എലീന പള്ളിമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ടു പരിസരം സാകൂതം വീക്ഷിച്ചു.
വലിയ മാറ്റങ്ങളൊന്നുമില്ല. പണ്ടേ ആറ്റു മണൽ വിരിച്ചു മനോഹരമാക്കിയിരുന്നതാണ്. ഇപ്പോൾ കുറച്ചു ഭാഗത്ത് ടൈലുകൾ പാകിയിരിക്കുന്നു.. അരികിൽ കുറെ തണൽ മരങ്ങൾ വരിവരിയായി വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്.
പൊതുവെ ശാന്തസുന്ദരമായ അന്തരീക്ഷം.
ഒരു വ്യാഴവട്ടത്തിനിപ്പുറത്തു നിന്നു അന്നത്തെ ഞായറാഴ്ചയെ നോക്കി കാണാൻ ചങ്കുറപ്പു വന്നിരിക്കുന്നു. പക്ഷേ അന്നത്തെ അങ്കലാപ്പ് ഇപ്പോഴും വിട്ടു പോയിട്ടില്ല.
രണ്ടാംവർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിൽ നിന്നും എത്തി ആഹ്ലാദത്തോടെ പള്ളിയിൽ വന്നതായിരുന്നു. ഹോസ്റ്റലിൽ ആയതിനു ശേഷം നാട്ടിലെ ഫ്രണ്ട്സിനെ അവധിദിവസങ്ങളിൽ പള്ളിയിൽ മാത്രമേ കണ്ടിരുന്നുള്ളു.
എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും കൊണ്ടു നിന്ന തന്നെ മേലോത്തെ മോളിക്കൊച്ചമ്മ തട്ടി വിളിച്ചു.
“എടി കൊച്ചേ, നീ ഹോസ്റ്റലിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് കേട്ടല്ലോ. നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ എന്തു തോന്ന്യാസവും കാണിക്കാമല്ലോ അല്ലേ? കണ്ണടച്ചു പാൽ കുടിച്ചാൽ ആരും അറിയത്തില്ലെന്നു കരുതിയോ? പിന്നെ നിന്റെ പപ്പ ഇഷ്ടം പോലെ സമ്പാദിക്കുന്നതു കൊണ്ട് ഏതേലും കോന്തനെ കണ്ടു പിടിച്ച് കെട്ടിലമ്മയായി വാഴിക്കുമായിരിക്കും.”
“എടി പെമ്പിള്ളാരെ, നീയൊക്കെ എന്തിനാ ഇവളോടു കൊഞ്ചിക്കുഴയാൻ നിൽക്കുന്നെ? പോയിനെടി വീട്ടിൽ..”
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കുന്ന തന്റെ അടുത്തേക്ക് ഓടി വന്ന നിമ്മി ചേർത്തു പിടിച്ചു. നിറഞ്ഞു വരുന്ന മിഴികൾ അമർത്തി തുടച്ചു കൊണ്ട് അവളെ പതുക്കെ തള്ളി മാറ്റി മുമ്പോട്ട് നടന്നു.
പള്ളി മുറ്റത്തും പരിസരത്തും ഉള്ള സകലരുടെയും കണ്ണുകൾ തന്റെ മേലാണെന്ന് ഒരസ്വസ്ഥതയോടെ മനസ്സിലാക്കി പടികൾ ചവുട്ടി ഇറങ്ങിയപ്പോൾ വേച്ചുപോയി. വീഴുമെന്ന് തോന്നിയപ്പോൾ സൈഡിൽ പിടിച്ചു. ആശ്വാസത്തിനായി ഒരു നിമിഷം നിന്നു. ഒരു കുളിർകാറ്റു മെല്ലെ വീശി.
ഭാഗ്യം.. ആരും പുറകേ വരുന്നില്ല. പതുക്കെ ഇറങ്ങി വീട്ടിലോട്ടു നടന്നു.
