പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ജഗൻ പറഞ്ഞു.. “താനും മോളും ഇല്ലാതെ തനിച്ച് അവിടെ ബുദ്ധിമുട്ടാടോ.. “
ഞാൻ മൃദുവായി ചിരിച്ചു. “പഴയ ബാച്ചിലർ ലൈഫ് ആസ്വദിക്കാൻ കിട്ടിയ സുവർണാ വസരം പാഴക്കരുത് ജഗൻ. എപ്പോഴും കിട്ടുമെന്ന് കരുതരുത്. “
“താനില്ലാതെ ഇത്രയും നാൾ എങ്ങനെ ജീവിച്ചു എന്നാ ഞാൻ പലപ്പോഴും ചിന്തിക്കുന്നെ.. “
“ഉം… എനിക്കു നന്നേ ബോധിച്ചു. “
“അല്ലടോ റിയലി. ഐ വിൽ മിസ്സ് യു.. “
“എനിക്ക് ഒട്ടും പറ്റിയില്ലെങ്കിൽ ഞാൻ ഇങ്ങു പോരും കേട്ടോ. “
ഒന്നു നിർത്തിയിട്ട് തുടർന്നു..
” താൻ ഫുൾ ആയിട്ട് ഒന്നു റിലാക്സ് ചെയ്യണം. കഴിയുന്നത്ര ബന്ധുക്കളെയും ഫ്രണ്ട്സിനെയും ഒക്കെ മീറ്റ് ചെയ്യണം. പഴയ പാവം എലീന അല്ല എന്നു എല്ലാവർക്കും ബോധ്യപ്പെടണം. ഒരാളുടെയും മുമ്പിൽ പതറുകയോ തല കുനിക്കുകയോ ചെയ്യരുത്. ഈ നറു പുഞ്ചിരി ഇനി ഒരിക്കലും ചുണ്ടുകളിൽ നിന്നും മായരുത്. “
“ശരി. ” ജഗനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ജഗൻ പോയിക്കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി ചെന്നു.
അമ്മ കൂടെ വന്നു. “എന്താ മോളേ. ?”
ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.
പതുക്കെ പറമ്പിലേക്കിറങ്ങി ഒന്നു ചുറ്റിയടിച്ചു കയറി വന്നു. അയൽവക്കക്കാരുടെ എല്ലാം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
നിമ്മിയുടെ നമ്പർ സംഘടിപ്പിച്ച് അവളെ വിളിച്ചു. അവളെ ഞങ്ങളുടെ പള്ളിയിൽ തന്നെ ഉള്ള ഒരു കക്ഷി ആണ് കല്യാണം കഴിച്ചിരിക്കുന്നത്. ലിജോ.
രണ്ടു മിണ്ടാപ്പൂച്ചകൾ ആരും അറിയാതെ കലമുടച്ചു. രണ്ടു പേരും മാറി മാറി ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുക്കാൻ തോന്നിയില്ല. ഇന്നേതായാലും ആ പരിഭവം മാറ്റിയേക്കാം.
“എടി എങ്ങും പോയേക്കരുത്. ഞാൻ അങ്ങോട്ടു വരുന്നു. “
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് പപ്പയോടും അമ്മയോടും പറഞ്ഞിട്ട് ഇറങ്ങി. മോൾ വരുന്നില്ലെന്ന് തീർത്തു പറഞ്ഞു. അവൾ അപ്പച്ചന്റെ കൂടെ കൂടിയിരിക്കയാണ്.
വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ.. അതിനിത്രയും മാധുര്യമോ?
കാലം പുറകോട്ടെഴുകി.. കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകളുടെ ഓളപ്പരപ്പിലൂടെ.. അങ്ങനെ അങ്ങനെ.
അവളുമായി പലയിടത്തും കറങ്ങി. പഴയ കൗമാരക്കാരികളായി ചുറ്റിയടിച്ചു.
പിരിയാൻ നേരം അവൾ പറഞ്ഞു.. “മേലോത്തെ മോളിക്കൊച്ചമ്മയാണ് നിനക്കു വന്ന കല്യാണാലോചനകൾ എല്ലാം കലക്കിയതെന്നാ ഇവിടെ മമ്മി പറഞ്ഞത്. ലിജോയും അതു ശരി വെച്ചു. അവർ പള്ളിയിലെ ഏതൊക്കെയോ സംഘടനകളിലെ ആക്റ്റീവ് മെമ്പർ ആയിരുന്നതുകൊണ്ട് എല്ലാവർക്കും സുപരിചിതയായിരുന്നല്ലോ.
