കണ്ണപ്പൻ ഉടുത്തിരുന്ന മുണ്ട് മടക്കി, തട്ടുടുത്തൊരു അങ്കത്തിന് തയാറെടുത്തു. മുഖം മൂടിയ ആൾരൂപം, കയ്യിൽ മൂർച്ചയുള്ള, മൂന്ന് തലയുള്ള ആയുധവുമായി മുന്നോട്ട് അടുത്തു. അരണ്ട വെളിച്ചത്തിൽ ആ കാഴ്ച ഭയാനകമായിരുന്നു. പെട്ടെന്ന്
ചുറ്റുമുള്ള പ്രകൃതി കൂടുതൽ വന്യമായി, അരികിൽ ഏതോ അദൃശ്യ ശക്തിയുടെ സാമീപ്യം പോലെ. കാട്ടിൽ നിന്നും മൃഗങ്ങളുടെ അസുഖകരമായ ശബ്ദങ്ങൾ കേട്ടു തുടങ്ങി. കാറ്റ് ആഞ്ഞ് വീശി, തീ നാളങ്ങൾ കാറ്റിൽ ആടിയുലയാൻ തുടങ്ങി. ആൾരൂപം കണ്ണപ്പന് നേരെ ആഞ്ഞടുത്തു, മൂർച്ചയുള്ള ആയുധം അവൻ്റെ നേരെ വീശി. അത് കണ്ട് ജാൻസി അലറി കരഞ്ഞു.
പിന്നിൽ നിന്ന് ജാൻസിയുടെ നിലവിളി കേട്ട് ആ രൂപം തിരിഞ്ഞു നോക്കി. പെട്ടെന്നായിരുന്നു പിറകിൽ നിന്നുള്ള ഗബ്രിയേലിന്റെ ആക്രമണം. അവൻ്റെ അടി കൊണ്ട്, ആ രൂപം നിലത്തു വീണു പിടഞ്ഞു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കണ്ണപ്പനും ഗബ്രിയേലും കൂടെ അയാളെ തള്ളി താഴെയിട്ടു. അയാളുടെ കരുത്ത് അപാരമായിരുന്നു, പെട്ടെന്ന് അമാനുഷിക ശക്തി ലഭിച്ച പോലെ അയാൾ നിലത്തു നിന്നും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു, ദൂരെ തെറിച്ച് വീണു കിടന്നിരുന്ന ആയുധം അയാൾ കയ്യിലെടുത്തു. അയാളുടെ പെട്ടെന്നുള്ള പ്രത്യാക്രമണം കണ്ടു പേടിച്ചു കണ്ണപ്പനും ഗബ്രിയേലും രണ്ടു വശത്തേക്ക് ഒഴിഞ്ഞു മാറി.
പെട്ടെന്ന് കണ്ണപ്പൻ അടിയേറ്റ് താഴെ വീണു.
“ആരാണത്. “
ഗബ്രിയേൽ പേടിച്ചു തിരിഞ്ഞ് നോക്കി.
“മാമായി… “
കയ്യിലിരുന്ന കൂർത്ത കമ്പി കൊണ്ട് ഫ്രാൻസിസ്ക അവൻ്റെ തലയ്ക്കടിച്ചതാണ്. അടിയേറ്റ് കണ്ണപ്പന്റെ തല നീളത്തിൽ മുറിഞ്ഞിരുന്നു. മാമായി ഒരു നിമിഷം ഗബ്രിയേലിനെ നോക്കി, പിന്നെ ദേഷ്യത്തോടെ കമ്പിയുമായി ഗബ്രിയേലിന്റെ അടുത്തേയ്ക്കു നടന്നടുത്തു.
“എൻ്റെ എല്ലാം തകർത്തത് നീയാണ്. നീ ഇനി ജീവിയ്ക്കണ്ട. “
അവർ രണ്ടു കൈ കൊണ്ടും കമ്പി ആഞ്ഞുയർത്തി. ഗബ്രിയേൽ പേടിച്ചു പിന്നോട്ടു പോയി. അപ്പോഴേക്കും ആ മുഖംമൂടി മനുഷ്യൻ ഫ്രാൻസിസ്കയുടെ കയ്യിൽ നിന്നും ഭാരമുള്ള കമ്പി പിടിച്ച് വാങ്ങി. അയാൾ മുന്നോട്ട് നടന്നു, അയാളുടെ ലക്‌ഷ്യം ഗബ്രിയേൽ ആയിരുന്നു. ക്രൂരമായ മുഖത്തോടെ, വന്യമായ കൈമുദ്രകളോടെ അയാൾ ഗബ്രിയേലിനെ സമീപിച്ചു. ഫ്രാൻസിസ്ക അപരിചിതമായ ഭാഷയിൽ അയാളെ പ്രോൽസാഹിപ്പിച്ചു.
