ആദ്യഭാഗം മുതൽ വായിക്കാം.
പുതിയ കോളേജ്, പുതിയ ക്യാമ്പസ് നല്ല അദ്ധ്യാപകർ, ആദ്യമുണ്ടായ മാനസിക പ്രശ്നമൊക്കെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു. പഠിക്കാൻ ഉത്സാഹം തോന്നി, തന്നെ സഹായിക്കുന്നത്, അവനാത്മാർത്ഥമായി പ്രണയിക്കുന്ന തുഷാരയാണ്. നല്ല പോലെ പഠിക്കണം രക്ഷപ്പെടണം ഇതായിരുന്നു അവൻ്റെ ലക്ഷ്യം. തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ വളർച്ചയിൽ അഭിമാനവും നേട്ടവും ഉണ്ടാകണം എന്ന തോന്നൽ അവനിൽ ശക്തമായിരുന്നു.
ചരിത്രം പഠിക്കാനായി മലയാളി കുട്ടികളാരും ഇല്ലായിരുന്നു. രണ്ടു മൂന്നു നോർത്ത് ഇന്ത്യൻ പിള്ളേരും പിന്നെ കന്നഡിഗകരും. അതിൽ അവന്റെ ബെഞ്ചിൽ എന്നും വന്നിരിക്കുന്ന ഒരു കുട്ടിയുണ്ട്, മൃണാളിനി. ആദ്യമവൻ പരിചയപ്പെട്ടത് അവളെയായിരുന്നു.
ബെല്ലാരിയ്ക്കടുത്താണ് അവളുടെ വീട്. അവളവിടെ ട്രൈബൽ ഹോസ്റ്റലിൽ ആയിരുന്നു താമസം. വീട്ടിലെ ദാരിദ്യം കാരണം രണ്ടു പെൺമക്കളും ഹോസ്റ്റലിൽ ആണ്. അമ്മ കൂലി പണിയ്ക്കു പോകും. അച്ഛൻ തളർന്നു കിടപ്പാണ്. ആകെയുള്ളൊരു ചേട്ടനെ കാണ്മാനില്ല.
അവളായിരുന്നു അർഷാദിന്റെ ശത്രുവും മിത്രവും. പഠിക്കുന്ന കാര്യത്തിൽ അവരുടെ ഇടയിൽ ശത്രുതയുണ്ടായിരുന്നു. അല്ലാത്ത സമയത്തൊക്കെ അവർ നല്ല സുഹൃത്തുക്കളായിരുന്നു. മറ്റു കൂട്ടുകാരൊന്നും അവരെ രണ്ടുപേരെയും വക വച്ചതേയില്ല. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ അവർ വൈകുവോളം ലൈബ്രറിയിൽ കഴിച്ചു കൂട്ടി. അവളായിരുന്നു അവൻ്റെ ആത്മാർത്ഥ സുഹൃത്ത്.
ദസ്സറയുടെ അവധി അടുത്തു. ക്യാംപസ് ഒരാഴ്ചത്തേക്ക് അടച്ചു. കുട്ടികളൊക്കെ നാട്ടിലേയ്ക്ക് പോയി. അർഷാദിന് പോകാനൊരിടമില്ല. നാട്ടിൽ പോയി വരണമെങ്കിൽ നല്ലൊരു തുക ചെലവാകും. അതിന് അമ്മുവമ്മയെ ബുദ്ധിമുട്ടിയ്ക്കണം. അത് കൊണ്ട് ആ പരിപാടി അവൻ വേണ്ടെന്നു വച്ചു. അപ്പോഴാണ് മൃണാളിനി അവനെ അവളുടെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നത്. ആദിവാസികളുടെ ഊരുകൂട്ടത്തിലേയ്ക്ക്. അവളുടെ ക്ഷണം ആത്മാർത്ഥമായിട്ടായിരുന്നു, അത് മാത്രമല്ല ആ നാട്ടിൽ പോകണമെന്ന ഒരു ഉൾവിളി അവനുണ്ടായി.
