ഒരു മൺകൂനയ്ക്കു മുകളിലായ് മേയുന്നു
മണ്ണുമാന്തി യന്ത്രങ്ങളങ്ങുമിങ്ങും
ആ മൺകൂനയ്ക്കടിയിലായ് അമരുന്നു
ഒരുദേശ ചരിത്രത്തിൻ മൂക സാക്ഷി
ഹരിതമാം വയലുകൾ! കളകളും, കിളികളും,
പരൽമീനും, തവളയും, അല്ലലില്ലാതങ്ങു ജീവിച്ചിടം,
ഒരു ദേശമൊന്നാകെ പശിയടക്കീടുവാൻ
ആശയോടൊത്തുചേർന്നൊന്നായിടം.
ജീവത ഭാരവും പേറിക്കൊണ്ടെപ്പൊഴും
രാപകലില്ലാതെ ചങ്കിലെ ചോരയെ,
വിയർപ്പിൻ കണങ്ങളും കണ്ണുനീർ ചാലുമായ്
മാറ്റിക്കൊണ്ടെന്നുമേ വിളകൾക്കു വളമാക്കി
പൊന്നിൻ കതിർക്കുല കൊയ്തോരിടം.
എരിവെയിൽ നേരത്തും പെരുമഴക്കാലത്തും
വിളകൾക്കു കാവലായ് പാടത്തു നിന്നവർ
അവരുടെ മനസ്സിൻെറ ഉള്ളിൽ നിന്നുയിർകൊണ്ടു
വാമൊഴിയായിട്ട് ഒരുപാട് കവിതകൾ
നാടൻ പാട്ടിൻെറ ഈണങ്ങൾ കേട്ടുവോ
പടയണി പാട്ടിൻെറ താളവും കേട്ടുവോ
ആ പാട്ടിലുയരുന്ന തീ ജ്വാല കണ്ടുവോ
അവരുന്നയിക്കുന്ന ചോദ്യങ്ങൾ കേട്ടുവോ
ആണെന്നോ പെണ്ണെന്നോ ബേദമില്ലാതവർ
ഒന്നായി ചേർന്നിട്ട് ഉഴുതു മറിച്ചിട്ട്
വിത്തുപാകി വെള്ളം തേവി മുളപ്പിച്ച
വിളകളൊരുപാട് വിളഞ്ഞൊരീ മണ്ണിത്
കാരിരുമ്പൊത്ത കരുത്തുറ്റ കൈയ്യുകൾ
മുഷ്ടി ചുരുട്ടി മുന്നേറിയ കാലത്ത്
ഉച്ചനീചത്വത്തിൻ കയ്യൂക്ക് കാട്ടിയോർ
ഓടിയൊളിച്ചത് കണ്ടൊരു മണ്ണിത്
വിയർപ്പും കണ്ണീരും ചോരയും വീണിട്ട്
ചെഞ്ചോര പൂവ് വിടർന്നൊരു മണ്ണിത്
വയലുകൾക്കിനിയും പറയുവാനുണ്ടേറെ
കേട്ടിടാനാർക്കിന്ന് നേരമല്ലേ?


4 Comments
മനോഹരം
നല്ലവാക്കിന് ഒരുപാട് നന്ദി.🙏❤️
നല്ല കവിത👌❤️🌹
കവിതകൾ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു മത്സരത്തിന് വേണ്ടി എഴുതി- ഒന്നാം സ്ഥാനം ലഭിച്ച കവിതയാണ്. (ഞാൻ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്തതാണ്) — വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി. 🙏❤️