“അവരിപ്പം കിടപ്പിലാണ്. ആറു വർഷമായി. ജഗൻ വരുമ്പോൾ നീ ഒന്നു പോയി അവരെ കാണണം.. ഒരു സ്വീറ്റ് റിവെൻജ്.. “
നിമ്മിയുടെ വാക്കുകൾ കേട്ടപ്പോൾ ഒന്നു പുഞ്ചിരിച്ചതേയുള്ളു.
“അവർക്ക് നിന്നോടെന്തിനാടി പിണക്കം?”
“പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും മനുഷ്യർക്ക് ചിലരെ വെറുക്കാമല്ലോ. അത് അവരുടെ ചോയ്സ് അല്ലേ നിമ്മി. “
“ഞാൻ തോറ്റു. എന്തായാലും ഇന്നൊരു സ്പെഷ്യൽഡേ ആയിരുന്നു മോളെ. താങ്ക്സ്. താങ്ക്സ് ആ ലോട്ട്. “
എന്നെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“എനിക്കും. “. മൃദുവായി ഞാൻ പറഞ്ഞു.
തിരികെ വരുമ്പോൾ നിമ്മി പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു.
പ്രീതി ഫൈനൽ ഇയറിൽ വീണ്ടും ഹോസ്റ്റലിൽ എത്തിയപ്പോൾ തന്നോട് സംസാരിക്കാനും പ്രശ്നങ്ങൾ സോൾവ് ചെയ്യാനും ശ്രമിച്ചപ്പോൾ തന്റെ ഫ്രണ്ട്സ്… പ്ര ത്യേകിച്ച് സ്വാതി അവളെയും അവളുടെ വീട്ടുകാരെയും അധിക്ഷേപിച്ചതിന്റെ വാശിക്ക് പ്രീതിയുടെ മമ്മിയാണോ അവരുടെ ബന്ധുവായ മോളിക്കൊച്ചമ്മയെ കൊണ്ടു ഇങ്ങനൊക്കെ ചെയ്യിപ്പിച്ചതെന്ന് ഒരു സംശയമുണ്ടെന്ന് ജഗൻ ഒന്നു സൂചിപ്പിച്ചിരുന്നു.
എന്തെങ്കിലും ആകട്ടെ.. സ്വാതി എന്നെ എങ്ങനെയാണ് പ്രൊട്ടക്റ്റ് ചെയ്തതെന്ന് എനിക്കറിയാം. അവൾ സ്നേഹത്തിന്റെ ഒരു പുതപ്പ് ആയിരുന്നു. എന്തുമാത്രം ഊർജമാണ് ഓരോ പ്രഭാതത്തിലും അവളിൽ നിന്നും എന്നിലേക്കൊഴുകിയത്…
പ്രകാശച്ചായനെ മനസ്സിൽനിന്നു കളയാൻ സ്വാതിയുടെ സാമീപ്യവും ഉപദേശവും ഒരു വലിയ അളവിൽ സഹായിച്ചു.
വീട്ടിൽ എത്തിയപ്പോൾ വല്ലാത്ത ഒരുണർവും ഉന്മേഷവും തോന്നി.
പപ്പയും അമ്മയും അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
മോളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അമ്മയോട് പറഞ്ഞു.
“ഇതുപോലൊന്നു ചുറ്റിയിടിച്ചിട്ടെത്ര നാളായി.. “
“നമ്മുടെ നാടും ഒത്തിരി മാറിപ്പോയി. “
അമ്മ ഒന്നും മിണ്ടിയില്ല. പക്ഷേ മുഖം പ്രസന്നമായിരുന്നു.
ഹൃദയത്തിൽ മധുരമുള്ള സംഗീതവും അധരത്തിൽ മൂളിപ്പാട്ടും തിരികെ എത്തിയെന്നു ഉൾപ്പുളകത്തോടെ ഞാനും മനസ്സിലാക്കി.
