ഒരു നീണ്ട കഥ.
നേരം സന്ധ്യമയങ്ങി. ഞായറാഴ്ച ആയതിനാൽ മുംബൈ നഗരത്തിലെ ബാറുകളും ഡിസ്‌കോത്തെക്കുകളും ചെറുപ്പക്കാരെ കൊണ്ട് നിറഞ്ഞു. നഗരത്തിലെ തിരക്കുകളിൽ ഒന്നിലും പെടാതെ ചൂടൻ ചാറ്റുമായി കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കുകയാണ് ആദർശ്. ആദർശ് നായർ, അവിവാഹിതൻ, 35 വയസ്സ്, മലയാളി, ‘WORLD TODAY’ യിൽ സീനിയർ റിപ്പോർട്ടർ. ആറ് ദിവസത്തെ തിരക്കിനൊടുവിൽ കിട്ടുന്ന ഏക ഞായറാഴ്ച പുകയും വലിച്ചു കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാൻ ഇഷ്ടപെടുന്നു.
വിവാഹം ഒരു അടഞ്ഞ അദ്ധ്യായം. സ്ത്രീകളെ വെറുപ്പാണോ എന്ന് ചോദിച്ചാൽ അമ്മയെ വെറുക്കുന്നില്ല എന്ന് പറയും. സ്ത്രീകളെ ഭയപ്പെടുന്നോ എന്ന് ചോദിച്ചാൽ തന്റെ കൗമാരക്കാലത്തെ പ്രണയങ്ങളെക്കുറിച്ച് ഒരു ഉപന്യാസം തയാറാക്കികളയും കക്ഷി.
കംപ്യൂട്ടറിൽ തുറന്ന് കിടക്കുന്ന ചാറ്റ് വിൻഡോയിൽ ആളനക്കം. ടക് ടക്…
സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ബീച്ചിലും ബാറിലുമായിരിക്കും എന്ന് അറിഞ്ഞിട്ടും വെറുതെ മെസ്സഞ്ചറിലെ ചാറ്റ് വിൻഡോയിൽ ഒരു സന്ദർശനം. പരിചയക്കാർ ആരുമില്ല. ഒരു “അന്നാ ഫെർണാണ്ടസ്” അവളുടെ ടക് ടെക് ആണ്. ആരാണിവൾ? ഉടനെ ഒരു ഹായ് എത്തി. തിരിച്ചും ഒരു ഹായ് കൊടുത്തു. അടുത്ത ചോദ്യം ഏജ്,സെക്സ്,ലൊക്കേഷൻ പ്ളീസ്.
ആദർശിന് തീരെ ഇഷ്ടപ്പെടാത്ത ചോദ്യം. സൗഹൃദത്തിന് ഇതൊക്കെ അത്യാവശ്യം ആണോ? ചാറ്റിങ്ങിന് വേറെ ആരുമില്ലാത്തത് കൊണ്ട് മറുപടി കൊടുത്തു.
“35, Male, India.”
“മാരീഡ് ആണോ?”
“അല്ല”
“ജോലി?”
“പത്രപ്രവർത്തനം”
അവളുടെ ടൈപ്പിങ്ങിനു വേഗത കൂടി.
“ഏതു പത്രം?”
താല്പര്യം കുറയ്ക്കാനായി ഒരു കള്ളം തട്ടിവിട്ടു.
“ഒരു മഞ്ഞപ്പത്രം”
“ശമ്പളം?”
ഒഴിഞ്ഞു പോകാനായി വീണ്ടും ഒരു കള്ളം.
“കുറവാണ്”
പോകുന്ന ലക്ഷണമില്ല.
“വേറെ ജോലിക്ക് ശ്രമിച്ചു കൂടെ?”
വല്ലാതെ ചൊറിയുന്നത് കണ്ടപ്പോൾ അറിയാതെ ചോദിച്ച് പോയി.
“മലയാളി ആണല്ലേ?”
മറുപടിയില്ല.
“ടക് ടക്…”
ഇല്ല, മറുപടിയില്ല. അന്ന ചാറ്റ് റൂം വിട്ടു പോയിരിക്കുന്നു.
