Author: Vimitha

അമ്മാമ്മേടെ വീടിന്റെ അരമതിലിന്മേൽ പെരുമഴ പെയ്യുമ്പോൾ എന്തൊരു ഭംഗി ആണെന്നോ, രാത്രികളിൽ. കൊങ്ങിണി വീടിന്റെ മുറ്റത്ത് കത്തുന്ന മഞ്ഞബൾബിന്റെ പ്രകാശത്തിൽ ഓട്ടിലൂടെ നൂണ് ഇറങ്ങുന്ന മഴച്ചാലുകൾ മിന്നും. അരപ്പാവാടക്ക് താഴേ മെല്ലിച്ച കാലുകളിലെ രോമങ്ങൾക്ക് മുകളിൽ മഴച്ചാറലുകൾ കുഞ്ഞു കുഞ്ഞു വജ്രഗോളങ്ങൾ പോലെ ചിമ്മിണിവിളക്കിലെ തിരിക്കൊത്ത് തിളങ്ങിക്കൊണ്ടേയിരിക്കും. അമ്മമ്മക്കഥകൾക്ക് എന്ത് മഴയും തണുപ്പും. കർക്കിടകം തുടങ്ങിയാൽ…. കർക്കിടങ്ങൾക്ക് എന്തെന്ത് കഥകൾ ഉണ്ടെന്ന് അറിയുമോ. കാക്ക കണ്ണു തുറക്കാത്ത കർക്കിടകത്തിൽ ആണ് കുഞ്ഞുങ്ങളുടെ കനം നോക്കാൻ കൂളി വരുന്നത്. ആത്മാക്കൾ പിണ്ഡച്ചോറ് ഉണ്ണുവാനായി കാകന്മാരായി പറന്നു വരുന്നതും കർക്കിടകത്തിൽ തന്നെ. കറുകറുത്ത കർക്കിടകം വലിയ ശബ്ദത്തോടെ കൊങ്ങിണി വീടിന്റെ ടെറസിന് മുകളിലൂടെ ആഞ്ഞടിക്കും. കനത്തിൽ, കാറ്റിൽ, കരിമേഘത്തിൽ അതിങ്ങനെ നമ്മുടെ ഓടും കടന്ന് മമ്മിയുടെ വീട്ടിലൂടെ കിഴക്കോട്ടു പറന്നു പോകും. ഉമ്മട്ടന്റെ വീടിന്റെ മോളിൽ മേഘം കറുത്താൽ പെയ്യുന്ന മഴയും, കാറ്റടിച്ചാൽ പോകുന്ന കറന്റും, അമ്മാമയുടെ വീടിന്റെ അടുക്കളപുറത്തെ ഒടിഞ്ഞ പോലെ ആടുന്ന…

Read More

വെള്ളച്ചിന്റെ കണ്ടത്തിന്റെ അതിരില് കുടപോലെ വിരിഞ്ഞു നിന്ന ഞേർങ്ങമരത്തിന്റെ ചോട്ടിലെ തണലില് ഇരിക്കുമ്പോ ആണ് അങ്ങ്ട്ടേതിലെ നാണിഏട്തി ഉടുത്ത മുണ്ടിന്റെ കൊന്തല നെഞ്ച്മ്മല് ബ്ലൗസിന്റെ ഇടയിലേക്ക് തിരുകി വെച്ചിട്ട് ഓടിപ്പോകുന്നത് കണ്ടത്. ബ്ലൗസിന്റെ അകത്തുകൂടെ മുലകൾ നാണിയേട്ത്തീന്റെ ഓട്ടത്തിനു അനുസരിച് നാണിയേട്ത്തിയേക്കാൾ വേഗത്തിൽ ഓടാൻ ശ്രമിക്കുന്നു. “ഏ… നാണിയേട്ത്തീ… നിങ്ങ എ ഏടപ്പാ ഓടുന്നെ..” കണ്ടത്തിന്റെ അപ്പർത്ത് ബൈപാസ് റോട്ടിലൂടെ പായുന്ന ബസിന്റെ ഒച്ചക്ക് എന്റെ ഒച്ച ഓറ് കേക്കുമോ എന്ന് സംശയായി. അല്ലപ്പാ, ഓറ് കേട്ടിനി. ഓട്ടം നിർത്തി എന്നേം നോക്കികൊണ്ട് പരവശം പിടിച്ച മുഖത്തോടെ ബേജാർ പറയുന്നു (ഓറ് – അവര്) “നീ ആട മരത്തിന്റെ കുണ്ടക്ക് എന്ത്ന്ന് പണി എടക്ക്ന്ന്. ഞാൻ ഒന്ന് ദച്ചുന്റെ ആടം വരെ പോവ്ന്ന്. ഓറെ കുഞ്ഞിക്ക് ബെരുത്തം ആയിനിമ്പോലും.. ” “എന്ത്ന്ന് ബെരുത്തം എന്റെ ഈശരങ്കണ്ണാ… ” ” എമ്മാപ്പാ. ചോറും ബെയ്ച്ചിട്ട് ഇരുന്നതും പോലും. ആടന്നെ വീണിനോലും. ഒന്ന് ആടം…