പരിചിതമായിരുന്ന നാട്ടുവഴികളിലൂടെ വഴിയറിയാത്തതുപോലെ.. ദിക്കറിയാത്തതുപോലെ..
മമ്മി മുറ്റത്തു നിൽപ്പുണ്ട്. ഉള്ളിലെ സം ഘർഷം അടക്കി, പ്രസന്നവതിയാകാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
“തലവേദന കുറഞ്ഞോ?”
“കുറഞ്ഞു മോളേ. നീ എന്താ പെട്ടെന്നിങ്ങു പോന്നത്?”
“ഫ്രണ്ട്സ് ഒന്നും വന്നില്ലായിരുന്നോ? നിമ്മി കഴിഞ്ഞ ആഴ്ചയിലും നിന്നെ തിരക്കിയായിരുന്നല്ലോ.”
‘ഞാൻ കണ്ടമ്മേ. അവൾ തിരക്കിലായിരുന്നു. പിന്നീട് കാണാമെന്നു പറഞ്ഞ് വേഗം പോയി.”
അര മണിക്കൂറിനുള്ളിൽ മോളിക്കൊച്ചമ്മയുടെ പെർഫോമൻസ് മമ്മി അറിയും.
ഒരു കടംകഥ പോലെ അവരുടെ പൊട്ടിത്തെറി മനസ്സിൽ കിടക്കുന്നു. അവർ എന്തൊക്കെയാണ് വിളിച്ചു കൂടിയത്? ശരിക്കും എന്താണ് സംഭവിച്ചത്?
പിറ്റേന്ന് കോളേജിൽ എത്തി. ഫൈനൽ ഇയർ ക്ലാസ്സുകൾ തുടങ്ങുകയാണ്. ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാമിന്റെ ‘വെൽകം സ്പീച്ചും’ ഉപദേശവും ആയിരുന്നു ആദ്യത്തെ അര മണിക്കൂർ.
“ഈ കോളേജിലെ ഏറ്റവും നല്ല ഡിപ്പാർട്മെന്റ് ആണ് ഹോം സയൻസിന്റേത്.. മുപ്പത് ഡിസ്റ്റിങ്ഷൻ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനായി ഇപ്പോഴേ ഹാർഡ്‌വർക്ക് ചെയ്തു തുടങ്ങണം എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ..” എന്നിങ്ങനെ അനർഗ്ഗള നിർഗ്ഗളം പറഞ്ഞുകൊണ്ടിരുന്നവർ ഒരു നിമിഷം നിർത്തിയിട്ട് തുടർന്നു..
“ബ്യൂട്ടി കോണ്ടെസ്റ്റുകളിലും ഫാഷൻഷോകളിലും വിജയിക്കുന്ന പോലെ അത്ര എളുപ്പമാവില്ല പഠനത്തിൽ മികവ് കാണിക്കുന്നത്.”
ഒരു നിമിഷത്തേക്ക് എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കു വന്നെങ്കിലും ഒരു ഭാവഭേദവും ഇല്ലാതെ ഇരിക്കുന്ന എന്നെ കണ്ട് അവർ കണ്ണുകൾ പിൻവലിച്ചു.
എന്തോ പറയാൻ വേണ്ടി സ്വാതി എഴുന്നേൽക്കാൻ തുടങ്ങുന്നതു കണ്ട ഞാൻ അവളെ പിടിച്ചിരുത്തി.
“അല്ലെടി.. അവരോട് രണ്ടു പറഞ്ഞില്ലെങ്കിൽ എനിക്കു സമാധാനം കിട്ടില്ല”.
ഇതിനിടയിൽ അവർ ക്ലാസ്സിൽ നിന്നു പോകുകയും വേറെ മിസ്സ് വന്നു ക്ലാസ്സ് തുടങ്ങുകയും ചെയ്തു.