സമയം 8:30 മണി കഴിഞ്ഞു. കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്തു. കൈയിൽ ഇരുന്ന സിഗരറ്റ് വലിച്ചു തീർത്തു. ഞായറാഴ്ചകളിൽ സ്വയം പാചകമാണ് പതിവ്. ചപ്പാത്തിയും ടൊമാറ്റോക്കറിയും ഉണ്ടാക്കി വന്നപ്പോൾ ഒൻപതു മണിയായി. ഒരു സ്മാൾ എടുത്ത് നേരെ കിടക്കയിലേക്ക്. ഒരു ബെഡ്‌റൂമും അടുക്കളയും മാത്രമുള്ള ഒരു ചെറിയ ഫ്ലാറ്റ്. മുംബൈയിൽ വന്നതുമുതൽ ഇവിടെയാണ് താമസം. ചെറുതെങ്കിലും സൗകര്യപ്രദം. വാഹനസൗകര്യം. വാടക അൽപ്പം കൂടുതലാണ്.
ഇത്രേം നാളത്തെ സമ്പാദ്യം കൊണ്ട് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി. അതും മുംബൈയിലെ ഒരു പോഷ് ഏരിയ ആയ ബാന്ദ്രയിൽ. ഇതുവരെ അവിടെ താമസിച്ചില്ല. അത് വാടകയ്ക്ക് കൊടുത്തു. മുംബൈ വിടുന്നതുവരെ ഇവിടെ താമസിക്കാനാണ് ഇഷ്ടം. ഉടമസ്ഥൻ ഒരു പരിചയക്കാരനായത് കൊണ്ട് മാറിത്താമസിക്കാൻ പറയില്ല.
ഭക്ഷണം കഴിക്കാൻ നേരമായി. കഴിച്ചു കഴിഞ്ഞിട്ടു ഒരു മണിക്കൂർ ടി വി കാണൽ. പിന്നെ ഉറക്കം. നേരം വെളുക്കുന്നതു മുതൽ വീണ്ടും തിരക്കിലേയ്ക്ക്. പെട്ടെന്ന് മൊബൈൽ ഫോൺ പാടാൻ തുടങ്ങി.” തു മിലേ ദിൽ കിലേ”. ആരാണീ സമയത്ത്. നാട്ടിൽ നിന്നായിരിക്കും ,രാമേട്ടൻ. ഞായറാഴ്ചകളിൽ വേറെ ആരും അവനെ വിളിക്കാറില്ല. ഫോൺ എടുത്തുനോക്കി.
റിപ്പോർട്ടർ പവൻ കുമാർ ദേശായ്. കള്ളപ്പന്നി! സ്വന്തം കാര്യത്തിനായി മാത്രം ഫോൺ ഉപയോഗിക്കുന്ന ഉത്തരേന്ത്യക്കാരൻ, സ്വാർത്ഥൻ.
“പവൻ ബോലോ യാർ”
“അരേ യാർ മേരാ ഹെല്പ് കരോ”
“ക്യാ ബാത്ത് ഹേ യാർ, എന്താ പ്രശ്നം?”
“ബോസ്സ് രണ്ട് പുതിയ അസൈന്മെന്റുകൾ കൊണ്ട് വന്നു. മെയിലിൽ ഉണ്ട്. തുറന്ന് നോക്കൂ.”
“അതിന്? മെയിലൊക്കെ നാളെ നോക്കാം.നീ വിളിച്ച് കാര്യം പറ.”
“ഒന്ന് ലോക്കൽ പ്രോജക്ട്. മുംബൈ റെഡ് സ്ട്രീറ്റ്. ഒരു പഴയ ചരക്കിന്റെ ഇന്റർവ്യൂ”
“ഓക്കേ”
“വേറെയൊന്ന് ഓവർസീസ്. കാനഡ. ഒരു NRI നരേന്ദ്ര ഗുപ്തയുടെ അവിഹിതം. അയാളുടെ ചരിത്രം, ഭൂമി ശാസ്ത്രം എന്നിവ കണ്ടു പിടിക്കൽ”
” ഈ രാത്രിയിൽ തന്റെ പ്രശ്നം എന്താ?”
” ആ ഓവർസീസ് പ്രൊജക്റ്റ് എനിക്ക് തരണം. നിനക്കറിയാലോ ഞാൻ റെഡ് സ്ട്രീറ്റിൽ പോയാലുള്ള കാര്യം. എന്തെങ്കിലും രോഗങ്ങളും സമ്പാദിച്ചാകും മടക്കം.”
“പവൻ നിനക്കറിയാലോ ഓവർസീസ് ഒന്നും എനിക്ക് താത്പര്യമില്ലെന്ന്. ഈ രണ്ടു സബ്‌ജക്റ്റും എനിക്ക് ഒട്ടും പ്രിയം തോന്നുന്നില്ല.”