Read More

ഞാൻ ആലോചിക്കുകയായിരുന്നു ഈ പുസ്തകത്തിൽ വിവരിച്ചത് പോലെയുള്ള അബദ്ധങ്ങൾ മുഴുവൻ എഴുത്തുകാരിയുടെ അനുഭവങ്ങൾ ആണെങ്കിൽ അതെങ്ങനെയാണ് ഇത്രയും അബദ്ധങ്ങൾ ഒരാൾക്ക് തന്നെ പറ്റുന്നത്.  അങ്ങനെയാണെങ്കിൽ ഈ ലോകത്ത് നടക്കുന്ന അബദ്ധങ്ങൾ മുഴുക്കെ ഇയാളുടെ അടുത്ത് മാത്രം ആണോ നടക്കുന്നത്. തൊടുന്നതും ആലോചിക്കുന്നതും എല്ലാം അബദ്ധങ്ങൾ. സാമൂഹ്യമാധ്യമം വഴിയുള്ള പരിചയം ആണ് അബ്രാമിന്റെ പെണ്ണുമായി. സുജ സുനിൽ എന്ന് യഥാർത്ഥ നാമം. ആളുടെ ആദ്യത്തെ പ്രസിദ്ധീകരണം ആണ് ചിരിമണികൾ ഉതിരുമ്പോൾ. നാട്ടിൽ ആയിരുന്നപ്പോൾ ആണ് പുസ്തകം കൈയിൽ കിട്ടിയത് എങ്കിലും അവധിയുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു സമാധാനമായി ഇരുന്ന് വായിക്കാൻ വേണ്ടി നീട്ടി വെച്ച്  വായന ആയിരുന്നു.  അനുഭവങ്ങൾ ആണോ സങ്കല്പങ്ങളാണോ എന്ന ചിന്തയിൽ ഇതൊക്കെയും സ്വന്തം അനുഭവങ്ങൾ മാത്രമായിരിക്കും എന്ന തോന്നലിലേക്ക് നമ്മളെ അവസാനം എത്തിക്കുന്ന മാന്ത്രികസൃഷ്ടിയാണ് ചിരിമണികൾ ഉതിരുമ്പോൾ. ഫലിതങ്ങൾ ആണ്. ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും. സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ ബഹളമയം  അല്ലാതെ സ്വന്തം ശൈലിയിൽ കഥ പറഞ്ഞു പോകുകയാണ്…

Read More

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ ഏറ്റവും വലിയ ആകർഷണമാണ് ഓടപ്പൂക്കൾ. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് വിശ്വാസം. ഓടപ്പൂവിന്റെ നിർമാണം ശ്രമകരമായ ജോലിയാണ്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഓടയുടെ ഇളം തണ്ട് തൊലി കളഞ്ഞു വെള്ളത്തിലിട്ടു വെക്കും. എന്നിട്ട് കല്ല് ഉപയോഗിച്ച് ഇടിക്കും. വീണ്ടും കറ കളയാനായി വെള്ളത്തിലിടും. കറ കളഞ്ഞില്ലെങ്കിൽ പൂവിനു വെള്ളനിറം ലഭിക്കില്ല. വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഇരുമ്പിന്റെ ചീർപ്പ് പോലുള്ള ഉപകരണം ഉപയോഗിച്ച് ചീകി പൂവിന്റെ രൂപത്തിലാക്കി ദർശനത്തിനു എത്തുന്ന ഭക്തന്മാർക്ക് നൽകും. ഓടപൂവ് വീട്ടിലോ വാഹനങ്ങളിലൊ തൂക്കിയിടാറാണ് ചെയുന്നത്. പ്രസ്തുത പൂവ് വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഓടപ്പൂക്കൾക്ക് ഉത്സവചടങ്ങുകളിൽ പ്രത്യേക സ്ഥാനം ഒന്നുമില്ല. ദിവസങ്ങളുടെ അധ്വാനം ആണ് ഓടപ്പൂ നിർമ്മാണം. ഓടക്കാടുകൾ കുറഞ്ഞു വരുന്നത് ഓടപ്പൂവ് നിർമാണത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഓടക്കാടച്ഛൻ എന്നൊരു പേര് കൂടി കൊട്ടിയൂർ ഭാഗവാനുണ്ട്. ഓടപൂവിന്റെ ഇതിവൃതം…