അങ്ങനെയാണ് മൈസൂരിലെ ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ അവളുടെയൊപ്പം അവൻ ബസ് കയറിയത്. അവൾ ബെല്ലാരിയിലേക്കാണ് രണ്ട് ടിക്കറ്റ് എടുത്തത്. അവിടെ ഇറങ്ങിയപ്പോൾ കാട്ടിലൂടെ യാത്ര ചെയ്യാനൊരു ജീപ്പ് കിട്ടി. പലപ്പോഴും ജീപ്പിന്റെ നാലു ടയറുകളിൽ രണ്ടെണ്ണം എയറിലായിരുന്നു. അത് കണ്ടു പേടിച്ച അർഷാദിന്റെ കയ്യിൽ മൃണാളിനി തടവി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
ജീപ്പ് നിർത്തിയത് ഒരു നാൽക്കവലയിലായിരുന്നു. അവിടെ കുറെ വൃദ്ധരായ പുരുഷന്മാർ ബീഡി വലിച്ചിരിക്കുന്നുണ്ടായിരുന്നു. അവരോടു യാത്ര പറഞ്ഞു അവൾ അർഷാദിനെ ഒരു നദീ തീരത്തേക്ക് കൂട്ടി കൊണ്ട് പോയി. അപ്പോഴേക്കും ഇരുട്ടായി തുടങ്ങി. അവളേതോ ശബ്ദത്തിൽ കൂവാൻ തുടങ്ങി. അപ്പോൾ മറുകരയിൽ നിന്നും ആരോ കൂവി വിളിച്ചു. അവിടെ നിന്നൊരാൾ കൊട്ട വഞ്ചി തുഴഞ്ഞു എത്തി. ഒറ്റ മുണ്ടുടുത്ത അയാളോടൊപ്പം അവരും ആ വഞ്ചിയിൽ കയറി.
വഞ്ചിയിൽ നിന്നിറങ്ങി കുറച്ച് നടന്നപ്പോൾ ഒരു കോളനിയിൽ എത്തി. ഒരു ട്രൈബൽ സെറ്റിൽമെന്റ് ഏരിയ. മൃണാളിനിയുടെ പിറകിൽ അവനും ഒരു വീട്ടിലേയ്ക്ക് കയറി ചെന്നു. രണ്ട് മൂക്കിലും മൂക്കുത്തിയണിഞ്ഞ മെലിഞ്ഞ സ്ത്രീയായിരുന്നു അവളുടെ അമ്മ. വീട്ടിലെ മങ്ങിയ വെളിച്ചമുള്ള ബൾബുകൾ അവൻ്റെ കണ്ണിന് അസ്വാരസ്യം ഉണ്ടാക്കി.
അകത്തെ മുറിയിലെ കയറ് കട്ടിലിൽ മൃണാളിനിയുടെ അച്ഛൻ തളർന്ന് കിടന്നിരുന്നു. രാത്രി ഭക്ഷണം റാഗി മുദ്ദേ ആയിരുന്നു. ഇപ്പോളത് കഴിക്കാനും രാവിലെ രുചികരമായ മറ്റൊരു ഭക്ഷണം തരാമെന്നും സ്നേഹത്തോടെ ആ അമ്മ വാഗ്ദാനം ചെയ്തു.
അച്ഛന്റെ മുറിയിൽ മറ്റൊരു കട്ടിൽ കൂടിയുണ്ടായിരുന്നു, അവളുടെ ചേട്ടൻ്റെ കട്ടിൽ, അവളുടെ ചേട്ടൻ രാത്രിയിൽ എന്തോ കണ്ട് പേടിച്ച് മാനസിക നില തെറ്റിയതാണ്. ഒരു നാൾ ചേട്ടനെ കാണാതായി. എവിടെയെന്ന് ആർക്കുമറിയില്ല. മന്ത്രവാദിയായ ആദിവാസി മൂപ്പൻ പറഞ്ഞത് പ്രകാരം നാട് മുഴുവൻ തെണ്ടി നടന്ന് ഒരു സംവത്സരം കഴിയുമ്പോൾ അവൻ മടങ്ങി വരും. ഒരു സംവൽസരം കഴിയാൻ കാത്തിരിക്കുകയാണ് ആ അമ്മ.
അവന് ആ നാട് വളരെ വിരസമായി തോന്നി. അകത്തെ മുറിയിൽ മൃണാളിനിയും അമ്മയും അനിയത്തിയും കിടന്നു. ചേട്ടൻ്റെ കട്ടിലിൽ അവന് കിടക്ക വിരിച്ചു കൊടുത്തു.
“എന്ത് പ്രശ്നമുണ്ടായാലും രാത്രിയിൽ പുറത്തിറങ്ങരുത്. മൂത്രശങ്ക ഉണ്ടായാൽ ഇതിലങ്ങ് സാധിച്ചേക്കണം. ഇങ്കെ പേയ് ഉണ്ട്. “
ഒരു തുരുമ്പിച്ച ഇരുമ്പിന്റെ മഗ് അമ്മ കട്ടിലിനടിയിലേക്ക് നീക്കി വച്ചു.
