പൂജയും മന്ത്രവും കാണിക്കയും നേടിത്തരില്ല മർത്യനു ജന്മപുണ്യം. സഹജീവികൾ തൻ വേദനയിൽ ആശ്വാസത്തിൻ ചെറുതരിയെങ്കിലും പകരുവാനായാൽ, അഴലിൻ കൂരിരുൾ പാതയിൽ വഴിയറിയാതെ ഉഴലും സഹജർ തൻ പാതയിൽ, ശുഭപ്രതീക്ഷ തൻ കൈത്തിരി തെളിക്കുവാനായാൽ, അതിനോളം വലിയ പുണ്യമെന്തുണ്ട് മനുഷ്യന് ഭൂമിയിൽ.
Author: Sreeja Ajith
ഭൂമിയോളം സഹിച്ചും തൻ നേർക്കു നീളും അനീതികൾ, അവഗണനകൾ തൻ വാൾമുനകളെ സഹനത്തിൻ പരിചയാൽ തടുത്തും നല്ലവളെന്നു പേരു നേടിയവൾ ഒരു നാളറിഞ്ഞു, തൻ ജന്മം അന്യർക്കായ് മാത്രം മെഴുകുതിരി പോൽ ഉരുകിത്തീർന്നു പോയ്, തനിക്കായ്, താനായ്, ജീവിച്ച നിമിഷങ്ങൾ തൻ എണ്ണം വെറും പൂജ്യം മാത്രമെന്ന്.
ഉരുകുമീ വേനലിനപ്പുറം ഇനിയും പിറന്നിടുമൊരു കുളിരേകും വർഷമെന്നും, ഊഷരമാമീ മരുഭൂമിയിൽ ഇനിയുമൊരല്പം ദൂരം നടന്നിടുകിൽ കാണാം ഇളവേറ്റിടാനായൊരു മരുപ്പച്ചയെന്നുമൊരു ശുഭചിന്തയല്ലോ, ദുരിതങ്ങൾ നിറയുകിലും, ഇനിയും മടുക്കാതെ ജീവിതയാത്രയിൽ മർത്യനെ മുന്നോട്ട് നയിക്കുമൊരു ഇന്ധനം.
ആദ്യമായ് കാഴ്ചയിൽ, സംസാരത്തിൽ, സ്പർശത്തിൽ, തോന്നിടും കൗതുകം, പിന്നെ പതുക്കെ സാധാരണമായ്, മെല്ലെ അതൃപ്തിയായ്, പിണക്കമായ്, കോപമായ്, ഒടുവിൽ വെറുപ്പായ് മാറിടുമ്പോൾ, മരിക്കുന്നു സുന്ദരമാം ബന്ധങ്ങൾ, ബാക്കിയായിടുന്നു ഉണങ്ങാത്ത മുറിവുകൾ തൻ നീറ്റൽ പേറും മനം മാത്രം.
രാവും പകലും ചേരും അനന്തമാം കാലം പോലെ സുഖദുഃഖങ്ങളാകും ഇരുബിന്ദുക്കൾക്കിടയിൽ ഭൂവിലെ ഹ്രസ്വമാം ദിനങ്ങൾ തീരും വരെയും ആടിടുമൊരു ഊഞ്ഞാൽ അല്ലോ മർത്യജന്മം. സുഖമാം ബിന്ദുവിൽ അധികനേരം പാദങ്ങൾ പതിച്ചു നിൽക്കാൻ വ്യാമോഹിച്ചിടുന്നു മനുഷ്യൻ, എങ്കിലും കാലമാകും പക്ഷി കൊത്തിവലിച്ചു കൊണ്ടുപോയിടുന്നു ദുഃഖതീരത്തേയ്ക്കവനെ.
സ്വന്തമെന്നു കരുതി ഹൃദയം കൊടുത്തു സ്നേഹിച്ചതും ചേർത്തു പിടിച്ചതുമെല്ലാം ചപലമാം മനം നെയ്‌തുകൂട്ടും വ്യാമോഹത്തിൻ ജലഛായാചിത്രങ്ങൾ മാത്രമായിരുന്നെന്നൊരു നാൾ വിധിയുടെ ക്രൂരമാം വെളിച്ചത്തിൽ മുന്നിൽ തെളിഞ്ഞു വരും നേരം, തിരിച്ചറിഞ്ഞീടുന്നു മർത്യൻ സ്വന്തമെന്ന തോന്നൽ വെറും മായ മാത്രം, ഒന്നുമീയുലകിൽ സ്വന്തമല്ല, ശാശ്വതമല്ല, സ്വന്തമെന്ന തോന്നൽ ജനിപ്പിച്ചിടും തൻ മനസ്സ് പോലും.
