ചില ഓർമ്മപ്പെടുത്തലുകൾ പോലും നിനക്ക് മറവിയായിത്തീരുന്നത് നിൻ്റെ ഓർമ്മകളിലെവിടെയും നീയെന്നെ തിരയുന്നില്ലെന്നുള്ളതാണ്.
Author: Smitha Ranjith
പറയാനുണ്ടെനിക്കിനിയും നിന്നോട്… അതെല്ലാം നീ എന്നോട് പറയാൻ ബാക്കി വച്ചതിൻ ബാക്കി മാത്രം.
സുഖമുള്ള നോവാണ് കാത്തിരിപ്പ് കാലം കവരുന്ന നോവും കാത്തിരിപ്പ്
മറക്കണമെന്നെത്ര നിനച്ചിട്ടും മറവിയെ പോലും മറയ്ക്കുകയാണീ വിരഹചൂടിലും നിന്നെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ അറിയില്ലയെങ്ങനെ കര തേടുമീ കണ്ണീർപ്പുഴയുടെ കടവിലെങ്ങാൻ കണ്ണടച്ചാലും നീ കണ്ണു തുറന്നാലും നീ സ്വപ്നത്തിലും നീ ഓർമ്മകളിലും നീ കാണാതെ വയ്യിനിയും കേൾക്കാതെ വയ്യിനിയും കാണണമെന്നുണ്ട് നിൻ വിളി കേൾക്കണമെന്നുണ്ട് ചാരത്തു വന്നെങ്കിൽ എന്ന് തോന്നണുണ്ട് അറിയില്ല മറ്റൊന്നും അറിയുന്നതൊന്ന് മാത്രം ആരോടും പറയുവുനാകാത്ത നെഞ്ചിൻ്റെ നോവ് മാത്രം.
അമ്മ പഠിപ്പിച്ച ഭാഷ എന്നെ കൊഞ്ചി പഠിപ്പിച്ച ഭാഷ ഞാൻ തെറ്റി പറഞ്ഞിട്ടു പിന്നെയുമമ്മ എന്നെ തെറ്റാതെ പഠിപ്പിച്ച ഭാഷ കൊഞ്ചി പറഞ്ഞിട്ടുമെന്നെ നുള്ളാതെ പഠിപ്പിച്ച ഭാഷ നോവാതെ തല്ലാതെ എന്നെ വാത്സല്യപ്പൂക്കളാൽ കോരിത്തരിപ്പിച്ച ഭാഷ സ്നേഹശാസന കൊണ്ടെന്നെ ലാളിച്ചു പഠിപ്പിച്ച ഭാഷ കെട്ടിപ്പിടിച്ചെന്നെ മടിയിലിരുത്തി മുത്തമിട്ടു പഠിപ്പിച്ച ഭാഷ എന്റെ മാതാവ് പഠിപ്പിച്ച ഭാഷ എന്റെ എന്നത്തേയും മാതൃഭാഷ.
കൂട്ട് വരുമെന്ന് കരുതിയിട്ട് തനിച്ചാക്കിയപ്പോൾ കൂടെ ഉണ്ടെന്നു കരുതിയിട്ടാരുമില്ലാതെയായപ്പോൾ ചങ്ക് പറിച്ചു കൊടുത്തിട്ട് ചെമ്പരത്തിപ്പൂ പോലാക്കീപ്പോൾ ആരുമില്ലെന്ന സത്യത്തെ ആരുമറിയാതെ നോക്കീട്ട് നെഞ്ച് പിടഞ്ഞിട്ട് ഉള്ളം നോവാൽ നീറിട്ട് നെഞ്ച് വിരിച്ചപ്പോൾ ചങ്കൂറ്റം കാട്ടീപ്പോൾ രാവിനെപ്പോലും പകലാക്കി മാറ്റീപ്പോൾ ഒറ്റായാനായിട്ട് ഒറ്റയ്ക്ക് പൊരുതീപ്പോൾ മിണ്ടാതിരുന്നിട്ട് വീറോടെ മിണ്ടീപ്പോൾ അഹങ്കാരമത്രേ, എല്ലാം വളർത്തുദോഷമത്രേ!
