ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി. മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ. “അമ്മേ…” മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ അവരുടെ കൈ കവർന്നു. ഒരു പരിഭ്രമവും,അപരചിതത്വം ആ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തുന്നതുകണ്ട് ആമിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “ഞാനാണമ്മേ, ആമി.. അമ്മയെന്നെ മറന്നോ. മീനാക്ഷിയമ്മ ഓർമ്മകളിൽ പരതി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവർ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ആമിക്കൊരു പുഞ്ചിരി പകരം കൊടുത്തു. “ഇപ്പോ മനസ്സിലായി മോളേ. മോള് വാ. അമ്മ ചായയെടുക്കാം.” പറഞ്ഞു കൊണ്ട് അവർ ഹോസ് താഴെയിട്ടിട്ട് പൈപ്പടച്ചു വന്നു.പിന്നെ ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറി. വിറച്ചുകൊണ്ടുള്ള ആ പോക്ക് നോക്കി നിൽക്കെ ആമിക്കും കണ്ണുകൾ നീറി. അവൾ, വെള്ളത്തുള്ളികളാൽ മുത്തുമാല ചാർത്തി തലയാട്ടി നിൽക്കുന്ന ചെടികളിലേക്ക് നോട്ടം മാറ്റി. വിധുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ചുവന്ന റോസും, മഞ്ഞ റോസും പൂക്കളാൽ ഒരു വസന്തകാലത്തെയാകമാനം…
