ഇല്ലപ്പറമ്പും എൻ്റെ കുളവും : ഓർമ്മക്കുറിപ്പ് *
പതിനൊന്ന് വയസ്സുള്ളപ്പോൾ ആണ് അച്ഛന്റെ ട്രാൻസ്ഫർ കാരണം ഞങ്ങൾ കോഴിക്കോട്ടേക്ക് ചേക്കേറിയത്. ആദ്യം വേണ്ടിയിരുന്നത് ഒരു വീടായിരുന്നു. അച്ഛന്റെ തറവാട് ഗവണ്മെന്റിലേക്കു പോയിരുന്നു. അപ്പോഴാണ്, അന്നത്തെ
പ്രമാണിയായ കോണ്ഗ്രസ് കുമാരൻ ഒരു പുതിയ വീട് പണികഴിഞ്ഞ ശേഷം
വിൽക്കാൻ വെച്ചത്. അച്ഛൻ അത് വാങ്ങി. ഒരു പണിയും എടുപ്പിക്കേണ്ടി വന്നില്ല.
വിശാലമായ മുറികളും ധാരാളം കാറ്റും വെളിച്ചവും വരുന്ന ജനാലകളും വാതിലുമുള്ള
സുന്ദരമായ വിട്.
പക്ഷെ വിശാലമായ പറമ്പിലെ കുളമായിരുന്നു..
ഹൈലൈറ്റ്!!.
“ഇല്ലപ്പറമ്പ്’ എന്നാണ് ഞങ്ങളുടെ ഭാഗത്തിന്റെ പേരു തന്നെ. പഴയ നമ്പൂരിമാരുടെ ഇല്ലാമായിരുന്നു ആ ഭാഗം.
അതുകൊണ്ട് മിക്ക വീട്ടിലും കുളമുണ്ടായിരുന്നു. അവശേഷിക്കുന്ന ഒരു ഇല്ലത്തിന്റെ ഭാഗങ്ങൾ ഒരു സ്ഥലത്തുണ്ട്. അവിടെ ഒരു വയസ്സൻ നമ്പുരിയും ഭാര്യയും ഉണ്ടായിരുന്നു ഞങ്ങൾ താമസിക്കുമ്പോൾ. വീട്ടിൽ താമസമാക്കിയ സന്തോഷം
പറയാൻ വയ്യ. ധാരാളം സമപ്രായക്കാർ ചുറ്റും.
മുന്നിലെ വീട്, പ്രസിദ്ധ സിപിഐ നേതാവ് ശ്രി കല്ലാട്ടു കൃഷ്ണന്റെ. പ്രിയേന്റി ഭാര്യ(പ്രിയദത്ത കല്ലാട്ട്).. രണ്ടു പെണ്മക്കളും ഞങ്ങളുടെ പ്രായക്കാർ, ഒരേ സ്കൂളിലും.
പ്രിയേന്റി, വി. ടി. യുടെയും എം. ആർ. ബി. യുടെയും സഹോദരി.. സാഹിത്യപരമായും സാംസ്കാരികപരമായും രാഷ്‌ട്രീയമായും പേരുകേട്ടവർ.
എം. ആർ. ബി. യും, വി. ടി യും ദിവസങ്ങളോളം അവിടെ താമസിക്കും.
ഞങ്ങൾ കുട്ടികളോട് വളരെ സൗഹൃദത്തിൽ ആയിരുന്നു.
പ്രിയേന്റിയുടെ ചേച്ചിയാണ് ആദ്യമായി വിധവാ വിവാഹം ചെയ്ത് വിപ്ലവം
സൃഷ്ടിച്ച നമ്പൂതിരി വനിത.
“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന കൃതി വി. ടി എഴുതിയത് ഇവരെപ്പറ്റി.
