ഗബ്രിയേൽ ബൈക്ക് നിർത്തി ചാടിയിറങ്ങി. ഫ്രാൻസിസ്ക കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
“നീയെന്താ ഈ നേരത്ത്?”
“മാമായി…. ഡാനിയേല എവിടെ.”
“അവൾ ഉറങ്ങുന്നു.”
“ഈ സമയത്ത് ഉറക്കമോ?”
ഗബ്രിയേൽ മുറിയിൽ കയറി ചെല്ലുമ്പോൾ ഡാനിയേല മയക്കത്തിൽ ആണ്. ഡാനിയേലയെ അവൻ വിളിച്ചുണർത്തി.
“എന്താ ഡാനിയേല നിനക്ക് സംഭവിച്ചത്.”
ഗബ്രിയേലിനെ കണ്ട് ഡാനിയേല കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുകൾ ഫ്രാൻസിസ്കയെ പരതി.
“പേടിക്കണ്ട, മാമായി കുളിക്കാൻ പോയി.”
“ഗബ്രിയേൽ ഇന്നലെ രാത്രി ഞാൻ ഒറ്റയ്ക്ക് വരാന്തയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് കണ്ണപ്പൻ്റെ ഓർമ്മ വന്നു. ഞാൻ ഒറ്റയ്ക്ക് വഴിയിലേക്ക് ഇറങ്ങി നടന്നു. കണ്ണപ്പൻ നമ്മളെ അന്വേഷിച്ചു വന്നിട്ടുണ്ടോ എന്നറിയാനാണ് ഞാൻ ശ്രമിച്ചത്.”
“എന്നിട്ട്.”
“എനിക്ക് തോന്നി വഴിയിൽ ആരോ നിൽക്കുന്നുവെന്ന്. ബൈക്ക് കണ്ടില്ല, ഞാൻ അങ്ങോട്ട് നടന്നു. നമ്മൾ പതിവായി കണ്ണപ്പനെ കാണുന്ന സ്ഥലത്തേയ്ക്ക് ഞാൻ നടന്നു. അവിടെ ഇരുട്ടിൽ ആളനക്കം ഉണ്ടായിരുന്നു. ഞാനവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല. എന്റെ പിന്നിലൂടെ ഒരു നിഴൽ ഓടി പോയ പോലെ എനിക്ക് തോന്നി. വല്ലാത്ത കാറ്റും മഴയും തുടങ്ങി, എന്റെയടുത്ത് ആരൊക്കെയോ നില്ക്കുന്നു. ഞാൻ പേടിച്ചു പോയി. എനിക്ക് തല കറങ്ങി. പെട്ടെന്ന് ഞാൻ വീണു പോയി.”
ഗബ്രിയേൽ ആലോചനയിലായി.
“മഴവെള്ളം ഒഴുകുന്ന ആ വഴിയിൽ ഞാൻ കുറെ നേരം കിടന്നു കാണും, മൂക്കിലും വായിലും വെള്ളം കയറി. എനിക്കൊന്നും ഓർമ്മയില്ല. ആരോ എന്നെ എടുത്തുയർത്തുന്നത് പോലെ തോന്നി. ഒരു രൂപം എന്നെ എടുത്ത് കൊണ്ട് ഓടുകയാണ്. തൊട്ട് പിറകിൽ ആരോ ഉണ്ട്. ഓട്ടത്തിൽ ചിലമ്പിൻ്റെ മണികൾ കിലുങ്ങുന്ന ശബ്ദം കേട്ടു. പിറകെ ആരുടെയോ കൂവൽ ശബ്ദം ഉണ്ടായി. എന്നെ എടുത്ത ആൾ വെള്ളത്തിൽ കുതിർന്ന എന്നെ വീടിന്റെ വരാന്തയിൽ കിടത്തി. ഞാൻ നനഞ്ഞു കുതിർന്നു അവിടെ കിടന്നു. എന്റെ അടുത്ത് അയാൾ കുറെ നേരം കാവൽ നിന്നു. രാത്രി പത്തുമണി കഴിഞ്ഞിട്ടും മാമായി മുറിയിൽ നിന്നും പുറത്തിറങ്ങി വന്നില്ല. മുറിയിൽ ആ സമയത്ത് മാമായിയുടെ പ്രത്യേക പ്രാർത്ഥനയായിരുന്നു.”
