കല്യാണം കഴിഞ്ഞ് നാലാം മാസം ആയിരുന്നു അത്.
ചെറിയൊരു ഫ്ലാറ്റ്. ഞാനും ആദിത്യനും അമ്മയും. പുറത്തു നിന്ന് നോക്കുന്നവർക്ക് ഞങ്ങൾ ഒരു സന്തോഷ കുടുംബം.
വീട്ടിൽ കയറുമ്പോൾ എല്ലാവരും പറയും “നീ വന്നപ്പോൾ മുതൽ വീട്ടിൽ ഒരു ലക്ഷ്മി വന്ന പോലെ മോളേ”. അടുക്കള, വൃത്തി, ആദിത്യന്റെ ഷർട്ട് ഇസ്തിരിയിടൽ. ഞാൻ അതെല്ലാം ചെയ്തു. കാരണം ഞാൻ വിശ്വസിച്ചു, ഇത് സ്നേഹത്തിന്റെ പേരിലാണ് എന്ന്.
ആദിത്യൻ. 30 വയസ്സ്. MNC യിൽ ജോലി, കയ്യിൽ നല്ല ശമ്പളം. പക്ഷേ ജീവിതത്തിൽ ഒരു പ്ലാൻ ഇല്ല. രാവിലെ 11 ന് ഓഫീസ്, രാത്രി 12 ന് വീട്ടിൽ. വാരാന്ത്യം മുഴുവൻ കൂട്ടുകാരുമൊത്ത് ബാറിൽ. ക്രെഡിറ്റ് കാർഡ് കടം കയറി വരുന്നുണ്ട്.
ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. “നമുക്ക് ഒരു വീട് വാങ്ങണം എന്ന സ്വപ്നം ഉണ്ടല്ലോ.”
അവൻ എന്റെ തലയിൽ തലോടി പറയും “നീ കൂടെ ഉണ്ടല്ലോ, എല്ലാം ശരിയാകും”. ഞാൻ ആ വാക്ക് വിശ്വസിച്ചു.
അന്ന് ഒരു ഞായറാഴ്ച . ഞാൻ സാമ്പാർ വെച്ച് കൊണ്ടിരിക്കുകയായിരുന്നു. അടുക്കള ജനലിലൂടെ ഹാളിലെ സോഫയിൽ ഇരുന്ന് അമ്മായിയമ്മ ഫോണിൽ സംസാരിക്കുന്നത് വ്യക്തമായി കേട്ടു.
മറുഭാഗത്ത് അവരുടെ കൂട്ടുകാരി.
അമ്മ പറഞ്ഞു, ശബ്ദം താഴ്തിയല്ല. അഭിമാനത്തോടെ:
“അതേടി… എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെകൊണ്ട് കല്യാണം കഴിപ്പിച്ചത്. അവൻ ഇങ്ങനെ പോയാൽ കെട്ട് പോകുമെന്ന് പേടിയായിരുന്നു. നല്ല കുടുംബത്തിലെ പെണ്ണ് കിട്ടിയാൽ അവൻ ശരിയാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.”
പാത്രം കൈയ്യിൽ നിന്ന് താഴെ വീണു. “ഠൺ” എന്ന ശബ്ദം.
പക്ഷേ അതിലും ഉറക്കെ എന്റെ ഉള്ളിൽ എന്തോ പൊട്ടുന്ന ശബ്ദം ഞാൻ കേട്ടു.
നാല് മാസം. നാല് മാസമായി ഞാൻ ഈ വീട്ടിൽ ഒരു ഭാര്യയാണെന്ന് കരുതി ജീവിച്ചു. പരസ്പരം കൈകോർത്ത് മുന്നോട്ട് പോകുന്ന രണ്ടുപേരാണ് ഞങ്ങൾ എന്ന് കരുതി.
പക്ഷേ ഇവിടെ ഞാൻ ഒരു “മരുന്ന് ” ആണ്.