അത്താഴത്തിനു മുമ്പേ ജഗനെ വീഡിയോ കാൾ ചെയ്തു.
“എനിക്കു സന്തോഷമായെടോ. താൻ പഴയ മൂഡിലേക്കു വന്നല്ലോ. “
“ഉം. അതിനു കൂടുതൽ കടപ്പെട്ടിരിക്കുന്നത് ആരോടാണെന്നു ഞാൻ പ്രത്യേകം പറയേണ്ടല്ലോ ജഗൻ. “
“അങ്ങനൊന്നും പറയേണ്ട. എനിക്കു തന്നെ ഒരു വിധത്തിലും നഷ്ടപ്പെടരുതെന്ന് ആദ്യ കാഴ്ചയിൽ തന്നെ ഞാൻ മനസ്സിലുറപ്പിച്ചതാണ്. അത്രക്ക് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. “
“സുഖിപ്പിക്കല്ലേ.. മോനേ.”
“അല്ല.. ബിലീവ് മി.. നിന്നെ കണ്ടതിനു ശേഷം ഈ ഭൂമിക്കു കൂടുതൽ ചാരുതയും സൗന്ദര്യവും ഉണ്ടെന്നു എനിക്കു തോന്നിയിരുന്നു.”
“ഭാഷ കൊള്ളാം. ഇപ്പോൾ കിടന്നുറങ്ങാൻ നോക്ക്. രാവിലെ ഓഫീസിൽ പോകാനുള്ളതല്ലേ?”
ഗുഡ് നൈറ്റ് പറഞ്ഞു കട്ടിലിലേക്ക് ചാഞ്ഞു.
തന്റെ ജീവിതത്തിലേക്കുള്ള ജഗന്റെ കടന്നു വരവ് എത്ര അപ്രതീക്ഷിതമായിരുന്നു.
ബി എസ്‌സിക്ക് കോളേജിൽ സെക്കൻഡ് പൊസിഷനിൽ എത്തിയെന്നുള്ള അറിവ് തനിക്കു മാത്രമല്ല തന്നെ അറിയുന്നവർക്കും ഞെട്ടലുണ്ടാക്കിയെന്ന് പലരുടെയും മുഖഭാവത്തിൽ നിന്നും പിടി കിട്ടിയിരുന്നു.. സ്വാതി മാത്രം അദ്‌ഭുതമൊന്നും കാണിച്ചില്ല.
ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു. “മോളെ എനിക്കറിയാമായിരുന്നു. നീ ശരിക്കും ഹാർഡ് വർക്ക് ചെയ്തിരുന്നു. എനിക്ക് എന്തു സന്തോഷമായെന്നോ. നമുക്ക് പി ജി ക്ക് ഇവിടെ തന്നെ ചേരാമല്ലോ…. അല്ലേ?”
ഞാൻ സമ്മതിച്ചു. പി. ജി ക്കുള്ള ആപ്ലിക്കേഷൻ ഫോമും വാങ്ങിച്ചുകൊണ്ട് പിരിഞ്ഞു.
എബിച്ചായന്റെ താല്പര്യത്തിൽ കോയമ്പത്തൂർ അവിനാശിലിംഗം കോളേജ് ഫോർ ഹോംസയൻസി ൽ നിന്നും ആപ്ലിക്കേഷൻ വരുത്തിയിരുന്നു. ഫുഡ് &ന്യൂട്രിഷന് അഡ്മിഷൻ കിട്ടിയാൽ അവിടെ ചേരണമെന്നു എബിച്ചായൻ നിർബന്ധം പിടിച്ചു. പി ജി കഴിഞ്ഞു എന്നെ കൂടെ കൊണ്ടു പോകാനാണ് എബിച്ചായന്റെ പ്ലാൻ എന്ന് അമ്മയിൽ നിന്ന് മനസ്സിലായി.
സ്വാതിയുടെ കൂടെ ഇവിടുത്തെ കോളേജ് മതിയെന്ന് ഞാൻ കുറെ പറഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. അങ്ങനെ കോയമ്പത്തൂർക്ക് വണ്ടിയിൽ കയറി.
പിജി പഠനം ഉന്നതമായ നിലയിൽ തന്നെ പൂർത്തിയാക്കി.. ട്യൂട്ടറുടെ ഒരു വേക്കൻസി വന്നപ്പോൾ താത്കാലികമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് അതു സ്ഥിരമാവുകയും ചെയ്തു.