“മാമായി എപ്പോഴാണ് വന്നത്.”
“അതൊന്നും എനിക്ക് അറിയില്ല. മാമായി വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. എന്നെ ആരോ ഭയപ്പെടുത്തി കൂട്ടി കൊണ്ട് പോകാൻ വന്നതാണ്. പക്ഷെ നടന്നത് എല്ലാം ഞാൻ മാമായിയോട് തുറന്നു പറഞ്ഞില്ല. പറഞ്ഞാൽ ഞാൻ ആ വഴി വരെ എത്തിയതിന്റെ കാരണം പറയേണ്ടി വരും, കണ്ണപ്പൻ്റെ കാര്യം മാമായി അറിഞ്ഞാൽ അവന് കുഴപ്പമാകും.”
“പറയാഞ്ഞത് നന്നായി. ഇല്ലെങ്കിൽ അവനെ ഒഴിവാക്കാൻ അവർ എന്തെങ്കിലും കടുംപണി ചെയ്യും.”
“വേറെ ഒന്നും നിനക്ക് ഓർമ്മയില്ലേ നിന്നെ എടുത്തു കൊണ്ട് വന്ന ആളെക്കുറിച്ച്. അയാൾക്ക് എന്തെങ്കിലും മണം ഉണ്ടായിരുന്നോ?”
“എന്നെ പേടിപ്പിക്കാൻ നോക്കിയ ആൾക്ക് അഴുകിയ മണമായിരുന്നു. എന്നെ എടുത്തു ഓടിയ ആളിൽ ആദ്യം എന്തോ മണമുണ്ടായിരുന്നു. മഴയത്ത് ആ മണം ഇല്ലാതായി, നല്ല സുഖമുള്ള മണമായിരുന്നു.”
“അത് കർപ്പൂരത്തിന്റെ മണമായിരുന്നോ, നമ്മുടെ അപ്പന് കർപ്പൂരത്തിന്റെ മണമാണ് എപ്പോഴും…, തെയ്യം കെട്ടിയാൽ പിന്നെ ദൈവത്തിന്റെ പ്രതി പുരുഷനാണ് അപ്പൻ.”
“എനിക്കറിയില്ല. പക്ഷെ ആ രൂപം എന്നെ ഉപദ്രവിക്കാതെ, സുരക്ഷിതമായി ഇവിടെ കൊണ്ടെത്തിച്ചു. പിറകെ ഓടി വന്നത് ഒരു ഇരുണ്ട രൂപമായിരുന്നു. അത് എന്നെ പേടിപ്പിക്കാൻ കൂവുന്നുണ്ടായിരുന്നു.”
അപ്പോഴേക്കും ഫ്രാൻസിസ്‌ക കുളി കഴിഞ്ഞ് മുറിയിലേക്ക് കടന്നു വന്നു. അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
“എന്നാലും എന്ത് ധൈര്യമാണ് അവന്, എന്റെ വീട്ടിൽ വന്നു എന്റെ കൊച്ചിനെ തട്ടി കൊണ്ട് പോകാൻ.”
“മാമായി എന്താണ് ഈ പറയുന്നത്. തട്ടി കൊണ്ട് പോയെന്നോ?ആരെ ?എവിടെ നിന്ന്?”
“ഇന്നലെ രാത്രിയിൽ വരാന്തയിൽ തനിച്ചിരുന്ന ഡാനിയേലയെ ഇവിടെ നിന്നും വശീകരിച്ച് ഇറക്കി കൊണ്ട് പോയതാണ്. അവളെ വക വരുത്തുകയായിരുന്നു ഉദ്ദേശ്യം, എന്റെ ശക്തികളാണ്, മഴപെയ്യിച്ചു, ഒരു പോറലുപോലും ഏൽപ്പിക്കാതെ അവളെ ഇവിടെ തിരികെ കൊണ്ട് വന്നത്.”