Read More

ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു. ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം നാലു വർഷത്തോളം. കാണാൻ ഭംഗി ഇല്ല, പറയത്തക്ക വിദ്യാഭ്യാസ്യം ഇല്ല, ഇംഗ്ലീഷ് പരിജ്ഞാനം കുറവ് അങ്ങനെ പലവിധ കാരണങ്ങളാൽ അയാൾ അവളെ ജോലി അന്വേഷിക്കുന്നതിൽ നിന്നും വിലക്കി. പക്ഷെ അവൾ ചെറിയ രീതിയിൽ baby sitting നടത്തുകയും പല മാസങ്ങളിലും അയാൾ വാങ്ങുന്നതിനേക്കാൾ വരുമാനം ഉണ്ടാക്കുകയും ചെയ്തു. ഇരുപത്തി നാലാമത്തെ വയസിൽ. ആ പെൺകുട്ടി വേറെ എവിടെയെങ്കിലും ജോലി നോക്കണം എന്ന ആഗ്രഹത്താൽ ഡിഗ്രി പഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്സ് ചെയ്തതിനാൽ നാട്ടിൽ പ്രൈവറ്റ് സ്കൂളിൽ കുറച്ചു കാലം ജോലി ചെയ്ത പരിചയവും ഉണ്ട്. എന്നാൽ മറ്റു ജോലികൾക്കു പോയാൽ കിട്ടുന്ന വരുമാനത്തേക്കാൾ എന്തുകൊണ്ടും മികച്ചത് ആണ് baby sitting എന്ന് കരുതിയ ഭർത്താവ് അവളെ പലതും പറഞ്ഞു…

Read More

അർഷ്മാന് ഒരു വയസും രണ്ട് മാസവും ആണ്. മമ്മയുടെ പിറകെ കൈയിൽ ഒരു ഫ്ലാസ്കിൽ വെള്ളവുമായി എന്നും നടക്കുന്നത് കാണാം. കൈ നീട്ടിയാൽ മടി കൂടാതെ എടുക്കാൻ സമ്മതിക്കും. വെളുത്തു ചുവന്ന അർഷ്മാന്റെ പൂച്ചക്കണ്ണിൽ എന്നും സുറുമക്കറുപ്പ് കാണാം. മൈലാഞ്ചി തേച്ച് മെറൂൺ നിറത്തിൽ തിളങ്ങി നിൽക്കുന്ന തലമുടി കാണുമ്പൊഴൊക്കെ ഞാൻ തലോടും. കഴുത്തിൽ കറുത്ത ചരടും വികൃതമാക്കപ്പെട്ട ഒരു ലോക്കറ്റും. അർഷ്മാന്റെ മമ്മ ഞാൻ എണീക്കുമ്പോഴേക്കും അടുക്കളയിലെ ജോലികൾ ഒക്കെയും തീർത്തിട്ടുണ്ടാകും. സ്വന്തമായി ഉണ്ടാക്കിയ വെണ്ണ ചേർത്ത് പട്ടാണിറൊട്ടി ഒരു വശത്തു തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഒരു പാത്രത്തിൽ ബീഫ് കറി തിളക്കുന്നുണ്ടാകും. പാൽ തിളക്കുന്നുണ്ടാകും. പാലോ തൈരോ ചേർത്ത ജ്യൂസ്‌ മിക്സിയിൽ തയ്യാറാകുന്നുണ്ടാകും. “ഇതൊക്കെയും ആർക്കാണ് ഇത്ര രാവിലേ തയ്യാറാക്കുന്നത്?” “അർഷ്മാന്റെ പപ്പ പോകുമ്പോഴേക്കും തയ്യാറാക്കണം.” ഹിന്ദിയിൽ ആണ് ആ സ്ത്രീ സംസാരിക്കുക. അമിത വേഗതയിൽ പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ഹിന്ദി മനസിലാക്കി എടുക്കുക എനിക്ക് പ്രയാസം ആണെങ്കിലും ഇടക്ക്…