ഇതൊക്കെ വളരെ കൗതുകത്തോടും അത്ഭുതത്തോടും ഞാൻ നോക്കിക്കണ്ടു, കേട്ടു. ഈ. എം. എസ്സും നായനാരും അന്നത്തെ പല നേതാക്കളും അവിടെ വന്നു പോകുന്നത് ഞങ്ങൾക്ക് ഒരു പുതുമ അല്ലായിരുന്നു.
ഞങ്ങളുടെ അടുത്തു ഒരു ഇല്ലമുള്ളത് പറഞ്ഞല്ലോ. ആ ഇല്ലത്തിന്റെ തറയും പ്രധാനമായ ഒരു കൊച്ചു ഭാഗവും മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു.
ഒരു വലിയ പകുതിക്കയ്യൻ ഖദർ ജൂബയും ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന മുണ്ടും ഒരു തുണി സഞ്ചിയും ആയി ആ നമ്പൂതിരി ഇറങ്ങി പോകുന്നത്. ഞാൻ നോക്കി നിൽക്കും. അവരുടെ പഴയ പ്രതാപം മനസ്സിൽ എന്റേതായ വർണ്ണവും വെളിച്ചവും നൽകികൊണ്ട് നിന്നിരുന്നു.
അവർക്ക് പതിനൊന്നു മക്കളുണ്ടായിരുന്നത്രെ. പത്താളും മരിച്ചുപോയി കുഞ്ഞിലേ. ബാക്കി ഉള്ള ഒരു കുട്ടിയെ ഞങ്ങൾ കണ്ടിട്ടുണ്ട്. വികൃതമായ മുഖവും വളഞ്ഞ കൈ കാലുകളും ഉള്ള, എന്തോ ഒരു ഒച്ച മാത്രം ഉണ്ടാക്കിയിരുന്ന ഒരു പാവം ജന്മം! അതും മരിച്ചുപോയി.
‘വാഴ തിന്നാൻ വന്ന ഒരു പശുവിനെ വെട്ടിക്കൊന്ന ശാപമാണ്’ ആ നമ്പൂരിക്കെന്നാണ് പറഞ്ഞുകേട്ട കഥ..
കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് ധാരാളം കഥകളുണ്ട് പറയാൻ.
മഴയായാൽ ചുറ്റും വെള്ളം കയറുന്ന താഴ്ന്ന സ്ഥലങ്ങൾ ആയിരുന്നു വിടിന് പിന്നിൽ
ഒരു തോണി മുങ്ങി കിടക്കുന്നുണ്ടെന്നു പറയുന്ന ആ കുളത്തിൽ. നമ്പുതിരി.. എന്തൊക്കെയോ ജപ ക്രിയകൾ സൂര്യനെ നോക്കി ചെയ്യുന്നത് ഞാൻ പേടിയോടെ നോക്കാറുണ്ട്.
പിന്നങ്ങോട്ട് കളിയുടെയും പഠിത്തത്തിന്റെയും.. കാലങ്ങൾ അമ്മമ്മ വീട്ടിലേക്കുള്ള താമസം ഇത്തിരി ചുരുങ്ങി. കാരണം അന്ന് അറിയില്ലായിരുന്നു.
ഞാൻ ഉടുപ്പിൽ നിന്നും പാവാടയിലേക്കു എത്തി.
കൊച്ചു വീടുകളും വിശാലമായ പാടവും പറമ്പും വരമ്പുകളും ഒരു ഭാഗത്തുടെ.. ഒഴുകുന്ന കനോലി കനാലും.. ഞങ്ങളുടേതായ കുളവും എല്ലാം കൂടി എന്റെ കൗമാരത്തെ സുന്ദരമാക്കി.
സ്വപ്നങ്ങൾ കണ്ടുതുടങ്ങി!
എന്തെല്ലാം, എന്തെല്ലാം! ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക്…
അതൊരു വല്ലാത്ത മാറ്റമാണ്..
