ഇരട്ടയുടെ ഉത്തരം മഹാരാജയോ?
സ്പോയ്‌ലർ അലെർട്: ‘മഹാരാജ’ Netflix ൽ കാണാവുന്നതാണ്.
ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു വിഭാഗമാണ് മിസ്റ്ററി ത്രില്ലറുകൾ. പുസ്തകം ആയാലും സിനിമ ആയാലും അത് നമ്മളെ ഭ്രമിപ്പിക്കും. കഥ തീരും മുൻപേ ഉത്തരം കണ്ടെത്താനുള്ള നമ്മുടെ ത്വരയെ ആളിക്കത്തിക്കുന്നു എന്നത് കൊണ്ട് തന്നെ പല രീതിയിൽ ഇത്തരം കഥ പറയൽ പരീക്ഷിക്കപ്പെടാറുണ്ട്. അത്തരത്തിൽ പ്രധാന കഥാതന്തു റേപ്പ് ആയിരിക്കെ തന്നെ, അതിനെ മൂന്ന് വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച സിനിമകളാണ് ഉത്തരം, ഇരട്ട, മഹാരാജ എന്നിവ.
മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലെർ സിനിമകളിൽ ആദ്യ 10 ൽ എന്തായാലും സ്ഥാനമുള്ള സിനിമയാണ് ‘ഉത്തരം’. സെലീന അബദ്ധത്തിൽ വെടി പൊട്ടി മരിച്ചതോ അതോ ആത്മഹത്യയോ എന്ന് അറിയാതെ പ്രേക്ഷകരും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ‘ഉത്തരം’ ഇന്നും പുതുമയോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. റേപ്പ് വിക്‌ടിം ആയ നായിക, വർഷങ്ങൾക്ക് ശേഷം അതിന്റെ ബാക്കിപത്രം ഒരു ഭിക്ഷക്കാരനായി വന്നു നിൽക്കുന്ന കാഴ്ച് കണ്ട ആഘാതത്തിലുണ്ടായ ധാർമിക കുറ്റബോധത്തിന് ഉത്തരം തേടിയത് മരണത്തിലായിരുന്നു. ചോദ്യം ഉത്തരമില്ലാതെ അവശേഷിപ്പിക്കുന്നതാണ് കണ്ടെത്തിയ ഉത്തരം ജീവിച്ചിരിക്കുന്നവരെ അറിയിക്കുന്നതിനേക്കാൾ നല്ലതെന്ന തീരുമാനത്തിൽ എത്തുന്ന നായകൻ. അന്ന് അതായിരുന്നു ശരി. ഇന്നോർക്കുമ്പോൾ ഒരുപക്ഷെ ഇമ്മാനുവേലിനെ സ്വീകരിക്കാൻ മാത്യുവിന് ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല എന്നും തോന്നാറുണ്ട്.
1989 ൽ നിന്ന് 2023 ൽ എത്തുമ്പോൾ റേപ്പ് വിക്ടിമിൽ നിന്ന് കഥയുടെ POV റേപ്പിസ്റ്റിലേക്ക് മാറുന്നു. വിക്‌ടിമിന് കുറ്റബോധം ആവശ്യമില്ലെന്നും അവൾ സന്തോഷമായി ജീവിക്കട്ടെ എന്നും, ശിക്ഷ കിട്ടേണ്ടത് റേപ്പിസ്റ്റിനാണ് എന്നും അത് അയാൾ സ്വയം നടപ്പിലാക്കിയപ്പോൾ നന്നായി എന്നും തോന്നി. അവിടെ പക്ഷെ ജീവിച്ചിരിക്കുന്ന ഇരട്ടയ്ക്ക് ഇനിയങ്ങോട്ട് മരിച്ചു ജീവിക്കേണ്ടി വരുമെന്നത് സങ്കടകരമായി. ഉത്തരത്തിലും ഇരട്ടയിലും സംഭവവുമായി ബന്ധപ്പെട്ട ആളുകൾ പറയുന്ന കഥകളുടെ ചെറുശകലങ്ങൾ ചേർത്ത് വച്ചു മുന്നോട്ട് പോയി ഒരു ഗിഗ്‌സോ പസിൽ പൂർത്തിയാക്കും പോലെ ക്ലൈമാക്സ് എത്തുന്ന രീതിയാണ് പിന്തുടർന്നിരിക്കുന്നത്.
2024 ലെ മഹാരാജയിൽ എത്തുമ്പോൾ അതേ കഥ പ്രതികാരത്തിന്റെ പാതയിലാണ്. വിജയ് സേതുപതി ഇതേ പോലെ ഒരേ കഥ വീണ്ടും വീണ്ടും പറയുന്ന മറ്റൊരു സിനിമയാണ്, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’. അതിൽ അതൊരു കോമഡി ആയിട്ടാണ് എങ്കിലും ഓരോ തവണയും നമ്മളെ അത് ചിരിപ്പിക്കാതെ വിടില്ല. ഒരു നടന്റെ അപാരമായ കഴിവ് കൊണ്ടാണ് അത് സാധിക്കുന്നത്. ‘മഹാരാജ’ യിൽ ആ കഥ ആദ്യം ഭ്രാന്ത് ആയി തോന്നുമെങ്കിലും ഇടയ്ക്ക് കോമഡി ആയി തോന്നുമെങ്കിലും അവസാനം കരയിപ്പിക്കുന്നു എന്നത് ശ്രദ്ധിക്കണം. ഒരേ കഥ, ഒരേ ഡയലോഗ് ആയിട്ടു കൂടി ഇത്രയും വ്യത്യസ്തമായി അഭിനയിച്ചു ഫലിപ്പിച്ച വിജയ് സേതുപതി അഭിനന്ദനം അർഹിക്കുന്നു.