ഇന്ന് സമൂഹമാധ്യമത്തിൽ വായിക്കാനിടയായ ഒരു പ്രമുഖന്റെ പോസ്റ്റാണ് ഈ എഴുത്തിനു ആധാരം. പൊതുസ്ഥലത്ത് വെച്ചു അതിരുകടന്നു സ്നേഹം പ്രകടിപ്പിച്ച യുവമിഥുനങ്ങളെ ഒരു കൂട്ടം വീട്ടമ്മമാർ ചൂലെടുത്തു അടിച്ചോടിച്ചു.അതിൽ അവരെ വിമർശിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. ഇങ്ങനെയൊക്കെയുള്ള നിയന്ത്രണങ്ങൾ കാരണമാണ് യുവതലമുറ കേരളം വിടുന്നതെന്നുള്ള നിരീക്ഷണവും കൂടെയുണ്ട്. ചൂലെടുത്ത വീട്ടമ്മമാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ധാരാളം കമന്റുകളും കണ്ടു. മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് എത്തിനോക്കുന്നത് തികച്ചും തരംതാണ ഒരു പ്രവൃത്തി തന്നെയാണ്.നിയമം കൈയ്യിലെടുക്കാൻ ആർക്കും അനുവാദമില്ല. സദാചാരപോലീസ് ചമയുന്നത് ഗുണ്ടായിസം തന്നെയാണ്. എങ്കിലും പൊതുസ്ഥലം ഒരിക്കലും ഒരാളുടെയും സ്വകാര്യഇടമല്ല. ഇന്നത്തെ യുവതലമുറ തീർച്ചയായും ഒരുപാട് സ്വാതന്ത്ര്യം അനുഭവിയ്ക്കുന്നവരാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിവുള്ളവർ തന്നെയാണ് ഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും. പക്ഷേ അധികമായാൽ അമൃതും വിഷം എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളുടെ അവസ്ഥ. ഒരു പരിധിയിൽ കവിഞ്ഞു സ്വന്തം മക്കളുടെ കാര്യങ്ങളിൽ ഇടപെടാൻ മാതാപിതാക്കൾക്കു പോലും ഭയമാണ്. കാരണം മക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞുകൂടാ. ബൈക്ക് വാങ്ങി നൽകാത്തതിനും…
ഹ്രസ്വമാകുമീ ലോകജീവിതത്തിൽ നാമെല്ലാം തടവുപുള്ളികളല്ലോ. മനസ്സിലെ ഗൂഢഭയങ്ങൾ, പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ, എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ അതിരു തീർക്കും തടവറയിൽ മരണം വരെ തടവിൽ കിടക്കും തടവുപുള്ളികൾ നാം.
ജീവിതാശ തൻ മോഹവലയത്തിൽ കുരുങ്ങി, ആഡംബരങ്ങൾ തൻ പുറകെയോടിത്തളരും മർത്യൻ, തിരിച്ചറിയുന്നില്ലൊരു പരമസത്യം. വിശപ്പല്ലോ മനുഷ്യന്റെ നിത്യമാം യാഥാർഥ്യം, ഉദരപൂരണത്തിനായല്ലോ അവൻ പാരിൽ കെട്ടിയാടിടുന്നു വേഷങ്ങൾ പലതും. ജഠരാഗ്നിയെ ശമിപ്പിക്കാനോടുന്ന മർത്യന്, അമൂല്യമാം രത്നത്തിലും മോഹം ഭക്ഷണത്തിൽ തന്നെ നിശ്ചയം. വിശപ്പിന് പ്രതിവിധി കാണാനായ് മർത്യൻ നൽകിടും ജീവിതസമ്പാദ്യം മുഴുവനും. വിശപ്പിൻ ദംഷ്ട്രകൾ കാർന്നു തിന്നും നേരം മറന്നിടും മനുഷ്യൻ മറ്റെല്ലാ മോഹങ്ങളും ചിലപ്പോൾ മനുഷ്യത്വം പോലും നിശ്ചയം.
ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു, ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം. ഇടയിലുള്ളോരിത്തിരി നേരം കൂട്ടായെത്തുന്നു പലരുമെങ്കിലും, തരണം ചെയ്യേണം പല ദുർഘടമാം വൈതരണികളും ഒറ്റയ്ക്ക് തന്നെയവൻ, താങ്ങായിടാൻ മാത്രം കഴിയും ബന്ധങ്ങൾക്ക്. അശാന്തി മാത്രം പകർന്നു തരും മർത്യരെ, കൂടെ നിർത്തുവതെക്കാൾ ഒറ്റയാകുവാതല്ലോ,മനസ്സിനു സ്വാസ്ഥ്യം പകരുവതെന്നും.