“അവനെ കൊല്ല്. “
അയാൾ കൂർത്ത കമ്പിയുമായി മുന്നോട്ടു നീങ്ങി. ഗബ്രിയേൽ പേടിച്ചു ഒഴിഞ്ഞു മാറി. അയാൾ കമ്പിയുടെ കൂർത്ത വശം ഗബ്രിയേലിനെ ലക്ഷ്യമാക്കി എറിഞ്ഞു. ഗബ്രിയേലിനെ ഞെട്ടിച്ചു കൊണ്ട് അത് അവന്റെ ചെവിയുടെ തൊട്ടടുത്തൂടെ മുന്നോട്ട് പാഞ്ഞു. പള്ളി മുറ്റത്തുള്ള മരത്തിൽ അത് തറച്ചു നിന്നു. അയാളുടെ ലക്ഷ്യമാണോ ഗബ്രിയേലിന്റെ ഓട്ടത്തിൻ്റെ ദിശയാണോ തെറ്റിയത് എന്ന് ആർക്കും മനസ്സിലായില്ല. എന്തായാലും ഗബ്രിയേൽ തല നാരിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടു.
ഫ്രാൻസിസ്ക കണ്ണപ്പനെ അടിച്ച് വീഴ്ത്തി. അവർ ഒരു നീണ്ട കത്തിയുമായി കണ്ണപ്പന്റെ പുറത്തു കയറിയിരുന്നു. കത്തി കണ്ണപ്പന്റെ കഴുത്തിലേക്ക് നീട്ടി പിടിച്ചു. ഫ്രാൻസിസ്കയുടെ ഭാരം മൂലം കണ്ണപ്പനു ശ്വാസം മുട്ടി. അവൻ തൻ്റെ മരണം ഉറപ്പിച്ചു.
“എന്തൊരു ഭയങ്കരിയായ സ്ത്രീയാണിവർ. എന്റെ അമ്മാവന്റെ ജീവിതം നശിപ്പിച്ചവളാണ്. ഇപ്പോൾ ഞങ്ങളുടേതും…. “
കണ്ണപ്പൻ പിറുപിറുത്തു.
കണ്ണപ്പൻ വൈരാഗ്യത്തോടെ ഫ്രാൻസിസ്കയെ നോക്കി, സർവ്വശക്തിയുമെടുത്ത് അവൻ വലതു വശത്തേക്ക് ശരീരം ചരിച്ചു. പെട്ടെന്നുള്ള ചലനം മൂലം ഫ്രാൻസിസ്കയുടെ ബാലൻസ് തെറ്റി അവർ ഇടത് വശത്തേക്ക് മറിഞ്ഞു വീണു. കണ്ണപ്പൻ ഫ്രാൻസിസ്കയെ കീഴ്പെടുത്തി.
“ഇവരിനി ഒരു നിമിഷം പോലും ജീവിക്കാൻ പാടില്ല. “
കണ്ണപ്പൻ അവരുടെ കയ്യിലെ കത്തി പിടിച്ചു വാങ്ങി. ഫ്രാൻസിസ്ക മുന്നോട്ടു ഓടി. കണ്ണപ്പൻ തിരിഞ്ഞു നോക്കി. ഗബ്രിയേലിന്റെ അടുത്തേക്ക് ആൾ രൂപം നീങ്ങുകയാണ്. ഫ്രാൻസിസ്കയെ അവിടെ വിട്ടിട്ട്, കണ്ണപ്പൻ ഗബ്രിയേലിനെ രക്ഷിക്കാനായി ഓടി ചെന്നു. ഗബ്രിയേലിന്റെ തലയുടെ മുകളിൽ ചവിട്ടി നിൽക്കുന്ന അയാളുടെ അടുത്തേയ്ക്ക് കണ്ണപ്പൻ നീങ്ങി. ഗബ്രിയേൽ അയാളുടെ കാൽച്ചുവട്ടിൽ കിടന്നു വേദനയോടെ ഞെരങ്ങി.
