മാമായിയെ പാട്ടിലാക്കാൻ ഡാനിയേല പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഫ്രാൻസിസ്ക, മക്കൾ രണ്ടു പേരേയും സംശയത്തോടെ നിരീക്ഷിച്ചു. രാത്രിയിൽ കണ്ണപ്പൻ വന്ന് മാമായിയുടെ പിടിയിലകപ്പെടുമോ എന്ന പേടിയിലാരുന്നു ഡാനിയേല. അതവൾ ഗബ്രിയേലിനോട് പറയുകയും ചെയ്തു.
“നീ പേടിക്കേണ്ട ഞാനവന് മെസേജ് അയച്ചിട്ടുണ്ട്. അവൻ വരില്ലെന്ന് വോയ്സ് മെസേജ് ഇട്ടു. അവൻ്റെ ശബ്ദം നിനക്ക് കേൾക്കണോ. “
ആ ശബ്ദം കേൾക്കാൻ അവൾക്ക് മോഹം തോന്നി. ഗബ്രിയേലിനൊപ്പം ഡാനിയേല മുറ്റത്തേക്കിറങ്ങി.
“ഡാനിയേലാ…. “
പിന്നിൽ നിന്നും ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടു. ഡാനിയേല പേടിച്ചു പോയി. തൊട്ട് പിന്നിൽ ഫ്രാൻസിസ്ക. കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. വലത് കൈ ഉയർത്തി അവർ ഡാനിയേലക്ക് നേരെ പാഞ്ഞടത്തു. ഗബ്രിയേൽ ഇടയിൽ കയറി നിന്നു, ആ തടിച്ച വിരലുകൾ അവൻ്റെ മൂക്കിൽ പതിഞ്ഞു. മൂക്കിൽ നിന്നും ചോരയൊഴുകി.
“മാമായി ഡാനിയേലക്ക് ഇരുട്ടിൽ ചൂരൽ മല കാണണമെന്ന് പറഞ്ഞപ്പോൾ, ഞാൻ കാണിയ്ക്കാൻ വിളിച്ചതാണ്. എന്തൊരു ഭംഗിയാണ് ഇരുട്ടിൽ ആ മല കാണാൻ. “
ഫ്രാൻസിസ്ക ഗബ്രിയേലിൻ്റെ മുഖത്ത് തൊട്ടു. അവരുടെ കൈ നിറയെ ചോര പുരണ്ടു.
“അയ്യോ ചോര. “
ഡാനിയേല നിലവിളിച്ചു. ഗബ്രിയേൽ ചോര കണ്ട് തല കറങ്ങി നിലത്ത് വീണ്, ബോധം പോയ പോലെ അഭിനയിച്ചു. ഫ്രാൻസിസ്കയും വിരണ്ടു പോയിരുന്നു. ഫ്രാൻസിസ്ക തൻ്റെ തലയിൽ കെട്ടിയിരുന്ന തൂവാല അഴിച്ചു ചോര തുടച്ചു. ഡാനിയേല ഗബ്രിയേലിൻ്റെ മുഖത്ത് വെള്ളം തളിച്ചു. ഗബ്രിയേൽ കണ്ണ് തുറന്നു.
“എനിക്ക് കുഴപ്പമൊന്നുമില്ല. “
ഉറങ്ങാൻ നേരം ഫ്രാൻസിസ്ക ഡാനിയേലയുടെ മുറിയിൽ വന്ന് കിടന്നു. അഭിനയം കൊണ്ടൊന്നും മാമായിയുടെ മനസ്സിലെ സംശയം മാറിയിട്ടില്ല എന്ന് ഗബ്രിയേലിന് മനസ്സിലായി. ഡാനിയേലയുടെ മുറിയുടെ പുറത്ത് ഗബ്രിയേൽ കാവൽ കിടന്നു.
