ഒരു കുടം തുമ്പപൂക്കളെ കുഞ്ഞിളം കൈകൊണ്ടു പിച്ചിയെടുത്തപ്പോൾ മുത്തശ്ശി ശകാരിച്ചു “ശിവ ശിവ ! പൂക്കളത്തിൽ ഇടാൻ ഒരു പൂ പോലും ഇല്ലാതെ പറിച്ചെടുത്തു നശിപ്പിച്ചോ ഉണ്ണിയെ നീ “. മുത്തശ്ശിക്ക് പൂക്കളത്തിൽ ഇടാൻ പകരം എത്ര പൂക്കൾ വാങ്ങിക്കൊടുത്താലും പറ്റില്ല ചന്തയിൽ നിന്ന് വാങ്ങുന്ന പൂക്കൾ കാണുമ്പോൾ തുടങ്ങും ” ഒരു കുടം തുമ്പപ്പൂ ഉള്ളുവെങ്കിലും ആ കളത്തിൽ അതിനോളം ഐശ്വര്യം നിങ്ങൾ വാങ്ങി ഇടുന്ന പൂക്കൾക്ക് കിട്ടില്ല്യ കുട്ട്യോളെ “. മുത്തശ്ശിക്ക് തുമ്പപൂ ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ്. പൂവട്ടിയിൽ പാടവും പറമ്പും മേഞ്ഞു നടന്നു പറിച്ചെടുത്തു പൂക്കളും ഓണവുമാണ് ഇന്നും മുത്തശ്ശിയുടെ ഓർമ്മകളിൽ. പൂക്കളത്തിൽ ഒന്നാം സ്ഥാനം എന്നും തുമ്പക്കു തന്നെയാണ് അതു കഴിഞ്ഞേ ബാക്കി പൂക്കൾക്കുള്ളു എന്നാണ് മുത്തശ്ശിയുടെ പക്ഷം. തുമ്പ നല്ല ഒന്നാന്തരം ഔഷധം കൂടിയാണെന്ന് മുത്തശ്ശി പറഞ്ഞപ്പോഴാണ് വെളുപ്പും പച്ചയും ഇടകലർന്നു സുന്ദരിയായ പൂവിട്ടു നിൽക്കുന്ന ആ കുഞ്ഞു പൂക്കളുടെ പ്രാധാന്യം തിരിച്ചറിയുന്നത്. കൂടെ…
Author: Ramzeena Nasar
ചന്ദന നിറത്തിൽ വീതിയുള്ള കസവുകരയുള്ള സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ മുല്ലപ്പൂമാലയും വെച്ച് കയ്യിൽ കരിവളയും വാലിട്ടെഴുതിയകണ്ണുമായി മലയാളി മങ്കയെപ്പോലെ അണിഞ്ഞൊരുങ്ങി വരുന്ന പെൺകൊടികൾ എന്നും കണ്ണിനമ്പമുള്ള കാഴ്ചയാണ് . ഓണഘോഷം സമ്പൂർണ്ണമാവണമെങ്കിൽ ഓണക്കോടിയായി കസവുസാരി കൂടിയേതീരു. റംസീന നാസർ
ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചു ബഹുരസം പിന്നെ സാമ്പാറും പപ്പടവും പൊടിച്ചു ചേർത്തു ഒരു ഉരുള അകത്താക്കിയപ്പോൾ കേമം തന്നെ അവസാനം പായസവും പപ്പടവും ഒരു ചെറിയ പഴവും കൂട്ടിയങ്ങു തിരുമ്മികുഴച്ചു കെങ്കേമം തന്നെ. സദ്യക്ക് മുമ്പിലും പിമ്പിലും തൊട്ടാൽ പൊടിയും പപ്പടത്തിന് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണ്. ഇത്തിരി പ്രഷർ ഉണ്ടായാലും മുത്തശ്ശിക്ക് പപ്പടമില്ലാത്ത സദ്യ ഏഹേ. റംസീന നാസർ
