അടുക്കളയിൽ രാത്രിലേക്കു ചപ്പാത്തിക്കുള്ള മുട്ടക്കറി ഉണ്ടാക്കുന്ന തിരക്കിനിടയിലാണ് മൊബൈൽ റിംഗ് ചെയ്യുന്നത് പോലെ തോന്നിയത്.
“നിളാ അമ്മയുടെ ഫോൺ അടിക്കുന്നുണ്ടോ ഒന്നു നോക്കു ”
നിളക്കു മറ്റന്നാൾ പരീക്ഷ തുടങ്ങുകയാണ്. അവൾക്കുകുറച്ചു മാത്‍സ് പറഞ്ഞു കൊടുത്തശേഷം കുട്ടിയെ ഉറക്കി അടുക്കളയിലേക്ക് ഇപ്പോ ഒന്നു കയറിയതേ ഉള്ളു.
“ഈശ്വരാ ഫോണിന്റെ ശബ്ദം കേട്ടാൽ കുട്ടി എണീക്കും ”
കൈ കഴുകി മൊബൈൽ എടുക്കാനായി പോവാൻ തുടങ്ങുമ്പോഴേക്കും നിള ഫോണുമായി അടുക്കളയിൽ എത്തി.
“ആരാ മോളെ “എന്നു ചോദിച്ചപ്പോൾ അവൾ അറിയില്ലെന്നുള്ള ഭാവത്തിൽ ചുമൽ കുലുക്കി. എന്നിട്ട് ഫോൺ കൗണ്ടർ ടോപ്പിൽ വച്ചിട്ട് ഒറ്റ നടത്തം.
ഫോണിൽ ഹരിതയായിരുന്നു. ഹൈ സ്കൂൾ തൊട്ടു ഒന്നിച്ചുണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ട്.
“മഞ്ജു, നിത്യയും അനുവും വേക്കേഷന് നാട്ടിൽ എത്തിയിട്ടുണ്ട്. എന്നെ ഇതാ ഇപ്പോ വിളിച്ചേ ഉള്ളു. നീ പിന്നെ നമ്പർ ആർക്കും കൊടുക്കില്ലല്ലോ.. രേഷ്മ യുടെ റിസോർട്ടിൽ നമുക്ക് അഞ്ചുപേർക്കും കൂടി ഒന്നു ഒത്തു കുടിയാലോ എന്നാ അവരുടെ പ്ലാൻ. ഗീതടീച്ചർ അവിടെ അടുത്താണല്ലോ അപ്പോൾ ടീച്ചറെയും പോയി ഒന്നു കാണാം. നിന്റെ നമ്പർ ഇല്ലാത്തതു കൊണ്ടാണ് നിന്നെ വിളിക്കാൻ എന്നെ ഏല്പിച്ചത്.” ഹരിത പറഞ്ഞു.
“പരീക്ഷ കഴിഞ്ഞാൽ ഉടൻ ഞങ്ങൾ നാട്ടിലേക്കു പോവും. ഏപ്രിൽ ലാസ്റ്റ് ശ്രീയേട്ടന്റെ മൂത്ത ചേച്ചിയുടെ മോളുടെ കല്യാണമാണ്. പിന്നെ മെയ് പത്തു കഴിഞ്ഞിട്ടേ റിട്ടേൺ ഉണ്ടാവു”
എന്റെമറുപടി കേട്ടപ്പോൾ ഹരിതക്കു വലിയ പ്രയാസമൊന്നും ഉണ്ടായില്ല എന്നു തോന്നുന്നു. “അതു കുഴപ്പമില്ല. നമുക്കൊരു പതിനഞ്ചിന്നും ഇരുപതിനും ഇടയിൽ അറേൻജ് ചെയ്യാം ” ഉടൻ വന്നുഹരിതയുടെ മറുപടി.
“പിന്നെ മഞ്ജു, നീ അറിഞ്ഞോ നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന ഹരികൃഷ്ണൻ ദുബായിൽ വെച്ചു മരിച്ചുവത്രെ. ഹാർട്ട്അറ്റാക്ക് ആണെന്നാണ് കേട്ടത്. കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല.”
‘ഈശ്വരാ’, തല കറങ്ങുന്നതു പോലെ തോന്നി. ചുമര് പിടിച്ചു പിടിച്ചാണ് അടുക്കളയിൽ ഉള്ള ചൂരൽ കസേരയിൽ പോയിരുന്നത്.