പെരേര നീട്ടിയ വടി കൊണ്ട് കണ്ണപ്പൻ, തന്റെ നേരെ ആൾ രൂപം നീട്ടിയ ആയുധത്തെ തടയാൻ നോക്കി. മൂന്നു പേരെയും ഒരേ പോലെ നേരിടാൻ അയാൾ തയാറായി. അയാൾ രണ്ട് കൈകളിലും ആയുധവുമായി നിന്നു. രണ്ട് പേരും ഭയത്തോടെ അയാളെ നോക്കി. പെരേര മുന്നോട്ടു നടന്നു. ആ രൂപത്തിൻ്റെ കൈകൾ പെരേരയുടെ കഴുത്തിലേക്ക് നീണ്ടു. പെരേരയുടെ കഴുത്ത് അയാളുടെ വലത്തേ കയ്യിൽ ഒതുങ്ങി.
പിറകിലൂടെ വന്ന ജാൻസി ഗബ്രിയേലിനെ എഴുന്നേൽപ്പിച്ചു. ഗബ്രിയേൽ നിന്ന് കിതച്ചു. അപ്പോഴേക്ക് പെരേര ശ്വാസം കിട്ടാതെ കണ്ണ് മിഴിച്ചു. അയാളുടെ കയ്യിലിരുന്ന മൂന്നു വശമുള്ള കൂർത്ത ആയുധം കണ്ണപ്പന്റെ നേരെ നീണ്ടു. പെരേരയുടെ അനക്കമില്ലാതെയായി. പെട്ടെന്നായിരുന്നു ജാൻസിയുടെ ആക്രമണം. തറയിൽ കിടന്ന ഒരു പാറകല്ലെടുത്തയാളുടെ തലയിൽ ഇടിച്ചു. ആ രൂപത്തിൻ്റെ തല പൊട്ടിയിട്ടു മുഖത്തേക്ക് ചോര ഒലിച്ചു. അയാൾ നിലത്ത് വീണിട്ടും ജാൻസി ഉപദ്രവം നിർത്തിയില്ല.
“മതി നിർത്തൂ. “
ഗബ്രിയേൽ ജാൻസിയെ പിടിച്ചു മാറ്റി. കണ്ണപ്പൻ പെരേരയെ എഴുന്നേൽപ്പിച്ചു. നാലു പേരും ആ രൂപത്തിന് ചുറ്റും കൂടി നിന്നു. കണ്ണപ്പൻ മുഖം മൂടി എടുത്തു മാറ്റാൻ ശ്രമിച്ചു,
“അയ്യോ ഇത് അലോഷി അല്ലേ. “
പെരേര ഉച്ചത്തിൽ പറഞ്ഞു, ഗബ്രിയേൽ ഞെട്ടി പിന്നോട്ട് മാറി. പള്ളിയിലെ പഴയ മാർട്ടിൻ അച്ചൻ്റെ, സന്തത സഹചാരിയായ ലൂക്കോയുടെ മകൻ. പള്ളിയിൽ വെച്ചുണ്ടായ തീപിടുത്തത്തിൽ ലൂക്കോ വെന്തു മരിച്ചു. ലൂക്കോയ്ക്കുണ്ടായ ദുരന്തത്തിന് ശേഷം അനാഥനായ അലോഷിയെ എടുത്ത് വളർത്തിയത് അന്നത്തെ വികാരിയച്ചനാണ്.
വികാരിയച്ചൻ്റെ കൃത്യനിഷ്ഠയും കാർക്കശ്യവും മടുത്ത അലോഷി അവിടെ നിന്നും ഒളിച്ചോടിയിരുന്നു. അന്നവനെ രക്ഷിച്ചത് മാർട്ടിൻ അച്ചനായിരൂന്നു. അയാളവനെ രഹസ്യമായി വളർത്തുകയായിരുന്നു. അവനെ പിന്നെ നാട്ടുകാർ ആരും നേരിട്ട് കണ്ടിട്ടില്ല.