തലേ ദിവസം തീരെ ഉറങ്ങാതിരുന്നത് കൊണ്ട് ഗബ്രിയേലിൻ്റെ കണ്ണുകൾ താനെ അടഞ്ഞു തുടങ്ങി. ഉറക്കത്തിൽ അവനൊരു ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അവൻ വിയർത്ത് കുളിച്ചിരുന്നു. അവൻ മുറിയിൽ കയറി ഡാനിയേലയെ നോക്കി, അവൾ ഇടത് വശം ചരിഞ്ഞു കിടന്നു ശാന്തമായി ഉറങ്ങുകയാണ്.
ഗബ്രിയേൽ ഒരു മഗ് നിറയെ തണുത്ത വെള്ളം കുടിച്ചു. അവൻ്റെ മനസ്സിൽ പേടിപ്പെടുത്തുന്ന സ്വപ്നത്തിലെ ദൃശ്യങ്ങൾ വീണ്ടും തെളിഞ്ഞു.
ചൂരൽ മല പള്ളിയുടെ മുന്നിൽ ഒരു വലിയ മരക്കുരിശ് തലകീഴായി നാട്ടിയിരിക്കുന്നു. അതിൽ ഡാനിയേലയെ കെട്ടിയിട്ടിരിക്കുന്നു. ഡാനിയേല ഉച്ചത്തിൽ ബഹളം വയ്ക്കുന്നു. അവൾ മുന്നിലുള്ള മരത്തിലേക്ക് നോക്കി കരയുകയാണ്. മുന്നിൽ നിലത്ത് കണ്ണപ്പൻ മുട്ട് കുത്തിയിരിക്കുന്നു. മരത്തിൽ കെട്ടിയ തൂക്ക് കയറിൻ്റെ അറ്റം കണ്ണപ്പൻ്റെ കഴുത്തിൽ മുറുകുകയാണ്. അവൻ കയറിൻ്റെ കുരുക്ക് ഇളക്കി മാറ്റാൻ ശ്രമിക്കുകയാണ്. അത് കൂടുതൽ മുറുകുകയാണ്. കണ്ണപ്പൻ്റെ കഴുത്തിൽ കുരുക്ക് മുറുകി, അവൻ്റെ കണ്ണുകൾ പുറത്തോട്ട് തള്ളാൻ തുടങ്ങി.
ആറടി പൊക്കമുള്ള ഒരു കറുത്ത വസ്ത്രധാരി മുന്നിലേക്ക് വന്നു. അയാളുടെ കയ്യിൽ തിളങ്ങുന്ന ചാട്ടവാർ കൊണ്ട് അയാളാരെയോ തലങ്ങും വിലങ്ങും അടിക്കുകയാണ്. നിലത്ത് കിടക്കുന്ന പുരുഷ രൂപത്തെ അയാൾ ചവിട്ടുകയാണ്. ആ രൂപത്തിൻ്റെ മുഖം ഗബ്രിയേൽ ഒന്ന് നോക്കി. അതവൻ തന്നെയായിരുന്നു, ഗബ്രിയേൽ. അയാളുടെ ഓരോ അടികളും ഗബ്രിയേൽ കരഞ്ഞ് കൊണ്ട് ഏറ്റ് വാങ്ങി. അവൻ്റെ ശരീരമാസകലം ചുവന്ന് തടിച്ചു. പെട്ടെന്ന് ഗബ്രിയേൽ വലിയ വായിൽ നിലവിളിച്ചു.
“അപ്പാ…. “
പെട്ടെന്ന് അടി നിന്നു.
കുഞ്ഞിലെ മുതൽ ഗബ്രിയേലിന് സങ്കടം വരുമ്പോൾ അപ്പനെയാണ് ആദ്യം ഓർമ്മ വരുന്നത്. ആരോ മുടിയിഴകളിൽ തടവുന്നു. അവൻ കണ്ണുകൾ വലിച്ച് തുറന്നു. താൻ കട്ടിലിൽ കിടക്കുകയാണ്. കണ്ടത് ഒരു ഭീകര സ്വപ്നമായിരുന്നു. കൺപീലികൾ കണ്ണീര് കൊണ്ട് നനഞ്ഞിരിക്കുന്നു. മുട്ടിന് താഴെ മീൻ വരഞ്ഞ പോലെ നാലഞ്ച് പാടുകൾ, തലങ്ങും വിലങ്ങുമായി പതിഞ്ഞിട്ടുണ്ട്.