“ആരാണ് ഡാനിയേലയെ തട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നത്.”
“നിന്റെ അപ്പന്റെ ആൾക്കാർ, അല്ലാതെ ആരാണ് ഈ സാഹസത്തിന് മുതിരുന്നത്. ഈ മല മുഴുവൻ ഞാൻ മന്ത്രകെട്ടിലാക്കിയിരിക്കുകയാണ്. ഞാൻ അറിയാതെ എൻ്റെ മന്ത്രക്കെട്ട് ആരോ മുറിച്ചിരിക്കുന്നു. അതാരാണെന്ന് ഞാൻ ഉടനെ കണ്ടു പിടിച്ചിരിക്കും.”
ഗബ്രിയേൽ ഭയത്തോടെ ഫ്രാൻസിസ്കയുടെ മുഖത്തേയ്ക്കു നോക്കിയിരുന്നു.
“ഞാൻ ഈ വെള്ളിയാഴ്ച രാത്രി ചൂരൽമലയിലെ പള്ളിയിൽ പോകും, ഒരു പ്രത്യേക പൂജയുണ്ട്. ആ ദിവസം നീ ഇവിടെ തന്നെ ഉണ്ടാകണം ഗബ്രിയേൽ, അവളെ രാപകൽ സംരക്ഷിക്കണം. എനിക്ക് നിന്നെ മാത്രമേ ഇക്കാര്യത്തിൽ വിശ്വാസമുള്ളൂ. ഉടനെ തന്നെ ഡാനിയേലയുടെ ചടങ്ങ് നടത്തണം. ഇല്ലെങ്കിൽ അവരവളെ അപകടത്തിൽ പെടുത്തും.”
“ഞാൻ കടയിലേക്ക് മടങ്ങി പോകുന്നു. അവിടെ ആരുമില്ല. കച്ചവടം കുറഞ്ഞാൽ പൗലോ മാപ്ലയുടെ നിറം മാറും.”
ഡാനിയേലയുടെ മുടിയിൽ തഴുകി. അവളെ നോക്കി പറഞ്ഞു.
“നീ ഇന്ന് റസ്റ്റ് എടുക്കൂ. പേടിച്ചതിൻ്റെ ക്ഷീണമാണ്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകും. മാമായി കൂടെ തന്നെയില്ലേ.”
ഡാനിയേല തല കുലുക്കി സമ്മതിച്ചു.
അവൻ കടയിൽ എത്തുമ്പോൾ നല്ല തിരക്കായിരുന്നു. പെരേര ആ കടയിലെ പഴയ തൊഴിലാളി ആയത് കൊണ്ട് അയാൾക്ക് പ്രയാസം ഒന്നുമുണ്ടായില്ല. ജാൻസി പണം വാങ്ങാൻ സഹായിച്ചത് കൊണ്ട്, അവർക്ക് കടയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു. ബൈക്കിൽ വന്നിറങ്ങിയ ഗബ്രിയേലിനെ അവർ രണ്ടുപേരും ആകാംക്ഷയോടെ നോക്കി.
“എന്തായി ഗബ്രിയേലെ. ഡാനിയേല, അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ.”
“ഒരു പ്രശ്നമുണ്ടായി. ഇന്നലെ രാത്രിയിൽ വഴിയിൽ വച്ച് ഡാനിയേലയെ ആരോ പേടിപ്പിക്കാൻ ശ്രമിച്ചു.”
“വഴിയിൽ വച്ചോ. ഡാനിയേല എന്തിന് വഴിയിൽ പോയി.”
“അത് അവൾക്ക് ഓർമ്മയില്ല. അവളുടെ പിറകിലൂടെ കൂവി കൊണ്ട് വളരെ വേഗതയിൽ പാഞ്ഞ് പോയ ഒരു കറുത്ത രൂപത്തെ അവൾ കണ്ടു. അവളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച ഒരു ദുരാത്മാവ്.”