ഉറക്കത്തിൽ ഒന്ന് തിരിഞ്ഞു കിടന്നപ്പോഴാണ് മുറിയിൽ നല്ല വെളിച്ചം. പുറത്തു നിന്നുള്ള നിലാവെളിച്ചം മുറിയിൽ പടർന്നിരുന്നു. അവൻ തല പൊക്കി നോക്കി. മുറിയുടെ വാതിൽ തുറന്നു കിടന്നിരുന്നു. പുറത്താരോ സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. മൃണാളിനിയും അമ്മയും കിടന്ന മുറി അടഞ്ഞു കിടന്നിരുന്നു. അവൻ മെല്ലെ എഴുന്നേറ്റു.
മൃണാളിനിയുടെ അമ്മ പറഞ്ഞത് ഓർമ്മ വന്നു.
“ഒരു കാരണവശാലും വീടിനു പുറത്തു പോകരുത്. “
ആകാംഷ കൊണ്ട് അവൻ എഴുന്നേറ്റു. അച്ഛൻ വീടിന്റെ വരാന്തയിൽ കുന്തിച്ചിരുന്നു ആരോടോ സംസാരിക്കുന്നു. കയ്യിൽ പുകയുന്ന ചുരുട്ട്. എതിർവശത്തും വായുവിൽ ഒരു പുകയുന്ന ചുരുട്ട് ചലിച്ചിരുന്നു. അവൻ ഞെട്ടി പിന്തിരിഞ്ഞു. നടക്കാൻ പറ്റിയില്ല, കാലുകൾ ചലിച്ചില്ല. തല ചുറ്റി വീണത് ഓർക്കുന്നു.
മൃണാളിനിയുടെ അമ്മയാണ് കുലുക്കി വിളിച്ചത്. കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരുന്നു. പകുതി ശരീരം വരാന്തയിലും പകുതി മുറ്റത്തുമായിട്ടായിരുന്നു അവന്റെ കിടപ്പ്.
“ഞാൻ പറഞ്ഞതല്ലേ പുള്ളേ പുറത്തിറങ്ങരുത് സൂക്ഷിക്കണമെന്ന്. ഭാഗ്യം, ഒന്നും പറ്റിയില്ലല്ലോ. “
“അച്ഛൻ അച്ഛനെവിടെ. “
അവൻ മൃണാളിനിയോട് ചോദിച്ചു.
“അച്ഛൻ അകത്തുണ്ട്. അത്ഭുതം എന്താണെന്നു വച്ചാൽ നീ പുറത്തും വാതിൽ അകത്തു നിന്ന് കുറ്റിയിട്ടുണ്ടായിരുന്നു. “
ആ അമ്മ എവിടെയോ പോയി ഒരു തകിട് ജപിച്ചു കൊണ്ട് വന്നു അവന്റെ കയ്യിൽ കെട്ടി.
“ഇനി പേടിയ്ക്കണ്ട. ഇത് നിന്നെ സംരക്ഷിച്ചോളും. പണ്ട് എന്റെ മകൻ ചക്രപാണിയ്ക്കും ഞാൻ ഇത് പോലെയാണ് കെട്ടി കൊടുത്തതാണ്. അവൻ അതഴിച്ചു കളഞ്ഞു. മോൻ അങ്ങനെ ചെയ്യരുത്. “
അന്ന് രാത്രി പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അമ്മയുടെ തകിടും ഹിമാലയൻ സാമിയുടെ രുദ്രാക്ഷമാലയും അണിഞ്ഞാണ് അന്ന് നേരം വെളുപ്പിച്ചത്.
പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോൾ മൃണാളിനിയെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ അവൾ തീണ്ടാരി ആയെന്നും തീണ്ടാരി തുണികളുമായി പുഴയിൽ കുളിക്കാൻ പോയെന്നും പറഞ്ഞു. അവളെ തിരക്കി അവൻ പുഴയോരത്ത് കൂടെ നടന്നു. ദൂരെ ഒരു വലിയ പാറയിൽ നിന്നും താഴേക്ക് ചാടാനായി ഒരു സ്ത്രീരൂപം മുതിരുന്നത് കണ്ടു. അവൻ ബഹളം വച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. അവർ വെള്ളത്തിലേക്ക് ചാടാനായി കുതിച്ചു. വെള്ളം നാലു വശത്തേയ്ക്കും തെറിച്ചു. അടുത്ത് ചെന്നപ്പോഴേയ്ക്കും അവരെ കാണാനില്ല. പാറക്കഷണങ്ങൾക്ക് മുകളിലൂടെ കുതിച്ച് പതഞ്ഞൊഴുകുന്ന പുഴ.