“ഇതെങ്ങനെ പറ്റി. “
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. പിന്നീട് അവന് ഉറക്കം വന്നില്ല. അവന് എഴുന്നേറ്റു മുറിയിൽ പരിശോധന നടത്തി. അവൻ കിടന്ന കട്ടിലിലെ മെത്തയുടെ താഴെ മാമായിയുടെ പൂജിച്ച താലിസ്മാൻ.
പെരേര പറഞ്ഞത് ഓർത്തു, ശക്തി നശിക്കാൻ കാർക്കിച്ചു തുപ്പിയാൽ മതി. അവൻ ശക്തമായി ചുമച്ച് തുപ്പി, ആ താലിസ്മാൻ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു.
വീണ്ടും കട്ടിലിൽ കിടന്നെങ്കിലും പിന്നീട് ഉറക്കം വന്നില്ല.
“ഗബ്രിയേലേ… ഇത് എന്തൊരു ഉറക്കമാണ്. “
ഡാനിയേല വിളിച്ചുണർത്തിയപ്പോഴാണ് നേരം വെളുത്തത് അവന് മനസ്സിലായത്.
“നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്. “
“ഞാനൊരു ദുസ്വപ്നം കണ്ടു. “
“എന്തായിരുന്നു ആ സ്വപ്നം. “
“എനിക്കൊന്നും ഓർമ്മയില്ല. ഞാൻ പേടിച്ചു ഞെട്ടിയുണർന്നു. ഇപ്പോഴും എൻ്റെ പേടി മാറുന്നില്ല. “
“ആ സ്വപ്നത്തിൽ ഞാനും കണ്ണപ്പനും ഉണ്ടായിരുന്നോ. നിന്നെ ഒരു കുരിശിൽ കെട്ടിയിട്ടിരുന്നോ. “
“അതേ അങ്ങനെയാണ് കണ്ടത്. കണ്ണേട്ടൻ്റെ കഴുത്തിൽ ഒരു കയറിട്ട് കുരുക്കി. ഗബ്രിയേലിനെ ചാട്ടവാർ കൊണ്ട് അടിച്ചു. “
ഗബ്രിയേൽ തൻ്റെ ഷർട്ട് ഉയർത്തിക്കാട്ടി. അവൻ്റെ മുതുകത്തെ ചുവന്ന തിണർപ്പുകൾ കണ്ട് ഡാനിയേല പൊട്ടിക്കരഞ്ഞു.
ഗബ്രിയേൽ കടയിൽ പോകാനിറങ്ങിയപ്പോൾ ഡാനിയേലയ്ക്കൊപ്പം ഫ്രാൻസിസ്ക കൂടി അനുഗമിച്ചു.
“ഗബ്രിയേലെ, ഇന്ന് കുറച്ച് നേരത്തെ എത്തണം. നാളത്തേക്ക് അവധി കൂടി പറഞ്ഞേരെ. കുറെ കാര്യമുണ്ട് ഉടൻ ചെയ്ത് തീർക്കാൻ. “
“എന്താ മാമായി. “
“ഞാൻ വളരെ ഭയാനകമായ ഒരു സ്വപ്നം കണ്ടു. “
“വെറുമൊരു സ്വപ്നമല്ലേ. “
“വെറുമൊരു സ്വപ്നമല്ല. “
ഫ്രാൻസിസ്ക ഡാനിയേലയെ മാറ്റി നിർത്തി. അവളുടെ രണ്ട് കൈത്തണ്ടകളിലും കയറ് മുറുകിയ ചുവന്ന പാടുകൾ.