“എനിക്കറിയാം ആദർശ് എന്നാലും സാബ് ജി, പുള്ളിയുടെ താത്പര്യമല്ലേ ഫൈനൽ ഡിസിഷൻ “
“എന്തായാലും സുധീർ സാബ് പറയട്ടെ”
അയാൾ ഫോൺ കട്ട് ചെയ്തു. ശരിക്കും ഇവനാണ് പാപ്പരാസി. താക്കോൽ ദ്വാരത്തിലൂടെ വേണമെങ്കിലും നുഴഞ്ഞു കയറി ഏത് രഹസ്യവും കണ്ടെത്തും. ഇവനെ കാനഡയിൽ വിട്ടാൽ നരേന്ദ്ര ഗുപ്ത ഇനി ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതികളും അവയുടെ രഹസ്യവും പുറത്തു കൊണ്ട് വരും,ബദ്മാഷ്.
ഉള്ള ലഹരി പോയി അവന്റെ ഫോൺ കാരണം. ഞായറാഴ്ച പോലും സ്വസ്ഥത തരില്ല. ഗ്ലാസിൽ അല്പം മദ്യം കൂടി പകർന്നു. ഗ്ലാസ് കാലിയാക്കി നേരെ ബെഡിലേക്കു ചരിഞ്ഞു. ബെഡിൽ നിവർന്നു കിടന്നു. ജീവിതത്തിലെ ഒരാഴ്ച കൂടി പിന്നിട്ടു. ആദർശ് നെടുവീർപ്പിട്ടു.
രാവിലെ ആറര. അടുത്ത ഫാക്ടറിയിലെ ഷിഫ്റ്റിൻ്റെ സൈറൺ കേട്ട് ഞെട്ടി ഉണർന്നു. കണ്ണ് തുറന്നതും കൈ ഫോണിനെ തപ്പിയെടുത്തു. രണ്ട് മിസ്ഡ് കാൾസ്. സുധീർ സാബിന്റെ ലാൻഡ് ലൈൻ നമ്പർ. ആദ്യം രാമേട്ടനെ വിളിക്കട്ടെ. ലോകത്തിന്റെ ഏതു കോണിലായാലും ദിവസത്തെ ആദ്യത്തെ കാൾ രാമേട്ടന്റെ ഫോണിലേക്കാകും. അതൊരു ദിവസത്തിന്റെ ഐശ്വര്യ പൂർണമായ തുടക്കമാണ്.
തലേ ദിവസത്തെ ഹാങ്ങ് ഓവർ,തലയ്ക്കൊരു ഭാരം. എല്ലാ ഞായറാഴ്ചകളും തനിക്കു സമ്മാനിക്കുന്നത് ഈ “തലക്കനങ്ങൾ” മാത്രമാണ്. തന്നെ പോലെ ഒറ്റയാനായ ഒരാൾക്ക് ഞായറാഴ്ചകൾ വെറും ആഡംബരങ്ങൾ ആണ്.
ആദർശ് കട്ടിലിൽ എഴുന്നേറ്റിരുന്നു. രാമേട്ടന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല, രാമേട്ടൻ തിരക്കിലായിരിക്കും. പാവം രാമേട്ടൻ. അദ്ദേഹം തനിക്കാരാണെന്ന് അവൻ ചിന്തിച്ചു.
ആരുമല്ല അല്ലെങ്കിൽ സർവ്വസ്വവുമാണ്. എന്റെ അമ്മ ഇന്ന് ജീവനോടെയുണ്ടെങ്കിൽ അതിനു കാരണക്കാർ രാമേട്ടനും അരുന്ധതിയേട്ടത്തിയുമാണ്. പാവം അമ്മ. കൂടെ സ്വന്തക്കാരെന്നു പറയാൻ ആരുമില്ല. ഇഷ്ടപെട്ട പുരുഷനോടൊപ്പം എല്ലാം ഉപേക്ഷിച്ചു ഇറങ്ങി തിരിച്ചപ്പോൾ വിധി ഇങ്ങനെ ഒരു നേരമ്പോക്ക് കാണിക്കുമെന്ന് കരുതി കാണില്ല. ഭർത്താവും മകളും മരിച്ചവരുടെ ലോകത്തെത്തി. താങ്ങാകേണ്ട ഏക മകൻ ദൂരെ മുംബൈയിൽ തനിച്ചു കഴിയുന്നു. അമ്മയും മകനും മുഖാമുഖം കണ്ടിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു.