എന്റെ കൗമാര യൗവനങ്ങളെ നിറം പിടിപ്പിച്ച എന്റെ കുളം!
ഒരുപാട് കഥകൾ ഉണ്ട് അതിനെപ്പറ്റി. ചിലപ്പോൾ ഫുൾ പാവാടയിൽ നിന്നും ദാവണിയിൽ എത്തിയ ഞാൻ എന്റെ സ്വകാര്യ നിമിഷങ്ങളിൽ ആ പഴയ ഇല്ലത്തിന്റെ പ്രതാപകാലം മനസ്സിൽ കാണും, ഓലക്കുട ചൂടിയ ഒരു നമ്പൂരി കുട്ടിയാവാൻ മോഹിച്ചു കൊണ്ട്….
അവശേഷിച്ച ഇല്ലത്തെ കുളം വലുതായിരുന്നു. ആകെ ആ നമ്പൂരിയും ഭാര്യയും മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ആ ഭാഗം മാത്രം തെളിഞ്ഞു കാണാം. ആ കുളത്തിൽ നിന്നും ഞങ്ങളുടെ കുളത്തിലേക്ക് ഒരു “എതിർ പോക്ക്” ഉണ്ട് എന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു. എന്നുവെച്ചാൽ ആ കുളത്തിലെ പൂജാ വിധികൾ കഴിഞ്ഞു, ഞങ്ങളുടെ കുളത്തിലേക്ക് ബാക്കി ക്രിയകൾ ചെയ്യാൻ പണ്ട് പണ്ട് നമ്പുരിമാർ വന്നിരുന്നു. അവർ അദൃശ്യമായി(പ്രേതങ്ങൾ) ഇപ്പോളും വരുന്നു എന്ന് ആരോ പറഞ്ഞു പരത്തിയത്. അതുകൊണ്ടു തന്നെയാണത്രെ ഞങ്ങളുടെ വീടിന്റെ പിൻ ഭാഗത്തെ വരാന്ത ഇടുങ്ങിയതായത്. പിന്നോട്ടു ഉണ്ടാക്കരുത് എന്ന് ആശാരിയുടെ കൽപ്പന. എതിർ പോക്ക് തടസപ്പെടും.
ഞാൻ അന്ന് അതൊക്കെ പേടിയോടും അൽപ്പം തമാശയോടും ആണ് കണ്ടിരുന്നത്. കോഴിക്കോട് വീട് വാങ്ങാൻ ഉദേശിച്ചപ്പോഴും, വാങ്ങി കഴിഞ്ഞപ്പോഴും അച്ഛന്റെ
ഒരേ ഒരു വേവലാതി ഞങ്ങളുടെ കുളം ആയിരുന്നു. അത്യാവശ്യം വലുത്. ഇളം നിലയും പച്ചയും കലർന്ന വെള്ളം.
പണ്ടെങ്ങോ ആരോ കെട്ടിയ പടവുകൾ ഉണ്ട്
ഒരു ഭാഗം മതിൽ ഉണ്ട്. ചുറ്റും പച്ചപ്പ് നിറഞ്ഞ ചെടികൾ.
എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ച.. അതേ സമയം ആദ്യം പേടി തോന്നിയതുമായ കുളം.
ഇറങ്ങാൻ പറമ്പിൽ നിന്നും പഴയ പടികൾ ഉണ്ട്.
ചുറ്റുപാടുകൾ അച്ഛൻ ഒന്നു നന്നാക്കി. നല്ല തെളിഞ്ഞ വെള്ളം.
പിൻഭാഗം പാടവും ചതുപ്പും, പിന്നെ കനോലി കനാലിലേക്ക് ഒഴുക്കും..
അതുകൊണ്ട് വൃത്തിയുള്ള വെള്ളമായിരുന്നു..
അച്ഛന്റെ വേവലാതി, ഞങ്ങൾ വാനരന്മാരെ നീന്തൽ പഠിപ്പിക്കാം എന്ന തീരുമാനത്തിൽ കുറഞ്ഞു.