ഇപ്പോൾ ഞെട്ടിയത് ഡാനിയേലയാണ്, അവൾ ആ പാടുകൾ ഇപ്പോഴാണ് കണ്ടത്. ഗബ്രിയേലിൻ്റെ കണ്ണുകൾ നിറഞ്ഞു. അവൻ തിരികെ ഒന്നും പറഞ്ഞില്ല. പറയാൻ കഴിഞ്ഞില്ല.
കണ്ണപ്പനെ കാണണം, അവൻ്റെ കഴുത്തിൽ കുരുക്കിൻ്റെ പാടുണ്ടോ എന്നറിയണം. അവൻ വേഗം കടയിലേക്ക് തിരിച്ചു.
പെരേരയേയും ജാൻസിയേയും കാര്യങ്ങൾ വിളിച്ചറിയിച്ചു. അവർ മൂന്ന് പേരും കണ്ണപ്പനെ കാത്തിരുന്നു.
“എന്താ ഇവിടൊരു ഗൂഡാലോചന. “
സൈമൺ വന്ന് കടയിൽ കയറിയത് അവർ അറിഞ്ഞില്ല
“സൈമൺ ചേട്ടാ, ഞങ്ങൾ കണ്ണപ്പനെ കാത്തിരിക്കുന്നു. “
ജാൻസി തലേ ദിവസത്തെ സ്വപ്നത്തിൻ്റെ കാര്യങ്ങൾ ചുരുക്കി സൈമണിന് പറഞ്ഞ് കൊടുത്തു.
“ഞാൻ അന്നേ പറഞ്ഞതല്ലേ, ഫ്രാൻസിസ്കയെ ചൊടിപ്പിക്കരുതെന്ന്. ഇതിൽ ഇടപെട്ടാൽ, ഇടപെടുന്നവർ പെട്ട് പോകും. എന്നെ ഇതിനൊന്നും കിട്ടില്ല, ജാൻസി നീ നിൻ്റെ പണി നോക്ക്. “
ജാൻസിക്ക് ദേഷ്യം വന്നു. ഇങ്ങനെയൊരു പേടിത്തൂറി. മറുത്ത് പറഞ്ഞാൽ തനിക്ക് ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം കൂടി ഇല്ലാതാകും. അത് കൊണ്ട് ജാൻസി ഒന്നും പറഞ്ഞില്ല.
കണ്ണപ്പൻ ദൂരെ നിന്നും വരുന്നത് കണ്ട് നാലു പേരും ചാടി എഴുന്നേറ്റു.
“എന്താ അത്യാവശ്യമായി വരാൻ പറഞ്ഞത്. ഞാൻ കോളേജിലെ ക്ലാസ് കട്ട് ചെയ്ത് ഓടി വരുകയായിരുന്നു. “
ഗബ്രിയേലും പെരേരയും കൂടി അവൻ്റെ കഴുത്ത് പരിശോധിച്ചു.
“എന്താ കാര്യം പറ. “
കണ്ണപ്പൻ വെപ്രാളത്തോടെ ചോദിച്ചു.
“ഇല്ല ഭാഗ്യം, ഇവൻ്റെ കഴുത്തിൽ പാടുകളില്ല. “
തലേ ദിവസം രാത്രിയിൽ കണ്ട ഭയാനകമായ സ്വപ്നം ഗബ്രിയേൽ വിശദീകരിച്ചു. അവൻ്റെ ശരീരത്തിലെ പാടുകൾ കാട്ടി കൊടുത്തു.
“എന്നിട്ട് എനിക്ക് ഒന്നും പറ്റിയില്ലല്ലോ. ഡാനിയേലക്ക്. ?”
“അവളുടെ കൈകളിൽ ചുവന്ന കെട്ട് പാടുകൾ ഉണ്ട്. “
“സൂക്ഷിക്കണം. ” കണ്ണപ്പൻ പറഞ്ഞു.