അവന് വിഷമം തോന്നി. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതും കണ്ണിന്റെ മുന്നിലൂടെ. അവൻ പുഴയിൽ നോക്കി വിളിച്ചു കൊണ്ടേയിരുന്നു.
“അക്കാ അക്കാ….. “
വീണ്ടും മുന്നിലൊരു കൂറ്റൻ പാറ. അതിന് മുകളിൽ ഒരു സ്ത്രീ, അല്ല അതേ സ്ത്രീ. വീണ്ടും ചാടുന്നു. കാഴ്ചകൾ ആവർത്തിക്കുന്നു. ഒരിക്കൽ പോലും ആ സ്ത്രീ തിരിഞ്ഞ് നോക്കിയില്ല. അവന് എന്തോ പന്തികേട് തോന്നി. അവൻ തിരിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു. മുന്നിലൊരു പെൺകുട്ടി. ദാവണി അണിഞ്ഞ പെൺകുട്ടി. അവളുടെ അടിവയർ വീർത്തിരുന്നു. അവൾ നടക്കാൻ പ്രയാസപ്പെട്ടു. അടുത്തെത്തിയപ്പോൾ അവനെ തലയുയർത്തി നോക്കി. വല്ലാത്തൊരു നോട്ടം.
“അർഷൂ, അർഷൂ, നീയെന്താ ഇവിടെ?. എങ്ങനെ ബോധം പോയി?. “
മുന്നിൽ മൃണാളിനിയും അനിയത്തിയും. കയ്യിൽ അലക്കിയെടുത്ത തുണികൾ.
“ബോറടിച്ചപ്പോൾ നിന്നെ തേടി വന്നതാണ്. “
അവനവളോട് കണ്ടതെല്ലാം പറഞ്ഞു.
“ഭാഗ്യം നീ രക്ഷപ്പെട്ടത്. അത് പേയ്, പിശാച്. കണ്ണമ്മയുടെ പേയ്. അവൾക്ക് കന്നി പയ്യൻ റൊമ്പ റൊമ്പ പിടിക്കും. അവൾ മരിക്കുമ്പോൾ കർപ്പിണി പെണ്ണ്. നാണക്കേട് കൊണ്ട് തർക്കൊലയ് പണ്ണിട്ടാ. അൻപ് കാട്ടി പയ്യൻമാരെ കൊല പണ്ണ പോറേൻ. “
അവളുടെ അനിയത്തി പറഞ്ഞു.
“ശ്ശ് സുമ്മാതിരി. “
“അന്ത പൂജാരി ചരടിനാലെ നീ രക്ഷപ്പെട്ടു. വാ പെട്ടെന്ന് പോകാം. നിലവിളി ശബ്ദം കേട്ടു ഓടി വരാൻ തോന്നിയത് ഭാഗ്യം. ഇശക്കിയമ്മൻ കോവിലിൽ പോയി കുമ്പിടണം. ഇശക്കി കാപ്പാത്തുവാർ. “
പുതിയ സംഭവം അറിഞ്ഞതോടെ അമ്മയ്ക്ക് വിഷമം ആയി.
“ചക്രപാണിയ്ക്ക് സംഭവിച്ചത് പോലെ, ആവർത്തനമാണല്ലോ എല്ലാം. സൂക്ഷിക്കണം. നിന്നെ സുരക്ഷിതമായി പുറത്തെത്തിയ്ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. “
മൂന്നാമത്തെ രാത്രിയിൽ അവൻ ഞെട്ടി എഴുന്നേറ്റു. കൊട്ടവഞ്ചിയിൽ അവനും ഒരു പെൺകുട്ടിയും. ദാവണിയുടുത്ത പെൺകുട്ടി. പെട്ടെന്നായിരുന്നു അവൾ വഞ്ചി മറിച്ചിട്ടത്. അവൻ മുങ്ങി താണു പോയി.
“പേടിച്ച് പോയോ. “
അവൻ ഞെട്ടി തിരിഞ്ഞു. മൃണാളിനിയുടെ അച്ഛനാണ്, അയാൾ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു. അയാൾ എഴുന്നേറ്റു അടുത്തേയ്ക്കു വന്നു. തളർന്ന് കിടന്ന അയാൾ നടക്കുന്നത് കണ്ട് അവന് അത്ഭുതവും പേടിയും തോന്നി.