അച്ഛൻ അസ്സലായിട്ടു നീന്തും. പക്ഷെ പഠിപ്പിക്കാൻ അറിഞ്ഞുട. അപ്പോഴാണ്
കുട്ടിയേട്ടൻ രംഗത്തു വന്നത്. രണ്ടാമത്തെ മാമനെ എല്ലാരും കുട്ടിയേട്ടൻ എന്നാ വിളിക്കുന്നത്. മൂപ്പര് നീന്തൽ വിദഗ്ധനും. പഠിപ്പിക്കാൻ തയ്യാറും ആയി.
അങ്ങനെ സ്കൂൾ ഇല്ലാത്ത ദിവസം, രാവിലെയും സ്കൂൾ ഉള്ള ദിവസം വൈകുന്നേരവും കുട്ടിയേട്ടൻ വരും. തന്റെ സന്തത സഹചാരി ആയ സ്കൂട്ടറിൽ. ഈ വാർത്ത കേട്ട അടുത്ത വീട്ടിലെ ഞങ്ങളുടെ കൂട്ടുകാരും നീന്തൽ പഠിക്കാൻ തയ്യാറായി.
ഒരു പെറ്റിക്കോട്ടും അരയിൽ ഒരു തോർത്തും കെട്ടി പെങ്കുട്ടികളും. ഒരു ട്രൗസർ മാത്രം ഇട്ട് ആങ്കുട്ടികളും തയ്യാറായി നിൽക്കും.
പച്ച തേങ്ങാ പൊളിച്ച് അതിന്റെ രണ്ടു മച്ച് കൂട്ടിക്കെട്ടി, അതുകൊണ്ടാണ് നീന്തൽ പഠനം. കൂട്ടികെട്ടിയ ഭാഗം ഒന്ന് കഴുത്തിനടിയിലും ഒന്ന് രണ്ടു കാലിന്റെ മടക്കിനും വെക്കും അടിയിൽ. ഭയങ്കര പേടിയായിരുന്നു ആദ്യം.
പിന്നെ അച്ഛനും കുട്ടിയേട്ടനും ഉള്ള ധൈര്യത്തിൽ ഇറങ്ങാൻ തുടങ്ങി. വല്ലാത്തൊരു അനുഭവമായിരുന്നു നീന്തൽ പഠനം.
എത്ര വെള്ളം കുടിച്ചു!
മുക്കിൽ വെള്ളം കേറി ശ്വാസം മുട്ടും. എന്നാലും തട്ടിപ്പിടഞ്ഞ് നീന്തും. സുഖകരമായ തണുപ്പും മൂക്കിന്റെ നീറ്റലും കണ്ണു വേദനയും ഇപ്പോഴും ഞാൻ ഇതെഴുതുമ്പോൾ
അനുഭവിക്കുന്നു.
അങ്ങനെ ഞങ്ങൾ നീന്തൽ വിദഗ്ധരായി.
പിന്നെ കുളി മിക്കവാറും കുളത്തിൽ തന്നെ.