“മാമായി എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്. എന്നോട് നേരത്തെ മടങ്ങി എത്തണമെന്നും നാളെ അവധിയാക്കണമെന്നും പറഞ്ഞു. “
“സൂക്ഷിക്കണം ഗബ്രിയേലെ. ഫ്രാൻസിസ്ക ചടങ്ങുകൾ ഉടൻ നടത്താനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു, പക്ഷേ അമാവാസി അടുത്ത വെള്ളിയാഴ്ച അല്ലേ. “
പെരേര ഗബ്രിയേലിനോട് പറഞ്ഞു.
“നീ ധൈര്യമായി പൊയ്ക്കോളൂ. എനിക്ക് ജീവിതസഖി ആയി ഡാനിയേലയെ വേണം. ഞാൻ വരും നിങ്ങളുടെ പിറകേ. “
“കണ്ണപ്പൻ പറഞ്ഞതാ ശരി. നീ വീട്ടിൽ പൊയ്ക്കോ, ഞങ്ങൾ വൈകുന്നേരത്തോടെ
കാരാളി മലയിൽ എത്തിച്ചേരും. അവിടെ നിന്നും നോക്കിയാൽ നിൻ്റെ വീട് കാണാം. നീ പേടിക്കണ്ട, ഞങ്ങൾ കൂടെ കാണും. “
“പെരേര പറഞ്ഞത് ശരിയാ. ഞങ്ങളുണ്ട് നിൻ്റെ കൂടെ. അതിന് മുമ്പ് എനിക്ക് തറവാട്ടിൽ പോകണം. ചില പൂജകൾ ചെയ്യണം. ഒന്ന് പിഴച്ച് പോയാൽ കണാരൻ അമ്മാവൻ്റെ ഗതിയാകും എനിക്ക്, മുൻകരുതലുകൾ എടുക്കണം. “
ഗബ്രിയേൽ ബൈക്ക് എടുത്ത് പോകുന്നത് അവർ നാലു പേരും നോക്കി നിന്നു.
“നമുക്കും ഇവരുടെ കൂടെ ചൂരൽ മലയിൽ പോകാം അച്ചായാ. “
ജാൻസി സൈമണിൻ്റെ കൈകളിൽ തലോടി.
“നിനക്കെന്താ വട്ടുണ്ടോ. ജീവൻ പോകുന്ന പണിയാണ്. അല്ലെങ്കിൽ മനോരോഗിയാക്കും. നിനക്കറിയില്ല ഫ്രാൻസിസ്കയെ, ദുർമന്ത്രവാദിനിയാണ്. ഞാനില്ല, നീ വേണേൽ പൊയ്ക്കോ. “
പെരേരയ്ക്ക് ജാൻസിയുടെ മുഖം കണ്ട് സങ്കടം വന്നു. സൈമൺ, ചില സമയത്ത് പൗലോ മാപ്ലയുടെ തനി പകർപ്പാണ്. ജാൻസിയെ ആശ്വസിപ്പിക്കാനായി പെരേര പറഞ്ഞു.
“ഞങ്ങൾ പിന്നെ കൂടെ പോകുന്നത് എന്തിനാണ്. എൻ്റെ കണാരൻ്റെ മക്കളെ ഞാൻ സംരക്ഷിക്കും. മോള് വീട്ടിലിരുന്ന് പ്രാർത്ഥിക്കൂ. “
ഗബ്രിയേൽ മടങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു ഡാനിയേല. മാമായി എവിടെയെന്ന് കണ്ണുകൾ കൊണ്ട് അവൻ ചോദിച്ചു. മുറിയിലേക്ക് അവൾ വിരൽ ചൂണ്ടി.
ഫ്രാൻസിസ്ക മുറിയിലിരുന്നു എന്തോ തുന്നുകയാണ്. ഗബ്രിയേൽ ജനലിലൂടെ ഒളിഞ്ഞ് നോക്കി. തൂവെള്ള നിറത്തിലൊരു ഗൗൺ ആണ് മാമായിയുടെ കയ്യിൽ.