പൊരുതി നേടിയ ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു അവിടെ അവന്റെ ഇഷ്ടങ്ങൾ അവളുടേതാണ് അവളുടെ ഇഷ്ടങ്ങൾ അവന്റേതും പത്തിൽ അഞ്ചു പൊരുത്തം പോലുമില്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞിട്ടും അവരുടെ മനസ്സുകൾക്ക് നല്ല പൊരുത്തമായിരുന്നു പത്തരമാറ്റുള്ള പത്തിൽ പത്ത് പൊരുത്തം അല്ലെങ്കിലും മന:പ്പൊരുത്തത്തേക്കാൾ വലുതായി വേറെന്തു പൊരുത്തമാണുള്ളത്?
വിട പറഞ്ഞകന്ന നല്ല നിമിഷങ്ങളെയൊക്കെയും നന്ദി ചൊല്ലി പിരിച്ചു വിട്ടത് എന്നെന്നേയ്ക്കുമായി അകലുവാനായിരുന്നില്ല വീണ്ടും വരികെന്നു ചൊല്ലി കാത്തിരിക്കുവാനായിരുന്നു ഇനിയുമറിയണം ഒരു കുഞ്ഞു ദൂരത്തേക്കെങ്കിലും അകന്നു പോയ ആ നിമിഷങ്ങളെയെല്ലാം കാത്തിരിപ്പിൻ സുഖമെഴും നനുത്ത നോവാൽ തൊട്ടറിഞ്ഞു കൊണ്ട്. ഇനിയുമറിയണം ഒരു ചെറു കണമായിട്ടെങ്കിലും കളഞ്ഞുപോയൊരാ സ്നേഹത്തെ വീണ്ടും വരികെന്നു മാടിവിളിച്ചുകൊണ്ട്.
നാവെറിഞ്ഞ വാക്കുകൾക്ക് മൂർച്ചയുണ്ടെങ്കിൽ അത് ഹൃദയത്തിൽ തുളച്ചു കയറുന്നുണ്ടെങ്കിൽ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ ആവില്ലെങ്കിൽ അത് പറയാതിരുന്നാൽ പോരേ നീ പറയാതിരുന്നാൽ ഞാനത് കേൾക്കാതിരിക്കാ൦
നല്ല വിശപ്പുണ്ട്… വയറു കത്തിയെരിയുന്നുണ്ട് എന്നും ഉപ്പിട്ട കഞ്ഞി കുടിച്ചു മടുത്ത പോലെ വയറിനാശ്വാസത്തിന് അൽപ്പം കഞ്ഞി കുടിക്കാൻ കിണ്ണത്തിൽ ഒരു തവി കഞ്ഞി വിളമ്പി കുമ്പിള് കുത്തിക്കുടിക്കാൻ പ്ലാവില എടുക്കാൻ പോയ നേരത്ത് മുറ്റത്ത് മാമ്പൂ കൊഴിഞ്ഞതിനിടയിലായ് കുഞ്ഞു കണ്ണിമാങ്ങകൾ പെറുക്കിയെടുത്തു മടിക്കുത്തിൽ വെച്ചതിൽ നിന്നൊരെണ്ണം കടിച്ചു നോക്കി നല്ല പുളിയുണ്ട് അമ്മിക്കല്ലേൽ വെച്ചു നാലഞ്ചെണ്ണം ചതച്ചെടുത്തു കണ്ണീരുപ്പിനോളം ഉപ്പില്ലെങ്കിലും നെഞ്ചിലെ നോവിന്നത്ര എരിവില്ലെങ്കിലും ഉപ്പുഭരണിയിൽ നിന്നൊരല്പം ഉപ്പും ചില്ലുപാത്രത്തിലെ മുളകുപൊടിയും വാരി വിതറി മനസസ്സിന്റെ നോവിന് കായത്തിനേക്കാൾ കയ്പ്പുണ്ട് എല്ലാം പാകത്തിലാക്കാൻ ഒരൽപം പച്ചവെളിച്ചെണ്ണയും ചേർത്ത് ചൂണ്ടുവിരൽ കൊണ്ടിളക്കി നാക്കിൻ തുമ്പിൽ തൊട്ടു നക്കിയിട്ട് ആ തൊടുകറി കൂട്ടി കിണ്ണത്തിലെ കഞ്ഞി മുഴുവനും മോന്തി മോന്തി കുടിച്ചൊരു ഏമ്പക്കവും വിട്ടവൾ മനസ്സിലോർത്തു, ‘മാമ്പൂക്കാലം കഴിയണത് വരെ ഈ കണ്ണിമാങ്ങാ അച്ചാർ കൂട്ടി വയറു നിറയെ കഞ്ഞി കുടിക്കാം’.