പായസങ്ങൾ പലവിധമെങ്കിലും എനിക്കിഷ്ടം പ്രഥമ സ്ഥാനത്തുള്ള പരിപ്പ് പ്രഥമൻ തന്നെ. നെയ്യിൽ വറുത്തു ശർക്കരയിൽ വിളയിച്ചു തേങ്ങാപ്പാലിൽ കുറുക്കി മേമ്പൊടിക്കായ് അൽപ്പം ചുക്കും ഏലക്കാപൊടിയും ചേർത്തു തേങ്ങാകൊത്തും അണ്ടിപ്പരിപ്പുമിട്ട് അലങ്കരിച്ച പ്രഥമൻ വാഴയിലേക്കു വിളമ്പി പപ്പടവും പഴവും തിരുമ്മി ചേർത്തു കഴിക്കണം, അപ്പോൾ പറയും രുചിയിൽ നീ തന്നെ പ്രഥമാ പ്രഥമനെന്ന്. റംസീന നാസർ
ഓണത്തപ്പനെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഓണത്തപ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടാണ്. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന ഓണത്തപ്പനെ വരവേൽക്കാൻ ഓണക്കോടിയും പൂക്കളവും സദ്യയും എങ്ങും അലങ്കാരവുമൊരുക്കി കാത്തിരിക്കുന്ന പ്രജകളും. ഓണത്തപ്പന്റെ അനുഗ്രഹം നേടാൻ ഇത്രയും ആവേശത്തോടെ കാത്തിരിക്കുന്ന പ്രജകകളും. ഓണത്തപ്പൻ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെയും ആൾരൂപമാണെന്ന് ഇത്രയും ഒരുക്കങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. റംസീന നാസർ
കാടൊരു അമൂല്യ നിധികുംഭമല്ലോ കാട്ടാറുകളും കാട്ടരുവികളും കാട്ടുമരങ്ങളും കാട്ടുമരുന്നും കാട്ടുമനുഷ്യരും കാട്ടു മൃഗങ്ങളും ഒന്നായി ഒരുമയോടെ വാഴുന്ന ഭൂമിയുടെ ജൈവ സമ്പത്ത് റംസീന നാസർ
നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന നാസർ
അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ. ജീവിതത്തിനു വഴികാട്ടിയായ് കാലത്തിൻ മുമ്പേ സഞ്ചരിച്ചവൾ. വിസ്‌മൃതിയിലാണ്ടു പോയെങ്കിലും വിസ്മയമാണ് അമ്മൂമ്മയെന്നും. റംസീന നാസർ
ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്ക്കാരവും ഓർമ്മകളും ശേഷിപ്പുകളും കേവലം ഒരു ക്യാമറ കണ്ണിലൂടെ പകർത്തിയെടുത്ത് മറ്റൊരു തലമുറയുടെ അറിവിനായ് ചില്ലിട്ടു കാത്തുസൂക്ഷിക്കുന്നു. നാം പകർത്തുന്ന ഓരോ നിശ്ചല ഫോട്ടോകൾക്കും പിന്നീട് ഓർമ്മകളുടെ ഒരായിരം കഥകൾ പറയാനുണ്ടാകും. റംസീന നാസർ
ഒരു ഉദരത്തിൽ ജനിച്ച ഉടൽപിറപ്പുകൾ. ഒന്നിച്ചു കളിച്ചു വളർന്നവർ. വഴക്കും വക്കാണവും കൂടിയാലും പെട്ടെന്നു കൂട്ടാകുന്നവർ. പക്ഷെ കാലങ്ങൾ കഴിഞ്ഞു വളർന്നവർ. കൂടെ വളർന്നു ഞാനെന്ന ഭാവവും . ഒരമ്മവയറ്റിൽ പിറന്നവർ പരസ്പരം ശത്രുക്കളായി മാറുന്ന ഇക്കാലത്തു നഷ്ടമായി സാഹോദര്യംമെന്ന പവിത്ര ബന്ധം.. റംസീന നാസർ