ഇതിനിടയിൽ എനിക്ക് വന്ന വിവാഹലോചനകൾ എല്ലാം പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ മുടങ്ങുന്നതായി വീട്ടുകാർ മനസ്സിലാക്കി.
പപ്പയും എബിച്ചായനും വിശദമായി അന്വേഷിച്ചപ്പോൾ ഒരു കൂട്ടർ കാര്യം പറഞ്ഞു.. സ്വഭാവദൂഷ്യമുള്ള കുട്ടിയാണെന്ന് ആരോ അവരോടു പറഞ്ഞിരിക്കുന്നു. തന്നെയുമല്ല ആലോചനയുമായി വരുന്നവർക്ക് വേറെ പെൺകുട്ടികളെ ഇവർ തന്നെ സജസ്റ്റ് ചെയ്തു സഹായിക്കയും ചെയ്യുന്നു..
അമ്മയും പപ്പയും ഒത്തിരി വേദനിച്ച കാലങ്ങളായിരുന്നത്.. ബന്ധുക്കളുടെയും പള്ളിക്കാരുടെയും സഹതാപം.. കുറ്റപ്പെടുത്തലുകൾ… മഞ്ഞപത്രത്തിൽ മോളുടെ ഫോട്ടോ വന്നുവോ എന്നു പപ്പയോടു നേരിട്ടു ചോദിച്ചവർ പോലുമുണ്ട്.
കൂടികൂടി വന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും എന്നിൽ നിന്നും മറച്ചുപിടിക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. കൂടുതൽ സമയവും ജോലി സംബന്ധമായി തിരക്കിൽ ആയിരുന്നതിനാൽ നാട്ടിലേക്കുള്ള വരവ് ഞാൻ കുറച്ചിരുന്നു.
ഇങ്ങനെ കുറെ മുന്നോട്ടു പോയപ്പോൾ എന്നെ വിവാഹം കഴിപ്പിച്ചിട്ട് കുടുംബം കൂട്ടാൻ ഇരുന്നിരുന്ന എബിച്ചായനെ പണിപ്പെട്ടു മനസ്സു മാറ്റിച്ചു ഒന്നാംതരം ഒരു നാത്തൂനെ നേടാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി എന്നും കരുതുന്നത്.
ഞാൻ എന്റെ കോളേജും സ്റ്റുഡന്റ്സും അതിന്റെ തിരക്കുകളും സന്തോഷങ്ങളും ആയി കോയമ്പത്തൂരിൽ കഴിഞ്ഞു പോന്നു. പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ വിഷയത്തെ ഇത്രത്തോളം ഇഷ്ടപ്പെടാൻ തുടങ്ങിയത്. ആ ഇഷ്ടം എന്റെ ടീച്ചിങ്ങിനെയും സ്വാധീനിച്ചുവെന്നു തോന്നുന്നു. കുട്ടികൾ അനല്പമായ വൈകാരിക അടുപ്പം എന്നും പുലർത്തിപോന്നു.
ആ വർഷം ഡിഗ്രിക്ക് ജോയിൻ ചെയ്ത മലയാളി പെൺകുട്ടി ജ്യോതി ആദ്യം മുതലേ എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു….. കുവൈറ്റിൽ ജനിച്ചു വളർന്ന അവൾ ഫുഡ് &ന്യൂട്രിഷൻ പഠിക്കാൻ വേണ്ടി മാത്രം ഈ കോളേജിൽ ചേർന്നതാണെന്ന് പല വട്ടം പറഞ്ഞിരുന്നു.
നല്ല ചുറു ചുറുക്കും ഉത്സാഹവും ഉള്ള കുട്ടി. ധാരാളം സംസാരിക്കും….
ഏറെ വൈകാതെ ഞങ്ങൾ നല്ല ചങ്ങാത്തത്തിലായി. പക്ഷേ എന്റെ സ്വകാര്യതകളിലേക്കു നുഴഞ്ഞു കയറാൻ താൻ അവളെ അനുവദിച്ചില്ല. മിസ്സ് എന്താ സിംഗിൾ ആയിരിക്കുന്നതെന്നു ചോദിച്ചപ്പോൾ തന്ത്രപൂർവം ഒഴിഞ്ഞു മാറുകയും ചെയ്തു.
