“ഉരിയരി കൂടുതൽ ഇട്ടോളൂട്ടോ മാളു ഇന്നാരെങ്കിലും ഉണ്ണാൻ വരാതിരിക്കില്ല്യ അതി രാവിലെ തുടങ്ങിയതാ കാക്കയുടെ വിരുന്ന് വിളി”, കാക്കയുടെ കുറുകൽ കേട്ടാൽ എന്നും മുത്തശ്ശിയുടെ പറച്ചിലായിരുന്നു. കുപ്പയൊക്കെ ചികഞ്ഞു വൃത്തിയാക്കി കൊത്തി തിന്ന കാക്കയേ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു, “നശൂലം പിടിച്ച കാക്ക ആ അയക്കേമേൽ ഇട്ടതിലൊക്കെ വന്നിരുന്നു വൃത്തിക്കേടാക്കും അതിനെ അങ്ങു ഓടിച്ചു വിട്ടോളു കുട്ടിയേ.” ആർത്തു കരയുന്ന ഒരു കൂട്ടം കാക്കളെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു “കറുത്തിരുന്നാലെന്താ ഇത്ര സ്നേഹമുള്ള ഒരു ജീവിയും ഉണ്ടാവില്ല കാക്കയേ പോലെ അതിന്റെ കൂട്ടുകാർ ആരെങ്കിലും അബകടത്തിൽ പെട്ടു കാണും “. പിന്നീട് പടിഞ്ഞാറേ കോലായിൽ വന്നിരിക്കുന്ന ബലിക്കാക്കയെ ഓടിക്കാൻ തുനിഞ്ഞപ്പോൾ മുത്തശ്ശി തടഞ്ഞു “മരിച്ചുപോയ ആത്മാക്കൾ ആരെങ്കിലും ആവും കുട്ടിയേ ഓടിച്ചു വിടേണ്ട “.മുത്തശ്ശിയുടെ അന്ധവിശ്വാസങ്ങൾ മാത്രമാണിതൊക്കെ എന്ന് കരുതി .പക്ഷെ മുത്തശ്ശിയുടെ മരണം കഴിഞ്ഞു പിണ്ഡചോറു തിന്നാൻ വന്ന ബലിക്കാക്ക അവ കൊത്തിയെടുത്തു പറന്നു പോയപ്പോൾ എന്റെ മനസ്സിലും ഞാൻ അറിയാതെ…
Author: ramzeena nasar
തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും കോർട്ടിസോളിന്റെ അളവ് കൂടുതൽ ആവുമ്പോഴുള്ള താങ്ങാനാവാത്ത സ്ട്രസ്സിന്റെയും ശാരീരിക പ്രതിഫലനങ്ങൾ ആണെന്ന് . പിന്നെ ഒരു കാര്യം കൂടി. ഞങ്ങൾ തടിച്ചികൾ ആണെങ്കിൽ അത്യാവശ്യം കഞ്ഞിയും വെള്ളവും കുടിച്ചിട്ട് തന്നെയാ, അതിനു തിന്നാൻ തരുന്ന അച്ഛനും അമ്മക്കും പ്രശ്നമില്ല. പിന്നെ കാണുന്ന നാട്ടുകാർക്കാണ് പ്രശ്നമെങ്കിൽ അത് നിങ്ങളുടെ മനസ്സിന്റെ ഏനക്കേടാന്നെ. റംസീന നാസർ
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ഒരേ കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ. പോവുന്നതും വരുന്നതും. എന്തിനു എല്ലാ കുസൃതികൾക്കും തല്ലിനും വഴിക്കിനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നവൾ. പഠിക്കാൻ മാത്രമല്ല, പഠ്യേതര വിഷയങ്ങളിലും മിടുമിടുക്കിയായിരുന്നവൾ. ജന്മനാ പുഷ്ടിയുള്ള ശരീര പ്രകൃതിയായിരുന്നു അവൾക്ക് അതുകൊണ്ടു വയസ്സിനേക്കാൾ പ്രായം തോന്നിയിരുന്നു. സ്കൂൾ തലത്തിൽ തന്നെ അവൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയിരുന്നു. പൊതുവേ ഒരുപാട് സംസാരിക്കുന്ന സ്വഭാവക്കാരി ആയിരുന്നത് കൊണ്ട് തന്നെ കുഞ്ഞുനാൾ മുതൽ അവൾക്ക് ഒരുപാട് പഴിക്കേൽക്കേണ്ടി വന്നിരുന്നു. “നീ ഒരു പെൺകുട്ടിയാണെന്നും, നിന്റെ ശബ്ദം വീടിന്റെ ഉത്തരത്തിൽ കേൾക്കാൻ പാടില്ലെന്നും, നീ അന്യവീട്ടിൽ പോവേണ്ടവളാണെന്നും. അടുക്കള പണിയൊക്കെ പഠിച്ചു വെച്ചില്ലേൽ വീട്ടിൽ അമ്മയെ വളർത്തു ദോഷം പറയുമെന്നൊക്കെ”. കുഞ്ഞുനാൾ മുതലേ കേട്ടു വളർന്നതുകൊണ്ടു വിവാഹം അവൾക്കൊരു പേടിസ്വപ്നമായിരുന്നു. നമ്മുടെ നാട്ടിലെ ദുഷ്ചിന്തകളിൽ ഒന്നാണല്ലോ പെൺകുട്ടികൾ കല്യാണപ്രായം കഴിഞ്ഞു വീട്ടിലിരിക്കാൻ പാടില്ല എന്നത്. അവൾ എന്തോ വലിയ തെറ്റുകാരിയാണെന്നും സ്വഭാവ ദൂഷ്യമുള്ളവളാണെന്നും സമൂഹവും ജനങ്ങളും വിലയിടും.…
ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ. അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും. “കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല എന്തൊരു അടക്കവും ഒതുക്കവുമുള്ള കുട്ടിയാ അവളെക്കണ്ടു പടിക്ക്” എന്ന ഉപദേശം കേട്ടു കേട്ടു മടുത്തു . “പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ”അവളും വിട്ടു കൊടുത്തില്ല . ഒടുവിൽ അടക്കവും ഒതുക്കവുമുള്ള അമ്മാവന്റെ മോൾ കല്യാണത്തിന് മുമ്പേ ഗർഭിണിയായി. അപ്പോൾ ബന്ധുക്കളെല്ലാം മൂക്കത് വിരൽ വെച്ച് പറഞ്ഞു . മിണ്ടാപ്പൂച്ചയെ പോലെ നടന്ന പെണ്ണാ ഒടുവിൽ കലമുടച്ചെന്ന്. അന്നവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ വാക്കുകളാൽ. റംസീന നാസർ
അപ്പങ്ങൾ പലവിധമെങ്കിലും എനിക്കു പ്രിയം നെയ്യപ്പംതന്നെ. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പഴമക്കാർ പറയും . കാര്യമെന്തെന്നു ചോദിച്ചപ്പോൾ മുത്തശ്ശിപറഞ്ഞ കഥയാണോർത്തത്. പണ്ടുകാലത്ത് കഴിക്കാൻ ഭക്ഷണവും തലയിൽ തേച്ചുകുളിക്കാൻ എണ്ണയുംലഭിക്കാൻ ബുദ്ധിമുട്ടായിരുന്നത്രേ. അങ്ങനെ നമ്മുടെ നെയ്യപ്പം ചുട്ടാൽ അപ്പംനിറയെ എണ്ണയുണ്ടാവുമെന്ന്. അപ്പോൾ തലയിൽ തേക്കാൻ എണ്ണയും വിശപ്പിനു ഭക്ഷണവുമായി എന്ന്. അങ്ങനെ നെയ്യപ്പം സമൃദ്ധിയുടെ അടയാളമായി എന്നും. മുത്തശ്ശി പറഞ്ഞ കഥയാണു കേട്ടോ. റംസീന നാസർ
പ്രിയപ്പെട്ടവൻ അവനെക്കുറിച്ചെഴുതാൻ ഭൂമിയിലെ പേനയും മഷിക്കുപ്പിയും മതിയാകില്ല . അവനെ വർണ്ണിക്കാനുതകുന്ന ഒന്നിനേയും ഞാനിന്നോളം കണ്ടെത്തിയിട്ടില്ല. അവനു പകരമാവാൻ മറ്റൊരാൾക്കും ഇനി ഭൂമിയിൽ സാധ്യവുമല്ല . അവൻ…. എന്റെമാത്രം പ്രിയപ്പെട്ടവൻ. റംസീന നാസർ
#പ്രായം പ്രായം മനസ്സു കീഴടങ്ങുംവരേ. പ്രായം കേവലം സംഖ്യമാത്രം. ഊർജ്ജവും ആത്മധൈര്യവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രായവും ആസ്വാദ്യമത്രേ . റംസീന നാസർ