അലോഷിയെ കണ്ട് എല്ലാവരും ഞെട്ടി. ഇവനാണോ മാർട്ടിൻ അച്ചനെ സഹായിക്കാൻ ചൂരൽ മലയിൽ കൂടെ കൂടിയത്. ഇവനിലാണോ മാർട്ടിൻ അച്ചൻ, എഡ്വേർഡ് രാജകുമാരൻ്റെ ആത്മാവിനെ സന്നിവേശിപ്പിച്ച്, പെൺകുട്ടികളുടെ കന്യകാത്വം ബലി കൊടുത്തിരുന്നത്. ഇവനാണോ ഭയാനക രൂപത്തിൽ പള്ളിയിൽ വന്നിരുന്ന ഭക്തരെ ഓടിച്ചിരുന്നത്. രാത്രിയിൽ മല കയറി വരുന്നവരെ പേടിപ്പിച്ചിരുന്നത്, ഇവനായിരുന്നോ ബ്ലാക്ക് ഡാലിയ, എന്ന മാന്ത്രിക പൂക്കളുടെ കാവൽക്കാരൻ.
ജാൻസിയുടെ അടിയേറ്റ് അലോഷിയുടെ മണ്ട രണ്ടായി പിളർന്നിരുന്നു. ചോരയൊലിപ്പിച്ച് കിടന്ന അലോഷിയുടെ കൈകൾ അനങ്ങുന്നത് ജാൻസി ശ്രദ്ധിച്ചു. ആ നെഞ്ചിൽ കണ്ണപ്പൻ ചവിട്ടി. ചെറിയ ഞെരുക്കം പൂർണ്ണ നിശബ്ദത ആകുന്നത് വരെ അവർ ചുറ്റും നിന്നു.
“ഇവൻ പെട്ടെന്നൊന്നും മരിക്കില്ല. “
പെരേര പിറുപിറുത്തു.
ഇരുട്ടിൽ ദൂരെ നിന്നും തടിച്ചൊരു രൂപം കോപത്തോടെ അവരുടെ അടുത്തേക്ക് ആഞ്ഞടുത്തു. കണ്ണപ്പൻ അതീവ ശ്രദ്ധയോടെ മൂന്ന് തലയുള്ള ആയുധം ആഞ്ഞ് വീശി. വലിയൊരു നിലവിളിയോടെ ഫ്രാൻസിസ്ക തെറിച്ച് വീണു. വീഴ്ചയുടെ ആഘാതം കണ്ടിട്ട് പരിക്ക് നിസാരമാകാൻ ഇടയില്ല.
“മാമായി. “
ഗബ്രിയേൽ നിലവിളിച്ചു. അവൻ ഫ്രാൻസിസ്കയുടെ അടുത്ത് നിന്ന് കരയുകയാണ്. അവൻ്റെ ശ്രദ്ധ മാറ്റാനായി ജാൻസി നിലവിളിച്ചു.
“അയ്യോ ഡാനിയേലയെ കാണാനില്ല. “
ജാൻസി പള്ളിയുടെ പൊളിഞ്ഞ അൾത്താര ലക്ഷ്യമാക്കി ഓടി. പിൻ തിരിഞ്ഞ് നിന്ന ഗബ്രിയേലിൻ്റെ കൈ പിടിച്ചു കണ്ണപ്പനും ഓടി. പെരേര ഫ്രാൻസിസ്കയുടെ അടുത്ത് വന്ന് നിന്നു. അയാൾ ചുറ്റും നോക്കി, അടുത്തൊന്നും ആരുമില്ല എന്ന് ഉറപ്പ് വരുത്തി. ഫ്രാൻസിസ്കയെ അയാൾ മണ്ണിലൂടെ വലിച്ചിഴച്ചു.
മലയുടെ ഒരു വശത്തെ ചെങ്കുത്തായ ഭാഗത്ത് പെരേര നിന്നു. ഫ്രാൻസിസ്കയുടെ കാലുകൾ അയാൾ പിടിച്ചു പൊക്കി, അവളെ കൊക്കയിലേക്ക് വലിച്ചെറിയുകയാണ് ലക്ഷ്യം.
“എൻ്റെ മാഗിക്ക് വേണ്ടി… ഞങ്ങളുടെ പവിത്രമായ സ്നേഹത്തിന് വേണ്ടി… എൻ്റെ കൂട്ടുകാരനായ കണാരന് വേണ്ടി, എൻ്റെ ചെറുക്കൻ ഗബ്രിയേലിന് നല്ലൊരു ജീവിതം ലഭിക്കാൻ വേണ്ടി…. “
ഫ്രാൻസിസ്കയുടെ കാലുകളിൽ പിടിച്ച്, മലയുടെ വക്കിലേക്ക് കിടത്തി. ശരീരം കാലുകൾ കൊണ്ട് ആഞ്ഞ് ചവിട്ടി.