“കന്യകമാരെ തേടി എത്തുന്ന ഒരു ദുരാത്മാവാണ് ചൂരൽ മലയിലെ എഡ്വേർഡ് രാജകുമാരൻ. പക്ഷെ രാജകുമാരൻ അവളെ തേടി എത്തിയിട്ടുണ്ടെങ്കിൽ അയാൾ തീർച്ചയായും അവളെ കൊണ്ട് പോകും.”
ഗബ്രിയേൽ ഭയത്തോടെ പെരേരയെ നോക്കി.
“പക്ഷെ എഡ്വേർഡ് അവിടെ അവളെ തേടി വരണമെങ്കിൽ അയാളുടെ എന്തോ ഒന്ന് അവളുടെ അടുത്ത് ഉണ്ടാകണം. നീ ഒന്ന് ഓർത്ത് നോക്കൂ, അവളുടെ കയ്യിൽ എന്തെങ്കിലും പുതിയ വസ്തുക്കൾ കണ്ടിരുന്നോയെന്ന്.”
“മാമായി അവൾക്കൊരു കറുത്ത മുത്ത് മാല നൽകിയിരുന്നു. ചടങ്ങ് നടക്കുമ്പോൾ ധരിക്കാനായി. അതവൾ കഴുത്തിൽ ഇട്ടിരുന്നു.”
“അത് വഴിയാണ് എഡ്വേർഡ് അവളുടെ അടുത്ത് എത്തിയത്. ഇനി രാത്രിയിൽ അവളുടെ കൂടെ എപ്പോഴും അയാളുടെ സാന്നിധ്യം ഉണ്ടാകും. നശിപ്പിക്കണം ആ മാല.”
“പക്ഷേ മാമായി, അവരറിഞ്ഞാൽ.”
“അത് പോലെ ഒരെണ്ണം വേറെ സംഘടിപ്പിക്കണം.”
” നീ പേടിക്കേണ്ട അത് ഞാൻ ശരിയാക്കാം. പക്ഷെ അവളെ ആ മാന്ത്രിക വലയത്തിൽ നിന്നും പുറത്ത് കടത്താൻ മറ്റൊരു വലയം സൃഷ്ടിക്കണം. അതിന് കണാരൻ്റെ കുടുംബ പരദേവതയാണ് നല്ലത്. നീ അവളെ അവിടെ കൊണ്ട് പോകണം ഇന്ന് രാത്രിയിൽ തന്നെ.”
ഗബ്രിയേൽ രണ്ട് കൈകളും തലയിൽ വച്ചു.
“എങ്ങനെയാണ് അതൊക്കെ സാധിക്കുന്നത്.”
“നീ വിഷമിക്കേണ്ട ഗബ്രിയേലെ. ഇന്ന് രാത്രിയിൽ നീ ഫ്രാൻസിസ്കയെ ഉറക്കി കെടത്തണം. ആ സമയത്ത് ബൈക്കിൽ ഡാനിയേലയേയും കൊണ്ട് അപ്പൻ്റെ കുടുംബത്ത് പോയി വരണം. മറ്റാരും അറിയാതെ അവളുടെ അരയിൽ പൂജിച്ച മന്ത്രചരട് കെട്ടണം. പക്ഷെ ഓർക്കണം ഇതൊന്നും അത്ര എളുപ്പമല്ല.”
“മാമായിയ്ക്ക് ഉറക്കം കുറവാണ്. ചെറിയ ശബ്ദം കേട്ടാൽ അവർ ഉണരും.”
“അങ്ങനത്തെ ഉറക്കമല്ല. മയക്കി കെടത്തണം. രാത്രിയുടെ ആദ്യയാമം. അതായത് രാത്രി 9 മണിക്ക് മുൻപ് വീട്ടിൽ നിന്നും ഇറങ്ങണം. 12മണി വരെയുള്ള സമയം പരീക്ഷണമായിരിക്കും. അത് കഴിഞ്ഞാൽ ഡാനിയേലയെ നമുക്ക് തിരികെ കിട്ടില്ല. ഒൻപത് മണിക്ക് മുൻപ് വീട്ടിൽ നിന്നും ഇറങ്ങി 12 മണിക്ക് തിരികെ എത്തണം. ഇതൊന്നും ഫ്രാൻസിസ്ക അറിയാതെ നോക്കണം. അത് പ്രധാനപ്പെട്ട കാര്യമാണ്.”
ജാൻസി അടുത്ത് വന്ന് ഗബ്രിയേലിനോട് ചെവിയിൽ പറഞ്ഞു.
“ഉറക്കാനുള്ള മരുന്ന് ഞാൻ തരാം. അപ്പച്ചൻ കഴിക്കുന്ന മരുന്ന് വീട്ടിലുണ്ട്. അരമണിക്കൂറിനുള്ളിൽ ഉറങ്ങും മൂന്ന് മണിക്കൂർ കഴിഞ്ഞേ ഉണരൂ. അത് വരെ ഉണരില്ല ഉറപ്പ്. ഉണർന്നാലും കൈകാലുകൾ അനക്കാൻ വീണ്ടും അരമണിക്കൂർ കഴിയും.”
“ഡാനിയേലയെ കൊണ്ട് പോകുമ്പോൾ ഫ്രാൻസിസ്കയുടെ കൂടെ ആരെങ്കിലും ഉണ്ടാകണം. ദുഷ്ട ശക്തികളെ വീട്ടിൽ നിന്നും അകറ്റാൻ നാലുപാടും കുന്തിരിക്കം പുകയ്ക്കണം.”
പെരേര പറഞ്ഞു.
“ഞങ്ങളുടെ മലയിൽ പുറത്ത് നിന്നും ആർക്കും കയറാൻ പറ്റില്ല. എന്തൊക്കെയോ മന്ത്രചരടുകൾ ബന്ധിച്ചിട്ടുണ്ട്.”
“ഗബ്രിയേൽ അവിടെ തന്നെയുണ്ടാകണം.
“അപ്പോൾ ആര് ഡാനിയേലയെ കൊണ്ട് പോകും.”
“കണ്ണപ്പനെ വിളിക്കാം, അപ്പൻ്റെ പെങ്ങളുടെ മകൻ, അപ്പൻ്റെ പിൻഗാമി.”
“ശരി നീ കണ്ണപ്പനെ വിളിക്കൂ.”
“വിളിക്കാൻ എനിക്ക് ഫോണില്ലല്ലോ. അവൻ്റെ നമ്പറും അറിയില്ല.”
“ആ മാഗിയുടെ പെണ്ണിൻ്റെ കോളേജിൽ അല്ലേ അവൻ പഠിക്കുന്നത്. നീ അവളെ വിളിക്കൂ.”
“അവളുടെ നമ്പർ ഒന്നും എനിക്കറിയില്ല.”
ഗബ്രിയേൽ തളർന്നിരുന്നു. പെരേര അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
“നിങ്ങൾ വിഷമിക്കാതെ എന്തെങ്കിലും വഴി കാണും.”
അപ്പോഴേക്കും കടയിൽ രണ്ട് ചെറുപ്പക്കാർ എത്തി. ഇറച്ചി തൂക്കി കൊടുക്കുന്നതിനിടയിൽ പെരേര അവരുടെ സംസാരം ശ്രദ്ധിച്ചു.
“അവളുടെ പുതിയ റീല് വന്നിട്ടുണ്ട്. കോളേജ് ടൂറിനിടയിൽ പൂളിൽ ചാടി മറിയുന്നത്.”
“എൻ്റെ പൊന്നോ, എനിക്ക് കാണണ്ട.”
ജാൻസി പെരേരയെ നോക്കി.
“നിങ്ങളുടെ കോളേജിലാണോ ആ റീത്ത പഠിക്കുന്നത്.”
അവർ പരസ്പരം നോക്കി.