Read More

എന്തോരം കളികൾ ആണല്ലേ കളിച്ചു തീർത്തത്. പേരറിയുന്നതും അറിയാത്തതു തട്ടികൂട്ടിയതു മായ നിരവധി കളികൾ. ഏറ്റവും പ്രധാനം സ്കൂൾ അവധിക്ക് പന്തൽ കെട്ടി ചിരട്ടയിൽ ചോറും കറിയും ഉണ്ടാക്കുന്നത് തന്നെ ആണല്ലോ. എന്റെ കുട്ടിക്കാലത്തെ പറ്റി ഓർക്കുമ്പോൾ. മാറ്റി നിർത്താൻ ആവാത്തവരാണ് ചിഞ്ചുവും ശ്രുതിയും കണ്ണനും. ചിഞ്ചു കുട്ടിയും ഞാൻ ടീച്ചറും ആയി, അല്ലെങ്കിൽ ഞാൻ അമ്മയും ചിഞ്ചു മോളും. ശ്രുതി ചിലപ്പോൾ ചേച്ചിയോ ആന്റിയോ ആകും. മാവിന്റെ ഇല മീനും ചെമ്പരത്തി ഇല പൈസയും കക്കത്തോട് നാണയവും കല്ലുമ്മക്കായത്തോട് സ്പൂണും മച്ചിങ്ങ കല്ലിൽ ഉരച്ചത് ചന്ദനവും അങ്ങനെ എന്തൊക്കെ. എനിക്ക് തോന്നുന്നത് കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച ഏറ്റവും വലിയ സ്വാതന്ത്ര്യം പെൺകുട്ടി എന്ന് പറഞ്ഞു അമ്മ ഒതുക്കി നിർത്തിയിട്ടില്ല എന്നതാണെന്ന്. പ്രേമേട്ടനും സുരേഷേട്ടനും നാണിയമ്മാമയുടെ വീടിന്റെ പുറകിൽ നിന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ കൂടെ ഞാനും കളിച്ചിട്ടുണ്ട്. മിഷൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്. അവര് ബോയ്സ് ഹൈസ്കൂളിലും. അതായത് എന്നേക്കാൾ എത്രയോ…

Read More

ഒരു വലിയ കാവ്; കറുകറുത്ത കാട്. ചെങ്കല്ല് പാകിയ നടവഴി.  ഭീകരമാം വിധം പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. വൃത്തിയായി ഒരുക്കിയ കരിയിലകൾ പോലും വീണുകിടക്കാത്ത തെയ്യക്കളം. മെല്ലെ, പതിഞ്ഞ ശബ്ദത്തിൽ കാൽ ചിലമ്പിന്റെ ശബ്ദം. ഒരൊറ്റ തവണ. അല്പം അടുത്ത് എന്നാൽ അകലെ എന്നത് പോലെ കാടിനു അകത്തു എവിടെ നിന്നോ.  നിശബ്ദമായ അന്തരീക്ഷം ഒന്നുകൂടി നിശബ്ദമായി. വീണ്ടും കാൽചിലമ്പിന്റെ ശബ്ദം. തെയ്യത്തറയുടെ പരിസരത്തേക്ക് ആൾക്കാർ നടന്നടുത്തു കൊണ്ടേയിരുന്നു. കാൽ ചിലമ്പിന്റെ  ശബ്ദം അടുത്തടുത്ത്  വരികയും നടത്തതിന്റെ വേഗത കൂടുകയും ചെയ്തു. ചെണ്ടമേളം. മണിക്കൊട്ട്.. കുത്തുവിളക്കിൽ എണ്ണയിട്ട് ഒരുക്കി വെച്ച തിരിയിൽ തീ എരിഞ്ഞു. ചുറ്റിലും കൂടി നിന്നവരുടെ കണ്ണുകളിൽ ഒക്കെയും ഭക്തിയുടെ തിളക്കം. പതുക്കെ, ചുവന്ന ആടയാഭരണങ്ങളാൽ അലങ്കൃതയായ തേജസാർന്ന നീലിയാർ ഭഗവതി നടവഴിയിലൂടെ നടന്നു വന്നു. വലിയ മുടി,  മരങ്ങളുടെ ചില്ലകളോളം ഉയരത്തിൽ. ഒരുപാട് വർഷങ്ങൾക്ക് ശേഷം തെയ്യം കണ്ട ആവേശം കൊണ്ടാണോ കോട്ടത്തമ്മയെ കണ്ട അത്ഭുതം ആണോ എന്നറിയില്ല…