“പ്ഠോം.. “
ഫ്രാൻസിസ്കയുടെ തടിച്ച പുളുപുളുത്ത ശരീരം മലയുടെ ചെരുവിലൂടെ കാട്ട് ചെടികളെ ചതച്ചു, അമർത്തി, അഗാധതയിലേക്ക് വീണു.
പെരേര നെറ്റിയിലെ വിയർപ്പ് തുടച്ച് കൊണ്ട്, ഒരു നിമിഷം മുന്നിൽ കണ്ട പാറയുടെ പുറത്തിരുന്ന് വിശ്രമിച്ചു.
കുറച്ചകലെ പള്ളി മുറ്റം കാണാം. കാറ്റത്ത് ആഞ്ഞ് കത്തുന്ന പന്തം, അതിനരികിലായി വീണ് കിടക്കുന്ന, മുഖംമൂടി ഇല്ലാത്ത അലോഷി. താഴെ നിഴലുകൾ അനങ്ങുന്നു. ആരോ അലോഷിയുടെ അരികിൽ കുനിഞ്ഞിരിക്കുന്നു. കറുത്ത ളോഹയിട്ട ആ രൂപം, മാർട്ടിൻ അച്ചനായിരുന്നു.
അമാനുഷിക ശക്തി കിട്ടാൻ അച്ചന് സ്ത്രീ സാമീപ്യം ആവശ്യമായിരുന്നു. ചെറുപ്പത്തിൽ, കാട്ടിലെ പാവം സ്ത്രീകളുടെ ചാരിത്ര്യം ബലമായി കവർന്നെടുത്തു. പ്രശസ്തനായപ്പോൾ സ്ത്രീകൾ എന്തിനും തയാറായി അച്ചനെ സന്ദർശിച്ചു. ആളുകളെ പേടിപ്പിച്ച് മലയും പള്ളിയും സ്വന്തം തട്ടകമാക്കി മാറ്റി. അയാളുടെ ചുറ്റും ആരാധകർ സ്വമനസ്സാലെ എത്തി തുടങ്ങി. കന്യകമാരെ എഡ്വേർഡിൻ്റെ പേര് പറഞ്ഞ് വലയിലാക്കി. പിന്നെ അതിനായി ആരോഗ്യവാനായ അലോഷിയെ നിയോഗിച്ചു.
അലോഷി മരിച്ചിട്ടില്ല. അതാ.. അച്ചൻ്റെ തോളിൽ കയ്യിട്ട് ഏന്തി ഏന്തി അലോഷി നടന്ന് പോകുന്നു. ദൂരെ തെറിച്ച് വീണ് കിടന്നിരുന്ന മൂന്ന് തലയുള്ള ആയുധം മാർട്ടിൻ അച്ചൻ കയ്യിലെടുത്തു.
അച്ചൻ്റെ തലയിലെ തൊപ്പി താഴെ വീഴുന്നതും, അതെടുക്കാൻ കുനിഞ്ഞപ്പോൾ അയാളുടെ ക്രൂരമായ മുഖം ഭയാനകമായി തിളങ്ങുന്നതും പെരേര ശ്രദ്ധിച്ചു. മാർട്ടിൻ അച്ചൻ ആയോധന കലകൾ പഠിച്ചിട്ടുള്ളയാളാണ്. പ്രായമായെങ്കിലും ആരോഗ്യത്തിന് കുറവൊന്നുമില്ല. ഇനി എന്ത് ചെയ്യും പെരേര സ്തബ്ധനായി.
പെരേര മെല്ലെ എഴുന്നേറ്റ് അവരെ പിന്തുടർന്നു. അവർ പള്ളിയിലേക്കല്ല നടന്നത്. അച്ചൻ ചുറ്റും നോക്കി, എഡ്വേർഡിൻ്റെ ശവകുടീരത്തിൻ്റെ വശത്തുള്ള മാർബിൾ സ്ലാബിൽ ഘടിപ്പിച്ച ഇരുമ്പ് ചങ്ങലയിൽ പിടിച്ച് വലിക്കുകയും സ്ലാബ് മെല്ലെ ഉയർത്തുകയും ചെയ്തു. അപ്പോൾ വൃത്താകാരമായ ഒരു അടിപ്പാത ദൃശ്യമായി. മാർട്ടിൻ അച്ചൻ ഒരിക്കൽ കൂടി ചുറ്റും നോക്കി. പെരേര ഇരുട്ടിൽ, നിലത്ത് കമിഴ്ന്നു കിടന്നു. ആ പാതയിലൂടെ അവർ നടന്ന് നീങ്ങുന്നത് കണ്ടു.