അവധി ദിവസങ്ങളിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഞങ്ങൾ ടീച്ചേർസ് താമസിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ചില്ലറ അക്കാഡമിക് സംശയങ്ങളുമായി പലപ്പോഴും അവളെത്തുമായിരുന്നു.
ഒരു ശനിയാഴ്ച രാവിലെ സംശയ ദുരീകരണത്തിനെത്തിയ ജ്യോതിയുടെ പുറകേ അവളുടെ റൂംമേ റ്റും ഒരു ചെറുപ്പക്കാരനും എത്തി. അത് അവളുടെ അമ്മയുടെ ആങ്ങളയായിരുന്നു. അതായിരുന്നു ജഗൻ. ഇവിടെ ഇൻകം ടാക്സ് ഓഫീസിൽ പുതുതായി ജോയിൻ ചെയ്തിരിക്കയാണ് കക്ഷി.
പിന്നീട് ജഗൻ പല പ്രാവശ്യം ജ്യോതിയെ കാണാനും വിളിച്ചു കൊണ്ടു പോകാനും മറ്റുമായി കോളേജിൽ പ്രത്യക്ഷപ്പടുകയുണ്ടായി.
ഒരു അവധി ദിവസം ജ്യോതി അവളുടെ കൂടെ പുറത്തു ചെല്ലാൻ വളരെ നിർബന്ധിച്ചു. അവളുടെ റൂംമേറ്റ് സ്ഥലത്തില്ലെന്നും വേറെ മലയാളി ഫ്രണ്ട്സ് ഒന്നും അവൈലബിൾ അല്ലെന്നും ഒക്കെ സെന്റി അടിച്ചു…. വിളിച്ചു കൊണ്ടു പോയി.. തിരിച്ചു വരുമ്പോൾ ഒരു മലയാളി റെസ്റ്റോറന്റിൽ കയറി കോഫി കുടിച്ചു കൊണ്ടിരുന്നപ്പോൾ ജഗൻ അവിടെത്തി ഞങ്ങളുടെ കൂടെ കൂടി.
നാട്ടിലെ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ ഞാൻ പഠിച്ചതെവിടെയാണെന്നും ഒക്കെ വളരെ കാഷ്വൽ ആയി ജഗൻ തിരക്കി.
ചോദ്യങ്ങൾക്കെല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി നൽകി ഒഴിഞ്ഞു മാറിയപ്പോൾ ജഗൻ ജ്യോതിയോട് ചോദിച്ചു. “നിങ്ങളുടെ മിസ്സ് വളരെ പിശുക്കിയാണ് വാക്കുകളെ ഉപയോഗിക്കുന്നത്. മാർക്സ് ഇടുമ്പോഴും ഇങ്ങനാണോ?”
മറുപടി ഒരു ചെറു ചിരിയിൽ ഒതുക്കി.
പിന്നീട് ഞങ്ങളുടെ കല്യാണത്തിനു ശേഷമാണ് ജഗനും ജ്യോതിയും എടുത്ത കഷ്ടപ്പാടും പെയിനും മറ്റും മനസിലായത്.
ജീവിതത്തോടുള്ള എന്റെ വിമുഖതയുടെ കാരണം കണ്ടുപിടിക്കാനായി അവർ ഞാൻ നടന്ന വഴികളിലൂടെ തിരികെ സഞ്ചരിച്ചു. സിസ്റ്റർ ആശിഷുമായും സ്വാതിയുമായും ബന്ധപ്പെട്ടു. കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ വർക്ക് ചെയ്യുന്ന സ്വാതി നാട്ടിൽ വന്നപ്പോൾ കോയമ്പത്തൂർ എത്തി. സ്വാതി വഴി ജഗൻ പ്രൊപോസൽ അവതരിപ്പിച്ചു.
ഒരു ഡിമാൻഡെ ഞാൻ മുന്നോട്ടു വെച്ചൊള്ളു. ലളിതമായ രീതിയിൽ ഒരു ചടങ്ങ്.. ജഗന് അതു സമ്മതമായിരുന്നു.