വെള്ളം കുടിക്കാൻ എത്തിയ നിള ചോദിച്ചു “ആരാ അമ്മേ വിളിച്ചത്? എന്തു പറ്റി കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.”
“ഏയ് ഒന്നല്ല അതു ഉള്ളി മുറിച്ചതിന്റെയാ.” ഒന്നു ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു, ” നിളാ ഒരു ഗ്ലാസ്സ് വെള്ളം അമ്മക്കും കൂടി.”
അവൾ വെള്ളം കുടിച്ചു ഗ്ലാസ്സ് തിരികെ വെയ്ക്കുമ്പോൾ നിള പുറത്തേക്കു പോയിരുന്നു. പെട്ടെന്ന് ചപ്പാത്തി പരത്തുകയും കറി ഉണ്ടാക്കു കയും ഒക്കെ ചെയ്തു. പക്ഷേ മനസ്സ് അകലെക്കു എവിടെ ഒക്കെയോ പറക്കുകയായിരുന്നു.
പ്ലസ് +2കഴിഞ്ഞപ്പോൾ ടൗണിൽ തന്നെയുള്ള ഒരു കോളേജിൽ ആയിരുന്നു ചേർന്നത്. കൂട്ടുകാരികൾ രണ്ടുപേരും കോമെഴ്‌സു എടുത്തു കൂടെ തന്നെയുണ്ട്. അത് കൊണ്ട് അപരിചിത്വം ഒന്നും തോന്നിയില്ല. ഗേൾസ് സ്കൂളിൽ നിന്നുപോയി പെട്ടെന്ന് മിക്സഡ് ആയതു കൊണ്ടുള്ള ഒരു ചെറിയ പ്രയാസം. ആൺകുട്ടികൾ പലരും സംസാരിക്കാനും പരിചയപ്‌പെടാനും വരുമ്പോൾ അധികം വർത്തമാനമൊന്നും ഇല്ലാതെ ചിരിക്കുക മാത്രം ചെയ്യുന്ന കുട്ടി അതായിരുന്നു ഹരി. ചിരിക്കുമ്പോൾ ചെറുതാവുന്ന ആ കണ്ണുകൾ ആരും ഒന്നു ശ്രദ്ധിച്ചു പോവും.
അവനോട് ആദ്യമായി സംസാരിച്ച ആ വൈകുന്നേരം ഇന്നും മനസ്സിന്റെ കോണിൽ എവിടെയോ ഉണ്ട്. കാന്റീനിൽ ഹരിതയുടേയും രേഷ്മയുടെയും കൂടെ പോയതായിരുന്നു. ചെന്നു കയറിയപ്പോൾ തന്നെ പിന്നിലുള്ള കസേരയിലിരുന്നു മെല്ലെ മെല്ലെ കോഫി കഴിക്കുന്ന ഹരിയെ കണ്ടു. ഞങ്ങൾ കോഫി കുടിച്ചു കഴിഞ്ഞതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഞങ്ങൾ മൂന്നുപേർക്കും കൂടി ഒരു കുടയെഉള്ളു.
ഹരിത എന്നോട് പറഞ്ഞു “ഞാൻ രേഷ്മയെ ക്ലാസ്സിലാക്കി കൂടെയുമായി തിരിച്ചു വരാം. അതു വരെ നീ ഇവിടെ നില്ക്കു.”
അവർ രണ്ടുപേരും കുടയുമായി ക്ലാസ്സിലേക്ക് പോയി.
മഴയും നോക്കിനിൽക്കുന്ന എന്റെ അടുത്തേക്ക് ഹരി നടന്നു വന്നു. എന്നിട്ട് ചിരിയോടെ ചോദിച്ചു
“ഈ മഴക്കാലത്തു കുട എടുക്കാതെയാണോ വന്നത്? ഇവിടെ ഈ മഴചാറ്റലിൽ നിൽക്കണ്ട.” പിന്നെ ആ ചിരിയോടെ തന്നെ കൈയിൽ ഉള്ള ബാഗ് തുറന്നു കുട എടുത്തു “ഞാൻ ക്ലാസ്സിലേക്കാണ്. കൂടെ വന്നോളൂ ”
രണ്ടു പേർക്ക് നടക്കാൻ പറ്റാത്ത ആ ചെറിയ കുടയിൽ ഞങ്ങൾ ഒന്നിച്ചു നടന്നു. മഴയുടെ ശബ്ദത്തിനേക്കാൾ ഉച്ചത്തിൽ ആയിരുന്നു എന്റെ ഹൃദയത്തിന്റെ താളം.