ഒരിടത്തൊരു ഒരു പെൺകുട്ടി ഉണ്ടായിരുന്നു നിറയെ സംസാരിക്കുന്ന പാട്ടുപാടുന്ന നല്ല പുസ്തകങ്ങൾ വായിക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള ഒരുപാട് ഉയരങ്ങളിലെത്താൻ കഴിവുള്ള ഒരു പെൺ കുട്ടിയായിരുന്നു അവൾ. അവൾ വിവാഹിതയായി, പെട്ടെന്നവൾ മൗനിയായി, അവളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ കഴിയുന്ന ഒരിടം ആയിരുന്നില്ലത്. പിന്നെ ഒരിടത്തും അവളെ കാണാൻ കഴിഞ്ഞില്ല. റംസീന നാസർ
ചില ബന്ധങ്ങൾ അങ്ങനെയാണ് നമുക്കാരുമല്ലാത്തവരായി പിറവിയെടുക്കും എന്നാൽ ജന്മ ജന്മാന്തരങ്ങളുടെ അടുപ്പം സമ്മാനിച്ചു നമ്മെ വിട്ടു പോകും പക്ഷെ അവരുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല. സത്യത്തിൽ ആരായിരുന്നു ലക്ഷ്മിയേടത്തി? എത്ര വർണിച്ചാലും തീരില്ല! അമ്മ, മുത്തശ്ശി, കൂട്ടുകാരി എങ്ങിനെ കരുതിയാലും പരിഭവമില്ല. പക്ഷെ ഒരു നിർബന്ധം മാത്രം, എന്നും വീട്ടിൽ ചെല്ലണം കാര്യങ്ങൾ അന്വേഷിക്കണം. ആ കൈകളിൽ നിന്നും ഒരു കട്ടൻ ചായ വാങ്ങിക്കുടിക്കണം അത് നിർബന്ധം ആയിരുന്നു ലക്ഷ്മിയേടത്തിക്ക്. ഓണത്തിനും വിഷുവിനും തിരുവാതിരക്കുമെല്ലാം ഒന്നും വീട്ടിൽ വെക്കാൻ സമ്മതിക്കില്ല ലക്ഷ്മിയേടത്തി .”എന്റെ ഫാത്തിമ ഇന്ന് ഞാൻ എല്ലാം ഇങ്ങു കൊണ്ട് തരും ഒന്നും ഉണ്ടാക്കാൻ നിക്കണ്ട മക്കളെ ഊണ് കഴിക്കാൻ അങ്ങോട്ട് പറഞ്ഞയക്കണം ” പെരുന്നാളും നോമ്പും വന്നാൽ തിരിച്ചു അങ്ങോട്ടും കൊടുക്കൽ പതിവായിരുന്നു. മത ചിട്ടകളും ആചാരങ്ങളുമെല്ലാം പഠിച്ചത് ലക്ഷ്മിയേടത്തിയിൽ നിന്നായിരുന്നു. അമ്പലത്തിലെ പൂരവും പള്ളിയിലെ നേർച്ചയും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു. നിവേദ്യ പായസവും നേർച്ച ചോറും ഒരുമിച്ചു കഴിച്ചു.…
ഉച്ചയുറക്കം പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ . പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം വരുന്നത് കോട്ട് വായയിൽ അറിയാം ഇന്നത്തെ കാര്യം സ്വാഹായെന്ന് . ഉറങ്ങി കഴിഞ്ഞാൽ പിന്നെ സ്ഥലകാല ബോധം ഉണ്ടാവില്ല തലക്ക് വെളിവില്ലാത്തവരുടെ അവസ്ഥ . ഇനി ഉറങ്ങണ്ടന്ന് കരുതി വല്ല പുസ്തകവും വായിച്ചിരിക്കാൻ ശ്രമിച്ചാലോ ഇരുന്നുറക്കം തൂങ്ങി കഴുത്തു ഞെട്ടി പിന്നെ അതിന്റെ വേദനയും . എന്നാലും ഉച്ചയുറക്കം അത് മാറുന്നില്ലന്നെ ഹാ അതാണ് കാരണവന്മാർ പറയുന്നത് മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന് . റംസീന നാസർ