സ്കൂൾ ഇല്ലാത്ത ദിവസം രാവിലെ കുളത്തിൽ ഇറങ്ങിയാൽ ഒരു പതിനൊന്നു മണിയാവും കേറാൻ. എല്ലാ കുട്ടികളും ഉണ്ടാവും. മതിലിനു മോളിൽ നിന്നും കുളത്തിലേക്ക് ചാടി നീന്തുക, ഊളിയിട്ടു നീന്തുക, മലർന്നു നീന്തുക ഇതൊക്കെ ഞങ്ങൾക്ക് നിസ്സാരമായി. പിന്നെ അത്യാവശ്യം അടിപിടി, ഒരാളൊരാളെ മുക്കുക, രണ്ടു ഭാഗമായി ഇന്ത്യ പാകിസ്ഥാൻ കളി. അങ്ങോട്ടും ഇങ്ങോട്ടും തേവി കളിക്കുക. ഇതൊക്കെ മറക്കാൻ പറ്റില്ല. കളി കഴിഞ്ഞാൽ കുളം കലങ്ങും. അപ്പൊ കുളിമുറിയിൽ നിന്നാ കുളി ഇതൊക്കെ കഴിഞ്ഞു, ‘അമ്മ ഉണ്ടാക്കി വെക്കുന്ന
പുട്ടും ചെറുപയറും, അല്ലെങ്കിൽ വെള്ളാപ്പം സ്റ്റ്യൂ, പത്തിരി ഇതിനൊക്കെ എന്തൊരു രസമാന്നോ! വിശന്നിട്ടു കൊടല് കരിഞ്ഞാണ് കുളത്തിൽ നിന്നും കേറുക.
ഒരു പാടൊരുപാട് പറയാനുണ്ട് എന്റെ കുളത്തെ പറ്റി. എന്റെ കൗമാര യൗവനങ്ങളെ നിറം പിടിപ്പിച്ച എന്റെ കുളം! അങ്ങോട്ടും ഇങ്ങോട്ടും നീന്തി കിതക്കും. കുളത്തിന്റെ അപ്പുറം എത്തുമ്പോൾ എനിക്ക് പേടിയാകും. പെട്ടന്ന് എനിക്ക് മുതലയെ ഓർമ വരും. മുതലയും കൂറയും എനിക്ക് പേടിയുംകൗതുകവും ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ്.
അരക്ക് വെള്ളത്തിൽ നിന്ന് സകല കൊച്ചു വർത്താനം പറയൽ ഞങ്ങൾക്ക് ഒരു രസമായിരുന്നു. ഞങ്ങൾ പെണ്കുട്ടികള് കുളിക്കുന്ന സമയം മതിലിന്റെ ചെറിയ വിടവിലൂടെ രണ്ടു കണ്ണുകൾ കുറച്ചു ദിവസങ്ങളായി ഞങ്ങൾ കണ്ടു. മതിലിനു തൊട്ടടുത്തു ഒരു പട്ടരുടെ വിടായിരുന്നു. ഒരു പ്രത്യേക മാതൃകയിൽ ഉള്ള വലിയ
വീട്. കൃഷ്ണ്ണയ്യരെ പട്ടര് എന്നാണ് എല്ലാരും വിളിച്ചിരുന്നത്. ആ വീട് രണ്ടോ മൂന്നോ കുടുബങ്ങൾക്കു വാടകക്ക് കൊടുത്തിരുന്ന സമർത്ഥനായ ഒരു പട്ടരായിരുന്നു ആ അയ്യർ..
ഞങ്ങളുടെ വീട്ടിൽ തേങ്ങാ വീണാൽ യാതൊരു കൂസലും കൂടാതെ കക്ഷി മതില് ചാടി വന്ന് അത് എടുത്തുകൊണ്ടു പോവും(പാവം). പട്ടരുടെ വീട്ടിലെ പുതിയ
വാടകക്കാരനെ, ഞങ്ങളുടെ സമപ്രായക്കാരനെ കൈയ്യോടെ ഞങ്ങൾ പെണ്പട പിടികൂടി. രഹസ്യമായി ആരോടും പറയില്ല എന്നും(ഞങ്ങൾ പെൺകുട്ടികൾ
കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കിയത്) ഇനി ആവർത്തിക്കില്ല എന്ന ഉറപ്പോടെ കക്ഷിയെ വെറുതെ വിട്ടു. പിന്നീട് ഞങ്ങളുടെ ചങ്ങാതിയും ആയി മൂപ്പര്. അക്കാലത്തെ ഒരു കേസു ഒത്തു തിർക്കൽ ഇങ്ങനെ ഒക്കെ ആയിരുന്നു. ഒരു പുകിലും ഇല്ല. അച്ഛനും അമ്മയും ഇടപെടില്ല.