ഫ്രാൻസിസ്ക ആ ഗൗൺ ഡാനിയേലയെ ഏൽപ്പിച്ചു.
“ഇട്ട് നോക്കൂ, പാകമായില്ലേയെന്ന്. “
തൂവെള്ള ലിനൻ തുണിയിൽ ചിത്രതുന്നലുകളുള്ള വില കൂടിയ ഗൗൺ മാമായിയുടെ ആൻ്റി ഡാനിയേലക്ക് വേണ്ടി കഴിഞ്ഞ വർഷം പോർച്ചുഗലിൽ നിന്നും കൊണ്ട് വന്നതാണ്.
ഗൗൺ ധരിച്ച ഡാനിയേലയുടെ മുഖത്ത് വല്ലാത്തൊരു വിഷാദം തെളിഞ്ഞു.
“ഞാൻ ചെയ്ത പൂജകൾ പരാജയപ്പെട്ടു. അതിൻ്റെ ലക്ഷണമാണ് ഇന്നലെ ഞാൻ കണ്ട സ്വപ്നം. ചടങ്ങുകൾക്ക് മുൻപ് ഒരിക്കൽ കൂടി എനിക്ക് ചൂരൽ മലയിൽ പോയി വരണം. അമാവാസിയിൽ അവസാനത്തെ പൂജ ചെയ്യണം. എനിക്ക് പ്രായമേറുന്നു. അതിന് മുമ്പ് ഡാനിയേലയ്ക്ക് എൻ്റെ പാരമ്പര്യം പകർന്നു നൽകണം. “
“മാമായി പോയി വരൂ. “
സന്തോഷത്തോടെ ഗബ്രിയേൽ പറഞ്ഞു.
“ഞാനൊറ്റയ്ക്കല്ല, കൂടെ ഡാനിയേലയും ഉണ്ട്. “
“ഞാനും കൂടെ വരാം. “
“വേണ്ട നീ ഇവിടെ ഉണ്ടാകണം. വീടിന് കാവലായി. ശത്രുക്കൾ കാറ്റായും മഴയായും മൃഗങ്ങളായും വരും. “
“മാമായീ… നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ. “
“അത് നീ പേടിക്കണ്ട, ഡാനിയേല എന്നോടൊപ്പം കൂടുതൽ സുരക്ഷിതയായിരിക്കും. “
സന്ധ്യാ സമയത്ത് ഫ്രാൻസിസ്ക ഡാനിയേലയെയും കൂട്ടി യാത്രക്ക് ഇറങ്ങി. അവരുടെ കയ്യിലെ കൂടയിൽ ചാരായകുപ്പികളും കാട്ടിറച്ചി വറുത്തതും ഉണ്ടായിരുന്നു.
“മാമായീ, ഇതൊക്കെ എവിടുന്നു കിട്ടി. “
“ഗബ്രിയേലേ, ഞാൻ ഈ കാട്ടിലെ മലകളിലാണ് ജനിച്ചു വളർന്നത്, നിന്നെക്കാൾ കൂടുതൽ പരിചയക്കാർ എനിക്കിവിടെയുണ്ട്. ഞാൻ പുറത്തിറങ്ങുന്നില്ല എന്നേയുള്ളു. “
ഗബ്രിയേലിനു ഭയം തോന്നി തുടങ്ങി. മാമായീ ഈ വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. പുറത്ത് ആരോടും സഹകരിക്കുന്നത് കാണാറേയില്ല. മാമായിക്ക് വേണ്ട സാധനങ്ങൾ ആരാണാവോ എത്തിച്ചു കൊടുത്തത്, ഗബ്രിയേൽ ചിന്തയിലായി. പെരേര പറഞ്ഞത് ഓർമ്മ വന്നു.