“മഴ ഇഷ്ടമാണോ?”
മഴയുടെ തണുപ്പിനെക്കാൾ കുളിരായിരുന്നു ആ വാക്കുകൾക്ക്. ഈ നിമിഷമാണ് എനിക്കു മഴയെക്കാൾ പ്രിയപ്പെട്ടത് എന്നു മന്ത്രിച്ചത് മനസ്സിലായിരുന്നു. അപ്പോഴേക്കും ഹരിത എന്നെ കൂട്ടാൻ കുടയുമായി വരുന്നുണ്ടായിരുന്നു.
“ഹരി നല്ല Handsome ആണ് അല്ലേ. ഹരിതയുടെ ശബ്ദത്തിൽ കുസൃതി. പക്ഷെ എന്തു ചെയ്യാം! അവൻ already എൻഗേജ്ഡ് ആണ്. അവന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി. അവന്റെ അച്ഛന്റെ സിസ്റ്റർ ആണ് ഇവന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് അവരുടെ മോളുമായി മാരേജ് മുതിർന്നവർ എന്നോ ഫിക്സ് ചെയ്തു. അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ എന്തൊക്കെയോ ഒടിഞ്ഞു വീണു”
അവളെ അതു അറിയിക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഒരു സിനിമ കഥ പോലെ ഉണ്ടല്ലോ ഹരിത ”
പിറ്റേന്നും ലൈബ്രറിയിൽ വീണ്ടും ഹരിയെ കണ്ടു അവൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു സംസാരിച്ചു. മനസ്സ്എന്തോ ദൂരെക്കു മാറിനിന്നു. മനസ്സിൽ കരുതി വച്ച ഒരു വാചകം ഉണ്ടായിരുന്നു ‘നിന്നെ എനിക്കു ഇഷ്ടമാണ്’ എന്നത്. മറ്റൊരാൾ ഹരിക്കു വേണ്ടി കാത്തിരിക്കുമ്പോൾ ഇവിടെ അതിനു എന്തു പ്രസക്തി. ആ സ്നേഹം ഒരു കുഞ്ഞുചെപ്പിൽ ഇട്ടു മനസ്സിന്റെ ഏതോ കോണിലേക്ക് വലിച്ചെറിഞ്ഞു.
കോളേജു ജീവിതം തീർന്നപ്പോൾ തന്നെ ശ്രീയേട്ടൻ ജീവിതത്തിലേക്ക് വന്നു. പിന്നെ ഓമനകളായ രണ്ടു മക്കൾ. സന്തോഷവും മധുരവും നിറഞ്ഞ കുടുംബജീവിതത്തിനിടയിൽ ഒരിക്കലും ഹരിയുടെ ഓർമ്മകൾ ഉണ്ടായിരുന്നില്ല. പക്ഷേ, അവൻ ഇനി ഇല്ല എന്ന വാർത്ത കേട്ടപ്പോൾ ഭുതകാലം ഓർക്കാതിരിക്കാൻ ആയില്ല.
കുഞ്ഞിനെ കെട്ടി പിടിച്ചു കിടക്കുമ്പോൾ ശ്രീയേട്ടൻ അരികിലേക്ക് വന്നു. “എന്താടോ, എന്തു പറ്റി ” ശ്രീയേട്ടൻ ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല.
“എന്തോ മനസ്സിന് വല്ലാത്ത ഭാരം തോന്നുന്നു എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോൾ ശ്രീയേട്ടൻ ആശ്വസിപ്പിച്ചു”. വെറുതെ ഓരോന്ന് ഓർത്തിട്ടാവും ഈ വീക്ക്‌എൻഡ് നമ്മുക്ക് വീട് വരെ ഒന്നു പോയി അച്ഛനെയും അമ്മയെയും കണ്ടിട്ട് വരാം ”
ചില സ്നേഹങ്ങൾ അങ്ങിനെയാണ്. അതു പറയാൻ അല്ല അനുഭവിക്കാൻ വേണ്ടി മാത്രമുള്ളതാണ്. നിന്നോട് പറയാൻ ബാക്കി വെച്ചത് എനിക്കിപ്പോൾ ഒരു വേദന അല്ല, അതു ഒരു മൃതുവായ ഓർമ്മ മാത്രമാണ്.
#എന്റെരചന – ഞാൻ അതു പറഞ്ഞില്ല

