മാവേലിയും സ്വപ്നസുന്ദരമായ ആ മാവേലിക്കാലവും മലയാളിക്ക് ഗൃഹാതുരമായ ഒരു മിത്താണ്. പൂവിളിയും പൂപ്പടയും പൂപ്പൊലിയും പൂക്കളവുമെല്ലാം ആ മിത്തിന്റെ സത്തയെ സചേതനമാക്കി. യുഗങ്ങൾക്കിപ്പുറം ഇന്നും ആ മിത്ത് മലയാളിയുടെ ഉണ്മയെയും നന്മയെയും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഗതകാല സ്മരണകളുടെ ഊഞ്ഞാലുകെട്ടി മണ്ണിനും വിണ്ണിനുമിടയിൽ ആടിത്തിമിർക്കാൻ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. വർത്തമാനത്തിന്റെ ഭാണ്ഡം ഭൂമിയിൽ അഴിച്ചിട്ട് ആകാശത്തിന്റെ വിശാലതയെ തൊടാൻ, നനുത്ത വെൺമേഘ ശകലങ്ങളെ ഒരുവേള പിൻപറ്റാൻ മെല്ലെ ക്ഷണിക്കുന്നു. ഓണം നൽകുന്ന സൗന്ദര്യാനുഭൂതി അവിതർക്കമാണ്.എന്നാൽ കണ്ണ് തുറക്കുമ്പോൾ മുന്നിലിന്നവതരിക്കുന്നത് കതിരൊഴിഞ്ഞ പാടവും പൂ ചിരിക്കാത്ത തൊടികളും ഓണക്കളികളൊഴിഞ്ഞ പൂമുറ്റങ്ങളും ഷോക്കേസിൽ കയറിയ ഒഴിഞ്ഞ പറയും കൊട്ടിയടക്കപ്പെട്ട ആഡംബര വീടുകളുടെ പടിപ്പുരയും മാത്രം !!! വട്ടവട്ടം വികസിച്ച് നടുവിലെ ഓണത്തപ്പന്റെ അനുഗ്രഹാശിസ്സുകളോടെ പുഞ്ചിരി തൂവിയിരുന്ന പൂക്കളങ്ങൾ നമുക്കിന്ന് അന്യമായിരിക്കുന്നു.വണിക വൈഭവത്തിന്റെ ഓണക്കാല മാതൃകകളായി ഇന്ന് അവ ഓഫീസ് വൽക്കരിക്കപ്പെട്ടിരിക്കുന്നു.ഇനി വരാനുള്ളത് മാവേലിയുടെ റോബോട്ടിക് ഓണം ആവും..എ ഐ ഒരുക്കുന്ന ലക്ഷണമൊത്ത മാവേലി മന്നനായി നമുക്ക് ഇനി നാടിനെയും വീടിനെയും…
Author: Silvy Michael
കൊല്ലവർഷം 1149. പൊന്നിൻ ചിങ്ങമാസം… മാനത്തേറാൻ വെമ്പി ഒരു ഓണവില്ല് നാണിച്ചു നിൽക്കുന്നു. പക്ഷേ പെയ്തൊഴിയാൻ വിസമ്മതിച്ച് കർക്കിടകം ചിങ്ങത്തിലേക്കും മഴക്കുട നീർത്തി കുസൃതി കാട്ടുന്നു. ചിങ്ങം അതൊന്നും ഗൗനിക്കുന്നേ ഇല്ല. ഉല്ലാസവും ഉത്സാഹവും അവളുടെ മുഖമുദ്ര ആണല്ലോ. ഓണക്കോടിയുടുക്കാൻ ആവേശം പൂണ്ടു നിന്ന അവളുടെ മൂന്നാം പുലരിയുടെ നാലാം യാമത്തിൽ ആണ് അങ്ങ് കിഴക്കൻ മലഞ്ചെരുവിൽ ഓണ നിലാവ് ഒന്നുദിച്ചത്. മേലെ മാനത്ത് ചന്ദ്രൻ അശ്വതി നക്ഷത്രവുമായി സൊറ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴതാ ഇങ്ങു താഴെ ഓണക്കിളികൾ പുലരിപ്പാട്ടൊന്ന് നീട്ടി പാടുന്നു . ഓണത്തുമ്പികൾ ചിറകടിച്ചുയരുന്നു. നാടും വീടും നിറയുന്ന കുരവമേളം. അവർ സൂക്ഷിച്ചു നോക്കി. ഓണം എത്തിയോ? ഒരു സന്ദേഹം!പക്ഷേ അപ്പോഴാണ് അവർ അത് കണ്ടത്. മാവേലിയെത്തും മുൻപേ, മാമ്പൂ പോലെ ചിരിക്കുന്ന കുഞ്ഞു പെൺകിടാവൊന്ന് കൈകാലിട്ടിളക്കിച്ചിരിച്ചു കൊണ്ട് അവിടെ പിറന്നുവീണിരിക്കുന്നു– ഓണപ്പൂവ് പോലെ… ഓണക്കസവു പോലെ. ഇന്ന് ആ പിറവിയുടെ അമ്പതാം വാർഷികമാണ്. അതെ, ഇന്നെന്റെ അൻപതാം പിറന്നാൾ.…