ഈ നിമിഷം വരെ എന്റെ ഡിസിഷൻ തെറ്റായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടില്ല.
ഒരു മുഖം മൂടിയുമില്ല. ഒരു തരത്തിലുള്ള കപടതയുമില്ല. ഒരു കംപ്ലീറ്റ് ജന്റിൽ മാൻ.
ആമയെപ്പോലെ പുറന്തോടിൽ ഒളിക്കാൻ ശ്രമിക്കുന്ന എന്നെ വലിച്ചു പുറത്തിടാൻ പ്രത്യേക മിടുക്കാണു താനും.
സ്വാതിയിൽ നിന്നുമാണ് ഗീതുവിന്റെ വിശേഷങ്ങൾ അറിഞ്ഞത്. യൂണിവേഴ്സിറ്റി യിൽ നിന്നും ഫസ്റ്റ്റാങ്ക് തന്നെ നേടിയെടുത്തു. പഠിച്ച കോളേജിൽ തന്നെ നിയമനം കിട്ടി.. ഒരു അഡ്വക്കേറ്റിനെയാണ് വിവാഹം കഴിച്ചത്. അവളുടെ ഫാദറിന്റെ പാർട്ടിയിലെ ഏതോ കുട്ടി നേതാവിനെ.. ഇപ്പോൾ രണ്ടാൺകുട്ടികളുടെ അമ്മ.
അങ്ങനെയിരിക്കെ പ്രമേഹരോഗികളുടെ ന്യൂട്രിഷൻ ആസ്പെക്ട്സ്&പ്രോസ്‌പെക്ട്സ്.. എന്ന വിഷയത്തിൽ ഒരു സിമ്പോസിയം കേരളത്തിൽ നടക്കുന്നതിനു ഞങ്ങളുടെ കോളേജിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ എന്റെ കോളേജിൽ നിന്നും എന്നെ ഡെലീഗേറ്റ് ചെയ്യുകയുണ്ടായി..
എനിക്കു വലിയ താല്പര്യമൊന്നുമില്ലായിരുന്നു. ഒഴിഞ്ഞു മാറാൻ ആവതു ശ്രമിക്കയും ചെയ്തു. ജഗനും സ്വാതിയും നിർബന്ധിച്ചു പങ്കെടുപ്പിച്ചു. ജഗൻ എന്റെ കൂടെ കേരളത്തിലേക്കു വരുകയും ചെയ്തു.
അങ്ങനെ വർഷങ്ങൾക്കു ശേഷം എന്റെ പ്രിയപ്പെട്ട കോളേജിൽ ഞാൻ… വേറൊരു കോളേജിന്റെ ഡെലീഗേറ്റ് ആയി….
എന്നെ ഒത്തിരി ഒത്തിരി വേദനിപ്പിക്കുകയും…. അതിലേറെ ഒത്തിരി ഒത്തിരി സന്തോഷിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട ഇടം..
സിസ്റ്റർ ആഷിഷിന്റ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിയിരുന്നു. ജഗന് സിസ്റ്ററിനെ പരിചയമുണ്ടല്ലോ.
സിസ്റ്റർ എന്നെ കൊണ്ടു പോയി ഓരോരുത്തർക്കും പരിചയപ്പെടുത്തി.
“ഹെഡ്ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം തന്നെയല്ലേ.. ? “ഞാൻ സിസ്റ്ററിന്റെ കാതിൽ മെല്ലെ ചോദിച്ചു.
“ഉം. ആറു മാസം കൂടിയേ ഉള്ളു റിട്ടയർ ചെയ്യാൻ. “
എന്റെ ഊഴം വന്നപ്പോൾ സിസ്റ്റർ ആഷിഷ് എന്നോട് ചിയർ അപ്പ് ഗേൾ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു.
ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോൾ പലരും ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു. നല്ല ടോക്ക് ആയിരുന്നെന്നു നല്ല വാക്കു പറഞ്ഞു. ഒളികണ്ണിട്ടു നോക്കിയപ്പോൾ സോമിനി മാഡം എന്നെ നിർന്നിമേഷയായി നോക്കിയിരിക്കുന്നത് കണ്ടു.