“അതേ എന്താ. ഇവിടെയുള്ള കൊച്ചല്ലേയവൾ. അവളുടെ കാര്യമാ ഞങ്ങള് പറഞ്ഞത്. കഷ്ടം തന്നെയാണ്, ബുദ്ധി തീരെയില്ല. അവളെ എല്ലാവരും ദുരുപയോഗം ചെയ്യുകയാണെന്ന് അവൾ അറിയുന്നില്ല. നിങ്ങൾ ആരെങ്കിലും ആ കൊച്ചിനെ ഒന്ന് ഉപദേശിക്കണം.”
“അവളുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ തന്നോളൂ. ഞാൻ ഒന്ന് വിളിക്കാം.”
ജാൻസി പറഞ്ഞു.
“ഫോൺ നമ്പറില്ല ചേച്ചി. ഇൻസ്റ്റാ ഐഡി ഉണ്ട്.”
“അത് തരൂ.”
ആ ചെറുപ്പക്കാർ നൽകിയ ഇൻസ്റ്റാ ഐഡി അവൾ തൻ്റെ ഫോണിൽ തെരഞ്ഞു.
“ചേച്ചി ഞങ്ങൾ പറഞ്ഞെന്ന് പറയല്ലേ. അവളുടെ നാക്ക് അത്ര ശരിയല്ല.”
“ഏയ് ഞാൻ പറയില്ല. അത് പോട്ടെ നിങ്ങൾക്ക് കണ്ണപ്പനെ അറിയുമോ?.”
“പിന്നെ കോളേജിലെ കളരിപ്പയറ്റ് ചാമ്പ്യനാണ്.”
“എന്നാൽ അവൻ്റെ നമ്പർ തരാമോ.”
ചെറുപ്പക്കാർ നൽകിയ ഫോണിലേക്ക് ഗബ്രിയേൽ വിളിച്ചു. കണ്ണപ്പൻ ഫോണെടുത്തു. ഗബ്രിയേൽ കടയുടെ പിന്നിലെ വിജനമായ സ്ഥലത്ത് പോയി നിന്ന് അവനോട് സംസാരിച്ചു.
വളരെ സന്തോഷത്തോടെയാണ് ഗബ്രിയേൽ മടങ്ങിയെത്തിയത്. മൂന്ന് പേരും ഒത്ത് കൂടി.
“ഗബ്രിയേൽ നീ ഇപ്പോൾ തന്നെ വീട്ടിലേക്ക് മടങ്ങണം. സംശയം വരാത്ത തരത്തിൽ അടുക്കളയിൽ നിൻ്റെ മാമായിയെ സഹായിക്കണം. അവർക്ക് സംശയമൊന്നും തോന്നാതെ ഭക്ഷണത്തിൽ ഈ ഗുളിക പൊടിച്ച് ചേർത്ത് നൽകണം. എപ്പോഴാണ് നിങ്ങളുടെ അത്താഴം സമയം?.”
“ഏഴ് മണി കഴിഞ്ഞ്.”
“അപ്പോൾ പെരേര ഏഴ് മണി കഴിഞ്ഞ് കണ്ണപ്പനേയും കൂട്ടി അടിവാരത്തിൽ നിന്നുള്ള വഴിയിൽ എത്തണം. മാമായി ഉറങ്ങുമ്പോൾ ഗബ്രിയേൽ ഡാനിയേലയുമായി അവിടെ എത്തണം. ഡാനിയേല ഇപ്പോൾ ഒന്നും അറിയാൻ പാടില്ല. കണ്ണപ്പനോടൊപ്പം ഒരു രാത്രി യാത്ര, അത്ര മാത്രം അറിഞ്ഞാൽ മതി. കൊച്ച് പെണ്ണല്ലേ ചിലപ്പോൾ അവളുടെ മനസ്സ് മാറാൻ ചാൻസുണ്ട്. നമ്മൾ ഈ റിസ്ക് എടുക്കുന്നത് അവളുടെ നന്മയ്ക്ക് വേണ്ടിയാണ്.”
ജാൻസിയുടെ പ്ലാൻ കേട്ട് ഗബ്രിയേലും പെരേരയും തല കുലുക്കി സമ്മതിച്ചു.
(തുടരും… )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -11 - By Nisha Pillai - കൂട്ടക്ഷരങ്ങൾ