ഈ മഹാനഗരത്തിലേക്കു ചേക്കേറുമ്പോൾ രാമേട്ടനോട് ഒന്നേ പറഞ്ഞുള്ളു.
“രാമേട്ടാ,ഞാൻ അമ്മയെ നിങ്ങളെ ഏല്പിക്കുന്നു. പൊന്നു പോലെ നോക്കണം. ഞാൻ മടങ്ങി വരും.”
എന്റെ വാക്കുകൾ രാമേട്ടൻ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അതൊരിക്കലും തെറ്റിയിട്ടില്ല. അമ്മയെ സ്വന്തം സഹോദരിയെ പോലെ പരിചരിച്ചു. ഞാനും മീരയും രാമേട്ടനും ചേച്ചിക്കും, ആ അദ്ധ്യാപക ദമ്പതികൾക്ക് സ്വന്തം മക്കൾ തന്നെയായിരുന്നു. രാമേട്ടനെ കണ്ടിട്ട് കുറെ നാളായി.
ഒരിക്കൽ പത്രമോഫീസിലെ സ്വന്തം ക്യാബിനിൽ ഇരിക്കുമ്പോൾ പ്യൂൺ വന്നു പറഞ്ഞു ഒരു സന്ദർശകൻ ഉണ്ടെന്ന്. അകത്തേക്ക് ക്ഷണിച്ചപ്പോൾ ഒരിക്കലും കരുതിയില്ല അത് രാമേട്ടനാണെന്ന്. മുണ്ടും ഷർട്ടും ധരിച്ചു പാറി പറന്ന മുടിയുമായി രാമേട്ടൻ മുന്നിൽ. രണ്ടു ദിവസത്തെ തീവണ്ടിയാത്ര പാവത്തെ വല്ലാതെ തളർത്തിയിരുന്നു. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു.
“ആദർശേ,മോനെ നീയിപ്പോൾ എന്റെ കൂടെ നാട്ടിൽ വരണം!”
“എന്താ രാമേട്ടാ ,എനിക്ക് വയ്യ രാമേട്ടാ അമ്മയെ കാണാൻ “
ഓഫീസിൽ ആണെന്ന് ഓർക്കാതെ അവൻ നിലത്തു മുട്ടുകുത്തി നിന്നു. കൈകൾ കൊണ്ട് തലമുടിയിൽ പിടിച്ചു വലിച്ചു.
“എനിക്ക് വയ്യ രാമേട്ടാ. എന്റെ അമ്മ എപ്പോൾ എന്നെ തിരിച്ചറിയുന്നോ, ഈ ലോകത്തെ അറിയുന്നുവോ,അന്ന് ഞാൻ വരും അമ്മയെ കൂടെ കൂട്ടും.”
“അമ്മക്ക് നല്ല മാറ്റമുണ്ട് കുട്ടാ,ഇപ്പോൾ തനിയെ അമ്പലത്തിലൊക്കെ പോകാൻ വാശി പിടിക്കും. ഇടക്കൊന്നു ഓർമ്മ വിട്ടു പോകും അപ്പോൾ ആരോടും ഒന്നും മിണ്ടില്ല.”
“വരാം രാമേട്ടാ,എനിക്ക് കുറച്ചു സമയം കൂടി തരൂ. അമ്മ എന്നെ ഒരു അന്യനെപ്പോലെ നോക്കുന്നത്,പെരുമാറുന്നത് അതൊന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”
“പക്ഷെ മോനെ അവർക്കു നീ ഒരു മകനെ അവശേഷിക്കുന്നുള്ളൂ. അവർ നിന്റെ സ്നേഹം അർഹിക്കുന്നു. അതോർമ്മ വേണം.”
“ഞാൻ ഉടനെ തന്നെ വരും രാമേട്ടാ. രാമേട്ടനും ചേച്ചിക്കും അമ്മ ഒരു ശല്യമായോ?”
“അതല്ല മോനെ ഞാൻ പറഞ്ഞത്. ചേച്ചി എന്റെ സ്വന്തം സഹോദരിയെ പോലെയാണ്. ഞങ്ങൾക്ക് മൂന്നുപേർക്കും നീയല്ലാതെ വേറെയാരും ഇല്ലല്ലോ!”