“ഞാൻ നാരായണ, പണ്ട് ഞാനൊരു മന്ത്രവാദിയുടെ സഹായി ആയിരുന്നു. അദ്ദേഹത്തിൽ നിന്നും ഞാൻ മന്ത്രങ്ങളും ആഭിചാര ക്രിയകളും സ്വന്തമാക്കിയിരുന്നു. എത്ര കടുകട്ടി യുള്ള ബാധയേയും അദ്ദേഹം ഒഴിപ്പിക്കുമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഒരു മന്നാഡിയാരുടെ ഗർഭിണിയായ ഭാര്യയ്ക്ക് സന്ധ്യാ നേരത്ത് കൂസലും ബഹളവും തുടങ്ങി. ആ സമയത്ത് അവർ വൻമരങ്ങളിലൊക്കെ വലിഞ്ഞ് കയറുകയും താഴേക്ക് ചാടുകയും പതിവായി. മക്കളില്ലാത്ത അവരുടെ ഏഴാമത്തെ ഗർഭമാണിത്. ഗർഭം അലസുന്നത് വരെ ബാധ ശരീരത്തിൽ കൂടുകയും ഗർഭം അലസുമ്പോൾ ബാധ ഒഴിഞ്ഞു പോകുകയും ചെയ്യും. “
“മുൻപ് ആറു തവണയും ഇതൊക്കെ തന്നെ സംഭവിച്ചു. അങ്ങനെയാണ് ആ ബാധ ഒഴിപ്പിക്കാൻ ഞങ്ങൾ ആ വീട്ടിൽ ചെല്ലുന്നത്. ആ സ്ത്രീയുടെ കൗമാര പ്രായത്തിൽ കന്യകയായ അവരെ മോഹിച്ചു ഒപ്പം കൂടിയ ഒരു ഗന്ധർവനായിരുന്നു ആ ബാധ. അവരോടൊപ്പം ഒരു കറുത്ത നിഴലിനെ കണ്ട കാരണവർ ഗന്ധർവനെ ബന്ധിച്ചു വച്ചു. പക്ഷേ കല്യാണം കഴിഞ്ഞതോടെ ഗന്ധർവൻ എങ്ങനെയോ മോചിതനായി. “
“വൈരാഗ്യത്താൽ ഗന്ധർവൻ കാരണവരെ കുളത്തിൽ മുക്കി കൊല്ലുകയും കന്യകാത്വം നഷ്ടപ്പെട്ടെവളെങ്കിലും ആ സ്ത്രീയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയും ചെയ്തു. “
“മാന്ത്രികൻ ചെന്ന ഉടനെ തന്നെ ആ സ്ത്രീയെ മായാ ബന്ധത്തിലാക്കി. അവർ ഒരേ കിടപ്പ് തന്നെ. മാന്ത്രിക വലയത്തിൽ അവരെ ഒൻപത് മാസം കിടത്തുകയും അവർ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. “
“കുഞ്ഞിനെ മാറ്റിയെങ്കിലും ഗന്ധർവൻ തരം കിട്ടുമ്പോഴൊക്കെ ആ സ്ത്രീയെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു. കഠിനമായ ആവാഹന കർമ്മത്തിനാൽ ഗന്ധർവനെ ഒരു ശംഖിനുള്ളിൽ ബന്ധിച്ചു. ഒരു രാത്രിയിൽ കർമ്മങ്ങൾ കഴിഞ്ഞു, വിളക്കുമായി ഞാൻ മുന്നിലും ശംഖിൽ ബന്ധിച്ച ഗന്ധർവനുമായി മാന്ത്രികൻ പിറകേയും. ശബ്ദം കേട്ടാൽ തിരിഞ്ഞ് നോക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നിലൊരു അട്ടഹാസം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. “
“ഒരു അഗ്നി ഗോളം, അതിനുള്ളിൽ എൻ്റെ ഗുരു നിന്ന് ആളി കത്തുകയാണ്. ഞാൻ മുന്നോട്ട് ഓടി. എന്നെ ആരോ ചുഴറ്റി വലിച്ചെറിഞ്ഞു. അന്ന് വീണതാ, അന്ന് കിടന്ന കിടപ്പാണ്. ശരീരം അനങ്ങുന്നില്ല. ഇനി മരണമാണൊരു പ്രതീക്ഷ. “
“ഇപ്പോൾ നിങ്ങൾക്ക് നടക്കാമല്ലോ, സംസാരിക്കാമല്ലോ. “
അദ്ദേഹം കട്ടിലേയ്ക്ക് വിരൽ ചൂണ്ടി. ഉണങ്ങി മെലിഞ്ഞ നിർജ്ജീവമായ ശരീരം, അതായിരുന്നു കട്ടിലിൽ കിടന്നത്.
“അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരും. ഇന്ന് പൗർണമിയാണ്. നിന്നോടെല്ലാം പറഞ്ഞിട്ട് പോകാമെന്ന് കരുതി. ഈ വീടിന് നീ സംരക്ഷണം കൊടുക്കണം. ഞാൻ ജീവിച്ചിരുന്നപ്പോൾ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി ഒന്നും ചെയ്തില്ല. നിനക്കതിന് പറ്റും. ഗുരു മൃണാളിനിയെ ഉപയോഗിച്ച് നിന്നെയിവിടെ വരുത്തിച്ചതാണ്. നിൻ്റെ കൂടെ ഒരു അർദ്ധനാരീശ്വര രൂപത്തെ ഞാൻ കണ്ടു. “
“എൻ്റെ ഏട്ടനാണത്. “
“ആത്മഹത്യ ആയിരുന്നില്ലേ, നിന്നെ പ്രാണനാണ് അയാൾക്ക്. ആപത്തിൽ നിന്നും നിന്നെ കാത്ത് കൊള്ളും. ഞാൻ നിനക്കൊന്ന് ഉപദേശിച്ചു തരും. പുഴയിൽ കുളിച്ച് വന്ന് പതിനായിരത്തെട്ട് ആവൃത്തി നീയത് ചൊല്ലി പഠിക്കണം. അത് ചെമ്പ് തകിടിൽ എഴുതി ഈ വീടിന് നാലു മൂലയ്ക്കും കുഴിച്ചിടണം. അത് മതി ഇവർക്കുള്ള രക്ഷ. അത് കഴിയുമ്പോൾ എൻ്റെ മകൻ തിരിച്ച് വരും.
തകിടൊക്കെ എൻ്റെ കട്ടിലിനടിയിൽ ഉള്ള തടിപ്പെട്ടിയിലുണ്ട്. എൻ്റെ മകന്റെ സ്ഥാനത്താണ് ഞാൻ നിന്നെ കാണുന്നത്. നീയെനിക്ക് മകനാണ്. നിനക്കിപ്പോൾ പുഴയിൽ മുങ്ങി വരാൻ പേടിയുണ്ടോ?. “
“ഇല്ല, പക്ഷേ എനിക്കിതിലൊന്നും വിശ്വാസമില്ല. അവർക്ക് നല്ലത് വരുമെങ്കിൽ ഞാൻ ചെയ്യാം. “
“ചെയ്യണം, ഇത് നിന്റെ നിയോഗമാണ്. “
അവൻ പുറത്തിറങ്ങി വാതിൽ ചാരി. പുഴയൊഴുകുന്ന ദിക്ക് നോക്കി നടന്നു. നല്ല നിലാവ്, തണുത്ത കാറ്റ്, ചീവിടുകളുടെ കരച്ചിൽ. ദൂരെ ഉയർന്ന് നിൽക്കുന്ന പാറ. കുപ്പിവളകളുടെ കിലുക്കം, ശരീരത്തിലൂടെ ഒരു വൈദ്യുത തരംഗം കടന്ന് പോയി. പിൻതിരിയാൻ തുടങ്ങിയതാണ്, പെട്ടെന്ന് അന്തരീക്ഷത്തിൽ കത്തി തിളങ്ങുന്ന ഒരു ചുരുട്ട് ചലിക്കുന്നു. ഒരിടത്തെത്തിയപ്പോൾ അത് ചലിക്കാതെയായി.
അച്ഛനെ മനസ്സിലോർത്ത് ആ ഒഴുക്കിൽ അവൻ മുങ്ങി നിവർന്നു. അങ്ങനെ മൂന്ന് പ്രാവശ്യം, ചുരുട്ടിൻ്റെ പിറകേ, തിരിഞ്ഞ് നോക്കാതെ നടന്നു.
(തുടരും…… )
✍️✍️നിഷ പിള്ള
Koottaksharangal


1 Comment
Pingback: കൽപ്പടവുകൾ-5 - By Nisha Pillai - കൂട്ടക്ഷരങ്ങൾ