മഹാരാജ യിൽ എത്തുമ്പോൾ റേപ്പ് വിക്‌ടിം എന്നൊരു ലേബൽ പോലും ഇല്ല. ദിവസേന കണ്ടു മറക്കുന്ന തെരുവ്നായകൾക്ക് തുല്യമാണ് റേപ്പിസ്റ്റ് എന്ന് പുഞ്ചിരിയോടെ പറഞ്ഞു പോകുന്ന ജ്യോതി തീർച്ചയായും ഒരു ‘ജ്യോതി’ തന്നെ. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് അഭിമാനത്തോടെ തല ഉയർത്തി നടന്നു പോകുന്ന ‘പെൺ വെളിച്ചം’.
ഇനി ‘മഹാരാജ’ യെക്കുറിച്ച് പറഞ്ഞാൽ, തിരക്കഥ തന്നെയാണ് ഹീറോ. നോൺ ലീനിയർ സ്റ്റോറി ടെല്ലിങ് ഇത്ര മനോഹരമായി ചെയ്തു വച്ചതിന് രചയിതാവും സംവിധായകനുമായ നിതിലന് ഒരു വലിയ കയ്യടി. ക്ലൈമാക്സ് ട്വിസ്റ്റ് പ്രെഡിക്റ്റബിൾ ആയിരുന്നെങ്കിലും നിന്നോട് ഒരാൾ ചെയ്യരുതെന്ന് വിചാരിക്കുന്ന ദ്രോഹം നീ മറ്റൊരാളോടും ചെയ്യരുത് എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സിനിമ. സ്വന്തം രക്തത്തിന് നോവുമ്പോൾ മാത്രം വേദന അറിയുന്ന സെൽവത്തിനും മുകളിൽ ജ്യോതി ‘എന്റെ മോളാണ്’ എന്ന് തന്നെ പറയുന്ന ‘മഹാരാജ’ തന്നെ രാജാവ്.
സിനിമയിൽ വയലന്സിന്റെ അതിപ്രസരമുണ്ട്. പല സീനുകളും ഞാൻ കേട്ടത് മാത്രമേയുള്ളൂ, കണ്ടില്ല. നന്മമരങ്ങൾ ആയ പോലീസുകാരൊന്നും അല്ലെങ്കിലും നീതി നടപ്പിലാക്കേണ്ടതുണ്ടെന്ന അർഥം വരുന്ന ഒരൊറ്റ പഞ്ച് ഡയലോഗിൽ ചുമ്മാ രോമാഞ്ചം വന്നു പോയി. സിനിമയുടെ കാസ്റ്റിംഗ് എടുത്ത് പറയണം. ഓരോ കഥാപാത്രവും കൃത്യമായ കൈകളിൽ ഭദ്രമായിരുന്നു. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മകളായി അഭിനയിച്ച കുട്ടി, മമത മോഹൻദാസ്, അഭിരാമി, വില്ലന്മാർ എല്ലാം, പോലീസുകാർ എല്ലാം അവരവരുടെ റോൾ ഗംഭീരമാക്കി.
നിയമം കൈയിലെടുക്കണോ വേണ്ടയോ എന്ന ഡിബേറ്റ് മാറ്റി നിർത്തിയാൽ ചില കുറ്റകൃത്യങ്ങൾക്ക് സ്പോട്ടിൽ ശിക്ഷ കൊടുക്കണമെന്ന് ഞാനും ആഗ്രഹിക്കാറുണ്ട്. അതിലൊന്നാണ് ലൈംഗിക കുറ്റകൃത്യങ്ങൾ. ഒരു കൊച്ചു കുട്ടി ഉപദ്രവിക്കപ്പെടുമ്പോൾ കണ്ണ് കാണാത്ത, സർവശക്തരായ ദൈവങ്ങളെ ഓർക്കുമ്പോൾ പണ്ട് നല്ല ദേഷ്യവും വരാറുണ്ട്. അതുകൊണ്ട് മഹാരാജ ചെയ്തത് ടെറിബിൾ വയലൻസ് ആണെങ്കിലും ശരിയാണെന്ന് തന്നെ പറയാനാണ് എന്റെ മനസ് പറയുന്നത്. നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയൂ.
©പവിത്ര ഉണ്ണി
2 Comments
പടം കണ്ടു… വിസ്മയിച്ചു പോയി….. ഇടക്ക് violence കൂടി വന്നപ്പോൾ ഫുൾ കാണണോ എന്ന് doubt തോന്നിയെങ്കിലും ഫുൾ കണ്ടപ്പോൾ 👌👌. ക്ലൈമാക്സ് ഗംഭീരം. എനിക്കും വളരെ ഇഷ്ട്ടമായി jyothi’s attitude. ☺️The way of story telling is unparallel and amazing here.And Vijay sethupathy acting too.Still എന്റെ മാർക്ക് കൂടുതൽ സംവിധായാക ന് തന്നെ.
Yes. ഇത്തരം കുറ്റങ്ങൾക്ക് ഈ ശിക്ഷ ഒട്ടും അധികമല്ല എന്നാണ് എന്റെ അഭിപ്രായം.
ആദ്യം ഞാൻ മഹാരാജാ ഒന്ന് കാണട്ടെ.