പറയാതെയോടി വന്ന കാലവർഷം തകർത്തു പെയ്യുന്നതും മഴവെള്ളം നിറഞ്ഞ് റോഡുകൾ പുഴയായി ഒഴുകുന്നതും, മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും ടീവിയിൽ കണ്ടുകൊണ്ടിരിക്കേ ഗൗരിക്ക് ആധിപെരുത്ത് ഇരിപ്പുറക്കാതെയായി. ടീപ്പോയിലിരുന്ന ഫോണെടുത്ത് ഒന്നുകൂടി ഹരിയുടെ നമ്പർ കോളിങ്ങിലിട്ടു. കീ കീ എന്നൊരു ശബ്ദമല്ലാതെ മറ്റൊന്നും അതിൽനിന്ന് കേൾക്കാൻ കഴിഞ്ഞില്ല. അഞ്ചോ ആറോ തവണയായി ഒരു കോളിന് ശ്രമിക്കുന്നു അവർ. മഴയുടെ ഒരു സൂചനപോലുമില്ലാതിരുന്നകൊണ്ട് യാതൊരു ടെൻഷനുമില്ലാതെയാണ് ഹരി, ശ്യാമയെയും പിള്ളേരെയും കൂട്ടി ഓഫീസിൽ നിന്ന് ടൂർ പോയത്. അമ്മയുംകൂടി വരൂയെന്ന് ഏറെ നിർബന്ധിച്ചതാണ്. പക്ഷേ താല്പര്യമില്ലയ്മ പറഞ്ഞപ്പോൾ പിന്നെയവൻ മറുത്തൊന്നും പറഞ്ഞില്ല. നാട്ടിലെ വീട് വിറ്റ് ഹരിക്കൊപ്പം ഈ ഫ്ലാറ്റിൽ കൂടിയിട്ട് രണ്ട് വർഷമാകുന്നു. നഷ്ടപ്പെട്ടു പോയ നാടിന്റെ നന്മകളൊന്നും ഈ പട്ടണത്തിൽ കാണാൻ കഴിയാത്തതു കൊണ്ടായിരിക്കണം ഒരിക്കൽപ്പോലും ഈ ചതുരപ്പെട്ടിക്കുള്ളിൽനിന്ന് പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. അമ്മക്ക് പേടിയുണ്ടോ ഒറ്റക്കിവിടെ നിൽക്കാൻ എന്ന ചോദ്യത്തിന് യാതൊരു പേടിയുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു അവനോട്. വഴിയിൽ തടസ്സമൊന്നുമില്ലെങ്കിൽ നാളെ…
Author: സിന്ധു അപ്പുക്കുട്ടൻ
ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി. ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ ബാക്കിയിരുന്നത് തിളപ്പിച്ചൂറ്റി, മുറ്റത്തെ കാന്താരിയിൽ നിന്ന് പൊട്ടിച്ചെടുത്ത മുളകും ഉള്ളിയും ഉപ്പും കൂടി ചതച്ചെടുത്ത ചമ്മന്തിയുമായിരുന്നു. അതൊട്ട് വയറു നിറയുവോളം ഉണ്ടായിരുന്നുമില്ല. അപ്പു ആ ചോറ് കഴിച്ചില്ല. കരച്ചിലോടു കരച്ചിലായിരുന്നു. അമ്മ കുറെ കണ്ണുരുട്ടി. പിന്നെ നിറകണ്ണുകളോടെ അവനെയെടുത്തു മടിയിൽ വെച്ച് തലയിൽ തലോടിക്കൊണ്ടിരുന്നു. ആ ഇരുപ്പിൽ അവനങ്ങു ഉറങ്ങുകേം ചെയ്തു. പാ വിരിച്ച് അവനെയെടുത്തു കിടത്തിയിട്ട് വന്നിരിക്കുന്ന ഇരുപ്പാ. എനിക്കതു കണ്ടപ്പോൾ നല്ല സങ്കടം വന്നു. അമ്മ വെറും കഞ്ഞിവെള്ളമാണ് കുടിച്ചത്. അപ്പുവിന് എടുത്ത ചോറ് കൂടി എന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും എനിക്ക് വയറു നിറഞ്ഞില്ല. കുറെ നേരം ചിന്തിച്ചിരുന്നിട്ടൊടുവിൽ, ഒരു നെടുവീർപ്പോടെ അമ്മയെണീറ്റ് തയ്യൽ മെഷിനിൽ പാതി തയ്ച്ചു വെച്ചിരുന്ന ആരുടെയോ പുത്തൻ ഉടുപ്പെടുത്ത്…
ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി. മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ. “അമ്മേ…” മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ അവരുടെ കൈ കവർന്നു. ഒരു പരിഭ്രമവും,അപരചിതത്വം ആ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തുന്നതുകണ്ട് ആമിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “ഞാനാണമ്മേ, ആമി.. അമ്മയെന്നെ മറന്നോ. മീനാക്ഷിയമ്മ ഓർമ്മകളിൽ പരതി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവർ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ആമിക്കൊരു പുഞ്ചിരി പകരം കൊടുത്തു. “ഇപ്പോ മനസ്സിലായി മോളേ. മോള് വാ. അമ്മ ചായയെടുക്കാം.” പറഞ്ഞു കൊണ്ട് അവർ ഹോസ് താഴെയിട്ടിട്ട് പൈപ്പടച്ചു വന്നു.പിന്നെ ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറി. വിറച്ചുകൊണ്ടുള്ള ആ പോക്ക് നോക്കി നിൽക്കെ ആമിക്കും കണ്ണുകൾ നീറി. അവൾ, വെള്ളത്തുള്ളികളാൽ മുത്തുമാല ചാർത്തി തലയാട്ടി നിൽക്കുന്ന ചെടികളിലേക്ക് നോട്ടം മാറ്റി. വിധുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ചുവന്ന റോസും, മഞ്ഞ റോസും പൂക്കളാൽ ഒരു വസന്തകാലത്തെയാകമാനം…