അവർ പോയപ്പോൾ പെരേര പള്ളിയിലേക്ക് ഓടി. കണ്ണപ്പൻ്റെ കയ്യിൽ ആളിക്കത്തുന്ന ഒരു പന്തം ഉണ്ടായിരുന്നു. അതിൻ്റെ തീവ്ര വെളിച്ചത്തിൽ അവരവിടെ പരിശോധന നടത്തുന്നു. അവിടെയൊന്നും ഡാനിയേലയെ കണ്ടില്ല.
“പെരേര ഇത്രയും നേരം എവിടെ ആയിരുന്നു. “
പെരേര മറുപടി ഒന്നും പറഞ്ഞില്ല. പെരേര വെളുത്ത മാർബിൾ തറയിൽ പരതി. ഒരു മാർബിൾ ക്ഷണത്തിൽ ഒരു ഇരുമ്പ് കൊളുത്ത് കണ്ടെത്തി. ആ കൊളുത്തിൽ ഗബ്രിയേൽ വലിച്ച് തുറക്കാൻ നോക്കി. എത്ര പരിശ്രമിച്ചിട്ടും അത് തുറക്കാൻ അവർക്ക് കഴിഞ്ഞില്ല.
പെരേര കൊളുത്തിനടിയിലെ ലിവറിൽ കാല് കൊണ്ട് തട്ടിയിളക്കി. പെട്ടെന്ന് നിലത്തെ സ്ലാബ് ഒരു വശത്തേക്ക് മാറുകയും താഴേക്ക് പടിക്കെട്ടുകൾ കാണുകയും ചെയ്തു.
“ഡാനിയേല ഓടിയപ്പോൾ ലിവറിൽ തട്ടി കാണും. അവൾ താഴേക്ക് വീണതാകും. “
കണ്ണപ്പൻ അഭിപ്രായപ്പെട്ടു. കണ്ണപ്പൻ്റെ പിറകിൽ ഗബ്രിയേൽ, ജാൻസി, പെരേര, ഓരോരുത്തരെയായി പടിക്കെട്ടുകൾ ഇറങ്ങി.
താഴെ പൊട്ടി പൊളിഞ്ഞു കിടക്കുന്ന പഴയ തടി ബെഞ്ചുകൾ അടുക്കിയിട്ടിരുന്നു. അതിനിടയിലൂടെ തപ്പി തടഞ്ഞു കണ്ണപ്പൻ നടന്നു. കയ്യിലെ പന്തത്തിൻ്റെ വെളിച്ചത്തിൽ കൂടെയുള്ളവർ മുന്നോട്ട് നടന്നു. ഒരു വശത്ത് എത്തിയപ്പോൾ മനുഷ്യരുടെ സംഭാഷണം കേട്ടവർ അൽപ്പനേരം നിന്നു. മുന്നോട്ടുള്ള വഴി വൃത്തിയുള്ളതും സിമൻ്റ് തേച്ച് മിനുക്കിയതുമായിരുന്നു. ഇടനാഴിയിൽ ഇരുണ്ട വെളിച്ചം കണ്ടപ്പോൾ, ആളി കത്തുന്ന പന്തം പെരേര പിന്നിലേക്ക് എറിഞ്ഞു.
ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടികൾ വച്ച് അവർ മുന്നോട്ട് നടന്നു.
ഇടനാഴി ഒരു വലിയ വാതിലിന് മുന്നിൽ അവസാനിച്ചു. ആദ്യം നടന്ന കണ്ണപ്പൻ മുറിയിലേയ്ക്ക് എത്തിനോക്കി. നീളത്തിലുള്ള തടി കൊണ്ടുള്ള ഭിത്തികളുള്ള ഒരു വിശാലമായ മുറി. പലഭാഗത്തായി കത്തിച്ച് വച്ചിരിക്കുന്ന മെഴുകുതിരികൾ. ആ വെളിച്ചത്തിൽ തറയിലെ ബെഡിൽ കിടക്കുന്ന ഡാനിയേല. അബോധത്തിലാണെങ്കിലും,
അവൾ വേദന കൊണ്ട് ഞെരങ്ങുന്നു. അവളെ രക്ഷിക്കാൻ മുന്നോട്ട് അടുത്ത ഗബ്രിയേലിനെ കണ്ണപ്പനൂം ജാൻസിയും തടഞ്ഞു. അപ്പോഴാണ് ബെഡിൽ കിടക്കുന്ന അലോഷിയേയും, പരിചരിക്കുന്ന മാർട്ടിൻ അച്ചനേയും കണ്ടത്. അച്ചനപ്പോൾ ഒരു പോരാളിയുടെ വേഷത്തിലായിരുന്നു.
