഫ്രണ്ട് ഷിപ്പ് വെച്ചുപുലർത്തുന്നത് ഗീതുവിന് ഇഷ്ടമല്ല. നീയും പ്രീതിയും തമ്മിലുള്ള ഇന്റിമസി ഇല്ലാതാക്കാനോ കുറക്കാനോ അവൾ ആഗ്രഹിച്ചിരുന്നിരിക്കണം.
“അവളുടെ വ്യക്തി താല്പര്യങ്ങളുടെ പൂർത്തീകരണത്തിന് അത് അത്യാവശ്യവുമായിരുന്നു.”
“അതിന് സെക്കന്റ് ഇയർ തുടങ്ങിയപ്പോൾ തന്നെ പ്രീതി നമ്മളോടൊന്നും വല്യ അടുപ്പത്തിലല്ലായിരുന്നല്ലോ?” ഞാൻ സ്വാതിയെ നോക്കി പറഞ്ഞു.
“പക്ഷേ നീയും അവളുടെ വീട്ടുകാരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നല്ലോ? അവർ നിന്നെ അവരുടെ മരുമകൾ ആയി അക്‌സെപ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.”
“നിന്റെ ഫോട്ടോ എടുത്ത് സോമിനി മാമിനെ ഏൽപ്പിച്ച് അപവാദം പരത്തി നിന്നെയും പ്രീതിയെയും കണ്ടാൽ മിണ്ടാത്ത പോലെ അകറ്റാൻ ഗീതുവിന് സാധിച്ചല്ലോ.”
“പ്രീതിയെ റൂമിൽ കിട്ടിയപ്പോൾ തന്നെ പരദൂഷണം പറയുവാണെന്നു തോന്നാത്ത വിധത്തിൽ നമ്മളെക്കുറിച്ചു മോശമായി പറഞ്ഞു അവളെ നമ്മളിൽ നിന്ന് അകറ്റിയതിന്റെ ക്രെഡിറ്റ് ഗീതുവിനു മാത്രമുള്ളതാണ്.’
“അവളുടെ കരിസ്മയിൽ ആരും വീഴും എന്നവൾക്കറിയാം. അതിൽ അവൾ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു..” സ്വാതി എന്നെ നോക്കി പറഞ്ഞു.
“സത്യം മനസിലായിട്ടും പ്രീതി എന്നോട് ശത്രുത വെച്ചുപുലർത്തുന്നല്ലോടി. ഇത്രയും കാലത്തെ സ്നേഹബന്ധം ഇന്നലെ കണ്ട ഒരുവളുടെ ഇടപെടീലിൽ ഇല്ലാതാവുമോ?” എന്റെ വേദന ഞാൻ മറച്ചുവെച്ചില്ല.
“നിന്നെത്തന്നെ അവളുടെ കുടുംബത്തിൽ വേണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്നാണ് പണ്ടത്തെ അവളുടെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയിട്ടുള്ളത്. നിന്നെ വേറെ വല്ലവരും തട്ടിയെടുക്കുമോ എന്നുപോലും ശങ്കിച്ചിരുന്നപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ വെറും ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇങ്ങനെ… അതാ ഞങ്ങൾക്കാർക്കും മനസ്സിലാകാത്തത്..”
സ്വാതി തുടർന്നു.
“ഒരു പക്ഷേ ഇപ്പോൾ ഞങ്ങളെ പേടിച്ചായിരിക്കും അവൾ നിന്നോട് അടുക്കാൻ ശ്രമിക്കാത്തത്.”
“രണ്ടു ദിവസം മുമ്പ് അവൾക്ക് നിന്നോട് മാപ്പ് പറഞ്ഞാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ടെന്ന് ഷേർലിയോട് പറഞ്ഞിരുന്നു. ഷേർലി എന്നോട് പറഞ്ഞപ്പോൾ ഞാൻ എന്റെ വായിൽ വന്നതൊക്കെ ഷേർലിയോട് പറഞ്ഞു വിട്ടു. അതൊക്ക ഷേർലി അതേപടി അവളിലെത്തിച്ചു കാണും.”
എന്റെ മൗനം കണ്ടപ്പോൾ സ്വാതിക്ക് വിഷമമായി.
