ഇനിയെന്തു ഹണിമൂൺ… അതൊക്കെ ചൂടോടെ എഴുതാൻ ചെറുപ്പക്കാർ ഇഷ്ടം പോലെയുണ്ടല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ ഓർമ്മകളുടെ വഴികളിലൂടെ ഒന്നോടി നടന്നപ്പോൾ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി.
ഇന്ന്, വിവാഹം തീരുമാനിക്കുന്നതിനു മുമ്പേ ഹണിമൂൺ ഡസ്റ്റിനേഷൻ കണ്ടുപിടിക്കുന്നതാണല്ലോ ട്രൻ്റ് . ടെക്സ്റ്റൈൽസുകളും ജ്യൂവലറികളും വമ്പൻ ഓഫറുകളുമായി മത്സരബുദ്ധിയോടെ രംഗത്തുണ്ട്. മിക്കവർക്കും വിദേശത്തേക്കു പോകാനാണ് താല്പര്യം.
എന്നാൽ ഒരു മുപ്പത്തഞ്ചു കൊല്ലംമുമ്പ് എന്നേപ്പോലുള്ളവർക്ക് ഇതൊക്കെ ചിന്തിക്കാൻ തന്നെ പ്രയാസമായിരുന്നു. കൊടൈക്കനാലിലോ ഊട്ടിയിലോമൂന്നാറിലോ കന്യാകുമാരിയിലോ ഒന്നു പോകാൻ പറ്റിയാൽ നന്നായിരുന്നു എന്നു ചിന്തിച്ചിരുന്ന നവദമ്പതികളായിരുന്നു മിക്കവരും. പലർക്കും അതൊരു ‘മിഥുനം ‘മധുവിധു യാത്രയായി മാറുകയും ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ഒരു യാത്ര പോകണമെന്നാഗ്രഹിച്ച ഒരു നവ വധുവായിരുന്നു ഞാനും.
കല്യാണം കഴിഞ്ഞ് പത്തുദിവസം കൂടിയേ ചേട്ടനു ലീവുണ്ടായിരുന്നുള്ളു. ആ പത്തു ദിവസവും വിരുന്നു പോക്കു മാത്രമേ നടന്നുള്ളു. അങ്ങനെ എൻ്റെ ഹണിമൂൺ സ്വപ്നങ്ങൾ കണ്ടില്ലെന്നു നടിച്ച് അദ്ദേഹം ജോലിക്കു പോയിത്തുടങ്ങി. ഞാനാണെങ്കിൽ കല്യാണം കഴിക്കാൻ വേണ്ടി ഉണ്ടായിരുന്ന ജോലി കളയുകയും ചെയ്തു. പിന്നെ ആകെ ബോറടിച്ച് ദിവസങ്ങൾ കഴിഞ്ഞു.
ഏകദേശം അഞ്ചുമാസങ്ങൾക്കു ശേഷം ഈസ്റ്ററിൻ്റെ അവധി കിട്ടിയപ്പോഴാണ് ഒരു യാത്രയേക്കുറിച്ചു ചിന്തിച്ചത്. ഏറ്റവുമടുത്തുള്ള കന്യാകുമാരിയിലേക്കു പോകാമെന്നു തീരുമാനിച്ചു. ഇന്നത്തെപ്പോലെ ഓൺലൈൻ ബുക്കിംഗ് സംവിധാനമൊന്നുമില്ലാതിരുന്ന കാലമാണ്. കൂട്ടുകാരാരോ തന്ന രണ്ടു ഹോട്ടലിൻ്റെ പേരുകളുമായി ഞങ്ങൾ ട്രെയിനിൽ യാത്ര തിരിച്ചു. നാഗർകോവിലിലിറങ്ങി അവിടെ നിന്ന് ബസ്സിൽക്കയറി കന്യാകുമാരിയിലെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു. റൂമെടുത്ത് പെട്ടിയൊക്കെ വെച്ച് ഒന്നു ഫ്രഷ് ആയി അസ്തമയം കാണാൻ പോകാമെന്ന് കരുതി ഞങ്ങൾ ഹോട്ടലുകൾ തിരക്കിപ്പോയി. എത്ര ഹോട്ടലുകൾ കയറിയിറങ്ങിയെന്നറിയില്ല. എങ്ങും റൂം ഒഴിവില്ല. മൂന്നു ദിവസത്തെ അവധി ആഘോഷിക്കാൻ സകലരും കന്യാകുമാരിയിലെത്തിയോ എന്നു സംശയിക്കത്തക്കവിധത്തിലുള്ള തിരക്കായിരുന്നു എല്ലായിടത്തും. എനിക്കു കരച്ചിൽ വന്നു. ഒരു വശത്ത് യാത്രാക്ഷീണം, മറുവശത്ത് റൂം കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന വിഷമം. ചേട്ടനും ആകെ ടെൻഷനായി. എന്തായാലും കുറെക്കഴിഞ്ഞപ്പോൾ സാമാന്യം ഭേദപ്പെട്ടൊരു റൂം കിട്ടി. അപ്പോഴേക്കും അസ്തമയവും കഴിഞ്ഞു ,രാത്രിയുമായി.