Read More

പണ്ട് യു പി ക്ലാസുകളിൽ പഠിക്കുമ്പോൾ എപ്പോഴോ അമ്മ വായിക്കാൻ കൊണ്ടുവെച്ച ഒരു പുസ്തകത്തിൽ നിന്നാണ് വായനശീലം അല്പം കൂടി താൽപര്യത്തോടെ തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. അമ്മ കാണാതെ ഒളിച്ചു വെച്ച് വായിച്ച മംഗളവും മനോരമയും ഇടക്കിടെ അടിയും വഴക്കും വാങ്ങിത്തന്നത് കാരണം മൃഗങ്ങളുടെ രാജ്യത്തെ കഥ പറഞ്ഞിരുന്ന ആ പുസ്തകവും ഒളിച്ചു വെച്ചാണ് വായിച്ചത്. വായന മുഴുവൻ ആകുന്നതിനു മുൻപേ അമ്മ പുസ്തകം തിരികെ കൊടുത്തു. വായന മുഴുമിപ്പിച്ചില്ല. അമ്മയോട് അത് പറയാൻ ഉള്ള ധൈര്യവും ഇല്ല. കാലം ഒരുപാട് കഴിഞ്ഞിട്ടും ഇന്നും അപൂർണമായി കിടക്കുന്ന വായന ആണ് അത്. പുസ്തകത്തിന്റെ പേര് പോലും ഓർമ ഇല്ല. പക്ഷെ വായിച്ചു തീരാത്ത ബാക്കിഭാഗം മനസ്സിൽ കുഞ്ഞു നോവായി കിടക്കുന്നു. വീട്ടിൽ എന്നും വായിക്കാൻ വല്ലതുമൊക്കെ കാണും. മാസത്തിൽ ഒരിക്കൽ ഉള്ള അച്ഛന്റെ വരവിൽ കൂടെ കൂടുന്ന ബാലരമയും പൂമ്പാറ്റയും. പിന്നീട് അത് മാസത്തിൽ രണ്ട് വീതവും ആഴ്ചതോറും ഒക്കെയായി…

Read More

ഇതിലെന്താണിത്ര ചിരിക്കാൻ. അതൊരു നിറമല്ലേ. അതേ, നിറം തന്നെ. എന്നാലും കറുപ്പല്ലേ.   നിനക്ക് നീ കറുത്തിരിക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?   എന്റെ പൊന്നേ, കുറെ പ്രാവശ്യം കേട്ട ചോദ്യമാണ്. തുറന്ന് പറയട്ടെ…   ഇല്ല.   എന്റച്ഛൻ കറുത്തിട്ടാണ്. അച്ഛന്റെ നിറമാണ് എനിക്കും. അതിനാൽ എന്റെ ഈ കറുപ്പ് എനിക്ക് അഭിമാനവുമാണ്.   ചെറുപ്പത്തിൽ അമ്മയുടെ കൈയിൽ നിന്ന് അടി വാങ്ങിക്കൂട്ടുമ്പോൾ ഇത് എന്റെ അമ്മ അല്ലെന്നും പറഞ്ഞാണു കരച്ചിൽ. അന്നേരം അച്ഛൻ എന്റേതാണെന്ന് ഉറപ്പിക്കാനുള്ള ഏക തെളിവ് ഈ കറുപ്പ് മാത്രമായിരുന്നു. കുഞ്ഞു മനസ്സിൽ ജീനുകൾ വെട്ടി നുറുക്കി കണ്ടിച്ച് കിട്ടിയ ഡി എൻ എയുടെ പരിശോധാനാഫലം ആണ് കറുപ്പ്. അത്കൊണ്ട് ഈ കറുപ്പിനെ ഞാൻ നന്നായി സ്നേഹിക്കുന്നു.   കറുപ്പിന്റെ പേരിൽ മാറ്റി നിർത്തിയവർ ഉണ്ട്. അയ്യേ നിനക്കീ കറുത്ത പെണ്ണിനെയേ കിട്ടിയുള്ളുടാ എന്ന ചോദ്യം പ്രദിയേട്ടനും കേട്ടിട്ടുണ്ട്. പ്രേമിക്കുമ്പോൾ എങ്കിലും വെളുത്തേതിനെ നോക്കി പ്രേമിക്കണമായിരുന്നു മിഷ്ടർ.…

Read More