” നിനക്കു വിഷമമായോ? എങ്കിൽ ഞാൻ പ്രീതിയുമായി സംസാരിക്കാം.”
“വേണ്ട… ഒന്നും വേണ്ട.. നീ അത് വിട്ടു കള.”
എന്റെ പ്രതികരണം അവളെ അദ്‌ഭുതപ്പെടുത്തി..
നമുക്ക് പ്രിയപ്പെട്ടവരെല്ലാം നമ്മളെ അങ്ങനെ തന്നെ കണക്കാക്കണമെന്നില്ല. അവരുടെ പ്രയോറിറ്റി അവരുടെ ചോയ്സ് ആണ്.
പിന്നീട് ആ വിഷയം ഞങ്ങൾ ശരിക്കും വിട്ടു കളഞ്ഞു.
ഏതായാലും ഈ സംഭവങ്ങളോടെ ഭംഗിയായി ഉഴപ്പി നടന്നിരുന്ന ഞാൻ പഠനത്തിൽ കൂടുതൽ ശ്രദ്‌ധിക്കാൻ തീരുമാനിച്ചു. പേരിന് ഒരു ഡിഗ്രി സമ്പാദിക്കുക എന്ന ഉദ്ദേശ്യം മാത്രമുണ്ടായിരുന്ന എനിക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടാവുകയും അതിൻപ്രകാരം പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ വാങ്ങണം എന്നുറപ്പിച്ചു കഠിന പരിശ്രമത്തിലേർപ്പെടുകയും ചെയ്തു..
…
…
…
താനിവിടെ നിൽക്കുവായിരുന്നോ?
ഞെട്ടി ത്തിരിഞ്ഞു… ജഗൻ തൊട്ടുപുറകിൽ…
“ദേ അമ്മയും പപ്പയും അന്വേഷിക്കുന്നു.”
ശൂന്യമായ മിഴികളോടെ നോക്കി നിന്ന എന്നെ ചേർത്തുപിടിച്ചു കൊണ്ടു മുന്നോട്ടു നടന്നപ്പോൾ ഞാൻ പറയാതെ പറഞ്ഞ നൊമ്പരം മനസ്സിലാക്കിയ പോലെ എന്റെ കൈകൾ ജഗന്റെ കരങ്ങളിൽ വിശ്രമിക്കയായിരുന്നു.
കാറിൽ കയറാൻ തുടങ്ങിയ ഞാൻ ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് പറഞ്ഞു.
” ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി വരാം പ്ലീസ്… നിങ്ങൾ താഴെ എത്തുമ്പോഴേക്കും ഞാൻ അവിടെ എത്തിയിരിക്കും. “
ജഗൻ കുസൃതി നിറഞ്ഞ കണ്ണുകളോടെ തല കുലുക്കി.
“ഞാനും.. “
ജെനിയും എന്റെ കൂടെ സ്റ്റെപ്പുകൾ ഇറങ്ങാൻ ഒരുങ്ങി..
“വേണ്ട. നീ വണ്ടിയിൽ വന്നാൽ മതി.”.
ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി തുടങ്ങി.
ഓർമകളിലേക്ക് ഇറങ്ങി നടന്നപ്പോൾ അറിയാതെ ചുറ്റിനും നോക്കി. നിമ്മിയോ പഴയ സുഹൃത്തുക്കളോ എന്നെ നോക്കി അവിടെ എങ്ങാനും മറഞ്ഞു നിൽപ്പുണ്ടോ..
അവരൊക്കെ ഇപ്പോൾ എവിടാന്നു പോലും അറിയില്ല.. ഞാൻ ആരെയും വിളിക്കാറോ കാണാറോ ഇല്ലായിരുന്നല്ലോ. എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി ആയിരുന്നു ജീവിച്ചിരുന്നത്. എന്റെ താല്പര്യമില്ലായ്‌മ മനസ്സിലാക്കി അമ്മ നാട്ടിലെ കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നുമില്ല.
താഴെയെത്തിയപ്പോൾ കാർ അവിടെ കാത്തുകിടക്കുന്നു. വേഗം ചെന്ന് കാറിൽ കയറി.


1 Comment
Pingback: മധുര നൊമ്പരം : പാർട്ട് 3 - By Rani Varghese - കൂട്ടക്ഷരങ്ങൾ