ഒരാളുടെ ജീവിതം നന്നാക്കാനുള്ള മരുന്ന്.
എന്റെ MBA. ബാങ്കിൽ ജോലിക്ക് പോകണമെന്ന സ്വപ്നം. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം. അതൊന്നും ആർക്കും ഒരു വിലയുമില്ല. എനിക്ക് വേണ്ടത് രാവിലെ 6 ന് എഴുന്നേൽക്കാനും, അവന് ചൂട് ചോറ് വിളമ്പാനും, അവന്റെ ഫോൺ നോക്കി അവനെ കൺട്രോൾ ചെയ്യാനും മാത്രം.
അന്ന് രാത്രി ആദിത്യൻ വന്നപ്പോൾ ഞാൻ ചോദിച്ചു. നേരെ.
“അമ്മ ഇന്ന് ഫോണിൽ പറഞ്ഞത് കേട്ടു. നിങ്ങളെ നന്നാക്കാനാണോ ‘ എന്നെ കല്യാണം കഴിച്ചത്?”
അവൻ ആദ്യം ഒന്ന് പതറി. പിന്നെ ചിരിച്ചു. “ഛേ, അമ്മയുടെ പഴയ പല്ലവി ആണ് അത്. നീ ഇതൊന്നും സീരിയസ് ആക്കണ്ട. നീ എനിക്ക് വേണ്ടിയല്ലേ?”
ഞാൻ പറഞ്ഞു “ഞാൻ നിങ്ങൾക്ക് വേണ്ടിയാണ്. പക്ഷേ നിങ്ങളുടെ സ്വഭാവം ശരിയാക്കാനുള്ള മരുന്നായിട്ടല്ല.”
അവൻ മുഖം തിരിച്ചു കിടന്നു.
അടുത്ത ദിവസം തന്നെ ഞാൻ തീരുമാനം എടുത്തു. വഴക്കില്ല. കരച്ചിലില്ല. അച്ഛനെ വിളിച്ചു. “അച്ഛാ, ഞാൻ വരുന്നുണ്ട്”
അമ്മ കരഞ്ഞു. “ഇത്ര പെട്ടെന്ന്…”
അച്ഛൻ എന്റെ തലയിൽ കൈ വെച്ച് പറഞ്ഞു “നിന്റെ തീരുമാനം ശരിയാണെങ്കിൽ ഞങ്ങൾ ഒപ്പമുണ്ട് മോളേ. ഒരു പെണ്ണിന്റെ ജീവിതം ആരെയും നന്നാക്കാനുള്ളതല്ല.”
ഇന്ന് രണ്ട് വർഷം കഴിഞ്ഞു. ഞാൻ ഒരു IT കമ്പനിയിൽ HR ആയി ജോലി ചെയ്യുന്നു. എറണാകുളത്ത് ഒരു ചെറിയ 1BHK യിൽ തനിച്ചാണ്. EMI ഉണ്ട്, ഉത്തരവാദിത്തം ഉണ്ട്. പക്ഷേ രാത്രി ഉറങ്ങുമ്പോൾ മനസ്സിൽ സമാധാനമുണ്ട്.
ആദിത്യൻ 6 മാസം മുമ്പ് വിളിച്ചിരുന്നു. “ഞാൻ മാറാൻ ശ്രമിക്കുന്നുണ്ട്” എന്ന്.
ഞാൻ പറഞ്ഞു “നല്ലത്. പക്ഷേ തന്നെ നന്നാക്കാനുള്ള ഒരു മരുന്നായി ഞാൻ ഇനി ഇല്ല.”
സ്നേഹവും ബഹുമാനവും തുല്യതയും ഇല്ലാത്ത ബന്ധത്തിൽ ജീവിക്കുന്നതിനേക്കാൾ, ഒറ്റയ്ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുന്നതാണ് നല്ലത്.
ഞാൻ ഒരു മരുന്നല്ല. ഞാൻ ഒരു മനുഷ്യനാണ്.
#എന്റെരചന

