“വീണ്ടും നിങ്ങൾ ?” ഡോക്ടർ ഗീത നെറ്റി ചുളിച്ച് സന്ധ്യയുടെ തുറിച്ചു നിൽക്കുന്ന വയറിലേയ്ക്കും അവളുടെ കണ്ണിലേയ്ക്കും മാറി മാറി നോക്കി.
“അടുത്ത മൂന്നു വർഷത്തേയ്ക്ക് ഇനി ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കരുതെന്ന് നിങ്ങളോട് അന്ന് ഞാൻ പറഞ്ഞതല്ലേ? ഓരോ വർഷത്തെ ഇടവേളയിൽ മൂന്ന് കുഞ്ഞുങ്ങൾ.. അതും സിസേറിയനിലൂടെ! നിങ്ങളുടെ ഭാര്യയുടെ ആരോഗ്യത്തിന് ഇത് എത്രമാത്രം ഹാനികരമാണെന്ന് നിങ്ങൾ ഓർത്തോ? അവളെ കൊലയ്ക്ക് കൊടുക്കുവാണോ മിസ്റ്റർ സുമേഷ്?”
ഡോക്ടറുടെ മുഖത്തു നോക്കാനാവാതെ സന്ധ്യ തലയും താഴ്ത്തി ഇരുന്നു. ഡോക്ടർ പറഞ്ഞത് ശരിയാണ്. അവർ ചോദിച്ചതിനൊന്നും ഒരു ഉത്തരവും അവൾക്ക് നൽകാൻ ഉണ്ടായിരുന്നില്ല. അരികിൽ നിന്നിരുന്ന അവളുടെ ഭർത്താവ് സുമേഷ് ഡോക്ടറോട് കയർക്കാൻ തുടങ്ങി:
“കുഞ്ഞ് എപ്പോൾ വേണം, എപ്പോൾ വേണ്ട എന്നതിനെ കുറിച്ചൊന്നും ഡോക്ടറുടെ ഉപദേശം ഞങ്ങൾക്ക് ആവശ്യമില്ല. ഓരോ പ്രസവം കഴിഞ്ഞപ്പോഴും ഇവൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് ഞങ്ങൾ അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. അടുത്തടുത്ത് എട്ടു കുഞ്ഞുങ്ങളെയാണ് എന്റെ അമ്മ പ്രസവിച്ചത്. എന്റെ അമ്മയുടെയും ഞങ്ങൾ എട്ടു സഹോദരങ്ങളുടെയും ആരോഗ്യത്തിന് ഇതു വരേയും ഒരു കുഴപ്പവും ഇല്ല. ഡോക്ടറേ.. ഞങ്ങൾ വന്നത് ഇവളുടെ അഞ്ചാം മാസത്തിലുള്ള സ്കാനിനു വേണ്ടിയാണ്. കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. നിങ്ങൾക്കത് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വേറെ ക്ലിനിക് നോക്കിക്കോളാം.” സുമേഷ് ഉറഞ്ഞു തുള്ളുകയാണ്.
ഡോക്ടർ ഗീതയ്ക്ക് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം പിടികിട്ടി. മൂന്നു പ്രസവിച്ചിട്ടും സന്ധ്യയ്ക്ക് ഒരു ആൺകുഞ്ഞിനെ നൽകാൻ ആയില്ല. കുടംബപ്പേര് നിലനിർത്താൻ അയാൾക്ക് ഒരു ആൺകുഞ്ഞിനെ ലഭിച്ചേ മതിയാവൂ. അതു വരെ ആ പാവം സ്ത്രീയുടെ ശരീരം കീറി മുറിക്കപ്പെട്ടിരിക്കും. അൾട്രാ സൗണ്ട് സ്കാനിൽ കുട്ടി ആൺകുഞ്ഞാണെന്നു മനസ്സിലായപ്പോൾ അവർ ആ റിപ്പോർട്ട് സുമേഷിന് നേരെ നീട്ടി. ഇനിയെങ്കിലും സന്ധ്യയുടെ ശരീരം ഗർഭധാരണത്തിൽ നിന്നും മുക്തമാവും എന്നവർ ആശ്വസിച്ചു.
വിവരമറിഞ്ഞ സുമേഷിന്റെ വീട്ടിൽ ഉത്സവപ്രതീതി ആയിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ വീട്ടിൽ വന്നു ചേരാൻ പോകുന്ന കൊച്ചുമകനെ ഓർത്തു സുമേഷിന്റെ അമ്മ അത്യധികം സന്തോഷിച്ചു. അധികം വൈകാതെ തന്റെ മൂന്നു പെൺകുഞ്ഞുങ്ങളും ആ വീട്ടുകാർക്ക് അധികപറ്റാവുന്നതു പോലെ സന്ധ്യയ്ക്ക് തോന്നി. പട്ടിണി കൊണ്ട് നട്ടം തിരിയുന്ന സുമേഷിന്റെ കുടുംബം ആൺകുഞ്ഞു ജനിച്ചു കഴിഞ്ഞാൽ തന്റെ പെൺകുട്ടികളെ ഇല്ലാതാക്കാൻ വരെ ശ്രമിക്കാനും ചിലപ്പോൾ മടിക്കില്ല.