ഇനി തിരിച്ചു കിട്ടാത്ത കാലം. പച്ചപ്പ് നിറഞ്ഞ, തെളിഞ്ഞ വെള്ളമുള്ള കുളം വറ്റിക്കേണ്ടി വന്നു. പിൻഭാഗത്തെ പാടവും പറമ്പും പോയി. പാൽക്കാരിയും
കഞ്ഞുണ്ണി പറിച്ചു തന്നിരുന്ന ചിരുതമ്മയും, കലപില കൂടിയിരുന്ന കിളികളും, അവിടെ കെട്ടിയിടാറുള്ള പശുക്കളും ആടുകളും എല്ലാം ഓർമ്മയിലേക്കു ഊളിയിട്ടു താഴ്ന്നു കോസ്റ്റ് ഗാർഡ് ഏക്കറോളം സ്ഥലം എടുത്തു.
മതിലുകൾ വന്നു കൊച്ചു വീടുകൾ ഒഴിഞ്ഞു, കുളത്തിലെ ഒഴുക്ക് നിന്നു..
വെള്ളം മണക്കാൻ തുടങ്ങി..
കുളം എന്നന്നേക്കുമായി മണ്ണിനടിയിലായി.
എം. ബി. ബി. സ്. ആദ്യ കാലം വരെ കുളത്തിൽ നിന്നായിരുന്നു, എന്റെ കുളി. ചേച്ചിമാർ കല്യാണം കഴിഞ്ഞു പോയിരുന്നു.
കുളത്തിൽ മുങ്ങി കുളിച്ച് കയറി വരുമ്പോൾ ഉണ്ടായിരുന്ന ആ സുഖം ഒരു കുളിമുറിക്കും.. തരാൻ സാധിച്ചിട്ടില്ല.
വർഷങ്ങൾ ഇപ്പറം ആണ് തമാശ അറിയുന്നത്.
ഞാൻ കുളിച്ചു കയറി വരുന്നത് കാണാൻ എനിക്ക് ചില ആരാധകർ അടുത്ത വീടുകളിൽ ഉണ്ടായിരുന്നു എന്ന്.
എന്റെ എഴുത്തിൽ ഇനിയും പല തവണ ഈ കുളം കഥാപാത്രം ആവാം. അത്രയ്ക്കുണ്ട് അതിനോടുള്ള അടുപ്പം.
ശൈശവ, ബാല്യ കൗമാരങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടില്ലേ!
അങ്ങിനെ മറ്റു പലതും പോലെ എന്റെ കുളവും എന്നെന്നേക്കുമായി എനിക്ക് സുന്ദരമായ ഓർമ്മയായി.
സുധി


7 Comments
മികച്ച വായനാനുഭവംതന്ന എഴുത്ത്.👌❤️
പ്രായം കൂടുന്തോറും ബാല്യം മനസ്സിൽ മിഴിവോടെ തെളിയുന്നു…… സുന്ദരമായ എഴുത്ത്……ആശംസകൾ🌹
Beautiful style! Feel nostalgic while reading it!
കുട്ടിക്കാലം എന്നും മധുരിക്കുന്നൊരോർമ്മയാണ്. മുങ്ങിക്കുളിയുടെ രസം അനുഭവിച്ചു വളർന്നതിനാൽ വായന ഏറെ രസകരമായി♥️🌹👌
രസമുള്ള വായനാനുഭവം.👌👌 ഇഷ്ടപ്പെട്ടു.❤️❤️
സുധീ…എന്നത്തേയും പോലെ ഓർമ്മകുറിപ്പൂക്കൾ 👌👌👌.
നന്ദി എല്ലാ സുഹൃത്തുക്കൾക്കും വായിച്ചതിനു….