റൂമിലെത്തിയപ്പോൾ ആകെ സംശയം? മുറി നന്നായി ക്ലീൻ ചെയ്തിട്ടുണ്ടോ? ഷീറ്റ് വെറുതെ കുടഞ്ഞു വിരിച്ചതാണോ… അങ്ങനെയങ്ങനെ. എങ്ങനെയെങ്കിലും ശ്വാസം പിടിച്ച്ഒരു രാത്രി കഴിച്ചു കൂട്ടിയെന്നു പറഞ്ഞാൽ മതി.
അതിരാവിലെ എഴുന്നേറ്റ് ഉദയം കാണാൻപോയി. കന്യാകുമാരി ദേവിയെ തൊഴുതു. എല്ലായിടത്തും കറങ്ങിനടന്ന് ശംഖുമാലകളൊക്കെ വാങ്ങി ഉച്ചയായപ്പോഴേക്ക് തിരികെ യാത്രയായി. പിന്നീട് പല തവണ മക്കളുമായും സ്കൂളിലെ കുട്ടികളുമായും കന്യാകുമാരിയിൽ പോയെങ്കിലും ആ മധുവിധു യാത്ര ഒരിയ്ക്കലും മറക്കാനാവില്ല.
ഇന്ന്, ജീവിതയാത്രയിലെ പകുതിയിലേറെ വഴി പിന്നിട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഹണിമൂൺ ആഘോഷിക്കുകയാണ്. മക്കളൊക്കെ അവരവരുടെ വഴിയ്ക്കായി. “എനിക്കു നീയും നിനക്കു ഞാനും “എന്ന സ്ഥിതിയിൽക്കഴിയുന്ന ഞങ്ങൾ ഏറ്റവും സന്തോഷത്തോടെ ചെറുതും വലുതുമായ യാത്രകൾ പോകുന്നു. സായാഹ്നങ്ങളിൽ കടൽത്തീരത്തെ പൂഴിമണ്ണിലിരുന്നു കപ്പലണ്ടി കൊറിച്ച്,കൊച്ചു കൊച്ചു കിന്നാരങ്ങൾ പറഞ്ഞു ചിരിക്കുന്നു. പുതുവഴികളിലെ ആൾത്തിരക്കിനിടയിലൂടെ കൈ കോർത്തു പിടിച്ചു നടന്ന് കാഴ്ചകൾ കാണുന്നു. ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കിടുന്നു. പരസ്പര വിശ്വാസവും സ്നേഹവും കൊണ്ടു നെയ്തെടുത്ത ഈ കൊച്ചു ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം കൊണ്ടു നിറയ്ക്കാൻ ശ്രമിക്കുന്നു. അതിനായി സർവ്വേശ്വരനോടു പ്രാർത്ഥിക്കുന്നു.
#എൻ്റെരചന #ഹണിമൂൺ#കൂട്ടക്ഷരങ്ങൾ


4 Comments
ഈശ്വരൻ സന്തോഷം മാത്രം നൽകട്ടെ🙏 നന്നായെഴുതി👍❤️
സന്തോഷം,❤️
Nice
സന്തോഷം❤️