പക്ഷേ എന്തോ അവർ പരിചയപ്പെടാൻ വന്നില്ല. പോകാൻ നേരം ഞാൻ അവരുടെ അടുത്തു ചെന്ന് എന്നെ പരിചയപ്പെടുത്തി. ഞാൻ ഈ കോളേജിൽ ഇന്ന വർഷം ഡിഗ്രി ക്ക് പഠിച്ചിരുന്നതായിരുന്നെന്നും ഇപ്പോൾ കോയമ്പത്തൂരിലെ ഒരു കോളേജിൽ ലക്ചറർ ആണെന്നും പറഞ്ഞു.
അപ്പോൾ അങ്ങോട്ട് വന്ന ജഗനെയും പരിചയപ്പെടുത്തി സിസ്റ്റർ ആശിഷിനോട് യാത്രയും പറഞ്ഞു തിരികെ നടന്നു.
ഒരക്ഷരം പോലും ഉരിയാടാതെ നിൽക്കുന്ന അവരെ കണ്ടിട്ട് സിസ്റ്റർ എന്റെ കാതിൽ മന്ത്രിച്ചു. “നീ വന്നതു വളരെ നന്നായി. നിനക്കു പരിചയമുള്ള പല മുഖങ്ങളും ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടും. “
വിവരം അറിഞ്ഞ സ്വാതി പറഞ്ഞു.. “മോളെ.. നന്നായെടി… സ്വീറ്റ് റിവൻജ്. “
“ഗീതുവിനെ ഒന്നു മുഖാമുഖം കാണാമായിരുന്നു.” സ്വാതി പറഞ്ഞു.
“എടി… ഗീതുചേച്ചി എന്നെങ്കിലും എന്നോട് മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടുണ്ടോ? തേൻ ഇറ്റിറ്റ് വീഴുന്ന പോലെ മധുരമായല്ലേ സംസാരിച്ചിട്ടുള്ളു.
ഇപ്പോൾ എന്നെ കോളേജിൽ വെച്ചു കണ്ടാൽ എന്തു സംഭവിക്കും എന്നൊന്നു ചിന്തിച്ചേ.
അവൾ എന്നെ കൊണ്ടുപോയി അവരുടെ ഡിപ്പാർട്മെന്റിൽ എല്ലാവരെയും പിന്നെ വഴിയേ പോകുന്ന മൊത്തം ആളുകളെയും പരിചയപ്പെടുത്തും. എന്നെ മുന്നിൽ നിർത്തി വാനോളം പുകഴ്ത്തി ഒരു ഷോ കാണിക്കും.
മര്യാദയുടെ പേരിൽ ഇതെല്ലാം ആസ്വദിക്കുന്ന പോലെ ഞാൻ നിന്നു കൊടുക്കണം.
ഷോയുടെ അഡ്വാൻടേജ് എടുത്ത് അവൾ ഉള്ളിൽ ചിരിക്കും. അതിനു എന്തിനു നിന്നുകൊടുക്കണം?
സുഖകരമല്ലാത്ത ഓർമ്മകളെ വേരോടെ ഒഴുക്കികളയുന്നതല്ലേ നല്ലത്?” ഞാൻ ചോദിച്ചു.
“ഒന്നോർത്താൽ ശരിയാണ്.. തീരുമാനിച്ചെടീ. ഞാനും ഇന്ന് മുതൽ നിനക്കു പഠിക്കാൻ ശ്രമിക്കയാണ്.” സ്വാതി തുടർന്നു.
“ശരിയാണ്… ഗീ തു എന്നും കർട്ടന് പുറകിൽ കളിക്കാനാണ് ഇഷ്ട്പ്പെട്ടിരുന്നത്. അതിൽ അവൾ എന്നും വിജയിച്ചിരുന്നു.
അതൊക്ക പോട്ടെ….. നിനക്കു കുറച്ചു ബുദ്ധി വെച്ചല്ലോ മോളെ. സംസർഗ്ഗഗുണമായിരിക്കും.” സ്വാതിയുടെ ഉച്ചത്തിലുള്ള ചിരി കേട്ടു.
അവളെക്കുറിച്ചൊരുതോർത്തു കിടന്നു. സുഖകരമായ ക്ഷീണം… ഉറക്കം കൺപോളകളെ തഴുകുന്നു. മോൾ ഒന്നനങ്ങി.. അവളെ ചേർത്തു പിടിച്ചു കിടന്നു.