വളരെ പാടുപെട്ടാണ് രാമേട്ടനെ വൈകുന്നേരത്തെ ഫ്ലൈറ്റിൽ കയറ്റി വിട്ടത്. എയർപോർട്ടിൽ നിന്നു വീട്ടിലേക്കു എത്തിക്കാൻ തിരുവനന്തപുരത്തെ ഒരു സുഹൃത്തിനെ വിളിച്ചു ഏല്പിക്കുകയും ചെയ്തു. രാമേട്ടൻ ഒരു നിമിഷം പോലും വീട്ടിൽ നിന്നു മാറി നിന്നുകൂടാ. അമ്മയ്ക്കും ചേച്ചിക്കും രാമേട്ടനല്ലാതെ വേറെയാരും ഇല്ലല്ലോ. എന്തൊരു സ്വാർത്ഥ ചിന്തയായിരുന്നു തനിക്ക്. അതൊക്കെ നടന്നിട്ടിപ്പോൾ മാസങ്ങൾ കഴിഞ്ഞു.
കുറെ റിങ്ങ് ചെയ്തതിനു ശേഷമാണ് രാമേട്ടൻ ഫോൺ എടുത്തത്.
“കുട്ടാ ഞാൻ ഡ്രൈവിങ്ങിലായിരുന്നു. അമ്പലനടയിൽ എത്തിയപ്പോഴാണ് മിസ്സ്ഡ് കാൾ കണ്ടത്. അമ്മക്കു എന്തോ പ്രത്യേക പൂജ ഉണ്ടെന്ന്. ഞാനിവിടെ പുറത്ത് കാത്തിരിക്കുന്നു.”
“‘അമ്മ എന്ത് പറയുന്നു, ഇന്നെന്താ പ്രത്യേകത?”
“ഇന്നലെ രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റു. മീരമോളെ ആരോ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞായിരുന്നു നിലവിളി “
രാമേട്ടൻ ഒന്ന് നെടു വീർപ്പിട്ടു. പിന്നെ ആരും ഒന്നും മിണ്ടിയില്ല. ആദർശ് ഫോൺ കട്ട് ചെയ്തു.
പിന്നെ സുധീർ സാബിന്റെ ലാൻഡ് ഫോണിലേക്കു തിരിച്ചു വിളിച്ചു.
****************************************************************************************************************
സുധീർ സാബിന്റെ ഗേറ്റിൽ ചെന്ന് ഹോൺ മുഴക്കിയപ്പോഴേക്കും ഖൂർഖാ ഭീം താപ്പ വന്നു ഗേറ്റ് തുറന്നു തന്നു. കാർ പോർച്ചിൽ മുഴുവൻ വീട്ടിലെ വണ്ടികളാണ്. ബീച്ച് സൈഡിലുള്ള വലിയൊരു വീടാണ് സുധീർ ബാബുവിന്. അമ്പതു വയസോളം പ്രായം കാണും. രാജസ്ഥാൻകാരനാണ്. നല്ല മനുഷ്യൻ. മിടുക്കൻ. ഭാര്യയും കുട്ടിയും മൂന്നു ജോലിക്കാരും രണ്ടു ഗൂർഖകളും രണ്ടു പേർസണൽ സെക്യൂരിറ്റികളും. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. അതിനാൽ റ്റൈറ്റ് സെക്യൂരിറ്റി ആണ് ഓഫീസിലും വീട്ടിലും.
“എന്തിനാണാവോ അദ്ദേഹമെന്നെ വിളിപ്പിച്ചത്? എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമില്ലാതെ അദ്ദേഹം അവനെ ബുദ്ധിമുട്ടിക്കാറില്ല.”
ചായ കൊണ്ട് വന്നത് അദ്ദേഹത്തിൻ്റെ ഭാര്യയായ രുഗ്മിണി ദേവിയായിരുന്നു.
“പൂജാമുറിയിൽ ആണ്, ഇപ്പോൾ വരും.”
മേശപ്പുറത്ത് ഹിന്ദി, ഇംഗ്ലീഷ്,മറാത്തി ദിനം പത്രങ്ങൾഅടുക്കി വച്ചിരുന്നു. അവയിൽ കണ്ണോടിച്ചു കൊണ്ട് ആദർശ് കാത്തിരുന്നു.
(തുടരും)


4 Comments
Pingback: റാണി പദ്മിനി-17 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: റാണി പദ്മിനി-16 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
ആകാംക്ഷയായി👍 വേഗം തുടരണേ
❤️❤️🙏