“ഡോക്ടർ എന്നെ സഹായിക്കണം. എനിക്ക് ആ വീട്ടിൽ നില്ക്കാൻ വയ്യ. എന്റെ മൂന്നു പെൺകുഞ്ഞുങ്ങളും ഉച്ച ഭക്ഷണം കൊണ്ടുപോവാതെയാണ് ഇന്ന് സ്കൂളിൽ പോയിരിക്കുന്നത് . അവർക്ക് ചോറും കറിയും കൊടുക്കാതെ ആ കാശെടുത്ത് ഇത്ര വലിയ ക്ലിനിക്കിൽ ഡോക്ടർക്കുള്ള കൺസൾട്ടേഷൻ ഫീ എന്റെ ഭർത്താവ് അടച്ചു . ജനിക്കുവാൻ പോകുന്ന കുട്ടി ആൺകുഞ്ഞാണെന്നു അറിഞ്ഞതിനു ശേഷം പല ദിവസങ്ങളിലും എന്റെ കുട്ടികൾ പട്ടിണിയാണ്. എനിക്ക് എപ്പോഴും ഫ്രൂട്സും മറ്റും വാങ്ങിക്കൊണ്ടു വരും.. എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല എന്റെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് . അവർക്ക് എന്റെ ഉള്ളിൽ വളരുന്ന ഈ കുഞ്ഞിനെ മാത്രം മതി .”
ഡോക്ടർ ഗീത സന്ധ്യയുടെ ദൈന്യത മുറ്റി നിൽക്കുന്ന കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി . ആ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ കനൽ തെളിയുന്നുണ്ട് . നിശ്ചയദാർഢ്യമാകുന്ന തീ കത്താൻ വെമ്പി നിൽക്കുന്നുണ്ട് . എല്ലാത്തിനും താനൊന്നു മനസ്സുവെച്ചാൽ മാത്രം മതി. കുഞ്ഞ് ജനിക്കുന്നതിനു ഒരു മാസം മുൻപ് സന്ധ്യ ആ തീരുമാനം എടുത്തു. തന്റെ മൂന്നു പെൺകുട്ടികളെയും കൊണ്ട് അവൾ ആ വീട് വിട്ടിറങ്ങി.
“എന്റെ ദൈവമേ, നീയിത് എന്നാ ഭാവിച്ചാ? നീയും കുഞ്ഞുങ്ങളും കൂടി ഇങ്ങോട്ടു വന്നാൽ നമ്മൾ എങ്ങനെ ജീവിക്കും? പുര നിറഞ്ഞു നിൽക്കുന്ന നിങ്ങളെ കണ്ടാൽ നിന്റെ താഴെയുള്ളവർക്ക് നല്ലൊരു ബന്ധുത ലഭിക്കുമോ? കെട്ടിച്ചു വിട്ടാൽ കുറച്ചൊക്കെ കണ്ടില്ലാന്നു വച്ചും സഹിച്ചും അവിടെ നിൽക്കണം. ഇതൊക്കെ എല്ലായിടത്തും ഉള്ളതല്ലേ ? പീഡനം എന്നും പറഞ്ഞ് വീടു വിട്ട് ഇറങ്ങുകയല്ല ചെയ്യേണ്ടത് ”
അവളെ കണ്ട വീട്ടുകാർ നെറ്റി ചുളിച്ചു. സുമേഷും കുടുംബവും അവർക്കു വേണ്ടി എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മകന്റെ ജനന ശേഷം അവൾ വക്കീലായ തന്റെ കൂട്ടുകാരിയുടെ സഹായത്തോടെ ഡിവോഴ്സ് കേസ് ഫയൽ ചെയ്തു. തന്റെ മാതാപിതാക്കൾക്ക് ഒരിക്കലും താനും കുഞ്ഞുങ്ങളും ഒരു ഭാരം ആവരുത് എന്ന് സന്ധ്യയ്ക്ക് നിർബന്ധമായിരുന്നു. ആയുർവേദ ഡോക്ടർ ആയ അവളുടെ കയ്യിൽ അതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ഡോക്ടർ ഗീതയുടെ സഹായത്തോടെ ഒരു ആയുർവേദ ക്ലിനിക്കിൽ അവൾക്ക് ജോലിയും ശരിയായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ ശക്തമായി നേരിട്ട ആ ഒരുമ്പെട്ടവൾ ഇന്ന് തിരക്കേറിയ ഒരു ആയുർവേദ ഡോക്ടറാണ്.. നാലു മക്കളെ ഒറ്റയ്ക്ക് വളർത്തി കൊണ്ടു വരുന്ന സിംഗിൾ മദർ. പുതുമഴയിൽ മുളച്ചു പൊങ്ങിയ ആ വിത്ത് ഇന്നൊരു വന്മരമായി മാറിക്കഴിഞ്ഞു.
-സ്മിത പൗലോസ്
#എന്റെ രചന
#മഴ കൊണ്ട് മുളയ്ക്കുന്ന വിത്തുകൾ
ചിത്രത്തിനു കടപ്പാട്: Istock Photos
#മഴ കൊണ്ട് മുളയ്ക്കുന്ന വിത്തുകൾ


5 Comments
ഇതുപോലെ ഷൈനിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ 😔
Smitha chechi nice story
Thanks dear 🙏
മനസ്സുറപ്പുണ്ടെങ്കിൽ ജയിക്കാമെന്ന് അവൾ കാണിച്ചു കൊടുത്തു. നല്ല കഥ❤️🌹👌
Thank you 🙏