അവധി തീരാറായി. നാളെ ജഗൻ എത്തും. ജഗന്റെ വീട്ടിൽ ചെന്നു രാത്രിയിൽ അവിടെ തങ്ങി മറ്റന്നാൾ കോയമ്പത്തൂർക്ക്…
പോകുന്ന വഴി ജഗൻ പറഞ്ഞു.. ” എടോ ഒരു സർപ്രൈസ് ഉണ്ട്.. നമുക്ക് ഒരിടം വരെ പോകണം. “
“എവിടെ?”
“അതിപ്പോഴേ പറയില്ല. താൻ കണ്ട് മനസ്സിലാക്കിയാൽ മതി. സർപ്രൈസ് ആരെങ്കിലും നേരത്തെ വിളിച്ചു കൂവുമോ?”
എനിക്ക് എന്തെങ്കിലും ചോദിക്കാൻ പറയുന്നതിന് മുമ്പ് കാർ ഒരു വീട്ടിലേക്കു കയറി.
ജഗൻ ഇറങ്ങിയിട്ട് എന്നോടും മോളോടും ഇറങ്ങാൻ പറഞ്ഞു.
ആരോ വന്നെന്നറിഞ്ഞു പുറത്തേക്കു വന്ന ആളെ കണ്ട് ഞാൻ ശരിക്കും അദ്‌ഭുദപ്പെട്ടുപോയി.
പ്രകാശിച്ചായൻ.. പ്രീതിയുടെ ബ്രദർ.. ഇച്ചായന്റെ മുഖം വിവർണ്ണമാകുന്നതു കണ്ടു.
ഞാൻ കണ്ണുകൾ പെട്ടെന്ന് താഴ്ത്തി.. ജഗൻ അടുത്തു വന്ന് എന്റെ കൈ പിടിച്ചു.
“പ്രകാശ്… എന്താ ഞങ്ങളെ അകത്തോട്ടു വിളിക്കാത്തത്?”
പെട്ടെന്ന് ഇച്ചായൻ ജഗന്റെ കൈ പിടിച്ചു കുലുക്കികൊണ്ട് അകത്തേക്ക് ക്ഷണിച്ചു. പ്രീതിയുടെ അമ്മയും ഇച്ചായന്റെ ഭാര്യ അനുവും ഹാളിലേക്ക് വന്നു. എന്നെ കണ്ട അമ്മ അടുത്തു വന്നു എന്റെ കൈകളിൽ പിടിച്ചു സൗഹൃദം കാണിച്ചു. അനുവും വളരെ ഫ്രണ്ട്ലി ആയിരുന്നു. പ്രീതയെക്കുറിച്ചു ഞാൻ ഒന്നും ചോദിച്ചുമില്ല. അവർ ഒന്നും പറഞ്ഞുമില്ല.
ഞങ്ങൾ യാത്ര പറഞ്ഞിറങ്ങാറായപ്പോൾ ജഗൻ ഇച്ചായനോട് പറഞ്ഞു.
“താങ്ക്സ് എ ലോട്ട്.. ഫോർ മൈ വണ്ടർഫുൾ വൈഫ്. ഞാൻ പ്രകാശിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. “
എല്ലാവരും സ്തബ്ദരായി ഒരു നിമിഷം നിന്നു.
ജഗൻ പുഞ്ചിരിച്ചുകൊണ്ട് എന്നെയും മോളെയും ചേർത്തു പിടിച്ചു മുന്നോട്ടു നീങ്ങി..
അസ്തമയ സൂര്യന്റെ ചെഞ്ചായമാണോ അതോ തന്റെ പ്രിയതമയുടെ ഹൃദയത്തിലെ അനുപമമായ ഭാവ തരംഗങ്ങളാണോ ആ കവിളിണകളെ ചുമപ്പിക്കുന്നതെന്ന കൗതുകത്തിൽ ജഗൻ കുസൃതിയോടെ നോക്കി കണ്ണ് ചിമ്മി മൃദുവായി പറഞ്ഞു.
“എ സ്വീറ്റ് റിവഞ്ച്… “


1 Comment
Pingback: മധുര നൊമ്പരം പാർട്ട് 4 - By Rani Varghese - കൂട്ടക്ഷരങ്ങൾ