“ഗബ്രിയേലേ നീ സൂക്ഷിക്കണം. അവർ നിന്നെ പ്രസവിച്ച നിന്റെ അമ്മ തന്നെയാണ്. പക്ഷെ നീ ചിന്തിക്കുന്നതിനും അപ്പുറമാണ് അവരുടെ പ്രവർത്തികൾ. “
ഡാനിയേല ഗബ്രിയേലിനോട് യാത്ര പറഞ്ഞു. അവളുടെ കണ്ണുകൾ തന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുവെന്ന് അവനു മനസിലായി. അവളുടെ മുഖത്ത് പേടിയാണോ, സങ്കടമാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല.
ഗബ്രിയേലിന്റെ മുന്നിലൂടെ വെള്ള ഗൗണിൽ അതീവ സുന്ദരിയായ ഡാനിയേല ഫ്രാൻസിസ്കയോടൊപ്പം നടന്നു നീങ്ങി. അവരെ നോക്കി നിൽക്കുമ്പോൾ ഗബ്രിയേലിന് ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
അവൻ പോക്കറ്റിൽ നിന്നും മൊബൈൽ പുറത്തെടുത്തു. പെരേരയെയും കണ്ണപ്പനെയും മാറി മാറി വിളിച്ചു. കാൾ പോകുന്നില്ല. ടെലിഫോൺ നെറ്റ്‌വർക്ക് ഇല്ല. അവിടത്തെ ഏഴുമലകളിൽ ആൾ താമസമുള്ളതു കാരാളി മലയിൽ മാത്രമാണ്. അവിടെ മാത്രമേ ടെലിഫോൺ ടവർ ഉള്ളു. ഗബ്രിയേൽ മലയുടെ അടുത്തേയ്ക്കു നടന്നു. ഇപ്പോൾ ഫോണിൽ റേഞ്ച് കാണിക്കുന്നു. അവൻ കണ്ണപ്പനെ വിളിച്ചു.
അവന് പകരം ഫോണെടുത്തത് പെരേര ആയിരുന്നു.
“കണ്ണപ്പനിപ്പോൾ അതിശക്തമായ കാളി പൂജയിലാണ്. വീട്ടിലുള്ളവരെല്ലാം അതിൽ പങ്കെടുക്കുകയാണ്. അത് തീരാൻ ഇനിയും സമയം എടുക്കും അതുവരെ എന്ത് ചെയ്യും ഗബ്രിയേലെ. “
“മാമായി ഡാനിയേലയേയും കൊണ്ട് മല കയറി കഴിഞ്ഞിരിക്കുന്നു. കുത്തനെയുള്ള മലകയറ്റം ആയതു കൊണ്ട് യാത്രക്ക് സമയം എടുക്കും. “
“നീ പേടിക്കേണ്ട ഗബ്രിയേലേ, ഞങ്ങൾ ഇതാ എത്തി. “
“നിങ്ങൾ വരുന്നത് വരെ കാത്ത് നിൽക്കാൻ ആകില്ല പെരേര. ഞാൻ അവരെ പിന്തുടരുകയാണ്. “
ഗബ്രിയേൽ വീട്ടിനുള്ളിൽ കയറി യാത്രക്കുള്ള തയാറെടുപ്പ് നടത്തി. ജീവൻ മരണ പോരാട്ടമാണ്, ഇനി മടങ്ങി വരുമോയെന്ന് ഉറപ്പില്ല. അവൻ മനസ് കൊണ്ട് വീടിനോടു അനുവാദം വാങ്ങി. ഇരുട്ടിൽ അവൻ പുറത്തിറങ്ങി.
ദൂരെ നിന്നും ആരോ സ്ത്രീകളുടെ കളിചിരികൾ കേട്ടു.
“ദേ നിൽക്കുന്നു ഗബ്രിയേൽ. ഞാൻ ഇനി പൊയ്ക്കോട്ടേ. “
ഗബ്രിയേൽ പകച്ചു നോക്കി. തൻ്റെ മുന്നിൽ റീത്തയും ജാൻസിയും നിൽക്കുന്നു.
(തുടരും.. )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -17 - By Nisha Pillai - കൂട്ടക്ഷരങ്ങൾ