“നീ സോമിനി മാമിനോട് വഴക്കിടാൻ പോകരുത്. ഫൈനൽ ഇയറിൽ മെയിൻ പേപ്പറുകൾ മാത്രമല്ലേയുള്ളു. പ്രാക്ടിക്കലിന് അവർ പാര വെച്ചാൽ നിന്റെ കാര്യം കുഴയും. യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് പ്രതീക്ഷിക്കുന്ന കുട്ടിയല്ലേ നീ. എന്റെ കാര്യം നോക്കണ്ട. ഞാൻ പിന്നെ കഷ്ടി മുഷ്ടി ജയക്കാരിയാണല്ലോ”.
“നമ്മുടെ രണ്ടു പേരുടെയും പ്രാക്റ്റിക്കൽ &വൈവ യുടെ കാര്യം ഞാൻ സിസ്റ്റർ ആഷിഷിനോട് പറഞ്ഞിട്ടുണ്ട്. അതു സിസ്റ്റർ നോക്കിക്കോളും.”സ്വാതി ചെവിയിൽ പറഞ്ഞു.
വൈകുന്നേരം ഹോസ്റ്റലിലേക്ക് വരുന്ന വഴിയിൽ സ്വാതിയോട് പള്ളിയിൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. അവൾ എന്തോ ആലോചനയിലായിരുന്നു.
“ഇത് നീ ആരോടും പറയണ്ട. റൂമിൽ വെച്ചും ഒന്നും പറയരുത്. കാരണം ആരൊക്കയാണ് യഥാർത്ഥത്തിൽ നമ്മുടെ പക്ഷത്തുള്ളതെന്ന് ഇപ്പോഴും നമുക്കറിയില്ല. ഗീതു ചേച്ചിയെ കാണുമ്പോൾ ആരാധന മൂക്കുന്ന ഒത്തിരി എണ്ണം നമ്മുടെ ഫ്ലോറിൽ തന്നെ ഉണ്ട്.”
സ്വാതി പറഞ്ഞു.
“ശരിയെടി.” ഞാൻ സമ്മതിച്ചു.
“നമ്മുടെ സുവോളജിക്കാരെ കണ്ടില്ലല്ലോ.. വാ നമുക്ക് ചായ കുടിച്ചിട്ട് കേറിപ്പോകാം. വേഗം ചെന്നാൽ തിരക്കാകുന്നതിനു മുമ്പേ കുളി പാസാക്കാം.”ഞാൻ സ്വാതിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.
ഉം.. അവൾ ഒന്ന് മൂളി.”നീ കുളിക്കാൻ തുടങ്ങിക്കോ മോളേ. ഞാൻ സിസ്റ്റർ ആഷിഷിനെ ഒന്നു കണ്ടിട്ട് വരാം.”
ഞാൻ തലകുലുക്കിക്കൊണ്ട് സ്റ്റെപ്പുകൾ കയറി.
എന്റെ എന്തോ കാര്യത്തിന് വേണ്ടിയാണ് അവൾ പോകുന്നത്. അവളുടെ സ്നേഹവും കരുതലും ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ പിടിച്ചു നിന്നേനെ? ചിതറിപ്പോയ മനസ്സിനെ എങ്ങനെ കൂട്ടി യോജിപ്പിക്കും എന്നറിയാതെ നിന്ന എന്നെ എത്ര കരുതലോടെയാണ് അവൾ ചേർത്തുപിടിച്ചത്?
ആ സംഭവം ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു പിടപ്പാണ്.


4 Comments
Pingback: മധുര നൊമ്പരം. ( ലാസ്റ്റ് പാർട്ട് ) - By Rani Varghese - കൂട്ടക്ഷരങ്ങൾ
Pingback: മധുര നൊമ്പര പാർട്ട് 4 - By Rani Varghese - കൂട്ടക്ഷരങ്ങൾ
Pingback: മധുര നൊമ്പരം : പാർട്ട് 3 - By Rani Varghese - കൂട്ടക്ഷരങ്ങൾ
Pingback: മധുര നൊമ്പരം : പാർട്ട് 2 - By Rani Varghese - കൂട്ടക്ഷരങ്ങൾ