“അവർ എത്ര പേരുണ്ട്. ” അച്ചൻ ചോദിച്ചു.
പതിഞ്ഞ ശബ്ദത്തിലുള്ള അലോഷിയുടെ മറുപടി ആരും കേട്ടില്ല.
കയ്യിൽ വാളുമായി അച്ചൻ പുറത്തേക്ക് നീങ്ങി. എല്ലാവരും പതിയെ മുറിയിലേയ്ക്ക് കടക്കാൻ നോക്കി.
പുറകിൽ ശബ്ദം കേട്ട് പെരേര തിരിഞ്ഞ് നോക്കി. കൂട്ടിയിട്ട മര ബെഞ്ചുകളിൽ പന്തത്തിൽ നിന്നുള്ള തീ പടർന്നിരുന്നു.
മാർട്ടിൻ മടങ്ങി വന്നു.
“പുറത്തെങ്ങും ആരെയും കാണുന്നില്ല. “
അലോഷിയുടെ കീറി പറിഞ്ഞ കുപ്പായം കത്രിക കൊണ്ട് അറുത്ത് മാറ്റി, വലിയ ഭരണിയിൽ നിന്നും കറുപ്പ് നിറമുള്ള ദ്രാവകം പഞ്ഞിയിൽ മുക്കി മുറിവിൽ പുരട്ടുകയും ചെയ്തു. പച്ച മുറിവിൽ അതേൽപ്പിച്ച നീറ്റലിനാൽ അലോഷി ശ് ശ് എന്ന ശബ്ദം ഉണ്ടാക്കുകയും അയാളുടെ ശരീരമാകെ വിറ കൊള്ളുകയും ചെയ്തു.
“ബ്ലാക്ക് ഡാലിയ തൈലം, എല്ലാ മുറിവുകളും ശമിക്കും.. “
മുറിയിൽ, ഒരു വശത്ത് ബോധമില്ലാതെ ഡാനിയേല, മറു വശത്ത്, കട്ടിലിൽ മുറിവേറ്റ അലോഷി, മുറിയുടെ മദ്ധ്യത്തിൽ ധ്യാനനിരതനായി മാർട്ടിൻ അച്ചൻ. ശബ്ദമുണ്ടാക്കാതെ ഡാനിയേല യുടെ അടുത്തേക്ക് നടന്ന കണ്ണപ്പനെ പെരേര പിടിച്ചു നിർത്തി. പെരേര ചൂണ്ടി കാണിച്ച ഭാഗത്തേയ്ക്ക് കണ്ണപ്പൻ നോക്കി., അവൻ പേടിച്ചരണ്ട് പിന്നോട്ട് മാറി.
വെള്ള ശവക്കച്ച കൊണ്ട് പുതച്ച് കിടത്തിയിരുന്ന ഉണങ്ങിയ ഒരു മനുഷ്യശരീരം. അതിൻ്റെ മുഖം മാത്രം പുറത്തു കാണാമായിരുന്നു. തലയിലൊരു പൊൻ കിരീടം, നെഞ്ചിൻ രാജകീയ പൊൻമുദ്ര.
“അതെന്താ ഒരു മരത്തടി പോലെ. “
“എഡ്വേർഡ് രാജകുമാരൻ. “
ധ്യാനത്തിലിരുന്ന മാർട്ടിൻ അച്ചൻ പെട്ടെന്ന് കണ്ണ് തുറന്നു. അയാളുടെ കണ്ണുകൾ വെളുത്ത നിറമായിരുന്നു. കൃഷ്ണമണിയില്ലാത്ത ആ കണ്ണുകൾ ഭയാനകമായിരുന്നൂ.
പെട്ടെന്ന് വാതിൽക്കൽ നിന്ന കണ്ണപ്പൻ അന്തരീക്ഷത്തിൽ പൊങ്ങി ഉയരാൻ തുടങ്ങി. ആ കാഴ്ച കണ്ട് ഭയപ്പെട്ട് ഗബ്രിയേലും ജാൻസിയും അവനെ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും അവൻ ഉയർന്നു കൊണ്ടേയിരുന്നു.
കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ തട്ടി അവൻ കറങ്ങി കൊണ്ടിരുന്നു. ഗബ്രിയേൽ മുന്നോട്ട് മുറിയിലേയ്ക്ക് കുതിച്ചു. മാർട്ടിൻ അച്ചൻ്റെ മുന്നിലെത്തിയ ഗബ്രിയേൽ സ്വയം ഉപദ്രവിക്കാൻ തുടങ്ങി. വേഗതയിൽ ഓടി വന്ന് സ്വന്തം ശരീരത്തെ ഭിത്തിയിൽ ഇടിപ്പിക്കാൻ തുടങ്ങി. ഒന്ന്, രണ്ട് മൂന്ന് ഇങ്ങനെ എണ്ണി കൊണ്ട് അവൻ നെറ്റി ഭിത്തിയിൽ മുട്ടിച്ചു. നെറ്റി പൊട്ടി മുഖമാകെ ചോരയിൽ മുങ്ങി.
ആ കാഴ്ചകൾ കാണാൻ കഴിയാതെ ജാൻസി കരഞ്ഞു. പെരേര സങ്കടത്തോടെ, നിസ്സഹായനായി നോക്കി നിന്നു.
പിറകിലൊരു പൊട്ടിത്തെറി ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി. തീ, പഴയ തടി ഉപകരണങ്ങളെ വിഴുങ്ങി കൊണ്ടിരുന്നു. തീയുടെ ഓറഞ്ച് പ്രകാശം അവരുടെ മുഖങ്ങളിൽ പ്രതിഫലിച്ചു.
“അയ്യോ തീ, ഇനി എന്ത് ചെയ്യും. മുന്നിൽ ആ ക്രൂരനായ അച്ചൻ, പിന്നിൽ അഗ്നി ഗോളം. “
ഗബ്രിയേൽ സ്വയം ശിക്ഷിച്ചു കുഴഞ്ഞ് വീണിരുന്നു. അലോഷി കട്ടിലിൽ എഴുന്നേറ്റു ഇരുന്നു. അയാളുടെ മുറിവുകൾ പൊറുത്തു തുടങ്ങിയിരുന്നു. അയാളുടെ മുഖത്ത് ഒരു ക്രൂരത നിറഞ്ഞ ഭാവം. അയാൾ എഴുന്നേറ്റു നിന്നു. മാർട്ടിൻ അച്ചൻ ശബ്ദത്തോടെ മന്ത്രം മുഴക്കി. ആടി ഉലഞ്ഞ് അലോഷി ഡാനിയേലയെ നോക്കി, എഡ്വേർഡിനെ ലക്ഷ്യമാക്കി നടന്നു.
“അവളുടെ കന്യകാത്വം എഡ്വേർഡിനുള്ളതാണ്. അത് അർപ്പിക്കാൻ സമയമായി. “
അലോഷി എഡ്വേർഡിൻ്റെ അവശേഷിപ്പുകളിൽ നോക്കി പ്രാർത്ഥിച്ച് നിന്നു. ആ മുഖത്ത് ചുംബിച്ചു, അനുവാദം വാങ്ങി.
അലോഷി പൂർണമായും വിവസ്ത്രനായി. ജാൻസി ശ്വാസമടക്കി ആ കാഴ്ച കണ്ട് നിന്നു. തിരിഞ്ഞ് നോക്കി പെരേര അടുത്തെങ്ങുമില്ല.
എന്ത് ചെയ്യണമെന്നവൾക്ക് അറിയില്ല. ഡാനിയേല, ഗബ്രിയേൽ, കണ്ണപ്പൻ മൂന്ന് പേരും അപകടത്തിലാണ്. ആ വാതിൽ കടന്നാൽ താനും അപകടത്തിലാകും. തിരികെ പോകാനുള്ള വഴിയും തീയാളി കഴിഞ്ഞു. പഴയ തടികൾ തീ പിടിച്ചു പൊട്ടിത്തെറിക്കാൻ തുടങ്ങി. തീ ഉടനെ മുകളിലേക്ക് ഉയർന്നു അൾത്താരയെ വിഴുങ്ങും. ജാൻസി ശ്വാസമടക്കി കൊന്തയിൽ പിടിച്ച് പ്രാർത്ഥിച്ചു നിന്നു.
(തുടരും…… )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -19 - By Nisha Pillai - കൂട്ടക്ഷരങ്ങൾ